SFNസാ­യാ­ഹ്ന ഫൌ­ണ്ടേ­ഷൻ
images/Philip_alexius.jpg
John de László and a Goldfish Bow, a painting by Philip de László (1869–1937).
മാ­രാ­രു­ടെ ഫ­ലി­ക്കാ­ത്ത ഫലിതം
എം. എൻ. കാ­ര­ശ്ശേ­രി

കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു് ഏ­റ്റ­വും കൂ­ടു­തൽ കാലം ഉ­ഷ്ണി­ച്ചാ­ലോ­ചി­ച്ചു­ണ്ടാ­ക്കി­യ ഒരു സാ­ഹി­ത്യ­സി­ദ്ധാ­ന്ത­മാ­ണു് അ­ദ്ദേ­ഹ­ത്തി­ന്റെ സി­ദ്ധാ­ന്ത­ങ്ങ­ളി­ലേ­ക്കു­വെ­ച്ചു ഏ­റ്റ­വും ദുർ­ബ്ബ­ല­മാ­യി­പ്പോ­യ­തു്!

തന്റെ വി­മർ­ശ­ന­ജീ­വി­ത­ത്തെ ഏ­റ്റ­വും കൂ­ടു­തൽ കാലം പൊ­റു­തി­കെ­ടു­ത്തി­യ ഹാ­സ്യം എന്ന പ്ര­ശ്ന­ത്തി­നു് ഉ­ത്ത­രം ക­ണ്ടെ­ത്തു­വാൻ വേ­ണ്ടി മാ­രാ­രു് 1957-ൽ പ്ര­സി­ദ്ധീ­ക­രി­ച്ച ‘ഹാ­സ്യ­സാ­ഹി­ത്യം’ എന്ന ഗ്ര­ന്ഥ­ത്തി­ലെ വാ­ദ­ങ്ങൾ ഒ­രു­ക്കൂ­ട്ടി­യെ­ടു­ക്കു­വാൻ അ­ദ്ദേ­ഹ­ത്തി­നു സു­ദീർ­ഘ­മാ­യ ഇ­രു­പ­ത്തി­ര­ണ്ടു കൊ­ല്ല­ക്കാ­ലം വേ­ണ്ടി വന്നു. മ­റ്റൊ­രു സാ­ഹി­ത്യ­സി­ദ്ധാ­ന്ത­ത്തെ­പ്പ­റ്റി­യും ഇ­ത്ര­യും നീ­ണ്ട­കാ­ലം അ­ദ്ദേ­ഹം ത­ല­പു­ക­ഞ്ഞാ­ലോ­ചി­ച്ചി­ട്ടി­ല്ല. എ­ന്നി­ട്ടും ആ സി­ദ്ധാ­ന്തം എ­ങ്ങ­നെ ഇത്ര ദുർ­ബ്ബ­ല­മാ­യി? എ­ന്തു­കൊ­ണ്ടു ആ ഫ­ലി­ത­സി­ദ്ധാ­ന്തം ഫ­ലി­ക്കാ­തെ, മ­റ്റൊ­രു ഫലിതം മാ­ത്ര­മാ­യി­ത്തീർ­ന്നു?

images/Kunjan_Nambiar.png
കു­ഞ്ചൻ ന­മ്പ്യാർ

ഫ­ല­പ്ര­ദ­മാ­യ യു­ക്തി­യു­ടെ­യും ആ­വി­ഷ്കാ­ര­ഗാം­ഭീ­ര്യ­ത്തി­ന്റെ­യും ഊ­ക്കു­കൊ­ണ്ടു് മ­റ്റു­ള്ള­വ­രെ ത­റ­പ­റ്റി­ക്കു­ന്ന കൂ­ട്ട­ത്തിൽ അ­വ­രു­ടെ ക­ണ്ണ­ഞ്ചി­പ്പി­ക്കു­ന്ന ചില വേ­ല­ത്ത­ര­ങ്ങൾ ഒ­പ്പി­ക്കു­ന്ന­തു് ചി­ല­പ്പോ­ഴെ­ങ്കി­ലും മാ­രാ­രു­ടെ രീ­തി­യാ­യി­രു­ന്നു. അ­ത്ത­രം ഒരു കു­സൃ­തി­യാ­ണു് ഈ പു­സ്ത­ക­ത്തി­ലെ മ­ഹാ­ഭാ­ര­തം ഒരു ഹാ­സ്യ­കൃ­തി­യാ­ണെ­ന്ന ക­ണ്ടെ­ത്തൽ. (1963, പു. 24–53) ‘ന­മ്മു­ടെ സം­സ്കാ­ര­ലോ­പ’(1935–36)ത്തിൽ മു­ള­പൊ­ട്ടി, ‘വ്യാ­സ­ന്റെ ചിരി’ ഭാ­ര­ത­പ­ര്യ­ട­നം (1950)-യിൽ ത­ല­നീ­ട്ടി­യ മാ­രാ­രു­ടെ ഹാ­സ്യ­സാ­ഹി­ത്യ­സി­ദ്ധാ­ന്തം ഒരു സി­ദ്ധാ­ന്ത­മാ­യി വ­ളർ­ന്നു­കേ­റു­ന്ന­തു് ‘മ­ഹാ­ഭാ­ര­ത­ത്തി­ലെ ഹാ­സ്യം’ (1955) എന്ന ലേ­ഖ­ന­ത്തി­ലാ­ണു്. ‘ഹാ­സ്യ­സാ­ഹി­ത്യ’ത്തി­ലെ­ത്തു­മ്പോ­ഴേ­ക്കു് തന്റെ മാ­തൃ­കാ­ഹാ­സ്യ­ത്തി­നു് മ­ഹാ­ഭാ­ര­ത­ത്തി­നൊ­പ്പം ‘ഉ­ണ്ണി­നീ­ലി­സ­ന്ദേ­ശ’ത്തെ­യും ഉ­ദാ­ഹ­രി­ക്കാ­വു­ന്ന ഒരു ത­ല­ത്തിൽ ഈ ‘സം­സ്കാ­ര­ലോ­പ’വി­രോ­ധി എ­ത്തി­ച്ചേർ­ന്നു! മ­ല­യാ­ളി­ക­ളാ­യ ന­മു­ക്കു വേ­ണ്ട­മാ­തി­രി ചി­രി­ക്കു­വാ­നോ, ന­മ്മു­ടെ എ­ഴു­ത്തു­കാർ­ക്കു ചി­രി­പ്പി­ക്കു­വാ­നോ അ­റി­ഞ്ഞു­കൂ­ടെ­ന്നാ­ണു് ഈ ഗ്ര­ന്ഥ­ത്തി­ന്റെ അ­ടി­സ്ഥാ­ന­നി­ല­പാ­ടു്. ചി­രി­പ്പി­ക്കു­വാൻ തീരെ നി­ശ്ച­യ­മി­ല്ലാ­ത്ത ഒ­രാ­ളു­ടെ പേരു് പറയാം: ശ്രീ: ക­ല­ക്ക­ത്തു് കു­ഞ്ചൻ ന­മ്പ്യാർ!

images/Shakespeare.jpg
ഷേ­ക്സ്പി­യർ

ന­മ്പ്യാർ­ക്കു മാ­ത്ര­മ­ല്ല, ന­മ്മു­ടെ സ­ഞ്ജ­യ­നും വേ­ണ്ട­മാ­തി­രി ചി­രി­ക്കാ­ന­റി­ഞ്ഞു­കൂ­ടെ­ന്നു മാ­രാർ­ക്ക­ഭി­പ്രാ­യ­മു­ണ്ടു്. മ­ല­യാ­ളി­ക­ളു­ടെ ചി­രി­യെ വി­ല­യി­രു­ത്തു­ക­യും കു­ഞ്ചൻ­ന­മ്പ്യാ­രെ ഷേ­ക്സ്പി­യർ ക്കും കാ­ളി­ദാ­സ­നും ഒപ്പം നിർ­ത്തി­പ്പു­ക­ഴ്ത്തു­ക­യും ചെ­യ്യു­ന്ന സ­ഞ്ജ­യ­ന്റെ ‘സാ­ഹി­ത്യ­ത്തി­ന്റെ പു­ഞ്ചി­രി’ (1935) എന്ന ലേ­ഖ­ന­ത്തി­നു­ള്ള മ­റു­പ­ടി­യാ­യി­ട്ടാ­ണു് ഗ്ര­ന്ഥ­കാ­രൻ ഇവിടെ പല കാ­ര്യ­ങ്ങ­ളും ആ­ലോ­ചി­ച്ചു ചെ­ല്ലു­ന്ന­തു്. ന­മ്പ്യാ­രു­ടെ­യും സ­ഞ്ജ­യ­ന്റെ­യും മ­റ്റും ഹാ­സ്യ­ബോ­ധ­ത്തെ ച­വി­ട്ടി­യ­ര­യ്ക്കു­വാ­നും പ­ര­കു­ത്സ­നം മാ­ത്ര­മാ­യി വി­ചാ­രി­ക്കേ­ണ്ട പ­രി­ഹാ­സ­ത്തി­ലും അതിനു വ­ഴി­യൊ­രു­ക്കു­ന്ന അ­തി­ശ­യോ­ക്തി­യി­ലും വീ­ണ­ളി­ഞ്ഞു പോയ മ­ല­യാ­ളി­യു­ടെ ചി­രി­യെ ‘ശു­ദ്ധീ­ക­രി­ക്കു’വാനും ‘ഹാ­സ്യ­സാ­ഹി­ത്യം’ ഉ­ത്സാ­ഹി­ക്കു­ന്നു.

ഇ­വി­ട­ത്തെ വാ­ദ­ങ്ങ­ളെ­പ്പ­റ്റി ആ­ലോ­ചി­ച്ചു തു­ട­ങ്ങും­മു­മ്പേ പ­റ­ഞ്ഞു­വെ­യ്ക്കേ­ണ്ട കാ­ര്യം: പ­ര­കു­ത്സ­ന­കാ­ര്യ­ത്തിൽ ഈ ഗ്ര­ന്ഥ­വും ഒ­ട്ടും മോ­ശ­മ­ല്ല മ­ല­യാ­ളി­ക­ളു­ടെ ഹാ­സ്യ­ത്തി­നു് ധാർ­മ്മി­ക­നി­ല­വാ­രം പോ­രാ­ത്ത­തിൽ ക്ഷോ­ഭി­ച്ചു് ഗ്ര­ന്ഥ­കാ­രൻ നാം ഭാ­ഷാ­പി­താ­വാ­യി ആ­ദ­രി­ച്ചു­പോ­രു­ന്ന തു­ഞ്ച­ത്തെ­ഴു­ത്ത­ച്ഛ­ന്റെ പൈ­തൃ­ക­ത്തി­ന്മേൽ­വ­രെ തൊ­ട്ടു­ക­ളി­ച്ചി­ട്ടു­ണ്ടു് (പു. 118). ‘മ­ഹാ­ഭാ­ര­ത­ത്തിൽ ദു­ര്യോ­ധ­നൻ ബ­ല­ഭ­ദ്ര­നു് ആ­രാ­ണെ­ന്നു് ഇ­തെ­ഴു­തി­യ ആൾ­ക്കു് എ­ന്ത­റി­യാം.’ (പു. 39) എന്ന ചോ­ദ്യ­ത്തി­ലെ ‘അ­ജ്ഞാ­നി’ സാ­ക്ഷാൽ കു­ഞ്ചൻ ന­മ്പ്യാ­രാ­ണു്! മ­റ്റും മ­റ്റും. പ­ര­കു­ത്സ­നം ഹാ­സ്യ­ത്തിൽ ഒ­ട്ടും പാ­ടി­ല്ല, മ­റ്റെ­വി­ടെ­യും ഏ­ത­ള­വി­ലും ആവാം!

അ­തി­രി­ക്ക­ട്ടെ: മ­ല­യാ­ളി­യു­ടെ ചിരി നേ­രെ­യാ­ക്കാൻ ഈ മ­ട്ടിൽ പ­ട­യൊ­രു­ക്ക­ങ്ങ­ളു­മാ­യി വ­രു­ന്ന ഗ്ര­ന്ഥ­കാ­ര­ന്റെ ക­യ്യിൽ അ­തി­നു­ള്ള ദി­വ്യാ­യു­ധ­മെ­ന്തു് എ­ന്ന­താ­ണ­ല്ലോ പ്ര­ശ്നം. അതു ഗ്ര­ന്ഥ­കാ­ര­ന്റെ തന്നെ വാ­ക്കു­ക­ളിൽ ഇ­ങ്ങ­നെ ഒ­തു­ക്കി­പ്പ­റ­യാം:

“ഹ­സി­ക്ക­പ്പെ­ട്ട­വ­നും അ­വ­ന്റെ നി­ല­യിൽ നി­ന്നു നോ­ക്കു­ന്ന­വർ­ക്കും കൂടി ആ­സ്വാ­ദ്യ­മാ­കു­മെ­ങ്കി­ലേ ഹാ­സ്യ­സാ­ഹി­ത്യ­മാ­വൂ… അ­തു­കൊ­ണ്ടു ഒരു വ്യ­ക്തി­യെ പ­രി­ഹ­സി­ക്ക­ണ­മെ­ന്നു വ­ന്നാൽ ആദ്യം ചെ­യ്യേ­ണ്ട­തു് അയാളെ സ്വ­ജ­ന­മാ­യി ഭാവന ചെ­യ്തു­നോ­ക്കു­ക­യാ­ണു്. ചി­ല­പ്പോൾ അ­തിൽ­ത്ത­ന്നെ പ­രി­ഹാ­സ­വാ­സ­ന മു­ക്കാ­ലും അ­ടി­യി­ലൂ­റും. ശേ­ഷി­ച്ച­തു് ശു­ദ്ധ­ഹാ­സ്യ­മാ­യി തെ­ളി­യു­ക­യും ചെ­യ്യും.” (പു. 118, 123)

പ­റ­യു­ന്ന­തു് കു­ട്ടി­കൃ­ഷ്ണ­മാ­രാ­രാ­ണെ­ങ്കി­ലും ഇ­തേ­പ്പ­റ്റി ഒരു വീ­ണ്ടു­വി­ചാ­രം ന­ട­ത്തു­ന്ന­തു­കൊ­ണ്ടു് കു­ഴ­പ്പ­മൊ­ന്നു­മി­ല്ല.

എ­പ്പോ­ഴാ­ണു നാം ചി­രി­ക്കു­ന്ന­തു്?

ചി­രി­ക്കാ­വു­ന്ന എന്തോ ഒ­ന്നു് മ­റ്റു­ള്ള­വ­രി­ലോ, അ­വ­ന­വ­നിൽ ത­ന്നെ­യോ ക­ണ്ടി­ട്ടാ­ണു് ന­മു­ക്കു് ചിരി വ­രു­ന്ന­തു്. ആ കാ­ഴ്ച­യിൽ സ­ഹ­താ­പ­നി­ഷ്ഠ­മാ­യ അ­ല്പ­മൊ­ര­കൽ­ച്ച­യു­ണ്ടു്. അ­ങ്ങ­നെ­യൊ­രു അ­കൽ­ച്ച­യിൽ­നി­ന്നേ അതു കാ­ണാ­നും ചി­രി­ക്കാ­നും കഴിയു. അ­ന്യ­രെ­യും സ്വ­ന്ത­പ്പെ­ട്ട­വ­രെ­യും എ­ന്നു­വേ­ണ്ട അ­വ­ന­വ­നെ­ത്ത­ന്നെ­യും അ­ല്പ­മൊ­ന്ന­ക­ന്നു ക­ണ്ടാ­ലേ മ­റ്റു­ള്ള­വ­രി­ലോ അ­വ­ന­വ­നി­ലോ ഉള്ള ചി­രി­ക്കാ­വു­ന്ന അംശം ക­ണ്ടു­കി­ട്ടു­ക­യു­ള്ളു. ഈ ചിരി ‘ശുദ്ധ’മാ­വ­ണ­മെ­ങ്കിൽ ആ­രെ­യും എ­ന്തി­നെ­യും സ്വ­ന്ത­മെ­ന്നു് ഭാവന ചെ­യ്തു നോ­ക്ക­ണ­മെ­ന്നാ­ണു് മാ­രാ­രു­ടെ വാദം! ഈ അ­കൽ­ച്ച­യും അ­തു­വ­ഴി ജ­നി­ക്കു­ന്ന ചി­രി­യും നി­സ്നേ­ഹ­ത­യു­ടെ­യോ ദ്രോ­ഹ­ബു­ദ്ധി­യു­ടെ­യോ പ­ര­കു­ത്സ­ന­ത്തി­ന്റെ­യോ ഉ­ദാ­ഹ­ര­ണ­മ­ല്ല തന്നെ. ചി­രി­ക്കു­മ്പോൾ വ­രു­ന്ന അ­ന്യ­ത്വം യ­ഥാർ­ത്ഥ ബ­ന്ധു­ത്വ­ത്തെ ബാ­ധി­ക്കു­ക­യി­ല്ല എ­ന്നാ­ണ­ല്ലോ മ­ല­യാ­ളി­ക­ളു­ടെ മൊഴി: ‘വീണാൽ ചി­രി­ക്കാ­ത്തോൻ ബ­ന്ധു­വ­ല്ല’ എ­ന്നു്!

അ­പ്പോൾ മാ­രാ­രു് പ­റ­ഞ്ഞ­തി­നു് നേർ­വി­പ­രീ­ത­മാ­ണു് കാ­ര്യം: ‘സ്വ­ജ­ന­ഭാ­വ­ന’യല്ല സ­ഹ­താ­പ­നി­ഷ്ഠ­മാ­യ അ­ന്യ­ത്വ­മാ­ണു് ഹാ­സ്യ­കാ­ര­നു് വേ­ണ്ട­തു്. ഹാ­സ്യ­സാ­ഹി­ത്യ­കാ­ര­ന്മാ­രെ­ല്ലാം അ­ന്യ­രെ­യും സ്വ­ന്ത­ക്കാ­രെ­യും എ­ന്ന­ല്ല അ­വ­ന­വ­നെ­ത്ത­ന്നെ­യും അ­ന്യ­ത്വ­ത്തോ­ടു മാ­റി­നി­ന്നു കാ­ണു­ന്ന­വ­രാ­ണു്. അവരിൽ മി­ക­ച്ച­വ­രൊ­ക്കെ ആത്മ പ­രി­ഹാ­സ­ക്കാ­രാ­യി­ത്തീ­രു­ന്ന­തും അ­തു­കൊ­ണ്ടാ­ണു്. ‘പാ­ത്തു­മ്മ­യു­ടെ ആടി’ൽ (1956) വൈ­ക്കം മു­ഹ­മ്മ­ദു­ബ­ഷീർ അ­വ­ന­വ­നെ­യും സ്വ­ന്തം വീ­ട്ടു­കാ­രെ­യും പ­രി­ഹ­സി­ച്ചു ചി­രി­ക്കു­ന്ന­തു് നോ­ക്കു­ക.

ഇത്ര ല­ളി­ത­മാ­യ ഒരു കാ­ര്യം കു­ട്ടി­കൃ­ഷ്ണ­മാ­രാ­രെ­പ്പോ­ലൊ­രാ­ളു­ടെ ക­ണ്ണിൽ­പ്പെ­ട്ടി­ല്ലെ­ന്നോ? അല്ല. ഈ പു­സ്ത­ക­ത്തി­ന്റെ ആ­ദ്യ­ഭാ­ഗ­ത്തു് അ­ദ്ദേ­ഹം തന്നെ എ­ഴു­തി­യി­ട്ടു­ണ്ടു്. “ഒരു വ­സ്തു­വി­നെ അ­തി­നോ­ടു­ള്ള എല്ലാ സ്നേ­ഹ­പ­ക്ഷ­പാ­ത­ങ്ങ­ളും ഇ­രി­ക്കെ­ത്ത­ന്നെ ഒ­ന്ന­ക­ന്നു­നി­ന്നു കാ­ണു­വാ­നു­ള്ള ക­ഴി­വാ­ണു് ഉ­ത്കൃ­ഷ്ട­മാ­യ നർ­മ്മ­ബോ­ധം.” (പു. 34)

ആ അ­ക­ന്നു നിൽ­പാ­ണു നർ­മ്മ­ബോ­ധം എ­ന്ന­ല്ല, അ­താ­ണു് ഉൽ­കൃ­ഷ്ട­മാ­യ നർ­മ്മ­ബോ­ധം എ­ന്നു­കൂ­ടി മാ­രാ­രു് പ­റ­ഞ്ഞു­വെ­ച്ചി­രി­ക്കു­ന്നു!

പി­ന്നെ? ഇ­പ്പ­റ­ഞ്ഞ ‘ഉ­ത്കൃ­ഷ്ട­ത­യെ’ അതിനു നേർ­വി­പ­രീ­ത­മാ­യ ‘സ്വ­ജ­ന­ഭാ­വ­ന’ കൊ­ണ്ടു് വീ­ണ്ടും ‘ശു­ദ്ധീ­ക­രി­ക്കു’ന്ന­തെ­ങ്ങ­നെ? എ­ന്താ­വ­ശ്യ­ത്തി­നു്? മ­ക്ക­ളെ ത­ല്ലാൻ വ­ടി­യോ­ങ്ങു­മ്പോൾ ഈ കവിത വാ­യി­ച്ച അ­മ്മ­മാർ ഒ­ന്നു­കൂ­ടി ആ­ലോ­ചി­ക്കും എന്ന മ­ട്ടിൽ ‘മാ­മ്പ­ഴ’ത്തി­ന്റെ സാം­സ്കാ­രി­ക­മൂ­ല്യം തി­ര­ഞ്ഞു­പോ­യ­പ്പോൾ പ­റ്റി­യ (ക­ന്നി­ക്കൊ­യ്ത്തി­ന്റെ അ­വ­താ­രി­ക) വീഴ്ച ഇ­വി­ടെ­യും പ­റ്റി­പ്പോ­യി­രി­ക്കാം: ചി­രി­ക്കു് ഒരു മൂ­ല്യം ഉ­ണ്ടാ­ക്കാ­നു­ള്ള തി­ര­ക്കിൽ അതിനെ പ­രി­ഹാ­സ­മെ­ന്നും ഹാ­സ­മെ­ന്നും വ­ക­തി­രി­ക്കാൻ അ­ദ്ദേ­ഹം ന­ട­ത്തി­യ ശ്ര­മ­ത്തി­ന്റെ ഫ­ല­മാ­വാം ഇതു്. ഉ­ത്കൃ­ഷ്ട­ത­യെ വീ­ണ്ടും ‘ശു­ദ്ധി­സ്നാ­നം’ ന­ട­ത്തി കു­ളി­പ്പി­ച്ചു് കു­ളി­പ്പി­ച്ചു് കു­ട്ടി­യി­ല്ലാ­താ­വു­ക­യും ചെ­യ്തു. അ­ങ്ങ­നെ­യാ­ണു് മ­ല­യാ­ളി­കൾ കൊ­ണ്ടാ­ടി­പ്പോ­രു­ന്ന ഹാ­സ്യ­കൃ­തി­ക­ളിൽ മി­ക്ക­തും ത­ള്ളി­പ്പ­റ­യാൻ അ­ദ്ദേ­ഹ­ത്തി­നു ഇ­ട­യാ­യ­തു്. ‘ഈ സി­ദ്ധാ­ന്ത­ത്തി­ന്റെ അ­ടി­ത്ത­റ ഇ­ത്ത­രം പ­ര­സ്പ­ര­വൈ­രു­ദ്ധ്യ­ത്തി­ന്റെ ച­തു­പ്പി­ലാ­ണെ­ന്നു് ഇ­വി­ടെ­ക്കാ­ണാം. അതിലെ ച­തി­ക്കു­ഴി­കൾ പലതും നാം ഇ­നി­യ­ങ്ങോ­ട്ടു കാ­ണാ­നി­രി­ക്കു­ന്നു.

ഇനി മാ­രാ­രു് വി­ചാ­രി­ക്കും പോലെ പ­രി­ഹാ­സ­ത്തേ­യും ഹാ­സ­ത്തേ­യും പൂർ­ണ്ണ­മാ­യി പന്തി തി­രി­ച്ചി­രു­ത്തു­വാൻ പ­റ്റു­മോ? പ­രി­ഹാ­സ­മ­ത്ര­യും ക്രൂ­ര­വി­നോ­ദം മാ­ത്ര­മാ­ണോ?

ന­മു­ക്കു നോ­ക്കാം:

images/Thomas_Hobbes.jpg
ഹോ­ബ്സ്

മ­റ്റു­ള്ള­വ­രി­ലോ അ­വ­ന­വ­നിൽ­ത­ന്നെ­യോ ചി­രി­ക്കാ­വു­ന്ന വ­ല്ല­തു­മൊ­ന്നു് ക­ണ്ടെ­ത്തു­ന്ന ആൾ ആ നേ­ര­ത്തെ­ങ്കി­ലും അല്പം ‘ഉ­യർ­ന്നും’ അ­ക­ന്നും ആണു് നിൽ­ക്കു­ന്ന­തു്. ഇ­പ്പ­റ­ഞ്ഞ ‘ഉ­യർ­ച്ച’ കൊ­ണ്ടാ­ണു് ആ ക­ണ്ടെ­ത്തൽ സാ­ധ്യ­മാ­യ­തു­ത­ന്നെ. ഈ ‘മൂ­പ്പി’നെ­യാ­ണു് (ശ്രേ­ഷ്ഠ­താ­ബോ­ധം, സു­പ്പീ­രി­യോ­റി­റ്റി) ചി­രി­യു­ടെ മു­ഖ്യ­പ്ര­ഭ­വ­മാ­യി മ­നഃ­ശ്ശാ­സ്ത്രം ക­ണ­ക്കാ­ക്കു­ന്ന­തു്. ഇ­ക്കാ­ര്യം ഗ്ര­ന്ഥ­കാ­ര­ന്റെ ശ്ര­ദ്ധ­യിൽ വ­ന്നി­ല്ല എന്നു വി­ചാ­രി­ക്കു­വാ­നും ന്യാ­യ­മി­ല്ല. ‘ഹാ­സ്യ­സാ­ഹി­ത്യം’ പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന­തി­നും എ­ട്ടു­കൊ­ല്ലം മു­മ്പു­ത­ന്നെ മാ­രാ­രു­മാ­യി പല കാ­ര്യ­ങ്ങ­ളി­ലും ആ­ശ­യ­പ്പൊ­രു­ത്ത­മി­ല്ലാ­തി­രു­ന്ന കേസരി ഏ. ബാ­ല­കൃ­ഷ്ണ­പി­ള്ള ഈ മ­നഃ­ശ്ശാ­സ്ത്ര­ത­ത്വം മ­ല­യാ­ളി­കൾ­ക്കു വി­വ­രി­ച്ചു­കൊ­ടു­ത്തി­രു­ന്നു. ‘ഹാ­സ്യ­ല­ഹ­രി’(1949)യുടെ അ­വ­താ­രി­ക­യിൽ ബാ­ല­കൃ­ഷ്ണ­പി­ള്ള എഴുതി: “ദ്രോ­ഹ­ബു­ദ്ധി­യും ശ്രേ­ഷ്ഠ­ത്വ­ബോ­ധ­ത്തിൽ­നി­ന്നു് ഉ­ത്ഭ­വി­ക്കു­ന്ന സ­ന്തോ­ഷ­വും ആ­പൽ­ക്ക­ര­മാ­കും വണ്ണം അ­ധി­ക­മാ­കാ­തെ ത­മ്മിൽ ക­ല­രു­മ്പോൾ ഹാ­സ്യം ജ­നി­ക്കു­മെ­ന്നു് പ്ലേ­റ്റോ പ­റ­ഞ്ഞി­ട്ടു­ണ്ടു്. ന­മ്മി­ലു­ള്ള ഏ­തെ­ങ്കി­ലും ഒരു ശ്രേ­ഷ്ഠ­ത്വ­ത്തി­ന്റെ പെ­ട്ടെ­ന്നു­ള്ള ബോ­ധ­ത്തെ അ­ന്യ­രി­ലു­ള്ള­തോ, മു­മ്പു് ന­മ്മിൽ­ത­ന്നെ ഉ­ണ്ടാ­യി­രു­ന്ന­തോ ആയ ഒരു കു­റ­വി­നോ­ടു് താ­ര­ത­മ്യ­പ്പെ­ടു­ത്തി നോ­ക്കു­ന്ന­യു­ട­നെ ജ­നി­ക്കു­ന്ന മഹിമ മാ­ത്ര­മാ­ണു് ഹാ­സ്യ­വാ­സ­ന എ­ന്നാ­ണു് ഹോ­ബ്സ് നിർ­വ്വ­ചി­ച്ചി­ട്ടു­ള്ള­തു്.”

images/MP_Paul.jpg
എം. പി. പോൾ

പല നി­ല­യ്ക്കും മാ­രാർ­ക്കു് സ­മ്മ­ത­നാ­യ എം. പി. പോളും ബെർ­ഗ്സ­ണെ ഉ­ദ്ധ­രി­ച്ചു­കൊ­ണ്ടു് ഈ വ­സ്തു­ത എ­ടു­ത്തു കാ­ണി­ച്ചി­രു­ന്നു: “വി­കാ­രം ഹാ­സ്യ­ത്തി­ന്റെ ശ­ത്രു­വാ­കു­ന്നു. അ­നു­ക­മ്പ മു­ത­ലാ­യ ആർ­ദ്ര­വി­കാ­ര­ങ്ങൾ തൽ­ക്കാ­ല­ത്തേ­ക്കെ­ങ്കി­ലും മാ­റ്റി വെ­ച്ചെ­ങ്കിൽ മാ­ത്ര­മേ ഹാ­സ്യ­ത്തി­നു പ്ര­ത്യ­ക്ഷ­പ്പെ­ടാൻ അ­വ­സ­ര­മു­ണ്ടാ­കു­ക­യു­ള്ളു… നാം പ­രി­ഹ­സി­ക്കു­ന്ന ഒ­രാ­ളോ­ടു് ന­മു­ക്കു് സ്നേ­ഹ­മു­ണ്ടെ­ന്നു വ­ന്നേ­യ്ക്കാം. പക്ഷേ, പ­രി­ഹ­സി­ക്ക­പ്പെ­ടു­ന്ന ആൾ, സ്നേ­ഹി­ക്ക­പ്പെ­ടു­ന്ന ആൾ ഇവർ ര­ണ്ടും ര­ണ്ടാ­ണു്… നാം ഒരാളെ പ­രി­ഹ­സി­ക്കു­ന്ന­തു് ന­മ്മു­ടെ സാ­മു­ദാ­യി­ക­ബോ­ധം കൊ­ണ്ടാ­ണു്. നാം അയാളെ സ്നേ­ഹി­ക്കു­ന്ന­താ­ക­ട്ടെ ന­മ്മു­ടെ വ്യ­ക്തി­പ­ര­മാ­യ ബോ­ധം­കൊ­ണ്ടാ­ണു്.” (ഹാ­സ്യ­ത്തി­ന്റെ ഉൽ­പ­ത്തി—സാ­ഹി­ത്യ­വി­ചാ­രം, 1953)

ഈ ‘മൂ­പ്പി’നെ­യാ­ണു് മാ­രാ­രു് ഏ­റ്റെ­തിർ­ക്കു­ന്ന­തു്: വ്യ­ക്തി­പ­രി­ഹാ­സ­ത്തി­ലേ­ക്കു ന­യി­ക്കു­ന്ന­തു് അ­താ­ണ­ല്ലോ. ചി­രി­യു­ടെ മു­ക്കാൽ പ­ങ്കും അ­തി­ന്റെ ഫ­ല­മാ­ണു് എ­ന്ന­ദ്ദേ­ഹം ഓർ­ത്തി­ല്ല എ­ന്ന­താ­ണു് പ്ര­ശ്നം. അ­ല്ലെ­ങ്കിൽ അ­തി­നെ­യൊ­ന്നും ചി­രി­യാ­യി അം­ഗീ­ക­രി­ക്കാൻ അ­ദ്ദേ­ഹം കൂ­ട്ടാ­ക്കി­യി­ല്ല.

images/Bergson.jpg
ബെർ­ഗ്സൺ

സ­ത്യ­ത്തിൽ മാ­രാ­രു­ടെ ല­ക്ഷ്യം ഹാ­സ്യ­ത്തെ അ­പ­ഗ്ര­ഥി­ക്കു­ക­യ­ല്ല. ഗ്ര­ന്ഥ­ത്തി­ന്റെ അ­വ­സാ­ന­ഭാ­ഗ­ത്തു താൻ­ത­ന്നെ വി­ശ­ദീ­ക­രി­ച്ച­തു­പോ­ലെ ചി­രി­യി­ലും “ആ­സ്വാ­ദ്യ­ത­ക്കു പുറമെ സാം­സ്കാ­രി­ക­മാ­യ ഒ­ര­ന്തി­മ­ഫ­ലം കൂ­ടി­യു­ണ്ടു് ഉ­ണ്ടാ­വാം, ഉ­ണ്ടാ­വ­ണം” (പു. 123) എന്നു സ്ഥാ­പി­ക്കു­ക­യാ­ണു്. അ­തു­കൊ­ണ്ടു് ചി­രി­ക്കു­ന്ന നേ­ര­ത്തൊ­ക്കെ ‘ഇതു് എന്റെ നേർ­ക്കാ­യി­രു­ന്നു­വെ­ങ്കി­ലോ’ എ­ന്നൊ­ന്നു് ആ­ലോ­ചി­ക്കു­വാ­നും പ­രി­ഹ­സി­ക്ക­പ്പെ­ട്ട­വ­നോ­ടു് ത­ന്മ­യീ­ഭ­വി­ച്ചു് ചി­ന്തി­ക്കു­വാ­നും അ­ദ്ദേ­ഹം ആ­വ­ശ്യ­പ്പെ­ടു­ന്നു (പു:111). അ­ങ്ങ­നെ ആ­ലോ­ചി­ച്ചു് ബേ­ജാ­റാ­കു­ന്ന­തു­കൊ­ണ്ടു് വേറെ പല നേ­ട്ട­വും ഉ­ണ്ടാ­കു­മാ­യി­രി­ക്കാം. പക്ഷേ, പി­ന്നെ ആർ­ക്കും ചി­രി­ക്കാ­നാ­വി­ല്ല.

‘ശു­ദ്ധ­ഹാ­സ്യ’ത്തി­നു് ഗ്ര­ന്ഥ­കാ­രൻ നി­ര­ത്തു­ന്ന ഉ­ദാ­ഹ­ര­ണ­ങ്ങ­ളിൽ ചി­ല­തു് ചി­ക­ഞ്ഞു നോ­ക്കി­യാൽ ഇ­ക്കാ­ര്യം വി­ശ­ദ­മാ­വും:

മ­ഹാ­ഭാ­ര­ത­ത്തിൽ നി­ന്നാ­ണ­ല്ലോ ഒ­ന്നാ­മ­ത്തെ പാഠം: ജീ­വി­ത­കാ­ലം മു­ഴു­വൻ കർ­ണ്ണ­നെ­പ്പേ­ടി­ച്ചു ക­ഴി­ച്ചു­കൂ­ട്ടി­യ യു­ധി­ഷ്ഠി­രൻ അ­ദ്ദേ­ഹ­ത്തെ കൊ­ല്ലി­ച്ചു് രാ­ജ്യം നേ­ടി­യ­തി­ന്റെ പി­റ്റേ­ന്നു­ത­ന്നെ ആ കർ­ണ്ണൻ തന്റെ മൂ­ത്ത­സ­ഹോ­ദ­ര­നാ­ണു് എ­ന്നു് മ­ന­സ്സി­ലാ­ക്കി ശി­ഷ്ട­കാ­ലം മു­ഴു­വൻ സ­ങ്ക­ട­പ്പെ­ട്ടു. സ്വർ­ഗ്ഗ­ത്തിൽ ചെ­ന്നി­ട്ടു­പോ­ലും യു­ധി­ഷ്ഠി­രൻ ‘കർ­ണ്ണൻ’ എന്റെ ജ്യേ­ഷ്ഠൻ എ­ന്നൊ­രു ചി­ന്ത­യേ ഉ­ണ്ടാ­യി­രു­ന്നു­ള്ളു. യു­ധി­ഷ്ഠി­ര­ന്റെ ഭാ­വ­വി­ശേ­ഷ­ത്തി­നു യു­ദ്ധാ­ന­ന്ത­രം വ­ന്നു­ചേർ­ന്ന ഈ വി­പ­ര്യ­യം ക­ണ്ടു്, ഈ അ­തി­മ­ഹ­ത്താ­യ രാ­ഗ­ദ്വേ­ഷ­വി­പ­ര്യ­യ­ചി­ത്രം ക­ണ്ടു്, ഒന്നു ചി­രി­യ്ക്കാ­തെ ആർ­ക്കും രാ­ഗ­ദ്വേ­ഷ­ത്യാ­ഗ­രൂ­പ­മാ­യ വൈ­രാ­ഗ്യ­ത്തി­ലേ­ക്കു ക­ട­ക്കാൻ സാ­ധി­യ്ക്കി­ല്ല. ഈ ചി­രി­യെ മുൻ­നിർ­ത്തി മ­ഹാ­ഭാ­ര­തം ഒരു ഹാ­സ്യ­സാ­ഹി­ത്യ­മാ­ണെ­ന്നും പറയാം. (പു. 25–29)

“ഉ­ത്ത­മ­സാ­ഹി­ത്യ­ങ്ങ­ളി­ലെ ഹാ­സ്യ­പ്ര­യോ­ഗ­രീ­തി­യു­ടെ ഈ ഉ­ത്ത­മ­മാ­തൃ­ക”യെ­പ്പ­റ്റി ഗ്ര­ന്ഥ­കാ­രൻ തു­ടർ­ന്നെ­ഴു­തി: “ഇവിടെ പ­രി­ഹാ­സ്യ­പാ­ത്ര­മാ­ക്ക­പ്പെ­ട്ട ഭാ­ര­ത­ക­ഥാ­നാ­യ­കൻ ഒരു വി­ഡ്ഢി­യ­ല്ല, താൻ ക­രു­തി­യ കാ­ര്യം പ­ണി­പ്പെ­ട്ടു നേ­ടു­ക­ത­ന്നെ ചെയ്ത മി­ടു­ക്ക­നാ­ണു്. ഒ­ട്ടും ദുർ­ന്ന­യ­ക്കാ­ര­നു­മ­ല്ല, ധർ­മ്മി­ഷ്ഠ­ന്മാ­രിൽ അ­ഗ്രേ­സ­ര­നാ­ണു്. അ­ദ്ദേ­ഹ­ത്തി­ലു­ള്ള വല്ല കു­റ­വു­ക­ളെ­യോ കു­റ്റ­ങ്ങ­ളെ­യോ ചി­കി­ത്സി­ച്ചു­മാ­റ്റു­വാ­ന­ല്ല ഈ ഹാ­സ്യം പ്ര­യോ­ഗി­ക്ക­പ്പെ­ട്ടി­ട്ടു­ള്ള­തു്. ‘ആ മ­ഹാ­ത്മാ­വാ­യ യു­ധി­ഷ്ഠി­ര­നിൽ­പ്പോ­ലു­മി­താ ക­ണ്ടി­ല്ലേ, രാ­ഗ­ദ്വേ­ഷ­ങ്ങ­ളു­ടെ ക്രൂ­ര­മാ­യ കു­ചേ­ഷ്ടി­ത­ങ്ങൾ! ഇതു കാ­ണു­മ്പോൾ ചിരി വ­രു­മെ­ങ്കി­ലും അ­ദ്ദേ­ഹ­ത്തോ­ട­നു­ക­മ്പ­യാ­ണു് നി­ങ്ങൾ­ക്കു വേ­ണ്ട­തു്. നി­ങ്ങൾ തന്നെ വലിയ കാ­ര്യ­മാ­യി കൊ­ണ്ടു­ന­ട­ക്കു­ന്ന രാ­ഗ­ദ്വേ­ഷ­ങ്ങ­ളു­ടെ പ­രി­ണാ­മ­വും ഇ­താ­വി­ല്ലെ­ന്നു് എ­ന്താ­ണു­റ­പ്പു്? ആ­ലോ­ചി­ച്ചു നോ­ക്കൂ’ എ­ന്നി­ങ്ങ­നെ അതു മ­റ്റു­ള്ള­വർ­ക്കാ­ണു് ചി­കി­ത്സ­യാ­യി­ത്തീ­രു­ന്ന­തു്. ഈ ഹാ­സ­ത്തിൽ വല്ല മു­ള്ളു­മു­ണ്ടെ­ങ്കിൽ അതു ഹ­സി­ക്ക­പ്പെ­ട്ട­വ­ന്റെ മേ­ല­ല്ലാ, മ­റ്റെ­ല്ലാ മ­നു­ഷ്യ­രു­ടെ­യും മേ­ലാ­ണു് ത­ട്ടു­ന്ന­തു്—അ­തി­ന്റെ ഫലം ശ്രേ­യ­സ്സ­ല്ലാ­തെ മ­റ്റൊ­ന്നു­മ­ല്ല­താ­നും.” (പു. 31, 32)

ഈ യു­ക്തി അ­നു­സ­രി­ച്ചു് മിക്ക മ­നു­ഷ്യ­രു­ടെ­യും ജീ­വി­തം ഒ­ന്നാ­ന്ത­രം ഹാ­സ്യ­വി­ഷ­യ­മാ­യി­രി­ക്കും. പ­ല­രു­ടെ ജീ­വി­ത­ത്തി­ലും വിധി ഇ­മ്മ­ട്ടി­ലൊ­ക്കെ ക­ട­ന്നു കയറി പ്ര­വർ­ത്തി­ക്കാ­റു­ണ്ട­ല്ലോ. അ­ല­ക്സാ­ണ്ടർ ച­ക്ര­വർ­ത്തി­യു­ടെ ദി­ഗ്വി­ജ­യ­ക­ഥ നോ­ക്കൂ: മു­പ്പ­തു­ക­ളു­ടെ തു­ട­ക്ക­ത്തിൽ ഒരു പ­നി­യു­ടെ രൂ­പ­ത്തിൽ ആ മ­നു­ഷ്യ­നെ പി­ടി­കൂ­ടു­ന്ന മരണം ഒരു യു­ദ്ധ­ത്തി­ലും ഒ­രി­ക്ക­ലും തോ­റ്റി­ട്ടി­ല്ലാ­ത്ത ലോ­ക­ജേ­താ­വാ­യ ആ വീ­ര­ന്റെ എല്ലാ നേ­ട്ട­ങ്ങ­ളേ­യും നോ­ക്കി ചി­രി­ക്കു­ന്നി­ല്ലേ? ഇ­തി­നു് ഒ­രർ­ത്ഥ­മേ­യു­ള്ളു വില പി­ടി­ച്ച­താ­ണു് എ­ന്നു് ജീ­വി­തം ക­രു­തു­ന്ന എ­ന്തി­നെ­യും വിധി തു­ച്ഛ­മാ­ക്കി­ക്ക­ള­യു­ന്നു എന്നു മാ­ത്രം. ‘വിധി മ­നു­ഷ്യ­നെ നോ­ക്കി ചി­രി­ക്കു­ന്നു’ എ­ന്നു് ആളുകൾ സാ­ധാ­ര­ണ പ­റ­യാ­റു­ള്ള കാ­ര്യ­ത്തെ­യാ­ണു് വി­മർ­ശ­കൻ ഇവിടെ ഹാസ്യ സാ­ഹി­ത്യ­മാ­യി വ്യാ­ഖ്യാ­നി­ച്ചു­വി­ട്ടി­രി­ക്കു­ന്ന­തു്.

images/Chesterton.jpg
ജി. കെ. ചെ­സ്റ്റർ­ട്ടൻ

ഇനി, ഈ ഘ­ട്ട­ത്തി­ലെ ഭാവം ‘ചിരി’ ത­ന്നെ­യോ? ഇവിടെ ചിരി എ­ന്നും ക­ര­ച്ചിൽ എ­ന്നും പ­റ­യു­ന്ന­തി­നു എ­ന്താ­ണർ­ത്ഥം? അ­വ­യ്ക്കു ത­മ്മിൽ എ­ന്താ­ണു് എ­വി­ടെ­യാ­ണു് വ്യ­ത്യാ­സം? ഗ്ര­ന്ഥാ­രം­ഭ­ത്തിൽ (പു. 12) മ­റ്റൊ­രാ­വ­ശ്യ­ത്തി­നു് മാരാർ തന്നെ ഉ­ദ്ധ­രി­ക്കു­ന്ന ജി. കെ. ചെ­സ്റ്റർ­ട്ട­ന്റെ ആ പ്ര­ഖ്യാ­ത­വ­ച­നം ഇ­ത്ത­രം സ­ന്ദർ­ഭ­ങ്ങ­ളി­ലെ മ­നോ­ഭാ­വ­ത്തെ അ­സ്സ­ലാ­യി വ്യാ­ഖ്യാ­നി­ക്കു­ന്നു­ണ്ടു്: “എ­ല്ലാം അ­റി­യു­ന്ന ‘അ­റി­വു്’ മ­നു­ഷ്യ­ന്റെ മ­ണ്ട­ത്ത­ര­വും വി­ധി­യും ഓർ­ത്തു് മ­ന്ദ­ഹ­സി­ക്കു­ന്നു­ണ്ടാ­കും ഈ പി­ന്നോ­ക്കം നോ­ക്ക­ലിൽ ചി­രി­യും ക­ണ്ണീ­രും ഒ­ന്നു­ത­ന്നെ.”

ഇ­ക്കൂ­ട്ട­ത്തിൽ പ്ര­ധാ­ന­മാ­യ മ­റ്റൊ­രു പ്ര­ശ്നം:

ക­ഥാ­പാ­ത്ര­ത്തെ നോ­ക്കി ആ­സ്വാ­ദ­കൻ ചി­രി­ക്കു­മ്പോൾ ആ ചി­രി­യിൽ ക­ഥാ­പാ­ത്ര­ത്തി­നും പ­ങ്കു­ചേ­രാൻ ക­ഴി­യ­ണം, എ­ങ്കി­ലേ അതു ശു­ദ്ധ­ഹാ­സ്യ­മാ­വൂ എന്നു വാ­ദ­ത്തി­നു­വേ­ണ്ടി സ­മ്മ­തി­ക്കാ­മെ­ന്നു വെ­യ്ക്കു­ക ഈ ന്യാ­യ­മ­നു­സ­രി­ച്ചു് വിധി ക­ഥാ­പാ­ത്ര­ത്തെ നോ­ക്കി ചി­രി­ക്കു­മ്പോൾ ആ ചി­രി­യി­ലും ക­ഥാ­പാ­ത്ര­ത്തി­നു പ­ങ്കു­ചേ­രാൻ ക­ഴി­യേ­ണ്ട­ത­ല്ലേ? അ­പ്പോ­ഴ­ല്ലേ അതു ശു­ദ്ധ­മാ­വൂ?

തൊ­ട്ടു­മു­മ്പു വി­ശ­ദീ­ക­രി­ച്ച ഭാ­ര­ത­ക­ഥാ­സ­ന്ദർ­ഭ­ത്തിൽ വി­ധി­വ­ശാൽ യു­ധി­ഷ്ഠി­ര­നു വ­ന്നു­ചേർ­ന്ന ‘ഭാ­വ­വി­പ­ര്യ­യം’ നോ­ക്കി ആർ­ക്കും ഒന്നു ചി­രി­ക്കാൻ ക­ഴി­യേ­ണ്ട­താ­ണു് എ­ന്നാ­ണ­ല്ലോ വിധി ശരി. ആ ചി­രി­യിൽ യു­ധി­ഷ്ഠി­രൻ പ­ങ്കു­ചേ­രു­മോ? ഇല്ല. പാ­ണ്ഡ­വ ജ്യേ­ഷ്ഠൻ നി­ല­വി­ളി­ക്കു­ക­യാ­യി­രു­ന്ന­ല്ലോ. ‘സ്വ­ജ­ന­ഭാ­വ­ന’യി­ലൂ­ടെ അ­ദ്ദേ­ഹ­ത്തി­ന്റെ സ്ഥാ­ന­ത്തു കയറി നിൽ­ക്കു­ന്ന­വ­നും ചി­രി­ക്കാ­നാ­വി­ല്ല. അ­പ്പോൾ ഇവിടെ കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു് ചി­രി­ച്ച ചി­രി­ക്കും ‘ശു­ദ്ധി’ പോരാ.

അ­തു­പോ­ട്ടെ അവിടെ വ്യാ­സൻ ഒരു ചിരി ചി­രി­ച്ചി­ട്ടു­ണ്ടു് എന്നു തന്നെ വെ­യ്ക്കു­ക. അതാണോ മി­ക­ച്ച ഹാ­സ്യം? എ­ങ്കിൽ പ­രോ­ക്ഷ­മാ­യ കാ­ര്യ­ങ്ങൾ പ്ര­ത്യ­ക്ഷ­ത്തി­നു വി­രു­ദ്ധ­മാ­യി വ­രു­ന്ന ‘ഐറണി’യാണു് മു­ന്തി­യ ഹാ­സ്യം എന്നു വരും. ഇ­ത്ത­ര­ത്തിൽ ‘ഭാ­വ­വി­പ­ര്യ­യ’ത്തി­ലൂ­ടെ ജീ­വി­ത­ത്തി­ന്റെ തു­ച്ഛ­ത വെ­ളി­പ്പെ­ടു­ന്ന ഏതു ക­ഥാ­സ­ന്ദർ­ഭ­വും ചി­രി­ക്കാ­നു­ള്ള­താ­ണു് എന്നു പ­റ­യേ­ണ്ടി­വ­രും അ­തൊ­ക്കെ നേ­രാ­യി­രി­ക്കു­മോ?

ഈ സ­ന്ദർ­ഭ­ത്തിൽ സ­മാ­ധാ­നം പ­റ­യേ­ണ്ട വേ­റൊ­രു പ്ര­ശ്നം:

ഷേ­ക്സ്പി­യ­റു ടെ മാ­ക്ബ­ത്ത്, ഒ­ഥ­ല്ലോ, ഹാം­ല­റ്റ് തു­ട­ങ്ങി­യ ദു­ര­ന്ത­ര­ക­ഥാ­പാ­ത്ര­ങ്ങൾ­ക്കു വ­ന്നു­പെ­ട്ട ‘വി­പ­ര്യ­യം’ ഓർ­ത്തും ഈ മ­ട്ടിൽ ചി­രി­ച്ചു­കൂ­ടേ?

ഏറെ പ്ര­സ­ക്ത­മാ­യ ഈ ചോ­ദ്യം മാ­രാ­രു് ഈ വാ­ദ­ഗ­തി മു­ന്നോ­ട്ടു­വെ­ച്ച കാ­ല­ത്തു തന്നെ മൂർ­ക്കോ­ത്തു കു­ഞ്ഞ­പ്പ, അ­വി­ദ­ഗ്ദ്ധ­മാ­യ രീ­തി­യി­ലാ­ണെ­ങ്കി­ലും, ചോ­ദി­ച്ചി­രു­ന്നു. (മാ­തൃ­ഭൂ­മി ആ­ഴ്ച­പ്പ­തി­പ്പു്, 27 നവംബർ 1955) ഇതിനു ത­ക്ക­താ­യ മ­റു­പ­ടി പ­റ­യു­ന്ന­തി­നു പകരം മാ­രാ­രു് എഴുതി: “ഈ ഭാ­ര­ത­ക­ഥാ സ­ന്ദർ­ഭ­ത്തോ­ടൊ­ത്തു പോ­കു­ന്ന ഒന്നു ഷേ­ക്സ്പി­യർ നാ­ട­ക­ങ്ങ­ളിൽ നി­ന്നു ക­ണ്ടെ­ടു­ക്കാ­നാ­വു­മെ­ന്നു­പോ­ലും ഞാൻ തൽ­ക്കാ­ലം വി­ശ്വ­സി­ക്കു­ന്നി­ല്ല… ‘വേ­ദാ­ന്ത­മി­ല്ലാ­ത്ത ഹ്യൂ­മ­റു­കാ­രാ­യ’ ഇം­ഗ്ലീ­ഷു­കാ­രു­ടെ തലയിൽ ഇ­ങ്ങ­നെ­യൊ­ന്നു് വി­ള­യു­മെ­ന്നും തോ­ന്നു­ന്നി­ല്ല.” (പു. 45)

തന്റെ ഹാ­സ്യ­സാ­ഹി­ത്യ­സി­ദ്ധാ­ന്തം വല്ല കൃ­തി­കൾ­ക്കും പൂർ­ണ്ണ­മാ­യി ഇ­ണ­ങ്ങു­മെ­ങ്കിൽ അതു് ഭാ­ര­തീ­യ­കൃ­തി­കൾ­ക്കു മാ­ത്ര­മാ­ണു് എ­ന്നു് അ­ദ്ദേ­ഹം തന്നെ സ­മ്മ­തി­ച്ചി­രി­ക്കു­ക­യാ­ണി­വി­ടെ. സാ­ഹി­ത്യ­സി­ദ്ധാ­ന്ത­ങ്ങൾ­ക്കു് കാ­ല­ത്തി­ന്റെ­യും ദേ­ശ­ത്തി­ന്റെ­യും ഭാ­ഷ­യു­ടെ­യും പ­രി­ധി­കൾ ബാ­ധ­ക­മാ­വാൻ പാ­ടു­ണ്ടോ? പാ­ടി­ല്ലെ­ന്നു് മ­ല­യാ­ള­ത്തിൽ ശ­ഠി­ച്ചു പ­റ­ഞ്ഞ­വ­രിൽ പ്ര­ധാ­നി കു­ട്ടി­കൃ­ഷ്ണ­മാ­രാ­രാ­ണു് എ­ന്ന­താ­ണു് ഇ­വി­ട­ത്തെ ഹാ­സ്യം! ‘കൈ­വി­ള­ക്കി’(1951)ലെ ആ പ്ര­ഖ്യാ­പ­നം ഇതാ: “മ­നു­ഷ്യ­ന്റെ അ­ന്തഃ­ക­ര­ണ­വൃ­ത്തി­ക­ളും ആ­ത്മീ­യ­മൂ­ല്യ­ങ്ങ­ളു­മാ­ണു് സാ­ഹി­ത്യ­ത്തി­ന്റെ പ­രി­മാ­ധി­ഷ്ഠാ­നം. അവ ര­ണ്ടും എ­ങ്ങു­മെ­ന്നും ഒ­ന്നാ­യി­രി­ക്കെ രണ്ടു ദേ­ശ­ങ്ങ­ളി­ലെ­യോ, രണ്ടു കാ­ല­ങ്ങ­ളി­ലെ­യോ സാ­ഹി­ത്യം ത­ത്ത്വ­ത്തിൽ പ­ര­സ്പ­ര വി­രു­ദ്ധ­മാ­വാൻ വയ്യ.” (കാ­വ്യ­പീ­ഠി­ക­യു­ടെ നി­രൂ­പ­ണം.)

ഇ­പ്പ­റ­ഞ്ഞ­തു് ഹാ­സ്യ­സാ­ഹി­ത്യ­സി­ദ്ധാ­ന്ത­ത്തി­നു ബാ­ധ­ക­മാ­വാ­തെ പോ­യ­തി­നു അതൊരു ‘പ്രോ­ക്ര­സ്റ്റ­സി­ന്റെ ക­ട്ടി­ലാ’ണു് എ­ന്ന­തി­ന­പ്പു­റം വല്ല ന്യാ­യ­വു­മു­ണ്ടോ?

അതും പോ­ട്ടെ, ന­മു­ക്കു വീ­ണ്ടും മ­റ്റു­ള്ള ഹാ­സ്യ­മാ­തൃ­ക­ക­ളി­ലേ­ക്കു തന്നെ വരാം. ശു­ദ്ധ­ഹാ­സ്യ­ത്തി­ന്റെ മ­റ്റൊ­രു മാരാർ മാതൃക ഋ­ശ്യ­ശൃം­ഗ­നെ വേ­ശ­പ്പെൺ­കൊ­ടി ആ­കർ­ഷി­ച്ചു­ക­ള­ഞ്ഞ ക­ഥ­യാ­ണു് (വ്യാ­സ­ന്റെ ചിരി—ഭാ­ര­ത­പ­ര്യ­ട­നം, 1950). മേൽ വി­ശ­ദീ­ക­രി­ച്ച യു­ധി­ഷ്ഠി­ര കഥയിൽ നി­ന്നു് അൽപം വ്യ­ത്യ­സ്ത­മാ­ണി­തു്. ഇവിടെ വ്യാ­ഖ്യാ­താ­വി­ന്റെ സ­ഹാ­യ­മി­ല്ലാ­തെ­ത്ത­ന്നെ ആ­സ്വാ­ദ­ക­നു് ചി­രി­ക്കാം തൽ­ക്കാ­ലം ആ ചി­രി­യിൽ അമളി പ­റ്റി­യ മു­നി­കു­മാ­ര­നും അ­ദ്ദേ­ഹ­ത്തി­ന്റെ പി­താ­വാ­യ വൃ­ദ്ധ­താ­പ­സ­നും പ­ങ്കു­ചേ­രും എ­ന്നും സ­മ്മ­തി­ക്കാം. രാ­ജ­ദൂ­തി­യാ­യ ഒരു പെൺ­കൊ­ടി­ക്കു പകരം വെ­റു­മൊ­രു വേ­ശ്യ­യാ­ണു് ഋ­ഷി­കു­മാ­ര­നെ ആ­കർ­ഷി­ച്ചു കൊ­ണ്ടു­പോ­യി­രു­ന്ന­തു് എ­ങ്കി­ലോ, അ­മ്മ­ട്ടിൽ ഐ­ശ്വ­ര്യ­ലാ­ളി­ത­നാ­യ­ല്ല മ­ക­നെ­ക്ക­ണ്ടു­മു­ട്ടാൻ ഇ­ട­വ­ന്ന­തു് എ­ങ്കി­ലോ, അ­ച്ഛ­നാ­യ വി­ഭാ­ണ്ഡ­ക മഹർഷി ചി­രി­ക്കു­മാ­യി­രു­ന്നു­വോ എന്ന ചോ­ദ്യം തൽ­ക്കാ­ലം ചോ­ദി­ക്കേ­ണ്ട എ­ന്നും വെ­യ്ക്കാം. പക്ഷേ, ഈ ചി­രി­യി­ലും പ­രി­ഹാ­സം വേ­ണ്ടു­വോ­ള­മു­ണ്ടു് എ­ന്ന­തു് കാ­ണാ­തി­രു­ന്നു­കൂ­ടാ. വേ­ശ­പ്പെൺ­കൊ­ടി­യെ ക­ണ്ട­പ്പോൾ. അതു സ്ത്രീ­യാ­ണെ­ന്നു മ­ന­സ്സി­ലാ­ക്കാ­തെ ഏതോ വി­ശി­ഷ്ട­താ­പ­സ­നാ­ണെ­ന്ന ധാ­ര­ണ­യിൽ ആ “ആളി”ൽ ഭ്ര­മി­ച്ചു­വ­ശാ­യ ഋ­ശ്യ­ശൃം­ഗ­ന്റെ നി­ഷ­ക­ള­ങ്ക­മാ­യ അ­ജ്ഞ­ത­യും കാ­മ­ത്തെ­പ്പേ­ടി­ച്ചു് ലോ­ക­ത്തു് സ്ത്രീ എ­ന്നൊ­രു വർ­ഗ്ഗം ഉ­ണ്ടെ­ന്ന ധാ­ര­ണ­യ്ക്കേ ഇ­ട­കൊ­ടു­ക്കാ­തെ ആ മ­ക­നെ­പ്പോ­റ്റി­യ വി­ഭാ­ണ്ഡ­ക­ന്റെ പ്ര­കൃ­തി­പ്രേ­ര­ണ­ക­ളെ­ക്കു­റി­ച്ചു­ള്ള അ­ജ്ഞ­ത­യും ക­ണ്ടി­ട്ടാ­ണു് ആ­സ്വാ­ദ­കൻ ചി­രി­ക്കു­ന്ന­തു് സ്വ­ന്തം അ­ജ്ഞ­ത­യ്ക്കു ഉ­ത്ത­ര­വാ­ദി­യ­ല്ലാ­ത്ത­തു­കൊ­ണ്ടു ഋ­ശ്യ­ശൃം­ഗ­നും അ­തി­ന്നു­ത്ത­ര­വാ­ദി­യാ­യ വി­ഭാ­ണ്ഡ­കൻ പി­ന്നീ­ടു് ഔ­ചി­ത്യ­പൂർ­വ്വം പെ­രു­മാ­റി എ­ന്ന­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­നും പ­രി­ഹാ­സ്യ­ത­യിൽ നി­ന്നു് മാ­രാ­രു് വി­ടു­തി നൽ­കി­യി­ട്ടു­ണ്ടെ­ങ്കി­ലും ആ പ­രി­ഹാ­സ­ത്തി­ന്റെ അംശം അ­പ്പോ­ഴും ബാ­ക്കി നിൽ­ക്കു­ന്നു­ണ്ടു്.

ഇ­ത്ത­രം ന്യാ­യ­ങ്ങ­ളു­ണ്ടാ­യി­ട്ടും ഈ വി­ടു­തി അ­നു­വ­ദി­ക്കാ­തെ­യാ­ണു് മറ്റു ചില പ­രി­ഹാ­സ­ക­ഥ­ന­ങ്ങ­ളെ ‘ശു­ദ്ധ­ഹാ­സ്യ’ത്തി­ന്റെ നാ­ല­തി­രിൽ നി­ന്നു് അ­ദ്ദേ­ഹം ദൂരെ മാ­റ്റി നിർ­ത്തു­ന്ന­തു്: ‘ന­മ്മു­ടെ സം­സ്കാ­ര­ലോ­പ’ത്തി­ലും (രാ­ജാ­ങ്ക­ണം, 1947) മ­റ്റും കു­ഞ്ചൻ­ന­മ്പ്യാ­രു­ടെ ‘ക­ല്യാ­ണ­സൗ­ഗ­ന്ധി­കം തു­ള്ള­ലി’ലെ ഭീ­മ­ഹ­നു­മൽ­സം­വാ­ദ­ത്തെ ക­ണ­ക്ക­റ്റു ആ­ക്ഷേ­പി­ക്കു­ന്ന മാ­രാ­രു­ടെ അ­ള­വു­കോൽ വേ­റെ­യാ­ണെ­ന്നു് വ്യ­ക്തം. ആ­ള­റി­യാ­തെ­യാ­ണു് ഭീമൻ ആ കോ­ലാ­ഹ­ല­മെ­ല്ലാം ഉ­ണ്ടാ­ക്കി­യ­തെ­ങ്കി­ലും ത­നി­ക്കു് ഉ­ത്ത­ര­വാ­ദി­ത്ത­മി­ല്ലാ­ത്ത ഈ ‘അ­ജ്ഞ­ത­യു­ടെ ആ­നു­കൂ­ല്യം’ പാ­ണ്ഡ­വ­മ­ധ്യ­മ­ന്നു് അ­നു­വ­ദി­ച്ചു­കൊ­ടു­ക്കു­വാൻ മാ­രാ­രു് ത­യ്യാ­റി­ല്ല. പി­ന്നി­ടു് ഔ­ചി­ത്യ­പൂർ­വ്വം പെ­രു­മാ­റി എ­ന്ന­തു് ഹ­നു­മാ­ന്റെ­യോ ഭീ­മ­ന്റെ­യോ പ­രി­ഹാ­സ്യ­ത­ക്കു് വി­ടു­തി നൽ­കു­ന്നു­ണ്ടോ എ­ന്നാ­ലോ­ചി­ക്കാൻ അ­ദ്ദേ­ഹം മി­ന­ക്കെ­ട്ടി­ട്ടു­മി­ല്ല. ആ ‘ഭ്രാ­തൃ­ക­ല­ഹ’ത്തി­ന്റെ പ­രി­സ­മാ­പ്തി ന­മ്പ്യാ­രു­ടെ തു­ള്ള­ലിൽ ഇ­പ്ര­കാ­ര­മാ­ണു്:

“ഇത്ഥം വ­ണ­ങ്ങി സ്തു­തി­ക്കു­ന്ന ഭീ­മ­ന്റെ

ഹ­സ്ത­ങ്ങൾ ര­ണ്ടും­പി­ടി­ച്ചു ക­പീ­ശ്വ­രൻ

ന­ക്ത­ഞ്ച­രാ­സ്ത്ര­ങ്ങ­ളേ­റ്റു വ­ടു­ക്കെ­ട്ടി

വി­സ്താ­ര­മാ­യു­ള്ള ത­ന്നു­ടെ മാ­റ­ത്തു

ചേർ­ത്തു പു­ണർ­ന്നു­കൊ­ണ്ടാ­പാ­ദ­മ­സ്ത­കം

പേർ­ത്തു പേർ­ത്താ­ശു തലോടി, കരം കൊ­ണ്ടു

മൂർ­ദ്ധാ­വു തൊ­ട്ട­ങ്ങ­നു­ഗ്ര­ഹി­ച്ചീ­ടി­നാൻ

മാർ­ത്താ­ണ്ഡ­ശി­ഷ്യ­നാം മർ­ക്ക­ടാ­ധീ­ശ്വ­രൻ.”

ഇ­തി­ലെ­വി­ടെ­യും ഭ്രാ­തൃ­സ്നേ­ഹ­ത്തി­നു നി­ര­ക്കാ­ത്ത യാ­തൊ­ന്നു­മി­ല്ല. പി­ന്നെ, നേ­ര­ത്തെ കേട്ട വാ­ദ­കോ­ലാ­ഹ­ലം: അതു് ജ്യേ­ഷ്ഠൻ ഒരു നേ­ര­മ്പോ­ക്കി­നു­വേ­ണ്ടി സൃ­ഷ്ടി­ച്ച രംഗം മാ­ത്ര­മാ­ണു്. ആ നേ­ര­മ്പോ­ക്കു വി­സ്ത­രി­ച്ച­പ്പോൾ കു­ഞ്ചൻ ന­മ്പ്യാർ കുറേ അ­തി­ശ­യോ­ക്തി പ്ര­യോ­ഗി­ച്ചു എ­ന്നേ­യു­ള്ളു.

ഈ അ­തി­ശ­യോ­ക്തി­യാ­ണു് മാ­രാർ­ക്കു തീരെ പി­ടി­ക്കാ­ത്ത­തു്. ‘ന­മ്മു­ടെ സം­സ്കാ­ര­ലോ­പ’ത്തിൽ ക­ഥ­ക­ളി­യി­ലും തു­ള്ള­ലി­ലും കൂ­ത്തി­ലും കി­ളി­പ്പാ­ട്ടി­ലും മ­റ്റും കാ­ണു­ന്ന ഇ­ത്ത­രം അ­തി­ശ­യോ­ക്തി അ­ദ്ദേ­ഹം ആ­ക്ഷേ­പി­ച്ചി­ട്ടു­ണ്ടു്. ഇ­ത്ത­രം അ­തി­ശ­യോ­ക്തി കേ­ട്ടാ­ലേ ചി­രി­ക്കാൻ കഴിയൂ എന്നു വ­രു­ന്ന മ­ല­യാ­ളി­ക­ളു­ടെ ഹാസ്യ ബോ­ധ­ത്തെ­യും അ­ദ്ദേ­ഹം ഇവിടെ നാണം കെ­ടു­ത്തു­ന്നു. (പു. 23)

images/M_N_Vijayan.jpg
എം. എൻ. വിജയൻ

കേ­ര­ളീ­യ­രു­ടെ മാ­ന­സി­ക­ഘ­ട­ന­യെ­പ്പ­റ്റി പ­ല­പാ­ടു് ആ­ലോ­ചി­ച്ചി­ട്ടു­ള്ള ഏ. ബാ­ല­കൃ­ഷ്ണ­പി­ള്ള ഹാ­സ്യ­ല­ഹ­രി­യു­ടെ അ­വ­താ­രി­ക­യിൽ എ­ടു­ത്തു പ­റ­ഞ്ഞ­തു­പോ­ലെ, ന­മ്മു­ടെ ഏതു ഹാ­സ്യ­ത്തി­നും അ­തി­ശ­യോ­ക്തി­യു­മാ­യി ഉ­റ്റ­ബ­ന്ധ­മു­ണ്ടു്. കേ­ര­ളീ­യ ഹാ­സ്യ­ബോ­ധ­ത്തി­ന്റെ സ­ഹ­ജ­പ്ര­കൃ­തി­യു­ടെ ഭാ­ഗ­മാ­യ ഈ അ­തി­ശ­യോ­ക്തി തു­ള്ളൽ, കൂ­ത്തു്, കഥകളി തു­ട­ങ്ങി­യ രം­ഗ­പ്ര­യോ­ഗ­ക­ല­ക­ളിൽ അ­നി­വാ­ര്യ­മാ­യി­ത്തീർ­ന്നേ­ക്കാം എന്ന കാ­ര്യ­ത്തി­ലേ­ക്കു മാ­രാ­രു­ടെ ക­ണ്ണു­ചെ­ല്ലു­ക­യു­ണ്ടാ­യി­ല്ല. “കു­ഞ്ചൻ ന­മ്പ്യാ­രു­ടെ തു­ള്ള­ലു­കൾ ഭാ­ഷ­യിൽ സ­ര­ള­വും വർ­ണ്ണ­ന­യിൽ വി­ശ­ദ­വും ഭാ­വ­ത്തിൽ പ്ര­സ­ന്ന­വും നർ­മ്മ­ഫ­ലി­ത­വും ആ­യി­ത്തീ­രു­ന്ന­തു്, സ­വി­ശേ­ഷ­മാ­യ ഒരു സ­ദ­സ്സി­നെ മു­ന്നിൽ­ക­ണ്ടു­കൊ­ണ്ടു­ള്ള തു­ള്ള­ലെ­ന്ന നൃ­ത്ത­രൂ­പ­ത്തി­ന്റെ സാ­ഹി­ത്യ­മാ­ക­യാ­ലാ­ണു് എ­ന്നും ഔ­ദാ­ര്യ­ത്തോ­ടെ ചി­ന്തി­ക്കു­വാൻ മാ­രാ­രെ­ക്കൊ­ണ്ടാ­യി­ല്ല” എ­ന്നു് എം. എൻ. വി­ജ­യ­നു് കു­റ്റ­പ്പെ­ടു­ത്തേ­ണ്ടി വ­ന്ന­തും അ­തു­കൊ­ണ്ടു­ത­ന്നെ. (പഴയ ശ­രി­യും പുതിയ തെ­റ്റും—ചി­ത­യി­ലെ വെ­ളി­ച്ചം, 1981)

മാ­രാ­രു­ടെ വ്യ­ക്തി­പ­രി­ഹാ­സ­വി­മർ­ശ­ന­ങ്ങൾ­ക്കു മ­റു­പ­ടി കൊ­ടു­ക്കു­വാൻ ഹാ­സ്യ­സാ­ഹി­ത്യ­ത്തി­ലെ ഈ വരികൾ തന്നെ മതി എ­ന്ന­താ­ണു് തമാശ “ഏതു മ­ഹാ­നും ഏതോ ദൗർ­ബ്ബ­ല്യ­വ­ശാൽ ഒരമളി പ­റ്റി­പ്പോ­യാൽ അതിൽ ചി­രി­ക്ക­രു­താ­യ്ക­യി­ല്ല. അ­തു­കൊ­ണ്ടു് അ­ദ്ദേ­ഹ­ത്തി­ന്റെ മ­ഹ­ത്വ­ത്തെ അ­നാ­ദ­രി­ച്ചു എന്നു വ­രി­ല്ല.” (പു. 21, 21)

ഹ­നു­മാ­നെ നി­സ്സാ­ര­നാ­ക്കി­യ ഭീമനെ ക­ളി­യാ­ക്കു­മ്പോൾ കു­ഞ്ചൻ ന­മ്പ്യാർ ഇ­തി­ന­പ്പു­റം വ­ല്ല­തും ചെ­യ്തു­വോ? അ­ദ്ദേ­ഹം കുറേ അ­തി­ശ­യോ­ക്തി പ്ര­യോ­ഗി­ച്ചു ക­ള­ഞ്ഞു എ­ന്നെ­ങ്കി­ലും ഒരു കു­റ്റം പ­റ­യാ­നു­ണ്ടു്. എ­ഴു­ത്ത­ച്ഛ­ന്റെ കാ­ര്യ­മോ? പ­രാ­ശ­ര­മു­നി മ­ത്സ്യ­ക­ന്യ­ക­യെ പുൽ­കി­യ­തു വർ­ണ്ണി­ക്കു­ന്ന എ­ഴു­ത്ത­ച്ഛൻ ആ നേ­ര­ത്തു് മ­റ്റു­ള്ള­വർ സ­ന്ധ്യാ­വ­ന്ദ­നം ന­ട­ത്തു­ക­യാ­യി­രു­ന്നു എന്നു പ­റ­ഞ്ഞ­താ­ണു മാ­രാ­രു­ടെ ക­ണ്ണിൽ മ­ഹാ­പ­രാ­ധം! ആ സ­ന്ധ്യാ­നേ­ര­ത്തു് താ­പ­സ­നു് ഇ­താ­ണ­ല്ലോ തോ­ന്നി­യ­തു് എ­ന്നു് എ­ഴു­ത്ത­ച്ഛൻ ഒ­രി­ളം­ചി­രി ചി­രി­ച്ച­തി­നു്, ഈ ലേ­ഖ­ന­ത്തി­ന്റെ ആ­ദ്യ­ഭാ­ഗ­ത്തു സൂ­ചി­പ്പി­ച്ച­തു­പോ­ലെ അ­ദ്ദേ­ഹ­ത്തി­ന്റെ പൈ­തൃ­ക­ത്തി­ന്മേൽ വരെ ഗ്ര­ന്ഥ­കാ­രൻ കൈ­വെ­ച്ചു ക­ള­ഞ്ഞു! (പു. 118). മാ­രാ­രു­ടെ നി­ല­വി­ട്ട ഈ ശ­കാ­ര­ത്തേ­ക്കാൾ എത്ര നിർ­ദ്ദോ­ഷ­മാ­ണു്, സം­സ്കാ­ര­നി­ഷ്ഠ­മാ­ണു് എ­ഴു­ത്ത­ച്ഛ­ന്റെ ആ ഇ­ളം­ചി­രി!

ഈ ഹാ­സ്യ­സി­ദ്ധാ­ന്ത­ത്തി­ന്റെ ഹാ­സ്യ­സ­മ്പു­ഷ്ട­മാ­യ ഭാഗം ഇ­നി­യാ­ണു് വ­രു­ന്ന­തു്: ‘മു­ണ്ട­യ്ക്കൽ സ­ന്ദേ­ശം’ ഒരു ഹാ­സ്യ­കൃ­തി­യാ­ണെ­ന്ന ക­ണ്ടു­പി­ടു­ത്തം! ആ സ­ന്ദേ­ശ­കാ­വ്യ­ത്തിൽ ക­വി­ക്കു പ­റ്റി­പ്പോ­യ അ­നൗ­ചി­ത്യ­ങ്ങൾ നോ­ക്കി ചി­രി­ക്കേ­ണ്ടി­ട­ത്തു് ആ വക അ­നൗ­ചി­ത്യ­ങ്ങ­ളി­ലൂ­ടെ സ­ന്ദേ­ശ­കാ­രൻ മറ്റു സ­ന്ദേ­ശ­കാ­വ്യ­കാ­ര­ന്മാ­രെ ക­ളി­യാ­ക്കി­ച്ചി­രി­ക്കു­ക­യാ­ണു് എ­ന്നു് വി­ചി­ത്ര­മാ­യ­രീ­തി­യിൽ സു­ദീർ­ഘ­മാ­യി വാ­ദി­ക്കു­ക­യാ­ണ­ദ്ദേ­ഹം (പു. 66–98). ഈ ന്യാ­യ­ത്തി­ന്മേൽ ഏ­തെ­ങ്കി­ലും ‘പൈ­ങ്കി­ളി നോവലി’ലെ അ­പാ­ക­ത­കൾ ചൂ­ണ്ടി­ക്കാ­ട്ടി “പൈ­ങ്കി­ളി നോ­വ­ലു­ക­ളെ എത്ര ത­ന്മ­യ­ത്വ­മാ­യി ക­ളി­യാ­ക്കി­യി­രി­ക്കു­ന്നു!” എ­ന്നു് ആർ­ക്കും അ­ത്ഭു­തം കൂറാം. ഏതു ക­ച്ച­വ­ട­സി­നി­മ­യെ­യും ക­ച്ച­വ­ട­സി­നി­മ­ക­ളെ അ­നു­ക­ര­ണ­ത്തി­ലൂ­ടെ പ­രി­ഹ­സി­ക്കു­ന്ന ഉ­ത്ത­മ­ക­ലാ­സൃ­ഷ്ടി­യാ­യി വ്യാ­ഖ്യാ­നി­ക്കു­ക­യും ചെ­യ്യാം! “ഉ­ത്കൃ­ഷ്ട­ഹാ­സ്യ­ത്തി­ന്റെ ദീർ­ഘ­സീ­മ­ക്കു­ള്ളിൽ ഒ­ന്നു് ഇങ്ങേ അ­റ്റ­ത്തും മ­റ്റ­തു് അങ്ങേ അ­റ്റ­ത്തും നിൽ­ക്കു­ന്നു എ­ന്ന­താ­ണു് മു­ണ്ട­യ്ക്കൽ സ­ന്ദേ­ശ­ത്തി­നും മ­ഹാ­ഭാ­ര­ത­ത്തി­നും ത­മ്മി­ലു­ള്ള അ­ന്ത­രം” (പു. 30, 31) എ­ന്നു് കു­ട്ടി­കൃ­ഷ്ണ­മാ­രാ­രെ­പ്പോ­ലൊ­രു വി­മർ­ശ­കൻ എ­ഴു­തി­പ്പി­ടി­ച്ചാൽ മ­റ്റെ­ന്താ­ണു് പറയുക!

കു­ഞ്ചൻ ന­മ്പ്യാ­രു­ടെ ഹാ­സ്യ­ത്തെ പ­രി­ഹാ­സ്യ­ത­യാ­യി­ക്കാ­ണു­ന്ന വി­മർ­ശ­ക­നാ­ണു് ഉ­ണ്ണു­നീ­ലി­കാ­ര­ന്റെ പ­രി­ഹാ­സ്യ­ത­യെ ഹാ­സ്യ­മാ­യി വ്യാ­ഖ്യാ­നി­ക്കു­ന്ന­തു് എ­ന്നോർ­മ്മി­ക്ക­ണം. പ­രി­ഹാ­സ്യ­ത­യെ ഹാ­സ്യ­സാ­ഹി­ത്യ­മാ­യി തെ­റ്റി­ദ്ധ­രി­ക്കു­ന്ന ഈ ശീർ­ഷാ­സ­ന­വീ­ക്ഷ­ണം ഇവിടെ സ്വ­ന്തം പ­രി­ഹാ­സ്യ­ത­യു­ടെ മ­റ­നീ­ക്കി വെ­ളി­ച്ച­ത്തു് വ­രു­ന്നു.

മാ­രാ­രു­ടെ വി­മർ­ശ­ന­ത്തിൽ അ­ങ്ങി­ങ്ങാ­യി ക­ണ്ടു­വ­രു­ന്ന കു­സൃ­തി ഈ മു­ണ്ട­യ്ക്കൽ­സ­ന്ദേ­ശ­നി­രൂ­പ­ണ­ത്തി­ന­ടി­യി­ലും ഒ­ളി­ഞ്ഞി­രി­പ്പു­ണ്ടാ­വാം. ആ സ­ന്ദേ­ശ­കാ­വ്യം വ്യാ­ഖ്യാ­നി­ക്കു­ക­യും അ­തേ­പ്പ­റ്റി പ­ഠ­ന­ങ്ങ­ളെ­ഴു­തു­ക­യും ചെയ്ത പ­ണ്ഡി­ത­ന്മാ­രെ ക­ളി­യാ­ക്കാ­നാ­വാം ആ ‘മു­ഴു­ത്ത­ചി­രി’ ക­ണ്ടു­പി­ടി­ച്ച­തു്. ആ നി­ല­യ്ക്കു് അതൊരു മു­ഴു­ത്ത ഹാ­സ്യ­പ്ര­യോ­ഗം തന്നെ!

‘ഹാ­സ്യ­സാ­ഹി­ത്യ’ത്തി­ന്റെ അ­വ­സാ­ന­ഭാ­ഗ­ത്തു് ഹാ­സ്യ­ത്തെ­യും വി­മർ­ശ­ന­ത്തെ­യും ഗ്ര­ന്ഥ­കാ­രൻ വ­ക­തി­രി­ക്കു­ന്നു: “വി­മർ­ശ­ക­നും പ­ര­ദോ­ഷ­പ്ര­ഖ്യാ­പ­ക­നാ­ണു്, ചി­ല­പ്പോൾ അതിനു ഹാ­സ്യം കൂടി ഉ­പ­യോ­ഗ­പ്പെ­ടു­ത്താ­റു­മു­ണ്ടു്. എ­ന്നാൽ അയാൾ വി­മൃ­ശ്യ­വി­ഷ­യം വി­ട്ടു് അ­തി­ശ­യോ­ക്തി­യി­ലേ­ക്കു ഒ­ര­ടി­വെ­ച്ചു­ക­ഴി­ഞ്ഞാൽ അയാൾ സ്വ­ധർ­മ്മം ലം­ഘി­ച്ചു­ക­ഴി­ഞ്ഞു.” (പു. 125)

ഇതു് വാ­യി­ച്ചാൽ തോ­ന്നും ഹാ­സ്യ­സാ­ഹി­ത്യ­കാ­ര­നു് ഗ്ര­ന്ഥ­കാ­രൻ അ­തി­ശ­യോ­ക്തി അ­നു­വ­ദി­ച്ചു­കൊ­ടു­ത്തു­വെ­ന്നു്, പക്ഷേ, മേൽ വി­ശ­ദീ­ക­രി­ച്ച­തു­പോ­ലെ, അ­തി­ശ­യോ­ക്തി­യാ­ണു് ചി­രി­യു­ടെ സാം­സ്കാ­രി­ക­മൂ­ല്യം ത­കർ­ക്കു­ന്ന ഘ­ട­ക­ങ്ങ­ളി­ലൊ­ന്നു് എ­ന്നു് ഗ്ര­ന്ഥ­ത്തി­ലു­ട­നീ­ളം വാ­ദി­ക്കു­ന്നു­ണ്ട­ദ്ദേ­ഹം ഈ വാ­ക്യ­ത്തി­ലെ പ­രി­ഹാ­സം തന്നെ നോ­ക്കൂ: “അ­തി­ശ­യോ­ക്തി­കൊ­ണ്ടു വളം വെ­യ്ക്കാ­തെ ഹാ­സ്യ­സാ­ഹി­ത്യം പ­ര­ക്കെ ര­സി­യ്ക്കാ­മ്മാ­റ് മു­റ്റി­ത്ത­ഴ­ക്കാ­റി­ല്ല­ല്ലോ.” (പു. 31)

പ­ര­സ്പ­ര­വൈ­രു­ദ്ധ്യ­ത്തി­ലേ­ക്കു് ത­ല­കു­ത്തി­വീ­ഴു­ന്ന ഈ ഹാ­സ്യ­വി­മർ­ശ­ന­വി­ഭ­ജ­നം ഫ­ല­ത്തിൽ പാ­ഴ്‌­വേ­ല­യാ­യി­ത്തീ­രു­ന്നു.

വി­മർ­ശി­ക്കു­ന്ന­വ­ന്റെ­യും പ­രി­ഹ­സി­ക്കു­ന്ന­വ­ന്റെ­യും ല­ക്ഷ്യം ഒ­ന്നാ­ണു്. പ­ല­പ്പോ­ഴും പ­രി­ഹാ­സം വി­മർ­ശ­ത്തി­ന്റെ ആ­യു­ധ­മാ­യി­ത്തീ­രാ­റു­മു­ണ്ടു്. ഇ­പ്പ­റ­ഞ്ഞ­തി­നു ഹാ­സ്യ­സാ­ഹി­ത്യ­മ­ട­ക്ക­മു­ള്ള മാരാർ കൃ­തി­കൾ തന്നെ തെ­ളി­വു­ത­രും. ആ പ­രി­ഹാ­സ­ത്തി­നി­ട­യ്ക്കൊ­ന്നും താ­നെ­ഴു­തി­യ ക­വി­ത­ക­ളെ­ക്കു­റി­ച്ചു് (നി­ഴ­ലാ­ട്ടം, 1946) അ­ദ്ദേ­ഹ­ത്തി­നു് ആലോചന പോ­യി­ട്ടി­ല്ല. അ­തി­ന്റെ ആ­വ­ശ്യ­വു­മി­ല്ല എന്നു വെ­യ്ക്കു­ക. പക്ഷേ, ആ­രെ­ങ്കി­ലും ഒ­ന്നു് തി­രി­ഞ്ഞു­നി­ന്നു് ഈ ക­ളി­യാ­ക്കി­യ ര­ച­ന­ക­ളൊ­ക്കെ താ­ങ്ക­ളു­ടേ­താ­യി സ­ങ്കൽ­പി­ച്ചാ­ലും ഇ­ങ്ങ­നെ­യൊ­ക്കെ ക­ളി­യാ­ക്കു­മോ എന്നു ചോ­ദി­ച്ചാൽ ചു­റ്റി­യ­തു­ത­ന്നെ!

ഇ­തി­വി­ടെ എ­ടു­ത്തു­പ­റ­യാൻ കാ­ര്യ­മു­ണ്ടു് വെ­ണ്മ­ണി­യു­ടെ ഒരു പ­രി­ഹാ­സ ശ്ലോ­കം ഉ­ദ്ധ­രി­ച്ചി­ട്ടു് മാരാർ പ­റ­യു­ക­യാ­ണു്: “വെ­ണ്മ­ണി, സ്വ­ന്തം മഹനു് ക­വി­താ­സ­മർ­ത്ഥ്യം പോരാ എന്നു തോ­ന്നി­യാൽ ആ മ­ഹ­നേ­യും അ­ക­ത്തു­ള്ളാ­ളേ­യും കൂ­ട്ടി ആ വിധം ശ്ലോ­ക­മു­ണ്ടാ­ക്കു­മാ­യി­രു­ന്നെ­ങ്കി­ലേ മേ­ലു­ദ്ധ­രി­ച്ച ശ്ലോ­കം എ­ഴു­താ­മാ­യി­രു­ന്നു­ള്ളു.” (പു. 118)

ഇ­താ­ണു് അ­ള­വു­കോ­ലെ­ങ്കിൽ പ­രി­ഹ­സി­ക്കു­വാ­നും വി­മർ­ശി­ക്കു­വാ­നും പി­ന്നെ ആളു ബാ­ക്കി­കാ­ണു­മോ?

ഇ­തെ­ല്ലാം കാ­ണി­ക്കു­ന്ന­തു് വ്യ­ക്തി­പ­രി­ഹാ­സ­ത്തെ ക­ട­ന്നാ­ക്ര­മി­ക്കു­ക­യാ­ണു് ഗ്ര­ന്ഥ­കാ­ര­ന്റെ ല­ക്ഷ്യം എന്നു മാ­ത്രാ­മാ­ണു്: “വ്യ­ക്തി­യെ ഉ­ദ്ദേ­ശി­ച്ചു ഹാ­സ്യ­കൃ­തി­യെ­ഴു­തു­ന്ന ആളുടെ ഉ­ദ്ദേ­ശ്യം ആ വ്യ­ക്തി­യെ സം­സ്ക­രി­ക്കു­ക­ത­ന്നെ­യാ­ണോ” (പു. 124) എ­ന്നു് അ­തി­ന്റെ ഉ­ദ്ദേ­ശ്യ­ശു­ദ്ധി­യെ­പ്പോ­ലും അ­ദ്ദേ­ഹം സം­ശ­യി­ച്ചി­ട്ടു­ണ്ടു്. പക്ഷേ, വ്യ­ക്തി പ­രി­ഹാ­സ­ത്തെ ത­ള്ളി­പ്പ­റ­യു­ന്ന­തി­ലൂ­ടെ ഹാ­സ്യ­ത്തെ ‘ശു­ദ്ധീ’ക­രി­ക്കു­വാ­നു­ള്ള ശ്രമം, പ­രി­ഹാ­സ­ത്തെ­യും ഹാ­സ­ത്തെ­യും പൂർ­ണ്ണ­മാ­യും വേർ­തി­രി­ക്കു­വാ­നു­ള്ള വി­ഫ­ല­ശ്ര­മ­മാ­ണു്. ‘സാ­ഹി­ത്യ­ത്തി­ന്റെ പു­ഞ്ചി­രി’യിൽ സ­ഞ്ജ­യൻ പ്ര­സ്താ­വി­ച്ച­തു­പോ­ലെ “പ­രി­ഹാ­സ­വും ഹാ­സ­വും ത­മ്മിൽ അ­വി­ച്ഛി­ന്ന­മാ­യ ഒരു ബ­ന്ധ­മു­ണ്ടെ­ന്നു് ആ വെറും രണ്ടു പ­ദ­ങ്ങൾ­ത­ന്നെ വി­ളി­ച്ചു­പ­റ­യു­ന്നു­ണ്ട­ല്ലോ.” (സാ­ഹി­ത്യ­നി­ക­ഷം—ര­ണ്ടാം­ഭാ­ഗം, 1949)

ഈ പ­റ­യു­ന്ന­തൊ­ക്കെ നി­ത്യ­ജീ­വി­ത­ത്തി­ലെ ചി­രി­യെ­ക്കു­റി­ച്ചും സാ­ഹി­ത്യ­ത്തി­ലെ സർ­വ്വ­സാ­ധാ­ര­ണ­മാ­യ ഹാ­സ്യ­ത്തെ­ക്കു­റി­ച്ചു­മാ­ണു്; കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു് ആ­ലോ­ചി­ച്ച­തും പ­റ­ഞ്ഞ­തു­മാ­ക­ട്ടെ ആ­ദ്ധ്യാ­ത്മി­ക­ഹാ­സ്യ­ത്തെ­ക്കു­റി­ച്ചും—അ­തു­ര­ണ്ടും ഭി­ന്ന­മ­ല്ലേ എ­ന്നൊ­രു മ­റു­യു­ക്തി ഇവിടെ ആർ­ക്കും തോ­ന്നാം.

വാ­സ്ത­വം. ‘ഹാ­സ്യ­സാ­ഹി­ത്യ’ത്തിൽ ആ­ലോ­ചി­ച്ച­തു് ഹാ­സ്യ­ത്തി­നു് ക­ല്പി­ക്കാ­വു­ന്ന നി­ര­വ­ധി വ­ക­ഭേ­ദ­ങ്ങ­ളിൽ ഒ­ന്നു­മാ­ത്ര­മാ­യ ആ­ദ്ധ്യാ­ത്മി­ക ഹാ­സ്യ­ത്തെ­ക്കു­റി­ച്ചാ­ണു്. തർ­ക്ക­മി­ല്ല. പക്ഷേ, ആ ഒ­രി­ന­മേ ശു­ദ്ധ­മാ­യു­ള്ളൂ, അതു മാ­ത്ര­മേ ഹാ­സ്യ­മാ­വൂ എന്നു സി­ദ്ധാ­ന്തി­ച്ചു­ക­ള­ഞ്ഞേ­ട­ത്താ­ണു് പ്ര­ശ്നം. മറ്റു മ­ല­യാ­ളി­ക­ളെ­പ്പോ­ലെ പൊ­ട്ടി­ച്ചി­രി­ക്കു­വാൻ മാ­രാർ­ക്കു് ഇ­ഷ്ട­മി­ല്ല. പു­ഞ്ചി­രി­ക്കാ­നേ ഇ­ഷ്ട­മു­ള്ളൂ. ആ പു­ഞ്ചി­രി­ത­ന്നെ തെ­ളി­ഞ്ഞു­കി­ട്ടാൻ പണി. ആ തെ­ളി­യൽ­ത­ന്നെ പ­ല­പ്പോ­ഴും ആ­ദ്ധ്യാ­ത്മി­ക­ത­യു­ടെ ഉ­ദ­യ­ത്തി­ലു­മാ­ണു്. തന്റെ ‘ശു­ദ്ധ­ഹാ­സ്യ­സ­ങ്ക­ല്പം’ വി­ശ­ദീ­ക­രി­ക്ക­വെ, അ­ദ്ദേ­ഹം തന്നെ എ­ഴു­തി­യി­ട്ടു­ണ്ടു്: “പ്ര­കൃ­ത്യാ ദുർ­ഗ്ര­ഹ­മാ­ണീ ഹാ­സ്യം… അതു മു­മ്പി­ലി­ക്കു­ന്ന ആൾ­ക്കു കാ­ണാ­മ്മാ­റു നി­ങ്ങ­ളു­ടെ മു­ഖ­ത്തു സ്ഫു­രി­ച്ചു എ­ന്നു­വ­രാം സ്ഫു­രി­ച്ചി­ല്ലെ­ന്നു വരാം.” (പു. 32, 33)

നർ­മ്മ­ബോ­ധ­ത്തി­ന്റെ കാ­ര്യ­ത്തിൽ താൻ “ജ­ന്മ­നാ ദ­രി­ദ്ര­നാ­ണു്” എ­ന്നു് പു­സ്ത­ക­ത്തി­ന്റെ മു­ഖ­വു­ര­യിൽ മാ­രാ­രു് സ­ങ്ക­ട­പ്പെ­ട്ട കാ­ര്യം ഒരു യാ­ഥാർ­ത്ഥ്യം എന്ന നി­ല­യിൽ ഇവിടെ വാ­യ­ന­ക്കാ­ര­നു് അ­നു­ഭ­വ­പ്പെ­ടു­ന്നു. മാ­രാ­രു­ടെ പല സാ­ഹി­ത്യാ­ഭി­പ്രാ­യ­ങ്ങൾ­ക്കും സാ­ധി­ച്ച­തു­പോ­ലെ ച­ല­ന­ങ്ങ­ളു­ണ്ടാ­ക്കു­വാൻ ഈ ഹാ­സ്യ­സാ­ഹി­ത്യ­സി­ദ്ധാ­ന്ത­ത്തി­നു ക­ഴി­യാ­തെ പോ­യ­തി­ന്റെ കാ­ര­ണ­വും മ­റ്റൊ­ന്ന­ല്ല.

പ­ര­സ്പ­ര­വൈ­രു­ദ്ധ്യ­ങ്ങ­ളും ദൗർ­ബ്ബ­ല്യ­ങ്ങ­ളും നി­റ­ഞ്ഞ തന്റെ ഹാ­സ്യ­സി­ദ്ധാ­ന്ത­ത്തി­നു് മ­ഹാ­ഭാ­ര­ത­ത്തെ­ത്ത­ന്നെ ഉ­ദാ­ഹ­ര­ണ­മാ­ക്കി­യേ­ട­ത്തു് കു­ട്ടി­കൃ­ഷ്ണ­മാ­രാ­രു­ടെ സ്വ­ഭാ­വ­ത്തി­ന്റെ ഒരു പ്ര­ത്യേ­ക­ത കാണാം. സി­ദ്ധാ­ന്തം ത­ന്റേ­താ­യ­തു­കൊ­ണ്ടു് അതിനു പിൻ­ചെ­ല്ലു­വാൻ സ്വ­ന്തം ആ­വ­നാ­ഴി­യി­ലെ ദി­വ്യാ­സ്ത്ര­മാ­യ മ­ഹാ­ഭാ­ര­തം തന്നെ തൊ­ടു­ത്തു­വി­ട്ടു!

എം. എൻ. കാ­ര­ശ്ശേ­രി
images/MN_Karasseri.jpg

മു­ഴു­വൻ പേരു്: മു­ഹ്യു­ദ്ദീൻ ന­ടു­ക്ക­ണ്ടി­യിൽ. കോ­ഴി­ക്കോ­ട് ജി­ല്ല­യി­ലെ കാ­ര­ശ്ശേ­രി എന്ന ഗ്രാ­മ­ത്തിൽ 1951 ജൂ­ലാ­യ് 2-നു് ജ­നി­ച്ചു. പി­താ­വു്: പ­രേ­ത­നാ­യ എൻ. സി. മു­ഹ­മ്മ­ദ് ഹാജി. മാ­താ­വു്: കെ. സി. ആ­യി­ശ­ക്കു­ട്ടി. കാ­ര­ശ്ശേ­രി ഹി­ദാ­യ­ത്തു­സ്സി­ബി­യാൻ മ­ദ്ര­സ്സ, ഐ. ഐ. എ. യു. പി. സ്ക്കൂൾ, ചേ­ന്ദ­മം­ഗ­ല്ലൂർ ഹൈ­സ്ക്കൂൾ, കോ­ഴി­ക്കോ­ട് ഗു­രു­വാ­യൂ­ര­പ്പൻ കോ­ളേ­ജ്, കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗം എ­ന്നി­വി­ട­ങ്ങ­ളിൽ പ­ഠി­ച്ചു. സോഷ്യോളജി-​മലയാളം ബി. എ., മ­ല­യാ­ളം എം. എ., മ­ല­യാ­ളം എം. ഫിൽ. പ­രീ­ക്ഷ­കൾ പാ­സ്സാ­യി. 1993-ൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ല­യിൽ നി­ന്നു് ഡോ­ക്ട­റേ­റ്റ്. 1976–78 കാ­ല­ത്തു് കോ­ഴി­ക്കോ­ട്ടു് മാ­തൃ­ഭൂ­മി­യിൽ സ­ഹ­പ­ത്രാ­ധി­പ­രാ­യി­രു­ന്നു. പി­ന്നെ അ­ധ്യാ­പ­ക­നാ­യി. കോ­ഴി­ക്കോ­ട് ഗവ. ആർ­ട്സ് ആന്റ് സയൻസ് കോ­ളേ­ജ്, കോ­ട­ഞ്ചേ­രി ഗവ. കോ­ളേ­ജ്, കോ­ഴി­ക്കോ­ട് ഗവ: ഈ­വ­നി­ങ്ങ് കോ­ളേ­ജ് എ­ന്നി­വി­ട­ങ്ങ­ളിൽ ജോലി നോ­ക്കി. 1986-മുതൽ കാ­ലി­ക്ക­റ്റ് സർ­വ്വ­ക­ലാ­ശാ­ലാ മ­ല­യാ­ള­വി­ഭാ­ഗ­ത്തിൽ.

പു­സ്ത­ക­ങ്ങൾ: പു­ലി­ക്കോ­ട്ടിൽ­കൃ­തി­കൾ (1979), വി­ശ­ക­ല­നം (1981), തി­രു­മൊ­ഴി­കൾ (1981), മു­ല്ലാ­നാ­സ­റു­ദ്ദീ­ന്റെ പൊ­ടി­ക്കൈ­കൾ (1982), മ­ക്ക­യി­ലേ­ക്കു­ള്ള പാത (1983), ഹു­സ്നുൽ ജമാൽ (1987), കു­റി­മാ­നം (1987), തി­രു­വ­രുൾ (1988), ന­വ­താ­ളം (1991), ആലോചന (1995), ഒ­ന്നി­ന്റെ ദർശനം (1996), കാ­ഴ്ച­വ­ട്ടം (1997) തു­ട­ങ്ങി എൺ­പ­തി­ലേ­റെ കൃ­തി­കൾ.

ഭാര്യ: വി. പി. ഖദീജ, മക്കൾ: നിശ, ആഷ്ലി, മു­ഹ­മ്മ­ദ് ഹാ­രി­സ്.

Colophon

Title: Mararude Phalikkatha Phalitham (ml: മാ­രാ­രു­ടെ ഫ­ലി­ക്കാ­ത്ത ഫലിതം).

Author(s): M. N. Karassery.

First publication details: Not available;;

Deafult language: ml, Malayalam.

Keywords: Article, M. N. Karassery, Mararude Phalikkatha Phalitham, എം. എൻ. കാ­ര­ശ്ശേ­രി, മാ­രാ­രു­ടെ ഫ­ലി­ക്കാ­ത്ത ഫലിതം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2023.

Credits: The text of the original item is copyrighted to the author. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By NonCommercial ShareAlike 4​.0 International License (CC BY-​NC-SA 4​.0). Commercial use of the content is prohibited. Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: John de László and a Goldfish Bow, a painting by Philip de László (1869–1937). The image is taken from Wikimedia Commons and is gratefully acknowledged.

Production history: Data entry: the author; Typesetter: JN Jamuna; Editor: PK Ashok; Encoding: JN Jamuna.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-​tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.