പനിനീർപ്പൂപോലെ സ്വന്തം പരിശോഭയാൽ ലോകത്തെയാകെ വശീകരിച്ചു നില്ക്കവേ പെട്ടെന്നു മരണം തട്ടിക്കൊണ്ടുപോയ മേരിക്ക് ആത്മനാഥന്റെ അന്ത്യോപചാരം. മൃതാവസ്ഥയിലും അവൾ പനിനീർപ്പുവായിത്തന്നെ വർത്തിക്കണം-ഇതാണ് ആ വിധുരഹൃദയത്തിന്റെ അന്ത്യാഭിലാഷം. മണ്ണായി മാറിയ അവൾ അങ്ങനെ പരിണമിക്കാൻ അവളുടെ കുഴിയിടത്തിൽ ഒട്ടസാധാരണമായ ഒരു നിവേദ്യവും.
പിറന്ന ചെമ്പനീരലരു പോലെ നീ. [1]
പുലരി ഹർഷാശ്രുകണങ്ങൾ തൻ മേലായ്
ചൊരിഞ്ഞു, നൂതന തരുണിമ തന്നിൽ
തിളങ്ങിടും വർണ്ണപ്പൊലിമ വിണ്ടല-
മതിന്നനല്പമാ മസൂയ ചേർത്തു, തൻ- [2]
ദള പുടങ്ങളിലഴകൊഴുകവേ
പ്രണയമുള്ളത്തിലൊതുക്കിക്കൊണ്ടതു
ലഹരി കൊള്ളിച്ചു പരിമളത്തിനാൽ
മലർ വനികയെ മരങ്ങളെ, പ്പിന്നെ-
പ്പെരുമഴയിലോ പൊരിവെയിലിലോ
ദള മോരോന്നടർന്നതിൻ കഥ തീർന്നു.
ഇതു കണക്കു നീ നവീന താരുണ്യ-
പ്രഭയിലാറാടിക്കഴിയവേ, വാനും
അവനിയും നിന്റെ യതുല സൗഭഗ-
ത്തികവിലത്ഭുത സ്തിമിതമാകവേ
കരാളനാം വിധി കടന്നു വന്നിട്ടു
വിരാമമിട്ടു നിൻ കഥയ്ക്കു മോമലേ.
മണലടിഞ്ഞു നീ കിടന്നിടുന്നിപ്പോൾ [3]
കുഴിയിടത്തിലായ് നെടിയ നിദ്രയിൽ.
നിനക്കെന്നന്ത്യമാമുപചാരം: ഞാനി-
ങ്ങഴുതു തൂകിടും മിഴിനീരിന്നൊപ്പം
ഒരു തുടം പാലും ഒരു വട്ടിപ്പൂവും
നിനക്കായ് ഞാനിതാ സമർപ്പണം ചെയ്വേൻ,
മൃതനിലയിലും തവ തനു മുൻപോൽ
പനീരലരായി പ്പരിണമിക്കുവാൻ! [4]
Sur La Mort De Marie
പുരുസുഷമമിപ്പുതു പനീരലർ.
(ജി. — പിന്നത്തെ വസന്തം)
സാരള ്യമെന്ന സുകുമാര ഗുണത്തിനെല്ലാം
പാരിങ്കലേതുപമ? ആ മൃദുമെയ്യിൽ നവ്യ-
താരുണ്യമേന്തിയൊരു നിന്റെ നില കാണണം താൻ.
നേരേ വിടർന്നു വിലസീടിന നിന്നെ നോക്കി
ആരാകിലെന്തു മിഴിയുള്ളവർ നിന്നിരിക്കാം.
… … …
മെല്ലെന്നു സൗരഭവുമൊട്ടു പരന്നു ലോക-
മെല്ലാം മയക്കി മരുവുന്നളവന്നു നിന്നെ…
(ആശാൻ — വീണപൂവു്)
അളിഞ്ഞു മണ്ണായിക്കഴിഞ്ഞല്ലോ സഖി.
(ജി. — പിന്നത്തെ വസന്തം)
ലളിതബാല തന്നംഗമോരുന്നുമേ
പ്രകൃതിതന്നിലലിഞ്ഞു നവീനമാ-
മകൃതകാഭയിൽ മിന്നുകയായിടാം.
മധു തുളുമ്പുമിപ്പുഷ്പമാരോമലിൻ
മൃദുമനോജ്ഞ ഹൃദയവുമായിടാം.
(എം. പി. അപ്പൻ — മാലതി)