images/Idylle_pastorale_sur_le_fleuve.jpg
Shepherds idyll on the river, a painting by Jean François Duval (1776-1854).
38
അന്ത്യസാക്ഷി
പോൽ വെർലേൻ (PAUL VERLAINE, 1844-1896)

പൂർവ്വകഥകളുള്ള രണ്ടു കാമുകീകാമുകർ. തങ്ങളുടെ പഴയ ചരിത്രം അപ്രസക്തമാക്കി ഈ പുതിയ ബന്ധത്തെ ആജീവനാന്തമാക്കാൻ കാമുകൻ ഹൃദയസ്പൃക്കായി അർത്ഥിക്കുന്നു. മുമ്പു സമൂഹം നല്കാതിരുന്ന ‘മാപ്പ് നമുക്കു നാംതന്നെ നല്കുക’യെന്നു നിർദ്ദേശിക്കുകയും ചെയ്യുന്നു. വെർലേനിന്റെ മുൻജീവിതപശ്ചാത്തലത്തിൽ-അതിരറ്റ മദ്യാസക്തി, സ്ത്രീലമ്പടത്വം, സ്വന്തം ‘പുരുഷകാമുകി’യായിരുന്ന കവി റെമ്പോ (Rimbaud) വിന്റെ നേർക്കു നിറയൊഴിച്ചത്, മദ്യലഹരിയിൽ സ്വന്തം അമ്മയെ അടിച്ചു പരിക്കേല്പിച്ചത്. ഈ കുറ്റങ്ങൾക്കു ജയിലിൽ കിടന്നത്…-ഇതിലെ കാമുകന്റെ കുറ്റസമ്മതം ആത്മകഥാപരമാണ്.

വന്നാലുമൊന്നു മുകരട്ടെ നിന്നെ ഞാ-
നൊന്നു നെടുകെപ്പുണരട്ടെ ഗാഢമായ്
നിൻഹൃദയത്തിന്നരികിലായെന്റേതു
സ്പന്ദനം കൊള്ളട്ടെ നിർബാധ, മിന്നിമേൽ
മൃത്യുവീ നമ്മളെ മായ്ക്കുന്ന നാൾവരെ
ഹൃത്തുകൾ രണ്ടും മിടിക്കട്ടെയിങ്ങിനെ,
ആസ്വാദ്യമാമംഗകാന്തിയോടൊപ്പമായ്
അന്തർഗുണങ്ങളുമേലുന്നൊരെൻ സഖീ,
നിൻ പരിചര്യയ്ക്കു വിട്ടുതരുന്നു ഞാ-
നെന്നെ, നീയെൻ വാഴ്‌വിനേകാന്ത്യസാക്ഷിയാം. [1]
പ്രേമിക്കുകെന്നെ നീ
നീയില്ലയെങ്കിൽ ഞാൻ
ഒന്നുമാകാത്തവൻ
ഒന്നുമല്ലാത്തവൻ,
പേർത്തുമൊരു പള്ളിമൂഷികനെന്നപോൽ
പട്ടിണിക്കാരനാം പാഷണ്ഡനാണു ഞാൻ. [2]
നിൻകാര്യമോതുകിൽ, പത്തുവിരലുകൾ
മാത്രമെഴുന്നൊരു പെൺപിറന്നോളു നീ. [3]
കീഴറയിങ്കലോ മേൽക്കൂരക്കീഴിലോ
നാം പാർത്തിടുന്നോരിടങ്ങളിൽത്തീൻമേശ
വിശ്രമം കൊൾവു പലനാളുമെങ്കിലും [4]
കട്ടിലിനില്ലായൊഴിവൊരുനാളിലും. [5]
ഉത്സവമാണതിന്നെന്നാളുമങ്ങിനെ [6]
ഹർഷപുളകിതമാണതെൻ കൺമണീ.
നിന്റെ സംതൃപ്തിതൻ, നിൻസുസ്ഥിതിയുടെ
നാടുവാണീടുന്ന സമ്രാട്ട് ഞാനതിൽ. [7]
പ്രേമിക്കുകെന്നെ നീ
നീയില്ലയെങ്കിൽ ഞാൻ
ഒന്നുമാകാത്തവൻ
ഒന്നുമല്ലാത്തവൻ.
തീവ്ര പ്രണയനിശകൾക്കറുതിയിൽ
നിൻപാണി ബന്ധത്തിൽനിന്നൊഴിവാകെ ഞാൻ
കൂടുതലൂർജ്ജസ്വലനായി മാറുവേൻ, [8]
നിൻ പരിലാളനം താൻ പരിലാളനം.
പറ്റിയതില്ലായമളിയെൻ മേനിത-
ന്നൊറ്റയണുവിനുപോലുമെന്നോമലേ. [9]
മേത്തരം വീഞ്ഞൊന്നുപോലെ നിൻ പ്രേമമെ-
ന്നാത്മാവിലാകവേ വീര്യം പകരവേ
ദിവ്യാനുഭൂതികളെൻ കരളിങ്കൽ നീ [10]
സംജനിപ്പിക്കുന്നതെങ്ങിനെയെന്നതു
നീയൊരാൾ മാത്രമറിഞ്ഞിരിക്കുന്നതാം
ഏതോ രസതന്ത്രശാസ്ത്ര രഹസ്യമാം.
പ്രേമിക്കുകെന്നെ നീ
നീയില്ലയെങ്കിൽ ഞാൻ
ഒന്നുമാകാത്തവൻ
ഒന്നുമല്ലാത്തവൻ.
പാർക്കുകിൽ നിന്റെ കഴിഞ്ഞകാലത്തിനു
പ്രാധാന്യമെന്തൊന്നു മൻ മനോരഞ്ജിനീ! [11]
ഇപ്പോലെതാനപ്രസക്തമാണെന്നുടെ
പോയ്പോയ നാൾകളുമെന്നറിഞ്ഞീടുക.
പ്രേമിപ്പു നിന്നെ ഞാൻ കൂറോടെ നീയെനി-
ക്കേകുന്നതാകട്ടെ നന്മകൾ മാത്രവും.
ദുസ്ഥിതിയിങ്കലകപ്പെട്ടനല്പമാം
ദുഃഖങ്ങളേറ്റുവാങ്ങീടിനോർ മുമ്പു നാം.
മാപ്പു നമുക്കന്നരുളുവാനേതുമേ
കൂട്ടാക്കിയില്ല സമൂഹമെന്നാകിലും
ഒന്നാക്കുകീയിരുദൈന്യത്തിലാ മാപ്പ്
എന്നിട്ടു നാം താനതു നമുക്കേകുക.
കെട്ടിപ്പിടിക്കവേ നന്നായമർത്തുന്നു
നിന്നെ ഞാൻ നീയോ ഞെരുക്കുന്നിതെന്നെയും,
പിന്നെന്തു? നാവിട്ടടിച്ചോരുമാലോകർ
പോയ്ത്തുലഞ്ഞീടട്ടെയെങ്ങാനുമെങ്കിലും. [12]
പ്രേമിക്കുകെന്നെ നീ
നീയില്ലയെങ്കിൽ ഞാൻ
ഒന്നുമാകാത്തവൻ
ഒന്നുമല്ലാത്തവൻ.

La Bonne Chanson

കുറിപ്പുകൾ
[1]
മുമ്പു പലരുമുണ്ടായിരുന്നുവെന്നു സൂചന
[2]
പാഷണ്ഡൻ = പാപി
മൃതകല്പനിവൻ മൃതസദ്വിഭവൻ
മൃഗതൃഷ്ണകളിൽക്കൊത്തിപൂണ്ടുഴറി.
മദ സങ്കലിതം ചപലം ചരിതം
ഹൃദയം വിവിധ ഭ്രമസഞ്ചലിതം.
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
വേദനാപൂർണ്ണമാണിക്കഥ, രാവണ-
വേഷവും ഞാനുമൊന്നായിച്ചമഞ്ഞുപോയ്…
മഞ്ഞിൽക്കുളിച്ചു കുളിരാർന്നൊരാതിര-
ത്തെന്നൽക്കുറുനിരയൊന്നുമുകരണം,
മുന്തിരിച്ചാറുപിഴിയുന്ന മൂവന്തി-
യൊന്നായ്ച്ചിരട്ടിയിലിത്തിരിമോന്തണം,
രാകാശശാങ്കമുഖിയാം രജനിതൻ
വാർകൂന്തലിൽ മുല്ലമാല ചൂടിക്കണം…
കച്ചു കളിപ്പന്തൽ, കൂട്ടിക്കലർത്തി ഞാൻ
പച്ചയിലിച്ഛയാ കത്തിയും താടിയും…
(പി. കുഞ്ഞിരാമൻ നായർ — കളിയച്ഛൻ)
[3]
മറ്റൊന്നും കൈമുതലായില്ലാത്തവൾ
[4]
ഇല്ലെന്റെ വീട്ടിൽ പശുക്കറവ
ഇല്ല പലപ്പോഴും കഞ്ഞിവെപ്പും.
(എൻ. വി. കൃഷ്ണവാരിയർ — ആനവാൽ)
[5]
പൊട്ടിടും രശന കാലണിച്ചുവ-
പ്പൊട്ടിടയ്ക്കുചുളിയും വിരിപ്പുമേ
പെട്ടിടുന്ന മൃദുമെത്ത ശംഭു കൈ-
വിട്ടിടാതെ മരുവീ വെളുപ്പിലും.
(കാളിദാസൻ — കുമാരസംഭവം (തർജ്ജമ: കുണ്ടുർ))
[6]
കാമക്ഷേത്രത്തിൽ നീണ്ടോരിരവിവനതിലീ-
യിന്ദ്രീയഗ്രാമമേളം
കേമംതാളംപിഴച്ചങ്ങനെ തുടരുകയാ-
ണ്ടെങ്കിലും…
(കെ. കെ. രാജ — ഉത്സവത്തിൽ)
[7]
അതിൽ = കട്ടിലിൽ
[8]
ഒരുനാൾ സുരതാന്ത മന്ദഹാസത്തോടില
ച്ചെറുമെത്തയിൽ ചാഞ്ഞ മുല്ലപ്പുവിനെക്കാൺകെ
അന്തിയിൽ പ്രജാപതികാശ്യപൻ സർഗ്ഗോന്മാദ-
ജൃംഭിതനായി പ്രിയപത്നിയെ പ്രാപിച്ചുപോൽ.
വിറകൊണ്ടുപോൽ സന്ധ്യാദേവി പാപഭീതിയാൽ
വിളറിപ്പോയീ മേഘദൂതികളാകാശത്തിൽ…
ആരുമേ കണ്ടീലല്ലോ മുനിചിത്തത്തിൻ ഗൂഢ-
മായെഴുംചിരി, കേട്ടീലാവിശിഷ്ട വൈഖരി
തൃപ്തനായ് മനം തെളിഞ്ഞാചമിച്ചാപ്പുണ്യൈക-
ലബ്ധമാത്രയിലാര്യൻ നേടിപോൽ ബ്രഹ്മാനന്ദം.
(വിഷ്ണുനാരായണൻ നമ്പൂതിരി — കാശ്യപൻ)
[9]
ശാരീരികവേഴ്ചയിൽ പൂർണ്ണ സംതൃപ്തി
[10]
ദിവ്യാനുഭൂതികൾ = കാവ്യപ്രചോദനങ്ങളായിരിക്കണം വിവക്ഷിതം.
[11]
പ്രിയതമനിതേ ചോദ്യമെന്നോട്: ‘ഒരാളെയും
പറയുക, ഇതേവരെ പ്രേമിച്ചതില്ല നീ?’…
ഒരു ദിവസമെന്നുമീ സംശയം കേൾക്കയാൽ
അരുമയിലുരച്ചു ഞാനെൻ കാന്തനോടിദം:
‘ഇതുമൊരപരാധമാണെങ്കിൽ പൊറുക്കുകെൻ
നാഥൻ, ഒരുത്തന്നെ പണ്ടു മോഹിച്ചു ഞാൻ’…
ഇരുൾ കയറിയാമുഖം മങ്ങവേ ചോദ്യമായ്
പ്രിയതമൻ: ‘അതാരെയാ, ണൊന്നുനീ ചൊല്ലുമോ?’…
‘ഇവനെ’ യിതുചൊല്ലി ഞാനാപ്രിയ മേനിയി-
ലാലിംഗനംചെയ്തു ചേർന്നു നിന്നീടവേ…
(വിഷ്ണുനാരായണൻ നമ്പൂതിരി — സംശയം)
[12]
രാഗാർദ്രസല്ലാപരംഗമാമീ
യേകാന്ത കാന്തനികുഞ്ജകത്തിൽ
നിൻമടിത്തട്ടിൽ ഞാനിപ്രകാരം
നിർവൃതികൊണ്ടു കിടന്നിടുമ്പോൾ…
ഏതല്ലലെന്നെത്തടഞ്ഞു നിർത്താൻ
ഏതഗ്നിയെൻ മനം ചാമ്പലാക്കാൻ?…
ഹാ, കഷ്ടം തൊട്ടാലെരിഞ്ഞുപൊള്ളും
ലോക പ്രശംസയിന്നാർക്കുവേണം?
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
Colophon

Title: French Romantic Poems (ml: ഫ്രഞ്ച് പ്രണയഗീതങ്ങൾ).

Author(s): Mangalat Raghavan.

First publication details: DC Books; Kottayam, Kerala; 2003.

Deafult language: ml, Malayalam.

Keywords: Poem, Mangalat Raghavan, French Romantic Poems, മംഗലാട്ട് രാഘവൻ, ഫ്രഞ്ച് പ്രണയഗീതങ്ങൾ, Open Access Publishing, Malayalam, Translation, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: September 18, 2021.

Credits: The text of the original item is copyrighted to the author. The text encoding, editorial notes and index were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Shepherds idyll on the river, a painting by Jean François Duval (1776-1854). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: Staffers at River Valley; Proofing: KB Sujith; Typesetter: CVR; Editor: PK Ashok; Digitizer: KB Sujith; Encoding: CVR.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download PDF.