പ്രകൃതിയുടെ പ്രദർശനശാലയായ വനഭൂമി കമിതാക്കൾക്ക് എന്നും ഉത്തേജകമായ സമാഗമരംഗമാണ്. ഇത്തരമൊരു സങ്കേതത്തിൽ സഹശയനത്തിനായി കമിതാവു് കാമുകിയെ അനുനയിക്കുന്നു. ഈ കവിതയുൾപ്പെടെയുള്ള ശൃംഗാരകവിതകൾ പ്രസിദ്ധീകരിച്ചതിനു പ്രോട്ടസ്റ്റൻറുകാരനായ തെയോഫിൽ ദ് വിയോവിനെ ചുട്ടുകരിച്ചുകൊല്ലുവാൻ കത്തോലിക്കാ സ്വാധീനതയിലുള്ള ഫ്രഞ്ച് രാജഭരണം ശിക്ഷിച്ചിരുന്നു. ഒളിവിൽ നാടുവിടാൻ ശ്രമിക്കേ അറസ്റ്റ് ചെയ്തു ജയിലിലടയ്ക്കപ്പെട്ടു. പിന്നീടു ശിക്ഷ മാപ്പാക്കപ്പെട്ടുവെങ്കിലും ജയിൽജീവിതത്തിന്റെ കാഠിന്യം കാരണം അദ്ദേഹം രോഗാതുരനായി മരിച്ചു.
പരമശാന്തിതന്നേകാന്തരംഗമാം.
ഇരുളു തങ്ങിക്കിടപ്പു പകലുമി-
ക്കുളിരിയലുന്ന കാനനഭൂമിയിൽ.
ഒരു മനോജ്ഞമാൻ തൻനിഴൽ കീഴാറ്റിൻ
സ്ഫടികനീറ്റിലായ് നോക്കിരസിപ്പുതേ. [1]
വനസമീരണൻ വൃക്ഷവിടപങ്ങൾ
പ്രണയപൂർവ്വം പിടിച്ചു കുലുക്കുന്നു.
മനുജ ചേതന വിശാന്തിപൂർണ്ണത
യനുഭവിച്ചിടും പുണ്യസ്ഥലിയിതാം.
പ്രണയത്തിന്നു പെരുവനമെന്നാളും
പല പഠനത്തിനുള്ളൊരു കേന്ദ്രമാം.
പണിവു നിത്യവും സൽപ്രേമദേവത
പ്രണയികൾക്കിങ്ങൊരായിരമൽത്താര.
വികലമാകില്ല മർത്യസന്ദർശനാൽ,
നിബിഡമത്രയ്ക്കിന്നിർവ്വാണമണ്ഡലം.
വരു നമുക്കിനിയിത്തിരിന്നേരമി-
മ്മരതകവിരിമേലേ കിടന്നിടാം. [2]
മറവുപോരെന്നിരിക്കിലിപ്പാറതൻ
വിടവിലേക്കായി മാറിക്കിടന്നിടാം.
മിഴികൾ നന്നായ്ത്തുറക്കു നീ രാഗത്തി-
ന്നയുതഭാവങ്ങൾ തത്തുന്നവയിലായ് [3]
അരികിലുള്ളൊരിച്ചോലയിൽ നോക്കു നിൻ
മിഴിയിണയും ചിരിപ്പതിന്നൊപ്പമായ്
‘ഇവിടെ വീനസ്സ് വന്നിരു’ന്നെന്നു നീ
യെഴുതിയാലുമതിൻ ചില്പലകമേൽ. [4]
അണയു കൂടുതലെന്നടുത്തേയ്ക്കു നീ,
അരുവിതൻ പ്രേമഗീതികൾ കേൾപ്പീലേ?
പ്രണയലോലങ്ങൾ പൈങ്കിളിക്കൂട്ടങ്ങൾ
പൊഴിവു തങ്ങൾതൻ ഗാന കലവികൾ.
തരികെനിയ്ക്കു നിൻ വാർമണമാർന്നിടും
സ്തനതടമതിൻ മാധുരിമോന്തുവാൻ.
മൃദുലം നിന്റെ കരവലയത്തിൽ ഞാ-
നമരവേയാത്മനിർവൃതി കൊള്ളട്ടെ.
മദഭരിതമെൻ പ്രാണികൾ നിൻ ചുരുൾ-
ചികുരഭാരത്തിൽ മന്ദം ചരിക്കട്ടെ. [5]
മമ നയനങ്ങൾ നിന്നംഗലാവണ്യ-
മധു മതിവരുവോളം നുകരട്ടെ.
തടവിടായ്ക്കൊരു പേടിയും, താരമ്പൻ
മരുവിടുന്നിങ്ങു നമ്മെത്തുണയ്ക്കുവാൻ.
അരിയൊരെൻ കൊച്ചു മാലാഖയായ നീ-
യനവരതവുമെൻ സ്വന്തമല്ലയോ?
അകമഴിഞ്ഞെന്നെ പ്രേമിച്ചിടുന്ന നീ
പുളകം പൂണുന്നടിമുടി, കാണ്മു ഞാൻ.
ഇനിയൊരാലിംഗനത്തിലൂടൊന്നായി-
ട്ടനഘമാമൊരു നിർവൃതി പൂകനാം.
പ്രണയദേവതയെന്നിയേ മറ്റാരു-
മറിയുകല്ലി സ്സമാഗമമേതുമേ.
പകലിൻ കണ്ണു പതിയുവതില്ലിങ്ങു,
പവനനെത്തെല്ലും പേടിക്ക വേണ്ടെടോ.
അതിനനങ്ങാതിരിക്കുവാനാവില്ലെ-
ന്നതു കണക്കൊന്നും കേൾക്കാനുമാവില്ല.
ഇവിടെ നമ്മുടേതാകുമിസ്സംഗമം
നിയതവുമൊരജ്ഞാത രഹസ്യമാം. [6]
La Solitude
മാനേ, പുള്ളിമാനേ
(വയലാർ — വയലാർ ഗാനങ്ങൾ)
വീണുരുണ്ടീടുവാൻ തോന്നുന്നുമേ
(വള്ളത്തോൾ — നിർവ്വാണമണ്ഡലം)
ച്ചിമ്മടിത്തട്ടിൽ വീണ്ടുമൊന്നു ഞാൻ തലചായ്ക്കേ
(പുതുശ്ശേരി രാമചന്ദ്രൻ — അകലുംതോറും)
മുടിയിൽ നിൻ സ്നിഗ്ദ്ധമുകിൽ വിരലുകൾ
അയോദ്ധ്യാകാണ്ഡങ്ങളെഴുതി നീങ്ങുന്നു.
(സച്ചിദാനന്ദൻ — ഇനിയും)
താരുമൊരാളുമറികില്ലൊരിക്കലും
(ചങ്ങമ്പുഴ — വത്സല)