പാരസ്പര്യമുണ്ടെങ്കിലും സാക്ഷാൽക്കാരസദ്ധ്യതയില്ലാത്ത പ്രേമത്തിൽ വിരഹവേദനയനുഭവിക്കുന്ന ഒരു ഹൃദയം അന്ത്യമായി ക്രിസ്തുവിൽ അഭയം തേടുന്നു. ക്ലൊദേലിന്റെ സ്വന്തം അനുഭവാവിഷ്കാരം തന്നെയാണിത്.
ഇമ്മൗനമയ്യോ ഭയാനകമെത്രയും. [1]
തെള്ളുന്നു മേല്ക്കുമേൽ നിർഭാഗ്യർ ഞങ്ങളെ
സാത്താനവിരതം സ്വന്തമരിപ്പയിൽ. [2]
പീഡനമേല്പൂ ഞാനിങ്ങു നിരന്തരം
പീഡനമേല്പവളങ്ങുമിപ്പോലവേ.
അങ്ങുള്ളവൾക്കുമേ, യിങ്ങുള്ളെനിക്കുമേ
ഇല്ല വഴിത്താരയൊന്നുമിടയിലായ്.
വന്നണവീലൊരു വാക്കുമളവിൽനി–
ന്നില്ല, ഹാ, നീളവതില്ല തൽപാണിയും. [3]
ഉള്ളതു കൂട്ടായി ഞങ്ങൾക്കു യാമിനി–
സംവേദനക്ഷമയല്ലാത്ത യാമിനി–
നൈഷ്ക്കർമ്മ്യമഞ്ചമായുള്ളോരു യാമിനി–
[4] സാഫല്യമറ്റൊരീ ദാരുണ പ്രേമവും.
ഏകാന്തതയിൽ ഞാൻ കാതോർക്കെ വൻഭീതി
കേറിവന്നെന്നെപ്പിടിച്ചടക്കീടുന്നു.
കേൾക്കുന്നു തത്സ്വരസാമ്യമാർന്നീടുന്നൊ–
രാരവം, രോദനമൊന്നിന്റെയാരവം. [5]
നേർത്തൊരു കാറ്റെൻ ചെവിയിലലയ്ക്കുന്നു
മച്ഛിരോ രോമങ്ങളൊക്കെയെഴുന്നുതേ.
രക്ഷിക്കവളെ മരണവിപത്തീന്നു
രക്ഷിക്ക വേതാളവക്ത്രത്തിൽ നിന്നുടൻ.
വീണ്ടും മരണച്ചുവയറിയുന്നു ഞാൻ
തെറ്റുന്നു മജ്ജൈവതാളങ്ങളൊക്കെയും.
ഇസ്സന്നിപാതത്തിലേകനായങ്ങു ഞാൻ
വീഞ്ഞുയന്ത്രത്തിൽ പ്പിഴിഞ്ഞേറെ മുന്തിരി.
പൊട്ടിച്ചിരിച്ചൊരു ഭിത്തിയിൽ നിന്നന്യ–
ഭിത്തിയിലേയ്ക്കു നടന്നേനിരവിൽ ഞാൻ. [6]
കണ്ണുകളില്ലാ നിലയിങ്കലീയെന്നെ–
ക്കാണുകയില്ലയോ കണ്ണുകൾതന്നവൻ?
കാതുകളില്ലാ നിലയിങ്കലീയെന്നെ–
ക്കേൾക്കുകയില്ലയോ കാതുകൾതന്നവൻ? [7]
പാപപ്പെരുപ്പങ്ങു താവക കാരുണ്യ–
പൂരമങ്ങല്ലോ കരകവിഞ്ഞീടുന്നു.
പ്രാർത്ഥിച്ചീടട്ടെ ഞാ, നീവേള പാർത്തട്ടിൽ
ആർത്തൻതൻ രക്ഷകരാജന്റെ വേളയാം.
TENEBRES
രേതോ കൊടും കടൽ വന്നുവീണു,
തീരെത്തളർന്നിന്നതിന്റെ രണ്ടു
താരത്തിരുന്നു ദുഃഖിപ്പു നമ്മൾ.
(ചങ്ങമ്പുഴ — നിരാശനല്ല)
എത്രങ്ങുടങ്ങളാലകൾ ജ്വാലകൾ
(ജി. കുമാരപിള്ള — തങ്കം)
രിരുളിൽത്തനിച്ചു ഞാനിങ്ങിനെയിരിക്കുമ്പോൾ
തളരും വലം കയ്യാലുഗ്രമാം ഭാരംപേറും
തലയും താങ്ങിക്കുനിഞ്ഞിങ്ങിനെയിരിക്കുമ്പോൾ
ഇക്കരമല്പം നീണ്ടാൽ തൊട്ടിടാമെന്നാകിലും
എത്രയേറെ വിദൂരത്തിൽ നീയുമോർത്തിരിക്കുമ്പോൾ
(സുഗതകുമാരി — തുലാവർഷത്തിൽ)
ഇരുസമാന്തരരേഖകളല്ലി നാം?
ഒരു വിലപ്പെട്ട ജന്മ മുഴുവനും
വെറുമൊരു വാക്കിനക്കരെയിക്കരെ–
കടവുതോണി കിട്ടാതെ നില്ക്കുന്നവർ
(ബാലചന്ദ്രൻ ചുള്ളിക്കാട് — വ്യർത്ഥമാസത്തിലെ കഷ്ടരാത്രി)
മംഗലഗന്ധം വാർന്നെൻ ജീവിതം വിരിഞ്ഞുപോയ്
(വൈലോപ്പിള്ളി — വിരഹത്തിൽ)
സ്മൃതിയെപ്പുല്കി ഞാൻ മരിച്ചു വീഴുന്നു
(ഒ. വി. ഉഷ — വിഷാദപൗർണ്ണമി)
പ്രാണവേദനയേവം ചിറകിട്ടടിക്കുമ്പോൾ
ഓമലേ നിന്നെത്തേടിക്കണ്ടെത്താതുഴന്നീടും
മാമക തപ്തപ്രാണഭൃംഗകം മൂളീടുന്നു
(ചങ്ങമ്പുഴ — ആത്മദാഹം)
മിഴിഞ്ഞു കൊടുംനോവിലന്ധമായ്ത്തപ്പീടുമ്പോൾ
(സുഗതകുമാരി — അത്രമേൽ സ്നേഹിക്കയാൽ)
ആയിരം ഭൂകമ്പങ്ങളൊരുമിച്ചലറട്ടെ
ആയിരമിടിവാൾ തൻതലയിൽപ്പതിക്കട്ടെ–
ആ നരനന്ധൻ, ശോകബധിരൻ, ഗതസംജ്ഞൻ
(പി. കുഞ്ഞിരാമൻ നായർ — സിദ്ധാർത്ഥന്റെ നാട്ടിൽ)
വിളികേൾപ്പാനൊരു കാതുമില്ലയോ?
(ഉള്ളൂർ — ഉമാകേരളം)
ഇരുളിൽ തപ്പിത്തടഞ്ഞിങ്ങിനെയുഴലുമ്പോൾ;
ഉറക്കെക്കണ്ണീരോടെയഭയം നല്കാൻ കേണു
വിളിക്കുംഭവാ, നെങ്ങുപോയി നില്ക്കുന്നു ഹരേ?
(സുഗതകുമാരി — അഭയാർത്ഥിനി)