അപ്പോൾ ഈയിടയ്ക്ക്, മോങ്ഫെർമിയെക്കാരുടെ പക്ഷത്തിൽ, തന്റെ കുട്ടിയെ ഉപേക്ഷിച്ചുകളഞ്ഞതുപോലെയിരുന്ന ആ അമ്മയുടെ കഥയെന്തായി? അവൾ എവിടെയായിരുന്നു? അവൾ എന്തു ചെയ്തിരുന്നു?
തന്റെ കൊസെത്തു കുട്ടിയെ തെനാർദിയെർമാർ വശം ഏല്പിച്ചതിനു ശേഷം അവൾ പിന്നെയും യാത്ര തുടർന്നു; എം. എന്ന സ്ഥലത്തെത്തി.
ഇത് 1818-ലാണെന്ന് ഓർമിക്കുമല്ലോ.
പത്തുകൊല്ലം മുമ്പാണ് ഫൻതീൻ നാടുവിട്ടത്. എം. പട്ടണത്തിന്റെ മട്ടൊക്കെ മാറിപ്പോയി. ഫൻതീൻ അരിഷ്ടിൽനിന്ന് അരിഷ്ടിലേക്കായി പതുക്കെ ഇറങ്ങിയിറങ്ങിപ്പോകുമ്പോൾ, അവളുടെ പിറന്ന നാട് അടിക്കടി അഭിവൃദ്ധിപ്പെട്ടുവന്നു.
ഏകദേശം രണ്ടു കൊല്ലത്തിനു മുമ്പുവെച്ചു, ചില്ലറ ജില്ലകളിലേക്കെല്ലാം വലിയ കഥകളായ അത്തരം കച്ചവടമാറ്റങ്ങളിൽ ഒന്ന് എം. എന്ന പ്രദേശത്തു സംഭവിച്ചു.
ഈ വിവരണം അത്യാവശ്യമാണ്; എന്നല്ല, ഇതിനെ കുറേ നീട്ടി വിസ്തരിച്ചു പറയുന്നതുകുടി പ്രയോജനകരമാണെന്നു ഞങ്ങൾ കരുതുന്നു; ചുവട്ടിൽ ഒരു വര വരച്ചിടണമെന്നുകൂടി പറയേണ്ടതാണ്.
വളരെക്കാലം മുമ്പു മുതൽ എം. എന്ന പ്രദേശത്ത് ഇംഗ്ലീഷ് കറുപ്പുചായവും ജർമൻ ചില്ലറച്ചില്ലുസാമാനങ്ങളും അനുകരിച്ചുണ്ടാക്കിവരുന്ന ഒരു സവിശേഷക്കൈത്തൊഴിൽ നടപ്പുണ്ടായിരുന്നു; അതുകൾ ഉണ്ടാക്കാനുള്ള സാധനങ്ങളുടെ വിലക്കൂടുതൽകൊണ്ട്—അതു കൈത്തൊഴിൽക്കാരുടെ മുഖത്തടിച്ചിരുന്നു—ഈ വ്യവസായം എപ്പോഴും അഭിവൃദ്ധിപ്പെടാതെ കിടന്നതേ ഉള്ളു. ഫൻതീൻ അങ്ങോട്ടു മടങ്ങിച്ചെന്ന കാലത്തു ‘കറുപ്പുസാമാന’ങ്ങളുടെ നിർമാണത്തിൽ അഭൂതപൂർവമായ ഒരു മാറ്റം വന്നിരുന്നു. 1815-ന്റെ ഒടുവിൽവെച്ച് ഒരാൾ, ഒരപരിചിതൻ; ആ പട്ടണത്തിൽ വന്നുകൂടി; അയാൾക്ക് എങ്ങനെയോ ഒരു യുക്തിതോന്നി; ഈ വ്യവസായത്തിൽ മരക്കറയ്ക്കു പകരം കോലരക്കാക്കുകയും, വിശേഷിച്ചു ചില്ലുവളകളുടെ കാരൃത്തിൽ, ഇരിമ്പുപലകത്തുണ്ടങ്ങളെ വിളക്കിക്കൂട്ടുന്നതിനു പകരം, ഇരിമ്പുപലകത്തുണ്ടങ്ങൾ വെറുതെ യോജിപ്പിക്കുകയും ചെയ്യാൻ അയാൾ ആരംഭിച്ചു.
ഈ അതിനിസ്സാരമായ മാറ്റം ആ വ്യവസായത്തെ മുഴുവനും ഒന്ന് ഇളക്കിമറിച്ചു.
ഈ നിസ്സാരമായ മാറ്റം, വാസ്തവത്തിൽ, വ്യവസായത്തിനുവേണ്ട സാധനങ്ങൾക്കു വളരെ വില കുറച്ചു; അതുകാരണം കൈത്തൊഴിലിനു കിട്ടുന്ന പ്രതിഫലം വർദ്ധിച്ചു—രാജ്യത്തിന് ഒരു ഗുണം; രണ്ടാമത് പണിത്തരം നന്നായി—വാങ്ങുന്നവർക്ക് ഒരുപകാരം; മൂന്നാമത്, ആദായം മൂന്നിരട്ടിച്ചുകൊണ്ടു ചുരുങ്ങിയ വിലയ്ക്കു വില്‍ക്കാൻ പറ്റി—കൈത്തൊഴിൽക്കാരന്ന് ഒരു നന്മ.
ഇങ്ങനെ, ഒരു യുക്തിയിൽനിന്നു മൂന്നു ഫലമുണ്ടായി.
മൂന്നു കൊല്ലംകൊണ്ട് ഈ വഴി കണ്ടുപിടിച്ച ആൾ പണക്കാരനായി—അതു നല്ലതുതന്നെ; അതുകാരണം അയാളെസ്സംബന്ധിച്ചുള്ള എല്ലാവരും പണക്കാരായി—അത് അതിലും നന്നായി. അയാൾ വ്യവസായത്തിൽ തീരേ ഒരപരിചിതനായിരുന്നു. അയാളുടെ വംശത്തെപ്പറ്റി ആര്‍ക്കും ഒന്നും അറിഞ്ഞുകൂടാ. അയാളുടെ ആദ്യത്തെ നില എന്തായിരുന്നു എന്നാണെങ്കിൽ, അത്രയുമില്ല. അയാൾ ആ പട്ടണത്തിൽ വന്ന കാലത്തു കൈയിൽ വളരെ കുറച്ചേ പണമുണ്ടായിരുന്നുള്ളൂ—ഏറിയാൽ ഒന്നോ രണ്ടോ നൂറു ഫ്രാങ്കു മാത്രം—എന്നാണ് ജനസംസാരം.
ഒരു യുക്തിപൂർവമായ ഏർപ്പാടിൽ ഇറക്കി, വ്യവസ്ഥകൊണ്ടും ആലോചന കൊണ്ടും പുഷ്ടിപ്പെടുത്തിയ ഈ ചുരുങ്ങിയ മുലധനത്തിൽനിന്നാണ് അയാൾ തനിക്കും ആ രാജ്യത്തിനു മുഴുവനും മഹത്തായ ധനലാഭം ഉണ്ടാക്കിവെച്ചത്.
എം. എന്ന പ്രദേശത്തു വന്നപ്പോൾ അയാൾക്ക് ഒരു കൂലിപ്പണിക്കാരന്റെ ഉടുപ്പും ഭാവവും സംസാരവും മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എം. എന്ന ആ ചെറുപട്ടണത്തിൽ അയാൾ ഡിസംബർ മാസത്തിൽ ഒരു ദിവസം വൈകുന്നേരം സന്ധ്യയോടുകൂടി, പുറത്ത് പട്ടാളമാറാപ്പും കൈയിൽ മുള്ളുവടിയുമായി ഉപായത്തിൽ കടന്നുവന്ന സമയത്ത്, അവിടത്തെ ടൌൺഹാൾ തീപ്പിടിച്ചു കത്തുകയായിരുന്നുവത്രേ.
ഈ മനുഷ്യൻ, തന്റെ ജീവനെ ഗണിക്കാതെ, തിയ്യിനുള്ളിലേക്കു പാഞ്ഞുചെന്നു, പൊല്ലീസ്സുമേലുദ്യോഗസ്ഥന്റെ രണ്ടു കുട്ടികളെ രക്ഷപ്പെടുത്തി; ഇതുകാരണമാണ് അയാളുടെ യാത്രാനുവാദപത്രത്തെ ആളുകൾ ചോദിക്കാൻ മറന്നു പോയത്. ഒടുവിൽ അയാളുടെ പേർ മനസ്സിലായി. അയാളെ ഫാദർ മദലിയെൻ എന്നു വിളിച്ചുവന്നു.