മനുഷ്യാത്മാവിന്റെ നെടുവീർപ്പുകളും നൊമ്പരങ്ങളുമാണ് മറി നൊയേലിന്റെ കവിതയുടെ ഉൾത്തുടിപ്പുകൾ. താരുണ്യത്തിളപ്പിൽ ഒരു മോഹഭംഗത്തിന്നടിപെട്ട അവർ നിത്യകന്യകയായി ജീവിച്ചു സാഹിത്യപ്രവർത്തനങ്ങളിൽ മുഴുകി. ക്രിസ്തുവിൽ അചഞ്ചലവിശ്വാസമർപ്പിച്ചു മനശ്ശാന്തി കൈവരിച്ച അവരുടെ കവിതകളിൽ സ്വാർത്ഥത്യാഗത്തിലൂടെയുള്ള സേവനത്തിന്നു് ഊന്നൽ നല്കുന്ന ക്രൈസ്തവദർശനത്തിന്റെ ഉദാത്തത അവയെ ആർദ്രമാക്കുന്ന ഒരു അടിയൊഴുക്കായി ഒളിഞ്ഞിരിപ്പുണ്ടു്.
കർത്തവ്യനിഷ്ഠയാൽ പ്രേരിതമായ സേവനത്തിന്റെ ഹോമാഗ്നിയിൽ സ്വയം ഹവിസ്സായി എരിഞ്ഞടഞ്ഞ പ്രേമനിഷ്ടമായ ഒരു ഹൃദയത്തിന്റെ കദനകഥയാണിത്. കവയിത്രിയുടെ വ്യഥിതഹൃദയത്തിന്റെ ഗദ്ഗദം ഇതിൽ വിലയിച്ചിരിപ്പുണ്ടെന്നു പറയാം.
ഒരു മഹാറാണിക്കുവേണ്ടിയെന്നും.
അഭിജാത,നതിശക്ത,നവനന്ത്യനാൾവരെ
അവരോടു കൂറു പുലർത്തിപ്പോന്നു.
ഒരു സായംവേളയീ,ലവനാദരാന്വിതം
അവരുടെ പാണി പിടിച്ചുകൊണ്ടാൻ.
അരിയ സിംഹാസനത്തിങ്കൽ ത്തൻ റാണിയെ
അവനിരുത്തീടിനാനാത്തമോദം.
ഉലകിലെ റാണിമാർക്കിടയിലീ റാണിയാൾ
അതിമാത്രം നിർദ്ധനയായിരുന്നു.
അതിനുമേ, ലഭിവന്ദ്യ റാണിതൻ മൗലിയിൽ
അവനണിയിച്ചൊരു പൊൻകിരീടം.
ഉലകിലെ റാണിമാർക്കിടയിലീ റാണിയാൾ
അതിമാത്രം ശാലീനയായിരുന്നു.
അവനത്യനർഘമാം നിധിയൊന്നുപോലെയാ–
ണവരെ യണിയിച്ചതക്കിരീടം.
വിരവിൽ പടവാളുയർത്തിപ്പിടിച്ചവൻ
നിലകൊണ്ടു റാണിതന്നരികിലായി.
ഉലകിലെ റാണിമാർക്കിടയിലീ റാണിയാൾ
അതിമാത്രം ദുർബലയായിരുന്നു.
അവരെയുമവരുടെ പദവിയും രക്ഷിക്കാൻ
കരവാളുമായവൻ കാവൽ നിന്നു.
ഇടരൊന്നു കരളുന്ന റാണിതൻ കാൽക്കീഴിൽ
വിജയിയായ് വെച്ചവൻ പാരിടത്തെ.
ഉലകിലെ റാണിമാർക്കിടയിലീ റാണിയാൾ
അതിമാത്രമാതങ്കമാർന്നിരുന്നു.
അവരുടെ കാൽക്കീഴിൽ വെച്ചവൻ പാരിടം
മുഴുവനും തൻകരളൊന്നൊഴികെ.
ഒരു ദിനം റാണിക്കുവേണ്ടിപ്പടവെട്ടി
മരണം വരിച്ചവൻ വീരയോധൻ.
ഉലകിലെ റാണിമാർക്കിടയിലീ റാണിയാൾ
അതിമാത്രം നിർദ്ധനയായിരുന്നു.
ഒരു ദിനം റാണിക്കുവേണ്ടിപ്പടവെട്ടി
മരണം വരിച്ചവൻ വീരയോധൻ.
പ്രണയിച്ചതന്യയാം പെണ്ണിനെയാണവൻ,
കരളവൾക്കേകിയിരുന്നു മുന്നേ. [1]
CHANT DU CHEVALIER
പുഴയൊഴുകും വഴി വേറെയാക്കിടാം.
കഴിയുമിവ,മനസ്വിനിമാർ മന–
സ്സൊഴിവതശക്യമൊരാളിലൂന്നിയാൽ
… … …
അനഘനവനന്യരാഗനായ്
… … …
അപഥമതിലവൻ നടന്നതി–
ല്ലപരെയെയോർത്തതുമില്ല നാരിയായ്
… … …
രതി നിത്യമൊരാൾക്കൊരാളിലായ്
സ്ഥിതിചെയ്താൽ സഖി പെണ്ണിനാണിനും
അതിലും വലുതല്ലിഹോ വ്രതം
മതിമാനെന്തൊരു ധന്യനെൻ പ്രിയൻ
(ആശാൻ — ലീല)
ജീവനും ജീവനായ് പൂജിച്ചിടുന്നു ഞാൻ.
സ്നേഹിച്ചു നിന്നെ ഞാൻ നീയൊഴിഞ്ഞാരെയും
സ്നേഹിച്ചതില്ല ഞാൻ, സ്നേഹിക്കയില്ല ഞാൻ.
നിന്നിലും മീതെയായില്ലെനിക്കൊന്നു മീ
മന്നിലാരാധിപ്പൂ നിന്നെ ഞാനോമനേ.
എന്നെ നീ വിസ്മരിച്ചാലും ഭജിച്ചിടും
നിന്നെ ഞാനെൻ പ്രാണ സർവ്വസ്വമാണു നീ
(ചങ്ങമ്പുഴ — കാമുകന്റെ സ്വപ്നങ്ങൾ)