(മാധ്യമം 2002)
മണംപിടിച്ചു നടക്കുമ്പോൾ
എനിക്കൊരു മനസ്സുണ്ടെന്നു്
ഞാനറിഞ്ഞിരുന്നില്ല
അതുകൊണ്ടു്
ഞാനതിൽ
കണ്ണാടി നോക്കിയില്ല.
വാലാട്ടിക്കിളിക്കൊപ്പം
ചിലച്ചു കളിച്ചു നടന്നപ്പോൾ
എനിക്കൊരു വാലില്ലെന്നു്
ഞാനറിഞ്ഞിരുന്നില്ല.
അതുകൊണ്ടു്
വാൽമുറിയൻ മാക്രികൾക്കൊപ്പം
തവളക്കൂപ്പു കുത്താൻ
കുളക്കരയിൽ പോയില്ല.
മുങ്ങിക്കിടന്നപ്പോൾ
എഴുത്താണിമുനയിൽ
അക്ഷര വടിവിൽ
ചോര പൊടിയുന്നതു്
ഞാനറിഞ്ഞിരുന്നില്ല.
അതുകൊണ്ടു്
അസ്ഥാനത്തു് സങ്കൽപിച്ച ഹൃദയവുമായി
ആളൊപ്പം തലയുയർത്തി
ഞാൻ നടന്നു.
നെഞ്ചുവേദനിക്കുമ്പോൾ
വയറു തടവിയും
വയറു് വേദനിക്കുമ്പോൾ
നെഞ്ച് തടവിയും
ശീലിക്കയാൽ
ഹൃദയ വേദനക്കു്
എന്തുചെയ്യണമെന്നു്
എനിക്കു് അറിയുമായിരുന്നില്ല!
എന്റെ കുഞ്ഞുങ്ങളുടെ
അവയവങ്ങൾക്കു്
വില പറയാനും
വിൽക്കാനും കെൽപില്ലാത്ത
അമ്മബുദ്ദൂസായി
ഞാൻ ചമഞ്ഞു നടന്നു.
വൈദ്യനെ കാണുമ്പോൾ
കൊലയാളിയെയും
കൊലയാളിയെ കാണുമ്പോൾ
രക്ഷകനെയും
ഞാനോർത്തതു്
എന്തുകൊണ്ടെന്നു് അറിവില്ല
ഇലകളായ ഇലകളുടെ ഇലത്വവും
അലകളായ അലകളുടെ അലത്വവും
തിരിച്ചറിയാത്ത വെറുമൊരു എറുമ്പായി
ആരുടെയോ ചവിട്ടടിയിൽ ഞാനിപ്പോൾ ചതഞ്ഞരയുന്നു
എന്റെ ഉൾക്കണ്ണുമാത്രം
പ്രപഞ്ചം വിഴുങ്ങിക്കൊണ്ടു്
ഒരു തുറിച്ചുനോട്ടമായി
ഉടയാതെ കിടക്കുന്നു.