ആണ്ടുപിറവിയിൽ അന്യോന്യം ആശംസകളർപ്പിക്കുന്നതു പാശ്ചാത്യർക്കു പഴയൊരാചാരമാണു്. ഇഷ്ടജനങ്ങൾക്ക് ഉപഹാരങ്ങൾ നല്കുന്നതും ഇതിന്റെ ഒരു ഭാഗമത്രെ. ഇവിടെയിതാ ഒരു കാമുകൻ പ്രണയിനിക്കു നവവത്സരാശംസകളോടൊപ്പം സ്വന്തം മനസ്സും വിപുസ്സും ഉപഹാരമായർപ്പിക്കുന്നു. രാജ സേവകനായിരുന്നുവെങ്കിലും സ്വന്തം അനുഭൂതികളെ കാവ്യവിഷയമാക്കാൻ ധൈര്യപ്പെട്ട ആദ്യകാല കവിയാണ് എസ്താഷ് ദെഷാം.
നേർന്നുകൊള്ളുന്നീയാണ്ടു പിറവിയിൽ,
പാരിടം കണ്ട ലാവണ്യപാരമ്യം
പൂവലംഗത്തിലേന്തുമെന്നോമലേ
കൈവരട്ടെ നിനക്കു നൽവാസരം
നല്ല വൽസരമെന്നിവയ്ക്കൊപ്പമായ്
നല്ലൊരു നവവർഷ സമ്മാനവും-
മെൻ ഹൃദയാധിനാഥയായ് വാഴ്‌വോളേ.
നല്കുവേൻ നവ വർഷോപഹാരമായ്. [1]
നിന്നിലീനല്ലനാളിലെൻ കൺമണീ
വന്നണയട്ടെ നന്മകളൊക്കെയും [2]
ഭാസുരതരമാം വിധം താവക -
ഭാവി തീർത്തുമൊരുത്സവമാകുവാൻ
വത്സരാരംഭ വാസരത്തിങ്കലായ്
വായ്ക്കുമാനന്ദ പൂർവകം ഞാനിതാ
ആചരിച്ചിടുന്നാത്മ സമർപ്പണം,
ആനതാംഗീ, സുദിനം, സുവത്സരം!
Souhaits De Jour De Lan
ഹാ മമ പ്രേമവും എന്നുവേണ്ടൊക്കെയും
ഞാനെന്നൊരൊന്നിലടക്കി നിൻ കാല്ക്കൽ വെ-
ച്ചാനന്ദദേവായെതിരേല്പൂ നിന്നെ ഞാൻ
കണ്ണീരിൽ മുക്കി ഞാൻ കാഴ്ച വെച്ചീടുന്നൊ -
രെന്നുപഹാരമിതംഗീകരിക്ക നീ
(ചങ്ങമ്പുഴ — തിരുമുല്ക്കാഴ്ച)
പൊലിപാട്ടിനിമ്പമായ് തുടിതാളമായ് നിന്റെ
കനവുകൾ നിനവുകൾ തുനിവുകൾ വിരിയാവൂ
നവവത്സരാശംസകൾ, പുതുപ്പിറവിതൻ
തുടി താളമായ് നിന്റെ തുനിവുകൾ നിറയാവൂ-
(എസ്. രാജശേഖരൻ — പുതുപ്പിറവി)