images/Titian-An-Idyll.jpg
An Idyll, a painting by Titian (1490–1576).
8
പരിത്യക്ത
മദാം ദെബോർദ് വൽമോർ (MADAME DESBORDES VALMORE (1786-1859))

ഇളം പ്രായത്തിലേ നടിയായിരുന്ന മദാം ദെബോർദ് വൽമോർ നാടകവേദിവിട്ടു കാവ്യവേദിയിൽ പ്രവേശിച്ചു സ്വന്തമായൊരു സ്ഥാനം നേടിയെടുത്ത പ്രതിഭാശാലിനിയാണ്. അവരുടെ കവിതയോട് തനിക്കുള്ള കടപ്പാട് വെർലേൻ (VERLAINE) വളിപ്പെടുത്തിയിട്ടുണ്ട്.

നല്കി ഞാൻ നിനയ്ക്കെന്‍ ഹൃദയം, നീ
നല്കി നിന്റെതെനിയ്ക്കുമായ്; [1]
ഈ ഹൃദയവിനിമയത്തിൽ നാം
നേടിയദ്വൈതനിർവൃതി. [2]
ഹാ, തിരിച്ചു നീ വാങ്ങി നിൻകരൾ,
ഇല്ലെനിക്കൊന്നുമെന്നായി;
ഹാ, തിരിച്ചു നീ വാങ്ങി നിൻകരൾ,
നഷ്ടമായെനിക്കെന്റേതു. [3]
വന്നില, പൂവു, കായ്പോലു, മെത്ര [4]
സുന്ദരമായിരുന്നതു;
അത്തളിരുമത്താരുമായതിൻ
വാർമണവും വർണ്ണാഭയും!
ആയതിനെ നീ ചെയ്തതെന്തൊന്നാം
മാമകപ്രാണനായകാ?
മാൺപിയന്നൊരാപ്പുണ്യപ്പൂൺപിനെ–
യെന്തു ചെയ്തെന്തു ചെയ്തു നീ? [5]
അമ്മ കൈവിട്ടു രക്ഷയറ്റൊരു
പാവം കുഞ്ഞിനു തുല്യയായ് [6]
ഇങ്ങുതള്ളി നീയെന്നെ വാഴ്‌വിന്റെ
കണ്ണുനീരു കുടിയ്ക്കുവാൻ,
ഇങ്ങുതള്ളിവിട്ടെന്നെ ദൈവത്തിൻ
കണ്ണിൻ മുമ്പാകെത്തന്നെ നീ.
നീയറിയുമോ പൂരുഷനൊരു
നാളുലകിതിലേകനാം;
വെമ്പും കൈവിട്ട പ്രേമസൗഭഗം
വീണ്ടുകൊള്ളുവാനന്നവൻ.
നീ വിളിച്ചിടും, പക്ഷെ നിൻ വിളി–
ക്കാരുമുത്തരമേകില്ല;
നീ വിളിച്ചിടു, മപ്പൊഴുതിലാം
നീ വിചിന്തനം ചെയ്വതു.
ചിന്തയിൽ മഗ്നനായി വന്നു നീ–
യെന്റെ വാതിലിൽ മുട്ടിടും; [7]
വന്നണയും നീ ചിന്തയിലാണ്ടു
മുന്നെപ്പോൽ ഹൃദയാലുവായ്.
[8] ‘ആരുമില്ലവളന്തരിച്ചു’വെ–
ന്നാരാനും നിന്നോടോതിടും;
ഓതുമാരാനു, മെന്നാലാർ സഹ–
താപാശ്രു നിണയ്ക്കായ്ത്തൂകും? [9]

QU’EN AVEZ-VOUS FAIT

കുറിപ്പുകൾ
[1]
സദന നികടവർത്തിയുണ്ടൊരാൾ
ഹൃദയമന്നവൾ നല്കിമുന്നമേ
… … …
വരുവേൻ പ്രിയ കേണിടായ്കയെൻ
കരൾ നിങ്കയ്യിൽ, വപുസ്സുമെത്തുവാൻ
(ആശാൻ — ലീല)
ചെല്ലമായ്ത്താൻ വളർത്തും മാൻകിടാവെയെ–
ന്നല്ലവൾക്കായ്ത്തൻ ഹൃദയവുമേകിനാൻ
(ആശാൻ — ശ്രീബുദ്ധചരിതം)
ഒന്നുള്ളതേകനടിയറവെച്ചുപോ–
യന്യനു നല്കാൻ ഹൃദയമില്ലെൻവശം
(പി. കുഞ്ഞിരാമൻ നായർ — പരീക്ഷ)
തൈമണിക്കാറ്റു മുല്ലയോടോതി:
നിന്മനമാർക്കു നല്കും നീ?
(പി. കുഞ്ഞിരാമൻ നായർ — നീ വരില്ല)
വരണമാല്യത്തോടൊപ്പം പരസ്പരം
കരളുകൈമാറി നില്ക്കുന്ന നിങ്ങളെ
(ചങ്ങമ്പുഴ — സൗഹൃദമുദ്ര)
ദമ്പതിമാരേ, പരസ്പരം മാനസ–
ച്ചമ്പനീർപ്പൂമാല മാറിയേവം
(ചങ്ങമ്പുഴ — ഒരു വിവാഹ മംഗളാശംസ)
എടുക്കൂ സഖി നിന്റെ പൂങ്കര, ളിതായെന്റെ
ചെങ്കര, ളവ പ്രേമപ്പിത്തളനൂലിൽ കോർക്കാം
(കടമ്മനിട്ട — പ്രണയഗീതം)
My true love hath my heart and I have his
(Sir Sidney — A ditty)
And wilt thou leave me thus
That hath given thee my heart
(Sir T. Wyat — The lover’s appeal)
[2]
ഒന്നായി ജായാവരർ നിങ്ങൾ
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
ഒത്തുചേർന്നാനന്ദവും ദുഃഖവും പ്രാപിച്ചുകൊ–
ണ്ടദ്വൈതഗീതംപാടിയാടുന്ന രണ്ടാത്മാക്കൾ
(വൈലോപ്പിള്ളി — വിരഹത്തിൽ)
അറിയാ, തടുത്തുനാ, മുടൻ
ഇരുമെയ്കളിലൊരു കരൾ തുള്ളി
അതിൽ നീറി നെയ്ത്തിരി മാതിരി
ഒരു നോ, വൊരു ലഹരി, യൊരൂറ്റം
(എൻ. വി. കൃഷ്ണവാരിയർ — പുഴയൊലിവിൽ പോളകൾപോലെ)
കൈകൾ കോർത്തും കരളുകൾ ചേർത്തും
മെയ്കളിലൊരേ ചേതന വീർത്തും
(എൻ. വി. കൃഷ്ണവാരിയർ — സാവിത്രി)
നിന്നെയെന്നിലുമെന്നെനിന്നിലു–
മൊന്നുപോൽ ചേർന്നു കണ്ടു ഞാൻ
(ചങ്ങമ്പുഴ — വെളിച്ചത്തിന്റെ മുമ്പിൽ)
രണ്ടല്ല നീയും ഞാനുമൊന്നായിക്കഴിഞ്ഞല്ലൊ
വിണ്ടലം നമുക്കിനി വേറെവേണോ?
(ചങ്ങമ്പുഴ — ആത്മരഹസ്യം)
പരിപൂതപ്രേമത്താലാത്മാവൊന്നായ്
പ്പരിപൂർണ്ണത്വത്തിൽ മുഖം കാണുമ്പോൾ
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
ഒന്നാക്കിത്തീർത്തിതവരെ–
ക്കാട്ടിലേകാന്ത ജീവിതം
(പി. കുഞ്ഞിരാമൻ നായർ — ശ്രീരാമചരിതം)
താളലയത്തിൽ ചുവടുകൾ വെയ്ക്കെ
നീലിമയാർന്ന നികുഞ്ജത്തിൽ
പ്രണവപ്പൊരുളിലലി, ഞ്ഞാശബ്ദ–
പ്രതിരവധാരകളിണ ചേർന്നു;
അദ്വൈതപ്പൊരുളായി നമ്മുടെ
അനുരാഗത്തിൻ പ്രതിഭാസം
(മംഗലാട്ട് സുകുമാരൻ — നഗരാഞ്ജലി)
ഈ മിഴി ചെന്നാമിഴിയിലെത്തി
ജീവിതമുത്സവമേളയായി
ഉൾക്കളമാകെ വസന്തമായി
ദിക്കുകളെല്ലാം നിലാവുമായി
(ഒ. വി. ഉഷ — കല്യാണം)
‘ഓമനേ, രണ്ടല്ല നമ്മൾ’, എന്നാൽ
നോവില്ല നോവിലുമെന്റെ ചിത്തം
(ഒളപ്പമണ്ണ — കുതിർന്ന കണ്ണുകൾ)
അന്യോന്യ പ്രണയത്തിനാൽ കരളിന്നൈക്യം ലഭിച്ചുള്ളൊര–
ത്തന്വീപൂരുഷഹൃൽച്ചമൽക്കൃതി സുധാസാരാഭി വർഷായിതം.
(കെ. എം. പണിക്കർ — ചാടൂക്തി മുക്താവലി)
രണ്ടു പുഞ്ചിരികൾ, രണ്ടൂഷ്മളവികാരങ്ങൾ
രണ്ടെന്ന ഭാവം വിട്ടിട്ടൊന്നായിബ്ഭവിക്കുമ്പോൾ
(നാലാങ്കൽ — സമാഗമം)
ഒന്നായും സൗഖ്യദുഃഖങ്ങളിലനുഗുണമായേതു കാലത്തുമുൾപ്പൂ–
വിന്നുള്ളാശ്വാസമായും പുനരപി ജരയാൽ ഭേദിയാതുള്ളതായും
(ഭവഭൂതി — ഉത്തരരാമചരിതം)
(ചാത്തുക്കുട്ടി മന്നാടിയാരുടെ തർജ്ജമ)
ഞാനാണല്ലോ നീ, നീയാണല്ലോ ഞാൻ
നാമാണല്ലോ നന്മ നിറഞ്ഞ പരിപൂർണ്ണത
(കടമ്മനിട്ട — പുരുഷസൂക്തം)
So fold thyself my dearest, thou, and slip
Into my bosom and be lost in me
(Tennyson — Now sleeps the crimson petal, now the white)
In my heart I made him room:
O love my Willie!
(Jean Ingelow — Playing on the Virginals)
Two bodies with one heart and spirit,
Two tapers with one celestial flame,
Two drops of the same essence joined together into one
O, that is what we are Leila
(Prof. Seshagiri Rao Naidu — Leila-Majnu)
[3]
എങ്കിലുമകന്നു നീ, നിനയ്ക്കു ഞാനില്ലാതായ്
(എൻ. വി. കൃഷ്ണവാരിയർ — കള്ളദൈവങ്ങൾ)
[4]
പാലയ്ക്കില വന്നു, പൂവന്നു, കായ്വന്നു
(അജ്ഞാതനാമാവു് — നാടൻപാട്ട്)
[5]
കല്ലോലക്കൈകളിൽത്താലോലമാട്ടിയെൻ
ചെല്ലത്തെ, ചൊൽകനീ, യെന്തു ചെയ്തു
(ചങ്ങമ്പുഴ — ആറ്റുവക്കിൽ)
[6]
അമ്മയില്ലാത്ത കുഞ്ഞിന്റെ
അകം നീറ്റുന്ന നോവിലും
(വിഷ്ണുനാരായണൻ നമ്പൂതിരി — അന്ത്യയാത്ര)
ജനയിത്രി വെടിഞ്ഞ പൈതൽപോലെൻ
മനമേ, നീയഴലേതു മേന്തിടാതെ
(ബാലാമണിയമ്മ — അമൃതധാര)
ജനനി കൈവിട്ടുപോയ്പോയുഴയുന്ന
തനയർതൻചുടുനിശ്വാസ വീചികൾ
(അയ്യപ്പപ്പണിക്കർ — നയിനി തടാകത്തിൽ)
[7]
മുട്ടി വിളിക്കുന്നു പിന്നെയും വന്നവൻ
കൊട്ടിയടച്ച നിൻവാതിലിന്മേൽ
ഭീകരരാത്രിയാണെങ്ങുമിരുട്ടുമാ–
ണേകാകിയാണവനെന്തു ചെയ്യും?
(ചങ്ങമ്പുഴ — ഗായകൻ)
മുട്ടുകയാണെന്നു, മെന്റെ ചിത്തം
കൊട്ടിയടച്ചൊരാ വിതിലിങ്കൽ
(ഇടപ്പള്ളി — ഭിക്ഷു)
ഒരിക്കലും ലയംവരാത്ത നിഷ്കളങ്ക രാഗമാ–
ണിരിപ്പതെന്റെ ഹൃത്തിലെന്നറിഞ്ഞു കൊൾക സത്യമായ്
ഒരിക്കൽ നീയിതൊക്കെയെണ്ണിയെണ്ണിയോർത്തു കേണിടും,
ധരിക്ക ഞാൻ ശപിക്കയല്ലനുഗ്രഹിക്ക തന്നെയാം
(മേരി ജോൺ തോട്ടം — പ്രഭാവതി)
മതി, മതി, യെൻ പൂതലിച്ച കതകിൽ മുട്ടിടൊല്ലേ
(വൈലോപ്പിള്ളി — ഒരുവൾ)
I loved a love once, fairest among women:
Closed are her doors on me, I must not see her-
All, all are gone, the old familiar faces
(Charles Lamb — The old familiar faces)
[8]
എരിഞ്ഞുചാമ്പലായൊരെന്റെ ചിത്തമിന്നു കാഴ്ചയായ്
തരുന്നു, നിൻ പദങ്ങളിൽ നമസ്കരിച്ചിടുന്നു ഞാൻ
(മേരി ജോൺ തോട്ടം — പ്രഭാവതി)
[9]
മരിക്കിലിവനെ സ്മരിച്ചു കരയാനൊരുത്തനില്ലല്ലോ
(ചങ്ങമ്പുഴ — കാമുകന്റെ സ്വപ്നങ്ങൾ)
എന്നെയോർത്തു കേഴാനൊന്നീ
മന്നിലില്ലെനിക്കൊരാളും
(ചങ്ങമ്പുഴ — നർത്തകി)
Colophon

Title: French Poems (ml: ഫ്രഞ്ച് കവിതകൾ).

Author(s): Mangalat Raghavan.

First publication details: Mathrubhumi Books; Kozhikode, Kerala; 1993.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് കവിതകൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 16, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: An Idyll, a painting by Titian (1490–1576). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.