ഒരു പ്രണയക്കോടുങ്കാറ്റിന്റെ കെടുതിയനുഭവിച്ച കവിയാണു് അൽഫ്രദ് ദ് മ്യുസ്സെ പ്രശസ്ത നോവലിസ്റ്റും സോഷ്യലിസ്റ്റ് ചിന്തകയുമായ ഴോർഴ് സാന്തുമായുള്ള (George Sand) അദ്ദേഹത്തിന്റെ പ്രണയബന്ധവും ഏറെ താമസിയാതെയുണ്ടായ തെറ്റിപ്പിരിയലും ഫ്രഞ്ച് സാഹിത്യലോകത്തിൽ വലിയ ഒച്ചപ്പാടുണ്ടാക്കിയ സംഭവമാണ്. (‘ഴോർഴ് സാന്തിനോട്’ എന്ന കവിത (പേജ് 233) കാണുക). മ്യൂസ്സെയുടെ ‘ചഷകവും ചുണ്ടുകളും’ എന്ന പദ്യനാടകത്തിലെ നായകൻ ഫ്രാങ്ക്-Frank- തന്റെ കാമുകി ബെൽക്കൊലോറിനോടു്-Belcolore-പറയുന്നു:
ക്കധിക മാധുരി കലർന്ന വേളകൾ
ഒരു നിർന്നിദ്രമാം നിശയിൽ സല്ലാപ-
നിമഗ്നരായവർ കഴിയും വേളകൾ-
അവരൊന്നായി ലയിച്ചനുഭവിച്ചതാം
പുളകത്തിന്റെ പിൻലഹരിവേളകൾ !
നവാശയില്ലാതെ മയങ്ങിടുന്നേരം
കരം കരത്തിലായ് കരൾകളൊന്നായി-
ട്ടൊരൊറ്റ സത്തയായ് പരിണമിക്കവേ
നെടിയ നാളേയ്ക്കു സ്മൃതി ലയദമാം
സുഖ സുഗന്ധമൊന്നുറന്നൊഴുകവേ [1]
വിരയെജ്ജീവിത സഖിയായ് മാറിടും
പ്രണയിനിയുടെ ഹൃദന്തരാളത്തിൽ
അടികാട്ടുമച്ഛസ്ഫടിക നീരെഴും
ഉറവയൊന്നു താൻ കമിതാവു കാൺമൂ.
വരണത്തിന്റെതാം സമീചീനതയും [2]
അറിഞ്ഞിടും വേള, ഒരു സമ്മുഗ്ധമാം
കനവിൽക്കണ്ണുകളടഞ്ഞുപോം വേള!
La Coupe Et Les Levres Acte I Scene 2
ക്രാന്ത ഹസ്തമുടൽ ചേർന്നു തങ്ങളിൽ…
… … …
ധന്യമാം കരണസത്വയുഗ്മ മ-
ന്യോനലീന മറിവറ്റു നില്ക്കവേ…
(ആശാൻ — നളിനി)
ഇക്കിടക്കയിൽ കൂട്ടിൽ
കിളിക്കുട്ടികൾ പോലെ
നിഷ്ക്കളങ്കമായ് സ്നേഹ-
വിശ്വാസ നറും ചൂടു
പകർന്നു കിടന്നു നാം,
പ്രകൃതിക്ഷോഭത്തിന്റെ
പകയേശാതേസ്വസ്ഥം,
സംതൃപ്തം സുരക്ഷിതം.
പറഞ്ഞേനാരോടെന്നി-
ല്ലാതെ ഞാൻ കൃതജ്ഞത
യറിഞ്ഞേേനാത്മൈക്യം ഞാ,
നഭയ, മത്യാനന്ദം.
(വൈലോപ്പിള്ളി — അത്യാനന്ദം)
പ്രണയസാന്ദ്രമാ മാലിംഗനങ്ങളാൽ
പ്രതിനിമേഷം തളർന്നു തളർന്നു നാം.
കരപുടത്തിൽക്കരവും കവിളത്തിൽ
കവിളുമൊന്നിച്ചു സല്ലാപലോലരായ്
സമയമെത്ര കഴിച്ചില്ലൊരേ സുഖ-
സരള സങ്കല്പ സായൂജ്യ ശയ്യയിൽ!
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
അങ്ങനെയങ്ങനെ നാമൊന്നി-
ച്ചിക്കിളികൊണ്ടു മരിക്കുമ്പോൾ
കാതില്ലാതായ്ത്തീരുന്നു.
കണ്ണില്ലാതായ്ത്തീരുന്നു.
നാവില്ലാതായ്ത്തീരുന്നു.
നാമൊന്നായിത്തീരുന്നു.
(ഒളപ്പമണ്ണ — ഒരു നിമിഷം)