യൗവനത്തിൽ മരണമടഞ്ഞ മിൽവ്വാ ചെറുപ്പന്നേ പേരെടുത്ത കവിയാണ്.
ശിശിരമിപ്പാരിനെ മൂടുകയായ്; [1]
കമനീയകാന്തിയിൽ മുങ്ങിനിന്ന
തരുവാടി പാടേ വിളർത്തുപോയി;
അരിയരാപ്പാടികളാലപിയ്ക്കു–
മഭിരാമഗാനം നിലച്ചുപോയി.
തനതാദ്യകാലസഖിത്വമാളും
വനികയിലന്ത്യമായൊന്നുകൂടി
അതിദീനഭാവനായ് സാവധാനം
യുവരോഗിയേകനണഞ്ഞിടുന്നു.
മഹിതമാം ജീവിതവാസരത്തിൻ
കനകപ്രഭാതത്തിൽത്തന്നെ നില്ക്കേ
ഉലകിനെ വിട്ടു പിരഞ്ഞുപോകാൻ
തുനിയുമപ്പാവം പറകയായി:
വിടയെനിക്കേകു, ഞാൻ മൃത്യുരാജ്യ–
മുടനെതാൻ പൂകുവാൻ പോകയാണേ.
പ്രിയവനി, താവക‘ദീക്ഷ’യെന്റെ [2]
ദുരദൃഷ്ടത്തിന്നൊരു സൂചകം താൻ.
പൊഴിയുമിപ്പത്രമോരോന്നുമെന്റെ
മരണസന്ദേശം വഹിക്കയല്ലീ? [3]
‘തരുനിരപത്രം പൊഴിപ്പതു നീ–
യിനിയും കണ്ടീടുമൊരിക്കൽ മാത്രം’,
ഒരു വൈദ്യദേവപ്രവാചകന്റെ–
യരുളപ്പാടിപ്പോഴനുസ്മരിപ്പേൻ. [4]
വിളറിന ശീതദിനത്തിനേക്കാൾ
വിളറി പ്പരേതഭൂ പൂകയാം ഞാൻ
വളരുമിപ്പുല്കളും മുന്തിരിത്തൈ
നികരവും മായുന്നതിന്നുമുമ്പേ [5]
ഹതഭാഗ്യനായൊരെൻ യൗവനപ്പൂ–
ലതിക ഹാ, വാടിക്കരിഞ്ഞുപോയി.
മൃതിദൗത്യമേന്തിവരുന്ന തെക്കൻ
പവമാനനെന്നെത്തലോടിടുന്നു.
വിഫലമെൻ ജീവിതപുഷ്പകാലം
നിഴലെന്ന പോലെ മറഞ്ഞിടുന്നു.
ക്ഷണികപത്രങ്ങളേ, വീഴ്ക, വീഴ്ക
വഴിയിതു മൂടുക മേല്ക്കുമേലേ:
ഇവിടെ ഞാൻ നാളെക്കിടന്നിടേണ്ടും
കുഴിയിടമെന്നമ്മ കണ്ടിടേണ്ടാ!
വിധുരത തങ്ങിനില്ക്കുന്നതാമീ
വിജനസ്ഥലിയിങ്കൽ, പക്ഷെ, യെന്റെ
ഹൃദയാധിനാഥയാമോമലേറ്റം
വ്യഥിതയായശ്രു വാർത്താഗമിക്കിൽ
മൃദുശബ്ദമൊന്നിനാലാശ്വസിക്കാ–
നുഴറുമീയെന്നെയുണർത്തിടേണം!
അവനേവമോതിയകന്നു, പിന്നെ–
ത്തിരികെയായെന്നുമേ വന്നതില്ല.
ഒടുവിൽപതിച്ചതാം പത്രകമ–
ഗ്ഗതഭാഗ്യൻതന്നന്ത്യനാൾ കുറിച്ചു.
ഉപവനം തന്നിലെ ‘ഷേൻ’ മരത്തിൻ [6]
തണലിങ്കൽ തൻകുഴി തീർത്തു ലോകം. [7]
അതിനുമേൽ നാട്ടിന കൽക്കുരിശി–
ന്നരികിൽ വന്നില്ല തൽപ്രേമപാത്രം.
അതിലൂടെ മന്ദം നടന്നുപോകു–
മിടയന്റെ കാലടിയൊച്ചമാത്രം
അനുദിനം ഭേദനം ചെയ്തിടുന്നു–
ണ്ടവിടത്തിൽ മുറ്റിന മൂകതയെ.
LA CHUTE DES FEUILLES AESCULAPIUS
ഇനി മരണത്തിലേക്കെത്ര കാതം?
(സച്ചിദാനന്ദൻ — വടക്കൻപാട്ട്)
യേകരശ്മിയുമൂതിക്കെടുത്തി മറഞ്ഞല്ലോ
പഥതാരവും മേഘഗ്രസ്ഥമായ്
മൃതിയുടെ തിമിരഗൃഹത്തിലേക്കെത്രയുണ്ടിനി ദൂരം?
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഗസൽ)
മൃത്യുവിൻ നിരക്ഷര സന്ദേശം പരക്കുന്നു
ഓരോരോ സന്ദേശം പരക്കുന്നു
(നളിനകുമാരി — വേർപാടിൽ)
ക്കോരോ ലതയിലെ പൂങ്കുലയും
(ചങ്ങമ്പുഴ — ബാഷ്പാഞ്ജലി)
യരികിൽനിന്നും പിരിഞ്ഞകലെപ്പോകുന്നേര–
ത്തുലകത്തിലെ പുതുപ്പുല്ലു നാമ്പുകളിനി–
വളരുംമുമ്പേ തിന്നാനേതൊരു പശുവെന്നു
കരുതിത്താനോ മുത്തിപ്പശുവങ്ങിനെനിന്നു
കിടുങ്ങി, പ്പിന്നെപ്പൊട്ടിച്ചിരിയായ് വിതുമ്പിപ്പോയ്.
(അയ്യപ്പപ്പണിക്കർ — പശു)
In spite of wishes, groans, and tears;
Nore one of all thy plants that grow
But Rosemary will thee go
(G. Sewell — The dying man in his garden)
Sad true lover never find my grave
To weep there
(Shakespeare — Dirge of love)
ലവനണഞ്ഞു മണലടിഞ്ഞു
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)