അന്ത്യവേളയിൽ ജീവിതപങ്കാളിയുടെ സാമീപ്യം അഭിലഷിക്കുന്നവരാണ് മനുഷ്യർ. അവനെ/അവളെ കണ്ടുകൊണ്ടു കണ്ണടയ്ക്കുന്നതിൽ ഒരു അന്ത്യ നിർവൃതി അവർ അനുഭവിക്കുന്നു. സ്വന്തം ഇണയുടെ മടിത്തട്ടിൽ കിടന്നു മരണമടയാനാണ് പലർക്കും മോഹം. ലുയീസ് ലബേയുടെ അഭിലാഷം ഒരുപടി കൂടി കടന്നതാണ്. ആത്മനാഥന്റെ സമാഗമം കാത്തിരിക്കുന്ന അവർക്കു പ്രിയതമന്റെ ചുടുചുംബനങ്ങളുടെ ലഹരിയിൽ മരണത്തെ ആശ്ലേഷിക്കാനാണ് ആഗ്രഹം.
തിരയുന്നതാരെയാണിങ്ങിനെ ഞാൻ, [1]
അവനുടെ വാർവിരിമാർത്തട്ടിലാനന്ദ-
ലഹരിയിൽ ചായാൻ കഴിഞ്ഞുവെങ്കിൽ [2]
അവശിഷ്ട മായെഴുമെന്നല്പ നാൾകൾ ത-
ന്നരികിൽ ക്കഴിക്കുവാനൊത്തുവെങ്കിൽ
‘പ്രിയസഖി, നമ്മൾ പരസ്പരം സന്തുഷ്ടി
പകരുക, നമ്മളെ വേർപെടുത്താൻ [3]
ഒരു കൊടുങ്കാറ്റിനും തന്നെയിജ്ജന്മത്തിൽ
കഴിയുകയില്ലെന്നുറച്ചു കൊള്ളു’-
അതിഗാഢമെന്നെപ്പുണർന്നു പുണർന്നു കൊ
ണ്ടവനേവമെന്നോടരുളിയെങ്കിൽ
ഒരു വല്ലി വൃക്ഷത്തെയെന്നോണമവനെ ഞാ-
നിരു കരത്താലും വലയം ചെയ്കേ [4]
മമ ഭാഗ്യവേളയിലഭ്യസൂയാലുവാം
നിലയിൽ മരണമണഞ്ഞുവെങ്കിൽ
പ്രണയാർദ്രനെൻ പ്രിയൻ പിന്നെയും പിന്നെയും
ചുടുചുംബനങ്ങൾ ചൊരിഞ്ഞീടുമ്പോൾ
തരളമെൻ ചേതന മൽപ്രാണ നാഥന്റെ
ചൊടികളിലേയ്ക്കു പറന്നു പോകേ
മരണത്തെ ഞാൻ വരിച്ചീടുമിന്നോളവു-
മനുഭൂതമല്ലാത്ത നിർവൃതിയിൽ! [5]
Oh! Si J’etais En Ce Beau Sein Ravie…
ലിപികളൊന്നിച്ചടുക്കിവെയ്ക്കാനായി-
ത്തിരയേ…
ഇരുളു മൂടിത്തളർന്നടയുന്നൊരെൻ
മിഴിയിൽ നിൻരൂപരേഖ സങ്കല്പിച്ചു
പിരിയലില്ലാതെ യിനി വീണ്ടു മെവിടെയെ-
ന്നറിയാതിരങ്കലില്ലാതെ കിടന്നു ഞാൻ.
(അയ്യപ്പപ്പണിക്കർ — ചരമശയ്യയിൽ)
തലയും ചായ്ച്ചു ഞാൻ നിലകൊള്ളും.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
പഴയൊരു മന്ത്രം സ്മരിക്കാമന്യോന്യ-
മൂന്നുവടികളായ് നിലക്കാം…
(എൻ. എൻ. കക്കാട് — സഫലമീയാത്ര)
ചെന്തളിർവല്ലി തോല്ക്കും ചാരുകൈകളാൽ കെട്ടി
കൂറൊത്തു തഴുവുമ്പോൾ.
(ആശാൻ — ശ്രീബുദ്ധചരിത്രം)
മേനിയെ പ്രണയത്തിൻ ചങ്ങലയണിയിക്കൽ.
(ചെറിയാൻ കെ. ചെറിയാൻ — ഭാര്യയുടെ മറുപടി)
With a charm!
Be a man and fold me With thine arm!
(Robert Browning — A Woman’s Last Word)
That I might die with kissing.
(Ben Jonson — Song: The Kiss)