റൊമാന്റിസിസത്തിന്റെ ആത്മഗാനപരമായ അതിപ്രസരത്തിന്നെതിരെ ഒരു സംഘം കവികൾ കലാപക്കൊടി ഉയർത്തുകയുണ്ടായി. ആത്മാംശം ഒഴിവാക്കിയും കവിതയുടെ ധാർമ്മിക പ്രതിബദ്ധതയെ നിരാകരിച്ചും കല കലയ്ക്കു വേണ്ടിയെന്ന വാദത്തിന്റെ അടിസ്ഥാനത്തിൽ ശില്പസൗന്ദര്യത്തിൽ ഊന്നിയും കാവ്യസൃഷ്ടി നടത്തിയ ഈ കവികൾ ‘പർണാസ്യേൻ’ Parnassien എന്ന പേരിൽ അറിയപ്പെടുന്നു. ആഖ്യാനപരമാണിവരുടെ കവിത. ഇവർ ഒന്നാമതായി കൂട്ടുചേർന്നു ‘ല് പർണ്ണാസ്സ്’–Le Parnasse എന്ന പേരിൽ ഒരു കവിതാസമാഹാരം പ്രസിദ്ധപ്പെടുത്തിയതിനെത്തുടർന്നാണു പ്രസ്ഥാനത്തിന്നു ഈ പേർ വീണതു് (‘പർണ്ണാസ്സ്’ ഗ്രീസ്സിലെ ഒരു പർവ്വതമാണു്–പ്രകാശത്തിന്റെയും കലകളുടേയും അധിദേവനായ ‘അപ്പോളോ’വിന്റെ ആസ്ഥാനം). ല് കോംത് ദ് ലീലാണ് പ്രസ്ഥാനനേതാവ്. ഒരു സ്കാൻഡിനേവ്യൻ നാടോടിഗാനത്തിന്റെ ഇതിവൃത്തത്തെ ഉപജീവിച്ചഴുതിയതാണു് ഈ കവിത.
നിലത്തു മഞ്ഞാകെ ത്തുടുത്തിരിക്കുന്നു.
കുഴിമാടമെന്യേ കിടന്നിടുന്നിങ്ങു
സുധീരയോധാക്കൾ പരസ്സഹസ്രം പേർ.
മരണത്തെക്കെട്ടിപ്പുണർന്നപോതും തൽ–
ക്കരങ്ങൾ വാൾകളെ വെടിഞ്ഞതില്ല തൻ– [1]
മിഴികളിപ്പോഴുമതീവ രൗദ്രങ്ങൾ; [2]
പടനിലമിതു പരമനിശ്ചലം.
മുകളിൽ വട്ടത്തിൽ പറന്നുകൊണ്ടാർത്തു
ബഹളം കൂട്ടുന്നു മലങ്കാക്കക്കൂട്ടം. [3]
വിയത്തിലുൾച്ചൂടറ്റമരുമമ്പിളി
വിതറീടുന്നു തൻ വിവർണ്ണമാമൊളി.
രുധിരസ്നാതരായ് മൃതിയടഞ്ഞോരാം
സഹഭടന്മാർ തന്നിടയിൽനിന്നുമേ
മുറിഞ്ഞ തൻ ഖഡ്ഗം പതുക്കെയൂന്നിക്കൊ–
ണ്ടെണീല്പൂ സശ്രമ ‘മിയാൽമർ’, തൽ പാർശ്വ–
ദ്വയങ്ങളിൽ ചോരയൊലിച്ചു താഴുന്നു,
കൊടിയ പോരിന്റെ കുരുതിയെന്നോണം.
ഇവിടെത്തൻ ജീവചലനമറ്റിടാ–
തൊരുത്തനെങ്കിലുമിനിയിരിപ്പില്ലേ?
വനത്തിൽ പൂങ്കിളിനിരപോൽ, കാലത്തു
ചിരിച്ചു പാടിയ യുവധീരന്മാരിൽ
ഒരുത്തനുമില്ലേ? ശരി, സകലരും
കനത്ത മൂകത ഭജിച്ചിരിക്കയാം.
തുളഞ്ഞുപോയിതെന്നുരത്തമാർച്ചട്ട,
തകർന്നിരിക്കുന്നു മമ ശിരസ്ത്രവും.
വ്രണിതമാമെന്റെ മിഴികളിൽനിന്നു
വിടാതെ ചോരവാർന്നൊഴുകീടുന്നുതേ.
അസംഖ്യം ചെന്നായ്ക്കളലറിടുകയോ, [4]
കടലിരമ്പുന്നോ, ശ്രവിപ്പതെന്തു ഞാൻ?
ഉശിരനാം കാക, വരികരികിൽ നീ
കരുത്തുകൂടും നിന്നിരുമ്പുകൊക്കിനാ–
ലിവന്റെ മാറിടം തുറ, ന്നെടുക്കുകെൻ–
ഹൃദയ, മെന്നിട്ടു ക്ഷണത്തി‘ലിൽമേ’റിൻ
മകൾക്കു കൊണ്ടുപോയ്ക്കൊടുക്കൂ ചൂടോടെ. [6]
(നിണയ്ക്കായ് ഞങ്ങളിങ്ങിരിക്കുമിപ്പോലേ).
വിദൂര ‘യുപ്സ’ലിൽ പ്രഭുക്കൾ മുന്തിയ [7]
മദിരമോന്തി പ്പൊൻചഷകങ്ങൾ മുട്ടി–
ത്തിമിർത്തു കൂട്ടമായ്ത്തകർത്തുപാടിടു–
മിടത്തിലാണെന്റെ ഹൃദയനായിക.
അവിടത്തോയ്ക്കൊറ്റക്കുതിക്കു പാറിപ്പോ–
യവളെക്കണ്ടിട്ടെൻ ഹൃദയം നല്കുക.
ഉയരെ,ക്കാകന്മാർക്കതിപരിചയ–
മിയലും ഗോപുരമതിന്നകത്തവൾ
ഉണർന്നു നില്പുണ്ടാം, കറുത്ത നീൾമുടി–
ച്ചുരുളെഴുന്നൊരാ ധവളഗാത്രിയാൾ.
അരിയ കാതുകൾക്കിടയിൽ തൂവെള്ളി
വലയം രണ്ടെണ്ണം കിടന്നാടുന്നുണ്ടാം.
ഇരുണ്ട സന്ദേശഹരാ, നീ ചെന്നു തൽ–
പ്രണയനിഷ്ഠമെൻ മനമെന്നോതുക.
അതിൻ പ്രതീകമായ് ഹൃദയം തന്നെ ത–
ന്നയപ്പതും നീയങ്ങവൾക്കു നല്കുക. [8]
തുടുപ്പും ദാർഢ്യവു മവിഹ്വലത്വവും
കുറച്ചു വാട്ടവുമെഴുന്ന ഹൃത്തിതു [9]
മദീയമെന്നവൾ തിരിച്ചറിഞ്ഞിടും,
മൃദുസ്മിതമെന്നാമുഖത്തുദിച്ചിടും!
മരിപ്പുഞാ, നോരോ മുറിവിലൂടേയും
സ്രവിച്ചുപോകയാം ജവമെൻ ചൈതന്യം.
നിനയ്ക്കിലെൻ കാലം കഴിച്ചു ഞാൻ, വരൂ
വൃകനികരമേ, കുടിക്കെൻ ചെന്നിണം.
അഭിമാനഭംഗ, മധീരതയിവ–
യ്ക്കിടപെടാ യുവാവിവൻ സ്വതന്ത്രനായ്
ചിരിച്ചുകൊണ്ടു ചെന്നണയാൻ പോകയാ–
ണമരവൃന്ദത്തിന്നിടയിൽ, സൂര്യനിൽ!
LE COEUR DE HIALMAAR
ത്തലയകലത്തു തെറിച്ചു പോയിയിട്ടും
ചിലരമരിലതൃപ്തരാകയാലോ
ചില,കണ,വേലിവ കൈവെടിഞ്ഞതില്ല.
സഹശയിത കൃപാണവല്ലിയെ സ്സ–
സ്പൃഹമസുവല്ലഭയെക്കണക്കുഗാഢം
ബൃഹദുരസി വലത്തുകയ്യിനാൽ ച്ചേർ–
ത്തഹഹ ചെരിഞ്ഞു കിടന്നിടുന്നിതേകൻ
(വള്ളത്തോൾ — പള്ളിവിരുത്തിയിലെ പോർക്കളം)
കുടിയൊട്ടു കണ്ണുതുറിച്ചെഴും മുഖത്താൽ
കൊടിയ മൃതിഭവിക്കിലും പരങ്കൽ
ച്ചൊടി വെളിവാക്കിടുവോർകളിബ്ഭടന്മാർ
(വള്ളത്തോൾ — പള്ളിവിരുത്തിയിലെ പോർക്കളം)
പരസ്പരം കോർത്തുകടിച്ച പല്ലുമായ്
പരസ്സഹസ്രം മുറിയേറ്റു ചോരയും
പുരണ്ടൊരക്കർബുകശീർഷമുൽക്കടം
(നാലപ്പാടൻ — സുലോചന)
കൊത്തിവലിക്കുന്നു ഞങ്ങൾ തന്നസ്ഥികൾ,
വട്ടമിട്ടാർത്തു പറക്കുന്നു, കൂർത്തൊരാ–
ക്കൊക്കും വിടർത്തിക്കൊടും മലങ്കാക്കകൾ
(ചങ്ങമ്പുഴ — രണാങ്കണത്തിൽ)
ദൂരെയാളുന്നു കത്തും ചിതയോ, കാട്ടിൽ തീയോ?
(വൈലോപ്പിള്ളി — സാവിത്രി)
തരിതരിയായ്ത്തെറിക്കുന്നു വിണ്ടലം …
കടലിരച്ചിരച്ചേറുന്നുകൊള്ളി മീ–
നിടറിയോടുന്നു വാനിലെല്ലാടവും
(ചങ്ങമ്പുഴ — ഇരുളിൽ)
ദൂരെ ശ്യാമഭൂവിലൊന്നു പോയ്വരേണം
ചെന്നു കൊത്തിക്കൊണ്ടു പോരേണം
ഇന്നുമാർദ്രമാമെന്റെ വേരുകളെല്ലാം
(എൻ. എൻ. കക്കാട് — നിശാമുഖം)
കാമിനി നീയാണല്ലോ.
കരളു പറിച്ചൊരു പച്ചിലയിന്മേൽ
കാളീ, നിനക്കായ് നേദിക്കാം
(കടമ്മനിട്ട — കാട്ടാളൻ)
പറയുവാനെന്റെ മരണവാർത്തയും
ശിശിര പത്രത്തിൽ പൊതിഞ്ഞുനല്കാനെൻ
ചിതയിൽ നിന്നവൻ ചികഞ്ഞെടുത്തൊരു
പ്രണയത്തിൻ ചാമ്പൽക്കുളിരും മാത്രമാം
(ബാലചന്ദ്രൻ ചുള്ളിക്കാട് — തേർവാഴ്ച)
ചുകന്നു ചുകന്നതാണെന്ന്–
ചുകന്ന കനിയോ?
ചൂടെഴും പച്ചമാംസമോ?
അറിയില്ലറിയില്ലിപ്പോൾ
(കടമ്മനിട്ട — മാമ്പൂക്കൾ)