പ്രേമബദ്ധരായിരുന്ന രണ്ടാത്മാക്കളുടെ മരണാനന്തര സമാഗമം. പൂർവ്വസ്മരണകളുണർത്തി കാമുകൻ തുടക്കം കുറിച്ച സംവാദത്തിൽ പൂവണിയാതെപോയ ആ പ്രേമത്തിന്റെ ബാക്കി പത്രമായി കാമുകിയുടെ ആത്മാവിൽ തങ്ങി നിൽക്കുന്ന നൈരാശ്യം നിസ്സംഗതയുടെ മൂടുപടമണിഞ്ഞു വെളിപ്പെടുന്നു.
നിർജ്ജനമാം പഴയ പൂങ്കാവിൽ
പോയതിപ്പൊഴാം രണ്ടു രൂപങ്ങൾ:
ജീവ ചൈതന്യമറ്റ മിഴികൾ,
പാടേ ജാഡ്യമിയന്ന ചൊടികൾ,
പാരമായിപ്പതിഞ്ഞ സംസാരം.
മഞ്ഞു വീണു വിറങ്ങലിച്ചുള്ള
നിർജ്ജനമാം പഴയ പൂങ്കാവിൽ
ഛായാരൂപികളീയിരു പേരും
ഭൂതകാല സ്മതികളുണർത്തി:
ഓർപ്പതുണ്ടൊ നീ നമ്മുടെ പൂർവ്വ
കാല നിർവൃതി?
-ഞാനതെന്തിന്നായ്
ഓർത്തീടേണം?
-എൻ നാമ സമൃതിയിൽ
കൂടാറില്ലെനിന്നുൾത്തുടി, പ്പെന്നെ
കാണാറില്ലെ കനവിൽ നീ?
-ഇല്ല
-പൂണ്ടു നമ്മളവാച്യമാനന്ദം
ചുണ്ടു ചുണ്ടോടു ചേർത്തൊരന്നാളിൽ,
സുന്ദരമദ്ദിനങ്ങൾ! [1]
-ആയീടാം.
-നീലവാനമതത്ര മനോജ്ഞം
സുപ്രതീക്ഷയതെത്ര മഹത്തും!
-സുപ്രതീക്ഷ പരാജിതം പാഞ്ഞു
പോയണഞ്ഞു കറുത്ത വാനത്തിൽ.
വാഗ്വിനിമയമിങ്ങിനെയാർന്നു
നീങ്ങിനാരവർ പാഴ്പപടർപ്പിങ്കൽ.
രാവു മാത്രമേ കേട്ടുള്ളു രണ്ടു
പേരും തമ്മിൽ നടന്ന സംവാദം. [2]
Colloque Sentimental
മന്ദഹാസത്തിൻ മാതിരി
ഉല്ലസിപ്പിതെൻ പ്രേമ വല്ലിയിൽ
ഫുല്ല സൗഭാഗ്യമാർന്നു നീ.
ചുറ്റിലുമന്നൊരുത്സവം കതിർ-
ക്കറ്റ ചാർത്തുമാ ദർശനം
വേണുഗാനത്തിൽ മഗ്നമാക്കിയെൻ
പ്രാണനെപ്പുണർന്നോമനേ.
(ചങ്ങമ്പുഴ — ഹേമന്തചന്ദ്രിക)
ഹൃദയരേഖകൾ നീളുന്നു പിന്നെയും
കനക മൈലാഞ്ചി നീരിൽത്തുടുത്ത നിൻ
വിരൽ തൊടുമ്പോൾക്കിനാവു പുരണ്ടതും
നെടിയ കണ്ണിലെ കൃഷ്ണ കാന്തങ്ങൾ തൻ
കിരണമേറ്റെന്റെ ചില്ലകൾ പുത്തതും
മറവിയിൽ മാഞ്ഞുപോയ നിൻ കുങ്കുമ-
ത്തരിപുരണ്ട ചിദംബര സന്ധ്യകൾ…
(ബാലചന്ദ്രൻ ചുള്ളിക്കാട് — സന്ദർശനം)
നിഴലുകൾ നമ്മൾ-പണ്ടേ പിരിഞ്ഞവർ.
(ബാലചന്ദ്രൻ ചുള്ളിക്കാട് — സന്ദർശനം)