SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Girl_Cat_Hampel.jpg
Girl with cat, a painting by Johann Wilhelm Schütze (1807–1878).
എന്റെ രാ­ത്രി­സു­ഹൃ­ത്തു്
ബി­നീ­ഷ് പി­ലാ­ശ്ശേ­രി

‘എ­കാ­ന്ത­ത വ­ല്ലാ­ത്തൊ­ര­വ­സ്ഥ­യാ­ണു്;

കാ­ണു­ന്ന­വർ­ക്കു് നി­സ്സാ­ര­വും അ­നു­ഭ­വി­ക്കു­ന്ന­വ­നു്

അ­തി­ഭീ­ക­ര­മാ­യും തോ­ന്നു­ന്ന ഒരു ദു­ര­വ­സ്ഥ…

അതിൽ കു­രു­ങ്ങാ­തി­രി­ക്കാൻ, ഒ­റ്റ­പ്പെ­ടേ­ണ്ട സാ­ഹ­ച­ര്യം ഒ­ഴി­വാ­ക്കു­ക എ­ന്ന­തു മാ­ത്ര­മാ­ണു് മാർ­ഗ്ഗം.—ന­മ്മ­ളെ­ത്തേ­ടി ആരും വ­രി­ല്ല മ­റി­ച്ചു്, ആ­രെ­യെ­ങ്കി­ലും തേടി നമ്മൾ ത­ന്നെ­യി­റ­ങ്ങ­ണം…-’

ഇ­തൊ­ക്കെ­യും ഇ­ക്ക­ഴി­ഞ്ഞ പല പ­തി­റ്റാ­ണ്ടു­കാ­ല­യ­ള­വിൽ നേ­രി­ട്ടും അ­ല്ലാ­തെ­യും ഞാ­ന­നു­ഭ­വി­ച്ച­റി­ഞ്ഞ ജീവിത സ­ത്യ­ങ്ങ­ളിൽ ചിലതു മാ­ത്ര­മാ­ണു്!

രാ­ത്രി­യെ പ­ക­ലാ­ക്കു­ന്ന ജോലി.

സാ­ഹ­ച­ര്യ­വ­ശാൽ വ­ന്നു­പെ­ട്ട­താ­ണു്.

ഒ­ഴി­വാ­ക്കാൻ തൽ­ക്കാ­ലം ക­ഴി­യു­ക­യു­മി­ല്ല.

അ­വ­ളി­ന്നു­ണ്ടാ­യി­രു­ന്നെ­ങ്കിൽ അ­ത്ഭു­ത­ത്തോ­ടെ പ­റ­ഞ്ഞേ­ക്കാം: ‘നി­ങ്ങൾ­ക്കെ­ങ്ങ­നെ ഇതു് ശ­രി­യാ­കു­ന്നു…!?’

ആ ചോ­ദ്യ­ത്തി­ന­വൾ­ക്കു് വ്യ­ക്ത­മാ­യ കാ­ര­ണ­ങ്ങ­ളു­മു­ണ്ടു്… ‘കു­ടും­ബ­ങ്ങ­ളി­ലെ­യും നാ­ട്ടി­ലെ­യും സകല ആ­ഘോ­ഷ­പ­രി­പാ­ടി­ക­ളി­ലും സ­ജീ­വ­മാ­യി പ­ങ്കെ­ടു­ക്കു­ന്ന­വൻ, ക­ണ്ണിൽ ക­ണ്ട­തി­നെ­യൊ­ക്കെ അ­നു­ഭ­വി­ച്ചും, ആ­സ്വ­ദി­ച്ചും വി­മർ­ശി­ച്ചും, എ­തി­ര­ഭി­പ്രാ­യ­ങ്ങൾ പ­റ­ഞ്ഞും…, കേ­ട്ടും ന­ട­ക്കു­ന്ന­വൻ, ന­ഷ്ട­പ്പെ­ടു­ത്താൻ മ­ടി­ച്ചു് പ­ര­മാ­വ­ധി ത­ട്ടു­മു­ട്ട­ലി­ല്ലാ­തെ സൗ­ഹൃ­ദ­ങ്ങ­ളെ കൈ­കാ­ര്യം ചെ­യ്യു­ന്ന­വൻ. ത­ര­ത്തി­നൊ­രാ­ളെ കി­ട്ടി­യാൽ വാ­ക്കു­കൾ തോ­രാ­ത്ത വാ­യാ­ടി… എ­ല്ലാ­ത്തി­നു­മു­പ­രി, ഒ­റ്റ­യ്ക്കി­രി­ക്കാൻ ഒ­ട്ടും ഇ­ഷ്ട­മി­ല്ലാ­ത്ത­വൻ.’

അ­ങ്ങ­നെ­യു­ള്ള­വൻ, ഇ­രു­ട്ടി­നു് കൂ­ട്ടാ­യി ത­നി­ച്ചു്, മി­ണ്ടാ­ട്ട­വും ജീ­വ­നു­മി­ല്ലാ­ത്ത അ­സ്ഥി­ക്കൂ­ടം ക­ണ­ക്കെ ഉ­യർ­ന്നു നിൽ­ക്കു­ന്ന പ­ണി­തീ­രാ­കെ­ട്ടി­ട­ങ്ങൾ­ക്കു് കാ­വ­ലാ­ളാ­യി ഇ­രി­ക്കു­ന്ന ജോലി തന്നെ തെ­ര­ഞ്ഞെ­ടു­ത്തു എ­ങ്കിൽ അ­തി­നു് ത­ക്ക­താ­യ കാ­ര­ണ­ങ്ങ­ളു­മു­ണ്ടാ­വു­മ­ല്ലോ…?

എ­ന്നാ­ലി­പ്പോൾ സത്യം മ­റ്റൊ­ന്നാ­ണു്; കൂടെ നി­ന്നു­നി­ന്നു് മൂ­ക­യാ­യ ഈ കൂ­രി­രു­ട്ടി­നോ­ടു് ഞാൻ പൊ­രു­ത്ത­പ്പെ­ട്ടു ക­ഴി­ഞ്ഞി­രി­ക്കു­ന്നു… സൗ­ഹൃ­ദ­ങ്ങ­ളും ബ­ന്ധ­ങ്ങ­ളു­മൊ­ക്കെ ക­ടു­ത്ത വെ­റു­പ്പു­ള­വാ­ക്കു­ന്ന ബ­ന്ധ­ന­ങ്ങ­ളാ­യി തോ­ന്നു­ന്നു. എ­ന്തു­കൊ­ണ്ടോ, ഈ­യി­ടെ­യാ­യി ഒ­റ്റ­യ്ക്കി­രി­ക്കാൻ ഞാനും ഇ­ഷ്ട­പ്പെ­ട്ടു തു­ട­ങ്ങി­യി­രി­ക്കു­ന്നു, ഞാനും…—ആ­പ­ത്താ­ണെ­ന്ന­റി­ഞ്ഞു കൊ­ണ്ടു­ത­ന്നെ!

അ­ങ്ങ­നെ­യി­രി­ക്കെ…

ന­വം­ബ­റി­ലെ ഒരു രാ­ത്രി;

മഴ പെ­യ്തു­തോർ­ന്ന സ­ന്ധ്യ­യ­ക­ന്ന വേ­ള­യി­ലാ­ണു് ഒരുവൾ എ­ന്റെ­യ­ടു­ത്തേ­ക്കു് പ­മ്മി­പ്പ­തു­ങ്ങി വ­രു­ന്ന­തു്. കെ­ട്ടി­ട­ത്തി­നു മു­ന്നി­ലാ­യി സ്ഥാ­പി­ച്ച ഹലോജൻ വെ­ട്ട­ത്തി­ലൂ­ടെ അ­ക­ത്തേ­ക്കു വന്ന അരണ്ട പ്ര­കാ­ശം തളം കെ­ട്ടി­ക്കി­ട­ക്കു­ന്ന എന്റെ കൂ­ടാ­ര­ത്തി­ലേ­ക്കു് അവൾ കു­ണു­ങ്ങി­ക്കൊ­ണ്ടു് കയറി വ­രു­ന്നു; എ­ല്ലു­തെ­ളി­ഞ്ഞു് ശോ­ഷി­ച്ച, ചെ­മ്പി­ച്ച നി­റ­മു­ള്ള ഒരു കു­ഞ്ഞി­പ്പൂ­ച്ച.

ഉ­ള്ള­തു് പ­റ­ഞ്ഞാൽ, പൊ­തു­വെ വെ­റു­പ്പാ­ണു് ഇ­വ­റ്റ­ക­ളോ­ടു്.

ചെ­റു­പ്പ­ത്തി­ലെ­പ്പോ­ഴോ ആരോ പ­റ­ഞ്ഞു കേ­ട്ടു് മ­ന­സ്സിൽ കു­റി­ച്ചി­ട്ട­താ­ണു്,—കേ­ട്ടു് പ­തി­റ്റാ­ണ്ടു­കൾ പലതു ക­ഴി­ഞ്ഞെ­ങ്കി­ലും ആ മ­നോ­ഭാ­വ­ത്തിൽ ഒ­ര­ല്പം­പോ­ലും ഇ­ന്നും കു­റ­ഞ്ഞി­ട്ടി­ല്ല എന്നു തോ­ന്നു­ന്നു.—

അ­തി­താ­ണു്…, ‘ഇ­വ­റ്റ­ക­ളു­ടെ രോ­മ­ങ്ങ­ളിൽ ഒ­രെ­ണ്ണ­മെ­ങ്കി­ലും അ­റി­യാ­തെ­യെ­ങ്ങാ­നും വ­യ­റ്റിൽ പോയാൽ മ­രി­ക്കു­ന്ന­തു വരെ അ­ത­വി­ടെ­ത­ന്നെ കി­ട­ക്കും. അ­തി­ലൂ­ടെ, ജീ­വി­താ­വ­സാ­നം വരെ നമ്മൾ നി­ത്യ­രോ­ഗി­യു­മാ­വു­മ­ത്രെ!’

എ­ന്തെ­ങ്കി­ലും അസുഖം കാരണം വീ­ട്ടു­കാർ റോ­ഡി­ലു­പേ­ക്ഷി­ച്ച­താ­യി­രി­ക്ക­ണം. അ­ല്ലെ­ങ്കിൽ അ­സ­മ­യ­ത്തു് വീ­ട്ടു­മ­തിൽ ക­ട­ന്നു് വ­ഴി­തെ­റ്റി­യെ­ത്തി­യ­തു­മാ­വാം. അ­തു­മ­ല്ലെ­ങ്കിൽ, ആർ­ക്കും വേ­ണ്ടാ­ത്ത ജാ­ര­സ­ന്ത­തി­യു­മാ­വാം. എന്തു ത­ന്നെ­യാ­യാ­ലും, കാണാൻ ഒ­ട്ടും മെ­ന­യി­ല്ല.

‘പ്പൊ.’ ആട്ടി നോ­ക്കി. കാ­ര്യ­മു­ണ്ടാ­യി­ല്ല.

എന്റെ കാൽ­വി­ര­ലു­ക­ളിൽ നക്കി മ­ണ­ക്കു­ന്നു.

‘ഈ പൂച്ച…’

കാലു കൊ­ണ്ടു് പു­റ­ത്തേ­ക്കു് ത­ട്ടാ­നാ­ഞ്ഞു…

ശ്ശെ, അതു് വേണ്ട…

അ­ക­റ്റു­ന്തോ­റും ടാർപാ മ­റ­ച്ചു്, ഷീ­റ്റു മേഞ്ഞ അ­ക­ത്തേ­ക്ക­വൾ കൂ­ടു­തൽ കൂ­ടു­തൽ കയറി നി­ന്നു.

‘ശല്യം. എ­ന്തെ­ങ്കി­ലു­മാ­വ­ട്ടെ… തോ­ന്നു­മ്പോൾ പോ­വ­ട്ടെ.’

റേ­ഡി­യോ തു­റ­ന്നു് എ­നി­ക്കു വേണ്ട സ്റ്റേ­ഷൻ കൃ­ത്യ­മാ­ക്കി വെ­ച്ചു. ടോർ­ച്ചി­ന്റെ പോ­യി­ന്റ് ശ­രി­യാ­ക്കി ദൂ­രേ­ക്കു് വെ­ളി­ച്ചം പാ­യി­ച്ചു നോ­ക്കി; ‘കു­ഴ­പ്പ­മി­ല്ല.’

അ­തു­വ­രെ തെ­ളി­ഞ്ഞു നി­ന്നി­രു­ന്ന ആ­കാ­ശ­ത്തു് ഇ­രു­ട്ടു് ക­ന­ത്തു തു­ട­ങ്ങി.

‘മ്യാ…’

തൊ­ണ്ട­ക്കു­ഴി വരെ മാ­ത്ര­മെ­ത്തു­ന്ന കാ­റ്റിൽ കു­രു­ങ്ങി­യ നേർ­ത്ത ശബ്ദം.

കണ്ണട വെ­ച്ചു. ത­പ്പി­പ്പി­ടി­ച്ചു് ടോർ­ച്ചെ­ടു­ത്തു് പിൻ­തി­രി­ഞ്ഞു് വെ­ളി­ച്ചം­തെ­ളി­ച്ചു് കു­റ­ച്ചു നേരം അവളെ നോ­ക്കി നി­ന്നു. അ­ല­ങ്കോ­ല­മാ­യി­ക്കി­ട­ന്ന പ­ണി­യാ­യു­ധ­ങ്ങൾ­ക്കി­ട­യിൽ, നി­ല­ത്തു്, ഒരു കോണിൽ ചു­രു­ണ്ടു­കൂ­ടി­യി­രി­ക്കു­ന്ന അതിനെ ക­ണ്ട­പ്പോൾ എ­ന്താ­ണെ­ന്ന­റി­യി­ല്ല, പ്രി­യ­പ്പെ­ട്ട­വ­രാ­യി­രു­ന്ന ആ­രു­ടെ­യൊ­ക്ക­യോ മു­ഖ­ങ്ങൾ ഓർ­മ്മ­യിൽ തെ­ളി­ഞ്ഞു വന്നു.

ഏതോ സ­മ്പ­ന്ന­ഗൃ­ഹ­ത്തിൽ, ച­ങ്ങ­ല­യ്ക്കി­ട്ട വി­ദേ­ശ­ശ്വാ­ന­ന്മാ­രെ പോലും കൂ­സാ­തെ ആ മ­ണി­മാ­ളി­ക­യി­ലെ മ­ധു­ര­പ്പ­തി­നേ­ഴു­കാ­രി­യു­ടെ പൂ­മേ­നി­യിൽ ചാ­രി­യും ഉ­ര­സി­യും, അ­വ­ളു­ടെ കൊ­ഞ്ചി­ക്കു­ഴ­യ­ലി­നും, ലാ­ള­ന­യ്ക്കും പാ­ത്ര­മാ­യി ഗമയിൽ വിലസി നടന്ന വർ­ഗ്ഗ­പാ­ര­മ്പ­ര്യ­ത്തിൽ പി­റ­ന്ന­വ­ളാ­ണെ­ന്നു് തോ­ന്നു­ന്നു; മു­മ്പെ­ന്നോ ഉ­ണ്ടാ­യി­രു­ന്ന മു­ഴു­പ്പി­ന്റെ അ­വ­ശേ­ഷി­പ്പോ­ടെ­യു­ള്ള അല്പം നീ­ളം­കൂ­ടി­യ വാലു്. ക­ഴു­ത്തിൽ വെ­ള്ളി­നി­റ­മു­ള്ളൊ­രു മ­ണി­മു­ത്തു­മാ­ല­യും. ശ­രീ­ര­ത്തി­ലെ ബാ­ക്കി­യ­ത്ര­യും അ­തി­ദാ­രി­ദ്ര്യ­ത്തിൽ തന്നെ. അ­വി­ട­വി­ടെ­യാ­യി എ­ഴു­ന്നു നിൽ­ക്കു­ന്ന രോ­മ­ങ്ങൾ­ക്കി­ട­യി­ലൂ­ടെ ചു­വ­ന്ന നി­റ­ത്തിൽ തൊലി തെ­ളി­ഞ്ഞു കാണാം.

രാ­ത്രി­യാ­ഹാ­ര­ത്തി­നു ശേ­ഷ­മാ­ണു് അവൾ എ­ത്തു­ന്ന­തു്.

ക­ഴി­ച്ചാൽ ക­റി­വേ­പ്പി­ല­യ­ട­ക്കം മി­ച്ചം വെ­ക്കു­ന്ന സ്വ­ഭാ­വം പ­ണ്ടേ­യി­ല്ലാ­ത്ത­താ­ണു്. അ­തു­കൊ­ണ്ടു­ത­ന്നെ അ­തി­ഥി­യ്ക്കു് കൊ­ടു­ക്കാ­നാ­യി ഈ കി­ഴ­വ­ന്റെ പക്കൽ ഒ­ന്നു­മി­ല്ല.

സ്വ­ന്തം ആ­വ­ശ്യ­ങ്ങൾ­ക്കു പോലും കടയിൽ പോകാൻ സ്വ­ത­വേ മ­ടി­യാ­ണു്. ച­ളി­യും ച­വി­ട്ടി പി­റു­പി­റു­ത്തു കൊ­ണ്ടു് ഒരു കൂടു് വി­ല­കു­റ­ഞ്ഞ ബി­സ്ക്ക­റ്റ് വാ­ങ്ങി­ക്കൊ­ണ്ടു വരാൻ കാരണം, അ­വ­ളു­ടെ തൊ­ലി­യൊ­ട്ടി­യ വ­യ­റി­ലൂ­ടെ തെ­ളി­ഞ്ഞ വാ­രി­യെ­ല്ലു് ടോർ­ച്ചു­വെ­ട്ട­ത്തിൽ ക­ണ്ട­തു­കൊ­ണ്ടു് മാ­ത്ര­മാ­ണു്.

വി­റ­യ്ക്കു­ന്നു­ണ്ട­വൾ, എ­ന്നെ­ക്കാ­ളും. മഴ കുറെ കൊ­ണ്ടു­കാ­ണും.

പൊ­ടി­ച്ചും കു­തിർ­ത്തു­മൊ­ക്കെ മു­മ്പിൽ വെ­ച്ചു നോ­ക്കി.

എവിടെ…!

അ­തി­ലൊ­ന്നും തൃ­പ്തി­പ്പെ­ടു­ന്നി­ല്ല.

ക­ഴി­ക്കാൻ പ­റ്റാ­ത്ത­തി­ന്റെ എന്തോ ബു­ദ്ധി­മു­ട്ടാ­ണെ­ന്നു് തോ­ന്നു­ന്നു. അതോ, രാ­ത്രി­യിൽ പ്ര­കാ­ശ­പൂ­രി­ത­മാ­യ അ­വ­ളു­ടെ മുൻ­ഗൃ­ഹ­ത്തിൽ നി­ന്നു ല­ഭി­ക്കു­ന്ന, ചു­ട്ട­തും പൊ­രി­ച്ച­തും ക­ട­ലാ­സിൽ ചു­റ്റി­യ­തു­മൊ­ന്നും അ­ല്ലാ­ത്ത­തു കൊ­ണ്ടോ…!? മു­ന്നി­ലു­ള്ള­തി­നെ വ­ല്ല­പ്പോ­ഴും മ­ണ­ത്തു­നോ­ക്കു­ന്നു­ണ്ടെ­ന്നെ­ല്ലാ­തെ ല­വ­ലേ­ശം തി­ന്നു­ന്നി­ല്ല ആ ജാ­ഡ­ക്കാ­രി.

വേ­ണ­മെ­ങ്കിൽ തി­ന്ന­ട്ടെ…, ‘വയറു് കാ­ളു­മ്പോൾ കുതിര പു­ല്ലും തി­ന്നും.’

ചെ­റു­പ്പ­ത്തിൽ കേ­ട്ടു­പ­ഴ­കി­യ തി­രു­വ­ച­നം ഓർമ്മ വന്നു. വ­ഴ­ക്കു­ണ്ടാ­ക്കി ഭ­ക്ഷ­ണം ക­ഴി­ക്കാ­തെ ഉ­റ­ങ്ങി­യാൽ അ­മ്മ­ച്ചി പ­റ­യു­ന്ന­താ­ണി­തു്.

എന്റെ രാ­ത്രി­കൂ­ടാ­ര­ത്തിൽ മൗ­നി­യാ­യി ഇ­രി­ക്കു­ക­യാ­ണു്, അതിഥി. പാ­ട്ടു­കൾ പലതും കേ­ട്ടു കൊ­ണ്ടു് ഒ­രു­ഭാ­ഗ­ത്തു് ഞാനും.

‘മ്യാ…’

ഇ­ട­യ്ക്കി­ടെ അ­വ­ളു­ടെ സ്വ­ത­സി­ദ്ധ­മാ­യ ശബ്ദം പു­റ­പ്പെ­ടു­വി­ക്കു­ന്ന­തു് വളരെ പ­തു­ക്കെ കേ­ട്ടു…

എന്തൊ, ഒരു വൈ­ഷ­മ്യം.

‘വേണ്ട. അ­തി­ലേ­ക്കു് മ­ന­സ്സു് കൊ­ടു­ക്കാൻ നിൽ­ക്കേ­ണ്ട.’

മേ­ശ­യി­ലി­രു­ന്നു് ഫി­ലി­പ്സ് പാ­ട്ടു­പെ­ട്ടി പാ­ട്ടു­കൾ പലതും മാ­റി­മാ­റി ഇ­രു­ട്ടി­ലേ­ക്കൊ­ഴു­ക്കി. ഭീ­മൻ­ഗെ­യ്റ്റി­ന്റെ അ­ഴി­ക­ളി­ലൂ­ടെ വാ­ഹ­ന­വെ­ളി­ച്ചം ക­ട­ന്നെ­ത്തി എന്റെ മു­ഖ­ത്തു് നി­ഴ­ലു­കൾ കൊ­ണ്ടു് ഹാജർ രേ­ഖ­പ്പെ­ടു­ത്തി പതിയെ നീ­ങ്ങി­യ­ക­ലു­ന്നു. രാ­ത്രി വൈ­കു­ന്തോ­റും വാ­ഹ­ന­ങ്ങ­ളു­ടെ പോ­ക്കു­വ­ര­വു് കു­റ­ഞ്ഞു.

മു­ഴു­വ­നാ­യി മൂ­ടി­ക്കെ­ട്ടി അ­ട­ച്ചു­റ­പ്പു­ള്ള ഒരു ലോറി പോ­വാ­നു­ണ്ടു്, പു­ലർ­ച്ചെ ഒരു മൂ­ന്നു് മൂ­ന്ന­ര­യാ­വു­മ്പോൾ.

‘എന്റെ കർ­ത്താ­വേ…!’

ഉ­ണ­ക്ക­മീൻ വ­ണ്ടി­യാ­ണ­ത്രെ.

നാ­റി­യി­ട്ടു് ര­ക്ഷ­യി­ല്ല!

‘ദൈവമേ… പൊ­റു­ക്കു­ക.’ പു­ച്ഛി­ക്കു­ക­യ­ല്ല.

നാ­ളെ­യു­ടെ സാ­ധാ­ര­ണ­ക്കാ­ര­ന്റെ അ­ന്ന­മാ­ണു്.

പക്ഷേ, ആ മണം…

ലോറി പേ­ാ­യി­ക്ക­ഴി­ഞ്ഞു് പ­ത്തു­പ­തി­ന­ഞ്ചു് മി­നു­ട്ടു് നേരം അ­തി­വി­ടെ­ക്കി­ട­ന്നു് ചു­ഴ­ലും.

‘ചെ­റു­താ­യി മ­യ­ങ്ങി­പ്പോ­യോ…,’

നെ­റ്റി­യൊ­ന്നു് മേ­ശ­യിൽ മു­ട്ടി. ‘ഇല്ല. ക­ണ്ണൊ­ന്നു് കൂ­മ്പി­യ­ട­ഞ്ഞ­താ­വാം, ഒന്നോ രണ്ടോ നി­മി­ഷ­ത്തേ­ക്കു്.’

നേരം പു­ലർ­ന്നി­രി­ക്കു­ന്നു.

‘ഹാവൂ…’

അ­ങ്ങ­നെ, ഇ­ന്ന­ത്തെ ജോലി ക­ഴി­ഞ്ഞി­രി­ക്കു­ന്നു, അല്ല… അ­ങ്ങ­നെ ഇ­ന്ന­ത്തെ പ്ര­ഭാ­തം കാ­ണാ­നും ഭാ­ഗ്യ­മു­ണ്ടാ­യി­രി­ക്കു­ന്നു!

‘പ്ര­പ­ഞ്ച­നാ­ഥാ… സ്തു­തി’

എന്റെ ജം­ഗ­മ­വ­സ്തു­ക്ക­ള­ട­ങ്ങി­യ സ­ഞ്ചി­യു­മെ­ടു­ത്തു് താ­മ­സ­സ്ഥ­ല­ത്തേ­ക്കു് ന­ട­ക്കാൻ തു­ട­ങ്ങു­മ്പോൾ…, ‘മ്യാ…’ പിൻ­തി­രി­ഞ്ഞു നോ­ക്കി­യ­പ്പോൾ അവൾ എന്നെ നോ­ക്കി ഒ­ച്ച­വെ­ക്കു­ക­യാ­ണു്. ശബ്ദം വ­ലു­താ­യി പു­റ­ത്തു് കേൾ­ക്കു­ന്നി­ല്ല എന്നു മാ­ത്രം.

‘എ­ന്തെ­ങ്കി­ലു­മാ­വ­ട്ടെ, പ­ക­ലെ­പ്പോ­ഴെ­ങ്കി­ലും അ­തി­ന്റെ പാ­ട്ടി­നു പൊ­ക്കോ­ട്ടെ.’

വ്യാ­യാ­മ­ത്തി­നാ­യി ന­ട­ക്കാ­നി­റ­ങ്ങു­ന്ന യു­വ­തീ­യു­വാ­ക്കൾ ശ്ര­ദ്ധി­ക്കു­മെ­ന്ന മൂ­ഢ­വി­ചാ­ര­ത്തിൽ ആഞ്ഞു ന­ട­ന്നു. പ­ണി­പ്പെ­ട്ടു്; വാർ­ദ്ധ­ക്യ­ത്തെ പു­റ­ത്തു് കാ­ണി­ക്കാ­തെ.

ഉ­റ­ങ്ങി­യും, ഉ­റ­ക്കം ഞെ­ട്ടി­യും അ­ന്ന­ത്തെ പകലും ക­ഴി­ഞ്ഞു, സ്ഥി­രം സം­ഭ­വി­ക്കാ­റു­ള്ള­തു­പോ­ലെ.

വൈ­കു­ന്നേ­ര­മാ­യ­പ്പോൾ, അ­ത്താ­ഴ­ത്തി­നു­ള്ള­തും, ഫ്ലാ­സ്കിൽ ക­ട്ടൻ­ചാ­യ­യും, ചി­ന്ത­കൾ­ക്കു് ക­ടി­ഞ്ഞാ­ണി­ടാൻ ഇ­ട­യ്ക്കെ­പ്പോ­ഴെ­ങ്കി­ലും പു­ക­യാ­റു­ള്ള ദി­നേ­ശ്ബീ­ഡി­യും, നേ­രം­പോ­ക്കി­നു­ള്ള ഒരു പ­ഴ­ഞ്ചൻ റേ­ഡി­യോ­യും, പി­ന്നെ, എന്റെ പ്ര­ധാ­ന ആ­യു­ധ­മാ­യ ടോർ­ച്ചും. ഇ­വ­യൊ­ക്കെ നി­റ­ച്ച സ­ഞ്ചി­യു­മാ­യി പ­തി­വു­പോ­ലെ വന്നു.

കൂ­ടാ­ര­ത്തിൽ ചാരി വെച്ച താൽ­ക്കാ­ലി­ക­വാ­തിൽ മാ­റ്റി­യ­പ്പോൾ ആ ശബ്ദം:

‘മ്യാ…’

അതാ… അവൾ അ­വി­ടെ­ത്ത­ന്നെ ത­ണു­ത്തു് വി­റ­ങ്ങ­ലി­ച്ചു് ചു­രു­ണ്ട്കൂ­ടി ഇ­രി­ക്കു­ന്നു. ഇ­ന്ന­ല­ത്തെ നി­ശാ­വി­രു­ന്നു­കാ­രി!

‘ഇവൾ പോ­യി­ല്ലേ…!?’

എന്നെ ക­ണ്ട­തും ഓ­ടി­വ­ന്നു് ശ­രീ­ര­വും വാ­ലു­മൊ­ക്കെ വെ­ച്ചു് കാലിൽ ഉ­ര­ക്കാൻ തു­ട­ങ്ങി.

‘ച്ചെ.’

കാലു് എ­ടു­ത്തു മാ­റ്റി­യ­പ്പോൾ ചെ­റു­താ­യി ത­ട്ടി­യെ­ന്നു തോ­ന്നു­ന്നു.

അവൾ പ­ഴ­യ­പ­ടി അ­വി­ടെ­ത്ത­ന്നെ പോയി ഇ­രു­ന്നു. പേ­ടി­ച്ചെ­ന്നു തോ­ന്നു­ന്നു.

‘വേ­ണ്ടാ­യി­രു­ന്നു.’

പകൽ സ­ന്ധ്യ­യ്ക്കും, സ­ന്ധ്യ രാ­വി­നും, അ­റി­യാ­ത്ത­മ­ട്ടിൽ ത­മ്മി­ലു­ര­സി­ക്കൊ­ണ്ടു് വ­ഴി­മാ­റി­ക്കൊ­ടു­ത്തു.

ഇ­രു­ട്ടി­നെ അ­വൾ­ക്കു് വലിയ ഇ­ഷ്ട­മൊ­ന്നു­മി­ല്ലെ­ന്നു് തോ­ന്നു­ന്നു, ഇ­ട­യ്ക്കി­ടെ ഒ­ച്ച­യു­ണ്ടാ­ക്കു­ന്നു­ണ്ടു്.

“ഓ… ദു­നി­യാ കെ റഖ്-​വാലെ…

സുനു് ദറ്ദ് ബറേ മെരെ-​നാലെ…

സുനു് ദറദ് ബറേ മെരെ-​നാ…ലെ…”

എന്റെ ഇ­ഷ്ട­ക്കാ­രി­യാ­യ രാ­ത്രി­യെ വീ­ണ്ടും വീ­ണ്ടും വി­ഷാ­ദ­ത്തി­ലാ­ഴ്ത്തു­ക­യാ­ണു് മു­ഹ­മ്മ­ദ് റാഫി. ക്രൂ­രൻ!

ഇ­ട­യ്ക്കെ­പ്പോ­ഴോ ഒരു, ‘മ്യാ­വു…’ കേ­ട്ടു. നോ­ക്കി­യ­പ്പോൾ അവൾ ബെ­ഞ്ചി­ന്റെ കാലിൽ തൂ­ങ്ങി­പ്പി­ടി­ച്ചു് കയറാൻ വ­ല്ലാ­തെ പ­രി­ശ്ര­മി­ക്കു­ക­യാ­ണു്. അവൾ ഇ­രു­ന്നി­രു­ന്ന നിലം ന­ന­ഞ്ഞു­കു­തിർ­ന്നു കി­ട­ക്കു­ക­യാ­ണു്. അ­റ­ച്ച­റ­ച്ചു് അ­വ­ളു­ടെ പുറം ക­ഴു­ത്തി­ലെ തൊ­ലി­യിൽ പി­ടി­ച്ചു് എന്റെ ഇ­രി­പ്പി­ട­മാ­യ നീ­ള­മു­ള്ള ബെ­ഞ്ചി­ന്റെ മ­റു­വ­ശ­ത്തു് എ­ടു­ത്തു വി­ട്ടു.

വീ­ണ്ടു­മ­വൾ ഒ­ച്ച­വെ­ച്ചു.

ടോർ­ച്ച­ടി­ച്ചു മു­ഖ­ത്തേ­ക്കു് സൂ­ക്ഷി­ച്ചു നോ­ക്കി;

‘എന്തോ… ഒരു വ­ല്ലാ­യ്ക.’

വേ­ച്ചു വി­റ­ച്ചു് എ­ഴു­ന്നേ­റ്റു് ചെ­ന്നു് അ­വി­ടെ­ക്ക­ണ്ട ഒരു തു­ണി­ക്ക­ഷ്ണ­മെ­ടു­ത്തു് ത­ളം­കെ­ട്ടി­ക്കി­ട­ന്ന അ­വ­ളു­ടെ ക­ണ്ണി­ലെ പ­ഴ­ക്കം­ചെ­ന്ന പീ­ള­യെ­ല്ലാം കു­റ­ച്ചു് അ­റ­പ്പോ­ടെ­യെ­ങ്കി­ലും നീ­ക്കി­യ ശേഷം കൈ­ക­ഴു­കി.

ഇ­ട­യ്ക്കി­ടെ ആം­ബു­ലൻ­സു­കൾ സൈറൺ മു­ഴ­ക്കി ചീ­റു­ന്നു. അ­സ­ഹ­നീ­യം!

‘അതിൽ കി­ട­ക്കു­ന്ന രോഗി ഈ ശ­ബ്ദ­ത്തെ­യെ­ങ്ങ­നെ­യാ­ണാ­വോ അ­തി­ജീ­വി­ക്കു­ന്ന­തു്!’

ആം­ഗ­ലേ­യ­ത്തി­ലു­ള്ള ലോ­ക­വാർ­ത്ത­യ്ക്കു പി­ന്നാ­ലെ സ്ഥി­ര­മാ­യു­ള്ള എന്റെ അ­ത്താ­ഴ­സ­മ­യം റേ­ഡി­യേ­ാ ഓർ­മ്മ­പ്പെ­ടു­ത്തി. പൊതി തു­റ­ന്നു് മീൻ­ക­റി കൂ­ട്ടി­ക്കു­ഴ­ച്ചു് ര­ണ്ടു­മൂ­ന്നു പിടി ചോറു് ഒരു പ്ലാ­സ്റ്റി­ക് കൂടു് നി­വർ­ത്തി അ­തി­ലി­ട്ടു് അ­വ­ളു­ടെ മു­ന്നി­ലേ­ക്കു് നീ­ക്കി വെ­ച്ചു. എന്റെ ഓഹരി ഞാനും ക­ഴി­ക്കാൻ തു­ട­ങ്ങി.

പ­ല­പ്പോ­ഴാ­യി നാലോ അഞ്ചോ വ­റ്റു് ക­ഴി­ക്കു­ന്നു­ണ്ടു്, ശേഷം എ­ന്നെ­യൊ­ന്നു് നോ­ക്കും.

കി­ട്ടി­യ ഒരു പ്ലാ­സ്റ്റി­ക്പാ­ത്ര­ത്തിൽ വെ­ള്ളം ഒ­ഴി­ച്ചു കൊ­ടു­ത്ത­തു് കു­ടി­ക്കാൻ പ­രി­ശ്ര­മി­ക്കു­ന്നു­മു­ണ്ടു് പു­ള്ളി­ക്കാ­രി.

ടേ­ാർ­ച്ചു വെ­ളി­ച്ച­ത്തിൽ ഇ­രു­ട്ടി­നെ കീ­റി­മു­റി­ച്ചു­കൊ­ണ്ടു് പർ­വ്വ­താ­കാ­ര­നാ­യ കെ­ട്ടി­ട­ത്തി­ന്റെ ചു­റ്റും ഇ­ട­യ്ക്കൊ­ക്കെ റോ­ന്തു ചു­റ്റി. സത്യം പ­റ­യ­ട്ടെ… അതു് ത­സ്ക­ര­ന്മാ­രെ പേ­ടി­ച്ച­ല്ല, ‘ഞാൻ വെ­റു­തെ­യി­രു­ന്നു് കാശു് വാ­ങ്ങു­ക­യ­ല്ല മൂ­രാ­ച്ചി മു­ത­ലാ­ളീ…’ എന്ന പ്ര­ഹ­സ­നാർ­ഹ­മാ­യ വെറും അ­ഭി­ന­യം!

ഒ­ന്നു­ര­ണ്ടു തവണ ചു­റ്റി­ന­ട­ന്നു് മു­ട്ടു­കാ­ലു് ത­ള­രു­മ്പോൾ, ശ്വാ­സം ദ്രു­ത­ഗ­തി­യി­ലാ­വു­മ്പോൾ, വീ­ണ്ടും വ­ന്നു് എന്റെ ബെ­ഞ്ചി­ലി­രി­ക്കും. തോ­ന്നി­യാൽ ഒരു ദി­നേ­ശി­നു് തി­രി­കൊ­ളു­ത്തും.

അ­മി­തോ­പ­യോ­ഗ­മോ അതോ പ­ഴ­ക്കം­കൊ­ണ്ടേ­ാ… അ­റി­യി­ല്ല. എന്തു ത­ന്നെ­യാ­യാ­ലും, ഇ­ട­ത­ട­വി­ല്ലാ­തെ പ­ല­ജാ­തി പാ­ട്ടു­കൾ പു­റ­പ്പെ­ടു­വി­ച്ചു് അർ­ദ്ധ­രാ­ത്രി­ക്കു് ശേഷം റേ­ഡി­യോ­യി­ലെ ചാർ­ജ്ജ് കു­റേ­ശ്ശെ­യാ­യി തീ­രു­ന്ന­താ­യി മ­ന­സ്സി­ലാ­യി; ഗാ­യ­കർ­ക്കൊ­ക്കെ ഒരു ഉ­ത്സാ­ഹ­ക്കു­റ­വു്.

മ­ര­ണാ­സ­ന്ന­നാ­യി ഊർ­ദ്ധ­ശ്വാ­സം വ­ലി­ച്ചു­വി­ടു­ന്ന റേ­ഡി­യോ­യു­ടെ നോബ് ഇ­ട­ത്തേ­ാ­ട്ടു തി­രി­ച്ചു് മാ­റ്റി­വെ­ച്ചു.

ഇ­രു­ട്ടി­ന്റെ ക­രി­ങ്കൽ­കോ­ട്ട­യ്ക്ക­ക­ത്ത­ക­പ്പെ­ട്ട­തു പോലെ ചു­റ്റും രാ­ത്രി­യു­ടെ മൂകത അണ കെ­ട്ടി നി­ന്നു. പണി തീ­രാ­ത്ത കെ­ട്ടി­ടം എ­ന്നെ­യും ഉ­റ്റു­നോ­ക്കി അ­ങ്ങ­നെ നിൽ­ക്കു­ക­യാ­ണു്, ചാ­ര­നി­റ­മു­ള്ളൊ­രു രാ­ക്ഷ­സി­യെ­പ്പോ­ലെ.

ഇ­നി­യാ­ണു് ചി­ന്ത­കൾ!; അ­നാ­വ­ശ്യ­ങ്ങ­ളും, മാ­ന­സി­കേ­ാ­പ­ദ്ര­വ­ങ്ങ­ളു­മാ­യ അ­നേ­കാ­യി­രം ചി­ന്ത­കൾ…!

പാതി വ­ഴി­യിൽ ത­നി­ച്ചാ­ക്കി വി­ട്ടു­പോ­യ പ്രി­യ­ത­മ. ഏഴാം ക­ട­ലി­ന്റെ­യും അ­ക്ക­രെ, പേരു പോ­ലു­മ­റി­യാ­ത്ത പാ­ശ്ചാ­ത്യ­ലോ­ക­ത്തേ­ക്കു് പ­റ­ന്ന­ക­ന്ന മകൻ… മ­രു­മ­കൾ… പേ­ര­മ­ക്കൾ…

‘അവർ ഓർ­ക്കു­ന്നു­ണ്ടാ­വു­മോ തന്നെ…?’ എ­വി­ടെ­യോർ­ക്കാൻ! ഒ­രെ­ഴു­ത്തു വ­ന്നി­ട്ടു തന്നെ മാ­സ­ങ്ങ­ളാ­യി. നേരിൽ ക­ണ്ടി­ട്ടു് വർ­ഷ­ങ്ങൾ പലതു ക­ഴി­ഞ്ഞു.

ആ­രോർ­ക്കാ­നാ­ണീ പ­ടു­കി­ഴ­വ­നെ!

ഭാ­ര്യ­യു­ടെ ചി­കി­ത്സ­യ്ക്കും, മ­ക­ന്റെ വി­ദ്യാ­ഭ്യാ­സ­ത്തി­നും വി­വാ­ഹ­ത്തി­നു­മൊ­ക്കെ­യാ­യി ഉ­ണ്ടാ­യി­രു­ന്ന­തു് മു­ഴു­വൻ വി­റ്റും പ­ണ­യ­പ്പെ­ടു­ത്തി­യും തു­ല­ച്ചു് ഗ്രാ­മ­ത്തി­ലെ ആ വീ­ട്ടിൽ നി­ന്നി­റ­ങ്ങി­യ ദിവസം മുതൽ ഒ­റ്റ­യ്ക്കാ­യ­താ­ണു് താൻ.

‘ദേ… നി­ങ്ങൾ­ക്കെ­ന്നു പറയാൻ എ­ന്ന­തേ­ലും നീ­ക്കി­വെ­ച്ചേ­ക്ക­ണം… കേ­ട്ടോ മ­നു­ഷ്യാ…’ വെ­ള്ളം നി­റ­ച്ച കി­ട­ക്ക­യിൽ കി­ട­ന്നു് ചു­മ­ച്ചു കൊ­ണ്ടു് ഇ­ട­യ്ക്കി­ടെ പറയും. അവൾ പ­റ­ഞ്ഞ­തിൽ അ­നു­സ­രി­ക്കാ­തി­രു­ന്ന­തു് അതു മാ­ത്ര­മാ­യി­രു­ന്നു.

ഒ­ടു­ക്കം, അ­ന്തി­യു­റ­ങ്ങാൻ അ­ട­ച്ചി­ട്ട ക­ട­ത്തി­ണ്ണ­യ­ന്വേ­ഷി­ച്ചു് ന­ട­ക്കു­മ്പോ­ഴാ­ണു് ന­ഗ­ര­ത്തി­ലെ മ­ക­ന്റെ കൂ­ട്ടു­കാ­രൻ ഇ­വി­ടെ­യെ­ത്തി­ച്ച­തു്.

‘അ­ച്ചാ­യാ… ഉ­റ­ക്ക­മൊ­ഴി­യേ­ണ്ടി വരും,’

ഉ­റ­ക്കം എന്നേ ന­ഷ്ട­പ്പെ­ട്ട­വ­നോ­ടാ­ണു് ചെ­റു­ക്ക­ന്റെ ചോ­ദ്യം!

‘കി­ട­ക്കാൻ ക­മ്പ­നി വക മു­റി­യു­ണ്ടാ­വും.’ പി­ന്നെ എ­ന്താ­ലോ­ചി­ക്കാൻ!

മ­ക­നെ­ക്കൊ­ണ്ടി­ല്ലെ­ങ്കി­ലും കൂ­ട്ടു­കാ­ര­നെ­ക്കൊ­ണ്ടു് ല­ഭി­ച്ച ഉ­പ­കാ­രം. ഈ ജോലി.

‘മകനേ… നി­ന­ക്കു നന്ദി.’

‘ശ്ശെ!,’

എല്ലാ അ­സ­ത്തു­ക്ക­ളാ­യ ഓർ­മ്മ­ക­ളും ചി­ന്ത­ക­ളും ഇനി ക­ട­ന്നു കൂടും.

അ­രു­തു്.

“ബ­ഹാ­രോൻ ഫൂലു് ബ­റ്സാ­വൊ… മെരാ മെ­ഹ­ബൂ­ബ്…” ഒരു പാ­ട്ടു് മൂ­ള­ട്ടെ ഞാൻ.

ഈ ഇ­രു­ട്ടി­നും, മ­ഴ­യ്ക്കും, ച­ന്ദ്ര­നും, നി­ലാ­വി­നും, രാ­ത്രി­മേ­ഘ­ങ്ങൾ­ക്കും, ന­ക്ഷ­ത്ര­ങ്ങൾ­ക്കും, രാ­ത്രി­യി­ലെ നേർ­ത്ത കാ­റ്റി­നും മാ­ത്ര­മ­റി­യു­ന്ന പല ര­ഹ­സ്യ­ങ്ങ­ളു­മു­ണ്ടു് പ്ര­പ­ഞ്ച­ത്തിൽ. അ­തി­ലൊ­ന്നാ­ണു്, ഞാൻ പാ­ടു­മെ­ന്ന­തു്. ചി­ല­പ്പോ­ഴൊ­ക്കെ ഒ­റ്റ­യ്ക്കി­രു­ന്നു് സം­സാ­രി­ക്കു­ക­യും ചെ­യ്യും!

ബാ­ല്യ­കാ­ല­ത്തി­ലൊ­രു അ­ധ്യാ­പി­ക പ­റ­ഞ്ഞ­തു് ഓർ­മ്മ­യിൽ വ­രു­ന്നു… ‘ഒ­റ്റ­യ്ക്കു് ചി­രി­ക്കു­ന്ന­തും ദേ­ഷ്യ­പ്പെ­ടു­ന്ന­തും സം­സാ­രി­ക്കു­ന്ന­തു­മൊ­ക്കെ ഭ്രാ­ന്തി­ന്റെ ല­ക്ഷ­ണ­മാ­ണു്.’

എ­ന്നാൽ, രാ­ത്രി­യി­ലെ ഈ മൂ­ന്നാം­യാ­മ­ത്തിൽ ഞാനാ ഗു­രു­നാ­ഥ­യു­ടെ നി­ഗ­മ­ന­ത്തെ മു­ച്ചൂ­ടും ഖ­ണ്ഡി­ച്ചു­ക­ള­യു­ക­യാ­ണു്, ‘ക്ഷ­മി­ക്കു­ക ഗു­രു­നാ­ഥേ…’ എ­ഴു­പ­തു് വർഷം നീണ്ട ജീ­വി­ത­യാ­ത്ര­യിൽ ഞാൻ തി­രി­ച്ച­റി­ഞ്ഞി­രി­ക്കു­ന്നു, അതു് ഭ്രാ­ന്ത­ന്മാ­രു­ടെ ല­ക്ഷ­ണ­മ­ല്ല. മ­റി­ച്ചു്, ഒ­റ്റ­പ്പെ­ടു­ന്ന­വ­രു­ടെ അ­വ­സ്ഥ­യാ­ണെ­ന്നു്!

അർ­ദ്ധ­രാ­ത്രി പി­ന്നി­ട്ടി­രി­ക്കു­ന്നു.

ഇ­ട­യ്ക്കെ­പ്പോ­ഴെ­ങ്കി­ലും റോ­ഡി­ലൂ­ടെ തി­ങ്ങി­നി­റ­ഞ്ഞു് ഇ­ഴ­ഞ്ഞു പോ­കു­ന്ന ഭീമൻ ക­ണ്ട­യ്നർ ലോ­റി­ക­ളൊ­ഴി­കെ വാ­ഹ­ന­ങ്ങ­ളു­ടെ ഇ­ര­മ്പ­ലു­ക­ളും, ക­ണ്ണിൽ ത­റ­യ്ക്കു­ന്ന മ­ഞ്ഞ­വെ­ളി­ച്ച­വു­മെ­ല്ലാം ക്ര­മേ­ണ നി­ല­ച്ചു വന്നു.

ദൂരെ, കൂ­രി­രു­ട്ടു് മൂ­ടി­ക്കെ­ട്ടി­യ ആ­കാ­ശ­മേൽ­ക്കൂ­ര­യിൽ നി­ന്നും വ­ല്ല­പ്പോ­ഴു­മൊ­ക്കെ നേർ­ത്ത കൊ­ള്ളി­യാൻ മി­ന്നി, സ്വർ­ണ്ണ­നൂൽ താ­ഴേ­ക്കി­ടു­ന്ന പോലെ.

കാ­റ്റ­ന­ക്ക­മി­ല്ല. ചീ­വീ­ടു­ക­ളു­ടെ കോ­ലാ­ഹ­ല ശ­ബ്ദ­മി­ല്ല. മ­ണ്ഡൂ­ക­ങ്ങ­ളു­ടെ കൂ­ട്ട­ക്ക­ര­ച്ചി­ലു­ക­ളി­ല്ല…

സർ­വ്വം ശാ­ന്തം.

മ­നു­ഷ്യ­ജാ­തി­ക­ള­ട­ക്കം സകല ഇ­ണ­ജീ­വി­ക­ളും സർ­വ്വ­ക്ലേ­ശ­ങ്ങ­ളും മ­റ­ന്നു് ഇ­ണ­ഞ്ഞു­പി­ണ­ഞ്ഞു് ചാ­റ്റൽ­ത­ണു­പ്പിൽ ഞെ­രി­ഞ്ഞ­മർ­ന്നു് ചേർ­ന്നു­റ­ങ്ങു­ന്ന വേള.

രാ­ത്രി­വേ­ട്ട­യ്ക്കു് ശേഷം ഇ­ഴ­ജാ­തി­കൾ ക­ണ്ണു­ക­ള­ട­ച്ചു വി­ശ്ര­മി­ക്കു­ന്ന വേള. പകൽ മു­ഴു­വൻ തി­ര­ത­ല്ലി­ത്തി­മിർ­ത്ത കടൽ അ­ല­യൊ­ലി­യി­ല്ലാ­തെ ശാ­ന്ത­മാ­വു­ന്ന വേള.

മ­ന­സ്സും ശ­രീ­ര­വും ഉ­റ­ങ്ങാൻ കെ­ാ­തി­ക്കു­മ്പൊ­ഴും ഉ­റ­ക്ക­ത്തെ അ­ക­റ്റി­മാ­റ്റി­ക്കൊ­ണ്ടു് ഞാനും പി­ന്നെ, ഇവളും മാ­ത്രം അ­ങ്ങ­നെ­യി­രി­ക്കു­ക­യാ­ണു്, ക­ണ്ണു­ക­ള­ട­യ്ക്കാ­തെ, ത­ണു­ത്ത ഇ­രു­ട്ടി­നെ പു­ത­ച്ചു് കൊ­ണ്ടു്.

ഇ­ഷ്ട­മാ­വി­ല്ലാ­യി­രി­ക്കാം, അ­റി­യാം. എ­ങ്കി­ലു­മൊ­രു കു­സൃ­തി; അ­വ­ളു­ടെ മു­ഖ­ത്തേ­ക്കൊ­ന്നു ടോർ­ച്ച­ടി­ച്ചു. അതാ… ഇ­പ്പോ­ഴും എന്നെ നോ­ക്കി­യി­രി­ക്കു­ക­യാ­ണ­വൾ. ത­ല­മാ­ത്രം പു­റ­ത്തേ­ക്കി­ട്ടു് ചു­രു­ണ്ടു­കൂ­ടി.

വെ­ളി­ച്ച­മേ­റ്റ­തി­ന്റെ പ­രാ­തി­യോ പ­രി­ഭ­വ­മോ തെ­ല്ലു­മി­ല്ല. പി­ന്നെ­യോ, ദയയും യാ­ച­ന­യും തി­ര­യു­ക­യാ­ണു്, വെ­ളി­ച്ചം തട്ടി തി­ള­ങ്ങു­ന്ന അ­വ­ളു­ടെ വൈ­ഡൂ­ര്യം ക­ണ­ക്കെ­യു­ള്ള ക­ണ്ണു­കൾ.

ആദ്യം കു­റ­ച്ചു് ജാള ്യത തോ­ന്നി­യെ­ങ്കി­ലും ഗൗ­ര­വ­മു­ഖം­മൂ­ടി പ­തു­ക്കെ അ­ഴി­ച്ചു് മാ­റ്റി­വെ­ച്ചു് അ­വ­ളോ­ടു് തല കൊ­ണ്ടു്, ‘എന്തേ…’ എ­ന്നു് ആം­ഗ്യം കാ­ണി­ച്ചു.

അല്പം നാ­ണ­ത്തോ­ടെ, ‘ഒ­ന്നു­മി­ല്ല.’ എ­ന്ന­യർ­ത്ഥ­ത്തിൽ അവൾ തല താ­ഴ്ത്തി.

സാ­വ­ധാ­നം ചെറിയ ചില വർ­ത്ത­മാ­ന­ങ്ങൾ പ­റ­ഞ്ഞു് തു­ട­ങ്ങി വെ­ച്ചു.

വ­ലി­യൊ­രു കാ­റ്റു വീശി. കൂ­ടാ­രം ആ­ടി­യു­ല­ഞ്ഞു. കൂ­ടെ­ത്ത­ന്നെ നേർ­ത്ത മഴയും.

മഴ നീ­ണ്ടു­നിൽ­ക്കു­ക­യാ­ണു്.

മെ­ല്ലെ മെ­ല്ലെ­യാ­ണ­തു് സം­ഭ­വി­ച്ച­തു്; സം­സാ­രി­ക്കാൻ ജീ­വ­നു­ള്ള ഒ­ന്നി­നെ കി­ട്ടി­യ­പ്പോൾ, സ­ത്യ­ത്തിൽ അതിനെ മു­ത­ലെ­ടു­ക്കു­ക­യാ­ണെ­ന്നു് തോ­ന്നു­ന്നു. ഒ­രു­പാ­ടു് കാ­ല­ത്തി­നു ശേഷം ഉ­ള്ളു് തു­റ­ക്കു­ന്നു, ഞാ­ന­റി­യാ­തെ തന്നെ…!

ഭ­ക്ഷ­ണം ക­ഴി­ക്കാ­ത്ത­തി­ന്റെ കാരണം ചോ­ദി­ച്ചു. എ­ന്തി­നാ­ണു് ഇ­വി­ടെ­ത്ത­ന്നെ ഇ­രി­ക്കു­ന്ന­തു്… മ­റ്റെ­വി­ടേ­ക്കെ­ങ്കി­ലും പോ­യി­ക്കൂ­ടെ എ­ന്നു് ചോ­ദി­ച്ചു. അമ്മ എ­വി­ടെ­യാ­ണെ­ന്നു് അ­ന്വേ­ഷി­ച്ചു. ഇവിടെ ഒ­റ്റ­യ്ക്കി­രി­ക്കു­ന്ന കൊ­മ്പൻ മീ­ശ­ക്കാ­ര­നാ­യ, പ­രു­ക്ക­നാ­യ, ഒരു മൊ­ര­ട­നു­ണ്ടെ­ന്നു് പ­റ­ഞ്ഞു് ഇ­ങ്ങോ­ട്ടു പ­റ­ഞ്ഞു വി­ട്ട­താ­രാ­ണെ­ന്നു് ചോ­ദി­ച്ചു…

എ­ല്ലാ­ത്തി­നും ഒറ്റ മ­റു­പ­ടി മാ­ത്രം…; ദ­യ­നീ­യ­മാ­യ നോ­ട്ടം…

ഇ­ട­യ്ക്കെ­പ്പോ­ഴോ എന്റെ മു­ഖ­ത്തേ­ക്കു് നോ­ക്കി തൊ­ണ്ട­യി­ട­റി പതറിയ ശ­ബ്ദ­ത്തിൽ, ‘മ്യാ…’ എ­ന്നു് ക­ര­ഞ്ഞു…

ക­ര­ഞ്ഞ­തോ…, ചി­രി­ച്ച­തോ? അതോ, വേ­റെ­ന്തെ­ങ്കി­ലും പ­റ­ഞ്ഞ­തോ? വ്യ­ക്ത­മാ­വു­ന്നി­ല്ല. ഇ­ജ്ജാ­തി­ക­ളു­മാ­യു­ള്ള സം­വാ­ദം ആ­ദ്യ­മാ­യാ­യ­തു­കൊ­ണ്ടാ­വാം.

ഇ­തി­നി­ട­യിൽ­കൂ­ടി, നേ­ര­ത്തെ ഉ­രു­ട്ടി­വെ­ച്ച ചോറു് അ­ല്പാ­ല്പം ക­ഴി­ക്കു­ന്നു­ണ്ടു്. അ­ത്ര­നേ­രം പ­തു­ങ്ങി­യി­രു­ന്ന അവൾ പതിയെ പതിയെ ഉ­ത്സാ­ഹ­വ­തി­യാ­യി മാ­റി­ത്തു­ട­ങ്ങി.

എ­പ്പോ­ഴാ­ണെ­ന്ന­റി­യി­ല്ല, മഴ ശ­മി­ച്ചു.

കറുത്ത-​വെളുത്ത മേ­ഘ­ങ്ങൾ­ക്കി­ട­യി­ലൂ­ടെ ഇ­ട­യ്ക്കി­ടെ മാ­ത്രം താ­ഴോ­ട്ടു് എത്തി നോ­ക്കി­ക്കൊ­ണ്ടു് തി­ങ്കൾ­ക­ല ക്ഷ­ണ­ത്തിൽ ഒ­ഴു­കി­നീ­ങ്ങി. ചി­ല­പ്പോ­ഴൊ­ക്കെ മഞ്ഞു പെ­യ്യു­ന്ന ക­ണ­ക്കെ നേരിയ മ­ഴ­ച്ചാ­റ്റൽ പൊ­ടി­ഞ്ഞു. മ­റ്റു­ചി­ല­പ്പോൾ കൂ­ടാ­ര­ത്തെ­യാ­കെ പി­ഴു­തു കൊ­ണ്ടു­പോ­വു­മെ­ന്നു് തോ­ന്നു­മാ­റു­ള്ള കാ­റ്റു്, ഞ­ങ്ങ­ളെ പേ­ടി­പ്പി­ച്ചു് വി­റ­പ്പി­ക്കാ­നാ­വാം; ഒരു പ­ടു­കി­ഴ­വ­നെ­യും. ഈ സാ­ധു­ജീ­വി­യെ­യും.

സം­വാ­ദം ചില വേ­ള­ക­ളിൽ മു­റു­കി. മ­ഴ­യു­ടെ ശബ്ദം ഏ­റു­മ്പോൾ സം­സാ­ര­വും ഉ­ച്ച­ത്തി­ലാ­യി. തു­ട­ക്കം­പോ­ലെ­യ­ല്ല ഇ­പ്പോൾ, സം­ഭാ­ഷ­ണം പ­ര­സ്പ­രം മ­ന­സ്സി­ലാ­വു­ന്നു­ണ്ടു്.

ചോ­ദ്യ­ത്തി­നു് ഉ­ത്ത­ര­വും മ­റു­ചോ­ദ്യ­വു­മെ­ല്ലാം ഉ­യർ­ന്നു വന്നു. അ­വ­ളു­ടെ ചില സ­മ­യ­ത്തെ ശ­ബ്ദ­വീ­ചി­ക­കൾ മാ­ത്രം വ്യ­ക്ത­മ­ല്ല; ചി­ല­പ്പോൾ ഈ വ­യ­സ്സ­ന്റെ കേൾ­വി­ക്കു­റ­വി­ന്റെ പ്ര­ശ്ന­മാ­വാം.

എ­ന്നും വൈകി എ­ഴു­ന്നേ­റ്റു വ­രു­ന്ന പകലവൻ അ­ന്ന­ല്പം നേ­ര­ത്തെ ഉ­ണർ­ന്നു­വെ­ന്നു തോ­ന്നു­ന്നു. സമയം പോ­യ­ത­റി­ഞ്ഞി­ല്ല.

ഇ­ന്നൊ­രു മി­നി­ട്ട് പോലും ക­ണ്ണ­ട­ച്ചി­ല്ല!

‘ഇ­തൊ­ന്നും, കെ­ട്ടി­ട­മു­ത­ലാ­ളി­യോ, മേൽ­നോ­ട്ട­ക്കാ­രോ കാ­ണി­ല്ല. അ­റി­യാ­തെ­യൊ­ന്നു് മ­യ­ങ്ങി­പ്പോ­യാൽ അ­വ­ര­റി­യും, എ­ങ്ങ­നെ­യെ­ങ്കി­ലും. ലോ­ക­ത്തി­ലെ സകല വാ­ച്ച്മാൻ­മാ­രു­ടെ­യും ദുർ­വി­ധി!’

താ­മ­സ­സ്ഥ­ല­ലേ­ക്കു് പോ­കു­മ്പോൾ അ­വി­ടെ­ക്ക­ണ്ട പഴയ ഒരു കു­ട്ട­യിൽ അവളെ എ­ടു­ത്തി­ട്ടു.

‘ഇനി ചി­ല­പ്പോൾ എ­ങ്ങോ­ട്ടെ­ങ്കി­ലും പോ­യാ­ലോ…!?’

ഞാൻ വ്യാ­കു­ല­നാ­യി.

‘വൈ­കീ­ട്ടു് കാണാം കേ­ട്ടോ… എ­വി­ടേ­ക്കും പോ­വ­രു­തു്…’

സ­ഞ്ചി­യും കു­ട­യു­മാ­യി ഞാൻ യാ­ത്ര­യാ­യി.

ന­ട­ന്ന­ക­ലു­മ്പോൾ ആ­വു­ന്ന­ത്ര ശ­ക്തി­യിൽ അവൾ ഒ­ച്ച­വെ­ക്കു­ന്നു­ണ്ടാ­യി­രു­ന്നു. പ­തു­ക്കെ പു­റ­കോ­ട്ടു് തി­രി­ഞ്ഞു് വീ­ണ്ടും പ­റ­ഞ്ഞു: ‘വൈ­കീ­ട്ടു് കാണാം…’

മു­റി­യി­ലെ­ത്തി പ­തി­വു­പോ­ലെ ഉ­റ­ങ്ങാൻ കി­ട­ന്നു. ഉ­റ­ക്കം എ­ന്നേ­ാ പി­ണ­ങ്ങി­പ്പി­രി­ഞ്ഞു പോ­യ­താ­ണു്. എ­ങ്കി­ലും കി­ട­ന്നേ പറ്റു.

‘മ­നു­ഷ്യ­ജീ­വ­നു് അ­ത്യ­ന്താ­പേ­ക്ഷി­ത­മാ­ണു് ഉ­റ­ക്കം’ ഗു­രു­വ­ച­ന­ങ്ങൾ.

അതു പ­റ­ഞ്ഞ­പ്പോ­ഴാ­ണു്…,

‘പ­ണ്ടു് ആ അ­ധ്യാ­പി­ക പ­റ­ഞ്ഞ­തു് സ­ത്യ­മാ­ണോ…? ഇ­ന്ന­ലെ കുറെ ഒ­റ്റ­യ്ക്കു് സം­സാ­രി­ച്ചു­വ­ല്ലോ…!’

ഞാൻ സം­ശ­യാ­ലു­വാ­യി.

അല്ല, ഒ­റ്റ­യ്ക്ക­ല്ല. അ­വ­ളോ­ടാ­യി­രു­ന്ന­ല്ലോ വർ­ത്ത­മാ­നം മു­ഴു­വൻ. എന്റെ അ­തി­ഥി­യോ­ടു്, അല്ല…, ‘എന്റെ രാ­ത്രി­സു­ഹൃ­ത്തി­നോ­ടു്!’

‘അ­പ്പോൾ ഭ്രാ­ന്ത­ല്ല.’ ഞാൻ സ്വയം ആ­ശ്വ­സി­ച്ചു.

വീ­ട്ടി­ലു­ണ്ടാ­യി­രു­ന്ന അനേകം കോ­ഴി­ക­ളോ­ടും, പ­ട്ടി­യോ­ടും, ത­റ­യി­ലെ തു­ള­സി­ച്ചെ­ടി­യോ­ടും, കാ­ച്ചി­ലി­ന്റെ വ­ള്ളി­യോ­ടു­മൊ­ക്കെ ഭാര്യ പി­റു­പി­റു­ക്കു­ന്ന­തു് ക­ണ്ടി­ട്ടു­ണ്ടു്. മ­ക്ക­ളും പേ­ര­ക്കി­ടാ­ങ്ങ­ളും മാ­റി­നി­ന്നു് ക­ളി­യാ­ക്കും. ചി­ല­പ്പോൾ താനും. എ­ന്നാൽ, അ­വ­യൊ­ന്നും­ത­ന്നെ ഒ­രി­ക്ക­ലും അവളെ നി­രാ­ശ­പ്പെ­ടു­ത്തി­യി­രു­ന്നി­ല്ല;

കോ­ഴി­കൾ ധാ­രാ­ളം മു­ട്ട­ക­ളും, കു­ഞ്ഞു­ങ്ങ­ളെ­യും. വ­ളർ­ത്തു­പ­ട്ടി ശ­രി­ക്കു­ള്ള കാ­വൽ­ക്കാ­ര­നാ­യും. ക­ടും­വേ­ന­ലി­ലും തുളസി അ­തി­ന്റെ പ­രി­മ­ള­ത­യും. കാ­ച്ചി­ലും ചേ­ന­യും അ­തി­നെ­ക്കൊ­ണ്ടു് ആ­വു­ന്ന­തി­ല­ധി­കം കി­ഴ­ങ്ങും, ഒരു ലാ­ഭേ­ച്ഛ­യും കൂ­ടാ­തെ അ­വൾ­ക്കു് തി­രി­ച്ചു് കൊ­ടു­ക്കു­മാ­യി­രു­ന്നു.

അ­വ­രു­മാ­യു­ള്ള ആ­ത്മ­ബ­ന്ധം കാ­ര­ണ­മാ­വാം, കീ­മോ­യ്ക്കി­ട­യിൽ, മു­ടി­യെ­ല്ലാം കൊ­ഴി­ഞ്ഞു്, ഒ­ട്ടും വ­യ്യാ­തെ­യി­രി­ക്കു­മ്പോ­ഴും, ത­പ്പി­പ്പി­ടി­ച്ചു് എ­ഴു­ന്നേ­റ്റു് ആരും കാ­ണാ­തെ അവയെ പ­രി­പാ­ലി­ക്കാൻ ന­ട­ന്നു­പോ­കു­ന്ന തന്റെ പാ­തി­യാ­യി­രു­ന്ന­വ­ളെ ഇ­ന്നും മ­റ­ക്കാൻ ക­ഴി­യു­ന്നി­ല്ല. ചി­ല­പ്പോ­ഴൊ­ക്കെ അ­വ­ളോ­ടു് ചെ­റു­താ­യി ദേ­ഷ്യ­വും തോ­ന്നി­യി­ട്ടു­ണ്ടു്, ‘എ­ന്നേ­ാ­ടു­ള്ള­തി­നെ­ക്കാ­ളും സ്നേ­ഹം ഇ­വൾ­ക്കു് ഇ­വ­റ്റ­ക­ളോ­ടാ­ണ­ല്ലോ’ എ­ന്നോർ­ത്തു്!

അ­യൽ­ക്കാ­ര­നാ­യ ഒരു പയ്യൻ മൂ­ന്നു­മു­ഴം കയറിൽ ജീ­വ­നൊ­ടു­ക്കി­യ വി­വ­ര­മ­റി­ഞ്ഞു് പ­ണ്ട­വൾ പ­റ­ഞ്ഞ­തോർ­ക്കു­ന്നു: ‘അ­വ­ന്റെ വീ­ട്ടി­ലൊ­രു പ­ട്ടി­യോ പ്രാ­വോ പൂ­ച്ച­യോ ഉ­ണ്ടാ­യി­രു­ന്നെ­ങ്കിൽ അവൻ ഇ­ന്നും ജീ­വ­നോ­ടെ ഉ­ണ്ടാ­വു­മാ­യി­രു­ന്നു.’

‘എന്നു കരുതി ഈ വീ­ട്ടി­ലേ­ക്ക­തി­നെ­യൊ­ന്നും ക­യ­റ്റ­ണ്ട.’ താ­ന­ന്നു് പ­റ­ഞ്ഞ­താ­ണു്. ആ പ­റ­ഞ്ഞ­തിൽ കൂ­ടു­തൽ തരം ജ­ന്തു­ജീ­വി­ക­ളെ അവൾ ആ വീ­ട്ടിൽ ക­യ­റ്റി പോ­റ്റി­യെ­ടു­ത്തു!

ആരും പ­റ­ഞ്ഞാൽ അ­നു­സ­രി­ക്കാ­ത്ത ഈ ധാർ­ഷ്ട്യ­നെ ഒന്നര മുഴം നാരിൽ കെ­ട്ടി അ­ര­ഞ്ഞാ­ണ­ച്ച­ര­ടിൽ കൊ­രു­ത്തി­ട്ടു അവൾ, വെ­ളു­ത്തു, കൊ­ലു­ന്ന­നെ­യു­ള്ള ആ സാ­മർ­ത്ഥ്യ­ക്കാ­രി!

പി­ന്നീ­ടെ­ന്നോ ഒ­രു­നാൾ എ­ന്നെ­യൊ­റ്റ­യ്ക്കാ­ക്കി, കൊ­ഞ്ഞ­നം­കു­ത്തി ക­ളി­യാ­ക്കി­ക്കൊ­ണ്ടു് പി­രി­ഞ്ഞു­പോ­യ, ന­ല്ലൊ­രു പെൺ­സു­ഹൃ­ത്തു് കൂ­ടി­യാ­യി­രു­ന്ന അവൾ അന്നു പ­റ­ഞ്ഞ­തു് സ­ത്യ­മാ­ണെ­ന്നു് ഇ­പ്പോൾ തോ­ന്നു­ന്നു…;

‘ന­മു­ക്കെ­ന്നു് പറയാൻ ആ­രെ­ങ്കി­ലു­മു­ണ്ടെ­ങ്കിൽ, ന­മ്മ­ളി­ലേ­ക്കൊ­തു­ങ്ങി­പ്പോ­വു­ന്ന ഏ­തെ­ങ്കി­ലും നി­മി­ഷ­ങ്ങ­ളിൽ, അ­രു­താ­ത്ത­തെ­ന്തെ­ങ്കി­ലും ചെ­യ്യാൻ പോ­യി­ട്ടു് ചി­ന്തി­ക്കാൻ പോലും സാ­ധി­ക്കി­ല്ല.’

ഇ­ട­യ്ക്കി­ടെ ഉ­ണ­രു­ന്ന പ­ക­ലു­റ­ക്ക­ത്തിൽ പഴയ പലതും തെ­ളി­ഞ്ഞു വന്നു.

‘ഇനി ഉ­റ­ക്കം ക­ണ­ക്കു തന്നെ.’

എ­ഴു­ന്നേ­റ്റു് പ­തി­വു് കർ­മ്മ­ങ്ങ­ളെ­ല്ലാം ക­ഴി­ച്ചു. വീ­ണ്ടും ജോ­ലി­യി­ലേ­ക്കു്, എ­ന്ന­ത്തെ­യും പോലെ.

മൂ­ന്നു­നാ­ലു് ദി­വ­സം­കൊ­ണ്ടു് അവളും ഞാനും വളരെ സൗ­ഹൃ­ദ­ത്തി­ലാ­യെ­ന്നു തോ­ന്നു­ന്നു. ഭ­ക്ഷ­ണ­മൊ­ക്കെ ബു­ദ്ധി­മു­ട്ടി­ല്ലാ­തെ ക­ഴി­ക്കാൻ തു­ട­ങ്ങി­യി­ട്ടു­ണ്ടു്. അ­തി­ന്റെ ഫ­ല­മെ­ന്നോ­ണം തെ­ളി­ഞ്ഞു നി­ന്നി­രു­ന്ന അ­വ­ളു­ടെ വാ­രി­യ­സ്ഥി കു­റേ­ശ്ശെ മാ­ഞ്ഞു വ­രു­ന്നു­ണ്ടു്.

അ­വൾ­ക്കി­ടാ­നാ­യി ഒരു പേരു് തി­ര­ഞ്ഞു…

കി­ട്ടു­ന്നി­ല്ല. ആ­വ­ട്ടെ, സ­മ­യ­മു­ണ്ട­ല്ലോ.

കെ­ട്ടി­ട­ത്തിൽ ജോലി ചെ­യ്യു­ന്ന ഉ­ത്ത­രേ­ന്ത്യ­ക്കാ­രൻ ര­മൺ­ധാ­യോ­ടു് അ­വൾ­ക്കു് പകൽ ഭ­ക്ഷ­ണം കൊ­ടു­ക്ക­ണ­മെ­ന്നു് പ­റ­ഞ്ഞേൽ­പ്പി­ച്ചു. ‘ടീ­ക്ക് ഹെ’ എന്നു പ­റ­ഞ്ഞ­പ്പോൾ ആ­ശ്വാ­സം തോ­ന്നി.

‘ധ­ന്യ­വാ­ത് വാ­ച്ച്മാൻ ജീ…’ ഒരു പാ­ക്ക­റ്റ് പു­ക­യി­ല­പ്പൊ­ടി­യും ചു­ണ്ണാ­മ്പും വാ­ങ്ങി കൊ­ടു­ത്ത­പ്പോൾ ന­ന്ദി­യോ­ടെ ചി­രി­ച്ചു­കൊ­ണ്ടു് അയാൾ പ­റ­ഞ്ഞു.

ജോ­ലി­യ്ക്കെ­ത്താൻ എ­നി­ക്കും ഒ­രു­ത്സാ­ഹ­മൊ­ക്കെ, മി­ണ്ടാ­നും പ­റ­യാ­നും ഇ­വ­ളു­ള്ള­തു­കൊ­ണ്ടാ­ണെ­ന്നു് തോ­ന്നു­ന്നു.

കി­ട­പ്പു­മു­റി­യി­ലേ­ക്കു് കൊ­ണ്ടു­പോ­വാൻ പ­ല­കു­റി കരുതി. ‘വേണ്ട, രാ­ത്രി­യിൽ ത­നി­ച്ചാ­വും… താനും അവളും.’

ഏ­ക­ദേ­ശം ഒ­രാ­ഴ്ച്ച ക­ഴി­ഞ്ഞു കാണും; ഒരു വൈ­കു­ന്നേ­രം.

ഇ­ന്ന­ത്തെ അ­ത്താ­ഴ­പ്പൊ­തി­യിൽ ഞ­ങ്ങൾ­ക്കു രണ്ടു പേർ­ക്കും വേ­ണ്ടി ഒരു കൂ­ട്ടം പ്ര­ത്യേ­ക­വി­ഭ­വ­മു­ണ്ടു്; ര­ണ്ടു് മു­ഴു­വൻ മീൻ വ­റു­ത്ത­തു്!

അ­വ­ളു­ടെ പേരിൽ എ­നി­ക്കു­മൊ­ന്നി­രി­ക്ക­ട്ടെ.

വർ­ജ്ജ്യ­മാ­ണു്. അ­റി­യാം. എ­ങ്കി­ലും സാ­ര­മി­ല്ല, ഒരു ദിവസം ഇ­ങ്ങ­നെ­യും പോ­ട്ടെ. കൊ­ള­സ്ട്രോ­ളു­ള്ള­വൻ എ­ന്നെ­ങ്കി­ലും ഒരു വ­റു­ത്ത മീൻ ക­ഴി­ച്ചെ­ന്നു കരുതി ഒ­ന്നും ഉ­ണ്ടാ­വാ­നി­ട­യി­ല്ല.

സഞ്ചി അ­ക­ത്തെ മേ­ശ­യിൽ വെ­ച്ചു് കുറെ നോ­ക്കി, ആളെ അ­വി­ടെ­യെ­ങ്ങും കാ­ണാ­നി­ല്ല. കൂ­ടാ­ര­ത്തി­ന്റെ അകവും ചു­റ്റു­ഭാ­ഗ­വും മു­ഴു­വൻ തി­ര­ഞ്ഞു. പ­ല­വ­ട്ടം. നി­രാ­ശ­യാ­യി­രു­ന്നു ഫലം.

ക­മ്പ­നി വാ­ഹ­ന­ത്തി­ന്റെ ഹോൺ മു­ഴ­ങ്ങി. പണി ക­ഴി­ഞ്ഞു് ജോ­ലി­ക്കാ­രെ ക്യാ­മ്പി­ലേ­ക്കു് കൊ­ണ്ടു­പോ­വു­ന്ന വാ­നി­നു് ഗെ­യ്റ്റ് തു­റ­ന്നു­കൊ­ടു­ത്തു.

വാൻ എ­ന്നെ­യും ക­ട­ന്നു് ഇ­ര­മ്പി­ക്കൊ­ണ്ടു് പ­തു­ക്കെ നീ­ങ്ങി. ‘എ­ന്നാ­ലും ഇ­വ­ളി­തെ­വി­ടെ­പ്പോ­യി…! കെ­ട്ടി­ട­ത്തി­നു ചു­റ്റു­മൊ­ന്നു് തി­ര­യ­ണം.’ ഗെ­യ്റ്റ് ത­ള്ളി­യ­ട­യ്ക്കു­മ്പോൾ ചി­ന്തി­ച്ചു. ‘ഈ വൃ­ദ്ധ­നെ ക­ളി­പ്പി­ക്കു­ക­യാ­വും. കു­റു­മ്പി!’

കു­റ­ച്ചു മു­ന്നി­ലേ­ക്കെ­ത്തി­യ വാ­നി­ന്റെ വേ­ഗ­ത­യ­ല്പം കു­റ­ഞ്ഞു. ഒരു നി­മി­ഷം വാഹനം നി­ന്നു. വാ­ഹ­ന­ത്തി­ന്റെ ജാ­ല­ക­ത്തി­ലൂ­ടെ തല പു­റ­ത്തേ­ക്കി­ട്ടു് എന്തോ ഉ­റ­ക്കെ വി­ളി­ച്ചു പ­റ­യു­ന്നു­ണ്ടു് ര­മൺ­ധാ­ഭാ­യ്…

ചെവി വട്ടം പി­ടി­ച്ചു… ഇ­പ്പോൾ കേൾ­ക്കാം:

‘അരേ, വാ­ച്ച്മാൻ ബു­ഡ്ഡേ ജീ…, തേരാ ദോ­സ്ത് മർ­ഗ്ഗ­യാ… ആജ്…’

………!!!

കു­റ­ച്ചു് ഉൾ­ക്കി­ടി­ല­ത്തോ­ടെ­യാ­ണ­തു് കേ­ട്ട­തു്. രമൺധാ വീ­ണ്ടും എ­ന്തൊ­ക്കെ­യോ പ­റ­യു­ന്നു­ണ്ടെ­ങ്കി­ലും അ­തൊ­ന്നും കേ­ട്ടി­ല്ല.

ഉ­ള്ളിൽ എ­വി­ടെ­യോ ഒരു നീ­റ്റൽ. ഉ­ണ­ങ്ങി­യു­റ­ച്ച മു­റി­വു് വി­ണ്ടു­കീ­റി വീ­ണ്ടും വ്ര­ണ­പ്പെ­ട്ട­പോ­ലെ…:

‘ഈ വൃ­ദ്ധ­ന്റെ രാ­ത്രി­സു­ഹൃ­ത്തു് ഇ­ന്നെ­പ്പോ­ഴോ മ­രി­ച്ചി­രി­ക്കു­ന്നു­വ­ത്രെ………!’

കൂ­ടെ­യു­ണ്ടാ­വു­മെ­ന്നു് ക­രു­തി­യ വേ­ണ്ട­പ്പെ­ട്ട ഒ­രു­വൾ­കൂ­ടി ഈ പ­ടു­കി­ഴ­വ­നെ വി­ട്ടു­പി­രി­ഞ്ഞു പോ­യി­രി­ക്കു­ന്നു, എ­ന്നെ­ന്നേ­ക്കു­മാ­യി…

അവൾ വന്നു കൂടിയ ആ നി­മി­ഷ­ത്തെ ശ­പി­ച്ചു.

ഞാൻ വീ­ണ്ടും പഴയ ഞാൻ ത­ന്നെ­യാ­യി. ആർ­ക്കും വേ­ണ്ടാ­ത്ത മൊരടൻ…

കൂ­ടാ­ര­ത്തി­ന­ക­ത്തേ­ക്കു കയറി മേ­ശ­ക്ക­രി­കി­ലെ ബെ­ഞ്ചി­ലി­രു­ന്നു. അവൾ ഇ­ന്ന­ലെ­വ­രെ ഇ­രു­ന്ന­യി­ട­ത്തേ­ക്കു് നോ­ക്കി…, അവിടെ ശൂ­ന്യ­മാ­യി കി­ട­ക്കു­ന്നു. അ­വൾ­ക്കു കു­ടി­ക്കാ­നാ­യി വെച്ച പാ­ത്രം കു­റ­ച്ച­പ്പു­റ­ത്തു് മ­റി­ഞ്ഞു വീണു കി­ട­ക്കു­ന്നു.

ഞാ­നോർ­ത്തു; ‘ഇ­വ­റ്റ­ക­ളെ­യൊ­ക്കെ വെ­റു­ക്കു­ന്ന­തു് ത­ന്നെ­യാ­ണു് ന­ല്ല­തു്… കി­ട്ടി­യ­തെ­ല്ലാം ന­ഷ്ട­പ്പെ­ട്ടു­കൊ­ണ്ടി­രി­ക്കു­ന്ന­വ­നു് വീ­ണ്ടും ഇ­ങ്ങ­നെ­യൊ­രു അ­നു­ഭ­വം വ­രാ­തി­രി­ക്കാൻ അ­തു­ത­ന്നെ­യാ­ണു് ന­ല്ല­തു്… സ­ക­ല­തി­നെ­യും വെ­റു­ക്കു­ക…’

വ­ല്ലാ­ത്ത ഒ­ര­വ­സ്ഥ. തല വേ­ദ­നി­ക്കു­ന്നു. ഒരു നി­മി­ഷം മ­യ­ങ്ങി­ക്കി­ട്ടി­യാൽ ഒ­രാ­ശ്വാ­സം കി­ട്ടും.

കൈ­ത്ത­ല­ത്തിൽ മു­ഖ­മ­മർ­ത്തി തല മേ­ശ­യിൽ ചാരി.

‘സ്നേ­ഹി­ക്കു­ന്ന­വർ വേദന മാ­ത്ര­മേ തി­രി­ച്ചു തരു…’ അ­വ­സാ­നാ­ളു­ക­ളിൽ അവൾ പ­റ­ഞ്ഞ­താ­ണു്.

ത­ളർ­ച്ച­യും വാർ­ദ്ധ­ക്യ­വും ബാ­ധി­ച്ചു് നി­റം­മ­ങ്ങി­യ എന്റെ കൺ­കോ­ണി­ലെ­വി­ടെ­യോ ഒരു ഉറവ പൊ­ടി­ഞ്ഞു നീറി. കൈ­പ്പ­ടം ക­ണ്ണീ­രിൽ ന­ന­യു­ന്നു.

സ­ത്യ­മാ­ണു് ! ‘സ്നേ­ഹി­ക്കു­ന്ന­വർ വേദന മാ­ത്ര­മേ തരു…’

എ­ങ്കി­ലും…,

കാ­ത്തി­രി­ക്കു­ക­യാ­ണു് ഞാൻ, അ­ടു­ത്ത രാ­ത്രി­സു­ഹൃ­ത്തി­നു് വേ­ണ്ടി…

അ­തു­വ­രെ ഇ­നി­യു­ള്ള രാ­ത്രി­ക­ളിൽ ഒ­റ്റ­യ്ക്കി­രു­ന്നു് സം­സാ­രി­ക്ക­ട്ടെ ഞാൻ…

ബി­നീ­ഷ് പി­ലാ­ശ്ശേ­രി
images/binish.jpg

1986-ൽ കോ­ഴി­ക്കോ­ട്, ഫ­റോ­ക്കി­ലെ കൊ­ട­ക്ക­ല്ലു­പ­റ­മ്പിൽ ജനനം. കോ­ഴി­ക്കോ­ടും തു­ടർ­ന്നു്, വ­യ­നാ­ട്ടി­ലെ സുൽ­ത്താൻ ബ­ത്തേ­രി­യി­ലു­മാ­യി സ്കൂൾ­പ­ഠ­നം. നി­ല­വിൽ കോ­ഴി­ക്കോ­ട്, കു­ന്ദ­മം­ഗ­ല­ത്തി­ന­ടു­ത്തു് പി­ലാ­ശ്ശേ­രി­യിൽ സ­കു­ടും­ബം സ്ഥി­ര­താ­മ­സം. ULCCS എന്ന ക­മ്പ­നി­യിൽ നിർ­മ്മാ­ണ മേ­ഖ­ല­യിൽ ജോലി ചെ­യ്യു­ന്നു.

മാ­താ­പി­താ­ക്കൾ: ബാലൻ, ത­ങ്ക­മ­ണി.

ഭാര്യ: ജിഷ.

മകൻ: ശി­വ­തേ­ജ്.

എ­ഴു­ത്തു­കാ­രെ പ്രോ­ത്സാ­ഹി­പ്പി­ക്കു­ക

ഈ കൃതി കൊ­ള്ളാ­മെ­ന്നു് തോ­ന്നി­യാൽ ചുവടെ ചേർ­ത്തി­ട്ടു­ള്ള ക്യൂ ആർ കോഡ് വഴി വഴി ഗ്ര­ന്ഥ­കർ­ത്താ­വി­ന്റെ അ­ക്കൗ­ണ്ടി­ലേ­ക്കു് പത്തു രൂപ മുതൽ എത്ര തു­ക­യും നേ­രി­ട്ടു് അ­യ­ച്ചു­കൊ­ടു­ക്കാ­വു­ന്ന­താ­ണു്. ഇ­തി­ലൂ­ടെ സ്വ­ത­ന്ത്ര പ്ര­കാ­ശ­ന­ത്തി­ലേ­യ്ക്കു് കൂ­ടു­തൽ എ­ഴു­ത്തു­കാ­രെ ആ­കർ­ഷി­ക്കു­ക. എ­ഴു­ത്തു­കാർ­ക്കു് ഇ­ട­നി­ല­ക്കാ­രി­ല്ലാ­തെ നേ­രി­ട്ടു് സാ­മ്പ­ത്തി­ക സഹായം നൽകി അ­റി­വു് സ്വ­ത­ന്ത്ര­മാ­ക്കാൻ സ­ഹാ­യി­ക്കു­ക.

images/binish@okaxis.jpg

Download QR Code

കൂ­ടു­തൽ വി­വ­ര­ങ്ങൾ ഇവിടെ.

Colophon

Title: Ente Rathrisuhruththu (ml: എന്റെ രാ­ത്രി­സു­ഹൃ­ത്തു്).

Author(s): Bineesh Pilasseri.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Short Story, Bineesh Pilasseri, Ente Rathrisuhruththu, ബി­നീ­ഷ് പി­ലാ­ശ്ശേ­രി, എന്റെ രാ­ത്രി­സു­ഹൃ­ത്തു്, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: October 18, 2024.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Girl with cat, a painting by Johann Wilhelm Schütze (1807–1878). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.