images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
6
തടവറയിലെ താരുണ്യം
അന്ത്രെ ഷെനിയെ (ANDRE CHENIER (1762-1794))

ഫ്രഞ്ച് വിപ്ലവത്തെത്തുടർന്നു നിലവിൽ വന്ന റൊബെസ്പിയേറിന്റെ (Robespierre) ഭീകരവാഴ്ചയിൽ വധിക്കപ്പെട്ട അനുഗ്രഹീത കവിയാണ് അന്ത്രെഷെനിയെ. വിപ്ലവാനുകൂലിയായിരുന്നിട്ടും, അതിന്റെ പേരിൽ നടന്ന അക്രമങ്ങളെ പരസ്യമായാക്ഷേപിച്ചതിനാണ് അദ്ദേഹം അറസ്റ്റിലായത്. 1794 ജൂലായ് 25 ന് ‘ഗില്ലട്ടിൻ’ യന്ത്രത്തിൽ കഴുത്തറുക്കപ്പെട്ട് അദ്ദേഹം മരിച്ചു. തന്നോടൊപ്പം തടവിലാക്കപ്പെട്ട യുവതിയും സുന്ദരിയുമായ ദ്യുഷേസ്സ് ദ് ഫ്ളെറി (Duchesse de Fleury) യുടെ വിചാരധാരയെ സങ്കല്പിച്ച് മരണത്തിനു കുറച്ചു ദിവസം മുമ്പെഴുതിയതാണിത്. ഷെനിയെയുടെ സങ്കല്പം യാഥാർത്ഥ്യമാകുമാറ് ദ്യുഷേസ്സ് ദ് ഹ്ളെറി തടവിൽ നിന്ന് രക്ഷപെടുകയുണ്ടായി–ഷെനിയെയുടെ വധത്തിനുശേഷം രണ്ടു ദിവസത്തിനുള്ളിൽ (1794 ജൂലായ് 27) ഭീകരഭരണം തകരുകയും റൊബെസ്പിയേർ തന്നെ വധിക്കപ്പെടുകയും ചെയ്ത ചുറ്റുപാടിൽ.

കൊയ്ത്തുവാളിന്റെ ഭീഷണിയേശാതെ
മൂത്തുപോരുന്നിളംകതിർ നാൾക്കുനാൾ;
അംഗമാകവേ ഞെക്കിപ്പിഴിഞ്ഞിടും
[1] യന്ത്രഭൂതത്തെയോർത്തു നടുങ്ങാതെ,
മുന്തിരി, യുഷസ്സേകും സുധാരസം [2]
മോന്തിടുന്നിതേ, ഗ്രീഷ്മം മുഴുവനും.
കാമ്യയൗവനസൗഭാഗ്യസിദ്ധികൾ
തൽസമാനമിയന്നിടുമീയിവൾ
ഇന്നെഴുന്ന വിനകളെന്താകിലും
ഇച്ഛയേലാ മരിക്കുവാനിപ്പൊഴേ.
കല്ലിനൊത്ത കരളെഴും നിസ്പൃഹർ
കണ്ണുനീരിന്നുറവിടം വറ്റിയോർ
പാഞ്ഞുചെല്ലട്ടെ ഭീകരമൃത്യുവെ–
യാഞ്ഞുപുല്കുവാനാവേശപൂർവകം.
അശ്രുബിന്ദുക്കൾ വീഴ്ത്തുന്നുവെങ്കിലു–
മാശവെയ്ക്കുന്നു ഭാവിയെപ്പറ്റി ഞാൻ;
അത്തലിൻ കൊടുംകാറ്റിലുലഞ്ഞു ഞാ–
നുത്തരക്ഷണം നില്പൂ നിവർന്നു താൻ;
തിക്തകാലമുണ്ടെങ്കിലോ, മാധുരീ–
സിക്ത കാലവുമുണ്ടതിൻ പിമ്പിലേ; [3]
ഏതുവാൻ മടുപ്പേകുന്ന പൂമധു,
ഏതുവാൻ കടൽ കോളെഴാതുള്ളതു?
വ്യർത്ഥമല്ലാത്ത സ്വപ്നമൊന്നെന്നുമെ–
ന്നുൾക്കളത്തിങ്കൽ വെച്ചുപോറ്റുന്നു ഞാൻ.
[4] ആശതൻ ചിറകേന്തുമെൻ ചൂഴെയീ
ഭീഷണബന്ധമന്ദിരഭിത്തികൾ
പാഴിലാ, ണവയ്ക്കാവുകയില്ല എൻ–
ഭാവദാർഢ്യം കുറയ്ക്കുവാനല്പവും.
നിഷ്കരുണനാം വേടൻ ചതിക്കുവാൻ
തീർത്തുവെച്ചതാം ജാലത്തിൽനിന്നുമേ [5]
രക്ഷപ്രാപിച്ച രാപ്പാടി മുന്നേപ്പോൽ
സ്വച്ഛസ്വാതന്ത്ര്യസൗഖ്യം നുകരവെ
[6] കൂടുമാമോദചൈതന്യപൂർവമുൾ–
നാടുതോറുമെ പാടിപ്പറന്നിടും. [7]
മൃത്യുവുമായകാലികവേഴ്ചയി–
ലേർപ്പെടാനിവളാളല്ലൊരിക്കലും.
നിദ്രയിങ്കലോ, ജാഗരത്തിങ്കലോ
ക്ഷുബ്ധമല്ലെന്റെ മാനസം ചിന്തയാൽ.
തെറ്റ് ചെയ്തവളല്ലഞാ, നാകയാൽ
കുറ്റബോധമില്ലെന്നെകരളുവാൻ.
പുത്തനാമുഷസ്സോരോന്നു തന്നിലും
പ്രാണനോടെന്നെകാൺകയെല്ലാരിലും
പ്രസ്ഫുരിച്ചിടുന്നാഹ്ലാദസുസ്മിതം
മൃത്യുതാണ്ഡവമാടും തുറുങ്കിതിൽ. [8]
ദൂനമാമിപ്പരിസരം തന്നിലെ
മ്ലാനത മുറ്റിനില്ക്കും മിഴികളിൽ
സുപ്രതീക്ഷാഭരിതമാമെൻനില
പാവിടുന്നൊരു പുത്തനാം ചൈതന്യം. [9]
ഹന്ത, മഞ്ജീവിതോല്ലാസയാത്ര ത–
ന്നന്ത്യമെത്രയും ദൂരെയാണിപ്പൊഴും; [10]
ഈ നടക്കാവിൻ നൽത്തണൽവൃക്ഷങ്ങൾ
ഞാൻ കുറച്ചേ കടന്നതുള്ളിന്നിയും;
ഇപ്രശസ്തമാം ജീവിതസദ്യയി–
ലിപ്പോൾ വന്നതു മാത്രമേയുള്ളു ഞാൻ; [11]
പൂർണ്ണമാം നിലയ്ക്കിപ്പൊഴെൻ കൈകളിൽ
കാണുമിപ്പാനപാത്രം സതൃഷ്ണയായ്
ഞാനെടുത്തൊന്നു മോന്തുവാൻ ചുണ്ടിനു
നേരെ വെച്ചതേയുള്ളൂ ഞൊടിയിട. [12]
ഇപ്പൊഴും ഞാൻ വസന്തർത്തുവിങ്കലാ–
ണപ്പുറത്തുള്ള കൊയ്ത്തുമേ കാണണം.
അർക്കനെപ്പോൽ ഋതുക്കൾ പിന്നിട്ടുഞാൻ
പൂർത്തിയാക്കട്ടെ മജ്ജീവിതാബ്ദവും.
വല്ലിതന്മേലെ യുദ്യാനലക്ഷ്മിതൻ
ഫുല്ലമാമഭിമാനമെന്നോണമായ്
ഉല്ലസിയ്ക്കുന്ന ഞാനിതഃപര്യന്തം
പൊന്നുഷദ്ദീപ്തിമാത്രമേ കണ്ടുള്ളൂ,
കാന്തിയേറുന്ന സന്ധ്യതന്നാഗമാൽ
ശാന്തിപൂകട്ടെൻ ജീവിതവാസരം. [13]
ഹാ, മരണമേ, മാറുനീ, മാറുനീ
കാലമായതില്ലിന്നിയും, കാക്കുനീ. [14]
മാനഹാനിനിരാശതാഭീതികൾ
കാർന്നുതിന്നും കരൾകളെക്കാണുവാൻ
പോക, വൈകാതെ പോക നീ, ചെന്നവയ്–
ക്കേകുകാശ്വാസപീയുഷമമ്പിലായ്. [15]
എന്നെയുംകൊണ്ടുപോകാൻ ‘പലേ’ സിനി [16]
ങ്ങുണ്ടനവധി ശാദ്വലമിന്നിയും,
പ്രേമദേവതയ്ക്കെന്നകം ചുംബന–
ധാരകൊണ്ടു നിറയ്ക്കണമിന്നിയും,
താളമേളങ്ങളാൽ നവദേവിമാർ [17]
ക്കോളമെന്നുള്ളിലേറ്റണമിന്നിയും.
ഹാ മരണമേ, മാറുനീ, ഞാൻവരാ,
കാലമായില്ല, കാക്കണമിന്നിയും! [18]
– ഈ വിധമെൻ വിപഞ്ചിയൊരു യുവ–
[19] ബന്ദിനിയുടെ യന്തരംഗാലാപം–
താപകോപാഭിലാഷങ്ങൾ തീവ്രമായ്
താവിടുന്നതാമാത്മ നിവേദനം–
കേട്ടുണർന്നിടുന്നെന്നും തടവിതിൽ;
കൂട്ടുബിന്ദി ഞാൻ സന്തപ്തനെങ്കിലും,
വാടി വന്നിടും മജ്ജീവനാൾകൾതൻ
ജാഡ്യത വെടി, ഞ്ഞാനിഷ്ക്കളങ്കമാം
മഞ്ജുവക്ത്രത്തിൽ നിന്നൂർന്ന വാക്കുകൾ–
ക്കെൻകവിതതന്നീണം പകരുന്നു!

LA JEUNE CAPTIVE

കുറിപ്പുകൾ
[1]
വീഞ്ഞുണ്ടാക്കുന്ന യന്ത്രം
[2]
കാല്യകാന്തി മോന്തിനില്ക്കും
കായ്കനിത്തൊടികൾ തോറും
(ചങ്ങമ്പുഴ — നർത്തകി)
[3]
അഴലേകിയ വേനൽപോ, മുടൻ
മഴയാം ഭൂമിയിലാണ്ടുതോറുമേ,
കൊഴിയും തരുപത്രമാകവേ
വഴിയേ പല്ലവ മാർന്നു പൂത്തിടും
(ആശാൻ — സീത)
ഏതു കൂരിരുട്ടിന്നുമൊടുവിലുഷസ്സൊന്നു–
ണ്ടേതു കല്പാന്തത്തിനുമഗ്രത്തിൽ കൃതയുഗം
(ഉള്ളൂർ — മൃണാളിനി)
ഊനമെങ്ങുമണയാതിവണ്ണമിരവിന്നു പിമ്പു പകലും സദാ
വേനലിൻ പിറകിൽ വർഷവും പുനരഴൽക്കു ശേഷമൊരു സൗഖ്യവും
(വള്ളത്തോൾ — ചിത്രയോഗം)
ദുഃഖങ്ങൾ സൗഖ്യത്തിനകമ്പടിക്കാർ
(വള്ളത്തോൾ — കാറുകണ്ട കർഷകൻ)
ഉള്ളതല്ലോ പകലും വെളിച്ചവു–
മല്ലലിന്നുണ്ടു പിന്നിലാഹ്ലാദവും
(കെ. കെ. രാജാ — എങ്കിലും)
ഇരുൾപ്പരപ്പാം മറകൊണ്ടുതന്മെയ്
മറച്ചിരുന്നാണ് മരീചിമാലി
ലോകത്തെയാഹ്ലാദ വികാസിയാക്കി–
ത്തീർക്കും പ്രഭാതത്തെ രചിപ്പതല്ലോ
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
മിന്നുമുഷസ്സൊന്നു മൊട്ടിട്ടു നില്പതു–
ണ്ടിന്നെന്ന കൂരിരുട്ടിന്റെ പാഴ്ചില്ലയിൽ
(പി. കുഞ്ഞിരാമൻ നായർ — കിഴക്കും പടിഞ്ഞാറും)
ഇന്നിരിണ്ടൊരീ രാത്രി നാളേയ്ക്കു
പൊന്നുഷസ്സായിത്തീരില്ലേ?
(പി. കുഞ്ഞിരാമൻ നായർ — അനാർക്കലി)
രാവിതുമായും വീണ്ടും പുലരി തിരിച്ചെത്തും
പാഴ്മഞ്ഞിൻ പുറകിലായ് പൂക്കാലമല്ലേ ദേവി?
(സുഗതകുമാരി — ആശ)
ഇരുളാണിരുളാണെല്ലാമെങ്കിലു–
മിരുളിനുമുണ്ടു വെളിച്ചം
(അയ്യപ്പപ്പണിക്കർ — കുടുംബപുരാണം)
പറവകൾപോലും വിളിച്ചുകൂവുന്നു–
‘ണ്ടിരുളിനപ്പുറം വെളിച്ചമുണ്ടല്ലോ’
(എം. എൻ. പാലൂര് — സുഗമസംഗീതം)
എല്ലാമിരുട്ടും വെളിച്ചവും ചേർന്നതാ–
ണില്ലാ തനിച്ചൊന്നഖിലവും സങ്കരം
(ചങ്ങമ്പുഴ — തമസ്സിൽ)
അല്ലെങ്കിലും സഖീ വല്ലകാലത്തുമാ–
നല്ലകാലം മർത്ത്യനില്ലാതിരിക്കുമോ?
(ചങ്ങമ്പുഴ — മൗനഗാനം)
ഉണ്ടാകും വല്ലപ്പോഴും മഴവില്ലുകളെങ്കിൽ
കൊണ്ടലാലലം നീലവിണ്ടലമിരുണ്ടോട്ടെ
(ചങ്ങമ്പുഴ — കൃതാർത്ഥൻ ഞാൻ)
ശീതോഗ്ര വാതമേ, വർഷമണഞ്ഞെത്ര
വേതാളതാണ്ഡവമാടിയാലും
ഒട്ടേറെ ദൂരെപ്പുറകിലായീടുമോ
മൊട്ടിടും മുഗ്ദ്ധവസന്തമാസം
(ചങ്ങമ്പുഴ — ചിതറിയചിന്തകൾ)
കട്ടികൂടും കൂരിരുട്ടിന്റെ പിന്നിലേ
മൊട്ടിടും മുഗ്ദ്ധമാം സുപ്രഭാതം
(ചങ്ങമ്പുഴ — പാടുന്ന പിശാച്)
Behind the steps that Misery treads
Approaching Comfort view,
The hues of bliss more brightly glow
Chastised by sabler tints of woe
(Thomas Gray — Ode on the pleasure arising from vicissitude)
[4]
മരണം ഭരിക്കുന്ന മന്ദിരത്തിലുമാശാ–
കിരണങ്ങളെച്ചുംബിച്ചമരും ഭ്രാതാക്കളേ
(വൈലോപ്പിള്ളി — കവിയും കുഷ്ഠരോഗിയും)
കൂരിരുൾമെല്ലെ വിഴുങ്ങുമക്കല്ലറ–
ക്കൂട്ടിന്നഴികളെക്കൊത്തിമുറിച്ചുടൻ
ഇത്തിരിനേരം പറന്നു കളിപ്പിതാ–
ച്ചിത്തം ചിറകു വിരുത്തി വിൺവീഥിയിൽ
(പി. കുഞ്ഞിരാമൻ നായർ — കാരാഗൃഹത്തിൽ)
Stone walls do not a prison make,
Nor iron bars a cage;
Minds innocent and quiet take
That for an hermitage
(Colonel Lovelace — To Althea from prison)
[5]
ജാലം = വല
[6]
Sweet is pleasure after pain
(Dryden — Alexander’s Feast or Power of Music)
[7]
ഞാനിതുവരെ പാടിപ്പറന്നു
ഗാനസൗന്ദര്യസാരം പകർന്നു
(ചങ്ങമ്പുഴ — രാഗപരാഗം)
പാടിക്കൊണ്ടപ്പൊഴും പാറിപ്പറക്കുന്നു
പാറിക്കൊണ്ടെപ്പൊഴും പാടിടുന്നു
(വൈലോപ്പിള്ളി — വാനമ്പാടി)
(Shelley — Ode to a skylark)
നാടുകൾ തോറും നടന്നാടുന്നു പാടുന്നു നീ
നാടില്ല, കുടിയില്ല, നിൻധനം സുസ്വാതന്ത്ര്യം
(കെ. മാധവിയമ്മ — കാട്ടിലെ കിളി)
വാർദ്ധകത്തിന്റെ തൂവെള്ളിക്കൂടും
വാർത്തു, നീ വിധേ, കാത്തിരിക്കായ്ക:
കിട്ടുകില്ലീ വിഹംഗമാജന്മം
സൃഷ്ടിഗാനം പറന്നുതാൻ പാടിടും
(യൂസഫലി കേച്ചേരി — നിത്യചക്രം)
And I was filled with such delight
As prisoned birds must find in freedom
Winging wildly across the white
Orchards and dark-green fields; on, on; and out of sight
(Siegfried Sassoon — Every one sang)
[8]
തലേന്നു വധിക്കപ്പെട്ടവരിൽ താൻ പെട്ടിട്ടില്ലെന്നു കണ്ടു മറ്റു തടവുകാർക്കുള്ള സന്തോഷം (നിത്യേന നൂറുകണക്കിൽ തടവുകാരെ തലയറുത്തു കൊന്നിരുന്നു).
[9]
രാത്രിയുടെ നിലവറയാണീ മുറി,
തുറുങ്കിലും പ്രതീക്ഷിക്കുന്ന ഹൃദയംപോലെ
അവസാനത്തെ ചോരത്തുള്ളിയും
ഊറ്റിയെരിയുന്ന വിളക്ക്
(ബാലചന്ദ്രൻ ചുള്ളിക്കാട് — ഒരു ദിനാന്ത്യക്കുറിപ്പ്)
[10]
ഇനിയുമെത്രയോ വഴിനടക്കണ–
മെനിക്കിരുളായിക്കഴിവതിൻ മുമ്പേ.
(എം. ആർ. നായർ — ഹാസ്യാഞ്ജലി)
[11]
ഭാവി ഭദ്രമായ് കൊട്ടിയടച്ചു ഞാൻ
ജീവിതസ്സദ്യയുണ്ണാനിരിക്കവേ
വാ നിറയെ വെളുക്കച്ചിരിയുമായ്
വാതിൽ മുട്ടി വിളിക്കുവതാരിവൻ?
(കെ. മാധവിയമ്മ — വാർദ്ധകം)
[12]
സ്മയമോടു മദന്തികത്തിൽ നിർ–
ദ്ദയമെത്തീടുവതെന്തിനെൻ മൃതേ
പ്രിയപാത്രമിതങ്ങുടയ്ക്കുമോ
ഭയനിഷ്പന്ദിതമെന്റെ ലോചനം
(കെ. കെ. രാജാ — മദ്യപാനം)
[13]
My times be in thy hand,
Perfect the cup as planned.
Let age approve of youth and death complete the same
(Robert Browning — Rabbi Ben Ezra)
[14]
മരണമേ തവ ശൂന്യ തമസ്സിനെ–
ശ്ശരണമാക്കുവതെങ്ങിനെയാണഹോ,
കിരണമാലിയൊഴുക്കിയ തങ്കനീർ
തിരളുമീയുലകത്തെ വെടിഞ്ഞു ഞാൻ?
ഇല്ല ഞാൻ, മരണ, നിൻ വഴിയ്ക്കു പോ–
രില്ലനിന്നനുജ നിദ്ര ചൊൽകയാൽ
നല്ലവണ്ണമറിവുള്ളതാണെനി–
ക്കല്ലടഞ്ഞ തവ നാട്ടിലെ സ്ഥിതി
(വള്ളത്തോൾ — നരകണ്ടിട്ട്)
നിസ്ത്രപം ഭീരുവെപ്പോലാത്മഹത്യയാൽ
നിശ്ചയം, തോഴീ, വിമുക്തയാകില്ല ഞാൻ
(ചങ്ങമ്പുഴ — തപ്തപ്രതിജ്ഞ)
ഒരു കപട ഭിക്ഷുവായ് ഒടുവിലെൻ ജീവനേയും
ഒരു നാൾ കവർന്നു പറന്നു പോകുവാൻ
നിഴലായ്, നിദ്രയായ് പിന്തുടർന്നെത്തുന്ന
മരണമേ, നീ മാറി നില്ക്ക
(ഒ. എൻ. വി. കുറുപ്പ് — പാഥേയം)
ഉറക്കമാകാൻ സമയമാ–
യീലരങ്ങൊഴിവതിൻ മു–
മ്പെനിക്കിനിയുമഭിനയിക്കാ–
നുണ്ടു ലോക നാടകം
(കരൂർ ശശി — മനസ്സിൽ മണിമുഴക്കം)
[15]
നേരാമായതു ഹാ ശുഭേ ഭയദമാം വൻതോക്കുതൻ വായിലാ–
വീരാഖ്യയ്ക്കു കൊതിയ്ക്കുമെത്ര തരുണർക്കാശ്വാസമേകുന്നു നീ.
ആരായുന്നിതു രാഗപുഷ്പസൃതിമേൽ മുള്ളേറ്റ നോവാറ്റുവാൻ
താരാർമേനികൾ തന്നെ ശീതതരമാം നിന്നംഗസംഗംമൃതേ.
(ആശാൻ — പ്രരോദനം)
[16]
പലേസ്–Pales = ഇടയന്മാരുടേയും ആട്ടിൻ കൂട്ടങ്ങളുടേയും ദേവത.
[17]
സംഗീതസാഹിത്യാദി കലകളുടെ ഒൻപതു അധിഷ്ഠാന ദേവതമാർ (Muses).
[18]
മരണം!–മരണമോ? മരണം പോലും–കഷ്ടം
മനമേ മതിയാക്കൂ നിന്റെ ജൽപനമെല്ലാം.
ജീവിതം വെറും സ്വപ്നമാണെങ്കിലായിക്കോട്ടേ
ഭൂവിലാസ്വപ്നം കാണലാണെന്നാലെനിക്കിഷ്ടം.
മരണം തരുന്നൊരപ്പുഞ്ചിരിക്കായിട്ടു ഞാൻ
വെറുതെ കളയല്ലിജ്ജീവിതബാഷ്പംതെല്ലും
(ചങ്ങമ്പുഴ — മൗനഗാനം)
പോരാടുന്നതു തീരാതെങ്ങിനെ
പോരാൻ ഞാനിനി നീ വിളിച്ചാലും
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
മരിക്കില്ല ഞാൻ, മരിക്കയുമില്ലെന്നിലെ
മനുഷ്യൻ മേന്മേൽ ഭാവനിർഭരം വളരാവൂ
(വൈലോപ്പിള്ളി — കിളിയും മനുഷ്യനും)
ആരാണെന്നെ വിളിയ്ക്കുന്നു
അക്കരെനിന്നും വിളിയ്ക്കുന്നു.
ആരായാലും ഞാനില്ല
അന്തികറുത്തു കഴിഞ്ഞില്ല
ഇക്കരെയെന്തഴകാണ്
ഇക്കരെ വിടുവാൻ മടിയാണ്
(പുലാക്കാട്ട് രവീന്ദ്രൻ — അക്കരെനിന്ന്)
എയ്തു തീരാത്തൊരാവനാഴി നീ
പെയ്തുതീരാത്ത കൊണ്ടൽ നീ
(യൂസഫലി കേച്ചേരി — വയലാർ)
For there is goodness yet to hear
and fine things to be seen
Beofre we go to paradise
by way of Kensel Green
(G. K. Chesterton — Before the Roman came to Rye)
Tarry a while, o Death, I cannot die
With all my blossoming hopes unharvested,
My joys ungarnered, all my songs unsung.
And all my tears unshed
(Sarojini Naidu — The poet to Death)
“O my God, I say, take me not hence
in the midst of my days,
Thou whose years endure
throughout all generations”
(Bible — Psalms: 102)
[19]
ബന്ദിനി = തടവുകാരി
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.