images/hugo-8.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.8.2
ഫൻതീന്നു സുഖം

അത്ഭുതത്തേയോ സന്തോഷത്തേയോ കാണിക്കുന്ന ഒരനക്കവും അവൾക്കുണ്ടായില്ല. അവൾക്ക് സന്തോഷം തന്നെയായിരുന്നു. ‘അപ്പോൾ കൊസെത്തോ’ എന്നുള്ള ആ വെറും ചോദ്യം, അത്രയധികം ഹൃദയപൂർവമായ വിശ്വാസത്തോടും. അത്രയധികം ഉറപ്പോടും അസ്വസ്ഥതയുടേയും സംശയത്തിന്റേയും അത്ര ശരിയായ അഭാവത്തോടും കൂടിയാണു് അവൾ ചോദിച്ചതു്; അതിനാൽ ഉത്തരം പറയാൻ അയാൾക്കു വാക്കുകിട്ടിയില്ല. അവൾ തുടർന്നു പറഞ്ഞു: ‘നിങ്ങൾ അങ്ങോട്ടാണു് പോയതെന്നു ഞാനറിഞ്ഞു. ഞാൻ ഉറങ്ങുകയായിരുന്നു; പക്ഷേ, ഞാൻ നിങ്ങളെ കണ്ടു. വളരെ വളരെ നേരമായി ഞാൻ നിങ്ങളെ കാണുന്നു. രാത്രി മുഴുവനും നിങ്ങളുടെ പോക്കു ഞാൻ നോക്കിക്കണ്ടു. നിങ്ങൾ ഒരു മഹിമാവിനാൽ ചുറ്റപ്പെട്ടിരുന്നു; എല്ലാത്തരം ദേവസ്വരൂപങ്ങളും നിങ്ങളുടെ ചുറ്റുമുണ്ടായിരുന്നു.’

അയാൾ കുരിശിന്മേലേക്കു നോക്കി.

‘അപ്പോൾ,’ അവൾ തുടർന്നുപറഞ്ഞു: ‘എനിക്കു പറഞ്ഞുതരു, എവിടെയാണു് കൊസെത്തു? ഞാൻ ഉണരുമ്പോഴെയ്ക്കു പാകത്തിൽ നിങ്ങൾ എന്തുകൊണ്ടു് അവളെ എന്റെ കട്ടിലിന്മേൽ കൊണ്ടുവന്നിരുത്തിയില്ല?’

അയാൾ എന്തോ ഒന്നു പറയാൻ യത്നിച്ചു; അതെന്തായിരുന്നു എന്നു് അയാളെക്കൊണ്ടു പിന്നീടു് ഓർമിക്കുവാൻ കഴിഞ്ഞില്ല.

ഭാഗ്യത്തിനു് വൈദ്യന്നു് ആളെ അയച്ചിരുന്നു. അയാൾ എത്തി.

വൈദ്യൻ മെസ്സ്യു മദലിയെനെ സഹായിച്ചു.

‘എന്റെ കുട്ടി, അനങ്ങാതെ കിടക്ക്,’ വൈദ്യൻ പറഞ്ഞു: ‘നിങ്ങളുടെ മകൾ ഇവിടെയുണ്ടു്.’

ഫൻതീന്റെ കണ്ണുകൾ തിളങ്ങി. അവളുടെ മുഖത്തു മുഴുവനും ഒരു പ്രകാശം കയറി. ശക്തിയോടും വാത്സല്യത്തോടുകൂടിയുള്ള ഈശ്വരപ്രാർത്ഥനയിൽ എന്തെല്ലാം ഉണ്ടാകുമോ അതെല്ലാമടങ്ങിയ ഒരു ഭാവവിശേഷത്തിൽ അവൾ രണ്ടും അമർത്തിപ്പിടിച്ചു.’

‘ഹാ!’ അവൾ ഉറക്കെപ്പറഞ്ഞു, ‘ അവളെ എന്റെ അടുക്കൽ കൊണ്ടുവരൂ.’

മനസ്സലിയിക്കുന്നതായ അമ്മമാരുടെ കമ്പം! അവളെസ്സംബന്ധിച്ചേടത്തോളം, കൊസെത്തു് അന്നും കൈയിൽ എടുത്തുകൊണ്ടുവരാവുന്ന ഒരു ചെറുകുട്ടിയാണു്.

‘ആയിട്ടില്ല,’ വൈദ്യൻ പറഞ്ഞു, ‘ഇപ്പോൾ പാടില്ല. നിങ്ങൾക്ക് ഇപ്പോഴും കുറച്ചു പനിയുണ്ടു്. കുട്ടിയെ കണ്ടാൽ നിങ്ങളുടെ മനസ്സിളകും; അതുകൊണ്ടു ദീനം വർദ്ധിക്കും. ഒന്നാമതു രോഗം മാറട്ടെ.’

അവൾ ക്ഷോഭിച്ചുകൊണ്ടു പറഞ്ഞു: ‘പക്ഷേ, എനിക്കു ദീനം മാറി! ഇതാ, ഞാൻ പറയട്ടെ, എനിക്കു ദീനം മാറി! എന്തു കഴുതയാണു് ഈ ഡോക്ടർ! നോക്കൂ ഓരോന്ന്! എനിക്കു് എന്റെ കുട്ടിയെ കാണണം!’

‘കണ്ടില്ലേ,’ വൈദ്യൻ പറഞ്ഞു: ‘നിങ്ങൾ എത്രയധികം ക്ഷോഭിച്ചു പോകുന്നു. നിങ്ങൾ ഇങ്ങനെയിരിക്കുന്നേടത്തോളം നിങ്ങളുടെ കുട്ടിയെ കാണാൻ ഞാൻ സമ്മതിക്കുകയില്ല. നിങ്ങൾ മകളെ കണ്ടാൽ പോരാ; ആ മകൾക്കു വേണ്ടി ജീവിച്ചിരിക്കുകകൂടി വേണം. ഈ ക്ഷോഭം മാറി, നിങ്ങൾക്കു ബോധം വന്നാൽ, ഞാൻ തന്നെ കൊണ്ടുവന്നു തരും നിങ്ങളുടെ കുട്ടിയെ.’

ആ സാധു അമ്മ തല കുനിച്ചു.

‘ഞാൻ നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഡോക്ടർ, ഞാൻ നിശ്ചയമായും നിങ്ങളോടു മാപ്പു ചോദിക്കുന്നു. ഇപ്പോൾ ചെയ്തതു പോലെ, മുൻപൊരിക്കലും ഞാൻ സംസാരിച്ചിട്ടില്ല; അത്രയധികം നിർഭാഗ്യങ്ങൾ ഞാൻ അനുഭവിച്ചു കഴിഞ്ഞു; അതുകൊണ്ടു് എന്താണു് പറയുന്നതെന്നു ചിലപ്പോൾ എനിക്കറിഞ്ഞുകൂടാ. നിങ്ങൾ പറയുന്നതു് എനിക്കു മനസ്സിലായി; തല്ക്കാലം ഉണ്ടായേക്കാവുന്ന വികാരാവേഗത്തെ നിങ്ങൾ ഭയപ്പെടുന്നു. നിങ്ങൾക്ക് ഇഷ്ടമുള്ളേടത്തോളം ഞാൻ കാത്തിരിക്കാം: പക്ഷേ എന്റെ മകളെ കാണുന്നതുകൊണ്ടു് എനിക്കു യാതൊരു ദോഷവും വരില്ലെന്നു ഞാൻ നിങ്ങളോടു സത്യം ചെയ്യാം. ഞാൻ അവളെ കാണുന്നുണ്ടു്; ഇന്നലെ വൈകുന്നേരം മുതൽ അവളുടെ മുഖത്തുനിന്നു ഞാൻ കണ്ണെടുത്തിട്ടില്ല. അതറിയാമോ? ഇപ്പോൾ അവളെ എന്റെ അടുക്കൽ കൊണ്ടുവന്നാൽ, ഞാൻ അവളോടു പതുക്കെ സംസാരിക്കും. അത്രമാത്രം. മോങ്ഫെർമിയെയിൽ നിന്നു ഇങ്ങനെയൊന്നിനു മാത്രമായി കൂട്ടിക്കൊണ്ടുവരപ്പെട്ട എന്റെ മകളെ ഞാൻ കാണണമെന്നാഗ്രഹിക്കുന്നതു പ്രകൃതിസാധാരണമല്ലേ? എനിക്കു ദേഷ്യമില്ല. എനിക്കു സുഖമാകാൻ പോകയാണെന്നു് നല്ലവണ്ണം അറിയാം. രാത്രി മുഴുവനും ഞാൻ വെളുത്ത സാധനങ്ങൾ കണ്ടു; എന്നോടു പുഞ്ചിരികൊള്ളുന്ന ആളുകളേയും, വൈദ്യനവർകൾക്ക് ഇഷ്ടമുള്ളപ്പോൾ അദ്ദേഹം കൊസെത്തിനെ എനിക്കു കൊണ്ടു വന്നുതരും. എന്റെ പനി മാറി. എനിക്കു സുഖമായി. എനിക്കിപ്പോൾ സുഖക്കേടു യാതൊന്നുമില്ലെന്നു നല്ല നിശ്ചയമുണ്ടു്; പക്ഷേ, ഇവിടെയുള്ള ഈ മാന്യസ്ത്രീകളെ സന്തോഷിപ്പിക്കുവാൻവേണ്ടി ഞാൻ ദീനക്കാരിയെപ്പോലെ കിടക്കാൻ പോകുന്നു; അനങ്ങുകയില്ല. എന്നെ വളരെ ശാന്തയായി കണ്ടാൽ അവർ പറയും, ‘അവൾക്കു കുട്ടിയെ കൊണ്ടുകൊടുക്കണം!’

മൊസ്സ്യു മദലിയെൻ കട്ടിലിന്റെ അടുത്തുള്ള ഒരു കസാലയിൽ ഇരുന്നിരുന്നു. അവൾ അയാളുടെ നേരെ തിരിഞ്ഞുനോക്കി. പിഞ്ചുകുട്ടിയെ മട്ടിലായിരുന്നു. അവൾ അയാളുടെ നേരെ തിരിഞ്ഞുനോക്കി. പിഞ്ചുകുട്ടിയെ മട്ടിലായിത്തീരുന്ന രോഗജന്യമായ ക്ഷീണത്തിൽ അവൾ തന്നെ പറഞ്ഞതുപോലെ, താൻ ‘നല്ലവളും’ സ്വസ്ഥയുമാണെന്നു വരുത്തിത്തീർക്കുവാൻ വേണ്ടി അവൾ വ്യക്തമായി ശ്രമിച്ചു; അതു കണ്ടു്, അവൾക്കു സുഖക്കേടൊന്നുമില്ലെന്നു കരുതി, അവർ വേഗത്തിൽ കൊസെത്തിനെ തന്റെ അടുക്കൽ കൊണ്ടുവരട്ടെ എന്നു് അവൾ വിചാരിച്ചു. പക്ഷേ, അവൾ മനഃക്ഷോഭത്തെ അടക്കാൻ യത്നിച്ചുവെങ്കിലും മൊസ്സ്യു മദലിയെനോടു് ഓരോന്നു ചോദിച്ചു നോക്കാതിരിക്കാൻ അവളെക്കൊണ്ടു കഴിഞ്ഞില്ല.

‘നിങ്ങളുടെ യാത്ര സുഖമായോ, മൊസ്സ്യു മേയർ? ഹാ! നിങ്ങൾ പോയി അവളെ കൂട്ടിക്കൊണ്ടുവന്നതു് എത്ര നന്നായി. ഒന്നുമാത്രം പറയൂ, അവൾക്കു സുഖമല്ലേ? അവൾക്കു യാത്രകൊണ്ടു ക്ഷീണമൊന്നുമുണ്ടായില്ലല്ലോ? കഷ്ടം! അവൾ എന്നെ കണ്ടാലറിയില്ല. എന്റെ കൊച്ചോമന എന്നെ ഇപ്പോൾ മറന്നിട്ടുണ്ടായിരിക്കും! കുട്ടികൾക്ക് ഓർമ നില്ക്കില്ലല്ലോ. അവർ പക്ഷികളെപ്പോലെയാണു്. ഒരു കുട്ടി ഇന്നു് ഒന്നിനെ കാണും. നാളെ മാറ്റൊന്നിനെ കാണും; പിന്നെ അതിനു് ഒന്നിനെപ്പറ്റിയും വിചാരമില്ല. അപ്പോൾ അവളുടെ ഉടുപ്പു നല്ലപോലെ വെളുത്തിരിക്കുന്നില്ലേ? ആ തെനാർദിയെർമാർ അവളെ വൃത്തിയിൽ നടത്തുന്നില്ലേ? അവർ അവളെ എത്രകണ്ടു തടിപ്പിച്ചു? ഹാ, എന്റെ കഷ്ടകാലത്തു മുഴുവനും ഈ ചോദ്യങ്ങൾ എന്നോടു തന്നെ ചോദിച്ചുകൊണ്ടു്, എത്ര മനോവേദന അനുഭവിച്ചു എന്നു നിങ്ങൾക്കറിയാമോ? ഇപ്പോൾ അതൊക്കെ പോയി. എനിക്കു സുഖമായി. എനിക്കവളെ ഒന്നു കാണാൻ! അവളെ കാണാൻ ചന്തമുണ്ടെന്നാണോ നിങ്ങളുടെ പക്ഷം, മിസ്റ്റർ മെയർ? എന്റെ മകൾ സുന്ദരിയല്ലേ? ആ വണ്ടിയിലിരുന്നു നിങ്ങൾ വല്ലാതെ തണുത്തിട്ടുണ്ടാവും! ഒരൊറ്റ നിമിഷനേരത്തേക്കു മതി, അവളെ എന്റെ അടുക്കലേക്ക് ഒന്നുകൊണ്ടുവന്നുകൂടെ? അപ്പോൾതന്നെ അവളെ തിരികെ കൊണ്ടുപോവാം. എന്നോടു പറയൂ; നിങ്ങളാണു് ഇവിടത്തെ യജമാനൻ, നിങ്ങൾക്കിഷ്ടമുണ്ടെങ്കിൽ അതു സാധിക്കും!’

അയാൾ അവളുടെ കൈ പിടിച്ചു. ‘കൊസെത്തു് സുന്ദരിയാണു്,’ അയാൾ പറഞ്ഞു: ‘കൊസെത്തിനു സുഖക്കേടൊന്നുമില്ല; പക്ഷേ, നിങ്ങൾ സ്വസ്ഥമായി കിടക്കണം. നിങ്ങൾ അധികമായി സംസാരിക്കുന്നു; നിങ്ങൾ പുതപ്പിന്റെ ഉള്ളിൽ നിന്നു കൈ പുറത്തേക്കാക്കുന്നു; അതാണു് ചുമയ്ക്കുന്നതു്.’

ഓരോ വാക്കു പറയുമ്പോഴും വാസ്തവത്തിൽ ചുമകൊണ്ടു് ഫൻതീൻ കുഴങ്ങിയിരുന്നു.

ഫൻതീൻ ഒന്നും പിറുപിറുത്തില്ല; വികാരവേഗത്തോടുകൂടിയ ആവലാതി പറയൽകൊണ്ടു താൻ വേണമെന്നു വിചാരിച്ച വിശ്വാസത്തെ അവിടെയുള്ളവരിൽ ജനിപ്പിക്കുവാൻ സാധിക്കാതാവുന്നുണ്ടെന്നു് അവൾ ഭയപ്പെട്ടു. അവൾ ഉദാസീനങ്ങളായ സംഗതികളെപ്പറ്റി സംസാരിക്കാൻ തുടങ്ങി.

‘മോങ്ഫർമിയെ നല്ല ചന്തമുള്ള പ്രദേശമാണു്, അല്ലേ? ആളുകൾ വേനല്ക്കാലങ്ങളിൽ സുഖത്തിനായി അങ്ങോട്ടു പോകാറുണ്ടു്. തെനാർദിയെർമാർക്ക് അഭിവൃദ്ധിയുണ്ടാ? ആ പ്രദേശത്തു് അധികം വഴിയാത്രക്കാരില്ല. അവരുടെ ഹോട്ടൽ ഒരു തരം വെപ്പുപുരയാണു്.’

മൊസ്സ്യു മദലിയെൻ അവളുടെ കൈ വിട്ടിട്ടില്ല; അവളെ ഉൽകണ്ഠയോടുകൂടി നോക്കുകയായിരുന്നു; അയാൾ അവളോട് എന്തോ പറയാൻ വേണ്ടിയാണു് വന്നതെന്നും അതു പറയാൻ അയാളുടെ മനസ്സു സംശയിക്കുന്നു എന്നും വെളിപ്പെട്ടു. വൈദ്യൻ തന്റെ പണി കഴിഞ്ഞു, പോയി. സിസ്റ്റർ സിംപ്ലീസ് മാത്രം അവരോടൊരുമിച്ചുണ്ടായിരുന്നു.

ഈയിടയ്ക്കു ഫൻതീൻ ഉച്ചത്തിൽ പറഞ്ഞു: ‘ഞാൻ അവളുടെ സംസാരം കേൾക്കുന്നു! എന്റെ ഈശ്വരാ, ഞാനവളുടെ സംസാരം കേൾക്കുന്നു!’

അവിടെ നിശ്ശബ്ദത പാലിക്കാൻവേണ്ടി അവൾ കൈ നീട്ടി; ശ്വാസം നിർത്തി, അത്യാഹ്ലാദത്തോടുകൂടി ചെവിയോർത്തു.

ഒരു കുട്ടി മുറ്റത്തു് ഓടിക്കളിക്കുന്നുണ്ടായിരുന്നു—വാതില്ക്കാവല്ക്കാരിയുടെയോ മറ്റേതോ കൂലിപ്പണിക്കാരിയുടേയോ കുട്ടി. എപ്പോഴും ഉണ്ടാകാറുള്ള അത്തരം സംഭവങ്ങളിൽ ഒന്നാണതു്; അതു ദുഃഖമയങ്ങളായ സംഭവങ്ങളുടെ ഒടുവിലത്തെ അത്ഭുതകരമായ രംഗമാറ്റക്കാഴ്ചയിൽ ഒരു ഭാഗമായി തോന്നുന്നു. ആ കുട്ടി—ഒരു ചെറിയ പെൺകുട്ടി—പോകുന്നു, വരുന്നു, തണുപ്പു മാറ്റുവാൻവേണ്ടി പായുന്നു, ചിരിക്കുന്നു. കഴിയുന്നേടത്തോളം ഉച്ചത്തിൽ പാട്ടു പാടുന്നു. കഷ്ടം! കുട്ടികളുടെ വിളയാട്ടങ്ങള്‍ എന്തൊന്നിനോടുതന്നെ കൂടിച്ചേരുന്നില്ല! ഈ ചെറിയ പെൺകുട്ടി പാടുന്നതാണു് ഫൻതീൻ കേട്ടതു്.

‘ഹാ!’ അവൾ പറയാൻ തുടങ്ങി, ‘അതെന്റെ കൊസെത്താണ്! എനിക്ക് അവളുടെ ഒച്ച കേട്ടപ്പോൾ മനസ്സിലായി.’

ആ കുട്ടി വന്നപോലെത്തന്നെ മടങ്ങിപ്പോയി; ആ ഒച്ച നിലച്ചു. കുറച്ചു നേരംകൂടി ഫൻതീൻ ചെവിയോർത്തു; അവളുടെ മുഖം മങ്ങി; ഒരു താഴ്‌ന്ന സ്വരത്തിൽ അവൾ പറയുന്നതു മൊസ്യു മദലിയെൻ കേട്ടു: ‘ആ വൈദ്യൻ ദുഷ്ടനാണു്; എന്റെ മകളെ എനിക്കു കാണാൻ സമ്മതം തന്നില്ലല്ലോ! അയാളുടെ മുഖം കണ്ടാൽത്തന്നെ അലക്ഷ്മി പിടിച്ചതാണു്. അതേ അതങ്ങനെ ഒന്നാണു്.’

പക്ഷേ, അവളുടെ വിചാരങ്ങൾക്കു പിന്നിലുള്ള ആ പുഞ്ചിരിക്കൊള്ളുന്ന ഭാഗം പിന്നേയും മുന്നോട്ടു വന്നു, തല തലയണയിന്മേൽ കിടത്തിവെച്ചുംകൊണ്ടു പിന്നേയും അവൾ സ്വയം സംസാരിക്കാൻ തുടങ്ങി: ‘ഞങ്ങൾക്ക് എന്തു സുഖമാവാൻ പാോകുന്നു; ആദ്യംതന്നെ ഞങ്ങൾ ഒരു ചെറിയ തോട്ടമുണ്ടാക്കും; മൊസ്സ്യു മദലിയെൻ അതുവാങ്ങിത്തരാമെന്നേറ്റിട്ടുണ്ടു്. എന്റെ മകൾ ആ തോട്ടത്തിൽ ഓടിക്കളിക്കും. അവൾക്ക് ഇപ്പോൾ അക്ഷരം കണ്ടാലറിയാറായിട്ടുണ്ടാവും. ഓരോ വാക്കിലുമുള്ള അക്ഷരങ്ങളെ ഞാനവൾക്കു പറഞ്ഞുകൊടുക്കും. അവൾ ചിത്രശലഭങ്ങളെ തേടിപ്പിടിക്കുവാൻവേണ്ടി പുല്ലിന്മേലും പായും. ഞാനതു നോക്കിക്കാണും. എന്നിട്ടു് അവളുടെ ഒന്നാമത്തെ തിരുവത്താഴം കൊള്ളൽ?’

അവൾ കൈവിരലുകളിന്മേൽ കണക്കുകൂട്ടാൻ തുടങ്ങി.

‘ഒന്നു്, രണ്ടു്, മൂന്നു്, നാലു്—അവൾക്കു വയസ്സേഴായി. അഞ്ചു കൊല്ലത്തിനുള്ളിൽ അവൾക്കു വെളുത്ത ഒരുടുപ്പും, അടുത്തടുത്തു ചെറുദ്വാരങ്ങളുള്ള കീഴ്ക്കാലുറകളും വാങ്ങിക്കാം; ഒരു ചെറുപ്പക്കാരിയുടെ മട്ടാവും അവൾ കണ്ടാൽ, അല്ലയോ എന്റെ സുശീലയായ കന്യാകാമഠക്കാരിയമ്മേ, എന്റെ മകളുടെ ആദ്യത്തെ തിരുവത്താഴം കൊള്ളലിനെപ്പറ്റി ആലോചിച്ചുനോക്കുമ്പോൾ എനിക്കു എന്തു കമ്പംപിടിക്കുന്നു എന്നു നിങ്ങൾക്കറിഞ്ഞുകൂടാ!’

അവൾ ചിരിക്കാനാരംഭിച്ചു.

അയാൾ ഫൻതീന്റെ കൈ വിട്ടിരിക്കുന്നു. ഒരാളിരുന്നു് ഇളങ്കാറ്റിന്റെ തേങ്ങലിനെ കേൾക്കുന്നതുപോലെ, നിലത്തേക്കു നോക്കിക്കൊണ്ടു്, അടി കാണാത്ത മനോരാജ്യത്തിൽ മുങ്ങി; അയാൾ അവളുടെ വാക്കുകളെ ശ്രദ്ധിച്ചുകേട്ടു. പെട്ടെന്നു് അവൾ സംസാരം നിർത്തി; അതുകാരണം ഒരു പാവയുടെ മട്ടിൽ അയാൾ തലയുയർത്തി; ഫൻതീൻ ഭയങ്കര മട്ടിലായിരിക്കുന്നു.

അവൾ സംസാരിക്കുന്നില്ല; അവൾ ശ്വാസം കഴിക്കുന്നില്ല. തന്റെ മെലിഞ്ഞ ചുമൽ ഉൾക്കുപ്പായത്തിന്റെ ഉള്ളിൽനിന്നു പുറത്തേക്ക് കാണിച്ചുകൊണ്ടു്, അവൾ കിടന്നേടത്തുനിന്നെണീറ്റിരുന്നു; ഒരു നിമിഷം മുൻപു് പ്രകാശമാനമായിരുന്ന അവളുടെ മുഖം കാഴ്ചയിൽ ഭയങ്കരമായി; ഭയപ്പാടുകൊണ്ടു് വലുപ്പംവെച്ച കണ്ണുകളെ അവൾ മുറിയുടെ അങ്ങേ അറ്റത്തു ഘോരദർശനമായ എന്തോ ഒന്നിന്മേൽ പതിച്ചിരുന്നു.

‘എന്റെ ഈശ്വരാ!’ അയാൾ ഉച്ചത്തിൽ പറഞ്ഞു: ‘ഫൻതീൻ, നിങ്ങൾക്കെന്താണു്?’

അവൾ മറുപടി പറഞ്ഞില്ല; അവൾ കാണുന്നുണ്ടെന്നു തോന്നിയ ആ സാധനത്തിൽ നിന്നു കണ്ണെടുത്തില്ല. അവൾ അയാളുടെ പിടിയിൽനിന്നു് തന്റെ ഒരു കൈമാറ്റി, മറ്റേ കൈകൊണ്ടു, പിൻഭാഗത്തേക്കു നോക്കുവാൻ ഒരാംഗ്യം കാണിച്ചു.

അയാള് തിരിഞ്ഞുനോക്കി, ഴാവേറെ കണ്ടു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 8; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.