പരലോകത്ത് പ്രണയജീവിതം തുടരാനാകുമോ? ആകുമെങ്കിൽ മരണത്തിന്റെ ഏതു കടുംകൈയും നേരിടാൻ താൻ സന്നദ്ധൻ. പ്രണയത്തിന്റെ ഈ തുടർച്ചയെക്കുറിച്ചുള്ള സുപ്രതീക്ഷയിൽ ഇഹത്തിലെ ജീവിതത്തെ ഒരു മഹോത്സവമാക്കി മാറ്റാൻ ഒലിവിയെ ദ് മഞ്ഞി കുട്ടുകാരിയെ ഉദ്ബോധിപ്പിക്കുന്നു. ഒപ്പം പരത്തിലെ പ്രണയജീവിതത്തിന്റെ ഒരു രംഗ വർണ്ണനയും. യുവാവായിരിക്കേ മരിച്ച മഞ്ഞി കവയിത്രി ലൂയീസ് ലബേയുടെ കാമുകനായിരുന്നു.
പ്രണയിക്കാനാകും നമുക്കെന്നാകുകിൽ
ഇരുളുറഞ്ഞതാം കുഴിമാടത്തിനോ
കൊടുംകാലത്തിനോ മൃതിക്കു താനുമോ
വിശുദ്ധമാമൊരു പ്രണയത്തിന്നങ്ങു
വിനയണയ്ക്കുവാൻ കഴിയില്ലെന്നാകിൽ,
കഴിയുമെന്തൊക്കെ മരണത്തിന്നതു
മുഴുവനുമെനിക്കെതിരെ വന്നോട്ടെ. [1]
കഠോരം തൻകുന്തമുനയെന്നാകിലും
തടവേതുമെന്യേ പ്രണയിച്ചീടും ഞാൻ.
പുലരുമെൻ കരൾ, കരുത്ത്, വിശ്വാസം
നിരന്തരം നീയാമൊരുവളിൽ മാത്രം.
മരണശേഷവും പരസ്പരപ്രേമ-
നിബദ്ധരായ് നമ്മൾ മരുവു മാകയാൽ
വിളംബ മേലാതീ ഭുവന വാഴ്‌വിനെ,
കദനോൽക്കണ്ഠകളകറ്റിയാനന്ദ-
ഭരിതമാമൊരു മഹോത്സവമാക്ക!…
വിഷാദം, സംശയം, ഭയം, കെടുനോട്ടം-
കരളുകില്ലിവ കപടതയറ്റ
പ്രണയികളുടെ കരൾകളെത്തെല്ലും.
നിയതമിങ്ങിനെ നിരഘസമോദ-
നിമഗ്നരായ് നിത്യ ഹരിത പാദപ-
ക്കുളുർ തണലിങ്കൽ പിണഞ്ഞ കൈകളാൽ
ഗളങ്ങളന്യോന്യം വലയിതമാക്കി
പ്രണയ ശൃംഖലയ്ക്കയവു പറ്റായ്വാൻ
മധുര ചുംബനാൽ മുറുക്കം ചേർത്തു കൊ-
ണ്ടൊരു ദേഹം പകുത്തിരുവരായ നാം [2]
ഒരുമിച്ചിട്ടിരു പകുതിയിങ്കലും
നവ നവോന്മേഷം പകർന്നു വാണിടും [3]
നിഖിലേശനിന്ദ ശ്രവിച്ചിടാദിക്കിൽ,
വലുതിനു ചെറുതിരയാകാ ദിക്കിൽ,
ഇരവൊരിക്കലുമണഞ്ഞിടാദിക്കിൽ,
അയത്നമായ് സർവ്വം വിളഞ്ഞിടും ദിക്കിൽ,
അനാരതം തെന്നലുലാവിടും ദിക്കിൽ,
അനശ്വരമൊരു വസന്തത്തിൻ വർണ്ണ-
പ്പൊലിമ, സൗരഭം തിരതല്ലും ദിക്കിൽ,
അമൃതും പൈമ്പാലും നറുതേനും നീളെ-
യരുവികളായിട്ടൊഴുകിടും ദിക്കിൽ,
അനർഘമാം സമ്പത്തഭേദമെല്ലാരും [4]
അനുഭവിച്ചിടുമനുപമദിക്കിൽ!
A S’amie
കാത്താലിരിക്കാ, സ്ഥിര-
സ്നേഹത്തെക്കരുതി സ്വയം കഴികിൽ നൂ-
റാവൃത്തി ചത്തീടുവിൻ
(ആശാൻ — പ്രരോദനം)
ജീവിക്കുവാൻ വേണ്ടി മരിച്ചുകൂടേ?
(പി. കുഞ്ഞിരാമൻ നായർ — വരഭിക്ഷ)
death do
What he dare.
(Shakespeare — Romeo and Juliet)
സഖി മരണമാം മറയ്ക്കുള്ളിൽ മറഞ്ഞിരു-
ന്നനുപമതരം ഗാനമാലപിയ്ക്കുന്നു നീ…
ഇവിടെ വിലയിക്കുന്നിതെൻ സ്വപ്നമെങ്കിലും
ഇനിയൊരു നവീനമാം ജന്മമുണ്ടാകുകിൽ
ഇരുഹൃദയമൊന്നായ്ത്തുടിക്കും മനോജ്ഞമാ-
മൊരു കവിതപോലേ വിടർന്നിടും ജീവിതം.
(പെരുന്ന കെ. എൻ. നായർ — നിശാസന്ദർശനം)
യൊന്നാകുമാറിളം കൊച്ചലപോലവേ.
മൃത്യുരാജ്യത്തിലും കൈകോർത്തുലാത്തുക
ദിവ്യമായുള്ളോരുടലെടുത്തുള്ള നാം…
ഞെട്ടറ്റു വീഴട്ടെ പൂവ്, പരിമളം
മുറ്റുമുലാത്തട്ടെ യപ്സരസ്സെന്നപോൽ,
തന്ത്രികളൊക്കെയും നിശ്ചേഷ്ടമാകട്ടെ
അന്തരീക്ഷാന്തരേ നീന്തട്ടെ ഗീതികൾ.
(പി. കുഞ്ഞിരാമൻ നായർ — പ്രേമപൗർണ്ണമി)
വന്നുവെങ്കിൽ (വരാതിരിക്കില്ല,
നേരിൽ ഞാൻ ഭജിപ്പീലയോ വിണ്ണിൽ
പാരിലദേഹം പ്രാർത്ഥിപ്പതില്ലേ?)
തൻതല പരിവേഷം ചുഴന്നും
തൻതനു തനി വെൺതുകിലാർന്നും
ഉല്ലസിക്കെ ഞാൻ തൽക്കരമേന്തി
ച്ചെല്ലുമോരോരോ ജ്യോതിസ്സരസ്സിൽ
അപ്രകാശത്തിൽ ഞങ്ങൾ നീരാടും
ചിൽപുമാനുടെ സന്നിധാനത്തിൽ…
… … …
മൂകനാം ഭീതി മൂലമദ്ദേഹം,
ആകിൽ, ഞാൻ തദാ തൻ കവിൾത്തട്ടിൽ
എൻ കവിളണച്ചോരോന്നു ചൊല്ലും
ഞങ്ങൾ തന്നനുരാഗ വിശേഷം
(D. G. Rossetti — The Blessed Damozel (തർജ്ജമ: വൈലോപ്പിള്ളി, ധന്യകന്യക))
രണ്ടാളുമീ ഞങ്ങളടുത്തു കൂടാം.
(നാലപ്പാടൻ — കണ്ണുനീർത്തുള്ളി)
കണ്ടുമുട്ടുവാൻ ദേഹികൾ, ക്കെന്നാൽ
എന്നു കൂടിയിട്ടെങ്കിലും തമ്മി-
ലൊന്നു ചേർന്നവ നിർവൃതി കൊള്ളും.
(ചങ്ങമ്പുഴ — സ്പന്ദിക്കുന്ന അസ്ഥിമാടം)
Smiles, tears of all my life! - and, if God choose
I shall but love thee better after death
(Elizabeth B. Browning — From the Sonnets from the Portuguese)
Our love shall live, and later life renew.
(Edmund Spenser — To his Love)
ഭൂമിയിൽ നിക്ഷേപം കരുതി വയ്ക്കരുത്. തുരുമ്പും കീടങ്ങളും അവ നശിപ്പിക്കും. കള്ളന്മാർ തുരന്നു മോഷ്ടിക്കും. എന്നാൽ സ്വർഗ്ഗത്തിൽ നിങ്ങൾക്കായി നിക്ഷേപങ്ങൾ കരുതിവയ്ക്കുക. അവിടെ തുരുമ്പും കീടങ്ങളും അവ നശിപ്പിക്കുകയില്ല. കള്ളന്മാർ മോഷ്ടിക്കുകയുമില്ല.
(ബൈബിൾ — മത്തായി 6-19-21)
മാരനെയ്താൽ മുറിയാത്ത മനശ്ശോഭയും.
(ആശാൻ — കരുണ)