സംഘടിതമതത്തിന്റെ ചട്ടക്കൂടിനു വെളിയിൽ ക്രിസ്തുവിനെ പിന്തുടരുന്ന ഒരു പുരോഹിതനാണ് ഴൊസെലേൻ (JOCELYN). ഈ സാങ്കല്പികപുരോഹിതന്റെ ആദർശജീവിതത്തെ ചിത്രീകരിക്കുന്ന കാവ്യത്തിലെ ഒരു ഖണ്ഡികയാണിത്. അക്കാലത്ത് (1836) കത്തോലിക്കാ സഭയുടെ ‘സീമന്തപുത്രി’യായി കണക്കാക്കപ്പെടുന്ന ഫ്രാൻസിൽ വലിയ കോളിളക്കം സൃഷ്ടിച്ച ഈ കൃതി മാർപ്പാപ്പ നിഷിദ്ധഗ്രന്ഥമായി പ്രഖ്യാപിച്ചിരുന്നു.
സാമാനച്ചുമടുമായ്
നീങ്ങി നാൾകഴിച്ചോരോ
വ്യാപാരി മരിച്ചുപോയ്.
നല്കുവാൻ കൂട്ടാക്കീലാ
ഗ്രാമത്തിലൊരാളുമാ–
പ്പാവത്തിൻ ശവപ്പെട്ടി
കൂട്ടുവാൻ പലകകൾ.
‘ആണി ഞാൻ നല്കീടാനോ,
നൽകുകില്ലൊരു നാളും’–
ആണയിട്ടുരചെയ്താ–
നൂരിലെപ്പെരുംകൊല്ലൻ.
‘എങ്ങുന്നു നിന്നോ വന്ന
ജൂതനാണിവൻ, നമ്മൾ
വന്ദനം ചെയ്തീടുന്ന
ദൈവത്തിനെതിരാളി’,
‘ദുഷ്ടനാമിവന്റെമെയ്
നമ്മുടെ ഭൂമിക്കുള്ളിൽ
പെട്ടാകിലശുദ്ധമാം
കൃസ്തീയശവമെല്ലാം’,
‘ക്രൂശിനെ നിഷേദിക്കു–
വോനതിൻ തണലില്ല,
യേശുവിന്നനുയായി
മാത്രമീ ഭൂവിന്നർഹൻ’,
‘നായിനെ വലിക്കുന്ന
പോലെ യീനീചൻ തന്നെ
നാം വലിച്ചിടണമ–
പ്പാറതൻ പിളർപ്പിങ്കൽ’…
ഇത്തിരിക്കരുണയ്ക്കായ്
കെഞ്ചിനാരെല്ലാരോടും
വ്യർത്ഥമായ് വ്യാപാരിതൻ
പത്നിയും കിടാങ്ങളും.
കാണികളറപ്പോടെ
നോക്കുമശ്ശവത്തിന്റെ
കാൽകളിൽ പിടിച്ചവർ
കരഞ്ഞു തേങ്ങിത്തേങ്ങി.
എത്രയും മനുഷ്യത്വ–
മറ്റൊരീ നൈഷ്ഠുര്യത്തെ–
പ്പറ്റി ഞാനറിഞ്ഞപ്പോൾ
കുതിച്ചേനവിടേയ്ക്കായ്.
നോക്കിനാലാൾക്കൂട്ടത്തെ
നീക്കി ഞാനടുത്തെത്തി [1]
നീട്ടിനേൻ കരങ്ങളാ–
നിർഭാഗ്യർതൻ നേർക്കായി.
കൂടി നിന്നീടും ക്രിസ്ത്യാ–
നികൾക്കു നിജചിത്ത–
കാഠിന്യം ചൂണ്ടിച്ചേർത്തു
ലജ്ജ ഞാനെൻ കൃത്യത്താൽ.
‘പെട്ടിയ്ക്കു പലകകൾ
കിട്ടിയില്ലല്ലി, പോയെൻ
കട്ടിലിൻ പലകക–
ളെടുത്തുകൊൾവിൻ വേഗം’,
ഇത്രയേ വികാരവായ്–
പോടെ ഞാൻ പറഞ്ഞുള്ളൂ,
അപ്പൊഴേയ്ക്കാ മർത്ത്യർതൻ
മനസ്സുമാറിപ്പോയി. [2]
താമസിച്ചില്ലാ പിന്നെ,
ആർത്തരാമാപ്പാവങ്ങൾ–
ക്കാലംബമേകാനവർ
മത്സരിച്ചന്യോന്യം! [3]
LE COLPORTEUR
ക്കാരുണികനെ സ്വയം തന്നുടെ തേജസ്സിനാൽ
(ആശാൻ — ശ്രീബുദ്ധചരിതം)
നിഗദിക്കുന്ന തത്വം കേട്ടുടൻ വിലക്ഷരായ്
സത്വരമൃത്വിക്കുകൾ രക്തത്താൽ ചുവന്ന കൈ–
യുത്തരീയത്തിൻ തുമ്പാൽ മറച്ചുകൊണ്ടീടിനാർ
(ആശാൻ — ശ്രീബുദ്ധചരിതം)
മാലണയ്ക്കും തമസ്സാകെ മാഞ്ഞുപോകാനും
(ആശാൻ — കരുണ)