പൂർവ്വകഥകളുള്ള രണ്ടു കാമുകീകാമുകർ. തങ്ങളുടെ പഴയ ചരിത്രം അപ്രസക്തമാക്കി ഈ പുതിയ ബന്ധത്തെ ആജീവനാന്തമാക്കാൻ കാമുകൻ ഹൃദയസ്പൃക്കായി അർത്ഥിക്കുന്നു. മുമ്പു സമൂഹം നല്കാതിരുന്ന ‘മാപ്പ് നമുക്കു നാംതന്നെ നല്കുക’യെന്നു നിർദ്ദേശിക്കുകയും ചെയ്യുന്നു. വെർലേനിന്റെ മുൻജീവിതപശ്ചാത്തലത്തിൽ-അതിരറ്റ മദ്യാസക്തി, സ്ത്രീലമ്പടത്വം, സ്വന്തം ‘പുരുഷകാമുകി’യായിരുന്ന കവി റെമ്പോ (Rimbaud) വിന്റെ നേർക്കു നിറയൊഴിച്ചത്, മദ്യലഹരിയിൽ സ്വന്തം അമ്മയെ അടിച്ചു പരിക്കേല്പിച്ചത്. ഈ കുറ്റങ്ങൾക്കു ജയിലിൽ കിടന്നത്…-ഇതിലെ കാമുകന്റെ കുറ്റസമ്മതം ആത്മകഥാപരമാണ്.
നൊന്നു നെടുകെപ്പുണരട്ടെ ഗാഢമായ്
നിൻഹൃദയത്തിന്നരികിലായെന്റേതു
സ്പന്ദനം കൊള്ളട്ടെ നിർബാധ, മിന്നിമേൽ
മൃത്യുവീ നമ്മളെ മായ്ക്കുന്ന നാൾവരെ
ഹൃത്തുകൾ രണ്ടും മിടിക്കട്ടെയിങ്ങിനെ,
ആസ്വാദ്യമാമംഗകാന്തിയോടൊപ്പമായ്
അന്തർഗുണങ്ങളുമേലുന്നൊരെൻ സഖീ,
നിൻ പരിചര്യയ്ക്കു വിട്ടുതരുന്നു ഞാ-
നെന്നെ, നീയെൻ വാഴ്‌വിനേകാന്ത്യസാക്ഷിയാം. [1]
നീയില്ലയെങ്കിൽ ഞാൻ
ഒന്നുമാകാത്തവൻ
ഒന്നുമല്ലാത്തവൻ,
പട്ടിണിക്കാരനാം പാഷണ്ഡനാണു ഞാൻ. [2]
നിൻകാര്യമോതുകിൽ, പത്തുവിരലുകൾ
മാത്രമെഴുന്നൊരു പെൺപിറന്നോളു നീ. [3]
കീഴറയിങ്കലോ മേൽക്കൂരക്കീഴിലോ
നാം പാർത്തിടുന്നോരിടങ്ങളിൽത്തീൻമേശ
വിശ്രമം കൊൾവു പലനാളുമെങ്കിലും [4]
കട്ടിലിനില്ലായൊഴിവൊരുനാളിലും. [5]
ഉത്സവമാണതിന്നെന്നാളുമങ്ങിനെ [6]
ഹർഷപുളകിതമാണതെൻ കൺമണീ.
നിന്റെ സംതൃപ്തിതൻ, നിൻസുസ്ഥിതിയുടെ
നാടുവാണീടുന്ന സമ്രാട്ട് ഞാനതിൽ. [7]
നീയില്ലയെങ്കിൽ ഞാൻ
ഒന്നുമാകാത്തവൻ
ഒന്നുമല്ലാത്തവൻ.
നിൻപാണി ബന്ധത്തിൽനിന്നൊഴിവാകെ ഞാൻ
കൂടുതലൂർജ്ജസ്വലനായി മാറുവേൻ, [8]
നിൻ പരിലാളനം താൻ പരിലാളനം.
പറ്റിയതില്ലായമളിയെൻ മേനിത-
ന്നൊറ്റയണുവിനുപോലുമെന്നോമലേ. [9]
മേത്തരം വീഞ്ഞൊന്നുപോലെ നിൻ പ്രേമമെ-
ന്നാത്മാവിലാകവേ വീര്യം പകരവേ
ദിവ്യാനുഭൂതികളെൻ കരളിങ്കൽ നീ [10]
സംജനിപ്പിക്കുന്നതെങ്ങിനെയെന്നതു
നീയൊരാൾ മാത്രമറിഞ്ഞിരിക്കുന്നതാം
ഏതോ രസതന്ത്രശാസ്ത്ര രഹസ്യമാം.
നീയില്ലയെങ്കിൽ ഞാൻ
ഒന്നുമാകാത്തവൻ
ഒന്നുമല്ലാത്തവൻ.
പ്രാധാന്യമെന്തൊന്നു മൻ മനോരഞ്ജിനീ! [11]
ഇപ്പോലെതാനപ്രസക്തമാണെന്നുടെ
പോയ്പോയ നാൾകളുമെന്നറിഞ്ഞീടുക.
പ്രേമിപ്പു നിന്നെ ഞാൻ കൂറോടെ നീയെനി-
ക്കേകുന്നതാകട്ടെ നന്മകൾ മാത്രവും.
ദുസ്ഥിതിയിങ്കലകപ്പെട്ടനല്പമാം
ദുഃഖങ്ങളേറ്റുവാങ്ങീടിനോർ മുമ്പു നാം.
മാപ്പു നമുക്കന്നരുളുവാനേതുമേ
കൂട്ടാക്കിയില്ല സമൂഹമെന്നാകിലും
ഒന്നാക്കുകീയിരുദൈന്യത്തിലാ മാപ്പ്
എന്നിട്ടു നാം താനതു നമുക്കേകുക.
കെട്ടിപ്പിടിക്കവേ നന്നായമർത്തുന്നു
നിന്നെ ഞാൻ നീയോ ഞെരുക്കുന്നിതെന്നെയും,
പിന്നെന്തു? നാവിട്ടടിച്ചോരുമാലോകർ
പോയ്ത്തുലഞ്ഞീടട്ടെയെങ്ങാനുമെങ്കിലും. [12]
നീയില്ലയെങ്കിൽ ഞാൻ
ഒന്നുമാകാത്തവൻ
ഒന്നുമല്ലാത്തവൻ.
La Bonne Chanson
മൃതകല്പനിവൻ മൃതസദ്വിഭവൻ
മൃഗതൃഷ്ണകളിൽക്കൊത്തിപൂണ്ടുഴറി.
മദ സങ്കലിതം ചപലം ചരിതം
ഹൃദയം വിവിധ ഭ്രമസഞ്ചലിതം.
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
വേഷവും ഞാനുമൊന്നായിച്ചമഞ്ഞുപോയ്…
മഞ്ഞിൽക്കുളിച്ചു കുളിരാർന്നൊരാതിര-
ത്തെന്നൽക്കുറുനിരയൊന്നുമുകരണം,
മുന്തിരിച്ചാറുപിഴിയുന്ന മൂവന്തി-
യൊന്നായ്ച്ചിരട്ടിയിലിത്തിരിമോന്തണം,
രാകാശശാങ്കമുഖിയാം രജനിതൻ
വാർകൂന്തലിൽ മുല്ലമാല ചൂടിക്കണം…
കച്ചു കളിപ്പന്തൽ, കൂട്ടിക്കലർത്തി ഞാൻ
പച്ചയിലിച്ഛയാ കത്തിയും താടിയും…
(പി. കുഞ്ഞിരാമൻ നായർ — കളിയച്ഛൻ)
ഇല്ല പലപ്പോഴും കഞ്ഞിവെപ്പും.
(എൻ. വി. കൃഷ്ണവാരിയർ — ആനവാൽ)
പ്പൊട്ടിടയ്ക്കുചുളിയും വിരിപ്പുമേ
പെട്ടിടുന്ന മൃദുമെത്ത ശംഭു കൈ-
വിട്ടിടാതെ മരുവീ വെളുപ്പിലും.
(കാളിദാസൻ — കുമാരസംഭവം (തർജ്ജമ: കുണ്ടുർ))
യിന്ദ്രീയഗ്രാമമേളം
കേമംതാളംപിഴച്ചങ്ങനെ തുടരുകയാ-
ണ്ടെങ്കിലും…
(കെ. കെ. രാജ — ഉത്സവത്തിൽ)
ച്ചെറുമെത്തയിൽ ചാഞ്ഞ മുല്ലപ്പുവിനെക്കാൺകെ
അന്തിയിൽ പ്രജാപതികാശ്യപൻ സർഗ്ഗോന്മാദ-
ജൃംഭിതനായി പ്രിയപത്നിയെ പ്രാപിച്ചുപോൽ.
വിറകൊണ്ടുപോൽ സന്ധ്യാദേവി പാപഭീതിയാൽ
വിളറിപ്പോയീ മേഘദൂതികളാകാശത്തിൽ…
ആരുമേ കണ്ടീലല്ലോ മുനിചിത്തത്തിൻ ഗൂഢ-
മായെഴുംചിരി, കേട്ടീലാവിശിഷ്ട വൈഖരി
തൃപ്തനായ് മനം തെളിഞ്ഞാചമിച്ചാപ്പുണ്യൈക-
ലബ്ധമാത്രയിലാര്യൻ നേടിപോൽ ബ്രഹ്മാനന്ദം.
(വിഷ്ണുനാരായണൻ നമ്പൂതിരി — കാശ്യപൻ)
പറയുക, ഇതേവരെ പ്രേമിച്ചതില്ല നീ?’…
ഒരു ദിവസമെന്നുമീ സംശയം കേൾക്കയാൽ
അരുമയിലുരച്ചു ഞാനെൻ കാന്തനോടിദം:
‘ഇതുമൊരപരാധമാണെങ്കിൽ പൊറുക്കുകെൻ
നാഥൻ, ഒരുത്തന്നെ പണ്ടു മോഹിച്ചു ഞാൻ’…
ഇരുൾ കയറിയാമുഖം മങ്ങവേ ചോദ്യമായ്
പ്രിയതമൻ: ‘അതാരെയാ, ണൊന്നുനീ ചൊല്ലുമോ?’…
‘ഇവനെ’ യിതുചൊല്ലി ഞാനാപ്രിയ മേനിയി-
ലാലിംഗനംചെയ്തു ചേർന്നു നിന്നീടവേ…
(വിഷ്ണുനാരായണൻ നമ്പൂതിരി — സംശയം)
യേകാന്ത കാന്തനികുഞ്ജകത്തിൽ
നിൻമടിത്തട്ടിൽ ഞാനിപ്രകാരം
നിർവൃതികൊണ്ടു കിടന്നിടുമ്പോൾ…
ഏതല്ലലെന്നെത്തടഞ്ഞു നിർത്താൻ
ഏതഗ്നിയെൻ മനം ചാമ്പലാക്കാൻ?…
ഹാ, കഷ്ടം തൊട്ടാലെരിഞ്ഞുപൊള്ളും
ലോക പ്രശംസയിന്നാർക്കുവേണം?
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)