images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
29
ഏകാകിനി
തെയോഫീൽ ഗൊത്തിയെ (THEOPHILE GAUTER (1811-1872))
തടിനി തൻ നെടുചുംബനമൊന്നിനാൽ
തടതലത്തിനോടോതുന്നു തന്നഴൽ;
വനമലരിന്നു സാന്ത്വനം നൽകുവാൻ
പുലരി തൂകുന്നു കണ്ണുനീർത്തുള്ളികൾ;
[1] പഴയ ‘സൈപ്രസ്സി’നോടു പറവു തൻ–
പരിഭവകഥ സായാഹ്നമാരുതൻ;
കുറുകിടുന്നു മണിപ്രാവു ‘സാമ്പ്രാണി’–
ത്തരുവിനോടു തൻ തീരാത്ത ദുഃഖങ്ങൾ.
ഹൃദയനൊമ്പരം മാത്രമൊഴികെ മ–
റ്റഖിലവും സുഖസുപ്തിയിൽ മുങ്ങവേ,
കടലിനോടു വെൺതിങ്കൾ തന്നാനനം
വിളറുവാനുള്ള കാരണം ചൊൽകയാം;
വിമലവിണ്ണിനെ ച്ചുംബിച്ചൊരായിരം
വിവരമോതുന്നു പള്ളിതൻ ഗോപുരം. [2]
ഗഗനമോ ജഗദീശ്വരനോടാരായ്വൂ
തനതു തങ്കക്കിനാവിൻ പൊരുളിനെ [3]
ശവകുടീരവും താരവും പുഷ്പവും
പറവയും കരിമ്പാറയും ചോലയും
പറവതെന്തിനു കൂടുത,ലിങ്ങെഴും
സകല ജംഗമാജംഗമജാലവും
ഹൃദയവാതിൽ തുറന്നുകൊണ്ടെന്തിനോ
വിടുതി നല്കുവാൻ വെമ്പൽകൊണ്ടീടുന്നു. [4]
വിഗതഭാഗ്യയായേകയായ് വാഴുമെൻ
വിധുരചിത്തത്തിനുത്തരമേകുവാൻ
കരുണമെന്നും കരഞ്ഞു കഴിയുമി–
ക്കടലിടുക്കൊഴിഞ്ഞൊന്നുമില്ലുർവിയിൽ! [5]

REVERIE: LA SULTANE

കുറിപ്പുകൾ
[1]
സൈപ്രസ്സ് = നിത്യഹരിതമായ ഒരു കാറ്റാടിമരം
[2]
തുംഗതയേറുമാകാശത്തിനായ് ഗിരി–
ശൃംഗങ്ങളിൽ ഭൂമി കൈ നീട്ടുന്നു.
കുന്നിൻ ചെരിവുകളിൽ വനവൃക്ഷത്തെ
ചെന്നു മുകിൽമാല ചുംബിക്കുന്നു
… … …
എന്നല്ല യുപ്പേലുമബ്ധിയെ പ്പുല്കുന്നു
നന്നദി മേളിച്ചഴിമുഖത്തിൽ
(ആശാൻ — ദുരവസ്ഥ)
മണ്ണിന്റെ പച്ചപ്പുല്പട്ടു കണ്ടുണ്ടായ
വിണ്ണിൻ കരിമുഖമെങ്ങുപോയി?
നേരെ മറിച്ചതിൻ പ്രേമപ്രകാശങ്ങൾ
താരങ്ങളായി മുളച്ചു രാവിൽ
ചുംബനം ചെയ്കയായുന്മുഖീഭൂതമാം
നമ്മുടെ യാമ്പലപ്പൂനിരയെ.
മാറുകെന്നാർത്തു കയർത്തപുഴയുണ്ടു
തീരത്തെ ത്തൊട്ടു തലോടിടുന്നു
(നാലപ്പാടൻ — ഓണക്കാഴ്ച)
പൊൽത്താരകങ്ങളെ ച്ചുംബിച്ചു നീരദം
ഉത്തുംഗശൈലം മുകരുന്നു വാനിനെ
തമ്മിൽത്തഴുകിത്തളർന്നു തടിനിയിൽ
നർമ്മസല്ലാപം നടത്തുന്നു വീചികൾ
(ചങ്ങമ്പുഴ — പിന്നത്തെ സന്ധ്യയിൽ)
നൽക്കുളിരുങ്ങിൻ ചില്ലയിലിണ
കൊക്കുരുമ്മി മയങ്ങുമ്പോൾ
വേർത്ത കാറ്റിളംകൈതതൻ കനു–
കുന്തളങ്ങൾ മുകരുമ്പോൾ
ചെണ്ടണിഞ്ഞ കുമാരിവല്ലരി
വണ്ടിനെക്കാത്തിരിക്കുമ്പോൾ
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
കൊച്ചുനിലാവും കരിനിഴലും
കെട്ടിപ്പുണർന്നു മയങ്ങി കാവിൽ
(പി. കുഞ്ഞിരാമൻ നായർ — പിച്ചിച്ചീന്തിയ പുഷ്പചിത്രം)
മംഗലമുഹൂർത്തത്തിൽ മൗനഭാഷയിലെന്തോ
തങ്ങളിൽപ്പറയുന്നു വാനവും ധരിത്രിയും
(പി. കുഞ്ഞിരാമൻ നായർ — പ്രേമാർപ്പണം)
അന്തിക്കാറ്റിൻ മാറിൽപ്പറ്റി ഗ്ഗൂഢപ്രണയത്തിൻ
പരിമളമേകും കൈത കുരുക്കും വയലു കടന്നപ്പോൾ
(പി. കുഞ്ഞിരാമൻ നായർ — പൂവിളി)
ദിനേശ്വരകിരണത്തെ ക്കുളിർമാറിൽ ച്ചേർത്തണച്ചു
പിനിനീരലരു പൊട്ടിക്കരയുന്നെന്തേ?
(പി. കുഞ്ഞിരാമൻ നായർ — താമരക്കോഴി)
നൃത്തം നടത്തുന്ന പൂവിന്റെ ചുണ്ടത്ത്
മുത്തം കൊടുക്കുന്ന കുഞ്ഞിളം തെന്നലും
നിത്യവിരഹിയാമാഴിതൻ ചാരത്തി–
ലെത്തുവാൻ വെമ്പിക്കുതിക്കും പുഴകളും
എന്നുമഞ്ജാതയായാർദ്രഹൃദന്തയായ്
വിണ്ണിനെത്തേടുമീ മൂകമാം ഭൂമിയും
(സുഗതകുമാരി — രണ്ടു ഗീതകങ്ങൾ)
കരകളും കെട്ടിയോരാം കായൽകുളം തമ്മിലാർന്ന
സരസസല്ലാപമിന്നും കഴിഞ്ഞതില്ല
(വൈലോപ്പിള്ളി — കായലുകളും കരകളും)
ആയിരം കൈകളാൽ വാരിപ്പുണരുന്നു
പാരിനെ യാരക്തൻ വാസരേശൻ
പൊന്നുഷസ്സിങ്കൽ കുണുങ്ങും ലതികയെ
വന്നിതാ പുല്കുന്നു വന്യവാതം
നീലമുകിലിനെച്ചുംബിപ്പു മാമക
സൗധാഗ്രഭാഗം മുഖമുയർത്തി
(കെ. മാധവിയമ്മ — പ്രേമയാഥാർത്ഥ്യം)
വരളുന്ന ഞാറിന്റെ ചുണ്ടിലൊരു തൂത–
പ്പുഴ പാഞ്ഞുചെന്നു ചുംബിച്ചിടുന്നു
(ദേശമംഗലം രാമകൃഷ്ണൻ — നാട്ടുവഴികൾ)
സല്ലപിച്ചീടുന്നിതെന്തൊക്കെയോ വന–
മുല്ലകളോടു സമാർദ്ര സമീരണൻ
(ടാഗോർ — ഗീതാഞ്ജലി (ജി.))
The fountains mingle with the river
And the rivers with the ocean …
See the mountains kiss high heaven
And the waves clasp one another …
And the sunlight clasps the earth
And the moonbeams kiss the sea
(Shelley — Love’s Philosophy)
… … …There bloom
Gigantic flowers on creepers that embrace
Tall trees … … …
(Toru Dutt — Sita)
[3]
നക്ഷത്രനികരമാണു് ആകാശത്തിന്റെ തങ്കക്കിനാവു്.
ആനന്ദ സ്വപ്നാങ്കുരങ്ങൾപോൽ മിന്നുന്നൊ–
രായിരയമായിരം താരകളും
(ചങ്ങമ്പുഴ — മുരളി)
സുന്ദരസ്വപ്നങ്ങളെന്ന പോലങ്ങിനെ
മന്ദഹസിക്കുന്ന താരകളും
(ചങ്ങമ്പുഴ — മരിച്ച സ്വപ്നങ്ങൾ)
പിന്നെയും പിന്നെയും വിണ്ണിലെല്ലാടവും
മിന്നിത്തിളങ്ങി വെൺതാരകകൾ
അന്യൂനരാഗവിവശരാം കിന്നര–
കന്യകമാർ തൻ കിനാക്കൾപോലെ
(ചങ്ങമ്പുഴ — നിഗൂഢദർശനം)
നിർമ്മലവാനും മയങ്ങി–നീണ്ടു
നില്ക്കുന്ന പൊന്നിൻ കിനാവുകണ്ടു
(പി. കുഞ്ഞിരാമൻ നായർ — അനാർക്കലി)
[4]
അകലത്താകാശം തലകുനിച്ചു നി–
ന്നലകടലുടൽ പുണരുമ്പോൾ
പിടയുകയാണെൻ ഹൃദയവുമേതോ
തടവലിൽ പെട്ടു തളരുവാൻ
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
നെഞ്ചുരുകിയ സൂര്യരശ്മികൾ
പൂഞ്ചിറയിൽ മുഴുകുമ്പോൾ
മോഹമുഗ്ദ്ധയായ് മാഴ്കുന്നിതേതോ
ദാഹമാർന്ന ചരാചരം
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
തൂമയിലാനന്ദം പൂണുന്നിതന്യോന്യ–
പ്രേമാർച്ചനത്തിനാലിപ്രപഞ്ചം
ഏവം ഹതഭാഗ്യമാകും മജ്ജീവിത–
മേതിൽ പകർന്നുവെച്ചീടുമിപ്പോൾ
എന്തിനെന്നല്ലാതെ യുൾത്തടത്തിൽ പൊന്തി–
പ്പൊന്തിവരുമതിൻ പ്രേമാമൃതം?
(പി. കുഞ്ഞിരാമൻ നായർ — പാത്രമില്ല)
തിരപോലെരിയുന്നുണ്ടെന്നിലുമേതോ
കരകാണാക്കായലിൻ ചൂടുള്ള ദാഹം
(അയ്യപ്പപ്പണിക്കർ — കുരുക്ഷേത്രം)
The desire of the moth for the star,
Of the night for the morrow,
The devotion for something afar
From the sphere of our sorrow
(Shelley — Elegy on Thyrza)
One in whose gentle bosom I
Could pour my secret heart of woes,
Like the care-burthen’d honey-fly
That hides his murmurs in the rose
(G. Darley — The loveliness of love)
[5]
എന്നാത്മദു:ഖം പകുത്തു വാങ്ങിക്കുവാ–
നൊന്നുമില്ലയ്യോ പരിത്യക്തയാണു ഞാൻ
(ചങ്ങമ്പുഴ — അഴലിന്റെ നിഴലിൽ)
ഹതഹൃദയമേ സതതം നീമാത്രം
കദനഗർത്തത്തിലടിയുന്നോ?
(ചങ്ങമ്പുഴ — വ്യഥ)
ഒരുത്തരുമെന്നാലെനിക്കു വേണ്ടിയി–
ട്ടൊരിക്കലും വിടില്ലൊരു നെടുവീർപ്പും
(ഇടപ്പള്ളി — എന്റെ ജീവിതം)
ദുഃഖമല്ലാതെ മറ്റൊന്നുമില്ലെനി-
ക്കിഷ്ടതോഴിയായേതൊരു കാലവും
(ലളിതാംബിക അന്തർജ്ജനം — അഗ്നിസാക്ഷി)
ചിരവിരഹത്തിൻ ചിതയിൽ നിന്നൊരു
പ്രണയത്തിൻ കിളി പറന്നുയരുമ്പോൾ
ഒരു വാക്കെങ്കിലും
ഒരു വാക്കെങ്കിലും പറക നീ
മൗനം മരണമാകുന്നു
(ബാലചന്ദ്രൻ ചുള്ളിക്കാട് — മരണവാർഡ്)
There was no leaf upon the forest bare
No flower upon the ground
And little motion in the air
Except the mill-wheel’s sound
(Shelley — A widow bird …)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.