‘പാവങ്ങ’ളിലൂടെ നോവലിസ്റ്റെന്ന നിലയിൽ കേരളീയസഹൃദയർക്കു സുപരിചിതനായ വിക്തോർ ഹ്യൂഗോ ഫ്രാൻസിന്റെ ഏറ്റവും വലിയ ദേശീയ കവിയാണ്. ജീവിതത്തിന്റെ സമസ്തവശങ്ങളേയും സ്പർശിച്ച ഹ്യൂഗൊ, വൈവിദ്ധ്യത്തിലും വൈപുല്യത്തിലും ആശയപരമായ ആഴത്തിലും അതുല്യനായി വർത്തുക്കുന്നു. ഫ്രഞ്ച് കവിതയേയും നാടകത്തേയും ക്ലാസ്സിസിസത്തിന്റെ പിടിയിൽനിന്നു മോചിപ്പിച്ച് റൊമാന്റിസിസത്തിന്റെ വിശാലതയിലേയ്ക്ക് കൊണ്ടുവന്ന സാഹിത്യകാരന്മാരുടെ ആചാര്യനാണദ്ദേഹം. 19-ആം വയസ്സിൽ മധുവിധുകാലത്ത് ഭർത്താവോടൊപ്പം ‘സേൻ’ നദിയിൽ മുങ്ങിമരിച്ച മകൾ ലെയോപോൽദീനിനെ (LEOPOLDINE) അനുസ്മരിച്ചെഴുതിയ അനേകം കവിതകളിൽ രണ്ടെണ്ണമാണ് ഇതും, ഇതിന്നടുത്തതും.
ലെൻ മുറിക്കകത്തവ–
ളണയാറുണ്ടായിരു–
ന്നെന്നുമേ പ്രഭാതത്തിൽ.
പ്രത്യാശാനികേതമാ–
മൊരു പൊൻകതിരെപ്പോ [1]
ലെന്നോമൽക്കുമാരിയെ–
ക്കാത്തു ഞാനിരിപ്പുണ്ടാം.
വന്നകം പൂകീട്ടവൾ
‘വന്ദനമച്ഛ’ന്നെന്നു
ചൊന്നീടുമളവിങ്ക–
ലെന്നകം നിറഞ്ഞുപോം.
ചന്തത്തിലവളെന്റ
തൂലികയെടുത്തീടും,
ഗ്രന്ഥങ്ങളോരോന്നായി–
ത്തുറന്നു നോക്കും വേഗം,
കട്ടിലിലിരുന്നീടും,
ഞാൻ വെച്ച കടലാസ്സു
കെട്ടുകൾ വലിച്ചീടും,
തൂമന്ദഹാസംതൂകും;
എന്നിട്ടു, നിനയാത്ത
മട്ടവ, ളൊരു കൊച്ചു
പൈങ്കിളി പാറുംപോലെ–
യെന്നെ വിട്ടോടിപ്പോകും.
അവൾതൻ സാമീപ്യത്തി–
ലെൻ തല പുകയ്ക്കുന്ന
വിവധപ്രശ്നങ്ങൾ ത–
ന്നുഗ്രത കുറഞ്ഞുപോം. [2]
തടസ്സപ്പെട്ടുള്ളൊരെൻ
സാഹിതീസപര്യഞാ–
നുടനത്തവ്വിൽത്തന്നെ
സോൽസാഹം തുടർന്നീടും. [3]
കാണുവാനിടവരു–
മെനിക്കാക്കുഞ്ഞിക്കയ്യിൻ
ചേണെഴും വിളയാട്ട–
മപ്പൊഴെൻ കടലാസ്സിൽ:
വിരിച്ചിട്ടുണ്ടാമവൾ
തന്മനോവിലാസംപോൽ
ചിരിക്കു വകനല്കും
ചിത്രങ്ങൾ ചിലതെല്ലാം; [4]
ഒട്ടേറെയുണ്ടാം വെള്ള–
ത്താളുകൾ തൻകൈകളിൽ
പെട്ടതുമൂലം മാത്രം
ചുളിഞ്ഞുകിടയ്ക്കുന്നു.
ഞാനെഴുതീടുന്നതി–
ലേറ്റവും മധുരമാം
ശീലുകളവയിലാ–
യെമ്മട്ടോ പതിഞ്ഞീടും! [5]
ഇഷ്ടമായിരുന്നവൾ–
ക്കീശനും പുഷ്പങ്ങളും
നക്ഷത്രനിരകളും
പച്ചപ്പുൽനിലങ്ങളും.
സ്ത്രൈണമാം പരിപാകം
പ്രായത്താൽ നേടും മുൻപേ
താനൊരു മനീഷിണി–
യെന്നവൾ തെളിയിച്ചാൾ.
അന്തരാത്മാവേന്തിന
നിർമ്മലപ്രകാശം തൽ–
ബന്ധുരാപാംഗങ്ങളിൽ
ബിംബിതമായിക്കണ്ടേൻ.
അറിയാ, നെല്ലാറ്റിനെ–
പ്പറ്റിയുമെൻപൊന്നുമോ–
ളെറിയും ചോദ്യങ്ങളെൻ–
നേർക്കായിട്ടെന്നേരവും.
ഹേമന്തസായാഹ്നങ്ങ–
ളെത്രയിമ്മട്ടിൽ ഞങ്ങ–
ളാനന്ദാവഹചർച്ചാ–
വേളകളാക്കീല്ലന്നു!
ഭാഷയാം, ചരിത്രമാം,
വ്യാകരണത്തിൻ പ്രശ്ന–
ലേശമാ, മെല്ലാം തന്നെ
വിസ്തരിച്ചീടേണം ഞാൻ.
എൻപ്രിയമക്കൾ നാലു–
മൊപ്പമെൻ മടിത്തട്ടിൽ
തൊട്ടടുത്തവരുടെ
മാതാവു, തീക്കുണ്ഡത്തിൻ
മൂലയിൽ നർമ്മോക്തികൾ
കൈമാറും ചില തോഴർ,
അത്യല്പാൽ നിറതൃപ്തി
നേടിഞാനാനാൾകളിൽ ……
ഇന്നിപ്പോളിവന്നയ്യോ,
‘ഇല്ലവ’ളെന്നോതേണ്ടി [6]
വന്നു, ഹാ കഷ്ടം കഷ്ടം
പാഹിമാം ജഗൽപ്രഭോ!
ELLE AVAIT PRIS CE PLI …
യാനന്ദസാമ്രാജ്യച്ചെങ്കോലു നീ
(വള്ളത്തോൾ — എന്റെ കൊച്ചുമകൾ)
അവനെ സ്നേഹിപ്പതായെന്നുടെ പുണ്യോദയം
(വൈലോപ്പിള്ളി — കുറ്റക്കാരൻ)
പാരശൂന്യതയിൽ നിന്നിങ്ങുവന്നല്ലോ കുഞ്ഞേ
(എൻ. വി. കൃഷ്ണവാരിയർ — മരണത്തെപ്പറ്റി ഒരു ഉപന്യാസം)
സോമരശ്മിപോലുൾക്കുളിരേകുവാൻ
(ബാലാമണിയമ്മ — അമ്മ)
നിശ്ശബ്ദമോമനേ നീ കിടക്കേ
(ബാലാമണിയമ്മ — ഉദയം)
ന്നവിരളശ്രീ പൊഴിച്ചെത്തി
(ചങ്ങമ്പുഴ — വ്യാമൂഢൻ)
ക്കൊരുമട്ടർഭകരൗഷധങ്ങൾ താൻ
(ആശാൻ — സീത)
മോദിച്ചീടുന്നെന്മുഖം കാൺകിലപ്പോൾ
(ആശാൻ — അച്ഛൻ)
പുണർന്നുമാലൊക്കെ മറന്നു താതൻ
(വൈലോപ്പിള്ളി — മാധവി)
പേർത്തും പെരുമ്പറ കൊട്ടിടട്ടെ
ശക്തമല്ലുള്ളിൽ കടക്കാ, നവയെപ്പോൾ
ശബ്ദമുയർത്തിടുമപ്പൊഴെല്ലാം
നെഞ്ചിലെന്നോമനേ നീ ചൊല്ലും പൈങ്കിളി–
ക്കൊഞ്ചലിൻനാദമലയ്ക്കുകയായ്
(ചെമ്മനം ചാക്കോ — കിളിക്കൊഞ്ചൽ)
For I hear you at your play
And the questions that perplexed me
Have vanished quite away
(J. W. Longfellow — Children)
കൃതകൃത്യന്റെ നിലയ്ക്കു കേറിവന്നാൻ
ബതശൈശവമേ തവസ്മിതം താ–
നിതൾ ചേർക്കുന്നിതു പൂത്തിടാച്ചെടിയ്ക്കും
(വള്ളത്തോൾ — കാറ്റിൽ പറന്ന കവിത)
പ്പവിഴക്കൈകൾ പതിച്ചതെന്റെ കുട്ടൻ
(വള്ളത്തോൾ — കാറ്റിൽ പറന്ന കവിത)
കൊച്ചുമകന്റെയെഴുത്താണല്ലോ ……
വെൺ കടലാസ്സിൻ മുറ്റത്തിട്ട മ–
നം കവരുന്നൊരു പൂക്കളമല്ലോ
(വൈലോപ്പിള്ളി — ഓണക്കിനാവ്)
ണ്ടേതെല്ലാം കാഴ്ചകളിച്ചുമരിൽ
(ബാലാമണിയമ്മ — കളിക്കൊട്ടിൽ)
ച്ചിതു തോന്നുമ്പടി തന്റെ ഭാഷയിൽത്താൻ
മുതുകയ്പെഴുമക്കൃതിയ്ക്കുമപ്പോൾ
പുതുതേൻതുള്ളികൾ ചേർന്ന ചേലിണങ്ങി
(വള്ളത്തോൾ — കാറ്റിൽ പറന്ന കവിത)
മേനിയിൽ പതിഞ്ഞിതെൻ കോൾമയിരണിക്കൈകൾ.
എന്നിലും മികച്ചൊരീയൈശ്വര്യതേജോംശത്തിൻ
പൊന്നുടലെന്റേതെന്നായ്ക്കടന്നു പുണർന്നപ്പോൾ
എന്മനസ്സുയർന്നോളംവെട്ടി, ക്കൺകളിലൂടേ
നന്മയിൽപ്പൊഴിക്കയായ് നിർമ്മലം കാവ്യാമൃതം
(ബാലാമണിയമ്മ — അമ്മ)
ഇല്ല നീ, ഇല്ലാതായ് നീ
(ജി. കുമാരപിള്ള — ഇല്ല)