പ്രേമത്തിന്റെ ബലിവേദിയിൽ എന്തെന്തു സമർപ്പിക്കാൻ പ്രേമാതുരർ സന്നദ്ധരല്ല! അസാധാരണനായ ഒരു കാമുകനിതാ സ്വന്തം പ്രേമാർത്ഥനയുടെ സ്വീകാരത്തിനുവേണ്ടി ഒരു സർവ്വസ്വസമർപ്പണം നടത്തുന്നു. ഹോമർ ഇലിയഡിൽ വർണ്ണിച്ച ട്രോയ്-സ്പാർട്ടാ യുദ്ധത്തിന്റെ പര്യവസാനത്തിൽ ബന്ദിനിയായി സ്പാർട്ടയിലേക്കു കൊണ്ടുപോകപ്പെട്ട ട്രോയ് രാജ്ഞിയായ അന്ത്രൊമാക്കിന്റെ (Andromaque) സമക്ഷത്തിൽ ജേതാവായ സ്പാർട്ടൻ രാജാവ് പിറ്റ്യൂസ്സ് (Pyrrhus) ആണ് സർവ്വസ്വസമർപ്പകനാകുന്നത്. അന്ത്രൊമാക്കിന്റെ ഭർത്താവും വീരയോദ്ധാവുമായ ഹെക്ടറെ (Hector) വധിക്കുകയും ട്രോയ് നഗരം ചുട്ടു ചാമ്പലാക്കുകയും ചെയ്ത ആളാണ് പിറ്റ്യൂസ്സ്. അദ്ദേഹത്തിന്റെ കൊട്ടാരത്തിൽ അന്ത്രൊമാക്കിനോടൊപ്പം തടവിൽ കഴിയുന്ന അവരുടെ പിഞ്ചുമകനെ വകവരുത്താൻ വിട്ടുകിട്ടണമെന്നു മറ്റു ഗ്രീക്ക് രാജാക്കന്മാരെല്ലാം ഒത്തുചേർന്നാവശ്യപ്പെട്ടിരിക്കുകയാണ്. അന്ത്രൊമാക്കിലുള്ള അനുരാഗംമൂലം പിറ്റ്യൂസ്സ് ഇതിനു വഴങ്ങിയില്ല. പക്ഷേ, ഭർത്തൃഘാതകനും രാജ്യശത്രുവുമായ പിറ്റ്യൂസ്സിന്റെ പ്രേമാർത്ഥന അവർ അവജ്ഞാപൂർവ്വം തള്ളുന്നു. ഫ്രഞ്ച് ട്രാജഡിയുടെ മുടിചൂടാമന്നനായ ഴാൻ റസീനിന്റെ അനശ്വരനാടകമായ ‘അന്ത്രൊമാക്കി’ൽ പുത്രൻ നേരിടുന്ന വധഭീഷണി കാരണം കണ്ണീർ വാർക്കുന്ന അന്ത്രോമാക്കിനോടു പിവ്യൂസ്സ് പറയുന്നു:
നിന്നശ്രുപ്രവാഹത്തെ
ഞാൻ തടഞ്ഞീടുന്നുണ്ടെ-
ന്നന്തരാധരിച്ചാലും [1]
ഗ്രീസുകാരഖിലരും
സായുധരായെൻ നേർക്കു
ഭീഷണിയിതിനകം
മുഴക്കിക്കഴിഞ്ഞെന്നാൽ
ആഴികൾ വീണ്ടും താണ്ടീ-
ട്ടായിരം പടക്കപ്പ-
ലോടെ വന്നവരെന്നോ-
ടവനെച്ചോദിച്ചാലും, [2]
ഹെലനെച്ചൊല്ലിച്ചൊരി-
ഞ്ഞുള്ളത്ര ചുടുനിണം [3]
ചൊരിഞ്ഞീടണമെന്നു-
വന്നാലും, എൻ സൗധങ്ങൾ
എരിഞ്ഞു നീറായാലും
ഞാൻ കുലുങ്ങുകയില്ല,
പറന്നുവന്നെത്തീടും
തജ്ജീവരക്ഷയ്ക്കായി.
പ്രാണനെപ്പോലും പരി-
ത്യജിച്ചു ഭവതിത-
ന്നോമനക്കുമാരനെ
ത്രാണനം ചെയ്തീടുവൻ.
നിൻ പ്രീതിയൊന്നിന്നായ് ഞാൻ
ചെന്നുചാടീടുന്നൊരീ
വമ്പിച്ച വിപത്തുകൾ-
ക്കിടയിൽ, മനസ്വിനീ
രൂക്ഷത കുറഞ്ഞുള്ള
നോട്ടമൊന്നാലെങ്കിലും [4]
ആശ്വാസമെനിയ്ക്കേകാൻ
കനിവു കാണിക്കില്ലേ?
സമസ്ത ഗ്രീസിന്റേയും
വിദ്വേഷമേറ്റീടവേ
സമസ്ത ദിക്കിൽനിന്നും
സമ്മർദ്ദം മുറുകവേ
പീഡനാത്മകമാകും
നിന്റെ നിർമ്മമത്വത്തെ-
ക്കൂടി ഞാനേറ്റീടണോ?
നിനക്കായ്ക്ക് സമർപ്പിപ്പേൻ
എൻ ഭുജബലം, നിന്നെ
യാരാധിച്ചീടുന്നൊരീ-
യെന്നുടെ ഹൃദയത്തെ
സ്വീകരിക്കുകയില്ലേ?
ഭവതിക്കായിട്ടു ഞാൻ
പോർ ചെയ്കെ മമ വൈരി-
നിരയിൽ ഭവതിയി-
ല്ലെന്നെനിക്കെണ്ണീടാമോ?
Andromaque Acte IScene 4
വാടിയ കുസൃതിപ്പൂമൊട്ടുകൾ പെറുക്കി ഞാൻ
നിന്റെ നീല നീൾമുടിച്ചുരുളിൽ ചേർക്കുന്നേര-
മെന്തിതിപ്പോഴും ശരതീക്ഷ്ണമേ തവനോട്ടം.
(വിഷ്ണുനാരായണൻ നമ്പൂതിരി — കുസൃതിപ്പൂക്കൾ)
ക്കലഹരംഗത്തിൽക്കഴിഞ്ഞിടേണ്ട നാം.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)