കൈമെയ് മറന്നു താൻ പ്രേമിച്ച പെണ്ണു് വിവാഹനിർദ്ദേശം നിരസിച്ചതോടെ നിരാശതയിൽ നൊമ്പരം കൊള്ളുന്ന കാമുകനു പ്രകൃതി അഭയമരുളുന്നു. ഇങ്ങനെ സമചിത്തത വീണ്ടെടുത്തു താൻ അവളോടു വിടപറയുന്നു-കണ്ണീരോടെ, ജീവിതത്തിന്റെ താളം വീണ്ടുകിട്ടിയതിലുള്ള സന്തോഷത്തിന്റെ കണ്ണീരോടെ, ഇതു കവിയുടെ സ്വന്തം അനുഭവമത്രെ. ഒട്ടേറെ പ്രണയകവിത കളുടെ കർത്താവാണ് പർനി.
നിദ്ര തൻ മധുരിമ,
ഉണർന്ന നേരം മാന-
ത്തുഷസ്സിൻ തിരനോട്ടം.
ഭാവബന്ധുരമാമീ
മംഗള മുഹൂർത്തിൽ
പാവന പ്രശാന്തിയിൽ
മഗ്നയാം പ്രകൃതിയാൾ.
പൂവിനെക്കെട്ടിപ്പുണർ-
ന്നുറങ്ങും പൂന്തെന്നല്
പാരിനായ്ക്കൊണ്ടുള്ള പ-
ര്യടനം തുടങ്ങീലാ.
മൗന മുദ്രിതമെന്റെ
ചുറ്റുപാടഖില, മെൻ
താവളമിതുപോലും
ശാന്തിതൻ നികേതമായി.
മാത്രമല്ലിതെന്തൊരു
വിസ്മയം, ഇശ്ശാന്തത
മാമകാന്തരത്തിലും
സംക്രമിച്ചല്ലോ പേർത്തും!
ആസ്ഥയുമാതങ്കവു-
മെന്നുള്ളിൽ വളർത്തിന
കാഴ്ചയെൻ കൺവെട്ടത്തിൽ
നിന്നെങ്ങോ മറഞ്ഞുപോയ്.
വീണ്ടുമേ വിവേകമെൻ
ബോധത്തെ വിളക്കവേ
വിട്ടുപോയ് വിഷാദത്തിൻ
കാർമേഘ നിവഹങ്ങൾ. [1]
കാത്തിരുന്നെൻ ചേതന,
ഏറെ നാളിശ്ശാന്തിതൻ
കാരുണ്യമർത്ഥിച്ചേൻ ഞാൻ,
ഒടുവിൽ വിണ്ണിങ്കൽ നി-
ന്നിവൾ വന്നിറങ്ങിയെൻ-
കരളിൽ കൂടേറുവാൻ,
നിർഘൃണ പ്രേമത്തിന്നു
പകരം നിന്നീടാ, നെൻ
നൗകയെ കൊടുങ്കാറ്റിൽ
തകരാതൊരു രക്ഷാ-
സങ്കേത മണയ്ക്കുവാൻ.
കോളിന്റെ കൊടുമയ്ക്കു
ഞാനിരയായീടാതെ
തീരത്തിലിരുന്നിപ്പോൾ
സാകൂതം വീക്ഷിക്കുന്നേൻ
അലറുമഗാധാബ്ധി-
പ്പരപ്പിന്നവിരാമ-
ത്തിരമാലകളാടും
തീവ്രമാം നടനങ്ങൾ.
എൻ വാഴ്‌വെ യുലച്ചതാം
വശ്യതയ്ക്കുടയോളേ,
നിന്നെ ഞാൻ മറക്കുന്നു,
മറക്കാൻ ശീലിക്കുന്നു [2]
ഇന്നിമേലലട്ടില്ല
നിന്നെ ഞാ, നെന്നെ ചൊല്ലി
നിന്മനസ്സേലായ്ക്കാപ-
ച്ഛങ്ക, ഞാൻ വഴങ്ങുന്നു.
നിൻ നേർക്കു തുറന്നോരെ
ന്നാത്മാവിൻ വാതായനം
തന്നെത്താനടയുമി-
ന്നിർഭര നിമിഷത്തിൽ
പ്രേമ മുക്തനാമെന്റെ
കണ്ണുകൾ നനയുന്നു.
നീരിതെന്റെ നവസ്ഥിതി-
ജാതമാമാനന്ദാശ്രു!
Elegies
വേണുഗാനം കേട്ടു ഞാനുണർന്നു.
എന്തൊരു വിസ്മയം ചുറ്റുമാർന്നോ-
രന്ധതാമിസ്രമത്തെങ്ങു പോയി?…
(ചങ്ങമ്പുഴ — നിർവൃതി)
യിരുളിലൊരു പുത്തൻ നിഴലിൻ ലയം കൂടി…
ചത്തവാഗ്ദത്തങ്ങൾ തൻ തൂവലുകളെ, ക്കത്തി-
ക്കെട്ട യൗവനങ്ങളെ, ജീർണ്ണ മാധുര്യങ്ങളെ,
ചില്ലുകളായിച്ചിന്നും വിശ്വാസങ്ങളെ, വിടർ-
ന്നല്ലിലേ കൊഴിഞ്ഞോരു പൂക്കളെ, ച്ചിരികളെ
ഒക്കയും വാരിപ്പോകും വൃദ്ധയാം പണിക്കാരി,
നില്ക്കുക, യിതാ യൊരു നിഷ്ഫല പ്രേമം കൂടി…
(സുഗതകുമാരി — രാത്രിത്രൻ ലയം)