ലോകത്തിൽ ജയിക്കുന്നതിനു ദുഷ്ടതയുള്ളതുകൊണ്ട് മാത്രം മുഴുവനായില്ല. ആ ഭക്ഷണവില്പനസ്ഥലം മോശത്തിലായിരുന്നു.
വഴിയാത്രക്കാരിയുടെ അമ്പത്തേഴു ഫ്രാങ്കിനോടു നമുക്കു നന്ദി പറയുക—തെനാർദിയെർക്കു സിവിൽവ്യവഹാരം കൂടാതെ കഴിക്കാനും തന്റെ ഒപ്പിനെ ബഹുമാനിപ്പിക്കുവാനും സാധിച്ചു. പിറ്റേത്തെ മാസത്തിൽ പിന്നേയും അവർക്കു പണത്തിടുക്കം വന്നു. ആ സ്ത്രീ കൊസെത്തിന്റെ ഉടുപ്പുംകൊണ്ടു പാരിസ്സിൽ പോയി. പണയമിടപാടുകാരന്റെ ഷാപ്പിൽ അത് അറുപതു ഫ്രാങ്കിനു പണയം വെച്ചു. ആ സംഖ്യ തീർന്നതോടുകൂടി തെനാർദിയെർമാർ ആ പെൺകുട്ടിയെ, തങ്ങൾ ധർമമായി പോറ്റിവരുന്ന ഒരു കുട്ടിയുടെ നിലയിൽ, കരുതാൻ തുടങ്ങി; അവർ ആ കുട്ടിയോട്. അങ്ങനെത്തന്നെ പെരുമാറാനും ആരംഭിച്ചു. ഉടുപ്പൊന്നുമില്ലാതായപ്പോൾ, അവർ അവളെ ആ രണ്ടു തെനാർദിയെർ ‘പ്പെണ്ണു’ങ്ങൾക്കു വേണ്ടാതെ കളഞ്ഞിട്ടുള്ള റൗക്കകളും പാവാടകളുംകൊണ്ട് പൊതിഞ്ഞിട്ടു; എന്നു വെച്ചാൽ, കീറത്തുണികളുടുപ്പിച്ചു. മറ്റുള്ള എല്ലാവരുടേയും ഉച്ഛിഷ്ടം അവളെ തീറ്റി—ഒരു നായയേക്കാൾ കുറച്ചു മീതെ, ഒരു പൂച്ചയേക്കാൾ അല്പം താഴെ. അത്ര മാത്രമല്ല, പൂച്ചയും നായയും ഭക്ഷണസമയത്ത് അവൾക്കുള്ള ചങ്ങാതിമാരാണ്; അവയോടൊരുമിച്ചു കൊസെത്ത്, മേശയ്ക്കു ചുവട്ടിലിരുന്ന്, അവയ്ക്കുള്ളതു പോലെതന്നെ ഒരു മരക്കോപ്പയിൽനിന്ന് ഭക്ഷിക്കും.
നമ്മൾ ഇനി അറിയാൻ പോകുന്നവിധം എം. എന്ന പ്രദേശത്ത് സ്ഥിരപ്പാർപ്പാക്കിയ അവളുടെ അമ്മ തന്റെ മകളുടെ വർത്തമാനം അറിയുന്നതിന് മാസംതോറും ഓരോ കത്തെഴുതിയിരുന്നു—കുറേക്കൂടി ശരിയായി പറയുന്നപക്ഷം, എഴുതിപ്പിച്ചിരുന്നു. തെനാർദിയെർമാർ എല്ലാറ്റിനും ഒരേ മറുപടി അയയ്ക്കും, ‘കൊസെത്തിനു പരമസുഖമാണ്.’
ആദ്യത്തെ ആറുമാസം കഴിഞ്ഞപ്പോൾ, ഏഴാമത്തെ മാസത്തേക്ക് അമ്മ ഏഴു ഫ്രാങ്ക് അയച്ചുകൊടുത്തു; പിന്നെ മാസംതോറും കണിശമായി അവൾ അയച്ചു വന്നു. കൊല്ലം തികഞ്ഞിട്ടില്ല. അതിനുമുൻപ് തെനാർദിയെർ പറഞ്ഞു: ‘നേരായിട്ടും, ഒരു വലിയ ഉപകാരമാണ് അവൾ ഈ ചെയ്തുവരുന്നത്! അവളുടെ ഏഴ് ഫ്രാങ്കുകൊണ്ട് നമ്മൾ എന്തു ചെയ്യുമെന്നാണ് കരുതിയിരിക്കുന്നതാവോ?’ പന്ത്രണ്ടു ഫ്രാങ്ക് കിട്ടണമെന്ന് അയാൾ എഴുതിയയച്ചു. തന്റെ മകൾക്കു സുഖമാണെന്നും, ‘അവൾ നന്നായി വളർന്നുവരുന്നു’ എന്നും അവർ ധരിപ്പിച്ചിരുന്നതുകൊണ്ട് അവൾ അതു സമ്മതിച്ചു. പന്ത്രണ്ടു ഫ്രാങ്ക് അയച്ചുകൊടുത്തു.
ചില പ്രകൃതിക്കാർക്കു മറ്റൊരു ഭാഗത്തു ദ്വേഷം കൂടാതെ, ഒരു ഭാഗത്തു സ്നേഹമുണ്ടാവാൻ വയ്യാ. തെനാർദിയെർ അമ്മ തന്റെ രണ്ടു പെൺമക്കളെ കലശമായി സ്നേഹിച്ചു; അതുകാരണം അവൾ ആ അപരിചിതയെ വെറുത്തു.
ഒരമ്മയുടെ വാത്സല്യത്തിൽ ദുഷ്ടങ്ങളായ ചില ഭാഗങ്ങളുമുണ്ടാവാം എന്നു വിചാരിക്കാൻ വ്യസനം തോന്നുന്നു. കൊസെത്ത് ലോകത്തിൽ വളരെ കുറച്ചുസ്ഥലം മാത്രമേ എടുത്തിരുന്നുള്ളുവെങ്കിലും അതു തന്റേതിൽ നിന്നപഹരിച്ചതുപോലെ അവൾക്കു തോന്നി; ആ ചെറിയ കുട്ടി അവളുടെ പെൺമക്കൾക്ക് ശ്വസിപ്പാനുള്ള ശുദ്ധവായുവെ കുറച്ചുവോ എന്നു തോന്നി. ആ തരത്തിൽപ്പെട്ട മറ്റു പല സ്ത്രീകളേയുംപോലെ, ഈ സ്ത്രീക്കും ഓരോ ദിവസം ചെലവഴിക്കുവാൻ ഒരു ചുമടു ലാളനകളും ഒരു കൂറ്റൻ കെട്ടു തല്ലുകളും വേദനപ്പെടുത്തലുകളും കൈയിലുണ്ടായിരുന്നു. കൊസെത്തിനെ അവൾക്കു കിട്ടിയിരുന്നില്ലെങ്കിൽ, ആ രണ്ടു പെൺമക്കൾക്കുംകൂടി— അവരെ എന്തെന്നില്ലാത്തവിധം അവൾ സ്നേഹിച്ചിരുന്നുവെങ്കിലും—അവ മുഴുവനും മേടിയ്ക്കേണ്ടിവന്നേനേ. പക്ഷേ, ആ പുതുതായി വന്ന കുട്ടി തല്ലു മുഴുവനും താൻ വാങ്ങി അവരെ സഹായിച്ചു. അവളുടെ കുട്ടികൾക്കു ലാളനകളല്ലാതെ മറ്റൊന്നും കിട്ടിയിരുന്നില്ല. ഊക്കിലുള്ള ഒരു മുറ തല്ലുകളും ആവശ്യമില്ലാത്ത ശാസനകളും തന്റെ തലയ്ക്കു വന്നു വീഴാതെ, കൊസെത്തിന് ഒന്നനങ്ങാൻ വയ്യായിരുന്നു. ഈ ലോകത്തെപ്പറ്റിയോ ഈശ്വരനെപ്പറ്റിയോ യാതൊന്നും മനസ്സിലായിട്ടില്ലാത്ത ആ പാവമായ ഓമനക്കുട്ടി എപ്പോഴും ശിക്ഷിക്കപ്പെട്ടും ശകാരിക്കപ്പെട്ടും ഉപദ്രവിക്കപ്പെട്ടും അടിക്കപ്പെട്ടും കഴിഞ്ഞു; അവളെപ്പോലെത്തന്നെയുള്ള മറ്റു രണ്ടു പെൺകുട്ടികളോ, അവർ എപ്പോഴും പ്രഭാതത്തിലിരുന്നു സുഖിച്ചു.
മദാം തെനാർദിയെർ കൊസെത്തിനെസ്സംബന്ധിച്ചേടത്തോളം ദുഷ്ടത കാണിച്ചു. എപ്പൊനൈനും അസൽമയും ദുസ്സ്വഭാവക്കാരികളായിരുന്നു. ആ പ്രായത്തിൽ കുട്ടികൾ തങ്ങളുടെ അമ്മയുടെ പകർപ്പായിരിക്കും. വലുപ്പം കുറച്ചു കുറയും. അത്രയേ ഉള്ളൂ.
ഒരു കൊല്ലം കഴിഞ്ഞു; ഒന്നുകൂടി കഴിഞ്ഞു.
ആ ഗ്രാമത്തിലുള്ളവർ പറഞ്ഞു: ‘ആ തെനാർദിയെർമാർ ഒരു നല്ല കൂട്ടരാണ്. അവർക്കു വലിയ പണമൊന്നുമില്ല; എങ്കിലും അവരുടെ കൈയിൽ ആരോ കൊണ്ടു വന്ന് എറിഞ്ഞുകൊണ്ടുപോയ ഒരു സാധുക്കുട്ടിയെ അവർ വളർത്തുന്നുണ്ടല്ലോ.’
കൊസെത്തിന്റെ അമ്മ അവളെ മറന്നു എന്നാണ് അവർ വിചാരിച്ചത്.
ഈയിടയ്ക്ക്—ഏതു ഗൂഢവഴിക്കാണെന്നു പറയാൻ സാധിക്കില്ല—ആ കുട്ടി ഒരു സമയം അച്ഛനില്ലാത്ത ഒന്നായിരിക്കണമെന്നും അതിന്റെ അമ്മ ഇനി അതിനെ ആവശ്യപ്പെട്ടു ചെല്ലുകയില്ലെന്നും മനസ്സിലാക്കി; തെനാർദിയെർ ‘ജന്തു’ വലുതായിത്തുടങ്ങി എന്നും ‘തിന്നു’ തുടങ്ങി എന്നും, ഇപ്പോൾ താൻ അങ്ങോട്ടു പറഞ്ഞയയ്ക്കുമെന്നും ഓരോന്നുപറഞ്ഞു മാസത്തിൽ പതിനഞ്ചു ഫ്രാങ്കുവീതം പിടുങ്ങിത്തുടങ്ങി, ‘അവൾ എന്നെ സ്വൈരം കെടുത്താതിരിക്കട്ടെ.’ അയാൾ ഉച്ചത്തിൽ പറഞ്ഞു, ഇല്ലെങ്കിൽ അവളുടെ ഗൂഢസംഗതികളുടെ നടുവിലേക്കു ഞാനവളുടെ പെണ്ണിനെ ഒരേറെറിയും. എനിക്ക് ഒന്നു കൂട്ടിക്കിട്ടണം.’ അമ്മ പതിനഞ്ചു ഫ്രാങ്ക് കൊടുത്തു.
ഓരോ കൊല്ലവും ആ കുട്ടി വളർന്നുവന്നു: അതോടുകൂടി അവളുടെ കഷ്ടപ്പാടും.
നന്നേ കുട്ടിയായിരുന്നപ്പോൾ, മറ്റു രണ്ടു കുട്ടികളുടേയും തെറ്റുകൾ സമർപ്പിക്കുവാനുള്ള ഒരു സാധനമായിരുന്നു കൊസെത്ത്; കുറച്ചു വളരാൻ തുടങ്ങിയ ഉടനെ, എന്നുവെച്ചാൽ നാലഞ്ചു വയസ്സായി എന്നു വന്നപ്പോൾ, അവൾ വീട്ടുപണികളെല്ലാം നടത്തുവാനുള്ള ഭൃത്യയായി.
അഞ്ചു വയസ്സ്! വായനക്കാർ പറയും, അതുണ്ടാവാൻ വയ്യാ. കഷ്ടം! അതുള്ളതത്രേ. സാമുദായികങ്ങളായ കഷ്ടപ്പാടുകൾ ഏതു വയസ്സിലും ആരംഭിക്കും. ദ്യുമല്ലോർ എന്നു പേരായി പിന്നീടു ഘാതകനായിത്തീർന്ന ആ അനാഥശിശുവിന്റെ വിചാരണ ഇയ്യിടയിലല്ലേ നാം പത്രത്തിൽ കണ്ടത്; ഭരണാധികാരികളുടെ രേഖയിൽ നിന്നുതന്നെ, ആ മനുഷ്യൻ തനിച്ചായിരുന്നതുകൊണ്ട് അഞ്ചു വയസ്സായപ്പോൾ ‘ഉപജീവനമാർഗമുണ്ടാക്കാനും കക്കാനും തുടങ്ങി എന്നു കാണുന്നു.
അങ്ങുമിങ്ങും ഓരോ ആവശ്യത്തിന് ഓടാനും, മച്ചുകളും മുറ്റവും തെരുവും അടിച്ചുവാരുവാനും ഭക്ഷണപ്പാത്രങ്ങൾ കഴുകി വെടുപ്പാക്കാനും, ഭാരം ചുമക്കുവാൻകൂടിയും കൊസെത്തായിരുന്നു. എം. എന്ന പ്രദേശത്തായിരുന്ന അമ്മ പണമയയ്ക്കാൻ അല്പാല്പം താമസിച്ചുതുടങ്ങിയപ്പോൾ, ഇങ്ങനെ പ്രവർത്തിക്കാൻ തങ്ങൾക്ക് ഒന്നുകൂടി അവകാശം കിട്ടിയെന്നു തെനാർദിയെർമാർ തീർച്ചപ്പെടുത്തി. കുറച്ചു മാസത്തെ പണം കുടിശ്ശികയായി,
ഈ അമ്മ കഴിഞ്ഞ മൂന്നു കൊല്ലത്തിനുള്ളിൽ എപ്പോഴെങ്കിലും മടങ്ങിവന്നിരുന്നുവെങ്കിൽ, അവൾ തന്റെ കൂട്ടിയെ കണ്ടാൽ അറിയില്ലായിരുന്നു. ആ വീട്ടിൽ വരുമ്പോൾ അത്ര തടിയും ചന്തവുമുണ്ടായിരുന്ന കൊസെത്ത് ഇപ്പോൾ മെലിഞ്ഞു വിളർത്തുകൊണ്ടായി. അനിർവചനീയമായ ഒരസുഖമയത്വം അവളുടെ ഭാവവിശേഷത്തിലുണ്ടായിരുന്നു. ‘വലിയ ഉപായക്കാരി,’ തെനാർദിയെർമാർ പറഞ്ഞു.
അനീതി അവളെ ‘അല്പരസക്കാരി’യാക്കി; കഷ്ടപ്പാട് അവളെ വികൃതയുമാക്കിത്തീർത്തു. സുന്ദരങ്ങളായ കണ്ണുകളല്ലാതെ, മറ്റൊന്നും അവൾക്കു ബാക്കിയില്ലെന്നായി; അവ കാണുന്നവരെ വേദനിപ്പിച്ചിരുന്നു— എന്തുകൊണ്ടെന്നാൽ, അവ വലിപ്പമുള്ളവയായിരുന്നുവെങ്കിലും അവയെക്കാളും വലിപ്പമേറിയ ദുഃഖ പരമ്പര അവയ്ക്കുള്ളിലുള്ളതുപോലെ തോന്നി.
പഴകിയതും പിഞ്ഞിയതും നിറയെ ദ്വാരങ്ങളുള്ളതുമായ ഒരു പരുത്തിത്തുണിയുടുപ്പു മേലിട്ടു മഴക്കാലത്തു വിറച്ചുതുള്ളിക്കൊണ്ട് ഒരു വലിയ ചൂൽ മെലിഞ്ഞു ചുകന്ന രണ്ടു കൈയിലും, ഒരു കണ്ണുനീർത്തുള്ളി വലിപ്പമേറിയ കണ്ണുകളിലുമായി, നേരം പുലരുന്നതിനു മുൻപേ തെരുവടിക്കുന്ന ആ ആറുവയസ്സായിട്ടില്ലാത്ത സാധുക്കുട്ടിയെ കാണുന്ന ആർക്കുംതന്നെ ഒന്നു നെഞ്ഞുരുകും.
ആ പ്രദേശത്തുകാർ അവളെ വാനമ്പാടിപ്പക്ഷി എന്നു വിളിച്ചിരുന്നു. ഈ വക അലങ്കാരവാക്കുകൾ പ്രയോഗിപ്പാൻ ഇഷ്ടമുള്ളവരായ പൊതുജനങ്ങൾക്കു, പേടിച്ചു ചൂളി വിറച്ചുതുള്ളിക്കൊണ്ട്, ഒരു പക്ഷിയേക്കാൾ ഒട്ടുമധികം വലിപ്പമില്ലാതെ, ആ വീട്ടിലോ ഗ്രാമത്തിലോ ഒരാളും ഉണരുന്നതിനുമുൻപേ എല്ലാ ദിവസവും എണീക്കുകയും എപ്പോഴും പുലർച്ചയ്ക്കുമുൻപായി വയലിലോ തെരുവിലോ ഉണ്ടായിരിക്കുകയും ചെയ്യുന്ന ഈ സാധുവായ ചെറുകുട്ടിക്ക് ഇങ്ങനെ ഒരു പേർ കല്‍പിച്ചുകൊടുക്കാൻ രസം തോന്നി.
ഒന്നുമാത്രം, ആ ചെറിയ വാനമ്പാടിപ്പക്ഷി പാടിയിരുന്നില്ല.