images/hugo-1.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.1.1
മൊസ്സ്യു മിറിയേൽ

ക്രിസ്ത്വാബ്ദം 1815-ൽ മൊസ്സ്യു [1] ഷാൾ-ഫ്രാങ്സ്വ-ബിയാങ് വെന്യു മിറിയേൽ ആയിരുന്നു ഡി.യിലെ മെത്രാൻ. അന്ന് അദ്ദേഹം ഏകദേശം എഴുപത്തഞ്ചു വയസ്സുള്ള ഒരു വൃദ്ധനാണ്. 1806 മുതല്ക്ക് അദ്ദേഹം ഡി.യിലെ ഇടവകഭരണം കയ്യേറ്റിരിക്കുന്നു.

ഞങ്ങൾ അടുത്ത് പറയാൻപോകുന്നതിലെ മുഖ്യഭാഗവുമായി ഈ വിവരണം യാതൊരുവിധത്തിലും സംബന്ധപ്പെട്ടതല്ലെങ്കിലും, അദ്ദേഹം ഡി. യിലെ ഇടവകയിൽ വന്നുകൂടിയ ആ നിമിഷം മുതല്ക്ക് അദ്ദേഹത്തെപ്പറ്റി ആളുകൾ സംസാരിച്ചുപോന്ന പലേ ഐതിഹ്യങ്ങളും അഭിപ്രായങ്ങളും ഇവിടെ രേഖപ്പെടുത്തിവെക്കുന്നത്, എല്ലാ ഭാഗവും പരിപൂർണമായി വിവരിക്കുന്നതിനു മാത്രമായിട്ടെങ്കിലും, തീരെ അനാവശ്യമാകയില്ല. വാസ്തവമായാലും അവാസ്തവമായാലും, മനുഷ്യരെപ്പറ്റി ഉണ്ടായിത്തീരുന്ന സംസാരം, അവരുടെ ജീവിതത്തിൽ–വിശേഷിച്ച്, അവരുടെ ഭാഗ്യപരിണാമത്തിൽ – അവർ പ്രവർത്തിക്കുന്ന പ്രവൃത്തികൾപോലെ പ്രാധാന്യപ്പെട്ടുകാണുന്നുണ്ട്. മൊസ്സ്യു മിറിയേൽ ഐയിലെ ഭരണാധികാരി സഭയിലുൾപ്പെട്ട ഒരാളുടെ മകനാണ്; അതുകൊണ്ട് അദ്ദേഹം പ്രഭുത്വമുള്ള ഭരണാധികാരിവംശത്തിലെ ഒരംഗമത്രേ. അദ്ദേഹത്തിന്റെ അച്ഛൻ, മകനെ തന്റെസ്ഥാനത്തേക്ക് അവകാശിയാക്കണമെന്നുവെച്ച്, അത്തരം ഭരണാധികാരികുടുംബങ്ങളിലെ അന്നത്തെ പതിവനുസരിച്ചു, നന്നേച്ചെറുപ്പത്തിൽ, പതിനെട്ടോ ഇരുപതോ വയസ്സായപ്പോഴെക്കുതന്നെ, അദ്ദേഹത്തെക്കൊണ്ടു വിവാഹം ചെയ്യിച്ചു എന്നാണു കേട്ടിട്ടുള്ളത്. എന്നാൽ വിവാഹം കഴിഞ്ഞിരുന്നു എങ്കിലും, ഷാർൾ മിറിയേൽ എങ്ങനെയോ, ജനങ്ങളുടെ ഇടയിൽ പല പല സംസാരങ്ങളുണ്ടാക്കിത്തീർത്തു. കാഴ്ചയിൽ ഉയരം കുറഞ്ഞ ഒരാളാണെങ്കിലും, മൊസ്സ്യു മിറിയേൽ നല്ല സൗഭാഗ്യവും അന്തസ്സും തറവാടിത്തവുമുള്ള ഒരു ബുദ്ധിമാനായിരുന്നു; തന്റെ ജീവകാലത്തിൽ ആദ്യഭാഗം മുഴുവനും അദ്ദേഹം സുഖാനുഭവങ്ങൾക്കും വിഷയോപഭോഗത്തിനുമായി ചെലവഴിച്ചു.

ഭരണപരിവർത്തനം [2] വന്നു; ഒന്നിനൊന്നു മീതെയായി അസംഖ്യം സംഗതികൾ അറിയാതെ അടിച്ചുകയറി; ഭരണാധികാരിസഭാംഗങ്ങളുടെ കുടുംബങ്ങൾ കൊല്ലപ്പെട്ടും പൊറുതികെട്ടും അങ്ങുമിങ്ങും പാഞ്ഞൊളിച്ചും ചിന്നിച്ചിതറി. ആ ലഹളയുടെ ആദ്യകാലത്തു മൊസ്സ്യുമിറിയേൽ ഇറ്റലിയിൽ ചെന്നു് അഭയം പ്രാപിച്ചു. കുറേക്കാലമായി ഒരു ഹൃദ്രോഗത്താൽ അസ്വസ്ഥയായിരുന്ന അദ്ദേഹത്തിന്റെ ഭാര്യ അവിടെവെച്ചു മരിച്ചു. അദ്ദേഹത്തിനു കുട്ടികളില്ലായിരുന്നു. അതിനുശേഷം അദ്ദേഹത്തിന്റെ മനോഗതിക്ക് എന്തേ ഒരു മാറ്റം വരാൻ? പഴയ കാലത്തെ ഫ്രഞ്ചു സമുദായത്തിന്റെ നാശം, സ്വന്തം കുടുംബത്തിനു പറ്റിയ അധഃപതനം, 1793-ലെ വ്യസനകരങ്ങളായ കാഴ്ചകൾ! [3] – സകലവും വലുതാക്കിക്കാണിക്കുന്ന ആ ഭയക്കണ്ണാടിയിലൂടെ നോക്കുന്ന അന്യദേശഗതന്മാർക്കു, പക്ഷേ, അവ കുറേക്കൂടി ഭയങ്കരങ്ങളായി തോന്നിയിരിക്കാം – ഇതുകൾ സന്ന്യാസത്തിന്റേയും വാനപ്രസ്ഥ ശീലത്തിന്റേയും വിത്തുകളെ അദ്ദേഹത്തിൽ പാവി എന്നുണ്ടോ? പൊതുവിൽ പറ്റുന്ന കഷ്ടപ്പാടുകൾ തട്ടി ഭാഗത്തിനും ആയുസ്സിനുതന്നെയും ഉടവു വന്നാൽക്കൂടി കുലുങ്ങാത്ത ഒരാളെ ഹൃദയമർമത്തിൽ കുത്തി ചിലപ്പോൾ മലർത്തിയിടാറുള്ള അത്തരം ഗൂഢങ്ങളും ഭയങ്കരങ്ങളുമായ ആപത്തുകളിൽ ഒന്നു, തന്റെ ജീവകാലം മുഴുവനും മുങ്ങിക്കിടക്കുന്ന നേരമ്പോക്കുകൾക്കിടയിൽ, ആഹ്ലാദങ്ങൾക്കുള്ളിൽ, അദ്ദേഹത്തെ കടന്നു ബാധിച്ചു എന്നുണ്ടോ? ആർക്കും അതു പറയാൻവയ്യ; ഇതു മാത്രം നിശ്ചയമുണ്ട് – ഇറ്റലിയിൽനിന്നു മടങ്ങിവന്നപ്പോൾ അദ്ദേഹം ഒരു മതാചാര്യനായിരുന്നു.

1804-ൽ മൊസ്സ്യു മിറിയേൽ ബി. (ബ്രിങ്യോൾ)യിലെ സഭാബോധകനാണ്. അന്നുതന്നെ അദ്ദേഹത്തിന്നു പ്രായം ചെന്നിരിക്കുന്നു. വളരെ ഒതുങ്ങിയ നിലയിലായിരുന്നു കാലക്ഷേപം.

പട്ടാഭിഷേകകാലത്തു, തന്‍റെ ഇടവകയെസ്സംബന്ധിച്ച എന്തോ ഒരു നിസ്സാര സംഗതിയിന്മേൽ – ഇന്നത് എന്നു തീർച്ചപറയാൻ നിശ്ചയമില്ല – അദ്ദേഹത്തിന്നു പാരീസ്സിൽ പോകേണ്ടിവന്നു. അവിടെ പല പ്രമാണികളോടും തന്റെ പള്ളിയിൽ ചേർന്നവർക്ക് ചില സാഹായ്യം ചെയ്യാനാവശ്യപ്പെട്ടിരുന്ന കൂട്ടത്തിൽ, അദ്ദേഹം മൊസ്സ്യു ല് കർദിനാൽ ഫെഷിനേയും [4] ചെന്നു കണ്ടിരുന്നു. അമ്മാമനെ കാണാൻ ചക്രവർത്തി വന്നിരുന്ന ഒരു ദിവസം, തളത്തിൽ കാത്തുനില്ക്കുന്ന നമ്മുടെ സഭാബോധകൻ, അതിലെ കടന്നുപോകും വഴിക്കു യദൃച്ഛയാ തിരുമനസ്സിലെ കണ്ണിൽപ്പെട്ടു. ഈ വയസ്സൻ ഏതാണ്ട് ഉത്കണ്ഠയോടുകൂടി സൂക്ഷിച്ചുനോക്കുന്നതുകണ്ടു. നെപ്പോളിയൻ തിരിഞ്ഞുനിന്നു പെട്ടെന്നു ചോദിച്ചു: “എന്നെ സൂക്ഷിച്ചു നോക്കുന്ന ഈ നല്ലാൾ ആരാണ്?”

“ഇവിടുന്ന് ഒരു നല്ലാളെ കാണുന്നു; ഞാൻ ഒരു വലിയാളെയും. നമ്മളിൽ ഓരോരുത്തന്നും ഇതുകൊണ്ടു ഗുണമുണ്ടായേക്കും.”

അന്നു വൈകുന്നേരംതന്നെ ചക്രവർത്തി ആ സഭാബോധകന്റെ പേർ കർദിനാലോടു ചോദിച്ചറിഞ്ഞു; കുറച്ചു കഴിഞ്ഞപ്പോൾ, ഡി.യിലെ മെത്രാനായി താൻ നിയമിക്കപ്പെട്ടു എന്നു കണ്ടു മൊസ്സ്യു മിറിയേൽ അത്ഭുതപ്പെട്ടുപോയി.

മൊസ്സ്യു മിറിയേലിന്റെ ആദ്യകാലത്തെപ്പറ്റി കെട്ടിയുണ്ടാക്കിയിരുന്ന കഥകളിൽ വാസ്തവമെന്തുണ്ട്? ആർക്കും നിശ്ചയമില്ല. ഭരണപരപരിവർത്തനത്തിനു മുൻപത്തെ മിറിയേൽക്കുടുംബത്തിന്റെ സ്ഥിതി അറിയുന്നവർ ഇല്ലായിരുന്നു.

സംസാരിക്കുന്നതിന് അനവധി നാവും ആലോചിക്കുന്നതിന് അല്പം മാത്രം തലയുമുള്ള ഒരു ചെറുപട്ടണത്തിൽ പുതുതായി വരുന്ന ഏവന്നും ഒഴിച്ചുകൂടാത്തയോഗം മൊസ്സ്യു മിറിയേലിനും പറ്റി. മെത്രാനായിരുന്നിട്ടും. അദ്ദേഹത്തിന് അതനുഭവിക്കേണ്ടി വന്നു; എന്നല്ല, മെത്രാനായതുകൊണ്ട്, അദ്ദേഹത്തിന് അതനുഭവിക്കാതെ കഴിഞ്ഞില്ല. പക്ഷേ, ആകപ്പാടെ അദ്ദേഹത്തെപ്പറ്റി പുറപ്പെട്ട കിംവദന്തി, കിംവദന്തി മാത്രമായിരുന്നു – അതേ, വെറും ഒരൊച്ചപ്പെടുത്തൽ; ഒരു പിറുപിറുക്കൽ; ചില പൊള്ളവാക്കുകൾ.

അതെങ്ങനെയായാലും, ഒമ്പതു കൊല്ലത്തെ പള്ളിവക അധികാരവും ഡി. യിലെ സ്ഥിരതാമസവും കൂടിയായപ്പോൾ ചില്ലറ പട്ടണങ്ങളിലും ചില്ലറക്കാരുടെ ഇടയിലും കടന്നുകൂടാറുള്ള എന്തെന്തു കഥകളും സംഭാഷണവിഷയങ്ങളും തീരേ വിസ്മൃതിയിലായി. അവയെക്കുറിച്ച് മിണ്ടുവാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. അവയെ കുത്തിപ്പൊന്തിക്കുവാൻ ആരും ധൈര്യപ്പെടുമായിരുന്നില്ല.

ആനൂഢമായ ഒരു വൃദ്ധസഹോദരിയോടുകൂടിയാണ് മൊസ്സ്യു മിറിയേൽ ഡി. യിൽ വന്നത്; ‘മദാംവ്വസേല്ലു്’ [5] ബപ്തിസ്തീന്ന് അദ്ദേഹത്തേക്കാൾ പത്തു വയസ്സുകുറയും.

അവർക്കു രണ്ടുപേർക്കുംകൂടി, മദാംവ്വസേല്ല് ബപ്തിസ്തീന്റെ പ്രായത്തിൽ, മദാം മഗ്ല്വാർ എന്നു പേരായി ഒരുവൾമാത്രം ഭൃത്യപ്രവൃത്തിക്കുണ്ടായിരുന്നു. സഭാബോധകനായ മൊസ്സ്യുവിന്റെ ഏകഭൃത്യയായതിന്നുശേഷം, ആ സ്ത്രീ, ഇപ്പോൾ, മദാംവ്വസേല്ലിന്റെ പരിചാരിക എന്നും മോൺസിന്യേരുടെ [6] വീട്ടുവിചാരിപ്പുകാരി എന്നുമുള്ള ഇരട്ടസ്ഥാനം കയ്യേറ്റിരിക്കുന്നു.

മദാംവ്വസേല്ല് ബപ്തിസ്തീൻ നീണ്ടു വിളർത്തു മെലിഞ്ഞു, സൗമ്യപ്രകൃതിയിലുള്ള ഒരു സ്ത്രീയാണ്. മാന്യസ്ത്രീ എന്ന വാക്കിന് കല്പിച്ചിട്ടുള്ള അർഥം തികച്ചും അവർ കാണിച്ചിരുന്നു; എന്തുകൊണ്ടെന്നാൽ, ഒരു സ്ത്രീ മാന്യയായിത്തീരണമെങ്കിൽ, അവൾ ഒരമ്മയാവണമെന്നുണ്ടെന്നു തോന്നുന്നു. ഒരുകാലത്തും അവൾ സുന്ദരിയായിട്ടില്ല; വഴിക്കു വഴിയേ ഉള്ള ഓരോ വ്രതങ്ങളും നോൽമ്പുകളും മാത്രമായിരുന്ന അവളുടെ ജീവിതം മുഴുവനുംകൂടി ഒടുവിൽ അവളുടെ മുഖത്തിനും ദേഹത്തിനും ഒരുതരം വിളർപ്പും സ്വച്ഛതയും സമ്മാനിച്ചു; അങ്ങനെ പ്രായം ചെന്നതോടുകൂടി സൗശീല്യത്തിന്റെ സൗന്ദര്യം എന്നു പറയാവുന്ന ഒന്ന് അവൾക്കുണ്ടായിവന്നു. ചെറുപ്പത്തിലെ ചടപ്പ്, പ്രായം ചെന്നപ്പോഴേക്ക് ഒരു സ്വച്ഛതയായി. എന്നല്ല, ആ ഒരു സ്വച്ഛത അവളുടെ ദിവ്യത്വത്തിന് പുറത്തേക്കു പ്രകാശിക്കുവാൻ ഒരു സഹായമാകയും ചെയ്തു. അവൾ ഒരു കന്യകയായിരുന്നു എന്നല്ല, ഒരാത്മാവായിരുന്നു എന്നു പറയണം. അവളുടെ ശരീരം ഒരു നിഴൽകൊണ്ടുണ്ടാക്കപ്പെട്ടതായിതോന്നി. ലിംഗഭേദത്തെ കാണിക്കുന്നതിനുവേണ്ടിടത്തോളം ദേഹം അവൾക്കുണ്ടായിരുന്നില്ല; ഒരു തേജസ്സിനെ ആവരണം ചെയ്യാനുള്ള അല്പം ജഡപദാർഥം; എപ്പോഴും കീയ്പോട്ടു നോക്കുന്ന വലിയകണ്ണുകൾ – ഒരു ജീവാത്മാവ് ഭൂമിയിൽ കഴിച്ചുകൂട്ടുന്നതിനുള്ള ഒരു വെറും ഞായം.

മദാംമഗ്ല്വാർ നീളം കുറഞ്ഞ് തടിച്ചു, വെളുത്ത ഒരു വൃദ്ധയാണ് – ഒരുണ്ടപോലെയുള്ള ആ സ്ത്രീ എപ്പോഴും ഉരുണ്ടുരുണ്ടുനടക്കും; ഏതു സമയത്തും അവൾ കിതച്ചുകൊണ്ടാണ് – ഒന്നാമത് അവളുടെ ജാഗ്രതകൊണ്ട്; പിന്നെ അവളുടെ ശ്വാസരോഗംകൊണ്ടും.

വന്ന ഉടനെ, മൊസ്സ്യു മിറിയേൽ, ചക്രവർത്തിയുടെ ഉത്തരവനുസരിച്ചു വേണ്ട സ്ഥാനമാനങ്ങളോടുകൂടി മെത്രാനുള്ള അരമനയിൽ താമസമാക്കി – ഒരു മെത്രാന്റെ പദവി ഒരു സൈന്യഭാഗാധിപതിയുടേതിനു നേരെ താഴെയാണ്. നഗര പ്രമാണിയും കരയോഗാധ്യക്ഷനും ഒന്നാമതായി അദ്ദേഹത്തെ വന്നു മുഖം കാണിച്ചു. അദ്ദേഹമാവട്ടേ, പട്ടാളമേലധികാരിയേയും പൊല്ലീസ്സുമേലുദ്യോഗസ്ഥനേയും ചെന്നു മുഖം കാണിച്ചു.

സ്ഥാനാരോഹണം കഴിഞ്ഞപ്പോൾ പട്ടണം മുഴുവനും മെത്രാൻ പ്രവൃത്തിയെടുക്കുന്നതു കാണാൻ നില്പായി.

കുറിപ്പുകൾ

[1] ഈ വാക്ക് ഫ്രഞ്ചുഭാഷയിൽ, ഇംഗ്ലീഷിൽ ‘മിസ്റ്റർ’ എന്നതിന്നു ശരിയാണ്.

[2] ഇത്, ഫ്രാൻസിലെ ഭരണപരിവർത്തനം, യൂറോപ്പു രാജ്യചരിത്രത്തിൽ എത്രയും പ്രാധാന്യമേറിയ ഒരു സംഭവമാണ്. നാട്ടുകാർ രാജാവോടെതിർത്ത് അദ്ദേഹത്തെ കൊലപ്പെടുത്തുകകൂടി ചെയ്തു. ലോകപ്രസിദ്ധനായ നെപ്പോളിയൻ ചക്രവർത്തിയുടെ പേർ പുറത്തേക്കു വന്നത് ഈ ഘട്ടത്തിലാണ്. ഈ പുസ്തകത്തിന്റെ പല ഭാഗത്തും ഇതിനെപ്പറ്റി പറഞ്ഞുകാണാം.

[3] രാജാവിനെ കൊലപ്പെടുത്തിയ ഈ കാലത്താണ്.

[4] ഇദ്ദേഹം നെപ്പോളിയന്റെ അമ്മയുടെ അർദ്ധസഹോദരനാണ്. താൻ ചക്രവർത്തിയുടെ കീഴിൽ പല വലിയ ഉദ്യോഗങ്ങളും ഭരിച്ചിട്ടുണ്ടു്. ഒടുവിൽ കക്ഷിമാറി. ഫ്രാൻസിൽനിന്നൊളിച്ചുപോയി. റോമിൽ താമസമാക്കി, അവിടെക്കിടന്നു മരിച്ചു.

[5] ഇതിനു് ഇംഗ്ലീഷിൽ യോജിക്കുന്ന വാക്കു് ‘മിസ്സ്’എന്നാണു്.

[6] വന്ദ്യശ്രീ അല്ലെങ്കിൽ ദിവ്യശ്രീ എന്നു പറഞ്ഞാൽ, ഫ്രഞ്ചിലുള്ള ഈ വാക്കിന്റെ അർത്ഥം ഏതാണ്ടു വരും.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 1; 1945.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 27, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.