പ്രേമലോകത്തിലെ മാധുര്യങ്ങളിൽ ഒന്നാണു് പ്രേമലേഖനം. സ്വന്തം പ്രേമലേഖനങ്ങളെക്കുറിച്ച് ഉത്കടമായ ഗൃഹാതുരതയോടെ വിക്തോർ ഹ്യുഗൊ പാടുന്നു. (കാമുകി അദേലിനു് അദ്ദേഹമയച്ച പ്രേമലേഖനങ്ങളിൽ പത്തൊമ്പതെണ്ണം ‘കാമുകിക്കുള്ള കത്തുകൾ’ എന്ന പേരിൽ അദ്ദേഹത്തിന്റെ മരണാനന്തരം, 1901-ൽ, പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുകയുണ്ടായി).
എന്റെ താരുണിയുടെ
എൻ ധർമ്മ ബോധത്തിന്റെ
സുന്ദരാലേഖങ്ങളേ, [1]
ഉന്മത്തനാകുന്നു ഞാ
നിപ്പൊഴും മദകരം
നിങ്ങൾതൻ ലഹരിയിൽ
നിഭ്യതം നിമഗ്നനായ്!
ആണ്ടുകൾ പലതുമേ
പോയതിൽപ്പിന്നീടിന്നു
വീണ്ടുമാദരപൂർവ്വം
നിങ്ങളെ വായിപ്പു ഞാൻ,
നിങ്ങൾ തന്നിള വയ-
സ്സിന്റെ താം നികേതത്തെ
ഇങ്ങിനെയതി ക്രമി-
ക്കുന്നതു സഹിച്ചാവൂ.
ഞാനൊളിപ്പിച്ചീടട്ടെ
യെന്നിലെ മുദിതനെ,
ജ്ഞാനിയെ, യെനിക്കല്പം
നിങ്ങളോടൊപ്പം കേഴാൻ.
പുത്തനാം യുവാവു ഞാൻ
പരിപേലവ സ്വപ്ന
പൂരിതനായന്നാളിൽ
വൃർത്ഥ സങ്കല്പങ്ങൾ തൻ
പാട്ടുകൾ പാടിക്കൊണ്ടു
പ്രത്യാശയെന്നെപ്പേർത്തും
താരാട്ടിപ്പോന്നൂ നിത്യം.
എനിക്കായ്ക്കതിർവീശി
മിന്നിയ പൊന്താരകം
ഉദിച്ചിതിക്കാലത്തെൻ
ജീവിത വിഹായസ്സിൽ, [2]
(എൻകരൾക്കകത്തേ ഞാൻ
നിൻ പേരു വിളിച്ചുള്ളൂ,
എന്നിൽ നീ ദർശിച്ചൊരു
ദേവനെസ്സപര്യയ്ക്കായ്.) [3]
എന്നിലെത്തരുണൻ ത-
ന്നന്നത്തെക്കഥയോർത്തി-
ട്ടെന്നിലെ മുഴുമർത്ത്യ-
ന്നിന്നൊട്ടു നാണം തോന്നാം.
കനവും കരുത്തു മ-
ക്കാമനീയകവും ന-
ല്ലളവിൽ മേളിച്ചുള്ള
കാലമാണക്കാലം ഹ! [4]
എൻ കരൾ കവർന്നോളെ-
ക്കണ്ടു കൺകുളിർപ്പിയ്ക്കാൻ
എന്നുമേ സായാഹ്നത്തിൽ
വഴിയ്ക്കു കാത്തീടും ഞാൻ, [5]
സ്വീയമാം കരതളിർ
മൂടിയോരുറയൊന്നു
കാതരയെറിഞ്ഞെന്നാം
എനിയ്ക്ക് ചുംബിക്കുവാൻ, [6]
വാഴ്‌വിലെ സ്സകലതും-
പ്രണയം, പ്രബലത,
വാരുറ്റപുകൾ…നേടാൻ
മാനസം വെമ്പും കാലം!
അഴുക്കു പുരളാതെ
ഞാനഭിമാനത്തോടേ
വിശുദ്ധമെല്ലാറ്റിലും
വിശ്വസിച്ചുദാത്തനായ്.
ഇന്നു ഞാനനുഭൂതി
സമ്പന്നൻ പലതുമേ
കണ്ടവൻ അറിവുക-
ളൊത്തിരിയാർജ്ജിച്ചവൻ,
തുറക്കെ ക്കരയുമെൻ
വാതിലിലൂടേയിപ്പോൾ
അകത്തു കടക്കുന്ന
മിത്ഥ്യകൾ കുറവാകാം.
സമ്മതിച്ചീടുന്നു ഞാ-
നിസ്സത്യമെന്നാകിലും
ഒന്നു ചോദിപ്പേൻ, ഇതി-
ലെന്തിരിയ്ക്കുന്നു നേട്ടം?
തീവ്രത തിരളുന്നൊ-
രക്കാലം നിഴലുകൾ
കൂടുതൽ നിറഞ്ഞതെ
ന്നെണ്ണിനേനിവനുമേ.
അധുനാതനമാമെൻ
സംസ്കൃതിയെന്നെത്തീർത്തും
ഗതകാലത്തിങ്കൽ നി-
ന്നകറ്റി നിർത്തുന്നതാം.
ഇപ്പൊഴി മുഹൂർത്തത്തി-
ലന്നിഴൽപ്പാടൊക്കെയും
സുപ്രഭ ചൊരിവതായ്
ഞാനുപദർശിക്കുന്നേൻ.
എന്നിളം വർഷങ്ങളേ,
ഇത്ര ശീഘ്രതയിലായ്
എന്നെ വിട്ടോടിപ്പോകാൻ
എന്തപരാധം ചേയ്തേൻ?
സംതൃപ്തനിവനെന്നു
ധരിച്ചോ പരമെന്നെ-
സ്സംത്യജിച്ചകലത്തു
പറന്നുപോയീ നിങ്ങൾ?
ആവില്ല നിങ്ങൾക്കെന്നെ
സ്സ്വന്തമാം ചിറകിന്മേൽ
ആവഹിച്ചീടാനിനി
മേലിലെന്നറിഞ്ഞിട്ടും
അന്നത്തെ നിറമിഴി-
വിങ്കലെൻ കൺമുമ്പാകെ
വന്നിടാൻ വിന നിങ്ങൾ-
ക്കെന്തു ഞാൻ ചെയ്തതേൻ, ചൊല്ലൂ.
മബ്ഭൂതകാലം, ചെറ്റും
മാലിന്യമേലാതുള്ളോ-
രക്കാല, മസ്മൽ പ്രേമ-
സ്മൃതി വിട്ടൊഴിയാത്ത
തന്നണിവെൺപട്ടാട-
യണിഞ്ഞുകൊണ്ടേ വീണ്ടും
നമ്മുടെ പഥികളിൽ
ആഗമിച്ചീടുന്നേരം
മാനവരീനാമെല്ലാം
ആതുരത്വത്തോടതിൽ
പിടിച്ചു തൂങ്ങീടുന്നു.
നാം കണ്ട പാഴ്സ്വപ്നങ്ങൾ
തൻ കീറത്തുകിൽത്തുണ്ടിൽ
തിക്താശ്രു പതിക്കയി-
ല്ലെത്രമേലിത്തവ്വിങ്കൽ!
വിസ്മരിക്കുക നമ്മൾ!
യൗവനം മൃതമാകേ [7]
അജ്ഞാതദിഗന്തത്തി-
ലേയ്ക്കുതേ വഹിച്ചുപോം
വാത്യകൾ ഈ നമ്മെയും
കൊണ്ടുപോകട്ടേ കൂടേ,
ബാക്കിനിന്നീടുന്നെന്തു
നമ്മുടേതായിപ്പാരിൽ?
നമ്മുടെ സുകൃതങ്ങൾ
തന്നുടെ നിലനില്പും
സംശയാസ്പദമാകു
മൊരു വൻസമസ്യയാം.
സഞ്ചരിപ്പോരുമായ
മാനുഷൻ, മായുന്നേരം
തൻചുമരിന്മേൽപ്പോലും
തന്നിഴൽ തങ്ങുന്നീലാ! [8]
Mes Lettres D’Amour
നാമുഗ്ദ്ധയാളെങ്കിലും
കേ, ളക്കത്തിലെയക്ഷരങ്ങളനുരാ-
ഗാദ്വൈതസൂത്രങ്ങൾ താൻ,
നീളംപൂണ്ട വിചിന്തനത്തിൽ മുഴുകി,
സ്സാക്ഷാൽ ‘മഹാഭാരത’-
ത്തോളംപോന്നൊരു ഭാഷ്യമായതിനിതാ
തീർക്കുന്നു തൽക്കാമുകൻ,
(വള്ളത്തോൾ — വലാസലതിക)
പ്രേമലേഖനമാലകൾ
ഒന്നുരണ്ടല്ലേ സമ്മാനിച്ചതാ
വന്ദനീയനെനിക്കുന്നാൾ,
ഒന്നുമേ വാടാതായവയെല്ലാ-
മിന്നുമുണ്ടെന്റെ കൈവശം.
ഞാനവനോക്കി, ശ്യാമളേ, വീണ്ടു-
മാനന്ദാശ്രുക്കൾ തൂകട്ടെ.
(ചങ്ങമ്പുഴ — ആവലാതി)
നിസ്തുല സ്നേഹത്തിന്റെ കല്യാണ കല്ലോലങ്ങൾ
കോമള പദാവലിയിളകിത്തെളിഞ്ഞെന്നെ-
ക്കോൾമയിർക്കൊള്ളിക്കുമസ്സന്ദേശഗാനാമൃതം.
(ഇടപ്പള്ളി — സന്ദേശം)
ടർപ്പിച്ചൊരെന്റെ ആദ്യ പ്രണയലേഖം.
(വിഷ്ണുനാരായണൻ നമ്പൂതിരി — അരുമകൾ)
ചിലതെടുത്തു ഞാൻ പൊടി തുടയ്ക്കവേ
പ്രിയതമേ, നിന്റെ ഹൃദയസൗരഭം
വഴിഞ്ഞൊഴുകുമാ പ്രണയലേഖനം
പൊടിപുരളാതെ ഒളിമങ്ങീടാതെ
പഴയതാളുകൾക്കിടയിലായൊരു
ഭുതകവിതപോലുണർന്നുടനൊരു
പ്രണയഗീതമായ് പരിണമിക്കവേ
വരികളിൽ നിന്റെ കുനുവാർകുന്തളം
പരിമളമായിപ്പടർന്നുയരവേ
പരിസരം മറന്നമലേ, ഞാനതിൽ
പ്രണയമുദ്രയൊന്നറിയാതെ ചേർത്തേൻ,
(പുതുശ്ശേരി രാമചന്ദ്രൻ — ഒരു പ്രണയലേഖനം)
സങ്കല്പ സീമയിൽ നീയുദിക്കേ…
(ചങ്ങമ്പുഴ — സങ്കല്പ കാമുകൻ)
ചെമന്ന താരമൊന്നുരുത്തിരിയുന്നു
(ഒ. വി. ഉഷ — സുഖം)
ദ്രുതഗതിയിൽ പൂക്കൾ തൊടുത്തിടുമ്പോൾ
‘ഭഗവതിയിലല്ലെന്റെ മാധുരീ നി-
ന്നകതളിരിലുണ്ടൊരു ദിവ്യരൂപം
അവിടെയിതു ചാർത്തു കെന്നെൻ’ ചെവിയിൽ
അതിമധുരം നീയന്നുരച്ചതില്ലേ?
(ഇടപ്പള്ളി — സഖികൾ)
ഭാവനയിൽ പ്രതിഷ്ഠിച്ചനാരതം
ധ്യാനലോല ഞാൻ പൂജിപ്പു നിത്യമെൻ
പ്രാണ ഗദ്ഗദ പുഷ്പാഞ്ജലികളാൽ,
(ചങ്ങമ്പുഴ — രാഗഭിക്ഷു)
അൾത്താരയാക്കട്ടെ
അർച്ചന ചെയ്തു
ഞാനാകും പുരുഷനെ.
(പഴവിള രമേശൻ — രതിനിർവേദം)
Which is the god of my idolatry.
(Shakespeare — Romeo and Juliet)
അവരുടെ രക്ഷിതാക്കൾ വിലക്കിയിരുന്നു
അവിടെയെൻ വീട്ടിൻ പടിക്കലൊറ്റ-
യ്ക്കവളെയും കാത്തു ഞാൻ നില്പതുണ്ടാം.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
ലക്കവലക്കാവൽക്കാരനായ മുത്തനാൽച്ചോട്ടിൽ
പഴുതേ വേരിൽക്കുന്തിച്ചിരിപ്പാണവൾപോരും
വഴിയിൽ കണ്ണും സ്കൂളിൻ ബെല്ലിൽ നട്ടൊരു കാതും
(വിഷ്ണുനാരായണൻ നമ്പൂതിരി — സ്വപ്നം)
കണ്ണുമായ മറ്റാരേയും കാണാതെ പലപ്പോഴും
ഈ വരാന്തയിൽ കോണിക്കരികേ, തൂണും ചാരി
നീ വരുന്നതും കാത്തുനില്ക്കുമുൾക്കിതപ്പോടേ.
(കെ. വി. രാമകൃഷ്ണൻ — കോളേജിൽ വീണ്ടും)
കൈലേസ്
(പുതുശ്ശേരി രാമചന്ദ്രൻ — നിറമില്ലാത്ത ദുഃഖം)
That I might touch that cheek!
(Shakespeare — Romeo and Juliet)
യൗവന സ്വപ്നത്തിന്റെ യന്ത്യമാം കുരുക്ഷേത്രം
ലോകമിന്നെനിക്കിപ്പോളോമനേ നീയും ഞാനും
മായയായ് ലയിക്കുന്ന കല്പാന്ത സന്ധ്യാകാലം.
(ജി. കുമാരപിള്ള — മരുഭൂമിയുടെ കിനാവുകൾ)
(ആശാൻ — വീണപൂവു്)
താനല്ലയോ ക്ഷണികമായ മദീയ ജന്മം.
(ജി. — നിഴൽ)