നേരം പുലരാൻ തുടങ്ങി. ഉറക്കം വരാതെയും പനിയോടുകൂടിയും സുഖമയങ്ങളായ സ്വപ്നങ്ങൾ കണ്ടും ഫൻതീൻ ഒരു രാത്രി കഴിച്ചുകൂട്ടി; പുലർച്ചയോടുകൂടി അവൾ ഉറങ്ങി. അവളുടെ അടുക്കൽ ഉറക്കമൊഴിച്ചു കാത്തിരുന്ന സിസ്റ്റർ സിംപ്ലീസ്, ഈ ഉറക്കം തഞ്ചമാക്കി, അവിടെനിന്നു പോയി, മരുന്നു ശരിപ്പെടുത്താൻ ശ്രമിച്ചു. ആ സുശീലയായ കന്യകാമഠസ്ത്രീ രോഗിപ്പുരയിലെ മരുന്നുമുറിയിൽ ചെന്നു. പുലർകാലത്തിന്റെ പകുതി വെളിച്ചം സകലത്തിന്മേലും മൂടിയിടുന്ന മങ്ങൽ കാരണം, മരുന്നുകളും കുപ്പികളും താഴ്‌ന്നുനിന്നു പരിശോധിക്കയായിരുന്നു; അങ്ങനെ കുറച്ചു നിമിഷങ്ങൾ കഴിഞ്ഞു. പെട്ടെന്നു് അവൾ തല പൊന്തിച്ചു നോക്കി, ഒന്നു പതുക്കെ നിലവിളിച്ചു. മൊസ്സ്യു മദലിയെൻ അവളുടെ മുൻപിൽ നില്‍ക്കുന്നു; അയാൾ ഒച്ചപ്പെടുത്താതെയാണു് അകത്തേക്കു കടന്നുവന്നതു്.
‘നിങ്ങളാണോ, മിസ്റ്റർ മെയർ?’ അവൾ കുറച്ചുറക്കെപ്പറഞ്ഞു.
അയാൾ ഒരു താഴ്‌ന്ന സ്വരത്തിൽ മറുപടി പറഞ്ഞു: ‘ആ സാധുസ്ത്രീക്ക് എങ്ങനെയിരിക്കുന്നു?’
‘ഇപ്പോൾ അധികമില്ല; പക്ഷേ, ഞങ്ങൾ വളരെ പേടിച്ചു.’
കഴിഞ്ഞതെല്ലാം അവൾ അയാളെ പറഞ്ഞുകേൾപ്പിച്ചു: തലേദിവസം ഫൻതീന്നു രോഗം വളരെ അധികമായി എന്നും, അവളുടെ കുട്ടിയെ കൂട്ടിക്കൊണ്ടു വരാൻ മെയർ മോങ്ഫെർമിയെയിലേക്കു പോയിരിക്കയാണെന്നുള്ള വിചാരത്തിൽ, ഇപ്പോൾ കുറേ ആശ്വാസമുണ്ടെന്നും ധരിപ്പിച്ചു. കന്യകാമഠസ്ത്രീക്കു മെയർ പോയിരുന്നതു് അങ്ങോട്ടാണോ എന്നു ചോദിപ്പാൻ ധൈര്യമുണ്ടായില്ല: പക്ഷേ, അയാൾ അവിടെ നിന്നല്ല അപ്പോൾ വരുന്നതെന്നു് അവൾ ഭാവംകൊണ്ടു വ്യക്തമായി മനസ്സിലാക്കി.
‘അതൊക്കെ നന്നായി,’ അയാൾ പറഞ്ഞു: ‘അവളുടെ ആ വിശ്വാസം തെറ്റാണെന്നു നിങ്ങൾ അറിയിക്കാത്തതു നന്നായി.’
‘ശരി,’ ആ കന്യകാമഠസ്ത്രീ പറഞ്ഞു; ‘പക്ഷേ, ഇനി അവൾ നിങ്ങളെ കാണും; കുട്ടിയെ കൂടെ കാണുന്നില്ല. അപ്പോൾ ഞങ്ങളെന്തു പറയും?’
അയാൾ ഒരു നിമിഷനേരം ആലോചിച്ചു.
‘ഈശ്വരൻ നമുക്കു വേണ്ടതു തോന്നിക്കും,’ അയാൾ പറഞ്ഞു.
‘പക്ഷേ, ഞങ്ങൾക്കു നുണ പറയാൻ വയ്യ.’ പകുതി ഉച്ചത്തിൽ കന്യകാമഠസ്ത്രീ പിറുപിറുത്തു.
പ്രഭാതത്തിലെ പ്രകാശം ആ മുറിയിൽ നല്ലപോലെ പരന്നു. ആ വെളിച്ചം മൊസ്സ്യൂ മദലിയെന്റെ മുഖത്തു പതിഞ്ഞു. ആ കന്യകാമഠസ്ത്രീ സംഗതിവശാൽ അങ്ങോട്ടു നോക്കി.
‘എന്റെ ഈശ്വര, സേർ!’ അവൾ ഉച്ചത്തിൽ പറഞ്ഞു, ‘നിങ്ങൾക്ക് എന്തുപറ്റി? നിങ്ങളുടെ തലമുടി മുഴുക്കെ വെളുത്തിരിക്കുന്നു!’
‘വെളുത്തു!’ അയാൾ പറഞ്ഞു.
സിസ്റ്റർ സിംപ്ലീസ്സിന്റെ വശം മുഖക്കണ്ണാടിയില്ല. അവൾ ഒരു വലിപ്പുമേശയിലുള്ള സാമാനങ്ങളെല്ലാം വലിച്ചിട്ടു; രോഗിപ്പുരയിലെ പതിവുവൈദ്യൻ ഒരു രോഗി മരിച്ചുവോ അതോ ശ്വാസം കഴിക്കുന്നുണ്ടോ എന്നു നോക്കിയറിയാൻ ഉപയോഗിക്കാറുള്ള ചെറിയ ചില്ലുകണ്ണാടി അവൾ തപ്പിയെടുത്തു. മൊസ്സ്യു മദലിയെൻ അതു കൈയിൽ വാങ്ങി. തലമുടി നോക്കിക്കണ്ടു പറഞ്ഞു: ‘ശരി!’
അയാൾ ഈ വാക്ക് ഉദാസീനമായാണു് ഉച്ചരിച്ചതു്; അയാളുടെ മനസ്സു മറ്റെങ്ങോ ആണെന്നു തോന്നി.
ഇതിലെല്ലാം നിന്നു് എന്തോ അത്ഭുതകരമായ ഒന്നുണ്ടായിട്ടുണ്ടെന്നു് ഏതാണ്ടു മനസ്സിലാക്കി, ആ കന്യകാമഠസ്ത്രീ ഒന്നു ചുളുങ്ങി.
അയാൾ ചോദിച്ചു: ‘എനിക്ക് ആ സ്ത്രീയെ കണ്ടുകൂടേ?’
‘മൊസ്സ്യു മെയർ അവളുടെ കുട്ടിയെ കൂട്ടിക്കൊണ്ടുവരാൻ പോകണമെന്നു വിചാരിക്കുന്നില്ലേ!’ എങ്ങനെയോ ധൈര്യം പിടിച്ച് അവൾ കടന്നു ചോദിച്ചു.
‘നിശ്ചയമായും: പക്ഷേ, അതിനു രണ്ടുമൂന്നു ദിവസം പിടിക്കും.’
‘അതുവരെ മൊസ്സ്യു മെയർ അവളെ ചെന്നു കാണാതിരിക്കുമെങ്കിൽ.’ അ കന്യകാമഠസ്ത്രീ പേടിച്ചുകൊണ്ടു പറഞ്ഞു, ‘നിങ്ങൾ വന്നിട്ടുള്ള കഥ അവൾ മനസ്സിലാക്കുകയില്ലേ; എന്നാൽ അവളെ പറഞ്ഞു സമാധാനിപ്പിക്കാൻ പ്രയാസം കുറയും; ആ കുട്ടി എത്തിക്കഴിഞ്ഞാൽ മൊസ്സ്യു മെയർ കുട്ടിയേയുംകൊണ്ടു് അപ്പോൾ വന്നതേയുള്ളു എന്ന അവൾ പ്രകൃത്യാ തീർച്ചപ്പെടുത്തിക്കൊളളും. ഒരു നുണ പറഞ്ഞു ധരിപ്പിക്കേണ്ട ആവശ്യം നമുക്കു വരില്ല.’
കുറച്ചു നേരം മൊസ്സ്യു മദലിയെൻ ആലോചിക്കുന്നതായി തോന്നി; എന്നിട്ടു തന്റെ ശാന്തമായ ഗൌവരത്തോടുകൂടി അയാൾ പറഞ്ഞു: ‘അല്ല, എനിക്കവളെ കണ്ടേ കഴിയൂ. ഒരു സമയം എനിക്കു വേഗത്തിൽ ഇവിടം വിടേണ്ടിവരും.’
ആ കന്യകാമഠസ്ത്രീ ‘ഒരു സമയം’ അത്ര സൂക്ഷിച്ചില്ല; ആ വാക്ക് മെയറുടെ സംസാരത്തിൽ ഗൂഢവും അസാധാരണവുമായ ഒരർഥവിശേഷത്തെ വ്യാപിപ്പിച്ചിരുന്നു: അവൾ ബഹുമാനപൂർവ്വം കീഴ്പോട്ടു നോക്കിക്കൊണ്ടു് ഒരു താഴ്‌ന്ന സ്വരത്തിൽ പറഞ്ഞു: ‘അങ്ങനെയാണെങ്കിൽ അവൾ ഉറങ്ങുകയാണു്; പക്ഷേ, മൊസ്സ്യു മെയർക്ക് അകത്തേക്കു പോവാം.’
അടയാൻ കിണച്ചിൽ കാണിച്ച ഒരു വാതിലിനെപ്പറ്റി അയാൾ എന്തോ അഭിപ്രായപ്പെട്ടു. ആ രോഗിണിയെ അതിന്റെ ഒച്ച ഉണർത്തിയേയ്ക്കാനും മതി; എന്നിട്ടു് അയാൾ ഫൻതീന്റെ മുറിയിൽ കടന്നു; കട്ടിലിന്റെ അടുത്തു ചെന്നു; മറ നീക്കി. അവൾ ഉറങ്ങുകയായിരുന്നു. അത്തരം രോഗികൾക്കു സവിശേഷമായിട്ടുള്ളതും മരിക്കാനടുത്ത കുട്ടിയുടെ അടുക്കൽ രാത്രി മുഴുവനും കാത്തുകൊണ്ടിരിക്കുമ്പോൾ അമ്മമാരുടെ ഹൃദയം പിളർക്കുന്നതുമായ ആ അസുഖകരസ്വരത്തിൽ അവളുടെ മാറിടത്തിൽ നിന്നു ശ്വാസം പൊന്തിവരുന്നു. പക്ഷേ, ഈ ദുഃഖകരമായ ശ്വാസഗതി അവളുടെ മുഖഭാവത്തിൽ വ്യാപിച്ചിരുന്നതും ഉറക്കത്തിൽ അവളെ മറ്റൊരാളാക്കിയിരുന്നതുമായ ആ ഒരുതരം അനിർവചനീയമായ സാത്ത്വികത്വത്തിനു ലേശമെങ്കിലും പരിക്കേല്പിച്ചില്ല. അവളുടെ വിളർപ്പു വെളുപ്പായി; അവളുടെ കവിൾത്തടങ്ങൾ തുടുത്തിരുന്നു; അവളുടെ യൌവനത്തിന്റേയും ചാരിത്ര്യത്തിന്റേയും അവശേഷമായി നില്‍ക്കുന്ന ഏകസൌഭാഗ്യം—അവളുടെ നീണ്ടു തങ്കവർണ്ണത്തിലുള്ള കൺപോളകൾ— അടഞ്ഞും കീഴ്പോട്ടു വീണുമായിരുന്നുവെങ്കിലും, അനങ്ങിയിരുന്നു. മുഴുവനും വിരുത്തി അവളെ എടുത്തുകൊണ്ടുപോവാൻ തയ്യാറായി നില്‍ക്കുന്നതും അദൃശ്യമെങ്കിലും അനക്കം കേൾക്കാവുന്നതുമായ ചിറകിൻ കൂട്ടത്തിന്റെ അനിർവാച്യമായ ഒരു വിടർത്തൽപോലെ അവളുടെ ദേഹമാസകലം ഒന്നു വിറച്ചിരുന്നു. മരിക്കുന്ന ഒന്നിനെക്കാളധികം ദൂരത്തേക്കു പറന്നുപോവാൻ നില്‍ക്കുന്ന ഒന്നിനെപോലെ അവൾ കാണപ്പെട്ടു.
പുഷ്പത്തെ പറിച്ചെടുക്കുവാൻവേണ്ടി കൈ ചെല്ലുമ്പോൾ ചില്ലകള്‍ ഇളകുകയും ഒരുമിച്ചുതന്നെ പിന്നോക്കം വലിക്കുകയും മുൻപോട്ടു കൊണ്ടു കൊടുക്കുകയും ചെയ്യുന്നതുപോലെ തോന്നിക്കുകയും പതിവാണു്. നിഗൂഢങ്ങളായ മരണ ദേവതയുടെ കൈവിരലുകൾ ആത്മാവിനെ പറിച്ചെടുക്കാൻ തുടങ്ങുമ്പോൾ, മനുഷ്യശരീരത്തിനും ഇങ്ങനെയൊരനക്കം കാണുന്നു.
മൊസ്സ്യു മദലിയെൻ ആ കിടയ്ക്കക്കരികിൽ രണ്ടു മാസം മുൻപു് ഒരു ദിവസം, അവൾ രോഗിപ്പുരയിൽ കൊണ്ടു ചെയ്യപ്പെട്ട അന്നു ചെയ്തിരുന്നതുപോലെ, ആ രോഗക്കാരിയേയും കുരിശിനേയും മാറി മാറി നോക്കിക്കൊണ്ടു കുറച്ചുനേരം അനങ്ങാതെ നിന്നു. ആ രോഗിണിയും അയാളും അപ്പോഴും ആ നിലയിൽത്തന്നെയായിരുന്നു— അവളുറങ്ങുന്നു, അയാൾ ഈശ്വരവന്ദനം ചെയ്യുന്നു; ഈ രണ്ടു മാസം കഴിഞ്ഞതിനു ശേഷം, ഇപ്പോൾ, ഇങ്ങനെ ഒന്നുമാത്രം ഒന്നുമാത്രം—അവളുടെ തലമുടി നരച്ചു; അയാളുടേതു വെളുത്തു.
കന്യകാമഠസ്ത്രീ അയാളുടെ കൂടെ അങ്ങോട്ടു ചെന്നിരുന്നില്ല; മിണ്ടരുതെന്നു പറഞ്ഞു വെയ്ക്കേണ്ടതായി ആരോ അവിടെ ഉണ്ടായിരുന്നാലത്തെവിധം, ചുണ്ടത്തു വിരൽ വെച്ചുകൊണ്ടു്, അയാൾ ആ കട്ടിലിന്റെ അടുത്തു നിന്നു.
അവൾ കണ്ണുമിഴിച്ചു; അയാളെ കണ്ടു; ഒരു പുഞ്ചിരിയോടുകൂടി പറഞ്ഞു: ‘അപ്പോൾ കൊസെത്തോ?’