വൃദ്ധയാരെന്ന് തേച്ചുരച്ചോർമ്മ തൻ
പൊട്ടനാണയം നെഞ്ചിൽ തിരുപ്പിടി-
ച്ചൊട്ടുനേരം തിളക്കം തിരഞ്ഞു ഞാൻ.
കഞ്ഞി പാർന്നു കഴിക്കാൻ കലങ്ങളും
ഉള്ളിലേതോ കരിങ്കടൽ തേങ്ങുന്നു
ചങ്കിലേതോ പിറാവിൻ കിതപ്പുകൾ.
അന്തമില്ലാത്ത നോട്ടം, പറന്നുല-
ഞ്ഞാകെ നെറ്റിയിൽ മൂടും മുടിയിഴ,
വാക്കിനേക്കാൾ മുഷിഞ്ഞ മേൽമുണ്ടിന്റെ
വക്കിലെന്നേ തുരുമ്പിച്ച പൊൻകര.
ഹർഷമൊക്കെയും വാറ്റിത്തരിശായ
കണ്ണുമീ കവിൾപ്പാടവും കാലത്തി-
നേതു മുക്കിൽ ഞാൻ കണ്ടു മറന്നുവോ?
ചേർന്നിരിക്കുന്നു മൂക്കുത്തിയായരി-
മ്പാറ ചേലൊത്തുയർന്നുരുണ്ടങ്ങനെ
ഊരി വാങ്ങാൻ വഴങ്ങാതെ വാശിയിൽ.
തോരനിട്ടു പഴങ്കിണ്ണമൊന്നു ഞാൻ
വെച്ചുനീട്ടി, വിറയ്ക്കും വലംകരം
കണ്ടതും വിരലാറായ് വിടർന്നതും
ഹാ, സുഭാഷിണി! നീണ്ടുനിവർന്നെന്റെ
മുന്നിലൂടെപ്പറക്കുന്നു ദൃശ്യങ്ങൾ!
പന്തമാളിപ്പിടിക്കുന്ന യൗവന-
ദീപ്തിയിൽ കലാശാലപ്പൊലിമകൾ…
വാങ്മയം, രൂപസൗഭഗം, ദേവതാ-
പൂജകൾക്കു വാൽക്കണ്ണിലെ മുദ്രകൾ
തീറെഴുതിക്കൊടുക്കാ മനക്കനം.
ന്നന്നു ഞങ്ങൾ കൊരുത്തു കൊത്തുമ്പൊഴും
മെല്ലെ മെല്ലെച്ചിരിച്ചുകൊണ്ടുള്ളിലെ
ഗന്ധകച്ചെപ്പൊളിപ്പിച്ചു നിന്നിടും.
ന്നോടിമിന്നും കുതിരയെ കാറ്റിന്റെ
വേഗമാർന്നു തളച്ചു പ്രിയംപെറ്റു
പൊന്നുരുക്കിക്കടിഞ്ഞാൻ പണിഞ്ഞവർ.
പിന്നെയെപ്പോഴോ കേട്ടു, ചിറകറ്റ
ദൈന്യമായ് കുഞ്ഞുമക്കളെപ്പോറ്റുവാൻ
പാടുപെട്ടതും കാലം തെളിഞ്ഞതും;
നാടകം പോൽ ഇരക്കുമിക്കാഴ്ചയും…
പേരെടുത്തു വിളിച്ചു ഞാൻ, പെട്ടെന്നു
ചോറിടഞ്ഞു ചുമച്ചുതിരിഞ്ഞവൾ
വേലി കെട്ടാത്ത വിസ്മയം ഭീതിയായ്
കൈകുടഞ്ഞു കുഴഞ്ഞെഴുന്നേല്ക്കയായ്
ന്നെത്ര വേഗം തിരക്കിൽ മറഞ്ഞുപോയ്
അമ്പു നെഞ്ചിൽ കുരുങ്ങിക്കിടക്കിലും
കാടു തേടിക്കുതിക്കും കപോതമായ്.
ഉമ്മറത്തെന്റെ മക്കൾ, മരുമക്കൾ
അമ്മ തൻ ഭ്രാന്തിനർത്ഥം പെരുക്കുന്നു
‘വേണ്ട, വേണ്ട’ന്നു ചൊല്ലുന്ന വായിലും
ചോറുരുട്ടിക്കൊടുക്കും തമാശയായ്.
കല്ലെറിഞ്ഞൊരാ പേടിനോട്ടത്തിനാൽ
എന്റെയോമനത്തിങ്കളിൻ തൂനിഴൽ
നൂറുനൂറായ് നുറുങ്ങിക്കലങ്ങിയോ?