images/yacob-pushpnath-cover-1.jpg
Sherlock Holmes, a painting by anonymous
ജനപ്രിയ ആധുനികതയുടെ അക്ഷരരൂപം: കോട്ടയം പുഷ്പനാഥിന്റെ അപസർപ്പകലോകം

‘മരുമക്കത്തായത്തിലെ വിവാഹസമ്പ്രദായവും ദായക്രമവും ഇപ്പോഴത്തെ കാലസ്ഥിതിക്കു തക്കവണ്ണം ഭേദപ്പെടത്തണമെന്നു് ഒരു പൊതുജനാഭിപ്രായം ഉണ്ടായതനുസരിച്ച് തിരുവിതാംകൂർ ഗവണ്മെന്റു് അതിലേക്കു പ്രവർത്തിച്ചിട്ടുള്ളതുപോലെയാണു് കവിതാവിഷയത്തിലും നാട്ടുനടപ്പിൽ ചില ഭേദഗതികൾ വേണമെന്നു് ഞാൻ അഭിപ്രായപ്പെട്ടതു്. മറ്റുജാതിക്കാരുടെ മക്കത്തായ സമ്പ്രദായത്തെ കണ്ടു് അതിലുള്ള കൌതുകംകൊണ്ടാണു് മലയാളികൾക്കു് ഈ പരിഷ്കാരേച്ഛ വന്നതെങ്കിൽ സംസ്കൃതം ഇംഗ്ലീഷ് മുതലായ ഭാഷകളിലെ കവിതാരീതി കണ്ടിട്ടാണു് എനിക്കും ഈ പരിഷ്കാരേച്ഛയുണ്ടായതു്’ (വസന്തൻ, 1986, 192) മലയാളകവിതയിൽ ദ്വിതീയാക്ഷരപ്രാസത്തിന്റെ പേരിൽ തർക്കം നടന്നസമയത്ത് പ്രാസവിരുദ്ധനായ കെ. സി. കേശവപിള്ള എഴുതിയ ലേഖനത്തിലെ ഈ ഭാഗം ആധുനികത കടന്നുവരുമ്പോൾ മലയാളസാഹിത്യവും ഫ്യൂഡൽ–ജാതിസംസ്കാരംവിട്ടു് പുതിയശീലങ്ങളിലേക്കു മാറണമെന്നു പറയുകയായിരുന്നു. മിഷനറിമാർ ഇവിടുത്തെ ജനങ്ങളുടെ സംസാരരീതിയിലുള്ള ഗദ്യത്തെ പരിപോഷിപ്പിച്ച് പത്രമാസികകളും സാഹിത്യചിന്തകളും അവതരിപ്പിച്ചതിലൂടെ ആർക്കും സാഹിത്യമെഴുതാവുന്ന നില വന്ന കാലത്താണു് പണ്ഡിതർ മാത്രം ആസ്വദിച്ചിരുന്ന പദ്യത്തിന്റെ മേഖലയിൽ കലഹം പൊട്ടിപ്പുറപ്പെട്ടതു്. സാധാരണജനങ്ങളുടെ സംസാരഭാഷയിൽ ഗദ്യാഖ്യാനങ്ങൾ വന്നപ്പോഴും അവയെ അംഗീകരിക്കാൻ പണ്ഡിതർ തയാറായില്ലെന്ന വസ്തുത ഇന്ദുലേഖയെക്കുറിച്ചുള്ള ചർച്ചയിൽ മുണ്ടശേരി പറയുന്നുണ്ടു്. ‘എന്റെ കുട്ടിക്കാലത്തെ ഒരനുഭവം പ്രസംഗവശാൽ പറഞ്ഞുകൊള്ളട്ടെ, ആഖ്യായിക ആഖ്യായിക എന്നു പറഞ്ഞതിനുദാഹരണമായി ഞങ്ങളുടെ ഭാഷാധ്യാപകൻ എപ്പോഴും എടുത്തുകാട്ടിയിരുന്നത് അക്ബറും രാമരാജബഹദൂറും ധർമരാജായും മറ്റുമാണു്. ഇടയ്ക്കൊരിക്കൽ ഒരു വിരുതൻ ഇന്ദുലേഖയും ദൃഷ്ടാന്തമല്ലേ എന്നു ചോദിച്ചതിനുത്തരം കിട്ടിയത് ഇന്ദുലേഖയും കുന്ദലതയുമൊക്കെ വെറും നോവലുകളാണു്, പെണ്ണുങ്ങൾക്കു വായിച്ചു രസിക്കാനുള്ള നോവലുകൾ എന്നത്രേ. മധ്യകേരളത്തിലെ ഒരു ഭാഷാധ്യാപകനുപോലും അന്നിപ്രകാരം പറയാൻ തോന്നിയെങ്കിൽ അദ്ദേഹത്തെപ്പോലുള്ളവരുടെ ഞരമ്പിലോടിയിരുന്ന ഗീർവാണ ഫോർമലിസത്തിന്റെ രക്തം എത്രയായിരുന്നിരിക്കണം?’ (മുണ്ടശേരി, 2004, 562). ലളിതമായ ഭാഷയെ സാഹിത്യഭാഷയായി കേരളവർമ്മയെപ്പോലുള്ളവർ കരുതിയിരുന്നില്ലെന്നും പദ്യത്തിനൊപ്പം സംസ്കൃതപ്രശാസിതമായ ഗദ്യഭാഷയ്ക്കെതിരെ അക്കാലത്ത് എഴുത്തുകാർ ശബ്ദമുയർത്തുകയായിരുന്നുവെന്നും അദ്ദേഹം ഇവിടെ പറയുന്നുണ്ടു്.

എല്ലാവർക്കും വായിച്ചാസ്വദിക്കൻ കഴിയുന്ന പുസ്തകങ്ങളെ ബുദ്ധിജീവികളുടെ വായനയ്ക്കുള്ള വിഭവമായി പണ്ഡിതർ കാണാതിരിക്കുകയും അവ ‘ബുദ്ധിയധികമില്ലാത്ത’ നിസാരകളായ പെണ്ണുങ്ങളുടെയും സാധാരണക്കാരായ മനുഷ്യരുടെയും അലസവായനയ്ക്കുള്ളതാണെന്നു ഉറപ്പിക്കുയും ചെയ്തു. വായന എന്നു പറയുന്നതു പാണ്ഡിത്യമുള്ള പുരുഷന്മാരുടെ മനനമാണെന്നും സ്ത്രീകൾക്കും സാധാരണക്കാർക്കും ബുദ്ധിയും വിവരവും അധികമില്ലെന്നും അവർക്കു് രസിക്കാനുള്ള ശേഷിയേ ഉള്ളൂവെന്നും അതിനു് പ്രേമവും മറ്റും കുത്തിച്ചെലുത്തിയ ‘സാധന’ങ്ങൾ മതിയെന്നുമാണു് ഇത്തരം വാദങ്ങളിലൂടെ പറഞ്ഞതു്. മലയാളനോവലിന്റെ ആരംഭംതന്നെ ജനപ്രിയത്വത്തിന്റെ പ്രശ്നങ്ങൾ ഉല്പാദിപ്പിച്ചിരുന്നുവെന്നാണു് ഇതു വ്യക്തമാക്കുന്നതു്. പുരോഗമനസാഹിത്യം ക്ലാസിക്–നിയോക്സാസികു് പാരമ്പര്യത്തെ റദ്ദാക്കി അടിത്തട്ടിലെ ജനങ്ങളുടെ പ്രശ്നങ്ങളെ അവതരിപ്പിച്ചപ്പോഴും ഇത്തരം വാദങ്ങൾ ഉയർന്നിരുന്നതായിക്കാണാം. പണ്ഡിതരിൽ വലിയൊരുവിഭാഗം പുരോഗമനസാഹിത്യത്തോടു് അകലംപാലിച്ചതും സാഹിത്യവും കലയും സാധാരണക്കാരുടെ ആസ്വാദനശേഷിക്കു് പുറത്താണെന്ന ചിന്തകൊണ്ടായിരുന്നുവെന്നു വ്യക്തം.

ജാതിയടിസ്ഥാനപ്പെട്ട കേരളസമൂഹത്തിൽ ജാതിപരമായി ഉയർന്നവരുടെ ഭാഷയും കലയും ആസ്വാദനവും ശരിയായി അംഗീകരിക്കപ്പെടുകയും കീഴാളരുടെ കലയും ആസ്വാദനവും വിലകുറഞ്ഞതായി ഗണിക്കുകയുംചെയ്ത കാലത്ത് ആധുനികത ജാതിയെ ഉലച്ച് എല്ലാവർക്കും വായിച്ചാസ്വദിക്കാൻ കഴിയുന്ന കലയും സാഹിത്യവും സൃഷ്ടിച്ചതാണു് പണ്ഡിതരെ ഭയപ്പെടുത്തിയതു്. ആ ഭയം സാഹിത്യചരിത്രത്തിലുടന്നീളം തുടരുകയും അച്ചടിയും മാധ്യമങ്ങളും പുതിയരൂപത്തിൽ വളരുകയും ചെയ്തതോടെ വർധിക്കുകയും ചെയ്തു. സാധാരണക്കാരുടെയും തൊഴിലാളികളുടെയും കഥപറഞ്ഞ് പുരോഗമനസാഹിത്യം അതിൽ വലിയൊരു അട്ടിമറി സാധിച്ചതോടെ സാഹിത്യത്തിലെ ജനകീയത ഗൗരവമായി ഇയർന്നുവന്നു. എന്നാൽ അക്കാലത്ത് രൂപംകൊണ്ട പുതിയ പത്ര, മാസികാ സംസ്കാരത്തിലൂടെ അതുവരെ സാഹിത്യത്തിൽ ഇടമില്ലാതിരുന്ന കുറേ എഴുത്തുകാർ എഴുതാൻ തുടങ്ങിയതും സാധാരണക്കാരായ ആളുകൾ അത്തരം ആഴ്ചപ്പതിപ്പുകൾ വാങ്ങി വായിച്ചതും വലിയ ‘പാതക’മായിട്ടാണു് പണ്ഡിതർ വിലയിരുത്തിയതു്. ആധുനികത പത്രമാധ്യമങ്ങളെ സൃഷ്ടിച്ച് ഫ്യൂഡൽ അറിവുരൂപങ്ങളെ റദ്ദാക്കി ജനങ്ങളെ വായനയിലേക്കു് അടുപ്പിച്ചുവെങ്കിൽ 1960-കളിൽ കോട്ടയം കേന്ദ്രീകൃതമായി വളർന്ന ആഴ്ചപ്പതിപ്പുസംസ്കാരം ആധുനികതയിൽ ദൃശ്യമാകാതിരുന്ന ജനങ്ങളെക്കൂടി വായനയിലേക്കു് കൂട്ടക്കൊണ്ടുവന്നു. ആധുനികതയുടെ അച്ചടിസംസ്കാരത്തെ താഴെത്തട്ടിലേക്കുവരെ എത്തിച്ച, പ്രത്യേകിച്ചും ‘വായനക്കാരാ’യി ഗണിക്കാതിരുന്ന ‘അടുക്കളജീവികളെന്നു’ വിശേഷിപ്പിക്കുന്ന സ്ത്രീകളെവരെ വായനക്കാരാക്കിയ ഈ പ്രക്രിയയെ ‘ജനപ്രിയ ആധുനികത’യെന്നു വിളിക്കാം. ഈ ജനപ്രിയ ആധുനികതയെ മാ വാരിക, പൈങ്കിളി വാരിക, കോട്ടയം വാരികകൾ എന്നൊക്കെയാണു് ബുദ്ധിജീവികൾ വിശേഷിപ്പിച്ചതും അകറ്റിനിർത്തിയതും. പൈങ്കിളി വാരികകളെന്നു പറയുന്നതു് നിലവാരക്കുറവിന്റെ രൂപമാണെന്നു പറഞ്ഞുകൊണ്ടു് ഗുപ്തൻ നായർ പറയുന്നത് പൊതുബോധമായി കണക്കാക്കാം. ‘ബുദ്ധിയുടെയും അഭിരുചിയുടെയും ഉയർന്നപടവുകൾ കയറാൻ അവസരം കിട്ടിയിട്ടില്ലാത്ത ജനസാമാന്യം അനായാസമായി രസിക്കാവുന്നതൊക്കെ വെട്ടിവിഴുങ്ങും. അതവരുടെ കുറ്റമല്ല. കൂടുതൽ ബുഭുക്ഷ വർദ്ധിക്കുംതോറും കൂടുതൽ വഷളായ സാധനങ്ങൾ വെച്ചുവിളമ്പുന്നത് അവരെ നന്നാക്കാനല്ല കീശവീർപ്പിക്കാനാണു്’ (1987, 20).

പുരുഷബുദ്ധിജീവികൾ നിലവാരംകുറഞ്ഞതെന്നു് അടയാളപ്പെടുത്തിയ ഈ കോട്ടയം വാരികകളെ അങ്ങനെ കാണാനാവില്ലെന്നും കേരളത്തിലെ സ്ത്രീകളുടെ ജീവിതത്തെ ഗുണപരമായി മാറ്റിയ ചരിത്രം ഈ വാരികകൾക്കുണ്ടെന്നും സ്തീകൾ അടയാളപ്പെടുത്തുമ്പോൾ മറ്റൊരുവായനയ്ക്കു് വഴിയൊരുങ്ങുകയാണു്. വിവാഹവും കുടുംബവും അടുക്കളയുമായി കഴിഞ്ഞ കേരളീയസ്ത്രീയെ ആധുനികതയുടെ യന്ത്രസംസ്കാരം ഏറെ മാറ്റിയെന്നും കോട്ടയംവാരികകൾ അതിനെ വായനയിലേക്കു് വഴിതിരിച്ചുവിട്ടുവെന്നും റയിച്ചൽ തോമസ് പറയുന്നു (1987, 57–58). അദ്ദേഹം എഴുതുന്നു: കാലാനുസൃതമായ ഒട്ടേറെ മാറ്റങ്ങൾ സമൂഹത്തിന്റെ വിവിധതലങ്ങളിലുണ്ടായി. സ്ത്രീകളുടെ അഭിരുചികളിൽപോലും അട്ടിമറികൾ നടന്നു … കഷ്ടിച്ച് എഴുത്തും വായനയും അറിയാവുന്നവർ മുതൽ അഭ്യസ്തവിദ്യർവരെ ഉൾക്കൊള്ളുന്ന സ്ത്രീസമൂഹം വായനയിൽ സന്തുഷ്ടി കണ്ടെത്തുന്നു. കേവലമൊരു വിനോദാപാധിയല്ല അവർക്കു വായന. വിവിധ വിഷയങ്ങളിൽ കഴിയുന്നത്ര അറിവുനേടാനവർക്കു താത്പര്യമുണ്ടു് (അതേകൃതി, 57). നിലവാരം കുറഞ്ഞ നോവലുകളും മറ്റും സ്ത്രീകളെ ദോഷകരമായി ബാധിക്കാമെന്നു പറയുമ്പോഴും സ്ത്രീകളുടെ വായനയെയും മറ്റും പരിപോഷിപ്പിക്കുന്നതിൽ ഇത്തരം പ്രസിദ്ധീകരണങ്ങൾ വഹിക്കുന്ന പങ്കിനെ ഗൗരവമായി എടുക്കണമെന്നാണു് ഇവിടെ വാദിക്കുന്നതു്. അതായത് പുരുഷബുദ്ധിജീവികൾ പറയുന്നപോലെ നിലവാരംകുറഞ്ഞതും അപകടകരവുമായി കാണേണ്ടവയല്ല കോട്ടയം വാരികകളെന്നർഥം. പൈങ്കിളി വാരികകൾ ഓരോകാലത്തും സമൂഹവുമായി പ്രതിപ്രവർത്തിച്ചതിന്റെ ചരിത്രത്തിൽനിന്നുകൊണ്ടുവേണം ഇവയെ വിലയിരുത്തേണ്ടതു്. ഇതേപ്രശ്നമാണു് ഈ വാരികകളിലൂടെ പുറത്തുവന്ന, ‘പൈങ്കിളിസാഹിത്യം’ എന്ന പേരിൽ പണ്ഡിതർ മുദ്രകുത്തിയ സാഹിത്യത്തെയും കാണേണ്ടതു്. പൈങ്കിളിസാഹിത്യത്തെ ഡിറ്റക്ടീവ് നോവലുകളിലൂടെ ഏറെ ജനപ്രിയമാക്കിയ കോട്ടയം പുഷ്പനാഥിലൂടെ ഒരു പുനഃപരിശോധന സാധ്യമാണോ എന്നു പരിശോധിക്കുകയാണു് ഈ പഠനം.

നോവൽ ചരിത്രത്തിലെ ജനപ്രിയചരിത്രം

മലയാളനോവൽസാഹിത്യചരിത്രത്തിൽ ജനപ്രിയനോവലുകളെ രണ്ടാംകിടയായി മാത്രമാണു് പരിഗണിക്കുന്നതെന്നു് സാഹിത്യവിമർശനം നോക്കുമ്പോൾ കാണാൻ കഴിയും. മലയാളനോവൽസാഹിത്യത്തിന്റെ വിപുലമായ ചരിത്രമെഴുതിയ കെ. എം. തരകൻ ജനപ്രിയനോവലുകളെ തരംതിരിക്കുകയും ചരിത്രത്തിന്റെ ഓരത്തായിട്ടാണെങ്കിലും ഉൾപ്പെടുത്തുകയും ചെയ്യുന്നുണ്ടു്. മലയാളനോവൽസാഹിത്യത്തെ മൂന്നുഘട്ടമായി തരംതിരിക്കുന്ന അദ്ദേഹം ഓരോഘട്ടത്തിലും ജനകീയനോവലുകൾ വളർന്നതിന്റെ ചരിത്രം ലഘുവായി സൂചിപ്പിക്കുന്നുണ്ടു്. മലയാളത്തിലെ നോവലുകൾ നാലുതരത്തിലുള്ളതാണെന്നു പറഞ്ഞുതുടങ്ങുന്ന അദ്ദേഹം അതിൽ മൂന്നാമത്തേതായി പറയുന്നത് അപസർപ്പകനോവലുകളാണു്. പിന്നീടു് ഓരോ ചരിത്രഘട്ടത്തിലും പ്രസിദ്ധീകരിച്ച അപസർപ്പകനോവലുകളെ കൃതികളുടെ പേരോ എഴുത്തുകാരുടെ പേരോ കൊണ്ടു് കേവലമായി അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ടു്. ജനപ്രിയസ്വഭാവത്തിൽ സാമൂഹികനോവലുകളെ സാമാന്യനോവലുകളെന്നും അപസർപ്പകനോവലുകളെന്നും പലതായി അദ്ദേഹം ഗണിക്കുന്നുണ്ടു്. എന്നാൽ അവയ്ക്കെല്ലാം കേവലം ചരിത്രപരമായ പ്രാധാന്യംമാത്രമേയുള്ളുവെന്നും സാഹിത്യപരമായ ഒരു മൂല്യവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു (2005, 65). നവോത്ഥാനകാലത്ത് മലയാളനോവൽ വളരുന്ന ചരിത്രം പറയുമ്പോഴാണു് അദ്ദേഹം കേരളത്തിൽ വായനാസമൂഹം വളർന്നപ്പോൾ നോവൽ വലിയതോതിൽ വികസിച്ചതെന്നും സാധാരണക്കാരുടെ അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ ഗൗരവമായ ചിന്തകളില്ലാത്ത നോവലുകൾ ഉണ്ടാകാൻ തുടങ്ങിയതെന്നും പറയുന്നു. (അതേകൃതി, 178). ഗാഢമായ ജീവിതദർശമില്ലാത്തവരും രചനാപാടവം കഷ്ടിയായവരുമായ നോവലിസ്റ്റുകളാണു് ഇത്തരം നോവലുകൾ എഴുതി വായനക്കാരുടെ വികാരങ്ങളെ ശമിപ്പിക്കാൻ ശ്രമിച്ചതെന്നാണു് അദ്ദേഹം പറയുന്നതു്. ഇവയെ അദ്ദേഹം സാമാന്യനോവലുകൾ, ജനസമ്മതി നേടിയ നോവലുകൾ എന്നിങ്ങനെയാണു് വിളിക്കുന്നത് (അതേകൃതി, 186). ഇതിൽ മുട്ടത്തുവർക്കിയാണു് ഇത്തരം നോവലുകളുടെ ആചാര്യനെന്നും അദ്ദേഹത്തിന്റെ നോവലുകളുടെ നിലവാരം മറ്റു നോവലുകൾക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഈ നോവലുകളുടെ പൊതുസ്വഭാവം അദ്ദേഹം ഇങ്ങനെ വ്യക്തമാക്കുന്നു: ‘ജനസമ്മിതി നേടിയ മിക്ക നോവലുകളും അനുകരണങ്ങളും ഭാവശുഷ്കങ്ങളും യുക്തിപരതയെ അവഗണിക്കുന്നവയും വികാരങ്ങളെ കെട്ടഴിച്ചുവിടുന്നവയുമാണു്. ജീവിതത്തിന്റെ ഉപരിപ്ലവതലങ്ങളിൽ നീരാടുന്നതിലാണു് അവയ്ക്കു കൗതുകം. ചിന്തയുടെ ഉയർന്ന മണ്ഡലങ്ങളിലേക്കുയരുവാൻ താത്പര്യമില്ലാത്തവർക്കു മാത്രമല്ല, ജീവിതത്തിന്റെ അദ്ധ്വാനങ്ങളിൽ നിന്നും ഗുരുതരമായ ഗുരുതരമായ പ്രശ്നങ്ങളിൽനിന്നും തെല്ലുനേരത്തേക്കു് രക്ഷപ്പെടാനാശിക്കുന്നവർക്കും ഇത്തരം നീരാട്ടു് കൗതുകകരമാണു്.. കേവലം രസത്തിനുവേണ്ടിമാത്രം എഴുതപ്പെടുന്ന നോവലുകളെ സാമൂഹികമെന്നു വിശേഷിപ്പിക്കുന്നത് ശരിയായിരിക്കില്ല’ (അതേകൃതി, 197). ഉത്തമങ്ങളായ സാഹിത്യകൃതികൾക്കു് അധമവികാരങ്ങളെ ശുദ്ധീകരിച്ച് ശ്രേഷ്ഠമാക്കാൻ കഴിയുമെന്നും എന്നാൽ ഈ നോവലുകൾക്കു് അതിനുകഴിവില്ലെന്നും അദ്ദേഹം സ്ഥാപിക്കുന്നു (അതേകൃതി, 179). ഈ നോവലുകളെല്ലാം അവയുടേതായ മണ്ഡലത്തിൽ വിഹരിക്കുമെന്നും മലയാളനോവൽസാഹിത്യത്തിന്റെ പുരോഗതിക്കു് അനുകൂലമോ പ്രതികൂലമോ ആവില്ലെന്നും അദ്ദേഹം നിരീക്ഷിക്കുന്നുണ്ടു്. അതായത് മലയാളനോവലെന്നു പറയുന്നതിൽ ജനകീയനോവലുകളും ത്രില്ലറുകളും പെടുന്നില്ലെന്നും അതല്ലാത്ത ഉത്തമസാഹിത്യമാണു് ശരിയായ നോവലുകളെന്നുമാണു് തരകന്റെ വായന. ഇംഗ്ലീഷിലുള്ള നോവലുകളുടെ നിലവാരം ഇവയ്ക്കില്ലെന്നു സ്ഥാപിച്ചുകൊണ്ടാണെങ്കിലും കോട്ടയംപുഷ്പനാഥിനെപ്പോലുള്ളവരുടെ പേരുകൾ അദ്ദേഹം അടയാളപ്പെടുത്തുന്നുണ്ടു്.

കടലാസ്സിലെ വേശ്യാലയവും അഴുക്കുചാലും

പൈങ്കിളി/ജനപ്രിയസാഹിത്യത്തെക്കുറിച്ചുണ്ടായിട്ടുള്ള വായനകളെല്ലാം അവയെ നിലവാരമില്ലാത്തതായി കണ്ടു് രൂക്ഷമായി വിമർശിക്കുന്നതാണു്. ലൈംഗികതയും പ്രേമമവും ഇക്കിളിപ്പെടുത്തി പറയുന്ന ഈ സാഹിത്യത്തെ വിമർശിക്കാൻ നരേന്ദ്രപ്രസാദ് പ്രയോഗിച്ച ‘കടലാസ്സിലെ വേശ്യാലയം’ തായാട്ടു് ശങ്കരൻ ഉപയോഗിച്ച ‘അഴുക്കുചാൽ സാഹിത്യം’, എന്നീ പ്രയോഗങ്ങളിലൂടെ നിരൂപകരുടെ വെറുപ്പ് മനസ്സിലാക്കാൻ സാധിക്കും. 1950-കൾ മുതൽ ശക്തമാകുന്ന ഈ വിമർശനങ്ങളെ നാലുതരത്തിൽ വേർതിരിക്കാൻ കഴിയും.

  1. കലാ/പാണ്ഡിത്യവിമർശനങ്ങൾ
  2. പുരോഗമനസാഹിത്യവായനകൾ
  3. ആധുനികതാവാദവിമർശനങ്ങൾ
  4. നവമാർക്സിസ്റ്റു് വിമർശനങ്ങൾ

ഈ വായനകൾ പരസ്പരം ബന്ധപ്പെട്ടതാണെങ്കിലും അവതമ്മിൽ പ്രത്യയശാസ്ത്രപരമായ വേർതിരിവും കാണാം.

ജനകീയമായി എറെ വായിക്കപ്പെടുന്ന സാഹിത്യകൃതി കലാപരമായി മികച്ചതാവില്ലെന്ന ബോധമായിട്ടാണു് സാഹിത്യവിമർശനത്തിൽ ഇത്തരം ചർച്ചകൾ ആദ്യം ഉയർന്നുവന്നതു്. അങ്ങനെ സാധാരണക്കാരായ മനുഷ്യർ വായിച്ച സാഹിത്യത്തെ നികൃഷ്ടമായ സാഹിത്യമാക്കുകയും അല്ലാത്തവയെ ഗൗരവസാഹിത്യമാക്കുകയും ചെയ്ത് ജനപ്രിയസാഹിത്യത്തെ ഇകഴ്ത്തപ്പെട്ട ഒന്നാക്കി മുദ്രയടിച്ചു. ജനങ്ങളെന്നു പറയുന്നത് വിലകുറഞ്ഞ ആസ്വാദശേഷിയുള്ളവരാണെന്നും പാണ്ഡിത്യമുള്ളവർക്കാണു് കലയെക്കുറിച്ച് കാര്യമായി ആസ്വദിക്കാൻ കഴിയുകയുള്ളൂവെന്നും അതിനാൽ ജനങ്ങളെ തൃപ്തിപ്പെടുത്തുന്ന കലാസമീപനങ്ങൾ കലാവിരുദ്ധമാണെന്നുമാണു് ഈ വാദങ്ങളുടെ കാതൽ. അതിനാൽ ജനകീയമാകുന്നതും കൂടുതൽ കോപ്പികൾ പ്രസിദ്ധീകരിക്കുന്നതും കലാപരമായി മികച്ചതല്ലെന്നും പറയുന്നു. ഇത്തരം ചർച്ചകളുടെ തുടക്കം ചങ്ങമ്പുഴക്കവിതാ നിരൂപങ്ങളിൽ കാണാം. രമണന്റെ ആയിരിക്കണക്കിനു് കോപ്പികൾ വിറ്റഴിഞ്ഞത് മുണ്ടശ്ശേരിയെപ്പോലുള്ളവർ അത്ഭുതത്തോടെ കണ്ടപ്പോൾ ഇതരനിരൂപകർ അതിനെ സംശയത്തോടെ വീക്ഷിച്ച് ഇത്തരം ജനകീയത കലാവിരുദ്ധമാണെന്നു സ്ഥാപിക്കുകയായിരുന്നു. വായനയിലും എഴുത്തിലും താത്പര്യമില്ലാത്ത അധഃകൃതരെപ്പോലും വായിക്കാൻ പ്രേരിപ്പിക്കുംവിധം സാഹിത്യത്തിന്റെ ഭാവുകത്വം മാറിയെന്നും വായനയ്ക്കായി പണംചെലവഴിക്കാനുള്ള പ്രവണതകൂടിയെന്നും ഇത് കേരളനവോത്ഥാനം സൃഷ്ടിച്ച പരിണാമത്തിന്റെ ഫലമാണെന്നും മുണ്ടശേരി വ്യക്തമാക്കുന്നു (1998, 48). എന്നാൽ സാഹിത്യത്തിന്റെ ജനകീയതയും ജനപ്രിയത്വും അപകടമാണെന്നു് അഴീക്കോടിനെപ്പോലുള്ള നിരൂപകർ വാദിച്ചു. ‘ജനങ്ങൾക്കു് ആസ്വാദനത്തിന്റെ കേവലമാർഗ്ഗങ്ങളെ യുക്തിയുടെ വെളിച്ചത്തിൽ കാണിച്ചുകൊടുക്കേണ്ട വിമർശകൻ അയുക്തികമത്തായ ജനാഭിമതത്തെ പരമപ്രമാണമാക്കുന്നത് പൊതുവിൽ സാഹിത്യത്തിന്റെയോ വിശേഷിച്ച് സാഹിത്യവിമർശനത്തിന്റെയോ ഉൽക്കർഷത്തിലേക്കുള്ള വഴിയല്ല. കവിതയെപ്പറ്റി നല്ലതൊന്നും പറയാനില്ലന്നേ ഇതിനർഥമുള്ളൂ’(2010, 16). ജനപ്രിയമായ അഭിപ്രായങ്ങളെ പരിഗണിക്കുന്നതോ അതിന്റെ താത്പര്യങ്ങളെ പരിഗണിക്കുന്നതോ ശരിയായ സാഹിത്യമല്ലെന്ന ചിന്തയാണു് ഇവിടെ പ്രകടമാകുന്നതു്.

സാധാരണക്കാരുടെ കലാഭിരുചി മോശമാണെന്നും ഉന്നതരായ പണ്ഡിതരുടെ അഭിരുചികളാണു് ഗൗരവമാർന്നതെന്നുമുള്ള കലാചിന്ത അറുപതുകളിൽ മലയാളസാഹിത്യത്തിൽ ശക്തമാകുന്നുണ്ടു്. ജനങ്ങൾ വലിയതോതിൽ ആസ്വദിക്കുന്ന കലകൾ മികച്ചവയാകണമെന്നില്ലെന്നും ജനങ്ങളധികമാസ്വദിക്കാത്ത ശാസ്ത്രീയസംഗീതം പോലുള്ളവ മികച്ച കലാനുഭൂതിയാണു് നല്കുന്നതെന്നും ഗുപ്തൻ നായർ ചൂണ്ടിക്കാട്ടുന്നു. അദ്ദേഹം പറയുന്നു: ‘ഇതിന്റെയർഥം ജനങ്ങളിൽനിന്നു് ഉത്തേജനം നേടേണ്ടെന്നല്ല. ജനങ്ങളിൽനിന്നു് ഉത്തേജനം കൊള്ളുന്നതും ജനങ്ങളുടെ താണനിലവാരത്തിനൊപ്പിച്ചു കലാസൃഷ്ടി നടത്തുന്നതും രണ്ടുവിഭിന്ന കാര്യങ്ങളാണു് ‘ (2009, 31). ബഹുജനത്തിന്റെ അംഗീകാരമുള്ളത് അല്പം തരംതാണകാര്യമാണെന്നുള്ള വാദം ആവർത്തിച്ചുകൊണ്ടു് പണ്ഡിതരുടെ അംഗീകാരം നേടുന്നതാണു് മികച്ചതെന്നു് അദ്ദേഹം സ്ഥാപിക്കുന്നു. ജനപ്രിയത്വം എന്ന ഗുണത്തെ നിലവാരംകുറഞ്ഞതെന്ന വിഭാഗത്തിലാണു് പെടുത്തേണ്ടതെന്ന വാദത്തിലൂടെ പാണ്ഡിത്യം/ ജനപ്രിയം എന്ന അധികാരശ്രേണിയെ ഇത്തരം ചിന്തകൾ നിർമിക്കുന്നു.

1960-കളുടെ ഒടുവിൽ ജനപ്രിയവാരികാസംസ്കാരം ശക്തമായപ്പോഴാണു് കമ്പോളം എന്ന ശക്തിയെ ശത്രുവായി പ്രതിഷ്ഠിക്കുന്ന പുരോഗമനസാഹിത്യചിന്തകൾ ശക്തമാകുന്നതു്. മലയാളസാഹിത്യനിരൂപണത്തിൽ ജനപ്രിയചിന്തകളെ ചെറുക്കണമെന്ന വാദങ്ങൾ ആധുനികതാവാദത്തിന്റെ കാലത്തും ശക്തമാവുകയായിരുന്നുവെന്നു കാണാം. ജനപ്രിയസാഹിത്യം യഥാർഥസാഹിത്യത്തെ ഇല്ലാതാക്കുമെന്നും ദുർബലമായ ജനകീയചിന്തകൾ സമൂഹത്തെ നശിപ്പിക്കുന്ന വിധത്തിൽ കമ്പോളത്തോടു ചേർന്നുവളരുമെന്നും നിരൂപകർ വാദിച്ചിരുന്നു. നരേന്ദ്രപ്രസാദ് ആ വാദങ്ങളെ ഇങ്ങനെ അവതരിപ്പിക്കുന്നുണ്ട്—സംവേദനം കൂടുതൽ കൂടുതൽ ആയാസകരമായ കാലഘട്ടത്തിലേക്കാണു് ആധുനികസമൂഹം നീങ്ങുന്നതു്. പക്ഷേ കമ്പോ–ജനപ്രിയ സാഹിത്യമുള്ളപ്പോൾ വായനക്കാരിലെത്രപേർ ആയാസത്തിനു മുതിരും മൂല്യനിഷ്ഠമായ സമരത്തിന്റെ സത്യാന്വേഷണത്തിന്റെ സാഹിത്യവും അധമവിനോദാധിഷ്ഠിതവും സൂത്രവാക്യങ്ങളാൽ കെട്ടിപ്പൊക്കിയതുമായ ഒരു ഉപഭോഗസാഹിത്യവും സമാന്തരരേഖകളിൽ ഇവിടെയുണ്ടായിരിക്കുന്നു. ഇവയെ വേർതിരിക്കാനാണു് നിരൂപണം ശ്രമിക്കേണ്ടത് (2000, 115). സാഹിത്യം രണ്ടുതരത്തിലുണ്ടെന്നും അധമമായ സാഹിത്യം വഴിതെറ്റിക്കുന്നതാണെന്നും പറയുന്നതിലൂടെ ജനപ്രിയസാഹിത്യത്തെ ഒന്നാകെ റദ്ദാക്കാനാണു് അദ്ദേഹം ശ്രമിക്കുന്നതു്. കമ്പോളവുമായി ജനപ്രിയസാഹിത്യത്തെ കൂട്ടിയിണക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമം മറ്റു നിരൂപകരിലും കാണാൻ കഴിയും. കമ്പോളമെന്നത് അധമമായിട്ടുള്ളതാണെന്നു പറയുന്നതിലൂടെ അതുമായി ബന്ധപ്പെട്ടതെല്ലാം മോശമാണെന്നു സ്ഥാപിക്കാനുള്ള ശ്രമമാണു് ഇവിടെ ശ്രദ്ധിക്കേണ്ടതു്. കമ്പോളം, കച്ചവടം. ഉപഭോഗം തുടങ്ങിയവയെല്ലാം മ്ലേച്ഛമാണെന്നും ജനപ്രിയത്വം ഇവയിലൂടെയാണു് സാധ്യമാകുന്നതെന്നും സൂചിപ്പിച്ചുകൊണ്ടു് എല്ലാം പാണ്ഡിത്യത്തിന്റെ ‘നല്ലതു’കൾക്കു വിരുദ്ധമാണെന്നു വാദിക്കുന്നു. ഇത്തരം സാഹിത്യകൃതികൾ വലിയതോതിൽ വില്ക്കപ്പെടുമെന്നതിനാൽ ഇവയ്ക്ക ആവശ്യത്തിനു വരുമാനം കിട്ടുമെന്നും അതിനാലിവയെ അവാർഡുകൾക്കും മറ്റും പരിഗണിക്കരുതെന്നും എം. ഗംഗാധരൻ എഴുതുമ്പോൾ നിരൂപകരുടെ ഭീതികൂടി വെളിപ്പെടുന്നുണ്ടു് (2012, 250). സാഹിത്യരചനയിലൂടെ അടിസ്ഥാനപരമായി വരുമാനമാണു് ലക്ഷ്യമിടുന്നതെന്നു് എഴുത്തുകാർ സമ്മതിക്കില്ലെങ്കിലും ജനപ്രിയസാഹിത്യം വലിയതൊതിൽ വരുമാനം കമ്പോളത്തിൽനിന്നുണ്ടാക്കുന്നുവെന്ന സൂചന ശരിയായ എഴുത്തുകാർക്കു് അതു കിട്ടുന്നില്ലെന്നു് വ്യക്തമാക്കുന്നു. എന്നുമാത്രമല്ല ഇവയ്ക്കു് സാഹിത്യഗുണമുണ്ടായാലും ഇവയെ നല്ല സാഹിത്യമായി പരിഗണിക്കേണ്ടെന്ന വാദവും ഉന്നയിക്കപ്പെടുന്നു. ഇങ്ങനെ നോക്കുമ്പോൾ നിരൂപകർ രണ്ടുതരം സാഹിത്യത്തെ സൃഷ്ടിച്ച് ശരിയായ സാഹിത്യമുണ്ടെന്നും അതിനുവിരുദ്ധമായി വഴിതെറ്റിക്കുന്ന സാഹിത്യമുണ്ടെന്നും സ്ഥാപിക്കുന്നത് വ്യക്തമാകുന്നു.

യഥാർഥസാഹിത്യം ജനപ്രിയസാഹിത്യം
ഉന്നതമായ ചിന്ത ലളിതം, വിനോദം
മനനം ഒറ്റവായന
ആനന്ദം ഇക്കിളി, ലൈംഗികത
കലാ/പാണ്ഡിത്യാധിഷ്ഠിതം കമ്പോളാധിഷ്ഠിതം
മൂല്യസമൂഹസൃഷ്ടി അഴുക്കുചാൽ/വഴിതെറ്റിക്കൽ
ഇവിടെ വരച്ചിടുന്ന ഈ ദ്വന്ദ്വാത്മക സാഹിത്യവ്യാഖ്യാനം ശരിയായ സാഹിത്യം മാത്രം മതിയെന്നും ഇക്കിളി സാഹിത്യത്തെ തിരസ്കരിക്കണമെന്നുമാണു്. സാഹിത്യത്തെക്കുറിച്ചുള്ള ഉദാത്തമായ നിർവചനങ്ങളിലൂടെയാണു് ഈ വിഭജനം സാധ്യമാകുന്നതെന്നു കാണാം. പാരമ്പര്യമായി സാഹിത്യ നിർവചനങ്ങൾക്കു ഉപയോഗിച്ച പാശ്ചാത്യ–പൗരസ്ത്യ സിദ്ധാന്തങ്ങളും കേരളത്തിൽ നാല്പതുകളിൽ ശക്തമായ പുരോഗമന സാഹിത്യചിന്തകളും ഇവിടെ പരസ്പരം ഒത്തുചേരുന്നതു കാണാം. ജനപ്രിയസാഹിത്യം ഉണ്ടാകുന്നതിനു മുമ്പു തന്നെ സാഹിത്യ കൃതികളിലെ ലൈംഗികതയെക്കുറിച്ച് വലിയ തർക്കങ്ങൾ പുരോഗമന സാഹിത്യത്തിൽ ഉണ്ടായിട്ടുണ്ടു്. ഇക്കിളി സാഹിത്യത്തിന്റെ പ്രധാനപ്പെട്ട ഉള്ളടക്കമായി പൊതുവേ പറയുന്ന ലൈംഗികതയെന്ന പ്രശ്നം ചരിത്രപരമായി വിമർശിക്കപ്പെട്ടിരുന്നു എന്നാണിതു് കാണിക്കുന്നതു്. നവോത്ഥാന സാഹിത്യത്തിൽ ലൈംഗികതയെ ബഷീറും ദേവും തുറന്നെഴുതിയപ്പോൾ നിരൂപകർ വലിയ തോതിൽ വിമർശിച്ചു. ലൈംഗികതയെ സമൂഹത്തിലെ യാഥാർഥ്യങ്ങളെ മറന്നുകൊണ്ടു് വിവരിക്കുന്നത് സമൂഹത്തെ വഴിതെറ്റിക്കുന്ന മുതലാളിത്ത താത്പര്യം ആണെന്നായിരുന്നു അവരുടെ വാദം. ഇതിനെയവർ വിശേഷിപ്പിച്ചത് അധഃപതന സാഹിത്യമെന്നാണു് (ദേവദാസ്, 1991, 41). മുതലാളിത്തത്തിനു് സാമൂഹിക താത്പര്യങ്ങളില്ലെന്നും സമൂഹത്തിലെ ജനവിഭാഗങ്ങളുടെ വൈവിധ്യത്തെ നിരാകരിച്ച് അരാജകത്വം വളർത്തി തൊഴിലാളി വർഗത്തിന്റെ ശക്തിയെ ഇല്ലാതാക്കുകയാണതിന്റെ ലക്ഷ്യമെന്നും അതിനാൽ ലൈംഗികതയെ തുറന്നെഴുതുന്നത് മുതലാളിത്തത്തിന്റെ പാതയൊരുക്കൽ ആണെന്നുമാണു് വാദം.

എൻ. കൃഷ്ണപിള്ള ഈ സാഹിത്യത്തെക്കുറിച്ച് ഇക്കിളിയെന്നാണു് വിലയിരുത്തിയതു്. ‘കഷ്ടിച്ച് യൗവനാരൂഢരായ യുവതീയുവാക്കന്മാരെ ഇക്കിളിക്കൊള്ളിക്കാൻ മാത്രംപോരുന്ന ഒരുതരം തുടർക്കഥകളുടെ എണ്ണംനാൾക്കുനാൾ വർദ്ധിച്ചുവരുന്നുവെന്നാണു് ‘ അദ്ദേഹം കുറിച്ചത് (2014, 755). കേവലമായി വികാരങ്ങളെ ഇക്കിളിക്കൂട്ടുന്നതെന്ന മട്ടിലാണു് ഈ സാഹിത്യത്തെ ചിത്രീകരിക്കുന്നതു്. അതിനാലിവ യഥാർഥസാഹിത്യത്തിൽനിന്നു് ജനങ്ങളെ അകറ്റുമെന്ന ഭീതിയാണു് ഈ നിരൂപകർ ഉന്നയിക്കുന്നതു്. ഇക്കിളിസാഹിത്യമെന്ന പേരിൽ എം. അച്യുതനും ഇവയെ ദുർബലവും സാധാരണമനുഷ്യരുടെ ഭാവനെ വികലമാക്കുന്നവയായി വിർമർശിക്കുന്നുണ്ടു്. സാധാരണ നോവലിനുള്ള ഒരുഗണവുമില്ലാത്ത ഇവ സെക്സിന്റെ ആധിപത്യത്തിലൂടെ വായനക്കാരുടെ മൃദുലവികാരങ്ങളെ ഇളക്കുന്നവ മാത്രമാണെന്നാണു് വാദം (1980, 101). എം. അച്യുതൻ ജനപ്രിയനോവലുകളെ വിമർശിക്കാനായി എഴുതിയ നോവൽ വ്യവസായം എന്ന ലേഖനത്തിൽ ഈവക നോവലുകളുടെ കുഴപ്പമായി പറയുന്നതു്, മൂന്നു കാര്യങ്ങളാണു്. 1. ബഹുജനങ്ങളിൽ അങ്കുരിക്കുന്ന താഴ്‌ന്ന അഭിരുചികളെ തൃപ്തിപ്പെടുത്തുന്ന വിധത്തിൽ എഴുതുന്ന നോവലുകൾ മാസ് പ്രൊഡക്ഷനാകും; 2. ഇക്കിളിസാഹിത്യം; 3. സെക്സിന്റെ ആധിപത്യം. കഞ്ചാവും കറുപ്പും കൊടുത്തു മയക്കുന്നതുപോലെ സെക്സ് കൊടുത്ത് മയക്കുകയാണു് ഈവക നോവലുകൾ (1980, 102). സെക്സും ഇക്കിളിയും ഉല്പാദിപ്പിക്കുന്ന വ്യവസായമാണു് പൈങ്കിളിസാഹിത്യമെന്നാണു് ഇത്തരം വിമർശനങ്ങളുടെ ആകത്തുക. നേരിട്ടു് മലയാളത്തിലെ ജനപ്രിയസാഹിത്യത്തെയല്ലെങ്കിലും അമേരിക്കയിലെ ലൈംഗികത നിറഞ്ഞ സാഹിത്യമാസികാ സംസ്കാരത്തെ വിമർശിച്ച തായാട്ടു് ശങ്കരൻ അഴുക്കുചാൽസാഹിത്യമെന്നാണു് അതിനെ വിശേഷിപ്പിച്ചതു്. നമ്മുടെ സാഹിത്യവും ഈ വൈകൃതങ്ങളുടെ പിന്നാലെ നടക്കുന്നതിൽ താത്പര്യം പ്രദർശിപ്പിച്ചു തുടങ്ങിയിരിക്കുന്നു. … നമ്മുടെ വൻകിട ഹോട്ടലുകളിൽ പടിഞ്ഞാറൻ സംസ്കാരത്തിന്റെ നഗ്നനൃത്തങ്ങൾ രംഗപ്രവേശം ചെയ്തു കഴിഞ്ഞു.. അവിടെ മൃഗീയമായ കാമമാണു് മുന്തിയ കച്ചവടചരക്കു്. നമ്മുടെ സംസ്കാരം ആ വഴിക്കു് ഊരിക്കുത്തി വീഴാൻ തുടങ്ങിയിരിക്കുന്നു (1975, 55).

ആദ്യകാലത്തെ കലാപാണ്ഡിത്യവിമർശനങ്ങൾ സാഹിത്യത്തെ ഉയർന്ന ക്ലാസിക്കു് കാലത്തെ സാഹിത്യവിചാരങ്ങളിൽ സാഹിത്യത്തെ പ്രതിഷ്ഠച്ചുകൊണ്ടാണു് ഇവയെ നിലവാരം കുറഞ്ഞതെന്നു് വിമർശിച്ചതെങ്കിൽ പുരോഗമനസാഹിത്യവിമർശനങ്ങൾ മുതലാളിത്തത്തിന്റെ ജീർണസംസ്കാരത്തെ സമൂഹത്തിലേക്കുകൊണ്ടുവരുന്ന വൃത്തികേടുകളായിട്ടാണു് ഇവയെ കണ്ടതു്. ആധുനികതാവാദവിമർശനങ്ങൾ വികൃതമായ ആത്മസംതൃപ്തിയിലേക്കു് വായനക്കാരെ നയിക്കുന്നവയാണു് ഈ സാഹിത്യമെന്നു് വിമർശിക്കുന്നു. ‘ജനങ്ങളെ വിദ്യാഭ്യാസം ചെയ്യക്കാത്ത, അവരുടെ ധർമ്മബോധത്തെ പരിവർത്തിപ്പിക്കാത്ത സാഹിത്യമാണതു്. കുറച്ചു സംഭവങ്ങളിൽ അധിഷ്ഠിതമായ വികൃതമായ ആത്മസംതൃപ്തിയിലേക്കു നയിക്കുന്ന സാഹിത്യമാണതു്. സദാചാരത്തിലൂന്നി പ്രേമത്തെയും ലൈംഗികതയെയും മാത്രം വളർത്തിക്കൊണ്ടു വരുന്ന കടലാസ്സിൽ പ്രത്യക്ഷപ്പെടുന്ന വേശ്യാലയമാണതു്. നമ്മുടെ സമൂഹത്തിലെ കുഷ്ഠമാണു് ‘ (1999, 154–55). ലൈംഗികതയെക്കുറിച്ചും പ്രണയത്തെക്കുറിച്ചും മാത്രം സംസാരിക്കുന്നുവെന്നു പറഞ്ഞുകൊണ്ടു് വഴിതെറ്റിക്കുന്ന സാഹിത്യമാണു് ഇവയെന്നു് ഈ വായനകൾ പ്രഖ്യാപിക്കുന്നു.

1980-കളിൽ ജനപ്രിയസാഹിത്യം വാരികളിലൂടെ ശക്തമായതിനൊപ്പം മലയാളത്തിൽ സിനിമയും വലിയൊരു ശക്തിയായി. ഇതോടുകൂടി ജനപ്രിയത്വും കമ്പോളവും തമ്മിലുള്ള ബന്ധവും അവ ജനങ്ങളിൽ സൃഷ്ടിക്കുന്ന കേവലമായ വിനോദവും ജനങ്ങളെ മുതലാളിത്തത്തിന്റെ പുതിയ കെണികളിലേക്കു നയിക്കുമെന്ന വിമർശനം കൂടുതലായി ഉയർന്നുവന്നു. ഇതിന്റെ ഭാഗമായി ശാസ്ത്രസാഹിത്യപരിഷത്തു്, ഡി. വൈ. എഫ്. ഐ. പോലുള്ള ഇടതുപക്ഷ യുവജനസംഘടനകൾ ഇത്തരം വാരികകൾക്കെതിരേ ശക്തമായി പ്രതിഷേധം സംഘടിപ്പിക്കുകയും അവ കത്തിക്കുകയും ചെയ്തു. എന്നാൽ തൊണ്ണൂറുകളിൽ ഉത്തരാധുനിക—നവമാർക്സിസ്റ്റു് ആശയാവലികൾ കടന്നുവന്നപ്പോൾ ജനപ്രിയസംസ്കാരത്തിനെതിരേയുള്ള വിമർശനങ്ങളും നിരാകരണവും പുനരാലോചനയ്ക്കു വിധേയമാകുകയും ജനപ്രിയസംസ്കാരത്തിൽത്തന്നെ വിമോചനമൂല്യങ്ങളുണ്ടെന്നും അവയെ കണ്ടത്തി വളർത്തണമെന്നും എന്നാലവയിലെ മുതലാളിത്ത സംസ്കാരവ്യവസായസ്വഭാവത്തെ വിമർശിക്കണമെന്നുമുള്ള വാദങ്ങൾ ഉയർന്നു. എ. സോമന്റെ ജനപ്രിയ വിമർശനങ്ങളാണു് ഇതിനുദാഹരണം. അദ്ദേഹമെഴുതുന്നു: ‘… മൂന്നാം ലോകസാഹചര്യങ്ങളിൽ ജനപ്രിയ സംസ്കാരത്തിന്റെ കാര്യത്തിൽ ഒരു ദ്വിമുഖതന്ത്രം ആവിഷ്കരിക്കേണ്ടിവരുമെന്നു് തോന്നുന്നു. ഒരേ സമയം ജനപ്രിയസംസ്കാരത്തിന്റെ ജനാധിപത്യമൂല്യങ്ങളെ സ്വായത്തമാക്കുകയും അതേസമയം അതിന്റെ വിമോചകവിരുദ്ധരീതികളെ ബോധത്തോടുകൂടി മാത്രമേ ജനപ്രിയ സംസ്കരത്തെ കേരളത്തിലേതുപോലുള്ള സവിശേഷ സാഹചര്യത്തിൽ സ്വീകരിക്കാനാവൂ എന്നു് ചുരുക്കം’ (2002, 264).

ഈ വായനകളിൽനിന്നു് ഒരുകാര്യം വ്യക്തമാകും, ലൈംഗികതയെന്ന പ്രശ്നത്തിലാണു് മലയാളസാഹിത്യത്തിന്റെ ബൗദ്ധികലോകം നവോത്ഥാനകാലത്തിനു ശേഷം ഭ്രമണംചെയ്തുകൊണ്ടിരിക്കുന്നതു്. ലൈംഗികത തുറന്നെഴുതുന്നതോ ആവിഷ്കരിക്കുന്നതോ ശരിയല്ലെന്ന ചിന്തയാണു് ഇക്കാലത്തുണ്ടായതു്. ലൈംഗികതയും ശരീരവും കേരളത്തിൽ പ്രശ്നമായി ചർച്ചകളിൽ കടന്നുവന്നതിനു് ചരിത്രപരമായ വേരുകളുള്ളതായി കാണാം. കേരളത്തിൽരൂപംകൊണ്ട ആധുനികതയും നവോത്ഥാനവും അർധനഗ്നമായ ഫ്യൂഡൽശരീരത്തിൽനിന്നു ഭിന്നമായി വസ്ത്രംകൊണ്ടു മൂടിയ ശരീരം മലയാളിക്കു നല്കുന്നുണ്ടു്. ആധുനികത ലൈംഗികതയും ശരീരപ്രദർശനവും പാപമായിക്കണ്ടു് വിലക്കുകയും ചെയ്തു. അങ്ങനെ ലൈംഗികവിരുദ്ധമായ ലോകബോധമാണു് ആധുനികതയിലെ സാഹിത്യരൂപങ്ങൾ ആവിഷ്കരിച്ചതു്. ഈ ബോധം ഫ്യൂഡൽകാലത്തെ മണിപ്രവാളംപോലുള്ള സാഹിത്യരൂപങ്ങളിലെ ലൈംഗികതയെ സവർണരുടെ ഭോഗമായിക്കണ്ടു് തിരസ്കരിക്കുകയും ശരീരത്തെ അധികം വിവരിക്കാത്ത സാഹിത്യമാണു് നല്ല സാഹിത്യമെന്നു മുദ്രയടിക്കുകയും ചെയ്തു. ലീലാവതി കുമാരനാശാനെക്കുറിച്ച് എഴുതുന്നതിൽനിന്നു് ഇതു വ്യക്തമാകും. ‘മലയാളകവിതയുടെ ഭാവമണ്ഡലത്തിൽ ആശാൻ ആവിഷ്കരിച്ച വിപ്ലവം വിലകുറഞ്ഞ ഹാസ്യത്തിൽനിന്നും ശൃംഗാരാഭാസത്തിൽനിന്നും വിലപ്പെട്ട കണ്ണീരിലേക്കും വിളിപ്പെട്ട ആത്മാർപ്പണസ്വരൂപമായ സ്നേഹത്തിലേക്കും അതിനെ തിരിച്ചുവിട്ടു എന്നതാണു് ‘ (1996, 194). മണിപ്രവാളത്തിന്റെ ശൃംഗാരത്തിൽനിന്നു സ്നേഹത്തിലേക്കു് കൊണ്ടുപോയാണു് ആശാൻ വിപ്ലവം സൃഷ്ടിച്ചതെന്നു പറയുന്നിടത്ത് ശൃംഗാരത്തെ രണ്ടാംകിടയായി കാണുകയും ശരീരമില്ലാത്ത സ്നേഹത്തെ ശരിയായി കാണുകയും ചെയ്യുകയാണു്. ശരീരത്തെയും ലൈംഗികതയെയും പാപബോധമാക്കി വിലക്കിയ ആധുനികതയുടെ പ്രത്യയശാസ്ത്രപരിസരമാണു് വികാരങ്ങളെ ആവിഷ്കരിക്കുന്ന സാഹിത്യത്തെ അധമസാഹിത്യമാക്കി മാറ്റിയതെന്നു വ്യക്തം. ഉത്തരാധുനികചിന്തകളുടെ വരവോടെയാണു് ലൈംഗികതയെ ഗൗരവമായി പരിഗണിക്കുവാൻ സാഹിത്യവിമർശകർക്കു കഴിഞ്ഞതും പൈങ്കിളി–നല്ലസാഹിത്യം എന്ന വേർതിരിവിനെ അപ്രസക്തമാക്കുന്ന കാഴ്ചപ്പാടുകൾ രൂപീകരിക്കാനായതും.

അപസർപ്പകസാഹിത്യത്തെ മലയാളനിരൂപകർ എങ്ങനെ അടയാളപ്പെടുത്തിയെന്നതും പരിശോധിക്കേണ്ടതുണ്ടു്. കൊളോണിയാലാധുനികതയുടെ പരിവർത്തനങ്ങളിലൂടെ ഇംഗ്ലീഷ് സാഹിത്യത്തിലെ ജനുസ്സുകൾ കടന്നുവന്നപ്പോൾ അപസർപ്പകസാഹിത്യവും കടന്നുവന്നിരുന്നു. 1930-കളിൽ മലയാളനിരൂപണം ശക്തമായപ്പോൾ ഇംഗ്ലീഷിലെ സാഹിത്യജനുസ്സുകൾ പരിചയപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടാണു് എം. പി. പോളിനെപ്പോലുള്ളവർ അപസർപ്പകസാഹിത്യത്തെക്കുറിച്ച് എഴുതിയതു്. ഒറ്റവായനയ്ക്കേ ഉതകുകയുള്ളൂവെങ്കിലും ഇത്തരം സാഹിത്യകൃതികൾ മലയാളത്തിൽ ഉണ്ടാകണമെന്നു് നിരീക്ഷണമാണു് അന്നു് പങ്കുവയ്ക്കപ്പെട്ടതു്. ആദ്യകാല കുറ്റാന്വേഷണനോവലായ ഭാസ്കരമേനോനെ ക്കുറിച്ച് എഴുതിയപ്പോൾ ജോസഫ് മുണ്ടശ്ശേരി കുറ്റാന്വേഷണത്തിനൊപ്പം ജീവിതച്ഛായാകരണംകൂടി സാധിക്കുമ്പോഴാണു് നോവൽ ഹൃദയത്തെ സ്വാധീനിക്കുകയുള്ളുവെന്നു് പറയുന്നു. കുറ്റാന്വേഷണത്തിന്റെ പാശ്ചാത്യമാതൃകകളിൽ അനുരാഗവും മറ്റും ഒഴിവാക്കിയിട്ടുണ്ടെന്നുള്ളതുവച്ച് ബാക്കിയുള്ളവരും അതനുകരിക്കണമെന്നു പറയുന്നത് ശരിയല്ലെന്നും ഭാസ്കമേനോനി ലെ അനുരാഗാഖ്യാനം നോവലിനെ കൂടുതൽ ഗൗരവമാക്കുന്നുവെന്നും അദ്ദേഹം നിരീക്ഷിക്കുന്നു. എന്നാൽ പിന്നീടു് സാഹിത്യനിരൂപകർ ഈ ജനുസ്സനെ ഒട്ടുംതന്നെ ഗൗരവത്തോടെ കണ്ടില്ല. ആംഗലേയസാഹിത്യത്തെ ആഴത്തിൽ മലയാളത്തിൽ അവതരിപ്പിച്ച കേസരിയെപ്പോലുള്ളവർ അപസർപ്പകസാഹിത്യത്തെക്കുറിച്ച് ഒരക്ഷരംപോലും എഴുതിയില്ല എന്നുകാണാം. അറുപതുകൾക്കുശേഷം അവ ശക്തിപ്പെട്ടപ്പോൾ അവയെ അവഗണിക്കാനും ഇകഴ്ത്താനുമാണു് അവർ ശ്രമിച്ചതു്. സാധാരണക്കാരുടെ വായനാവിഭവമെന്ന മട്ടിൽ ഗൗരവമുള്ളതല്ലെന്ന ചിന്ത അതിലൂടെ ഉറപ്പിച്ചെടുത്തു.

കോട്ടയം പുഷ്പനാഥ് തുറന്നുവിട്ട ഭൂതം

അപസർപ്പകനോവലുകളുടെ ചരിത്രം രചിച്ച ഹമീദ് പത്തൊമ്പതാംനൂറ്റാണ്ടിൽ തുടങ്ങുന്ന മലയാള അപസർപ്പകനോവലുകളെ നാലുഘട്ടമായി വർഗീകരിക്കുന്നുണ്ട്–പ്രാരംഭഘട്ടം(1887-1953), വിസ്ഫോടനഘട്ടം (1954-1960), സുവർണകാലഘട്ടം (1961-2000), വർത്തമാനകാലം (2001-2011) എന്നിങ്ങനെ (2015, 9). 1960-കളിൽ തുടങ്ങുന്ന സുവർണകാലത്താണു് കോട്ടയം പുഷ്പനാഥ് കോട്ടയം വാരികകളെ അടക്കി ഭരിച്ചതു്. ജനപ്രിയസാഹിത്യത്തിനു് പുതിയമുഖം ലഭിച്ച കാലംകൂടിയാണു് ഇക്കാലമെന്നാണു് നിരീക്ഷിക്കുന്നതു്. ജനപ്രിയവാരികകളെക്കുറിച്ചും സാഹിത്യത്തെക്കുറിച്ചുമുള്ള പഠനങ്ങൾ സൂചിപ്പിക്കുന്നതു്, സാക്ഷരതയെ പരിപോഷിപ്പിക്കുന്നതിൽ ജനപ്രിയസാഹിത്യം വലിയ പങ്കുവഹിച്ചുവെന്നാണു്. തുടർച്ചയായി പ്രസിദ്ധീകരിക്കുന്ന വാരികാസംസ്കാരമാണു് ഇതിൽ വലിയ പങ്കുവഹിച്ചതെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. എന്നാൽ അക്കാലത്തെ പലവാരികകളുടെയും പ്രചാരം പരിശോധിക്കുമ്പോൾ വാരികകൾ ഇറങ്ങിയതിനാൽ ആളുകൾ അവ വായിച്ചുവെന്ന വാദം അത്രശരിയല്ലെന്നു വ്യക്തമാകും. 1960-കളുടെ ഒടുവിൽ പല ജനപ്രിയവാരികകളും പ്രതിസന്ധിയിലായിരുന്നുവെന്നു് കാണാം. മനോരാജ്യംവാരികയുടെ അനുഭവത്തിൽ അന്നവിടെ പ്രൂഫ് റീഡറായിരുന്ന കിളിരൂർ രാധാകൃഷ്ണൻ ഈ പ്രശ്നം അവതരിപ്പിക്കുന്നുണ്ടു് (ജിജി ചിലമ്പിൽ, 2014, 31). മനോരാജ്യത്തിന്റെ എഡിറ്ററായിരുന്ന ജോസഫ് കുന്നിശേരി 1968 കാലത്ത് ചുവന്ന മനുഷ്യൻ എന്ന നോവലിന്റെ കൈയെഴുത്തുപ്രതി നല്കിയിട്ടു് വായിച്ചുനോക്കി അഭിപ്രായം പറയാൻ അദ്ദേഹത്തോടു പറഞ്ഞതാണു് സംഭവം. ഡിറ്റക്ടീവ് നോവലാണെന്നു കണ്ടപ്പോൾ അത്തരം നോവലുകളുടെ കാലംകഴിഞ്ഞുവെന്നാണു് അദ്ദേഹം മറുപടി പറഞ്ഞതു്. എങ്കിലും നോവൽ പ്രസിദ്ധീകരിച്ചുതുടങ്ങി. ആ സമയം മനോരാജ്യം കേരളഭൂഷണം പത്രാധിപർ വിലയ്ക്കു വാങ്ങുകയും പുഷ്പനാഥിന്റെ നോവൽ പ്രസിദ്ധീകരിച്ചത് ശരിയായില്ലെന്നു പറയുകയും ചെയ്തു. അതുവരെ ‘പുഷ്പനാഥിനു നേരെ ഉണ്ടായിരുന്നത് പ്രതികൂല സമീപനമായിരുന്നു. വാരിക നാലുലക്കങ്ങൾ കൂടി പുറത്തിരങ്ങിക്കഴിഞ്ഞതോടെ നോവൽ സൂപ്പർ ഹിറ്റായി. വാരികയുടെ കോപ്പിയുടെ എണ്ണം റോക്കറ്റുപോലെ കുതിച്ചുയർന്നു. … അവിടെ നിന്നാണു് പുഷ്പനാഥ് നോൺസ്റ്റോപ്പായി എഴുതാൻ തുടങ്ങിയതു്. മനോരാജ്യത്തിലെ നോവൽ ഹിറ്റായതോടെ മനോരമ, പൗരദ്ധ്വനി, മംഗളം തുടങ്ങിയ വാരികകളും പുഷ്പനാഥിനെ തേടിയെത്തി’(അതേകൃതി, 31).

മനോരമയിലെ പാരലൽ റോഡ് എന്ന നോവലും ശ്രദ്ധേയമായതോടെ പുഷ്പനാഥിന്റെ രചനകൾ ട്രെന്റ്സെറ്ററാവുക ആയിരുന്നുവെന്നു് മനീഷ് എഴുതുന്നു. കേരളത്തിൽ അന്നുണ്ടായിരുന്ന ജനകീയ വാരികകൾ എല്ലാംതന്നെ കുറ്റാന്വേഷണനോവലുകൾക്കായി അദ്ദേഹത്തിന്റെ വീട്ടുപടിക്കൽ കാവൽനില്ക്കുന്ന വിചിത്രമായ കാഴ്ചയാണു് പിന്നീടു് കണ്ടതു്. അദ്ദേഹത്തിന്റെ നോവലുകൾ സർക്കുലേഷൻ വർധനയിൽ നിർണായകമായ പങ്കുവഹിക്കുന്നുണ്ടെന്നു് വാരികകൾ തിരിച്ചറിഞ്ഞു (അതേകൃതി, 2017, 70). ഈ വിവരണം ശരിയാണെന്നു് അദ്ദേഹത്തിന്റെ എഴുത്തുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകും. അധ്യാപകജോലിയിൽനിന്നു് സ്വയംവിരമിക്കലെടുത്ത് ദിവസം പതിന്നൊന്നു് മണിക്കൂറൊക്കെ തുടർച്ചയായി എഴുതിയിട്ടും തികയാതെവന്നപ്പോൾ മൂന്നുനാലുപേരെ മുറിയിലിരുത്തി കഥപറഞ്ഞുകൊടുത്ത് എഴുതിക്കേണ്ടിവന്നുവെന്ന അദ്ദേഹത്തിന്റെ ഓർമ്മകൾ അന്നത്തെ വാരികകളുടെ അവസ്ഥ വ്യക്തമാക്കാൻ സഹായിക്കുന്നു. അദ്ദേഹത്തിന്റെ അക്കാലത്തെ രചനാരീതികളം തിരക്കും മനസ്സിലാക്കാൻ ഈ വിവരണത്തിലൂടെ കഴിയും: ‘എന്റെ എഴുത്തിന്റെ സുവർണകാലത്ത് ആഴ്ചയിൽ ഒമ്പത് വാരികകൾക്കുവരെ നോവലുകൾ എഴുതേണ്ടിവന്നിട്ടുണ്ടു്. എഴുത്തിന്റെ സമ്മർദ്ദം ഏറുകയും ഏറ്റെടുത്ത എഴുത്തുപണികൾ കൃത്യമായി തീർക്കാൻ കഴിയുല്ലെന്നു് വരികയും ചെയ്ത ഒരു സാഹചര്യത്തിൽ അധ്യാപകനായിരുന്ന ഞാൻ ആ ജോലിയിൽനിന്നു് വോളന്ററി റിട്ടയർമെന്റു് എടുത്തതു്. ആ സമയത്ത് മൂന്നുപേരെ വരെ ഒരു മുറിയിൽ ഇരുത്തി അവർക്കു് മൂന്നു വ്യത്യസ്ത നോവൽഭാഗങ്ങൾ പറഞ്ഞുകൊടുത്ത് എഴുതിക്കുന്ന രീതിയും ഞാൻ പരീക്ഷിച്ചിരുന്നു. കാരണം വീടിനുപുറത്ത് ആ ആഴ്ചയിലെ നോവലുകളുടെ അധ്യായം വാങ്ങാൻ വാരികകളിൽനിന്നുള്ള ആളുകൾ കാവൽനില്ക്കുന്നുണ്ടാവും’ (അതേകൃതി, 72). ഒരാളുടെ നോവലുകൾ ശ്രദ്ധേയമായപ്പോൾ അയാളെക്കൊണ്ടു് നോവലെഴുതിക്കുകയെന്ന തന്ത്രമായിട്ടല്ല ഈ വിവരണത്തെ കാണേണ്ടതു്, മറിച്ച് വായനക്കാരായ വലിയൊരു ജനവിഭാഗത്തിന്റെ ഉണർവ്വായിട്ടാണു്. അക്കാലത്ത് നിരവധി മാസികകളുണ്ടായിട്ടും ഇത്തരത്തിലൊരു അനുഭവം അക്കാലത്ത് വേറെ എഴുത്തുകാർക്കുള്ളതായി കാണുന്നില്ല. പുഷ്പനാഥ് ഇങ്ങനെ ട്രെന്റു് സെറ്ററായപ്പോഴാണു് മാത്യു മറ്റത്തിനെപ്പോലുള്ളവരും നിരന്തരം എഴുതുന്നവരായി മാറുന്നതെന്നു കാണാം.

ഈ അനുഭവത്തിന്റെ മറ്റൊരുദാഹരണം പുഷ്പനാഥ് തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ടു്. പുതുതായി ആരംഭിച്ച ഒരുവാരിക അദ്ദേഹത്തിന്റെ നോവലുകൾക്കായി സമീപിച്ച കാര്യമാണതു്. തിരക്കുകാരണം അവർക്കെഴുതാൻ കഴിഞ്ഞില്ലെന്നും അവരുടെ അഭ്യർഥമാനിച്ച് മൂന്നുമാസം കഴിഞ്ഞെഴുതിത്തരമെന്നും പറഞ്ഞു. കൃത്യം മൂന്നുമാസം കഴിഞ്ഞപ്പോൾ അവരെത്തിയെന്നും തന്റെ നോവലിന്റെ ആദ്യ അധ്യായം കിട്ടിയപ്പോഴാണു് വാരിക തുടങ്ങിയതെന്നുമാണു് ആ സംഭവം (2017, 73). അക്കാലത്തെ അദ്ദേഹത്തിന്റെ കൃതികളുടെ എണ്ണം കേവലമായി പരിശോധിച്ചാൽതന്നെ ഇക്കാര്യങ്ങൾ ശരിയാണെന്നു കരുതേണ്ടിവരും. തന്റെ നോവലുകൾക്കു് വലിയ മാർക്കറ്റുണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹം സ്വന്തമായി പ്രസിദ്ധീകരണവിഭാഗം തുടങ്ങുന്നതിൽനിന്നു് അദ്ദേഹത്തിന്റെ ജനപ്രിയത്വം ഊഹിക്കാം. അങ്ങനെയാണു് അദ്ദേഹം പുഷ്പനാഥ് പബ്ലിക്കേഷനും അതിന്റെ ഭാഗമായി മാർക്സിൻ ഡിറ്റക്ടീവ് ബുക്കു് ക്ലബും തുടങ്ങുന്നതു്. മാസംതോറും മൂന്നുംനാലും നോവലുകൾ പുറത്തിറക്കുന്ന രീതിയിലാണു് ഇത് പ്രവർത്തിച്ചതു്. ഈ ജനപ്രിയത്വം കാരണമാണു് അദ്ദേഹം പുഷ്പനാഥ് വാരികയും തുടങ്ങിയതെന്നു കാണാം. മലയാളത്തിലെ ഒരു ജനപ്രിയ എഴുത്തുകാരനും ഇത്തരത്തിൽ സ്വന്തമായി പബ്ലിക്കേഷനോ വാരികയോ തുടങ്ങിയിട്ടില്ലെന്ന വസ്തുതമാത്രം മതി അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കാൻ. പുഷ്പനാഥിലൂടെ ഒരു നോവൽ പ്രളയമാണു് സംഭവിച്ചതെന്നും അദ്ദേഹം ഒരു വായനാ വിപ്ലവത്തിനാണു് തിരികൊളുത്തിയതെന്നും ലിറ്റററി ഫാക്ടറിയായിരുന്നു അദ്ദേഹമെന്നും മലയാള അപസർപ്പകസാഹിത്യത്തിന്റെ ചരിത്രമെഴുതിയ ഹമീദ് പറയുന്നതിൽനിന്നു് അന്നു് നടന്ന പരിവർത്തനം ഊഹിക്കാം (2015, 195–96). അദ്ദേഹത്തിന്റെ നോവൽശൈലിയിലാണു് പിന്നീടു് പലരും നോവലുകളും വിവർത്തനങ്ങളും എഴുതിയതെന്നു് ജയിംസ് ഹാഡ്ലി ചേസിന്റെ നോവലുകൾ വിവർത്തനം ചെയ്ത ഭാസ്കരൻ പയ്യന്നൂർ പറയുന്നു (2017, 83). ഇക്കാലത്തെ നോവലുകളുടെ കണക്കുകൾ അന്നത്തെ തരംഗം സ്ഫോടനമായിരുന്നുവെന്നു് വ്യക്തമാക്കുന്നതാണു്. 1970-കൾ വരെ മലയാളത്തിലുണ്ടായത് 319 ഡിറ്റക്ടീവ് നോവലുകളാണെങ്കിൽ 1970 മുതൽ 1985 വരെയുള്ള പതിനഞ്ചു വർഷത്തിനിടയിൽ പുറത്തിറങ്ങിയത് 319 നോവലുകളാണു് (ഹമീദ്, 2015, 26). 2000 വരെ മലയാളത്തിൽ ആകെയുണ്ടായ 711 അപസർപ്പക നോവലുകളിൽ പകുതിക്കടുത്ത് പുറത്തിറങ്ങിയത് ഈ 15 കൊല്ലത്തിനിടയിലാണെന്ന വസ്തുത കോട്ടയം പുഷ്പനാഥ് തുറന്നുവിട്ട ഭൂതത്തിന്റെ ശക്തി വ്യക്തമാക്കുന്നുണ്ടു്.

അദ്ദേഹത്തിന്റെ ജനകീയത മനസ്സിലാക്കി വാരികകൾ നോവലിറക്കാൻ മത്സരിച്ചപ്പോൾ തിരക്കുകാരണം എഴുത്തിൽ അദ്ദേഹത്തിന്റെ തന്നെ നോവലുകളുടെ ആവർത്തനം വന്നത് തിരിച്ചടിയായെന്നു് ജയചന്ദ്രൻ ചൂണ്ടിക്കാട്ടുന്നത് ഇവിടെ പ്രസക്തമാണു്. ‘ ഇത് പൊതുവേ ബുക്കു് ക്ലബ് അംഗങ്ങളുടെ ഇടയിൽ ഒരു ബ്ലാക്കു് മാർക്കായി മാറി. എഴുത്തിന്റെ തിരക്കുകാരണം സംഭവിച്ചുപോയ അബദ്ധമാണു്. ഇത് അദ്ദേഹത്തെ വല്ലാതെ ബാധിച്ചു. അദ്ദേഹത്തിന്റെ ജനപ്രീതി താഴേക്കു് പോകാൻ ഇതൊരു കാരണമായി. ഒരുമാസത്തിൽ നാലുപുസ്തകം ഇറക്കണമെന്ന കമ്മിറ്റ്മെന്റും ആ നാലുപുസ്തകത്തിനുള്ള മെറ്റീരിയൽ ഇല്ലാതെ വരികയും ചെയ്തപ്പോൾ അദ്ദേഹം കാണിച്ച് ചെറിയൊരു അബദ്ധം പുഷ്പനാഥിന്റെ ഡിക്ലെയിനായി മാറി. എന്നിട്ടുപോലും കുറേയധികം പുസ്തകങ്ങൾ ഇറങ്ങി. അന്നു് പുഷ്പനാഥ് അങ്ങനെ ചെയ്തില്ലായിരുന്നുവെങ്കിൽ കേരളത്തിലെ ഏറ്റവും വലിയ പുസ്തക പ്രസാധകൻ കോട്ടയം പുഷ്പനാഥായി മാറിയേനെ’ (2017, 58).

ഈ വിവരണങ്ങളിൽ നിന്നു് ചില നിഗമനങ്ങൾ രൂപപ്പെടുത്താൻ കഴിയും:

  1. കോട്ടയം വാരികകൾ സാധാരണക്കാരുടെ ഇടയിൽ പുഷ്പനാഥ് വരുന്നതുവരെ വായനയുടെ വലിയ ആരവം തീർത്തിരുന്നില്ല. പ്രതിസന്ധിയിലായിരുന്ന പല വാരികകളെ സാമ്പത്തികമായി രക്ഷപെടുത്തിയതും പുതിയ വാരികൾ ഇറങ്ങാൻ വഴിയൊരുക്കിയതും പുഷ്പനാഥിന്റെ നോവലുകളാണു്. മലയാള ജനപ്രിയസാഹിത്യത്തെ ജനപ്രിയത്വത്തിലേക്കുയർത്തിയത് പുഷ്പനാഥാണെന്നു പറയാം. അതിനാൽ മുട്ടത്തുവർക്കിയെക്കാൾ കൂടുതൽ പഠിക്കേണ്ടത് പുഷ്പനാഥിന്റെ രചനകളാണു്.
  2. വായിക്കാൻ കാത്തിരുന്ന സാക്ഷരരായ ജനങ്ങൾ ഇറങ്ങിയിരുന്ന വാരികകൾ വായിക്കുകയായിരുന്നില്ല, മറിച്ച് ആകാംക്ഷാഭരിതമായ രചനാലോകം തുറന്നിട്ടുകൊണ്ടു് പുഷ്പനാഥ് ആളുകളെ വായിപ്പിക്കാൻ പ്രേരിപ്പിക്കുകയായിരുന്നു. മലയാളിക്കു് അപരിചിതമായ ഭാവനാലോകത്തിന്റെ സൃഷ്ടിയിലൂടെയാണു് പുഷ്പനാഥ് രചനകൾ ഇത് സാധ്യമാക്കിയതു്. ഈ പ്രവണത അക്കാലത്തെ മറ്റു് ജനപ്രിയ എഴുത്തുകാരെ സ്വാധീനിക്കുകയും പുഷ്പനാഥ് ശൈലിയെ പിൻപറ്റി അപസർപ്പകനോവലുകളും വിവർത്തനങ്ങളും സാധ്യമാക്കുന്നതിലേക്കു് എത്തുകയും ചെയ്തു.
  3. അദ്ദേഹത്തിന്റെ രചനകളിൽ സംഭവിച്ച പാളിച്ചകളാണു് വായനക്കാരെ അദ്ദേഹത്തിൽ നിന്നു് അകറ്റിയതിലെ ഒരുകാരണം. താനെഴുതിയതെന്തും ജനങ്ങൾ വായിക്കുമെന്ന ധാരണകാരണം സ്ഥിരംശൈലിയിൽ എഴുതിയതിയിരുന്നത് അദ്ദേഹത്തിനു് വിനയായി. അതിനർഥം വായനക്കാരായ സാധാരണജനങ്ങൾ എന്തും വിഴുങ്ങുന്നവരായിരുന്നില്ലെന്ന വസ്തുതയാണു്. കൃത്യമായ അഭിരുചികളും താത്പര്യങ്ങളുമുള്ളവരായിരുന്നു അവർ. മടുപ്പിക്കുന്ന ആഖ്യാനങ്ങളെ അവർ ഉപക്ഷിക്കുകയും പുതിയ താത്പര്യങ്ങളിലേക്കു് പോവുകയും ചെയ്തു.
  4. ജനപ്രിയസാഹിത്യം വിലകുറഞ്ഞതായിരുന്നില്ലെന്നും കാലംതോറും അത് പരിണമിച്ചുകൊണ്ടിരുന്നുവെന്നും സ്ഥിരംശൈലികൾ കാലംമാറുമ്പോൾ ഉപേക്ഷിക്കപ്പെട്ടിരുന്നുവെന്നും വ്യക്തമാകുന്നു. എഴുത്തും ജനങ്ങളുടെ അഭിരുചിയും തമ്മിലളുള്ള പ്രതിപ്രവർത്തനമാണു് ഇവിടെ കാണുന്നതു്.
അന്വേഷണമെന്ന വല

ഏതാണ്ടു് മുന്നൂറ്റിയമ്പതോളം നോവലുകൾ പുഷ്പനാഥ് എഴുതിയിട്ടുണ്ടെന്നാണു് കണക്കു്. പുഷ്പനാഥിന്റെ രചനാലോകത്തെ മാർക്സിൻ പരമ്പര, പുഷ്പരാജ് പരമ്പര, ഡ്രാക്കുള പരമ്പര, ഭീതിനോവലുകൾ മാന്ത്രികനോവലുകൾ എന്നിങ്ങനെ തരംതിരിക്കാറുണ്ടു്. വാരികക്കാരുടെ ആവശ്യാർഥം പെട്ടെന്നെഴുതി നല്കുന്നവയാണു് പല നോവലുകളെങ്കിലും കൃത്യമായ രചനാപദ്ധതിയോടെ എഴുതുന്നവയാണു് മിക്കതുമെന്നു കാണാം. രചനാപരമായോ ഭാഷാപരമായോ പുതുമകളൊന്നുമില്ലെങ്കിലും അദ്ദേഹം പൊതുവേ മുന്നോട്ടുവയ്ക്കുന്ന സവിശേഷമായൊരു ശാസ്ത്രീയകാഴ്ചപ്പാടു് മിക്ക അപസർപ്പകകൃതിയിലും കാണാൻകഴിയും. കുറ്റാന്വേഷണനോവലുകൾ ആകാംക്ഷയുടെ മുൾമുനയിൽ വായനക്കാരെ നിർത്തുന്ന കലയാണെന്നു് നിരൂപകർ പറയുന്നുണ്ടു്. ഓരോഭാഗം വായിക്കുമ്പോഴും അടുത്തസംഭവത്തിലേക്കു് ഉത്കണ്ഠനിറഞ്ഞ മനസ്സുമായി വായനക്കാർ ഓടുന്ന വിധത്തിലാണതിന്റെ ഘടനയും ഭാഷയും പ്രവർത്തിക്കുന്നതു്. പുഷ്പനാഥിന്റെ രചനാശൈലി ഇത്തരത്തിലാണെന്നു കാണാം. സ്തോഭജനകമായ ഒരു സംഭവത്തിലാരംഭിച്ച് ചെറിയ ചെറിയ വാചകങ്ങളിലൂടെ പടർന്നുകയറി സംഘർഷാത്മകമായ സംഭവങ്ങളെ പരസ്പരം ബന്ധിപ്പിക്കന്ന രീതിയാണു് അദ്ദേഹം പരീക്ഷിക്കുന്നതു്. അദ്ദേഹത്തിന്റെ നോവലുകളെല്ലാം ഒരു സംഭവത്തിന്റെ നിർണായകമായ ദശയിലായിരുക്കും തുടങ്ങുക.

രണ്ടാമതൊരാൾ എന്ന നോവൽ ഇങ്ങനെയാണു് തുടങ്ങുന്നത് — ആ സംഭവം നഗരത്തിൽ ഭയങ്കര കോളിളക്കം സൃഷ്ടിച്ചു. സർക്കിൾ ഇൻസ്പെക്ടർ മിസ്റ്റർ രവിശങ്കർ അറസ്റ്റു ചെയ്യപ്പെട്ടു (2003, 109).

ലേഡിഡോക്ടറെ കാണാനില്ല എന്ന നോവൽ തുടങ്ങുന്നത് ഇങ്ങനെ: അന്നു് ഏതുസമയത്തും ഓപ്പറേഷൻ നടത്താം. അങ്ങിനെയാണു് തീരുമാനമെടുത്തിട്ടുള്ളത് (2003, 09).

ഡെവിൾസ് ട്രാപ്പ് തുടങ്ങുന്നത് ഇപ്രകാരം—ആ സംഭവത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ ആണു് നമുക്കു് ലഭിച്ചിരിക്കുന്നതു്. എന്നാൽ അതു തികച്ചും അവിശ്വസനീയവും ഭീകരതനിറഞ്ഞതും ആണെന്നു പറഞ്ഞാൽ ഒരു പക്ഷേ നിങ്ങൾ വിശ്വസിക്കുകയില്ലായിരിക്കും…രഹസ്യകുറ്റാന്വേഷണവകുപ്പിന്റെ ചീഫായ മിസ്റ്റർ ബർണാഡ് രണ്ടു ഫയലുകൾ ഡിറ്റക്ടീവ് മാർക്സിന്റെ മുന്നിലേക്കു നീക്കി വച്ചു (1978, 5).

മർഡർ ഗാങ് തുടങ്ങുന്നത് ‘ആ കാണുന്ന ഫയലിൽ ഇപ്പോൾ ലഭിച്ചിരിക്കുന്ന വിവരങ്ങളും അതുപോലെ അവരെ സംബന്ധിച്ചുള്ളഊഹാപോഹങ്ങളും കൊടുത്തിട്ടുണ്ടു്. പോലീസ് ചീഫ് ബാനർജി പുഷ്പരാജിനോടു പറഞ്ഞു’ എന്നാണു് (2008, 5).

പല നോവലുകളും തുടങ്ങുന്നത് അന്വേഷണ ഉദ്യോഗസ്ഥനായ ബർണാഡിന്റെയോ പുഷ്പരാജിന്റെയോ വാചകത്തോടെയാകും. ‘അവർ ആത്മഹത്യ ചെയ്തതായിരിക്കുമെന്നു് ഞാൻ ഒരിക്കലും വിശ്വസിക്കുന്നില്ല. മേശയുടെ മധ്യഭാഗത്തായി വെച്ചിരുന്ന ഭൂഗോളമാതൃക ചൂണ്ടുവിൽകൊണ്ടു തിരിക്കുന്നതിനിടയിൽ ഡിറ്റക്ടീവ് പുഷ്പരാജ് അഭിപ്രായപ്പെട്ടു’ ഡയൽ 00003 തുടങ്ങുന്നത് ഒരു മരണത്തിന്റെ അന്വേഷണത്തിന്റെ തുടക്കത്തിലെ ഈ വാചകത്തിലാണു്. പിന്നീടു് കൊലപാതകത്തിന്റെ പശ്ചാത്തലം പറഞ്ഞ് പുഷ്പരാജിന്റെ അന്വേഷണം തുടങ്ങുന്നു.

സംഭവത്തിന്റെയോ കഥാപാത്രത്തിന്റെയോ പശ്ചാത്തലത്തിൽനിന്നു തുടങ്ങി സംഭവത്തിലേക്കു വരുന്ന ശൈലികളെക്കാൾ പ്രശ്നത്തിന്റെ ആഴംബോധ്യപ്പെടുത്താൻ ഈ ശൈലിക്കു സാധിക്കുന്നുണ്ടു്. വായനക്കാരെ വലിയൊരു ഉത്കണ്ഠയിലേക്കു് വലിച്ചെറിയുന്നുമുണ്ടു്. തുടർന്നു് സംഭവത്തിന്റെ പിന്നിലെ കാരണങ്ങളിലേക്കുള്ള യാത്രയാണു്. അന്വേഷണംതുടങ്ങിക്കഴിഞ്ഞാൽ ചലിക്കുന്ന യന്ത്രംപോലെ അന്വേഷകൻ മുന്നോട്ടുപോകന്നു. ആ പോക്കിനെ അനുധാവനംചെയ്യുകയാണു് എഴുത്തുകാരന്റെ ഭാഷയുടെ ധർമ്മം. കുറ്റാന്വേഷണ കുറ്റകൃത്യത്തിന്റെ കാരണങ്ങളിലേക്കുള്ള യാത്രയായതിനാൽ അന്വേഷക/ൻ കാണുന്ന ഓരോ കാഴ്ചയും സൂക്ഷ്മമായിട്ടാണു് വിവരിക്കുന്നതു്. നോവലിന്റെ ആഖ്യാനം പ്രവർത്തിക്കുന്നത് കുറ്റാന്വേഷകന്റെ നോട്ടംപോലെയാണു്. ശവശരീരം കാണുന്നതും മൊഴികളെടുക്കാൻ പോകുന്നവരുടെ വീടുകളും മുറികളും കാണുന്നതും ഓരോയിടത്തെയും വസ്തുക്കൾ സൂക്ഷിച്ചിരിക്കുന്നതും ഒരു ചലച്ചിത്രം കാണിച്ചുതരുന്നതുപോലെ അടയാളപ്പെടുത്തുന്നു. ഡയൽ00003 യിൽ റോഡിൽകിടക്കുന്ന മൃതദേഹത്തിന്റെ കാഴ്ച വിവരിച്ച് എത്തുന്നത് ഇങ്ങനെയാണു്, ‘കാൽമുട്ടിനെ അല്പം മുകളിലേക്കു് വഴുതി നീങ്ങക്കിടന്നിരുന്ന വസ്ത്രത്തിന്റെ അടിവശം രക്തത്തിൽ കുതിർന്നുമുകളിലേക്കു ചുവന്നനിറം അരിച്ചരിച്ചു നീങ്ങി. ഒടുവിൽ ജലാംശം വറ്റിയപ്പോൾ ഒരു ചിത്രകാരൻ ബ്രഷ്തുടച്ച തുണിപോലെ കിടന്നു’ (2019, 9). യുവതിയുടെ മൃതശരീരമായിട്ടും ആൺനോട്ടമില്ലാതെ ശരീരത്തിന്റെ കിടപ്പു ചിത്രീകരിക്കുകയാണു് ഇവിടെ. ജനപ്രിയസാഹിത്യത്തിൽ സ്ത്രീശരീരത്തിലേക്കുള്ള ആൺനോട്ടങ്ങൾ ധാരാളമാണെന്നുള്ള വിമർശനങ്ങളുണ്ടെങ്കിലും പുഷ്പനാഥിന്റെ കൃതികളിൽ അത്തരം നോട്ടങ്ങൾ കുറവാണെന്നു പറയാം.

ഒരു കൊലപാതകം നടന്നാൽ അതിന്റെ പശ്ചാത്തലവിവരങ്ങളിൽനിന്നു് കൊലപാതകത്തിനിരയായ ആളിന്റെ ആൾക്കാരുടെ മൊഴികളിലൂടെ, പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങളിലൂടെ അന്വേഷണം പടരുന്നു. ആ അന്വേഷണത്തിൽ ലഭ്യമാകുന്ന തെളിവുകളിലൂടെ ഓരോയിടത്തേക്കും സഞ്ചരിക്കുകയാണു് പുഷ്പരാജും മാർക്സിനുമൊക്കെ. ഒരു കൊലപാതകത്തിലെ ഒരു കണ്ണിയെ പിന്തുടർന്നു് അതുമായി ബന്ധപ്പെട്ട ആളുകളിലേക്കുംഅവരുടെ പ്രവർത്തനങ്ങളിലേക്കും ഡിറ്റക്ടീവ് പോകുന്നതായിട്ടു പറയുകയാണു് അദ്ദേഹത്തിന്റെ രചനാശൈലി. അങ്ങനെ വിപുലമായ ഒരു പ്രദേശം/നഗരം ഈ കൊലയുടെ വലയായി പ്രത്യക്ഷപ്പെടുന്നു. വലയെന്ന രൂപകത്തിലൂടെയാണു് പുഷ്പനാഥിന്റെ കുറ്റാന്വേഷണനോവലുകളുടെ രചനാശൈലിയെ അടയാളപ്പെടുത്താൻ കഴിയുക. വിപുലമായ ബന്ധങ്ങളുള്ള ഒരുസംഘം കുറ്റകൃത്യങ്ങൾ ചെയ്ത് സമൂഹത്തിൽ പ്രവർത്തിക്കുന്നുവെന്ന കാഴ്ചയാണു് ഈ നോവലുകൾ പറയുന്നതു്. ആ അധോലോകസംഘം സമൂഹത്തിന്റെ പുറംകാഴ്ചയിൽ പ്രത്യക്ഷപ്പെടുന്ന ഒന്നല്ല. പുറംകാഴ്ചയിൽ കാണാൻ കഴിയുന്നത് ചില കൊലപാതകങ്ങളാണു്. വളരെ ഉയരമുള്ള നഗരത്തിലെ കെട്ടിടത്തിന്റെ ചിത്രമായി ഇതു മനസ്സിലാക്കാം. കെട്ടിടത്തിന്റെ അടിത്തട്ടിലെ നിലകൾ മിക്കപ്പോഴും മനുഷ്യകാഴ്ചയ്ക്കു വിഷയീഭവിക്കാറില്ല. അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന നിലകളിലാണു് അധോലോകസംഘങ്ങൾ പ്രവർത്തിക്കുന്നതു്. അടിത്തട്ടിൽനിന്നു് അവരുടെ പ്രവർത്തനങ്ങൾ പുറംകാഴ്ചയ്ക്കു കാണാനാവാത്തവിധം വലപോലെ മുകളിലേക്കു് വ്യാപിക്കുന്നു. ഈ സംഘങ്ങളുടെ വലയെ കണ്ടെത്തുകയാണു് നോവലിന്റെ ആഖ്യാനതന്ത്രമെന്നു പറയാം.

ആധുനിക ഇന്ത്യയിലെ ഡെൽഹിപോലുള്ള നഗരങ്ങളിലെ കൊലകളും മറ്റുമാണു് അദ്ദേഹത്തിന്റെ ആഖ്യാനങ്ങളുടെ ഇതിവൃത്തം. ഇവിടെ കൊലകളും മറ്റും ചെയ്യുന്നത് അധോലോകസംഘങ്ങളാണെന്നും അവയെ ഇല്ലാതാക്കുന്ന പോലീസ്, കുറ്റാന്വേഷണ സംവിധാനം ഉണ്ടാകണമെന്നുമാണു് ഈ നോവലുകൾ പറയുന്നതു്. അടിത്തട്ടിൽ മറഞ്ഞിരിക്കുന്ന അധോലോകസംഘങ്ങളുടെ കാഴ്ചയക്കു് ഉദാഹരണമാണു് ഡെവിൾസ് ട്രാപ്പ് എന്ന നോവൽ. കടലിന്റെ അടിത്തട്ടിൽ ആർക്കും ചെല്ലാനാവാത്ത ഇടത്ത് മറഞ്ഞിരിക്കുന്ന ഒരുസംഘത്തെ കുറ്റാന്വേഷകർ കണ്ടെത്തുന്നു. മറഞ്ഞിരിക്കുന്ന അധോലോകം സമൂഹത്തിനു ഭീഷണിയാണെന്നു പറയുന്നതിലൂടെ കുറ്റകൃത്യം വ്യവസ്ഥയുടെ സൃഷ്ടിയാണെന്നും ഇതൊന്നും അതിഭൌതികശക്തികളാൽ സംഭവിക്കുന്നതല്ലെന്നുമാണു് വാദിക്കുന്നതു്. കേവലം യാദൃച്ഛികമായി സംഭവിക്കുന്നതല്ല കുറ്റകൃത്യങ്ങളെന്നും കൃത്യമായ പദ്ധതികളോടെ സമൂഹത്തിലെ ചില ശക്തികളും വ്യവസ്ഥകളും അവരുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി നടത്തുന്നതാണെന്നും സ്ഥാപിക്കുന്നു. വ്യക്തികൾ നടത്തുന്ന കൊലകളുടെ കാരണവും ഇപ്രകാരം വ്യവസ്ഥയുടെ ഭാഗമാണെന്നു കണ്ടെത്തുന്ന നോവലുകൾ അദ്ദേഹമെഴുതിയിട്ടുണ്ടു്. ഭാര്യയുടെ ബാങ്കു് ബാലൻസ് തട്ടിയെടുക്കാനായി അവരെ കൊല്ലുന്ന ഭർത്താവിന്റെ കഥ ലേഡി ഡോക്ടറെ കാണാനില്ല എന്ന നോവലിൽ പറയുന്നുണ്ടു്. സാമ്പത്തികമായും സാമൂഹികമായുമുള്ള വ്യവസ്ഥാക്കുഴപ്പങ്ങളാണു് കൊലപാതകങ്ങൾക്കു പിന്നിലെന്നാണു് ഇവിടെയെല്ലാം ആഖ്യാനിക്കുന്നതു്.

ഒരു കെട്ടിടത്തിന്റെ നിഗൂഢതയിലേക്കു് ഒരന്വേഷക(ൻ) കയറുന്നതു പോലെയാണു് ആഖ്യാനം പ്രവർത്തിക്കുന്നതെന്നു കാണാം. ഡയൽ 00003-യിൽ പുഷ്പരാജിന്റെ പ്രവൃത്തി നിരീക്ഷിക്കുക: ‘ഗേറ്റു് ചാടിക്കടന്നു മൈലാഞ്ചിച്ചെടികളുടെ മറവിൽക്കൂടി അദ്ദേഹം സാനിറ്ററി പൈപ്പിനടിഭാഗത്തെത്തി. അല്പസമയം നിന്നു. പരിസരം ശൂന്യമാണെന്നു തികച്ചും ബോധ്യമായപ്പോൾ പുഷ്പരാജ് മുകളിലേക്കു കയറി. ജനലിനടുത്തെത്തി. അകത്താരും തന്നെയില്ലെന്നു് അറിയാമായിരുന്നതുകൊണ്ടു് ഒട്ടും അമാന്തിക്കാതെ അദ്ദേഹം ജനാലയിൽക്കൂടി മുറിയിൽ പ്രവേശിച്ചു. ടോർച്ചു തെളിച്ചു നോക്കി. അടുത്ത മറിയും താണ്ടി അടുത്ത മുറിയും താണ്ടി സ്റ്റെയർകേസിറങ്ങി താഴത്തെ നിലയിലെത്തി. ഒൻപതുമുറികൾ അദ്ദേഹം പരിശോധിച്ചു. കെട്ടിടത്തിന്റെ പ്ലാൻ സങ്കല്പിച്ചപ്പോൾ ഒരു മുറികൂടി ബാക്കിയുള്ളതായി അദ്ദേഹത്തിനു തോന്നി’ (2019, 122). നിരവധി നിലകളുള്ള ഒരു കെട്ടിടത്തിനകത്തെ നിഗൂഢതകൾ തേടി അന്വേഷകർ പോകുന്നതുപോലെയാണു് പുഷ്പനാഥ് തന്റെ ആഖ്യാനം നിർവ്വഹിക്കുന്നതെന്നു് ഇവിടെക്കാണാം. ഒരു കുറ്റകൃത്യമെന്നത് ഒരു കെട്ടിടം പോലെയാകുന്നു. കെട്ടിടത്തിന്റെ ഓരോ നിലകളിലും കയറിയിറങ്ങുന്നതുപോലെ അന്വേഷണത്തിൽ കിട്ടുന്ന ഓരോ തെളിവുകളിലൂടെയും അന്വേഷക(ൻ) കയറിയിറങ്ങുന്നു. ഒടുവിൽ ഒരുമുറിയിൽ ഒളിച്ചിരിക്കുന്ന സത്യം/പ്രതിയെ കണ്ടെത്തുന്നു. പ്രത്യക്ഷമായ കാഴ്ചകൾക്കു് കാണാനാവാത്ത രഹസ്യം കണ്ടെത്തുന്നത് ആണത്തപരമായ ഒരു പ്രക്രിയയാണെന്നാണു് അദ്ദേഹത്തിന്റെ അന്വേഷകരുടെ ശരീരഭാഷ പറയുന്നതു്. നിരന്തരമായ പിന്തുടരലും അക്രമവും വെടിവയ്പ്പും ചോദ്യംചെയ്യലുകളും നിറഞ്ഞതാണു് അദ്ദേഹത്തിന്റെ അന്വേഷണം. ആ ആണത്തപരമായ പ്രക്രിയയിലും സ്ത്രീകളെക്കൂടി പങ്കാളികളാക്കിക്കൊണ്ടു് ലിംഗപരമായ പൊളിച്ചെഴുത്തും അദ്ദേഹം നടത്തുന്നുണ്ടു്.

അകേരളീയതയെന്ന ശാസ്ത്രനിർമിതി

മലയാളസാഹിത്യചർച്ചകളെല്ലാം ഊന്നുന്ന ഒരു മേഖല കേരളീയതയുടെ നിർമാണത്തിൽ സാഹിത്യം പുലർത്തുന്ന പങ്കാളിത്തമാണു്. കേരളത്തിന്റെ ഭൂപ്രകൃതിയെയും സാമൂഹികപശ്ചാത്തലങ്ങളെയും വാഴ്ത്തുന്ന പ്രയോഗമായിട്ടാണു് കേരളീയതയെ നിർമിച്ചെടുക്കുന്നതു്. നമ്പു്യാർക്കവിതകളിലെ കേരളീയത, എഴുത്തച്ഛനിലെ കേരളീയത എന്നൊക്കെ പറയുമ്പോൾ ഉയരുന്ന കാഴ്ചപ്പാടാണതു്. കേരളമെന്ന ദേശീയതയെ രൂപപ്പെടുത്തുന്ന സവിശേഷമൊയരു പ്രത്യയശാസ്ത്രമായിട്ടാണത് മാറുന്നതു്. സഹ്യപർവ്വതത്തിനും കടലിനുമിടയിൽ കിടക്കന്ന ഒരു ഭൂപ്രദേശത്തിന്റെ ചില തനിമകളിലൂന്നിയുള്ള സ്വത്വ ാദമായിട്ടാണു് വികസിക്കുന്നതെന്നു കാണാം. ഗ്രാമം, പാടം, പച്ചപ്പ്, മലയാളഭാഷ, ഓണം, നാടോടിത്തം തുടങ്ങിയ സങ്കല്പനങ്ങളിലൂടെ രൂപപ്പെടുത്തിയ, ഇതരദേശങ്ങളുമായി വ്യത്യസ്തതയുള്ള ദേശമെന്ന പരികല്പനയിലാണു് ഈ കേരളീയത പ്രവർത്തിക്കുന്നതു്. ഇപ്രകാരം കേരളീയത നിർവചിക്കുമ്പോൾ കേരളീയതയ്ക്കു പുറത്തുള്ള സ്വത്വം അപരമായി ഉന്നയിക്കപ്പെടുന്നതു കാണാം. ഫ്യൂഡലിസത്തിൽനിന്നു് മലയാളിയെ ആധുനികതയിലേക്കു് നയിച്ചത് കൊളോണിയലിസമാണെങ്കിലും കൊളോണിയലിസത്തെ അപരമായിക്കാണ്ടു് ഒഴിവാക്കാനുള്ള പ്രവണത ഈ കേരളീയതയും മലയാളിത്തവും സൃഷ്ടിക്കുന്നുണ്ടു്. അതുകൊണ്ടാണു് അറുപതുകളിൽ നഗരവത്കരണപ്രവണതകളും മറ്റും ശക്തമായി ഇംഗ്ലീഷ്ഭാഷയോടുള്ള താത്പര്യം കൂടിയപ്പോൾ മലയാളഭാഷയുടെ തനിമ പറഞ്ഞ് ശക്തമായ എതിർപ്പുകൾ പ്രത്യക്ഷപ്പെട്ടതു്. പരമ്പരാഗതസാഹിത്യത്തിന്റെ ചിന്താലോകത്ത് കേരളീയത നഷ്ടപ്പെടുന്നുവെന്ന വാദങ്ങളുയർന്നപ്പോൾ ജനപ്രിയസാഹിത്യം ഈ കേരളീയതയെ മറികടന്നുപോകുന്നത് സവിശേഷം ശ്രദ്ധിക്കണം. കോട്ടയംപുഷ്പനാഥിന്റെ നോവലുകൾ കേരളത്തിന്റെ സ്വത്വത്തെ ഉപേക്ഷിക്കുകയും വിദേശരാജ്യങ്ങളിലൂടെ സഞ്ചരിക്കുന്ന കഥകൾ പറയുകയും ചെയ്യുന്നു. കേരളത്തിൽ നില്ക്കുമ്പോഴും കേരളീയതയുടെ സവിശേഷതകളെ ഒഴിവാക്കിക്കൊണ്ടു് അകേരളീയത നിർമിക്കുന്നതു കാണാം.

പുഷ്പനാഥിന്റെ നോവലുകൾ കേരളീയതയെ കൈയൊഴിയുന്നതിന്റെ ചിത്രം ഇപ്രകാരം ചിട്ടപ്പെടുത്താം:

  1. ഏതാനും ചില നോവലുകളൊഴിച്ചാൽ ബാക്കിയെല്ലാത്തിന്റെയും പശ്ചാത്തലം വിദേശമോ കേരളത്തിനു പുറത്തോ ആണു്.
  2. പുഷ്പരാജ്, മാർക്സിൻ എന്നീ പ്രധാനകഥാപാത്രങ്ങളെ ഡിറ്റക്ടീവുകളാക്കിയിരിക്കുന്നതുതന്നെ വിദേശത്തെയും ഇന്ത്യയിലെയും കഥകൾ പറയാനാണു്. കഥാപാത്രങ്ങളുടെ സ്വഭാവത്തിലും ജീവിതരീതിയിലും കേരളീയതയില്ല. വൈദേശികരീതികൾ കൂടുതലായി ഇവർക്കു് നല്കിയിരിക്കുന്നു. മാർക്സിൻ പൂർണമായും വിദേശിയാണു്. എലിസബേത്തിനെ പോലുള്ള സ്ത്രീകഥാപാത്രങ്ങൾ പൂർണമായും വിദേശികളാണു്.
  3. ശാസ്ത്രീയോപകരണങ്ങളുടെ നിരന്തരമായ ഉപയോഗം ഇവയിൽ കാണാം. അന്വേഷകന്റെ ബുദ്ധിയെ ഉപയോഗിക്കുന്നതിനപ്പുറത്ത് ആധുനിക ശാസ്ത്രോപകരണങ്ങൾ ഉപയോഗിച്ചാണു് അവരുടെ അന്വേഷണം നടത്തുന്നതു്.
  4. ഭക്ഷണരീതിയും വസ്ത്രധാരണവും ഏറെയും വൈദേശികമാണു്. കേരളീയമായ ഭക്ഷണം മലയാളിയായ പുഷ്പരാജുപോലും കാര്യമായി ഉപയോഗിക്കുന്നില്ല. ബിയറും മദ്യവും യഥേഷ്ടം കഥാപാത്രങ്ങൾ ഉപയോഗിക്കുന്നുണ്ടു്.

കേരളീയമായ അന്തരീക്ഷത്തിലുള്ളതെങ്കിലും ഡ്രാക്കുള ഏഷ്യയിൽ എന്ന നോവൽ എങ്ങനെയാണു് കേരളീയമായ പൊതുബോധത്തെ നിരാകരിക്കുന്നതെന്നു് വ്യക്തമാകും.

1975-ൽ പ്രസിദ്ധീകരിച്ച ഡ്രാക്കുള ഏഷ്യയിൽ എന്ന നോവൽ വിദേശത്താണു് തുടങ്ങുന്നതെങ്കിലും കേരളത്തിലെ മൂന്നാറിലാണു് കഥയുടെ ഏറിയപങ്കും നടക്കുന്നതു്. മൂന്നാറിൽ ഒരു സായിപ്പ് ഉണ്ടാക്കിയ ബംഗ്ലാവിൽ ഡ്രാക്കുള പ്രഭു പ്രത്യക്ഷപ്പെടുകയും അവിടെയുള്ള ചില സ്ത്രീകളെ രക്തംകുടിച്ച് കൊല്ലുകയും ചെയ്തതോടെ ഡിറ്റക്ടീവ് മാർക്സിൻ പ്രത്യക്ഷപ്പെടുന്നു. അദ്ദേഹം സൂസന്റെ സഹായത്തോടെ ഡ്രാക്കുളയെ ഇല്ലാതാക്കുന്നു. കേരളത്തിലായിട്ടും മലയാളമണ്ണിന്റെ ഗന്ധത്തിൽനിന്നു് പുറത്താണു് ഇക്കഥയെ പുഷ്പനാഥ് പ്രതിഷ്ഠിക്കുന്നതു്. മെഡിക്കൽ വിദ്യാർഥിയായ സൂസൻ അവളുടെ സഹോദരി മേരി അവരുടെ ഭർത്താവ് ഐവാൻ തോട്ടംതൊഴിലാളിയായ വേലുമ്മാൾ പുരോഹിതൻ തുടങ്ങിയവരൊക്കെ പ്രത്യക്ഷപ്പെടുന്ന ഈ കഥയിൽ സ്ഥലങ്ങളുടെ കേരളീയത ഒഴിച്ചാൽ വേറൊന്നും കേരളീയതയായി കാണാൻ കഴിയില്ല. പൊതുവേ മലയാളസാഹിത്യത്തിൽ മധ്യതിരുവിതാംകൂറും ഹൈറേഞ്ചുമൊക്കെ കാര്യമായി പ്രത്യക്ഷപ്പെടുന്നില്ലെന്നു കാണാം. തിരുവിതാംകൂറും മലബാറിലെ ചില പ്രദേശങ്ങളും പ്രത്യക്ഷപ്പെടുന്നപോലെ ഇത്തരം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് സൃഷ്ടികൾ ഉണ്ടാവാറില്ല. അങ്ങനെ കേരളമെന്നു പറയുന്നത് ഭാരതപ്പുഴയും തിരുവിതാംകൂറും അതിലെ ഭൂപ്രകൃതിയും മാത്രം ഉൾപ്പെടുന്ന പ്രത്യേകമായൊരു സ്ഥലഭാവനായി മാറുന്നു. നവോത്ഥാനകാലത്ത് പാറപ്പുറത്തിനെപ്പോലുള്ള എഴുത്തുകാരിലൂടെയാണു് ഇത്തരം സ്ഥലങ്ങൾക്കു് നാമമാത്രമായ പ്രധാന്യമെങ്കിലും ലഭിച്ചതെന്നു കാണാം. മഞ്ഞുമൂടിയ ഹൈറേഞ്ചും അവിടുത്തെ ബംഗ്ലാവുകളും നിറഞ്ഞ സ്ഥലത്തെ കോളോണിയൽ ഭാവനയിലാണു് പൊതുവിൽ അടയാളപ്പെടുത്തുന്നതു്. തോട്ടങ്ങളും ബംഗ്ലാവുകളും മലകളും നിറഞ്ഞ പ്രദേശം പരമ്പരാഗത കേരളീയ ഭൂപ്രകൃതിയുടെ ജാതിസ്ഥലത്തെ നിരാകരിക്കുകയും അതിനുപുറത്ത് ഒരു അടയാളമായി നിലകൊള്ളുകയും ചെയ്യുന്നു.

ഭക്ഷണത്തിന്റെ കാര്യത്തിലാണു് പുഷ്പനാഥ് സവിശേഷ ശ്രദ്ധ കാണിക്കുന്നതു്. എൺപതുകളിലെഴുതിയ പുഷ്പരാജ് കഥകളിൽ കേരളീയ ഭക്ഷണം കടന്നുവരുന്നുണ്ടെങ്കിലും തീർത്തും കേരളത്തിനന്യമായ ഭക്ഷണമാണു് അദ്ദേഹത്തിന്റെ നോവലുകളിൽ പൊതുവേ കാണുക. ഡ്രാക്കുള ഏഷ്യയിൽ സൂസൻ മേരിമാരുടെ വീട്ടിലെ ഭക്ഷണമായി പറയുന്നത് ഇതാണു്: ‘കേഴയാടിന്റെ മാംസവും ഗോതമ്പു ചപ്പാത്തിയും കഴിച്ചുകൊണ്ടിരുന്നപ്പോഴും സൂസന്റെ തലച്ചോറിൽ ആ പഴയ ചിന്തതന്നെ സ്ഥലംപിടിച്ചു’(2021, 66). മൂന്നാറിലെ വീട്ടിലെ ഭക്ഷണമായി പറയുന്നത് വനത്തിലെ ജീവികളുടെ മാംസവും മറ്റുമാണു്. സദ്യയോ ചോറോ ഇദ്ദേഹത്തിന്റെ വിവരണങ്ങളിൽ കാര്യമായി കടന്നുവരാറില്ല എന്നതാണു് ശ്രദ്ധേയം. കേരളീയതയുടെ പ്രധാനപ്പെട്ട തനിമയായി പറയുന്നത് സദ്യപോലുള്ള ഭക്ഷണവിഭവങ്ങളാണു്. എന്നാൽ കൊളോണിയൽ രീതികൾ പോലെ ഉണങ്ങിയ മാംസവും റൊട്ടിയും മദ്യവുമായിരിക്കും പുഷ്പനാഥിന്റെ കഥകളിലെ പ്രധാനപ്പെട്ട ഭക്ഷണം. വിദേശത്തെ കഥകളിൽ ഭക്ഷണത്തിനുപരി മദ്യമായിരിക്കും പ്രധാനം. കൂട്ടത്തിൽ വറുത്ത മാംസവും റൊട്ടിയും കാണും. പുഷ്പരാജ് കഥാപാത്രമാകുന്ന ഇന്ത്യൻകഥകളിൽ മാംസത്തിനൊപ്പം മീൻവിഭവങ്ങളും കാണും.

സാഹിത്യത്തിലെ ഒരു ജനുസ്സായി ഗണിക്കുന്ന ശാസ്ത്രസാഹിത്യത്തിന്റെ മലയാളത്തിലെ വളർച്ച മറ്റു് സാഹിത്യചർച്ചകൾപോലെ ജനപ്രിയസാഹിത്യത്തെ പാടേ ഒഴിവാക്കിയതാണെന്നു കാണാം. ആധുനികകേരളത്തെ നിർമിച്ചെടുത്തത് കൊളോണിയൽ ശാസ്ത്രാവബോധവും അതിലൂടെ സാധ്യമായ ബൌദ്ധികവളർച്ചയുമായിരുന്നുവെന്നു് ഇന്നു് ആധുനികതയെന്ന പ്രക്രിയയെ വിശകലനം ചെയ്യുന്നവർ ചൂണ്ടിക്കാട്ടുന്നു. മന്ത്രവാദത്തിലും ഈശ്വരീയതയിലും വിശ്വസിച്ച, എന്തിലും മതാത്മകതയെ കണ്ട ഫ്യൂഡൽകേരളീയതയെ പതുക്കെ ഇല്ലായ്മചെയ്തത് ശാസ്ത്രത്തിൽ അടിയുറച്ച ആധുനികജ്ഞാനവും അതിന്റെ വിദ്യാഭ്യാസപ്രക്രിയകളുമായിരുന്നു. ഇതിന്റെ ഭാഗമായിട്ടാണു് ശാസ്ത്രാവബോധത്തെ സാധ്യമാക്കുന്ന സാഹിത്യം വളർന്നതു്. ശാസ്ത്രസാഹിത്യത്തിന്റെ ചരിത്രമെഴുതിയവർ മലയാള ശാസ്ത്രസാഹിത്യത്തിന്റെ ചരിത്രത്തെ കോളോണിയലിസത്തിനു മുമ്പെന്നും കൊളോണിയൽ കാലമെന്നും 1957-നു ശേഷമെന്നും തിരിക്കാറുണ്ടു് (ബാലകൃഷ്ണൻ, 2011, 34–37). 1957-നു ശേഷം സ്ഫോടനാത്മകമായി വളർന്ന ശാസ്ത്രാവബോധത്തിൽ മലയാളത്തിൽ ധാരാളം കൃതികളുണ്ടാകുന്നുവെങ്കിലും അതിലൊന്നിലും ശാസ്ത്രീയ കുറ്റാന്വേഷണത്തിലൂന്നിയ ജനപ്രിയനോവലുകളെ പരിഗണിച്ചിട്ടില്ലെന്നു കാണാം. പുഷ്പനാഥിന്റെ ആദ്യത്തെ നോവലായ ചുവന്ന മനുഷ്യനി ലെ വിഷയം മലയാളത്തിലെ പൊതുബോധത്തിനന്യമായ തലച്ചോറിന്റെ ട്രാൻസ്പ്ലാന്റേഷനായിരുന്നു. ഈ വിഷയം അദ്ദേഹം കണ്ടെത്തിയത് അക്കാലത്തെ വിദേശ ശാസ്ത്രമാസികകളിലൂടെയായിരുന്നു. മലയാളിക്കന്യമായ ശാസ്ത്രപുരോഗതിയുടെ വിവിധ വശങ്ങൾ ജനപ്രിയമായി ആഖ്യാനം ചെയ്യുകയായിരുന്നു അദ്ദേഹം ചെയ്തതു്. ഈ വിഷയപരമായ പുതുമയാണു് ജനങ്ങളെ ത്രസിപ്പിക്കുന്ന വിധത്തിൽ നോവലുകൾ രചിക്കാൻ അദ്ദേഹത്തെ പ്രാപ്തമാക്കിയതു്. കുറ്റാന്വേഷണം എന്നത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന ആഖ്യാനമാണു്. അത്തരം ശാസ്ത്രീയവസ്തുതതകളെ മുന്നിൽവച്ച് ഒരു കുറ്റത്തിന്റെ പിന്നിലെ കാരണങ്ങളിലേക്കു പോവുകയാണു് അന്വേഷക/ൻ ചെയ്യുന്നതു്. ആ അർഥത്തിൽ കുറ്റാന്വേഷണനോവൽ ആഴത്തിലുള്ള ശാസ്ത്രാവബോധമാണു് പകരുന്നതെന്നു കാണാം. പുഷ്പനാഥിന്റെ രചനാലോകത്തിൽ മിക്കതിലും ആധുനിക ശാസ്ത്രോപകരണങ്ങൾ വ്യാപകമായിക്കാണാം. ബ്രോഡ്കാസ്റ്റിംഗ് യന്ത്രവും വയർലെസ്സും ട്രാൻസിസ്റ്ററും ആധുനിക മെഡിക്കൽ ഉപകരണങ്ങളും കംപ്യൂട്ടറും അതിൽ വ്യാപകമായിട്ടുണ്ടു്. നിരന്തരം ജീവശാസ്ത്ര പരീക്ഷണങ്ങൾ നടത്തുന്ന ലിയോ ബോർണിയോയും വിശ്വദേവും അതിൽ മിക്കതിലും വന്നുപോകുന്നു. ഇത്തരം ശാസ്ത്രകാര്യങ്ങളെക്കുറിച്ച് നിരന്തരമായ ചർച്ചകൾ അതിൽ നടക്കുന്നു. ശാസ്ത്രത്തിൽ ഉന്നതബിരുദം നേടിയ എലിസബേത്താണു് മാർക്സിൻ പരമ്പരകളിലെ നായികയെന്നും ശ്രദ്ധിക്കണം.

1978-ൽ പുറത്തിറങ്ങിയ ഡെവിൾസ് ട്രാപ്പിൽ കംപ്യൂട്ടർ കടന്നുവരുന്നുണ്ടു്. അന്നു് കേരളത്തിൽ കംപ്യൂട്ടർ കാര്യമായി ഇല്ലായിരുന്നുവെങ്കിലും കംപ്യൂട്ടർവത്കരണത്തിനെതിരേയുള്ള സമരങ്ങളുടെ വാദങ്ങൾ ഉയർന്നിരുന്നു. ‘മാത്രമല്ല വളരെ ശക്തികൂടിയ ഒരു കമ്പു്യൂട്ടർ എന്റെ പ്രത്യേകം ഒരു ഫോർമുല ഉപയോഗിച്ച് ഞാൻ സംവിധാനം ചെയ്തിട്ടുണ്ടു്. ആ കമ്പു്യൂട്ടർ മുഖേനെ നിങ്ങളെ സമീപിക്കുന്ന ജന്തുക്കളായാലും മറ്റു വാഹനങ്ങളാണെങ്കിലും—ചില വാഹനങ്ങൾ സ്രാവിന്റെയോ അല്ലെങ്കിൽ അതുപോലുള്ള ഏതെങ്കിലും രൂപത്തിലുള്ള വാഹനങ്ങളായിരിക്കും. അവയെ വരെ തിരിച്ചറിയുവാൻ ഉള്ള കഴിവ് ഈ കമ്പു്യൂട്ടറിനുണ്ടു് ‘(1978, 82). കമ്പു്യൂട്ടറെന്ന ഉപകരണത്തിന്റെ സാധ്യതകളെ പരിമിതമായെങ്കിലും അടയാളപ്പെടുത്തുന്ന ആദ്യകൃതി ഈ നോവലാണെന്നു പറയാം. ലേഡി ഡോക്ടറെ കാണാനില്ല എന്ന നോവലിൽ കുറ്റംചെയ്ത പ്രതിയെ കണ്ടെത്താൻ പുഷ്പരാജിനെ സഹായിക്കുന്നത് ഇന്റർനെറ്റിൽനിന്നു കിട്ടുന്ന ചില വിവരങ്ങളാണു്. കേരളീയരുടെ പൊതുബോധത്തിനു് അപരിചിതമായ ശാസ്ത്രാവബോധത്തെ മുന്നോട്ടുവച്ചുകൊണ്ടാണു് പുഷ്പനാഥ് കൃതികൾ കേരളീയതയുടെ ഫ്യൂഡൽസ്വഭാവത്തെ മറികടന്നതെന്നു പറയാം.

മരണം പതിയിരിക്കുന്ന താഴ് വര യെന്ന നോവൽ മറ്റൊരുദാഹരണമാണു്. കേരളത്തിലെ ഒരു ഗ്രാമത്തിൽ ദുരൂഹമായ മരണങ്ങൾ നടന്ന ബംഗ്ലാവ് നില്ക്കുന്ന സ്ഥലത്തെ ജനങ്ങൾ പ്രേതഭൂമിയായി കാണുന്നു. രാത്രിയിലവിടെ പ്രേതങ്ങൾ സഞ്ചരിക്കാറുണ്ടെന്നു പറഞ്ഞ് ഭയപ്പെടുന്നു. ഇതിനെക്കുറിച്ച് പുഷ്പരാജ് അന്വേഷിക്കാനെത്തുന്നതാണു് കഥ. അവിടെ നടക്കുന്ന പ്രേതസംഭവങ്ങളെല്ലാം ആ ബംഗ്ലാവ് സാൽവിൻ സായ്പിന്റെ മക്കളെയല്ലാം ഇല്ലാതാക്കി സ്വത്തു തട്ടിയെടുക്കാനുള്ള ഡേവിഡെന്ന ആളിന്റെ കുതന്ത്രങ്ങളാണെന്നു് പുഷ്പരാജ് തെളിയിക്കുന്നു. ഈ നോവൽ പ്രേതനോവലുകളുടെ ആഖ്യാനയുക്തിയെ ചോദ്യംചെയ്തുകൊണ്ടു് ശാസ്ത്രീയമായി പ്രേതമില്ലെന്നും മനുഷ്യർ സ്വാർഥതാത്പര്യപ്രകാരം നടത്തുന്ന തട്ടിപ്പുകളാണു് ഇതെല്ലാമെന്നും പറയുകയാണു്. ശാസ്ത്രബോധത്തിലൂടെയും ശാസ്ത്രീയമായ അന്വേഷണത്തിലൂടെയും മനുഷ്യജീവിതത്തിലെ പ്രശ്നങ്ങൾക്കു് പരിഹാരം കണ്ടെത്തുകയാണു് നോവലിസ്റ്റെന്നു പറയാം. ആ അർഥത്തിൽ കേരളീയ ആധുനികതയുടെ ചില തുടർച്ചകൾ ഇവിടെ വായിക്കാം. മരണവും അതിനനുബന്ധമായകാര്യങ്ങളും അതിഭൗതികമായ ചില പ്രക്രിയകളിയിട്ടാണു് കേരളീയസമൂഹം കാണുന്നതു്. കേരളത്തിലെ ഫ്യൂഡലിസം ഇത്തരത്തിൽ മനുഷ്യാതീതമായ ശക്തികളുടെ ഇടമായിട്ടാണു് പ്രകൃതിസംഭങ്ങളെയും മറ്റും കണ്ടതു്. വിദ്യാഭ്യാസത്തിന്റെ കുറവും ആധുനികജ്ഞാനത്തിന്റെ അഭാവവും എല്ലാത്തിനെയും വിധേയത്വത്തോടെ കാണുന്ന സമീപനവും ഫ്യൂഡൽകാലത്ത് ഇത്തരം സംഭവങ്ങളെ ഭയത്തോടെ വീക്ഷിക്കുവാൻ പ്രേരിപ്പിച്ചിരുന്നതായി കാണാം. കേരളത്തിലെ മന്ത്രവാദവും ഭൂതപ്രേതവിശ്വാസങ്ങളും രോഗചിന്തകളും നിധികളെക്കുറിച്ചുള്ള വിശ്വാസങ്ങളും ഇവയെക്കുറിച്ചുള്ള കഥകളും ഇത്തരത്തിലുള്ള അതിഭൌതികലോകത്തിന്റെ കഥയാണു് പറഞ്ഞതു്. അത്തരം ചിന്തകളെ റദ്ദാക്കുന്ന വിധത്തിലാണു് കുറ്റാന്വേഷണം വസ്തുതകളെ പുറത്തുകൊണ്ടുവരുന്നതു്. അതിഭൌതികമെന്നു വിളിക്കുന്ന കാര്യങ്ങളെല്ലാം മനുഷ്യയുക്തികൊണ്ടു് അന്വേഷിച്ച് യാഥാർഥ്യം പുറത്തുകൊണ്ടുവരാമെന്നു് ആഖ്യാനം വ്യക്തമാക്കുന്നു. ശാസ്ത്രാവബോധത്തിൽ അടിയുറച്ച ആധുനികകേരളീയതയുടെ ചില ഭാവനകളാണു് ഇങ്ങനെ വെളിപ്പെടുന്നതു്.

എലിസബേത്തു്: ലിംഗഭേദത്തിന്റെ അതിരുകൾ മായിച്ചവൾ

1970 കളിൽ എഴുതിത്തുടങ്ങുന്ന പുഷ്പനാഥിന്റെ ആഖ്യാനലോകം രണ്ടു് പുരുഷ ഡിറ്റക്ടീവുമാരുടെ കാഴ്ചയിലൂടെയാണു് മുന്നോട്ടുപോകുന്നതെങ്കിലും ലിംഗപരമായി പരിധികളെ ലംഘിച്ചു കഥാപാത്രങ്ങളെ സൃഷ്ടിക്കണമെന്ന ബോധ്യം അദ്ദേഹത്തിനുണ്ടായിരുന്നതായി മിക്കനോവലുകളും സാക്ഷ്യപ്പെടുത്തുന്നുണ്ടു്. പുരുഷന്റെ ലോകമാണു് പോലീസും പട്ടാളവുമെന്നും ഉറപ്പിക്കപ്പെട്ട, സ്ത്രീവാദചിന്തകൾ കേരളത്തിൽ കാര്യമായി രംഗപ്രവേശം ചെയ്തിട്ടില്ലാത്ത കാലത്ത് പുരുഷനൊപ്പം കുറ്റാന്വേഷണമേഖലയിൽ സ്ത്രീക്കും കാര്യമായ പങ്കുനല്കാൻ പുഷ്പനാഥ് ശ്രമിക്കുന്നുണ്ടു്. അക്കാലത്തെ ലിംഗബോധത്തിലെ പൊതുബോധത്തിലാണു് പുഷ്പനാഥ് സ്ത്രീപുരുഷകഥാപാത്രങ്ങളെ പലരെയും ക്രമീകരിക്കുന്നതെന്നു കാണാം. സ്ത്രീ പുരുഷന്മാർ ഒന്നിച്ചുവരുമ്പോഴും താമസിക്കുമ്പോഴും ലൈംഗികതയെന്ന പ്രശ്നം ഉദിക്കുന്നതായി അദ്ദേഹം പലകൃതികളിലും പറയുന്നുണ്ടു്. എന്നാൽ കുറ്റാന്വേഷകർക്കു് താത്പര്യം ലൈംഗികതയല്ലെന്നും അത്തരം വിഷയങ്ങളിൽ വ്യാപരിക്കുന്നത് അന്വേഷകന്റെ ഗൌരവം നഷ്ടപ്പെടുത്തുമെന്നും അദ്ദേഹം എഴുതുന്നുണ്ടു്. ഇവിടെ ഏറെ ശ്രദ്ധേയമായകാര്യം, കുറ്റാന്വേഷണത്തിനു പോകുമ്പോൾ വിവേചനമില്ലാതെ സ്ത്രീയും പുരുഷനും ഒന്നിച്ചു ഹോട്ടലുകളിൽ താമസിക്കുകയും യാത്രചെയ്യുകയും മദ്യപിക്കുകയും ചർച്ചകളിൽ ഏർപ്പെടുകയും ചെയ്യുന്നത് വ്യാപകമായി അദ്ദേഹത്തിന്റെ നോവലുകളിൽ കാണുന്നതാണു്. മലയാളിയുടെ ആധുനികതയുടെ ലിംഗബോധത്തെ വൈദേശികഭാവനകൊണ്ടു് മറികടക്കുകയാണു് പുഷ്പനാഥിന്റെ രചനാലോകമെന്നു വ്യക്തം.

പുഷ്പരാജ് പരമ്പരയിൽവരുന്ന കന്യകകളുടെ മരണ മെന്ന നോവലിൽ പുഷ്പരാജിനൊപ്പം അന്വേഷണത്തിനുപോകുന്ന സോണി എന്ന യുവതി തന്റെ ശരീരംകൊണ്ടു് അദ്ദേഹത്തെ പ്രലോഭിപ്പിക്കാൻ ശ്രമിക്കുന്നതുകാണാം. പരിചയമില്ലാത്ത സോണിക്കൊപ്പം പുരുഷനായ പുഷ്പരാജ് ഒരു ഹോട്ടൽ മുറിയിൽ താമസിക്കുന്നതിലെ സദാചാര പ്രശ്നം നോവലിൽ പറയുന്നുണ്ടു്. എന്നാൽ പുഷ്പരാജിനു് അത്തരം താത്പര്യങ്ങളില്ലെന്നു പറഞ്ഞുകൊണ്ടു് അവളുടെ പ്രലോഭനത്തെ അയാൾ മറികടന്നുവെന്നു് ചിത്രീകരിക്കുന്നു. അയാളോടു് പ്രണയം തോന്നുന്ന സോണി അയാളെ വശീകരിക്കാൻ അവൾ തന്റെ ശരീരത്തിന്റെ മനോഹാരിത കാണിച്ച് ശ്രമിക്കുന്നുണ്ടു്. ഡിറ്റക്ടീവായ പുരുഷൻ സദാചാരപരനാണെന്നും ഭരണകൂടത്തോടു് ഉത്തരവാദത്തമുണ്ടെന്നും അയാൾ പ്രലോഭനത്തിനടിപ്പെടില്ലെന്നുമാണു് ഇത് സൂചിപ്പിക്കുന്നതു്. ഇത്തരം ആഖ്യാനങ്ങൾ മറ്റു ഡിറ്റക്ടീവ്നോവലുകളിലും വ്യാപകമായി കാണുന്നുണ്ടു്.

ഇതേ പ്രശ്നം മാർക്സിനും എലിസബേത്തും തമ്മിലുള്ള ബന്ധത്തിലും കാണാം. ഡെവിൾസ് ട്രാപ്പി-ൽ എലിസബേത്തും മാർക്സിനും തമ്മിൽ കടൽത്തീരത്തിരുന്നു് തങ്ങളുടെ ബന്ധത്തെക്കുറിച്ച് സംസാരിക്കുന്നുണ്ടു്. വർഷങ്ങളുടെ പരിചയമുണ്ടെങ്കിലും വിവാഹത്തെക്കുറിച്ച് ചിന്തിക്കാനാവുന്നില്ലെന്നു് അവിടെ നോവലിസ്റ്റെഴുതുന്നുണ്ടു്. വിവാഹമോ പ്രണയമോ പ്രകടിപ്പിക്കാതെ രണ്ടുപേരും വ്യക്തികളായി ഒന്നിച്ചു പ്രവർത്തിക്കുന്നുവെന്ന ആഖ്യാനം ജനപ്രിയസാഹിത്യത്തിനോടുള്ള വിമർശനമായി അവതരിപ്പിക്കുന്ന ലൈംഗികതയുമായി ബന്ധപ്പെട്ട വാദങ്ങളെ പ്രശ്നവത്കരിക്കുന്നുണ്ടു്. സ്ത്രീക്കും പുരുഷനും വിവാഹത്തിനപ്പുറം വ്യക്തികളായി ഒന്നിച്ചു ജീവിക്കാനാകുമെന്ന കാഴ്ച കേരളീയ പൊതുസമൂഹത്തിന്റെ മുന്നിൽവയ്ക്കുന്ന ആഖ്യാനങ്ങളാണു് പുഷ്പനാഥിന്റെ രചനാലോകമെന്നു കാണാം. പുഷ്പരാജും മോഹിനിയും എലിസബേത്തും മാർക്സിനും ഇതിനുദാഹരണമാണു്.

പൈങ്കിളി വാരികകൾ സ്ത്രീയെ പരമ്പരാഗത സ്ത്രൈണതയിൽ കെട്ടിയിടുകയാണെന്നും ലൈംഗികതയിലും പ്രേമത്തിലും പുരുഷാധിപത്യ വിഭവമാക്കുകയാണെന്നും വലിയ വിമർശനങ്ങളുണ്ടു്. എന്നാൽ ഈ വിമർശനങ്ങളെ ചോദ്യംചെയ്യുന്ന പലഘടകങ്ങളും ഇത്തരം നോവലുകളിൽ കാണാൻ കഴിയുമെന്ന വാദങ്ങളും പലരും ഉയർത്തുന്നുണ്ടു്. പൈങ്കിളിയെന്നാൽ കേവലമായി പുരുഷാധിപത്യത്തിന്റെ ശബ്ദമാണെന്ന ബോധ്യങ്ങളെ പുഷ്പനാഥിന്റെ നോവലുകൾ വ്യക്തമായി ഉലയ്ക്കുന്നത് ദൃശ്യമാകുന്നു. അദ്ദേഹത്തിന്റെ നോവലുകളിൽ നായികമാരായി പ്രത്യക്ഷപ്പെടുന്ന രണ്ടു് സ്ത്രീകഥാപാത്രങ്ങളെ കാണാം. വിദേശത്തെ കഥകളിൽ മാർക്സിനൊപ്പെ എലിസബേത്തും ഇന്ത്യൻകഥകളിൽ പുഷ്പരാജിനൊപ്പം മോഹിനിയും വരുന്നു. അപകടങ്ങൾ നിറഞ്ഞ കുറ്റാന്വേഷണ പ്രവർത്തനങ്ങളിൽ ഇവർ പുരുഷന്മാരെപ്പോലെ പ്രവർത്തിക്കുന്നത് വ്യക്തമായി ഇവിടെ ചിത്രീകരിക്കുന്നത് കാണാം. എലിസബേത്ത് എന്ന കഥാപാത്രം മലയാളനോവലിലെ തന്നെ വേറിട്ട സ്ത്രീകഥാപാത്രമാണെന്നു പറയാം. പുരുഷനെപ്പോലെ സ്വതന്ത്രമായി ജീവിക്കുകയും തീരുമാനങ്ങളെടുക്കുകയും ചെയ്യുന്ന നിലയിലാണു് അന്വേഷണത്തിലേർപ്പെടുന്ന സ്ത്രീകളെ അദ്ദേഹം രൂപപ്പെടുത്തുന്നതു്. ഡിറ്റക്ടീവ് മാർക്സിന്റെ സുഹൃത്തിനും കാമുകിക്കും ഇടയിൽ നില്ക്കുന്ന കഥാപാത്രമായിട്ടാണു് എലിസബേത്തിനെ വാർത്തെടുത്തിരിക്കുന്നത്. 1978-ൽ പുറത്തുവന്ന ഡെവിൾസ് ട്രാപ്പി ലാണു് അവർ സജീവമായ കഥാപാത്രമായി പ്രത്യക്ഷപ്പെടുന്നതു്. സാർഗാസോ കടലിനകത്ത് താവളമടിച്ച് അന്താരാഷ്ട്ര കൊള്ളസംഘത്തെ കണ്ടെത്തുന്നതിനു് മാർക്സിൻ തീരുമാനിക്കുകയും എലിസബേത്തിന്റെ സഹായത്തോടെ ആ സംഘത്തെ ഇല്ലായ്മ ചെയ്യുന്നതുമാണു് നോവലിന്റെ ഇതിവൃത്തം. അവളുടെ ജീവിതകഥയും മാർക്സിനുമായുള്ള പ്രണയവും ചേർത്താണു് കഥാഖ്യാനം.

സാർഗാസോ കടലിൽ വിമാനങ്ങളും അന്തർവാഹിനികളും അപ്രത്യക്ഷ്യമാകുന്ന സംഭവങ്ങളെ ജനങ്ങളുടെ കണ്ണിലൂടെ നോക്കിയാൽ അത് മനുഷ്യാതീതമായ ശക്തികളുടെ പ്രകടനമായിട്ടു കാണാം. എന്നാൽ ഈ സംഭവത്തിന്റെ റിപ്പോർട്ടുകൾ വായിച്ചു കഴിഞ്ഞപ്പോൾ ഡീറ്റക്ടീവ് മാർക്സിൻ ചിന്തിക്കുന്നത് അത് ഒരു കൊള്ളസംഘത്തിന്റെ പ്രവർത്തനമാകാം എന്നാണു്. മനുഷ്യാതീതശക്തികളുടെ പ്രവർത്തനങ്ങളെ നിഷേധിക്കുകയും ഭൂമിയിൽ നടക്കുന്ന കാര്യങ്ങളെല്ലാം സമൂഹത്തിലെ വിവധശക്തികളുടെ ഇടപെടലായി ചിത്രീകരിക്കുകയും ചെയ്യുന്ന ആധുനിക ബോധ്യമാണു് ഇവിടെ പ്രത്യക്ഷപ്പെടുന്നതു്. “ഏതോ ഒരു ഭീകരസംഘം അജ്ഞാതമായ കടലിന്റെ അന്തർഭാഗത്ത് എല്ലാവിധ ആധുനികസജ്ഞീകരണങ്ങളോടുംകൂടി താവളം അടിച്ചിട്ടുണ്ടെന്നാണു് എനിക്കു തോന്നുന്നതു്.

സമുദ്രാന്തർഭാഗത്ത് താവളെ അടിക്കുകയെന്നാൽ എന്നു പറഞ്ഞാൽ നാം പ്രതീക്ഷിക്കുന്നതിനെക്കാൾ എത്രയോ സജ്ജീകരണങ്ങൾ അവർക്കുണ്ടായിരിക്കുമെന്നത് തീർച്ചയാണു്. സമുദ്രജലം ഉള്ളിൽ പ്രവേശിക്കാത്ത ഏതെങ്കിലും പ്രവർത്തനം അവർക്കുണ്ടായിരിക്കും” (1978, 36-37). ഭൂതപ്രേതവിശ്വാസത്തെ മാറ്റിവച്ച് ആധുനികതയുടെ യുക്തികൊണ്ടു് ചിന്തിച്ചുകൊണ്ടാണു് മാർക്സിൻ ജീവിക്കുന്നതെന്നു വ്യക്തം. അതിനയാളെ സജ്ജമാക്കുന്നത് ആധുനികതയുടെ ജ്ഞാനവും ശാസ്ത്രവുമാണു്. ആധുനികമായ ശാസ്ത്രതത്വങ്ങൾ പ്രയോഗിച്ച് മനുഷ്യനു് വിനാശകാരിയായി പ്രവർത്തിക്കുന്ന ഒരു സംഘത്തെ അതേ ശാസ്ത്രീയബോധ്യങ്ങൾ ഉപയോഗിച്ചാണു് അയാൾ നേരിടുന്നതു്. ആ നേരിടലിന്റെ കഥയാണു് ഈ നോവൽ. ഈ ശാസ്ത്രീയവിജ്ഞാനത്തിലേക്കാണു് എലിസബേത്ത് കണ്ണിചേർക്കപ്പെടുന്നതു്. കടലിന്റെ അടിയിൽ പ്രവർത്തിക്കുന്ന അധോലോകസംഘത്തെ ഇല്ലാതാക്കുന്നതിനുള്ള പ്രവർത്തനത്തിനു് കാതലായ സഹായം നല്കുന്നത് എലിസബേത്താണു്. കടലിന്റെ അടിത്തട്ടിലൂടെ ചലിക്കുന്ന വാഹനം നിർമിക്കാനുള്ള ആളെ കണ്ടെത്തുന്നത് എലിസബേത്തിന്റെ ജ്ഞാനലോകമാണു്. ആധുനികശാസ്ത്രത്തിന്റെയും ശാസ്ത്രജ്ഞരുടെയും സവിശേഷമായ കലർപ്പായിട്ടാണു് ഈ നോവലിന്റെ ആഖ്യാനം മുന്നോട്ടുപോകുന്നതു്. ശാസ്ത്രീയകടലറിവുകളുടെ വിശകലനമാണു് ഇതിന്റെ ഒരുഭാഗം. ആ വിശകലനമെല്ലാം രൂപപ്പെടുത്തുന്നത് എലിസബേത്താണെന്നു പറയാം.

എലിസബേത്തിനെ ഇങ്ങനെയാണു് നോവൽ വിവരിക്കുന്നതു്: “എലിസബേത്തുമായി ഈജിപ്റ്റിൽ വച്ച് പരിചയപ്പെട്ട ആ ബന്ധം മാർക്സിനെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയോജനം ചെയ്തിരുന്നു. ശാസ്ത്രത്തിലും മെഡിക്കൽസയൻസിലും ഇലക്ട്രോണിക്സ് സയൻസിലും പാണ്ഡിത്യമുണ്ടായിരുന്ന എലിസബേത്ത് മാർക്സിന്റെ കുറ്റാന്വേഷണജീവിതത്തിലെ ഒരു പ്രധാന ഘടകമായിരുന്നു. ഏതുസമയത്തു വിളിച്ചാലും എന്തെല്ലാം പ്രശ്നങ്ങൾ ഉണ്ടെങ്കിലും എലിസബേത്ത് അവിടെ ഓടി എത്തുമായിരുന്നു” (1978, 24). അമേരിക്കക്കാരിയായ എലിസബേത്തിന്റെ കുടുംബപശ്ചാത്തലമൊന്നും ഇവിടെ അധികം വ്യക്തമാക്കുന്നില്ല. അദ്ദേഹത്തിന്റെ വിദ്യാഭ്യാസവും ഇപ്പോഴത്തെ പ്രവർത്തനവുമാണു് ഇവിടുത്തെ ആഖ്യാനവിഷയം. അവർ പുരുഷനെപ്പോലെ സ്വതന്ത്രയായി തന്റെ കരിയർ ശ്രദ്ധിച്ച് ജീവിക്കുന്നു. തന്റെ സുഹൃത്തായ മാർക്സിന്റെ പ്രവർത്തനങ്ങളിൽ പൂർണസ്വാതന്ത്ര്യത്തോടെ പങ്കാളിയാകുന്നു. ലിംഗപരമായ വേർതിരിവില്ലാതെ തന്റെ സ്വാതന്ത്ര്യം അടിയറവയ്ക്കാതെ ജീവിക്കുന്ന സ്ത്രീയായിട്ടാണു് പുഷ്പനാഥ് എലിസബേത്തിനെ രൂപപ്പെടുത്തുന്നതെന്നു വ്യക്തം. കേവലം പുരുഷകാഴ്ചയിലുള്ള സ്ത്രൈണതയിൽനിന്നു് താൻപോരിമയുള്ള വ്യക്തിത്വത്തിലേക്കു ഓരോ ആഖ്യാനങ്ങളിലൂടെയും എലിസബേത്തിനെ വികസിപ്പിക്കുകയായിരുന്നുവെന്നു കാണാം. ആദ്യമായി എലിസബേത്ത് പ്രത്യക്ഷപ്പെടുന്നത് ഫറവോന്റെ മരണമുറിയിലാണു്. അതിൽ സാദാ സ്ത്രീകഥാപാത്രമായിട്ടാണു് അദ്ദേഹത്തെ ചിത്രീകരിച്ചതെങ്കിൽ പിന്നീടു് ഓരോ ആഖ്യാനത്തിലും അവരുടെ വ്യക്തിത്വം മാർക്സിനൊപ്പമായി മാറുന്നതായി ആഖ്യാനിക്കുന്നു. എലിസബേത്ത് ഈ നോവലിൽ ചെയ്യുന്ന പ്രവർത്തനങ്ങൾ ഇവയൊക്കെയാണു്:

  1. മാർക്സിന്റെ നിർദ്ദേശംകിട്ടുമ്പോൾ തന്നെ അവരെത്തുകയും മാർക്സിൻ ഏറ്റെടുത്തിരിക്കുന്ന ദൌത്യത്തിന്റെ ആഴം മനസ്സിലാക്കുകയും ചെയ്യുന്നു. ആദ്യഘട്ടം എലിസബേത്ത്ചെയ്യുന്നത് സാർഗാസോ കടലിനെക്കറിച്ചും കടൽജീവികളെക്കുറിച്ചുമുള്ള വിവരങ്ങൾ കണ്ടെത്തുകയാണു്. മാർക്സിനൊപ്പം എത്തിയശേഷം അദ്ദേഹം നല്കിയ ഫയലുകൾ സശ്രദ്ധം പഠിക്കുന്ന എലിസബേത്ത് അത് ഒരു ഭീകരസംഘത്തിന്റെ താവളമാണെന്ന നിരീക്ഷണം മുന്നോട്ടുവയ്ക്കുന്നു. എന്നല്ല അവരുടെ ലോകത്തിലേക്കു പ്രവേശിക്കുവാൻ അതിലും മികച്ച ശാസ്ത്രീയമായ നീക്കം ആവശ്യമാണെന്നു എലിസബേത്ത് പറയുന്നു.
  2. സാർഗാസോ കടലിലെ കൊള്ളക്കാരെ കണ്ടെത്താൻ ലിയോ ബോർണിയ എന്ന ബുദ്ധികേന്ദ്രത്തെയും അവരാണു് നിർദ്ദേശിക്കുന്നതു്. നോവലിലെ നിർണായക തീരുമാനങ്ങൾ എലിസബേത്തിന്റെ ഭാഗത്തുനിന്നാണു് ഉണ്ടാകുന്നതെന്നു് വ്യക്തം. മാർക്സിൻ അതംഗീകരിക്കുന്നകയാണു് ചെയ്യുന്നതു്.
  3. ദുർഘടമായ ഉത്തരവാദിത്തമേറ്റെടുത്ത് അതിലും ദുർഘടമായ യാത്രകൾ നടത്തി തന്റെ ദൌത്യംപൂർത്തീകരിക്കാനുള്ള എലിസബേത്തിന്റെ ശ്രമം അവൾ പരമ്പരാഗത സ്ത്രൈണതയുടെ പുറത്താണു് ജീവിക്കുന്നതെന്നു വ്യക്തമാക്കുന്നു.
  4. സാർഗാസോ കടലിലേക്കു് പ്രത്യേകം വാഹനത്തിലുള്ള യാത്രയിൽ എലിസബേത്തും പങ്കാളിയാകുകയും ഒക്ടോപ്പസ് എന്ന വാഹനത്തിന്റെ എല്ലാക്കാര്യങ്ങളിലും ശ്രദ്ധപുലർത്തുകയും ചെയ്തു. ഓരോസമയത്തും വേണ്ടനിർദ്ദേശങ്ങൾ നല്കി വാഹനത്തിന്റെ നിയന്ത്രണവും തങ്ങളുടെ യാത്രയിലെ കാര്യങ്ങളും ശ്രദ്ധിച്ചതിൽ വലിയ പങ്കു് അവൾക്കുണ്ടു്. മാർക്സിന്റെ ദൌത്യം പൂർത്തീകരിക്കുന്നതിൽ നിർണായകമായ പങ്കു് അവളാണു് വഹിക്കുന്നതെന്നു വ്യക്തം.
  5. മദ്യപാനത്തെ പുരുഷനെപ്പോലെ ജീവിതത്തിന്റെ സ്വഭാവികചര്യയായി എലിസബേത്ത് കാണുന്നു. ജോലിയുടെ ഭാഗമായി ഒരാവശ്യമെന്ന നിലയിൽ മദ്യപിച്ചുകൊണ്ടാണു് ഗൌരവമായ ചർച്ചകളിലും മറ്റും അദ്ദേഹം ഇടപെടുന്നതു്. മലയാളനോവലിൽ മദ്യപിക്കുന്ന സ്ത്രീകളെ അപൂർവ്വമായിട്ടാണു് കാണുക. വിദേശരാജ്യങ്ങളിൽ പോയവർക്കാണു് ലിംഗഭേദമില്ലാതെ മദ്യപിക്കുന്നത് സ്വഭാവികമായിക്കാണാൻ കഴിയുന്നതു്.

കഴുകന്റെ നിഴലിൽ എന്ന നോവലിൽ എലിസബേത്ത് മറ്റൊരു തലത്തിലേക്കു് ഉയരുന്നു. ഫ്രാൻസിൽ നടക്കുന്ന ചിലകൊലപാതകങ്ങൾ അന്വഷിക്കുന്ന ഇക്കഥയിൽ അന്വേഷണം ഏറ്റെടുക്കണമെന്നു സൂചിപ്പിക്കുന്നതുതന്നെ അവളാണു്. ഫ്രാൻസിലെ കുഗ്രാമപ്രദേശത്ത് യാത്രചെയ്ത് ആഗ്നസിനെയും കൂട്ടരെയും കണ്ടെത്തി പലകാര്യങ്ങളിലേക്കും വഴികണ്ടത്തുന്നത് എലിസബേത്താണു്. മാർക്സിൻ പുറത്തുപോയി കുറ്റവാളിയിലേക്കുള്ള വഴികൾ തിരയുമ്പോൾ കുറ്റകൃത്യം ബാധിച്ച സ്ത്രീകളുടെ മോഴിയിലൂടെ കുറ്റവാളിയെ നിർണയിക്കുന്ന പ്രവർത്തനം എലിസബേത്ത് ചെയ്യുന്നു. ഇതിന്റെ അവസാനം കുറ്റവാളിയുടെ അക്രമണം അവർക്കുനേരെയുണ്ടാകുമ്പോൾ ചെറുക്കുന്നതിൽ മുന്നിൽ നില്ക്കുന്നതും അദ്ദേഹമാണു്. തങ്ങൾ യാത്രചെയ്ത കുതിരവണ്ടിയെ അജ്ഞാതൻ ആക്രമിച്ചപ്പോൾ അവരെ തോക്കുകൊണ്ടു് ഒറ്റയ്ക്കു് നേരിടുകയാണു് എലിസബേത്തു്.

‘വണ്ടിക്കാരനെന്തോ അപകടം പിണഞ്ഞിരിക്കുന്നുവെന്നു ബോധ്യമായഎലിസബേത്ത് പുറത്തിറങ്ങുവാൻ തന്നെ തീരുമാനിച്ചു. വാനിറ്റിബാഗിൽനിന്നു് ആധുനികരീതിയിലുള്ള റിവോൾവർ പുറത്തെടുത്തു. വണ്ടിയുടെ മറവിൽനിന്നു് അയാളുടെ ശിരസ്സ ലക്ഷ്യമാക്കി അവൾ നിറയൊഴിച്ചു. പക്ഷേ വെടിയുണ്ട അവൾ പ്രതീക്ഷിച്ച സ്ഥാനത്ത് കൊള്ളാതെ അയാളുടെ തലയിൽ ഉയർന്നുനിന്നിരുന്ന കൂർമ്പൻതൊപ്പിയെ തെറിപ്പിച്ചുകളഞ്ഞു’ (2018, 63). ആദ്യത്തെ അക്രമത്തിനുശേഷം വീണ്ടും ശത്രുവിനെതിരേ എലിസബേത്ത് വെടിയുതിർക്കുന്നുണ്ടു്. എലിസബേത്തിന്റെ അക്രമണത്തോടെയാണു് ശത്രു സ്ഥലംവിടുന്നതും ചെളിയിൽ താഴ്‌ന്നുപോകുന്നതും. പുരുഷനായ മാർക്സിനെക്കാൾ ചടുലമായി അന്വേഷണത്തിലിടപെടുന്ന ശക്തമായകഥാപാത്രമാണു് എലിസബേത്തെന്നു് ഈഭാഗവും വ്യക്തമാക്കുന്നു. ബുദ്ധിപരമായ അന്വേഷണത്തിൽ മാത്രമല്ല ആയുധപ്രയോഗത്തിലും പ്രാവീണ്യംനേടിയ സ്ത്രീകഥാപാത്രത്തെയാണു് പുഷ്പനാഥ് രൂപപ്പെടുത്തിയതെന്നർഥം.

കുറ്റാന്വേഷകൻ അത്ഭുതങ്ങൾ ചെയ്യുന്ന വീരപുരുഷനാണെന്ന ബോധം പുഷ്പനാഥിന്റെ രചാനലോകത്ത് വ്യക്തമായിക്കാണാമെങ്കിലും ആ പുരുഷത്വത്തിനു് അതിരുകടന്ന പദവി നല്കന്നതിൽ അദ്ദേഹം സംശയാലുവായിരുന്നു എന്നതാണു് എലിസബേത്തു്, മോഹിനി എന്നീ സ്ത്രീകളുടെ സൃഷ്ടിയിലൂടെ കാണുന്നതു്. പുരുഷനായ കുറ്റാന്വേഷകനൊപ്പംതന്നെ സ്ത്രീകളെ വളർത്തിയെടുത്ത, കുറ്റാന്വേഷണപ്രക്രിയയിലും അതിന്റെ ബുദ്ധിപരമായ ഇടപെടലിലും സജീവമായ സ്ത്രീപങ്കാളിത്തം നല്കിയ പുഷ്പനാഥിന്റെ രചനകൾ ജനപ്രിയസാഹിത്യത്തിലെ ലിംഗപരമായ വാർപ്പുമാതൃകകൾക്കെതിരേയുള്ള തെളിവുകളാണു്. വിവാഹം കുടുംബം എന്നിവയുടെ ബാധ്യതകളില്ലാതെ ഒരു സ്ത്രീ തന്റെ സുഹൃത്തിനൊപ്പം ക്രിയാത്മകമായ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു് ലോകം മുഴുവൻ ചുറ്റിസഞ്ചരിക്കുന്നു എന്ന ഭാവനതന്നെ എഴുപതുകളിലെ കേരളത്തിന്റെ അന്തരീക്ഷത്തിൽ എന്താണെന്ന ചോദ്യം പ്രസക്തമാണു്. സ്ത്രീയെ വീടിന്റെ ആളായിക്കാണുന്ന ചിന്തകൾ ശക്തമായിരുന്ന കാലത്താണു് ഒരു സ്ത്രീ വീടിനു പുറത്ത് പുരുഷന്മാരെപ്പോലെ ജീവിക്കുന്ന കഥകൾ പറയുന്നതു്. വിദേശത്തൊക്കെപ്പോയി നേഴ്സിംഗ് പോലെയുള്ള കരിയറുകളിൽ ജീവിതം വളർത്തിയെടുത്ത മധ്യതിരുവിതാംകൂറിലെ സ്ത്രീകളുടെ ചരിത്രപാരമ്പര്യത്തിൽ നിന്നാവാം വിദേശത്തൊന്നും പോകാത്ത പുഷ്പനാഥ് എലിസബേത്തിനു് ജന്മം നല്കിയതെന്നു പറയാം. സുഹൃത്തിനൊപ്പം കുറ്റാന്വേഷകയായി ജീവിക്കുന്ന എലിസബേത്തിനെ മലയാള നോവൽ സാഹിത്യത്തിന്റെ ആധുനികതാവാദത്തിലെ ശക്തമായ കണ്ണിയായിട്ടാണു് വായിക്കേണ്ടതു്.

ഉപസംഹാരം

വഴിതെറ്റിക്കുന്ന അഴുക്കുചാലാണു് ജനപ്രിയസാഹിത്യമെന്ന വാദത്തെ റദ്ദാക്കിക്കൊണ്ടു് മലയാളസാഹിത്യചരിത്രപാഠങ്ങളുമായി ജനപ്രിയസാഹിത്യത്തെ ബന്ധിപ്പിച്ച് വായിക്കേണ്ടുന്നതിന്റെ അനിവാര്യത ഏറുകയാണു്. ആധുനികതയുടെ തുടർച്ചയായി വായനയെ ജനകീയമാക്കിയ ഈ സാഹിത്യപ്രക്രിയകളെ ഗൗരവപൂർവ്വം പഠിച്ചുകൊണ്ടു് ആ എഴുത്തുകളെ വിമർശനവിധേയമാക്കുമ്പോൾ പുതിയ പല പാഠങ്ങളുെ കണ്ടെടുക്കാനാവും. ജനപ്രിയസാഹിത്യത്തിൽതന്നെ ഏറെ അകറ്റിനിർത്തപ്പെടുന്ന അപസർപ്പകസാഹിത്യം ശാസ്ത്രബോധത്തെ രൂപപ്പെടുത്തുന്നതിൽ സജീവമായ പങ്കുവഹിച്ചതായി മനസ്സിലാക്കേണ്ടതുണ്ടു്. ശാസ്ത്രീയചിന്തകളിലും സ്ത്രീകളെ കേന്ദ്രീകരിച്ച സമീപനത്തിലും കേരളീയ ആധുനികതയുടെ തുടർച്ചയെ സവിശേഷമായി മുന്നോട്ടുകൊണ്ടുപോകുന്നതിൽ കോട്ടയംപുഷ്പനാഥിന്റെ അപസർപ്പകകൃതികൾ ഇടപെടുന്നതായി ഈ പഠനം വ്യക്തമാക്കുന്നു.

ഗ്രന്ഥസൂചി

അച്യുതൻ എം (1980) വാങ്മുഖം, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കാടു്

കൃഷ്ണപിള്ള എൻ (2014) കൃഷ്ണപിള്ളയുടെ പ്രബന്ധങ്ങൾ സമ്പൂർണ്ണം, കറന്റു് ബുക്സ്, കോട്ടയം

കോട്ടയം പുഷ്പനാഥ് (1978) ഡെവിൾസ് ട്രാപ്പ്, മാർക്സിൻ ഡിറ്റക്ടീവ് ബുക്കു് ക്ലബ്, കോട്ടയം

— — — (1978) നെപ്പോളിയന്റെ പ്രതിമ, മാർക്സിൻ ഡിറ്റക്ടീവ് ബുക്കു് ക്ലബ്, കോട്ടയം

— — — (1978) ലണ്ടൻ കൊട്ടാരത്തിലെ രഹസ്യങ്ങൾ, മാർക്സിൻ ഡിറ്റക്ടീവ് ബുക്കു് ക്ലബ്, കോട്ടയം

— — — (2003) മോണോലിസയുടെ ഘാതകൻ, ജനപ്രിയ പുസ്തക പ്രസാധനശാല, കോട്ടയം

— — — (2008) മർഡർ ഗാങ്, കീർത്തി ബുക്സ്, കൊല്ലം

— — — (2018) മെഗാഹിറ്റു് ക്രൈംനോവൽസ് ഓഫ് കോട്ടയം പുഷ്പനാഥ്, സി ഐ സി സി ബുക്കു് ഹൌസ്, എറണാകുളം

— — — (2019) ഡയൽ 00003, മാതൃഭൂമി, കോഴിക്കോടു്

— — — (2021) ഡ്രാക്കുള ഏഷ്യയിൽ, കോട്ടയം പുഷ്പനാഥ് പബ്ലിക്കേഷൻ, കോട്ടയം

ഗുപ്തൻ നായർ എസ് (1987) നമ്മുടെ വാരികകളും സാഹിത്യനിലവാരവും, (പത്രപ്രവർത്തനത്തിന്റെ ഭിന്നമുഖങ്ങൾ), കേരള പ്രസ്സ് അക്കാദമി, കൊച്ചി

— — — (2009) തിരഞ്ഞെടുത്ത ലേഖനങ്ങൾ, കേരളസാഹിത്യ അക്കാദമി, തൃശൂർ

ജിജി ചിലമ്പിൽ (2017) കോട്ടയം പുഷ്പനാഥ്—അപസർപ്പകനോവലുകളുടെ ആചാര്യൻ, ശിബിരം ബുക്സ്, കോഴിക്കോടു്

തരകൻ കെ. എം. (2005) മലയാള നോവൽ സാഹിത്യചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശൂർ

തായാട്ടു് ശങ്കരൻ (1971) ചിന്താസൌരഭം, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം

നരേന്ദ്രപ്രസാദ് (1999) എന്റെ സാഹിത്യനിരൂപണങ്ങൾ, ഡി സി ബുക്സ്, കോട്ടയം

പോൾ എം പി (1998) നോവൽ സാഹിത്യം, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം

ഭാസ്കരൻ നായർ കെ (1982) സംസ്കാരലോചനം, സാഹിത്യപ്രവർത്തക സഹകരണസംഘം, കോട്ടയം

മുണ്ടശ്ശേരി (2004) മുണ്ടശ്ശേരി കൃതികൾ, കറന്റു് ബുക്സ്, തൃശൂർ

രാജശേഖരൻ പി കെ (2006) ഏകാന്തനഗരങ്ങൾ, ഡി സി ബുക്സ്, കോട്ടയം

— — — (2016) ബുക്സറ്റാൾജിയ, മാതൃഭൂമി ബുക്സ്, കോഴിക്കോടു്

ലീലാവതി എം (1996) മലയാള കവിതാസാഹിത്യചരിത്രം, കേരളസാഹിത്യ അക്കാദമി, തൃശൂർ

സോമൻ എ (2002) ചോദ്യങ്ങൾ ഇടപെടലുകൾ, മൾബെറി, കോഴിക്കോടു്

സോമൻ പി (2001) ദേവദാസികളും സാഹിത്യചരിത്രവും, പ്രഭാത് ബുക്കു് ഹൌസ്, തിരുവനന്തപുരം

ഹമീദ് (2015) അപസർപ്പക നോവലുകൾ മലയാളത്തിൽ, കേരളസാഹിത്യ അക്കാദമി, തൃശൂർ

— — — (2015) അപസർപ്പക ചെറുകഥകൾ, പ്രസാധനം ഹമീദ്

— — — (2019) തിരഞ്ഞെടുത്ത കുറ്റാന്വേഷണകഥകൾ, പൂർണ പബ്ലിക്കേഷൻസ്, കോഴിക്കോടു്

റെയിച്ചൽ തോമസ്, മിസിസ് (1987) വനിതകളും വാരികകളും, (പത്രപ്രവർത്തനത്തിന്റെ ഭിന്നമുഖങ്ങൾ), കേരള പ്രസ്സ് അക്കാദമി, കൊച്ചി

Priestman, Martin (2003) Crime Fiction, Cambridge University Press

Rzepka and Horsley (2010) A companion to Crime Fiction, Wiley–Blackwell

യാക്കോബ് തോമസ്
images/yacob-thomas.jpg
ചിത്രം കടപ്പാടു്: യാക്കോബ് തോമസ്.

കൊടുങ്ങല്ലൂർ കെ. കെ. ടി. എം. ഗവ. കോളേജിൽ മലയാള വിഭാഗത്തിൽ അദ്ധ്യാപകൻ. ലിംഗപദവി, കേരളീയപഠനങ്ങൾ എന്നിവ പ്രധാന മേഖലയാക്കി എഴുതുന്നു. പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ: ആധുനികതയുടെ പാഠങ്ങൾ, മലയാളകവിതയുടെ സ്ത്രീപക്ഷരാഷ്ട്രീയം, പുല്ലിംഗത്തിന്റെ നോട്ടങ്ങൾ, ഉടയുന്ന ജൈവികശരീരം: ചലച്ചിത്രം, ശരീരം, വിമതം, ആധുനികതയുടെ പാലങ്ങൾ, കാഴ്ചയുടെ പകർന്നാട്ടങ്ങൾ (എഡി.).

എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുക

ഈ കൃതി കൊള്ളാമെന്നു് തോന്നിയാൽ ചുവടെ ചേർത്തിട്ടുള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്രന്ഥകർത്താവിന്റെ അക്കൗണ്ടിലേക്കു് പത്തു രൂപ മുതൽ എത്ര തുകയും നേരിട്ടു് അയച്ചുകൊടുക്കാവുന്നതാണു്. ഇതിലൂടെ സ്വതന്ത്ര പ്രകാശനത്തിലേയ്ക്കു് കൂടുതൽ എഴുത്തുകാരെ ആകർഷിക്കുക. എഴുത്തുകാർക്കു് ഇടനിലക്കാരില്ലാതെ നേരിട്ടു് സാമ്പത്തിക സഹായം നൽകി അറിവു് സ്വതന്ത്രമാക്കാൻ സഹായിക്കുക.

Download QR Code

കൂടുതൽ വിവരങ്ങൾ ഇവിടെ.

Colophon

Title: Janapṛiya ādhunikatayuṭe rūpam: kōṭṭayam puṣpanāthinte apasaṛppaka lōkam (ml: ജനപ്രിയ ആധുനികതയുടെ അക്ഷരരൂപം: കോട്ടയം പുഷ്പനാഥിന്റെ അപസർപ്പകലോകം).

Author(s): Yacob Thomas.

First publication details: Sayahna Foundation; Trivandrum, Kerala; 1; 2025.

Deafult language: ml, Malayalam.

Keywords: History of literature, R Narayana Panicker, യോക്കോബ് തോമസ്, ജനപ്രിയ ആധുനികതയുടെ അക്ഷരരൂപം: കോട്ടയം പുഷ്പനാഥിന്റെ അപസർപ്പകലോകം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: May 28, 2025.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4.0 International License (CC BY-NC-SA 4.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Sherlock Holmes, a painting by anonymous The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: CVR; Editor: PK Ashok; Digitizer: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.