images/hugo-4.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.4.2
ആർക്കും രസംതോന്നാത്ത രണ്ടു രൂപങ്ങളുടെ ഒന്നാമത്തെ കുറിപ്പ്

പിടിക്കപ്പെട്ട എലി ഒരു ദയനീയവസ്തുവാണു്. പക്ഷെ ഒരു വിരൽപോലുള്ള എലിയെക്കൊണ്ടും പൂച്ച സന്തോഷിക്കുന്നു.

ഈ തെനാർദിയെർമാർ ആരാണ്?

അവരെപ്പറ്റി ഇപ്പോൾ ഞങ്ങൾ ഒന്നോ രണ്ടോ വാക്കു പറയട്ടെ. ചിത്രം ഞങ്ങൾ വഴിയെ മുഴുമിച്ചുകൊള്ളാം.

ലോകത്തിൽ വിജയം നേടിയിട്ടുള്ള നീചജനങ്ങളും, പദവിയിൽ കിഴ്പ്പോട്ടിറങ്ങിപ്പോയിട്ടുള്ള ബുദ്ധിമാന്മാരും കൂടിച്ചേർന്നുണ്ടായതും ‘ഇടത്തരക്കാർ’ എന്നു പറയപ്പെടുന്ന വർഗ്ഗത്തിനും ‘ആഭാസന്മാർ’ എന്നു പറയപ്പെടുന്ന വർഗ്ഗത്തിനും മധ്യത്തിലുള്ളതും രണ്ടാമത് പറഞ്ഞതിലുള്ള ചില കോട്ടങ്ങളും ആദ്യത്തേതിലേക്കു ചേർന്ന എല്ലാ ചീത്തത്തരങ്ങളും ഇടകലർന്നു, കൂലിപ്പണിക്കാരന്റെ സമര്യാദയെ ഉത്സാഹശിലമോ, അല്ലെങ്കിൽ നാഗരികജനങ്ങൾക്കുള്ള മാന്യമായ തറവാടിത്തമോ സ്പർശിക്കാതുള്ളതുമായ ആ ഒരു കുലടാപുത്രകുലത്തിൽ ചേർന്നവരായിരുന്നു ഇവർ.

ഈ കുടുംബക്കാർ, ഒരു ചുണകെട്ട ശുഷ്കാന്തി സംഗതിവശാൽ ഒരു ചൂടുപിടിപ്പിച്ചുവിട്ടുവെങ്കിൽ, എളുപ്പത്തിൽ രാക്ഷസരായിത്തീരുന്ന അത്തരം അമർത്തപ്പെട്ട ദുഷ്പ്രകൃതിക്കാരുടെ കൂട്ടത്തിൽപ്പെട്ടവരാണ്. മൃഗത്തിന്റെ ഒരു കാതൽ സ്ത്രീയിലും കാട്ടുകള്ളന്നു വേണ്ട ഉപകരണം പുരുഷനിലുമുണ്ടായിരുന്നു. ദുഷ്ടടതയുടെ ഭാഗത്തേക്കുള്ള ആ ഒരുതരം ഭയങ്കരമായ ഉൽഗതി ഏറ്റവുമധികം ഉള്ളിൽക്കൊള്ളുന്നവരാണ് രണ്ടുപേരും. എപ്പോഴും അന്ധകാരത്തിലേക്കു വാങ്ങി വാങ്ങിച്ചെല്ലുന്നവയും, ജീവിതത്തിൽ മുന്നോട്ടു കടക്കുന്നതിലധികം പിന്നോട്ടുനീങ്ങിപ്പോകുന്നവയും, തങ്ങൾക്കുള്ള വൈരൂപ്യത്തെ വലുതാക്കിത്തീർക്കുവാൻ ലോകപരിചയത്തെ ഉപയോഗപ്പെടുത്തുന്നവയും, ഇളവില്ലാതെ പിന്നെയും പിന്നെയും ചീത്തപ്പെട്ടുപോകുന്നവയും, ഏതു നിമിഷത്തിലും കനം പിടിച്ചുവരുന്ന ഒരു കൂരിരുട്ടിനാൽ മീതേയ്ക്കുമീതേ മൂടപ്പെട്ടുവരുന്നവയുമായി ഞെണ്ടിന്മട്ടിലുള്ള ആത്മാവുകൾ ഭൂമിയിലുണ്ട്. ഈ പുരുഷനും സ്ത്രീക്കുമുള്ളത് അത്തരം ആത്മാവായിരുന്നു.

തെനാർദിയെർ, വിശേഷിച്ചും, ഒരു മുഖസാമുദ്രികശാസ്ത്രജ്ഞനെ ബുദ്ധിമുട്ടിക്കുന്ന തരക്കാരനായിരുന്നു. ചില ആളുകളെക്കണ്ടാൽ മതി, അവരെപ്പറ്റി അവിശ്വാസമായി, തിരിഞ്ഞാലും മറിഞ്ഞാലും അവരുടെ നില അന്ധകാരത്തിലാണെന്ന് ബോധപ്പെടുന്നു. പിന്നിൽ അവർ സ്വാസ്ഥ്യമില്ലാത്തവരും, മുന്നിൽ അവർ പേടിപ്പെടുത്തുന്നവരുമാണ്. അജ്ഞാതത്വത്തിന്റെ എന്തോ ഒന്ന് അവരുടെ ചുറ്റുമുണ്ട്. അവർ മേലാൽ ചെയ്യാനിരിക്കുന്നതിനെപ്പറ്റിയുള്ളതിൽ അധികമൊന്നും അവർ ചെയ്തിട്ടുള്ളതിനെപ്പറ്റി ആർക്കും സമാധാനം പറയാൻ വയ്യാ; തങ്ങളുടെ നോട്ടത്തിലുള്ള നിഴല്പാട് അവരെ കുറ്റപ്പെടുത്തുന്നു. അവർ ഒരു വാക്കു പറയുന്നതു കേൾക്കുകയോ ഒരാംഗ്യം കാട്ടുന്നതു കാണുകയോ ചെയ്യുന്നതിൽനിന്ന് അവരുടെ ഭൂതകാലത്തിലെ അന്ധകാരനിബിഡങ്ങളായ ഗൂഡസംഭവങ്ങളേയും ഭാവികാലത്തിലെ ഇരുട്ടടഞ്ഞുകിടക്കുന്ന രഹസ്യസംഗതികളേയും ഒരുനോക്ക് ആരും കണ്ടെത്തിപ്പോകുന്നു.

ഈ തെനാർദിയെർ, അയാളെത്തന്നെ വിശ്വസിക്കാമെങ്കിൽ, ഒരു പട്ടാളക്കാരനായിരുന്നു—ഒരു സർജന്റുദ്യോഗ്ഗസ്ഥൻ എന്നാണ് പറഞ്ഞത്. പക്ഷേ, അയാൾ 1815-ലെ യുദ്ധകാലത്തുണ്ടായിരിക്കാം; ഒരുവിധം പരാക്രമമൊക്കെ കാണിച്ചിരിക്കാമെന്നു തോന്നുന്നു. ഇതിൽ എത്രകണ്ടു വാസ്തവമുണ്ടെന്നു നമുക്കു വഴിയെ അറിയാറാവും. അയാളുടെ യുദ്ധപരാക്രമത്തിൽ ഒരു ഭാഗത്തെ സൂചിപ്പിക്കുന്നതാണ് ഈ ചെറുഹോട്ടലിന്റെ അടയാളമുദ്ര. അത് അയാൾതന്നെ വരച്ചുണ്ടാക്കി; അയാൾക്ക് എന്തും കുറേശ്ശെ ചെയ്യാനറിയാം—ഒക്കെ ചീത്തയായിട്ടും.

അപ്പോഴും വിശിഷ്ടമായിരിക്കുന്നതും എന്നാൽ മദാംവ്വസേല്ല് ദ് സൂ ദെറിയിൽ [3] നിന്നു മദാം ബൂർനൊങ്—മലാറിന്റെ [4] കൈയിലേക്കും, മദാം ദ ലഫയേത്തിന്റെ [5] കൈയിൽനിന്ന് മദാം ബാർത്തലോമി—ഹാദോവിന്റെ [6] അടുക്കലേക്കും വീണ് അടിക്കടി നികൃഷ്ടതരമായിത്തീർന്നിട്ടുള്ളതുമായ ആ പണ്ടത്തെ പ്രമാണപ്പെട്ട കെട്ടുകഥ പാരീസ്സിലെ വാതില്‍ക്കാവല്‍ക്കാരികളുടെ പ്രണയപരങ്ങളായ ഹൃദയങ്ങളിൽ മുഴുവനും വികാരാഗ്നിയെ കത്തിയാളിച്ചിരുന്ന കാലമാണത്. ഇത്തരം പുസ്തകങ്ങൾ വായിച്ചുനോക്കാൻമാത്രം മദാം തെനാർദിയെർക്കു ബുദ്ധിയുണ്ടായിരുന്നു. അവൾ അതുകളെക്കൊണ്ട് ഉപജീവിച്ചു. തനിക്കുള്ള തലച്ചോറു മുഴുവനും അവൾ അതിൽ മുക്കിയിട്ടുവെച്ചു. അതുകാരണം അവൾക്കു തന്റെ ഭർത്താവിന്റെ നേരെ—ഒരു നിലയ്ക്കൊക്കെയെത്തിയിട്ടുള്ള ഒരു തെമ്മാടിയും, വ്യാകരണംവരെ പഠിപ്പു ചെന്ന ഒരു ഘാതുകനും, ഒരേസമയത്തു ദുഷ്ടനും, ശുദ്ധനും, മനോവൃത്തിയെസ്സംബന്ധിച്ചേടത്തോളം ‘അമ്മായി’ ഗ്ഗ്രന്ഥങ്ങളിൽ കമ്പക്കാരനും, അർത്ഥമില്ലാത്ത തന്റെ ചിലയ്ക്കലിൽ അയാൾതന്നെ പറഞ്ഞവിധം, ‘ലിംഗഭേദത്തെസ്സംബന്ധിച്ചുള്ള കാര്യത്തിൽ’ ഒരെണ്ണംപറഞ്ഞ പൊട്ടനുമായിരുന്ന ആ ഒരു മനുഷ്യന്റെ നേരെ— ഒരുതരം കുണ്ഠിതഭാവം ഉണ്ടായിത്തീർന്നു. അയാളുടെ ഭാര്യയ്ക്കു പന്ത്രണ്ടോ പതിനഞ്ചോ വയസ്സു കുറയും. കുറെക്കഴിഞ്ഞ്, ഒരോമനമട്ടിൽ തൂങ്ങിക്കിടക്കുമാറു മടയപ്പെട്ട തന്റെ തലമുടി നരച്ചുതുടങ്ങിയപ്പോൾ, തെനാർദിയെർ സ്ത്രീകഥയില്ലാത്ത കെട്ടുകഥകളിൽ കിടന്നുരുളുന്ന ഒരു ദുഷ്ടയും നികൃഷ്ടയുമല്ലാതെ മറ്റൊന്നുമല്ലെന്നായി. അതേ, അപകടമൊന്നും പിണയാതെ കഥയില്ലായ്മകൾ ആർക്കും വായിക്കാൻ വയ്യാ. ഇതിന്റെ ഫലമായി മൂത്തമകൾക്ക് അവൾ എപ്പൊനൈൻ എന്നു പേരിട്ടു; രണ്ടാമത്തെ മകളെ സംബന്ധിച്ചേടത്തോളമാണെങ്കിൽ, ആ സാധുപ്പെണ്ണ് ഗുൽനാർ എന്നു വിളിക്കപ്പെടേണ്ട ആ അറ്റംവരെ എത്തി; പക്ഷേ, എന്തു മാറ്റംകൊണ്ടെന്നറിഞ്ഞില്ല, ദ്യൂക്രെ—ദ്യുമ്നിലിന്റെ ഒരു കെട്ടുകഥ പറ്റിച്ചതാണെന്ന് തോന്നുന്നു, അവൾക്ക് അസൽമ എന്നേ ഒടുവിൽ പേരുണ്ടായുള്ളു.

ഏതായാലും ഒന്നു ഞങ്ങൾ പറഞ്ഞുവെക്കാം; ഞങ്ങൾ സൂചിപ്പിക്കുന്ന ആ രസംപിടിച്ച കാലത്തു യാതൊന്നുമില്ല ചിരിക്കത്തക്കതോ സാരമില്ലാത്തതോ ആയിട്ട്; ക്രിസ്തീയപ്പേരിടലിന്റെ ഒരരാജകത്വകാലമായിരുന്നു അതെന്നു പക്ഷേ, പറയാം. ഞങ്ങൾ സൂചിപ്പിച്ച ഈ ഒരു കൃത്രിമകഥാസംബന്ധിയായ അപൂർവ സമ്പ്രദായത്തോടു നാട്ടുനടപ്പിനുവന്ന ഭേദഗതിയും അടുത്തുകൂടി. ഒരു കന്നുപൂട്ടുകാരന്റെ മകന്ന് ആർതർ എന്നോ ആൽഫ്രഡ്ഡ് എന്നോ ആൽഫോൺസ് എന്നോ പേരിടുന്നതും, വിക്കോം തെയ്ക്ക്—ഏതെങ്കിലും വിക്കോംതെമാർ ബാക്കിയുണ്ടെങ്കിൽ—തോമസ്, പിയേർ, ഴാക്കി എന്നൊക്കെ നാമകരണം ചെയ്യുന്നതും ഇക്കാലത്ത് അത്ര ചുരുക്കമല്ലായിരുന്നു. നിസ്സാരന്മാർക്ക് ‘അന്തസ്സിലുള്ള’ പേരും പ്രഭുക്കന്മാർക്കു ‘നാടോടി’പ്പേരുകളും ഇടുകയാകുന്ന ഈ മാറിമറിയൽ സമത്വത്തിന്റെ ഒരു പാഴ്ച്ചുഴിയല്ലാതെ മറ്റൊന്നുമല്ല. പുതുതായ ആവേശത്തിന്റെ അപ്രതിഹതമായ തള്ളിക്കയറ്റം മറ്റുള്ളവയിലെന്നപോലെ അതിലും പ്രകാശിക്കുന്നു. പുറമേ കാണുന്ന ഈ സ്വരച്ചേർച്ചക്കുറവിനുള്ളിൽ മഹത്തരവും അത്യഗാധവുമായ ഒന്നുണ്ട്— ഫ്രാൻസിലെ ഭരണപരിവർത്തനം.

കുറിപ്പുകൾ

[3] ഫലിതമയങ്ങളായ അസംഖ്യം കഥാപുസ്തകങ്ങൾ എഴുതിയിട്ടുളള ഒരു ഫ്രഞ്ച് ഗ്രന്ഥകർത്ത്രി.

[4] പ്രസിദ്ധയല്ല.

[5] ഫ്രാൻസിലെ സുപ്രസിദ്ധയായ മറ്റൊരു കഥയെഴുത്തുകാരി.

[6] പ്രസിദ്ധയല്ല.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 4; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.