അരിയ ഹൃദയമന്ത്രാക്ഷരം?
അരിവിരിച്ചൊരോട്ടുരുളിയിൽ
നറുനിലാച്ചിരിപ്പൊലിമയിൽ
അണിവിരൽകൊണ്ടുരുട്ടി ഞാൻ
എഴുതിശീലിച്ചൊരക്ഷരം.
വിരലു തൊട്ടാൽ തുളുമ്പിടും
മടുമലർപ്പൊടിക്കുറികളായു്
തിരികൊളുത്തിത്തിളങ്ങിവ-
ന്നുള്ളിലാകെ ജ്വലിച്ചവൾ
ചെറിയ പൂവൽത്തടങ്ങളിൽ
തേക്കുപാട്ടായു് നിറഞ്ഞവൾ
ആറ്റുവള്ളത്തിലാർപ്പുമായു്
കാറ്റുപായു് നീർത്തി പാഞ്ഞവൾ.
എവിടെയാണെന്റെ അക്ഷരം?
അരിയ ഹൃദയമന്ത്രാക്ഷരം?
നെഞ്ചിലൊട്ടിയമർന്നവൾ
തൊട്ടിലാട്ടുന്ന താരാട്ടിൽ
താളമിട്ടേ വളർന്നവൾ.
അച്ഛനമൃതാൽത്തഴപ്പിച്ച
സ്വച്ഛമാമരഛായയിൽ
ഇച്ഛപോൽ രസഭാവങ്ങൾ-
ക്കിലയിട്ടാനയിച്ചവൾ.
കാമമോഹ ദലങ്ങളിൽ
കർമ്മ സൗന്ദര്യ ദർശന-
ത്തേൻ പുരട്ടി മിനുക്കിയോൾ.
നാൾക്കുനാൾ വായ്ച്ച തേൻതുള്ളി
നൊട്ടിനൊട്ടി നുണയ്ക്കുമ്പോൾ
അർഥശങ്കയ്ക്കിടം നൽകാ-
തെന്നെ വാരിപ്പുണർന്നവൾ.
എവിടെയാണെന്റെ അക്ഷരം?
അരിയ ഹൃദയമന്ത്രാക്ഷരം?
പാഴ്ക്കിനാവിലുറഞ്ഞുവോ?
നഗരമോടികളാക്ഷേപ-
ച്ചിരിയോടാട്ടിയകറ്റിയോ?
കിളികൾ കൊഞ്ചിപ്പാലൂറി
കതിരുലാവും പുഞ്ചയിൽ
പതിരുമുറ്റും ദുഃഖത്താൽ
കാടുകേറി മറഞ്ഞുവോ?
എവിടെയാണെന്റെ അക്ഷരം?
അരിയ ഹൃദയമന്ത്രാക്ഷരം?
പാണനാരുടെ പാട്ടുംപോയു്
കളമെഴുത്തിൻ വിരുതെല്ലാം
പടിയിറങ്ങിയൊഴിഞ്ഞുംപോയു്.
മച്ചകത്തിന്നിരുൾ പേറും
ബന്ധനങ്ങളറുത്തീടാൻ,
കാവുതീണ്ടിയറിഞ്ഞീടാൻ
ചുട്ടെടുക്കണമക്ഷരം.
വരമഴിഞ്ഞു മൊഴിഞ്ഞീടാൻ
ഉതിരമുതിരും വാക്കിന്നാ-
യുഴറി നിൽപൂ ദേവിമാർ
പാടവക്കിലിരുന്നീടും
പാമരന്റെ വിരുന്നുണ്ണാൻ
ചിറകു വേച്ച ശുകം നിന്റെ
വരവുനോക്കിയിരിക്കുന്നു.
പുതിയ പാട്ടിനു പദമാകാൻ
ഉലയിലെരിപൊരികൊള്ളുന്നോർ,
മലചവിട്ടി വിളിക്കുന്നോർ-
ക്കരികിലേക്കു് തിരിച്ചു വരൂ!
ഇവിടെ നിന്നെയിരുത്തീടാൻ
പണികയില്ലൊരു മന്ദിരവും
നിറക നീ മതിലില്ലാതേ
അറിക ഞങ്ങളെ നേരോളം!
വ്യഥിതഹൃദയ മന്ത്രാക്ഷരം?
ദലിത ഹൃദയമന്ത്രാക്ഷരം?