images/e-hari-dk-cover.jpg
A statue of military official and horse around tomb of Seongjong at Seolleung, photograph by National Research Institute of Cultural Heritage, Korea .
വിഷു

ഒരു വലിയ മിന്നൽ. പിന്നെ ചെകിടടക്കുന്ന പൊട്ടൽ.

കുമാരൻ ഞെട്ടിയില്ല. കഴിഞ്ഞ ഒരാഴ്ചയായി തുടങ്ങിയതാണു് ഈ കോലാഹലങ്ങൾ. വിഷുവിനു് ഇനിയും രണ്ടു ദിവസമുണ്ടു്.

“അമ്മേ ആറ്റംബോബ്!” കൃഷ്ണൻകുട്ടി പറഞ്ഞു. അവൻ എഴുന്നേൽക്കാൻ ഭാവിക്കുകയാണു്. ഈ ശബ്ദം അവനെ ലഹരിപിടിപ്പിക്കുന്നു.

“ഊണു കഴിച്ചിട്ടു എഴുന്നേറ്റാൽ മതി.” മാധവി പറഞ്ഞു.

അവൻ വീണ്ടും കവിടിപിഞ്ഞാണത്തിനു മുമ്പിൽ ചമ്രം പടിഞ്ഞിരുന്നു.

“ഈ കായമൊളകൂഷ്യം മടുത്തു.” അയാൾ മുഖം ചുളിച്ചു പറഞ്ഞു. “ഇതെത്രാമത്തെ ദിവസമാണു് നീയുണ്ടാക്കുന്നതു്.”

“നാളെ അതും ഉണ്ടാവില്ല.” മാധവി ക്ഷീണിച്ച സ്വരത്തിൽ പറഞ്ഞു. “മറ്റന്നാളാണു് വിഷു. എന്തെങ്കിലും വാങ്ങേണ്ടെ?”

വീണ്ടും ഒരു ആറ്റംബോംബ്.

ഈ പ്രാവശ്യം കൃഷ്ണൻകുട്ടി സംശയിച്ചില്ല. അവൻ ചാടി എഴുന്നേറ്റു് കൈകഴുകാനും കൂടി മിനക്കെടാതെ അടുക്കള വാതിലിലൂടെ പുറത്തേക്കോടി.

വേലിക്കരുകിൽ അയൽവക്കത്തേക്കു നോക്കിനിൽക്കുന്ന കൃഷ്ണൻകുട്ടിയുടെ മെലിഞ്ഞരൂപം അയാൾ മനസ്സിൽ കണ്ടു. അയഞ്ഞ ട്രൗസറിന്നടിയിൽക്കൂടെ നീണ്ടു കിടക്കുന്ന മെലിഞ്ഞ കാലുകൾ.

“മോനെ ഒന്നു വിളിക്കു.” മാധവി പറഞ്ഞു. “വല്ല ഇഴജന്തുക്കളുമുണ്ടാവും.”

മകൻ അങ്ങിനെ മറ്റുള്ളവരുടെ വീട്ടിലേയ്ക്കു് നോക്കിനിൽക്കുന്നതു് അയാൾക്കിഷ്ടമല്ല. പക്ഷെ, അതിൽ കാര്യമായൊന്നും ചെയ്യാനുമില്ല. അവനെ ശാസിച്ചു് തിരിച്ചു് വീട്ടിൽ കൊണ്ടുവന്നിരുത്താം. പുറത്തെ വർണ്ണശബളമായ ലോകം അവനിൽ നിന്നു മറച്ചു പിടിക്കാം.

“അവനു് പടക്കം നല്ല ഇഷ്ടമാണു്. കുറച്ചെങ്കിലും വാങ്ങേണ്ടെ?”

അയാൾ തലയാട്ടി. അതു് വേണമെന്നോ, വേണ്ടെന്നോ ആവാം. ചുമരിൽ ആണിമേൽ തൂക്കിയിട്ട ഷർട്ടിന്റെ കീശയിലുള്ള പത്തുറുപ്പിക നോട്ട് മാസത്തെ അവസാനത്തെ നോട്ടാണെന്നു് അയാൾ ഓർത്തു.

“കുറച്ചെന്തെങ്കിലും വാങ്ങണം.” മാധവി പിന്നെയും പറഞ്ഞു. “മറ്റുള്ള കുട്ടികൾ പടക്കം പൊട്ടിക്കുന്നതു കാണുമ്പോൾ അവനുമുണ്ടാവില്ലെ ആശ. വടക്കേതിലെ ശേഖരൻ ദുബായിന്നു് വന്നിട്ടുണ്ടു്. അവർ ധാരാളം പടക്കം വാങ്ങീട്ടുണ്ടത്രെ.”

“നാളെ പീടികയിൽ പോയി നോക്കണം.” അയാൾ പറഞ്ഞു. “പടക്കത്തിനൊക്കെ ഇപ്പോ നല്ല വിലയാണു്.”

ഓഫീസിൽ നിന്നു് ഒരു അഡ്വാൻസ് കൂടി കിട്ടിയാൽ നന്നായിരുന്നു. കുമാരൻ വിചാരിച്ചു. കിട്ടില്ല. എല്ലാ മാസവും ഉള്ളതാണു് മുൻകൂറു പറ്റൽ. ഈ മാസവും എടുത്തു കഴിഞ്ഞു. ഇനി ചോദിച്ചാൽ മാനേജരുടെ മുഖത്തുണ്ടാവുന്ന ഭാവം എന്താണെന്നു് നല്ല പോലെ അറിയാം.

‘മിസ്റ്റർ നിങ്ങളൊക്കെ വരവിലധികം ചെലവഴിക്കുന്നുണ്ടു്. അതാണു് ഏതു സമയവും കടത്തിൽ ജീവിക്കുന്നതു്. കിട്ടുന്നതുകൊണ്ടു് നന്നായി മാനേജ് ചെയ്യാൻ പഠിക്കണം. എന്റെ കാര്യം എടുത്തു നോക്കു…’

അയാൾ കോലായിൽ വെച്ച കിണ്ടിയിൽ നിന്നു് വെള്ളമെടുത്തു് കൈ കഴുകി അകത്തേക്കു കടക്കുമ്പോൾ മാധവി കുമ്പിട്ടു് എച്ചിൽപ്പാത്രങ്ങൾ എടുക്കുകയായിരുന്നു.

“അവനെ ഒന്നു വിളിക്കു.” മാധവി പറഞ്ഞു.

അയാൾ മുറ്റത്തിറങ്ങി. വടക്കെ വേലിക്കപ്പുറത്തു് അയൽവക്കത്തെ മുറ്റത്തു് നിറയെ കുട്ടികൾ കമ്പിത്തിരി കത്തിക്കുകയാണു്. അതിന്റെ പ്രകാശത്തിൽ കൃഷ്ണൻകുട്ടിയുടെ നിഴൽ വേലിക്കരുകിൽ നിൽക്കുന്നതയാൾ കണ്ടു. അയാൾ വിളിച്ചു.

“കൃഷ്ണൻകുട്ടീ!”

കൃഷ്ണൻകുട്ടി ഓടി വന്നു്, അടുക്കളയുടെ വാതിലിലൂടെ അകത്തു കടന്നു. അവനു് അച്ഛനെ ഭയമായിരുന്നു. അതുകൊണ്ടു് അച്ഛൻ വിളിച്ചാൽ എപ്പോഴും അവൻ മറുവശത്തുകൂടെ വന്നു്, അച്ഛന്റെ ഭാവം നോക്കിയെ അടുത്തു വരു. കൃഷ്ണൻകുട്ടി അടുക്കളയിൽ അമ്മയോടു് സംസാരിക്കുന്നതയാൾ കേട്ടു.

പെട്ടെന്നു് മകൻ താനുമായി അടുപ്പത്തിലല്ലെന്ന കാര്യം അയാളെ അരിശപ്പെടുത്തി. അയാൾ വിളിച്ചു.

“കൃഷ്ണൻകുട്ടി!”

“എന്താ അച്ഛാ?”

അച്ഛന്റെ ശബ്ദത്തിലുള്ള രോഷം ആ ആറുവയസ്സുകാരൻ പയ്യനെ ഭയപ്പെടുത്തിയിരുന്നു. അവൻ ഭയത്തോടെ അറച്ചറച്ചു് ഉമ്മറപ്പടിമേൽ വന്നു നിന്നു.

“മതി ആ വേലിക്കൽ പോയി നിന്നതു്. ഇനി കുറച്ചുനേരം അകത്തിരിക്കു.”

അവൻ പതുക്കെ അകത്തേക്കു വലിഞ്ഞു.

അയാൾ മുറ്റത്തു് ഉലാത്തി. സാധാരണ രാത്രി ഊണുകഴിഞ്ഞാൽ ചെയ്യാറുള്ളതാണു്.

അയൽവക്കത്തെ മുറ്റത്തു് ഒരു വലിയ പൂവു് ചൂളം വിളിയോടെ കത്തിയുയരുന്നതു് അയാൾ നോക്കി. അവരുടെ വീട്ടിന്റെ ഒന്നാം നിലയോളം ഉയരത്തിൽ അതു് ഉയർന്നു അടുത്തു് മെഴുകുതിരി പിടിച്ചു് നിൽക്കുന്നതു് ശേഖരനായിരുന്നു. ശേഖരൻ ദുബായിൽ പോയശേഷം തടിച്ചിട്ടുണ്ടു്.

ശേഖരൻ ഇപ്പോൾ ഒരു മാലപ്പടക്കം ഒരു ചെറിയ മാവിൻകൊമ്പത്തു് കെട്ടിയിടുകയാണു്. പിന്നെ ഒരു വലിയ പൂത്തിരി കത്തിച്ചു് അയാൾ മാലപ്പടക്കത്തിനു് തീ കൊടുത്തു. ഒരു രണ്ടു മിനിറ്റ് നേരത്തേയ്ക്കു് ചെകിടടക്കുന്ന ശബ്ദവും പ്രകാശവും. അതു് വലിയ മാലപ്പടക്കം തന്നെയായിരുന്നു. മാലപ്പടക്കം കഴിയുമ്പോഴേയ്ക്കും ഒരു വലിയ പൂ ഉയർന്നു വന്നു. അയാൾക്കു് പെട്ടെന്നു് കൃഷ്ണൻകുട്ടിയെ ഓർമ്മ വന്നു. കഴിഞ്ഞപ്രാവശ്യം പൂ കണ്ടപ്പോൾ അതവനു് കാണിച്ചുകൊടുക്കണമെന്നുണ്ടായിരുന്നു. അപ്പോഴേയ്ക്കാണു് മാലപ്പടക്കം പൊട്ടിയതു്. അയാൾക്കു് കുറ്റബോധം തോന്നി. കൃഷ്ണൻകുട്ടിയെ ചീത്ത പറയേണ്ടിയിരുന്നില്ല. വേലിയരുകിൽ നിൽക്കുന്നതിനുപകരം മുറ്റത്തുനിന്നു കണ്ടോളാൻ പറയാമായിരുന്നു. തനിക്കോ ഇതൊന്നും വാങ്ങിക്കൊടുക്കാൻ കഴിവില്ല. അപ്പോൾ അതു് നോക്കിക്കണ്ടു് ആസ്വദിക്കാനെങ്കിലും അവനെ അനുവദിക്കേണ്ടതായിരുന്നു. അയാൾ വിളിച്ചു.

“കൃഷ്ണൻകുട്ടി.”

മാധവിയാണു് വിളികേട്ടതു്.

“അവൻ കിടന്നിരിക്കുന്നു. എന്താ വേണ്ടതു്?”

“ഒന്നുമില്ല.”

അയാൾക്കു് പിന്നെ അവിടെ നോക്കിനിൽക്കാൻ കഴിഞ്ഞില്ല. താൻ അർഹിക്കാത്തതെന്തോ സ്വീകരിക്കുന്ന മാതിരി തോന്നി. അയാൾ ഉമ്മറത്തേയ്ക്കു കയറി. പഴയ, കൈയ്യുള്ള ആടുന്ന കസേരയിലിരുന്നു.

മാധവി ഉമ്മറത്തേയ്ക്കു് വന്നു് മേൽമുണ്ടുകൊണ്ടു് മുഖം തുടച്ചു് തിണ്ണയിൽ ഇരുന്നു.

“ശേഖരൻ നല്ലോം പണം കത്തിച്ചു് കളയ്ണ്ണ്ട്ന്നാ തോന്നണതു് മാധവി പറഞ്ഞു.”

അയാൾ മൂളി. ഒരു ബീഡി കത്തിച്ചുകൊണ്ടു് അയാൾ ആലോചിച്ചു. നാളേയ്ക്കു് കുറച്ചെങ്കിലും പണം ഉണ്ടാക്കാൻ പറ്റിയാൽ കുറച്ചു പടക്കം വാങ്ങാമായിരുന്നു.

“ശേഖരൻ ഈ പ്രാവശ്യം അനിയനേം ദുബായ്ക്കു് കൊണ്ടുപോണ്ണ്ട്ന്നാ പറയണു്.”

അയാൾ ആലോചിച്ചു. ഒരു പത്തുറുപ്പികയെങ്കിലും കിട്ടിയാൽ അഞ്ചുറുപ്പികക്കു് പടക്കം വാങ്ങാമായിരുന്നു.

“ശേഖരൻ ആയിരം ഉറുപ്പിക മാസം അയക്കുന്നുന്നതിനു പുറമെ അവന്റെ ബോംബെയിലെ എക്കൗണ്ടിലേയ്ക്കു് വേറേം അയക്കണ്ണ്ടത്രെ.”

അഞ്ചുറുപ്പികക്കു് പടക്കം വാങ്ങിയാൽതന്നെ ബാക്കിയുള്ള പതിനഞ്ചുകൊണ്ടു് ഒരാഴ്ച എങ്ങിനെയെങ്കിലും ഓടും. പിന്നെ?

“മോൻ വലുതായാൽ നമുക്കവനെ ദുബായിയ്ക്കു് പറഞ്ഞയക്കണം. മാധവി പറഞ്ഞു.”

അയാൾ ഒന്നും പറഞ്ഞില്ല.

“എത്ര ഉറുപ്പിക ഇണ്ടു് കയ്യിലു്?”

“പത്തു്.”

“കുറച്ചെന്തെങ്കിലും വാങ്ങണംട്ടൊ നാളെ. കുറച്ചു് കമ്പിത്തിരി വാങ്ങ്യാ മതി. പറ്റ്വേങ്കിലു് കുറച്ചു് ഓലപ്പടക്കോം.”

അയാൾ ഒന്നും പറഞ്ഞില്ല.

“മോൻ ഇന്നു പകലു മുഴുവൻ കുശുകുശാന്നു പറഞ്ഞിരുന്നു. അവനാണെങ്കിൽ അച്ഛനോടു പറയാനൊട്ടു ധൈര്യോല്ല്യ.”

“നോക്കാം.” അയാൾ പറഞ്ഞു.

“നമുക്കു് കെടക്കാം.”

“ഉം.”

കൃഷ്ണൻകുട്ടി ഉറക്കമായിരുന്നു. അവൻ പായിൽ തുടകൾക്കിടയിൽ കൈ വെച്ചു് ചുരുണ്ടുകൂടി കിടന്നുറങ്ങുന്നതു് അയാൾ നോക്കി.

രാവിലെ ഓഫീസിൽ പോകാൻവേണ്ടി പുറപ്പെടുമ്പോൾ മാധവി പറഞ്ഞു.

“പടക്കം വാങ്ങുന്നുണ്ടെങ്കിൽ ഉച്ചയ്ക്കു് ഊണു കഴിക്കാൻ വരുമ്പോൾ വാങ്ങിക്കൊണ്ടന്നോളു. എന്നാൽ കുറച്ചു വെയിലു കൊള്ളിക്കാം. അല്ലെങ്കിൽ അതൊന്നും പൊട്ട്ണ്ടാവില്ല്യ. പറ്റ്വെങ്കിലു് കുറച്ചു് പപ്പടവും വാങ്ങിക്കൊള്ളു. വിഷുവൊക്കെ അല്ലെ?”

ഓഫീസിൽ മാനേജരുടെ മറുപടി വളരെ അപമാനമുണ്ടാക്കുന്നതായിരുന്നു. മാസത്തിൽ ഒരു പ്രാവശ്യത്തിലധികമൊന്നും അഡ്വാൻസ് തരാൻ പറ്റില്ല. ശമ്പളം വാങ്ങി പത്തുദിവസത്തിനകം ഒരിയ്ക്കൽ വാങ്ങിക്കഴിഞ്ഞു. ഇതൊരു ധർമ്മശാലയൊന്നുമല്ലല്ലൊ.

ഇനിയുള്ളതു് എക്കൗണ്ടണ്ടാണു്. സ്വകാര്യമായി ചോദിച്ചപ്പോൾ അയാൾ വളരെ തന്ത്രപൂർവ്വം പറഞ്ഞു.

‘അയ്യൊ എന്റെ സ്ഥിതി നിങ്ങടെ സ്ഥിതിയേക്കാൾ കഷ്ടമാണു്. ഒരു പത്തുറുപ്പിക ഉണ്ടായിരുന്നെങ്കിൽ ഇപ്പൊ എനിയ്ക്ക്…’

ഇനി സമീപിക്കാനുള്ളതു് ടൈപ്പിസ്റ്റ് കമലമ്മയും, പ്യൂൺ നാരായണനും ആയിരുന്നു. അവരോടു് ഇതുവരെ ചോദിച്ചിട്ടില്ല. ചോദിച്ചിട്ടു കാര്യമുണ്ടെന്നും തോന്നുന്നില്ല. അയാൾ മ്ലാനവദനനായി കസേരയിൽ ഇരിക്കുമ്പോൾ നാരായണൻ ചായയുമായി വന്നു.

“എന്താ സാറിനൊരു വല്ലായ്മ?”

“ഒന്നുമില്ല.”

ഉച്ചയ്ക്കു് ഊണു കഴിഞ്ഞാൽ പോകുന്നവഴി കൃഷ്ണൻനായരുടെ പീടികയിൽ കയറി അഞ്ചുറുപ്പികക്കെങ്കിലും പടക്കം വാങ്ങണം. പീടികയ്ക്കു പുറത്തു് ടാർപോളിൻകൊണ്ടൊരു പന്തലിട്ടു് അതിനു ചുവട്ടിലാണു് കൃഷ്ണൻ നായർ പടക്കം വിൽക്കുന്നതു്. പീടികയിൽ നല്ല തിരക്കായിരുന്നു. അയാൾ സംശയിച്ചു് ഉള്ളിൽ കടന്നു. കൃഷ്ണൻനായർ തിരക്കിട്ടു് പടക്കങ്ങൾ എടുത്തുകൊടുക്കുന്നുണ്ടു്. അപ്പോഴാണു് അതു് വാങ്ങിയിരുന്ന ആൾ ശേഖരന്റെ അനിയൻ രാജനാണെന്നു മനസ്സിലായതു്.

രാജൻ അയാളെ നോക്കി ചിരിച്ചു.

കുമാരൻ ചോദിച്ചു. “എന്നാണു് ദുബായിയ്ക്കു് പോകുന്നതു്?”

“മിക്കവാറും ഏട്ടന്റെ ഒപ്പം അടുത്ത മാസം പോകും. വിസ ശരിയായിട്ടില്ല. അതിനു് ബോംബെയ്ക്കു് പോകേണ്ടി വരും.”

രാജൻ വീണ്ടും മേശയ്ക്കു ചുറ്റും നടന്നു് പടക്കം തിരഞ്ഞെടുക്കാൻ തുടങ്ങി. കൃഷ്ണൻനായർ ഒരു വലിയ മാലപ്പടക്കത്തിന്റെ പാക്കറ്റ് രാജനു് കാണിച്ചു. ഇതാ ഇതു പുതിയതായി വന്നതാണു്. അഞ്ചു മിനിറ്റ് തുടർച്ചയായി പൊട്ടും. വെക്കട്ടെ ഒരഞ്ചു പാക്കറ്റ്?

രാജൻ അതെടുത്തു് തിരിച്ചും മറിച്ചു നോക്കി.

“വെച്ചോളു.”

എന്താണു് തിരഞ്ഞെടുക്കേണ്ടതെന്നു് കുമാരൻ ആലോചിച്ചു. ഒന്നിന്റെയും വില ചോദിക്കാൻ ധൈര്യം വന്നില്ല. അതുകൊണ്ടു് മറ്റുള്ളവർ ഓരോന്നിന്റെയും വില ചോദിക്കുന്നതു് ആരുടെയും കണ്ണിൽ പെടാതെ ശ്രദ്ധിച്ചു. കുറച്ചുനേരം അങ്ങിനെ ശ്രദ്ധിച്ചുനിന്നപ്പോൾ അയാൾക്കു് മനസ്സിലായി, അഞ്ചുറുപ്പികക്കു് കാര്യമായിട്ടു് ഒന്നും കിട്ടാൻ പോകുന്നില്ലെന്നു്.

“എന്തൊക്കെയാണു് വേണ്ടതു്?” കൃഷ്ണൻനായർ ലോഹ്യം കൂടി വന്നു.

കുമാരൻ ഒരു പാക്കറ്റ് ചെറിയ കമ്പിത്തിരിയെടുത്തു. ഒരു പാക്കറ്റ് ചെറിയ മാലപ്പടക്കവും. അപ്പോഴാണു് പൂവിന്റെ കാര്യം ഓർമ്മ വന്നതു്. അയാൾ ചോദിച്ചു.

“പൂവില്ലെ?”

കൃഷ്ണൻ നായർ രണ്ടുമൂന്നു പെട്ടികളിലായി തിളങ്ങുന്ന വർണ്ണക്കടലാസ്സിൽ പൊതിഞ്ഞ പൂക്കുറ്റികൾ മേശപ്പുറത്തിരിക്കുന്നതു് കാണിച്ചു കൊടുത്തു. അയാൾ ഒരു ഉരുണ്ട പൂക്കുറ്റി കയ്യിലെടുത്തു.

“അതു് കുറച്ചു വിലപിടിച്ചതാണു് ട്ടൊ.” കൃഷ്ണൻ നായർ കുറച്ചൊരു നിന്ദാഗർഭത്തോടെ പറഞ്ഞു. “ഒന്നിനു് മൂന്നുറുപ്പികയാണു് വില.” അതിൽ, തനിയ്ക്കു വാങ്ങാൻ കഴിയുന്നതുമാത്രം പെറുക്കിയെടുത്താൽ മതിയെന്ന ധ്വനി ഉണ്ടായിരുന്നു.

അയാൾ അതു് തിരിച്ചു് പെട്ടിയിൽതന്നെ വെച്ചു. അടുത്തുതന്നെയുള്ള വേറെ പെട്ടിയിൽനിന്നു് കോണാകൃതിയിലുള്ള ചെറിയ രണ്ടു പൂക്കുറ്റികൾ എടുത്തു.

“അല്ല ഈ പൂക്കുറ്റി ഒരു ഡസൻ വേണ്ടെ?” കൃഷ്ണൻനായർ രാജനോടു് ചോദിച്ചു. “ഡസനായിട്ടു് വാങ്ങുമ്പോൾ ഒന്നിനു് രണ്ടേമുക്കാൽ ഉറുപ്പികയെ വരൂ.”

കൃഷ്ണൻനായർ ഒരു ഡസൻ ഉരുണ്ട വലിയ പൂക്കുറ്റികൾ രാജൻ തിരഞ്ഞെടുത്തുവെച്ച പെട്ടിയിൽ മാറ്റി വെക്കുന്നതു് കുമാരൻ ശ്രദ്ധിച്ചു. ആ പീടികയിൽ നിന്നു് വേഗം രക്ഷപ്പെടണമെന്നായി അയാൾക്കു്. അയാൾ വേണ്ട സാധനങ്ങളെല്ലാം എടുത്തുകഴിഞ്ഞിരുന്നു.

ഒരു പാക്കറ്റ് കമ്പിത്തിരി, ഒരു ഉറുപ്പികയ്ക്കു് ഓലപ്പടക്കം, പിന്നെ ഒരു ചെറിയ മാലപ്പടക്കത്തിന്റെ മാല, രണ്ടു ചെറിയ പൂക്കുറ്റികൾ, നാലു് മത്താപ്പു്.

ഇത്രയും സാധനങ്ങൾ പൊതിഞ്ഞു മേടിച്ചപ്പോൾ കൃഷ്ണൻനായർ പറഞ്ഞു.

“അഞ്ചര ഉറുപ്പിക.”

സാരമില്ല. അയ്മ്പതു പൈസയല്ലെ കൂടുതലായുള്ളു. പക്ഷെ, കുറെ സാധനങ്ങൾ കിട്ടിയിട്ടുണ്ടു്, ഓലപ്പടക്കം തന്നെയുണ്ടാവും പത്തിരുപത്തഞ്ചെണ്ണം. പിന്നെ പപ്പടവും കുറച്ചുപച്ചക്കറിയും വാങ്ങി വീട്ടിലെത്തിയപ്പോൾ അയാൾക്കെന്തോ വളരെ സന്തോഷം തോന്നി.

വലിയ പൊതി കണ്ടപ്പോൾ കൃഷ്ണൻകുട്ടിയുടെ കണ്ണുകൾ വിടർന്നു. അവൻ പൊതി തുറന്നു് എല്ലാം പരിശോധിച്ചു. പടക്കമെല്ലാം നിലത്തു നിരത്തിയപ്പോൾ കുമാരനും തോന്നി കുറെ അധികം സാധനങ്ങൾ കിട്ടിയിട്ടുണ്ടെന്നു്. ആദ്യത്തെ പരിശോധനയ്ക്കു ശേഷം കൃഷ്ണൻകുട്ടി കുറച്ചു നിരാശയോടെ പറഞ്ഞു.

“ആറ്റംബോംബില്ല അച്ഛാ.”

“ആറ്റംബോംബൊന്നും വേണ്ടാ. അതൊക്കെ അപകടാണു്.” മാധവി പറഞ്ഞു.

അയാൾ ആശ്വസിച്ചു. ഒരു ആറ്റംബോംബിനു വില ഒരുറുപ്പികയാണു്.

“വെയിലു പോകുന്നതിനു മുമ്പെ അതൊക്കെ ഉണക്കണം നമുക്കു്.” മാധവി പറഞ്ഞു. “നീ അതെല്ലാം മുറ്റത്തു കൊണ്ടുപോയി വെയ്ക്കു്.”

രാത്രി ഊണു കഴിഞ്ഞശേഷം മാധവി മാലപ്പടക്കത്തിന്റെ കെട്ടഴിച്ചു് ഓരോന്നായി വെവ്വേറെ എടുത്തു വെയ്ക്കുന്നതു് അയാൾ നോക്കി. മാലപ്പടക്കം ഒന്നായിട്ടു് പൊട്ടിക്കാനുള്ളതാണെങ്കിലും അതങ്ങിനെ പൊട്ടിച്ചാൽ ഒരു നിമിഷത്തിനുള്ളിൽ കഴിയുമെന്നുള്ളതുകൊണ്ടാണു് അവളതു് വേർപെടുത്തി വെയ്ക്കന്നതു്. മാധവിയാകട്ടെ അങ്ങിനെത്തന്നെയാണു് അതു് ചെയ്യേണ്ടതെന്ന ഭാവത്തിൽ ജോലി തുടർന്നു. അവളുടെ ആത്മാർത്ഥതയിൽ കുമാരനു് സഹതാപം തോന്നി.

കുറച്ചുമുമ്പേ ഓലപ്പടക്കങ്ങൾ പരീക്ഷിച്ചു നോക്കാൻ മകനെ സഹായിക്കുമ്പോൾ അവളുടെ മുഖത്തുണ്ടായ സന്തോഷം അയാളെ വേദനിപ്പിക്കുകയാണുണ്ടായതു്. വളരെ നിസ്സാരമായ കാര്യങ്ങളെക്കൊണ്ടു് അവളെ സന്തോഷിപ്പിക്കാൻ പറ്റും. എന്നിട്ടും അവളെ സന്തോഷിപ്പിക്കാൻ തനിയ്ക്കു പറ്റാറില്ല.

രാവിലെ ഒരു വലിയ പടക്കത്തിന്റെ ഒച്ചകേട്ടു് ഞെട്ടിയുണർന്നപ്പോൾ അടുക്കളയിൽ വെളിച്ചമുണ്ടായിരുന്നു. മാധവി അടുത്തുണ്ടായിരുന്നില്ല. നോക്കിയപ്പോൾ അവൾ ഇരുട്ടിൽ എന്തോ പരതുകയാണു്. അവൾ കണിയൊരുക്കി തന്നേയും മോനേയും വിളിക്കാനുള്ള ശ്രമമാണെന്നു് അയാൾക്കു മനസ്സിലായി. നിലവിളക്കു കൊളുത്തിവെച്ചു് അവൾ വിളിക്കാൻ വന്നപ്പോൾ അയാൾ ഉറക്കം നടിച്ചു് കിടന്നു. മാധവി അടുത്തുവന്നു് അയാളെ പതുക്കെ വിളിച്ചു.

“എണീക്കു. കണ്ണുതുറക്കണ്ടട്ടൊ.” അവൾ പിന്നിലൂടെ വന്നു് കണ്ണു പൊത്തിക്കൊണ്ടു് അയാളെ നടത്തി. അവളുടെ കൈകൾക്കു് എണ്ണയുടെ വാസനയുണ്ടായിരുന്നു. കണിക്കു മുമ്പിൽ ഇരുത്തി അവൾ കൈ എടുത്തു. തകരത്തിന്റെ ഫ്രെയിമുള്ള കണ്ണാടിയിൽ അയാളുടെ ഷേവ് ചെയ്യാത്ത മുഖം വൈരൂപ്യമാർന്നു് കണ്ടു. ഉരുളിയിൽ വെച്ച പച്ചനിറം വിട്ടിട്ടില്ലാത്ത ചെറിയ വെള്ളരിക്ക താൻ ഇന്നലെ വില പേശി വാങ്ങിക്കൊണ്ടുവന്നതാണു്. ഇന്നു് കൂട്ടാൻ ഉണ്ടാക്കാനുള്ള ഏക പച്ചക്കറി അതാണെന്നു് അയാൾക്കു് ഓർക്കാതിരിക്കാൻ കഴിഞ്ഞില്ല. വിഷുക്കണി തീരെ ആശാവഹമായിരുന്നില്ല. മാധവി അപ്പോഴേയ്ക്കും കൃഷ്ണൻകുട്ടിയേയും കൂട്ടി വന്നു, കണിക്കു മുമ്പിലിരുത്തി.

“ആ ഇനി കണ്ണു തുറന്നോ?”

അവൻ എഴുന്നേറ്റു് ഉടനെ അമ്മയോടു് ചോദിച്ചു.

“അമ്മേ പടക്കെവിടെ?”

“ആ തരാം.” മാധവി അകത്തുപോയി ഒരുറുപ്പിക നാണ്യം അയാളുടെ കയ്യിൽ കൊടുത്തു.

“മോനു് വിഷ്ക്കേട്ടം കൊടുത്തോളു.”

ഉമ്മറത്തെ തിണ്ണമേൽ ഒരു മുട്ടവിളക്കു് കത്തിച്ചു വെച്ചു് കൃഷ്ണൻകുട്ടി പടക്കം പൊട്ടിക്കാൻ തുടങ്ങി.

അയാൾ ഉമ്മറത്തു് കുറച്ചു ദൂരെ കസേരയിലിരുന്നു് അവനെ ശ്രദ്ധിക്കുകയായിരുന്നു. അവന്റെ സഹായത്തിനു് അമ്മയുണ്ടായിരുന്നു. പക്ഷെ, കുറച്ചു സമയം കഴിഞ്ഞിട്ടും വളരെ ദുർലഭം പൊട്ടലുകളും കൂടുതൽ കുശുകുശുക്കലും കേട്ടപ്പോൾ എന്തോ കുഴപ്പമുണ്ടെന്നു് അയാൾക്കു് മനസ്സിലായി. അയാൾ അടുത്തു ചെന്നു. മുട്ടവിളക്കിന്റെ വെളിച്ചത്തിൽ മുറ്റത്തു നിറയെ ചുവന്ന മാലപ്പടക്കങ്ങൾ ചിതറിക്കിടക്കുന്നതു് അയാൾ കണ്ടു. കൃഷ്ണൻകുട്ടി ഒരു കമ്പിത്തിരി മുട്ടവിളക്കിന്റെ നാളത്തിൽ പിടിച്ചു നിൽക്കാൻ തുടങ്ങിയിട്ടു് കുറച്ചു നേരമായിരിക്കുന്നു. പെട്ടെന്നു് കമ്പിത്തിരി കത്തി. അതോടെ വിളക്കണയുകയും ചെയ്തു. കൃഷ്ണൻകുട്ടി ഒരു സാഹസികനെപ്പോലെ അതു, ഉയർത്തിപ്പിടിച്ചു് നിന്നു. പെട്ടെന്നു് മുൻകൂട്ടി നിശ്ചയിച്ചതാണെന്നു് തോന്നും പോലെ കമ്പിത്തിരി ഒരു കാൽ ഭാഗം കത്തി അണഞ്ഞു. ഇരുട്ടു്. അയാൾ തീപ്പെട്ടി ഉരച്ചു് വിളക്കു് കത്തിച്ചു. കമ്പിത്തിരി ഒരിക്കൽ കൂടി കത്തി വീണ്ടും അണഞ്ഞു.

“ഇതു് എന്തു് സാധനാണു്?” മാധവി പറഞ്ഞു. “നോക്കു ഈ മാലപ്പടക്കം ഒറ്റ ഒന്നു് പൊട്ടീല്ലട്ടോ. പറയുമ്പൊ നല്ലോണം ഉണക്കീതാണു്.”

അയാൾ ഒരു മാലപ്പടക്കം എടുത്തു് പരിശോധിച്ചു. പുറത്തു നോക്കുമ്പോൾ യാതൊരു കുഴപ്പവുമില്ല. അയാൾ അതിന്റെ ചാരനിറത്തിലുള്ള തിരി ഉള്ളിലേയ്ക്കു് അമർത്തി കത്തിച്ചു. തിരി ഭയങ്കര ശക്തിയോടെ കത്തി. അയാൾ അതു് പൊട്ടുമെന്ന വിശ്വാസത്തോടെ മുറ്റത്തേയ്ക്കു് ഇട്ടു കഴിഞ്ഞു. ശബ്ദമില്ല. മുറ്റത്തു് അനക്കമില്ലാതെ കിടക്കുന്ന പടക്കം അയാൾ പെറുക്കിയെടുത്തു് വെളിച്ചത്തു് കൊണ്ടുവന്നു് പരിശോധിച്ചു. തിരി കത്തിപോയിരിക്കുന്നു എന്നു മാത്രം. അയാൾ അതിന്റെ നടുഒടിച്ചു് ഉള്ളിലുള്ള പൊടി ഒരു കടലാസിൽ കൊട്ടി. വെറും മണലായിരുന്നു അതിൽ. അയാൾ മുറ്റത്തു നിന്നു് വേറെയും രണ്ടു മൂന്നു പടക്കം പെറുക്കി വെളിച്ചത്തു കൊണ്ടുവന്നു് പരിശോധിച്ചു. എല്ലാറ്റിന്റെയും ഉള്ളിൽ മണൽ തന്നെ. ഓലപ്പടക്കങ്ങൾ മാത്രം ചിലതെല്ലാം തൂറ്റിയെങ്കിലും ബാക്കിയുള്ളവ ഒരു ചെറിയ ശബ്ദത്തോടെയെങ്കിലും പൊട്ടി. കൃഷ്ണൻകുട്ടി ബാക്കിയുള്ള പൂത്തിരികളെല്ലാം കത്തിയ്ക്കുവാൻ ശ്രമിച്ചു. ചിലതൊന്നും കത്തിയതു തന്നെയില്ല. കത്തിയവയാകട്ടെ നാലും അഞ്ചും പ്രാവശ്യം വീണ്ടും കത്തിക്കേണ്ടി വന്നു.

അയാൾ പൂവെടുത്തു് മുറ്റത്തു വെച്ചു. അതെങ്കിലും ശരിയായാൽ മതിയായിരുന്നു. കത്തുന്ന കമ്പിത്തിരികൊണ്ടു് അതു് കത്തിച്ചു. പൂവു് ആദ്യം നന്നായി കത്തുമെന്ന ഒരു പ്രതീതിയുണ്ടാക്കി. ഒരടിയോളം ഉയർന്നു. പിന്നെ ചെകിടടയ്ക്കുന്ന ഒരു പൊട്ടിത്തെറി. അയാൾ സ്തബ്ധനായി നിന്നു. കണ്ണഞ്ചിയതുകൊണ്ടു് കുറച്ചു നേരത്തേക്കു് ഒന്നും കാണാൻ കഴിഞ്ഞില്ല.

“ഇതു് പൊട്ടണ സാധനാണോ?” മാധവി ചോദിച്ചു. “ഞാൻ വിചാരിച്ചതു് വെറും പൂക്കുറ്റിയാണെന്നാ.”

അതു് വെറും പൂ തന്നെയാണെന്നും പൊട്ടാനുള്ളതല്ലെന്നും പൊട്ടിയതു് അതുണ്ടാക്കിയതിൽ കള്ളത്തരം കാണിച്ചിട്ടാണെന്നും മാധവിയെ പറഞ്ഞു മനസ്സിലാക്കാൻ അയാൾ ശ്രമിച്ചില്ല. അയാൾക്കു് നശിച്ചുപോയ മനക്കരുത്തു് എങ്ങിനെയെങ്കിലും വീണ്ടെടുക്കേണ്ടിയിരിക്കുന്നു. അയാൾ രണ്ടാമത്തെ പൂവും മുറ്റത്തു കൊണ്ടു വെച്ചു. കുറച്ചു വിട്ടുനിന്നു് തീ കൊടുത്തു. മുളച്ചു വരുന്ന കതിരുകൾ അയാൾ പ്രത്യാശയോടെ നോക്കി. ഈ പ്രാവശ്യം പൊട്ടിത്തെറിക്കലുണ്ടായില്ല. മറിച്ചു് തികച്ചും അപ്രതീക്ഷിതമായി പൂവിന്റെ ഒരു വശം തുറന്നു് ഒരു തൂറ്റൽ. അയാൾക്കു് ആശയൊന്നും ബാക്കിയുണ്ടായിരുന്നില്ല. അയാൾ തിരിച്ചുവന്നു് ഉമ്മറപ്പടി മേൽ ഇരുന്നു് ബാക്കിയുള്ള മാലപ്പടക്കങ്ങൾ ഓരോന്നോരോന്നായി കത്തിച്ചു് മുറ്റത്തേയ്ക്കിട്ടു. അവസാനത്തെ പടക്കവും കത്തിച്ചു് മുറ്റത്തേയ്ക്കു് വലിച്ചെറിഞ്ഞു് അയാൾ തലയുയർത്തി നോക്കിയപ്പോൾ മുമ്പിൽ ആരുമില്ല. മുട്ടവിളക്കിന്റെ നാളം അയാളുടെ കണ്ണുകളെ മഞ്ഞളിപ്പിച്ചിരുന്നു. അയാൾ കണ്ണു തിരുമ്മി ചുറ്റും നോക്കി. മാധവി ഇരുട്ടിൽ ചുമരിന്നരികെ കസാലയിൽ അനക്കമില്ലാതെ ഇരിക്കുകയാണു്. അയാൾ കൃഷ്ണൻകുട്ടി എവിടെ എന്നു നോക്കി. അവൻ വടക്കെ വേലിയ്ക്കരുകിൽ ശേഖരന്റെ വീട്ടിലേയ്ക്കു് നോക്കി നിൽക്കുകയാണു്. ചുറ്റുപാടുമുള്ള പടക്കത്തിന്റെ ഒച്ച അയാൾ അപ്പോഴാണു് ശ്രദ്ധിച്ചതു്, അതു് ശ്രദ്ധിച്ചുകൊണ്ടിരിക്കെ അയാൾക്കു് അമർഷംതോന്നി. അയാൾ ഉറക്കെ പറഞ്ഞു.

“എന്തൊരു പറ്റിക്കലാണിതു്? പണമുണ്ടാക്കാൻ എന്തും ചെയ്യാമെന്നാണോ?” അയാൾ നിർത്തി. ഭാര്യയിൽ നിന്നു് അയാൾ മറുപടി പ്രതീക്ഷിച്ചിരുന്നു. എന്തെങ്കിലും മറുപടി. ഒന്നുമില്ലെങ്കിലും താൻ പറഞ്ഞതു് ശരിയാണെന്നെങ്കിലും പറയാ. ഒരു ധാർമ്മിക പിൻതുണ തരാനെങ്കിലും. മാധവി ഒന്നും പറയാതെ കല്ലുപോലെ ഇരിയ്ക്കുകയായിരുന്നു. അവൾ നിശ്ശബ്ദയായി കരയുകയാണെന്നയാൾക്കു തോന്നി. അയാൾക്കു് താൻ വാങ്ങിയ പടക്കങ്ങൾ പരാജയപ്പെട്ടിടത്തു് സ്വയം പൊട്ടിത്തെറിക്കാൻ തോന്നി. കലുഷമായ മനസ്സുപേറി അയാൾ ഉമ്മറത്തു് അങ്ങോട്ടും ഇങ്ങോട്ടും ഉലാത്തി. ഹൃദയത്തിൽ അമർഷം നിറഞ്ഞപ്പോൾ പീടികക്കാരനെ കാണണമെന്നും കുറെ ചീത്ത പറയണമെന്നും അയാൾ തീർച്ചയാക്കി. അയാൾ പറഞ്ഞു.

“മാധവി ഒരു ചായ തരു.”

ഒമ്പതുമണിക്കു് ചെന്നപ്പോഴും പീടികയിൽ നല്ല തിരക്കുണ്ടായിരുന്നു. കുമാരനെ കണ്ട ഭാവം നടിക്കാതെ കൃഷ്ണൻനായർ മറ്റു് ഓരോരുത്തരോടു് സംസാരിച്ചു നിന്നു. അയാൾ പറഞ്ഞു.

“കൃഷ്ണൻനായരേ ഇന്നലെ നിങ്ങൾ തന്ന പടക്കമൊന്നും പൊട്ടിയില്ല.”

“ഏതു് പടക്കം?” പീടികക്കാരൻ ആശ്ചര്യത്തോടെ ചോദിച്ചു. “അങ്ങിനെ വരാൻ ഞായല്യല്ലൊ.”

“ഇന്നലെ ഇവിടെ നിന്നു് വാങ്ങിക്കൊണ്ടുപോയ പടക്കേയു്. ഇത്ര വേഗം മറന്ന്വോ നിങ്ങളു്?”

“അതെ. അതിൽ ഏതു് പടക്കാ പൊട്ടാത്തതു്?”

“മാലപ്പടക്കം ഒന്നും പൊട്ടിയില്ല. പൂവും കത്തിയില്ല. പിന്നെ കമ്പിത്തിരി…”

“അതു ശരി.” കൃഷ്ണൻനായർ ഒരു പരിഹാസത്തോടെ പറഞ്ഞു. “നിങ്ങൾക്കു് രണ്ടര കാശിനു് പടക്കോം വേണം, പിന്നെ അതൊക്കെ പൊട്ടൂം വേണംച്ചാൽ വല്യേ വിഷമം തന്നെയാണു്. പടക്കത്തിനൊക്കെ ഇപ്പൊ എന്താ വില?”

പിന്നെ അയാൾ തിരിഞ്ഞു് കുറെയധികം പടക്കം വാങ്ങുന്ന ഒരാളോടു് പറഞ്ഞു.

“ഈ ആറ്റംബോംബ് ഒരു ഡസൻ തരട്ടെ? ഡസനു് എട്ടുറുപ്പികയേ ഉള്ളു. ഇന്നലെ വരെ പത്തുറുപ്പികയ്ക്കു് വിറ്റതാണു്.”

കൃഷ്ണൻനായർ തിരിച്ചു വരുമെന്നും അയാളോടു് കുറച്ചുകൂടി സംസാരിക്കാൻ പറ്റുമെന്നുള്ള ധാരണയിൽ കുമാരൻ അവിടെ നിന്നു. പറയാനുള്ള വാചകങ്ങൾ അയാൾ മനസ്സിൽ ഉണ്ടാക്കി. പക്ഷെ, കൃഷ്ണൻനായർ തിരിച്ചു വരലുണ്ടായില്ല. മാത്രമല്ല കുമാരനെ തീരെ അവഗണിച്ചുകൊണ്ടു് മറ്റുള്ളവരുമായി സംസാരിച്ചു നിന്നു. അയാളുടെ ഉള്ളിൽ രോഷം തിളച്ചു മറിയുകയായിരുന്നു. ന്യായത്തിനു വേണ്ടി അയാൾ കൊതിച്ചു. ഒരു തീപ്പെട്ടിക്കോൽ ഉരച്ചു് പടക്കങ്ങൾ നിരത്തിയമേശയ്ക്കു മേൽ ഇട്ടു് ആ പീടിക കത്തിച്ചു് ഭസ്മമാക്കാൻ അയാളുടെ കൈ തരിച്ചു. പക്ഷെ, അയാൾ ഒന്നും ചെയ്യാൻ ധൈര്യപ്പെടാതെ ഒരക്ഷരം മിണ്ടാൻ കെൽപ്പില്ലാതെ പീടികയിൽ നിന്നു് പുറത്തിറങ്ങി.

നിരത്തിൽ കുറച്ചു നേരം എങ്ങോട്ടാണു് പോകേണ്ടതെന്നറിയാതെ അയാൾ നിന്നു. സൂര്യവെളിച്ചം അയാളുടെ കണ്ണുകളെ വേദനിപ്പിച്ചിരുന്നു. കണ്ണുകൾ ഇറുക്കിക്കൊണ്ടു് അയാൾ ചുറ്റും നോക്കി. നിരത്തിൽ ടാറിടുന്നുണ്ടായിരുന്നു. റോഡ്റോളറിന്റെ ശബ്ദം. ടാർ തിളയ്ക്കുന്നതിന്റെ കുത്തുന്ന മണം.

നനവു വിട്ടിട്ടില്ലാത്ത മണ്ണിലൂടെ അയാൾ നഗ്നപാദനായി നടന്നു. മിട്ടായിക്കടയ്ക്കു മുന്നിൽ നിന്നു് അയാൾ കീശയിൽ തപ്പി. ഏതാനും നാണയങ്ങൾ ബാക്കിയുണ്ടു്. ഇന്നു് ബീഡിക്കു പകരം കുറച്ചു ജീരകമിട്ടായി വാങ്ങാം. കൃഷ്ണൻകുട്ടിയ്ക്കു് ഇഷ്ടമുള്ളതാണു്.

Colophon

Title: Dinosarinte kutty (ml: ദിനോസറിന്റെ കുട്ടി).

Author(s): E Harikumar.

First publication details: DC Books, Kottayam and Poorna Publications; Kottayam and Kozhikode, Kerala; 1987.

Deafult language: ml, Malayalam.

Keywords: Short stories, E Harikumar, Dinosarinte kutty, ഇ ഹരികുമാർ, ദിനോസറിന്റെ കുട്ടി, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: January 8, 2022.

Credits: The text of the original item is copyrighted to Lalitha Harikumar. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the copyright holder and Sayahna Foundation and must be shared under the same terms.

Cover: A statue of military official and horse around tomb of Seongjong at Seolleung, photograph by National Research Institute of Cultural Heritage, Korea . The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: E Harikumar; Proofing: KB Sujith; Typesetter: Sayahna Foundation; Editor: PK Ashok; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.