images/hugo-3.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.3.9
നേരമ്പോക്കിനു നേരമ്പോക്കിൽ അവസാനം

ആ ചെറുപ്പക്കാരികളായ പെൺകിടാങ്ങൾ തനിച്ചായപ്പോൾ, അവർ ഈ രണ്ടുപേർ കൂടി, പുറത്തേക്കു തലയിട്ട് നോക്കിക്കൊണ്ടും ഒരു ജനാലയിൽനിന്നു മറ്റൊന്നിൽച്ചെന്നു സംസാരിച്ചുകൊണ്ടും, ജനാലകളുടെ അടിപ്പടികളിൽ ചാരിയിരുന്നു.

ബൊംബാർദയുടെ ഹോട്ടലിൽനിന്ന് ആ യുവാക്കന്മാർ കൈകോർത്തു പിടിച്ചു പുറത്തേക്കു് കടക്കുന്നത് അവർ കണ്ടു. ആ യുവാക്കന്മാർ തിരിഞ്ഞു നിന്ന് അവരോട് ഓരോ ആംഗ്യം കാണിച്ചു. പുഞ്ചിരിക്കൊണ്ടു, ഷാങ് സെലിസെയിലേക്ക് ആഴ്ചതോറും കടന്നാക്രമിക്കാറുള്ള ആ ഇരുണ്ട ഞായറാഴ്ചക്കൂട്ടത്തിൽ കടന്നു മറഞ്ഞു.

‘അധികം താമസിക്കരുത്,’ ഫൻതീൻ കുറച്ചുറക്കെ പറഞ്ഞു.

‘അവർ എന്താണ് നമുക്കു കൊണ്ടുവന്ന് തരാൻ പോകുന്നതു്?’ സെഫീൻ ചോദിച്ചു.

‘എന്തായാലും നല്ലതൊന്നായിരിക്കും,’ ദാലിയ പറഞ്ഞു.

‘എന്നെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ,’ ഫേവറിറ്റ് പറഞ്ഞു, ‘എനിക്കതു പൊന്നായിക്കിട്ടണം.’

തടാകത്തിന്റെ കരയിലൂടെയുള്ള ഗതാഗതങ്ങൾ അവരുടെ ശ്രദ്ധയെ അതിൽനിന്നു മാറ്റി-കൂറ്റൻമരങ്ങളുടെ കൊമ്പുകൾക്കുള്ളിലൂടെ അവർക്കതു നോക്കിയാൽ കാണാമായിരുന്നു; ആ കാഴ്ച അവരെ നന്നേ രസിപ്പിച്ചു.

വലുതും ചെറുതുമായ വണ്ടികൾ അങ്ങോട്ടുമിങ്ങോട്ടും ഓടുന്ന ഒരേ സമയമായിരുന്നു അത്. തെക്കോട്ടും പടിഞ്ഞാട്ടുമുള്ള മിക്ക വണ്ടികളും ഷാങ് സെലി സെയിലുടെ കടന്നുപോവും. ഇടയ്ക്കിടയ്ക്കൊക്കെ, മഞ്ഞയും— കറുപ്പും-ചായങ്ങളിട്ടു. കനത്തിൽ ഭാരമേറ്റി, കിലുങ്ങുന്ന അലങ്കാരക്കോപ്പുകളോടുകൂടി, മെഴുകുതുണികളെക്കൊണ്ടും യാത്രപ്പെട്ടികളെക്കൊണ്ടും കണ്ടാൽത്തിരിയാതായും, ക്ഷണത്തിൽ മറഞ്ഞുപോകുന്ന തലകളെക്കൊണ്ടു നിറഞ്ഞും, ഓരോ വലിയ വണ്ടി, ഒരു കരുവാന്റെ പണിപ്പുരയിലുള്ള തീപ്പൊരികളോടും പുകയ്ക്കു പകരം മുടൽനിറത്തോടും, കൽവിരിപ്പുകളെ തകർത്തുപൊടിക്കുകയും വിരികല്ലുകളെയെല്ലാം ഉരുക്കായി മാറ്റുകയും ചെയ്യുന്നത്ര ലഹളപിടിച്ച ഊക്കോടുംകൂടി അടിച്ചുപായുന്നു. ഈ ബഹളം ആ ചെറുപ്പക്കാരികളെ ഒട്ടു രസിപ്പിച്ചു. ഫേവറിറ്റ് ഉച്ചത്തിൽ പറഞ്ഞു: ‘എന്തൊരു വരി! പറന്നുപോകുന്ന ഒരടക്കു ചങ്ങലയാണെന്നു പറയാം.’

ആ വാഹനപരമ്പരയുടെ കൂട്ടത്തിൽ—ഉരുമ്മിനില്ക്കുന്ന ഇരിമ്പകമരങ്ങൾക്കുള്ളിലൂടെ ബുദ്ധിമുട്ടി മാത്രമേ അവർക്കവയെ കാണാൻ കഴിഞ്ഞുള്ളു-ഒന്ന് എന്തോ സംഗതിവശാൽ ഒരു നിമിഷനേരം നിന്നു; പിന്നേയും ക്ഷണത്തിൽ പറപറന്നു. ഇത് ഫൻതീനെ അത്ഭുതപ്പെടുത്തി.

‘അതെന്തേ!’ അവൾ പറഞ്ഞു. ‘ഉരുൾവണ്ടികൾ ഒരിക്കലും നില്ക്കില്ലെന്നേ ഞാൻ കരുതിയത്.’

ഫേവറിറ്റ് തോളൊന്നു മേല്പോട്ടു വലിച്ചു.

‘ഈ ഫൻതീൻ ഒരപൂർവമട്ടാണ്. വെറും ഉൽക്കണ്ഠകൊണ്ട് ഞാനവളെ ഒന്നു നോക്കിക്കാണാൻ ഭാവിക്കുന്നു. ഏറ്റവും സാരമില്ലാത്ത കാര്യങ്ങൾ കൊണ്ട് അവൾ അമ്പരന്നുപോകുന്നു. ഒരു വഴിയാത്രക്കാരിയാണ്; ഞാൻ വണ്ടിക്കാരനോട് പറയുന്നു. ‘ഞാൻ മുമ്പേ നടക്കാം; നിങ്ങൾ പോകുന്നവഴിക്ക് ഇന്നയിടത്തുവെച്ച് എന്നേയും കൂട്ടി പോണേ.’ വണ്ടി പാഞ്ഞുപോകുന്നു, എന്നെ കാണുന്നു, നിൽക്കുന്നു, എന്നേയും കയറ്റി പോകുന്നു. ഇത് ദിവസംതോറുമുണ്ടാകുന്ന കാര്യമാണ്. എന്റെ ഓമനേ, നിങ്ങൾക്കു ലോകം നടക്കുന്നതറിഞ്ഞുകൂടാ.’

ഈ നിലയിൽ കുറച്ചിട കഴിഞ്ഞു. പെട്ടെന്ന് ഉണർന്നുവന്ന ആളുടെ മട്ടിൽ, ഫേവറിറ്റ് ഒരു ഭാവഭേദം കാണിച്ചു. അപ്പോൾ അവൾ പറഞ്ഞു: ‘ആ അത്ഭുതം?’

‘അതേ, കൂട്ടത്തിൽ പറയട്ടെ.’ ദാലിയയും ചേർന്നു പറഞ്ഞു. ‘ആ പ്രസിദ്ധപ്പെട്ട അത്ഭുതം?’

‘അവർ എത്ര വളരെ നേരമായി അതിനു പോയിട്ട്!’ ഫൻതീൻ പറഞ്ഞു.

ഫൻതീന്റെ ഈ ആവലാതി അവസാനിച്ചപ്പോഴേക്ക്, അവർക്കു ഭക്ഷണസാമാനങ്ങൾ ഒരുക്കിക്കൊടുത്തിരുന്ന പരിചാരകൻ അകത്തേക്കു വന്നു. കത്തിന്റെ ഛായയിലുള്ള എന്തോ ഒന്ന് അയാളുടെ കൈയിലുണ്ടായിരുന്നു.

‘എന്താണത്?’ ഫേവറിറ്റ് കൽപിച്ചുചോദിച്ചു.

പരിചാരകൻ മറുപടി പറഞ്ഞു: ‘ഈ മാന്യസ്ത്രീകൾക്കു തരാൻവേണ്ടി ആ മാന്യന്മാർ ഏല്പിച്ചുപോയ ഒരു കടലാസ്സാണ്.’

‘എന്തുകൊണ്ട് അതപ്പോൾത്തന്നെ കൊണ്ടുവന്നില്ല?’

‘എന്തുകൊണ്ടെന്നാൽ,’ ആ പരിചാരകൻ പറഞ്ഞു, ‘ഒരു മണിക്കൂറു നേരത്തേക്കു കൊണ്ടുചെന്ന് കൊടുക്കരുതെന്ന് ആ മാന്യന്മാർ എന്നെ ഏല്പിച്ചിരുന്നു.

ഫേവറിറ്റ് പരിചാരകന്റെ കൈയിൽനിന്നു കടലാസ്സു തട്ടിപ്പറിച്ചു. അത് വാസ്തവത്തിൽ, ഒരു കത്തായിരുന്നു.

‘നില്ക്കു!’ അവൾ പറഞ്ഞു, ‘മേൽവിലാസമില്ല; പക്ഷേ, ഇതാണ് അതിന്റെ മുകളിൽ എഴുതിയിട്ടുള്ളത്.’

‘ഇതാണ് അത്ഭുതം.’

അവൾ അതു ക്ഷണത്തിൽ ചീന്തിപ്പൊളിച്ചു തുറന്നു വായിച്ചു. (അവൾക്കു വായിക്കാനറിയാം):

‘അല്ലയോ ഞങ്ങളുടെ പ്രേമഭാജനങ്ങളേ!

‘ഞങ്ങൾക്ക് അച്ഛനമ്മമാരുണ്ടെന്നു നിങ്ങൾ അറിഞ്ഞിരിക്കേണ്ടതാണ്. അച്ഛനമ്മമാർ-ആ വകയെപ്പറ്റി അധികമൊന്നും നിങ്ങൾക്കറിഞ്ഞുകുടാ. ബാലിശവും നിഷ്കളങ്കവുമായ നാട്ടുനടപ്പനുസരിച്ച്, അവരെ അച്ഛന്മാരെന്നും അമ്മമാരെന്നും വിളിച്ചുവരുന്നു. അപ്പോൾ, ഈ അച്ഛനമ്മമാർ തേങ്ങിക്കരയുന്നു; ഈ വയസ്സേറിയകൂട്ടർ ഞങ്ങളോടപേക്ഷിക്കുന്നു; ഈ നല്ലവരായ ആണുങ്ങളും നല്ലവരായ പെണ്ണുങ്ങളും ഞങ്ങളെ ധാരാളികളായ മക്കളെന്നു വിളിക്കുന്നു; അവർ ഞങ്ങളോടു മടങ്ങിച്ചെല്ലാൻ ആവശ്യപ്പെടുന്നു; ഞങ്ങൾക്കുവേണ്ടി പൈക്കുട്ടികളെ പിടിച്ചു കൊല്ലാമെന്ന് അവർ സമ്മതിക്കുന്നു. മര്യാദക്കാരായതുകൊണ്ട്, ഞങ്ങൾ അവരെ അനുസരിക്കാർ ഭാവിക്കുന്നു. നിങ്ങൾ ഇതു വായിക്കുന്ന സമയത്ത് നാലു തീപ്പറങ്കികുതിരകൾ ഞങ്ങളെ ഞങ്ങളുടെ അച്ഛനമ്മമാരുടെ അടുക്കലേക്കു കൊണ്ടുപോകയായിരിക്കും. ബോസ്വേ പറയുംപോലെ, ഞങ്ങൾ ഞങ്ങളുടെ കെട്ടുകുറ്റി പറിയ്ക്കുകയാണു് ഞങ്ങൾ പോകുന്നു; പോയി. ഞങ്ങളുടെ രാജ്യത്തേക്കുള്ള വണ്ടി ഞങ്ങളെ പാതാളത്തിൽ നിന്നകറ്റുന്നു; ഹാ, ഞങ്ങളുടെ സുന്ദരിമാരായ പെൺകിടാങ്ങളേ, നിങ്ങളത്രേ ആ പാതാളം ഞങ്ങൾ പറപറന്നുകൊണ്ട്, മണിക്കുറിൽ മുമ്മൂന്നു കാതം പിന്നിട്ടുകൊണ്ട്, സദാചാരത്തിലേക്ക്, ഉത്തമധർമ്മത്തിലേക്ക്, മാന്യതയിലേക്ക്, മടങ്ങിപ്പോകുന്നു. രാജ്യത്തിന്റെ നരയ്ക്കുവേണ്ടി ഞങ്ങൾ പ്രമാണികളും, കുടുംബങ്ങൾക്ക് അധിപതികളും, നാട്ടുപുറത്തെ സമാധാനരക്ഷകരും, രാജ്യത്തിലെ ഭരണാധികാരികളുമായിരിക്കേണ്ടതാണ്. ഞങ്ങളെ ബഹുമാനിക്കുക. ഞങ്ങൾ ഞങ്ങളെത്തന്നെ ബലികൊടുക്കുകയാണ്. ഞങ്ങളെപ്പറ്റിയുള്ള ദുഃഖിക്കൽ ക്ഷണത്തിൽ കഴിച്ചുകൊള്ളുക; ഞങ്ങളുടെ സ്ഥാനത്തു മറ്റുള്ളവരെ ക്ഷണത്തിൽ അഭിഷേചിക്കുക. ഈ കത്ത് നിങ്ങളെ വേദനപ്പെടുത്തുന്നുണ്ടെങ്കിൽ, ഈ പറഞ്ഞതുതന്നെ ചെയ്യുക. വന്ദനം.

‘രണ്ടു കൊല്ലമായിട്ട് ഞങ്ങൾ നിങ്ങളെ സുഖിപ്പിക്കാന് നോക്കി. അതിനെച്ചറ്റി ഞങ്ങൾക്കു നിങ്ങളോടു മുഷിച്ചിൽ ലേശമെങ്കിലുമില്ല.

ഒപ്പ്:

ബ്ലാഷ് വേല്ല്

ഫാമോയി.

ലിതോളിയെ.

ഫെലി തൊലോമിയെ.

‘കുറിപ്പ്: ഭക്ഷണത്തിന്റെ വില കൊടുത്തു.’

ആ നാലു സ്ത്രീകളും അന്യോന്യം നോക്കി.

ഒന്നാമതായി സംസാരിക്കാൻ ഫേവറിറ്റായിരുന്നു. ‘ആട്ടെ!’ അവൾ ഉച്ചത്തിൽ പറഞ്ഞു, ‘എന്തായാലും, ഇതൊരു കൗതുകകരമായ പൊറാട്ടുകളിയായി.’

‘നല്ല നേരമ്പോക്ക്,’ സെഫീൻ പറഞ്ഞു.

‘ഈ യുക്തി ബ്ലാഷ് വേല്ലിന്റേതായിരിക്കണം.’ ഫേവറിറ്റ് തുടർന്നു പറഞ്ഞു: ‘ഇത് എന്നെക്കൊണ്ട് അയാളെ സ്നേഹിപ്പിക്കുന്നു. അയാൾ പോയ ഉടനെ എനിക്കയാളെ സ്നേഹമായി. ഇതൊരപൂർവകഥ തന്നെ, സംശയമില്ല.’

‘അല്ല,’ ദാലിയ പറഞ്ഞു. ‘ഇതു തൊലോമിയെയുടെ ഒരു വിദ്യയാണ്. അതു കണ്ടാലറിയാം.’

‘അങ്ങനെയാണെങ്കിൽ,’ ഫേവറിറ്റ് തിരിച്ചടിച്ചു, ‘ചത്തുപോട്ടെ ബ്ലാഷ്വേല്ല്; തൊലോമിയെയ്ക്കു ദീർഘായുസ്സുണ്ടാവട്ടെ!’

‘തൊലോമിയെയ്ക്കു ദീർഘായുസ്സ്!’ ദാലിയയും സെഫീനും ഉച്ചത്തിൽ പറഞ്ഞു.

അവർ ഉറക്കെ ചിരിച്ചു.

ഫൻതീൻ മറ്റുള്ളവരോടുകൂടി ചിരിച്ചു.

ഒരു മണിക്കൂർ കഴിഞ്ഞു, സ്വന്തം മുറിയിലേക്ക് മടങ്ങിച്ചെന്നിട്ട അവൾ കരഞ്ഞു. ഞങ്ങൾ പറഞ്ഞതുപോലെ അത് അവളുടെ ആദ്യത്തെ അനുരാഗസംഗതിയായിരുന്നു; ഒരു ഭർത്താവിനെന്നപോലെ തൊലോമിയെയ്ക്ക് അവൾ തന്നെത്താൻ ദാനം ചെയ്തു; ആ പാവമായ പെൺകിടാവിന് ഒരു കുട്ടിയായി.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.