ആ വഴിക്ക് ഴാങ് വാൽഴാങ്ങിനെ ഴാവേർ പട്ടണത്തിലെ ജെയിലിൽ കൊണ്ടു പോയാക്കി.
മെസ്സ്യു മദലിയനെ പിടിച്ച കഥ എം. പട്ടണത്തിലെ ജേയിലിൽ കൊണ്ടു പോയാക്കി.
മൊസ്സ്യു മദലിയനെ പിടിച്ച കഥ എം. പട്ടണത്തലെങ്ങും ഒരൊച്ചപ്പാടുണ്ടാക്കി. അല്ലെങ്കിൽ ഒരസാധാരണ ബഹളമുണ്ടാക്കി. ‘അയാൾ ഒരു തടവുപുള്ളിയായിരുന്നു’ എന്നു ഒരൊറ്റ ശബ്ദംകൊണ്ടു് സകലരും അയാളെ ഉപേക്ഷിച്ചുകളഞ്ഞു എന്ന വാസ്തവം ഞങ്ങൾക്കു മറച്ചുവെക്കാൻ കഴിയാഞ്ഞതിൽ വ്യസനിക്കുന്നു. രണ്ടു മണിക്കൂറിനുള്ളിൽ അയാൾ ചെയ്തിട്ടുള്ള ഗുണങ്ങൾ മുഴുവനും ആളുകൾ മറന്നു; അയാൾ തണ്ടുവലിശ്ശിക്ഷസ്ഥലത്തുനിന്നു വിട്ടുപോന്ന ഒരു തടവുപുള്ളിയല്ലാതെ മറ്റൊന്നുമല്ലാതായി. ആറായിൽ നടന്ന സംഭവത്തിന്റെ മുഴുവൻ വിവരങ്ങളൊന്നും അപ്പോൾ അറിയപ്പെട്ടിട്ടില്ലെന്നുകൂടി പറഞ്ഞുവെക്കുന്നതു മര്യാദയാണു്. അന്നത്തെ ദിവസം മുഴുവനും പട്ടണത്തിലെ എല്ലാ ഭാഗത്തും താഴെ കാണുന്ന വിധമുള്ള സംഭാഷണങ്ങൾ കേൾക്കാറായി: ‘നിങ്ങളറിഞ്ഞില്ലേ? അയാൾ ഒരു വിട്ടുപോന്ന തടവുപുള്ളിയായിരുന്നു!’ ‘ആരു്?’ ‘മെയർ.’ ‘ആ? മൊസ്സ്യു മദലിയൻ?’ ‘അതേ.’ നേരു്? ‘അയാളുടെ പേർ മദലിയെൻ എന്നേ ആയിരുന്നില്ല; കേട്ടാൽ പേടിയാവുന്ന ഒരു പേരായിരുന്നു, ബെഭ്യാങ്, ബെഴ്യാങ്, ബുഴ്യാങ്.’ ‘ഹാ! എന്റെ ജഗദീശ്വര!’ ‘അയാളെ പോല്ലീസ്സുകാർ പിടിച്ചുകഴിഞ്ഞു.’ ‘പിടിച്ചു!’ ‘മാറ്റാൻ ഭാവമുണ്ട്!’ ‘അയാളെ അവിടെനിന്നു മാറ്റും.’ ‘എവിടേക്കാണു് കൊണ്ടു പോകുന്നത്!’ ‘വളരെക്കാലം മുമ്പു ചെയ്തിട്ടുള്ള ഒരു തട്ടിപ്പറിക്കുറ്റത്തിനു സെഷ്യൻ കോടതിയിൽ അയാളെ വിചാരണ ചെയ്യും.’ ‘ആട്ടെ, ഇതൊക്കെ ഞാൻ ആദ്യംതന്നെ സംശിയിച്ചു. അയാൾ അത്രയധികം നല്ലവനും, മര്യാദക്കാരനും, കള്ളനാട്യക്കാരനുമായിരുന്നു. അയാൾ സ്ഥാനമാനത്തെ ഉപേക്ഷിച്ചു. അതിന്റെയൊക്കെ പിന്നിൽ എന്തെങ്കിലും ഒരു ചീത്ത ചരിത്രം ഉണ്ടായിരിക്കണമെന്നു ഞാൻ അപ്പോഴും ആലോചിച്ചിട്ടുണ്ടു്.’
‘ഇരിപ്പുമുറികളാ’ണു് വിശേഷിച്ചും ഈവക അഭിപ്രായങ്ങളെക്കൊണ്ടു തിങ്ങിയിരുന്നതു്.
ദ്രാപ്പോ ബ്ലാങ് എന്ന പത്രത്തിന്റെ വരിക്കാരിൽപ്പെട്ട ഒരു മാന്യവൃദ്ധ ഇങ്ങനെ അഭിപ്രായപ്പെട്ടു—അതിന്റെ ആന്തരാർത്ഥം മനസ്സിലാക്കുവാൻ സാധിക്കുന്നതല്ല; ‘എനിക്കു വ്യസനമില്ല. ബോണാപ്പാർട്ടുകക്ഷിക്കാർക്ക് ഇതൊരു പാഠമാവും!’
ഇങ്ങനെയാണു് മൊസ്സ്യു മദലിയെൻ എന്ന മായാരൂപം എം. പട്ടണത്തിൽ നിന്നു് മറഞ്ഞതു്. പട്ടണത്തിൽ ആകെ നോക്കിയാൽ മൂന്നോ നാലോ പേർമാത്രം അയാളെ സ്മരിച്ചുവന്നു. ആ കൂട്ടത്തിലൊരാളാണു്, അയാളെ ആശ്രയിച്ചുപോന്നിരുന്ന ആ പടികാവല്ക്കാരിയായ കിഴവി.
അന്നു വൈകുന്നേരം ആ സുശീലയുടെ വൃദ്ധ, അപ്പോഴും തികച്ചും സംഭ്രമിച്ചു കൊണ്ടു, ദുഃഖമയങ്ങളായ മനോരാജ്യങ്ങളിൽ മുങ്ങി തന്റെ ചെറുഭവനത്തിൽ ഇരിക്കുകയാണു്. വ്യവസായശാല അന്നു മുഴുവനും തുറന്നിട്ടില്ല; വണ്ടിപ്പടി അടച്ചു സാക്ഷയിട്ടിരിക്കുന്നു; തെരുവിലെങ്ങും ഒരാളുമില്ല. വീട്ടിൽത്തന്നെ ആ രണ്ടു കന്യകാമഠസ്ത്രീകൾ, സിസ്റ്റർ പേർപെത്യവും സിസ്റ്റർ സിംപ്ലീസും, മാത്രമല്ലാതെ മറ്റൊരാളുമില്ല; ആ രണ്ടുപേർ ഫൻതീന്റെ ശവത്തിനടുക്കൽ കാത്തിരിക്കയാണു്.
മൊസ്സ്യു മദലിയെൻ വീട്ടിൽ വരാറുള്ള സമയമടുത്തപ്പോൾ ആ സുശീലയായ പടിക്കാവല്ക്കാരി, താനറിയാതെതന്നെ എഴുന്നേറ്റു. മൊസ്സ്യു മദലിയന്റെ സ്വന്തം മുറിയുടേതായ ഒരു താക്കോൽ മേശവലിപ്പിൽ നിന്നെടുത്തു; എല്ലാദിവസവും വൈകുന്നേരം അയാൾ കൊണ്ടുപോകാറുള്ള പരന്ന മെഴുതിരിക്കാലും കൈയിലെടുത്തു; എന്നിട്ടു് എവിടെനിന്നാണോ അയാൾ അതെടുക്കാറു് അവിടെ, ആ ആണിക്കു മുകളിൽ, അതു തൂക്കി, അയാൾ വരുന്നതു കാത്തിരിക്കുന്ന മട്ടിൽ ആവിളക്ക് ഒരു ഭാഗത്തു വെച്ചു, തന്റെ കസാലയിൽ ചെന്നിരുന്നു; ഒരിക്കൽക്കൂടി മനോരാജ്യത്തിൽ മുങ്ങി; ആ സുശീലയായ സാധുവൃദ്ധ ഇതെല്ലാം ചെയ്തതു താനറിയാതെയായിരുന്നു.
രണ്ടു മണിക്കൂർ കഴിഞ്ഞിട്ടേ അവൾ ആ മനോരാജ്യത്തിൽ നിന്നുണർന്നുളളൂ; അവൾ കുറച്ചുറക്കെ പറഞ്ഞു, ‘നില്ക്കണേ! എന്റെ ഈശ്വരനായ യേശോ! അപ്പോൾ ഞാനദ്ദേഹത്തിന്റെ താക്കോൽ ആണിമേൽ തൂക്കി!’
ആ സമയത്തു വീട്ടിലെ ചെറിയ ജനാല തുറക്കപ്പെട്ടു; ഒരു കൈ അകത്തേക്കു വന്നു; താക്കോലും മെഴുതിരിവിളക്കുമെടുത്തു; അവിടെ കത്തിയിരുന്ന മെഴുതിരിയിൽനിന്നു് ആ വിളക്കു കൊളുത്തി.
പടിക്കാവല്ക്കാരി തലയുയർത്തി നോക്കി, അവിടെ വായ പൊളിച്ചു നിന്നു; ഒരു നിലവിളി വന്നതു് അവളുടെ തൊണ്ടയിൽ കിടന്നു പരുങ്ങി.
ആ കൈത്തലം, ആ കൈ, ആ പുറംകുപ്പായത്തന്റെ കൈമുട്ടുവരെയുള്ള ഭാഗം, അവൾക്കറിയാം.
ആ കണ്ടതു മൊസ്സ്യു മദലിയെനാണു്.
അവൾക്ക് ഒച്ച പൊന്താറായപ്പോഴേക്ക് സമയം കുറച്ചു കഴിഞ്ഞു; ഈ കഥ പിന്നീടു വിസ്തരിക്കുമ്പോൾ അവൾതന്നെ പറഞ്ഞതുപോലെ, അവൾക്ക് ഒരു ‘ബാധകയറി.’
‘എന്റെ ഈശ്വര, മൊസ്സ്യു മെയർ.’ അവൾ ഒടുവിൽ നിലവിളിച്ചു പറഞ്ഞു, ‘ഞാൻ വിചാരിച്ചതു നിങ്ങൾ—’
അവൾ നിർത്തി; അവളുടെ വാചകം ആദ്യം തുടങ്ങിയപ്പോഴേത്തതതിൽനിന്നു് അവസാനത്തിൽവെച്ചു ബഹുമാനം കുറഞ്ഞതായേനേ. ഴാങ് വാൽഴാങ് അവൾക്ക് അപ്പോഴും മൊസ്സ്യു മെയറാണു്.
അവൾ വിചാരം അവസാനിപ്പിച്ചു; ‘തടവിലാണെന്നാണു്.’
അയാൾ പറഞ്ഞു: ‘ഞാനെവിടെയാണു്. ഞാൻ ജനാലയുടെ ഒരിരുമ്പഴി പിടിച്ചു പൊട്ടിച്ചു; മോന്താഴത്തിൽനിന്നു ഞാൻ കീഴ്പോട്ടു ചാടി; ഇതാ ഇവിടെ എത്തി. ഞാൻ എന്റെ മുറിയിലേക്കു പോവുകയാണു്; എനിക്കുവേണ്ടി ആ സിസ്റ്റർ സിംപ്ലീസിനെ പോയി വിളിക്കൂ; അവൾ ഇപ്പോൾ ആ സാധുസ്ത്രീയുടെ അടുത്തായിരിക്കും, സംശയമില്ല.’
ആ കിഴവി ക്ഷണത്തിൽ അപ്രകാരം ചെയ്തു.
അയാൾ അവളോടു് ഒന്നും ആവശ്യപ്പെട്ടില്ല; തന്നെക്കാളധികം അയാളെ അവൾ കാത്തുകൊള്ളുമെന്നു് അയാൾക്കു നല്ല നിശ്ചയമുണ്ടായിരുന്നു.
വലിയ പടിവാതിലുകൾ തുറക്കാതെ അയാൾ എങ്ങനെയാണു് മുറ്റത്തെത്തിയതെന്നു് ആരും ഇതേവരെ കണ്ടുപിടിച്ചിട്ടില്ല. ഒരു ചെറിയ മൂലവാതിൽ തുറക്കാനുള്ള താക്കോൽ എപ്പോഴും അയാൾ കൊണ്ടുനടക്കുക പതിവുണ്ടു്; അതു് അയാളുടെ കൈയിലുണ്ടാരുന്നിരിക്കണം; പക്ഷേ, അയാളുടെ ദേഹം പൊലീസ്സുകാർ പരിശോധിക്കുമല്ലോ; അപ്പോൾ താക്കോൽ അയാളുടെ കൈയിൽനിന്നു പോയിട്ടുണ്ടാവണം. ഈ കാര്യംം ഇതേവരെ ആരും തെളിയിച്ചു കേട്ടിട്ടില്ല.
അയാൾ സ്വന്തം മുറിയിലേക്കുള്ള കോണി കയറി. മുകളിലെത്തിയപ്പോൾ, വിളക്കു കോണിയുടെ മകൽപ്പടിയിൽ വെച്ചു, ശബ്ദം കൂടാതെ വാതിൽ തുറന്നു, അകത്തു കടന്നു, ജനാല തപ്പികണ്ടുപിടിച്ച് അടച്ചു കുറ്റിയിട്ടു; എന്നിട്ടു ചെന്നു വിളക്കെടുത്തു വീണ്ടും മുറിയിൽ കടന്നു.
ഇതു് ആവശ്യമുള്ള ഒരു മുൻകരുതലായിരുന്നു; തെരിവിൽനിന്നു നോക്കിയാൽ ആ ജനാല കാണാമെന്നുള്ളതു് ഇവിടെ വായനക്കാർ ഓർമിക്കുമല്ലോ.
അയാൾ തന്റെ ചുറ്റും, മേശയിലേക്കും, കസാലയിലേക്കും, മൂന്നു ദിവസമായി അനക്കാതെ ഇട്ടിട്ടുള്ള കട്ടിലിന്മേലേക്കും ഒന്നോടിച്ചുനോക്കി. കഴിഞ്ഞതിനു മുൻപിലത്തെ രാത്രിയുണ്ടായ പരിഭ്രമത്തിന്റെ യാതൊരടയാളവും അവിടെയില്ല. പടികാവല്ക്കാരി അറയെല്ലാം ‘കൂട്ടിക്കെട്ടി’യിരുന്നു; ഒന്നുമാത്രം—ആ പൊന്തൻ വടിയുടെ രണ്ടു ഇരിമ്പുകെട്ടുകളും തിയ്യു തട്ടി കരവാളിച്ച നാല്പതു സുനാണ്യവും അവൾ ചാരത്തിൽനിന്നു പെറുക്കിയെടുത്തു വൃത്തിയിൽ മേശപ്പുറത്തു വെച്ചിട്ടുണ്ടു്.
അയാൾ ഒരു പായക്കടലാസ്സെടുത്തു് അതിൽ എഴുതി—‘എന്റെ ഇരിമ്പുകെട്ടുള്ള പൊന്തൻവടിയുടെ രണ്ടു തലപ്പുകളും, ഞാൻ സെഷ്യൻ കോടതിയിൽ പറഞ്ഞവിധം, ഴെർവെയ്ക്കുട്ടിയുടെ പക്കൽനിന്നു തട്ടിപ്പറിച്ചെടുത്ത നാല്പതു സുനാണ്യവുമാണു് ഇവ’; എന്നിട്ടു് ആ മുറിയിൽ കടന്നാൽ ഒന്നാമതായി കാണുക ഇവയെല്ലാമാണെന്നവിധം, ഈ കടലാസ്സുകഷ്ണവും ഇരിമ്പുതുണ്ടങ്ങളും നാണ്യവും എടുത്തു ചേർത്തടക്കി വെച്ചു. ഒരു ചുമരളുമാറയിൽനിന്നു തന്റെ പഴയ ഒരുൾക്കുപ്പായം വലിച്ചെടുത്തു് കഷ്ണം കഷ്ണമായി ചീന്തി. ആ തുണിക്കഷ്ണങ്ങൾക്കുള്ളിൽ രണ്ടു വെള്ളിമെഴുതിരിക്കാലുകളും കെട്ടിപ്പൊതിഞ്ഞു. ബദ്ധപ്പാടോ പരിഭ്രമമോ അയാൾക്കുള്ളതായി കണ്ടില്ല; മെത്രാന്റെ മെഴുതിരിക്കാലുകൾ കെട്ടിപ്പൊതിയുന്നിതിനിടയ്ക്ക്, ഒരു കഷ്ണം കറുത്ത അപ്പം അയാൾ ഒന്നു കടിച്ചു. ചാടിപ്പോന്ന കൂട്ടത്തിൽ അയാൾ പക്ഷെ, ജെയിലപ്പം കൊണ്ടുപോന്നിട്ടുണ്ടായിരിക്കാം.
കുറച്ചു കഴിഞ്ഞു പോല്ലീസ്സുകാർ മുറി പരിശോധിച്ചപ്പോൾ നിലത്തുനിന്നു കിട്ടിയ ചില തരികളിൽനിന്നു് ഇതു ശരിയാണെന്നു തെളിഞ്ഞു.
വാതില്ക്കൽ ഒരുമുട്ടു കേട്ടു.
‘അകത്തേക്കു വരു.’ അയാൾ പറഞ്ഞു.
അതു സിസ്റ്റർ സിംപ്ലീസ്സായിരുന്നു.
അവൾ വിളർത്തിരുന്നു; അവളുടെ കണ്ണുകൾ ചുകന്നിരിക്കുന്നു. അവൾ കൊണ്ടു വന്ന മെഴുതിരി കൈയിലിരുന്നു വിറച്ചു. നമ്മൾ എത്രതന്നെ പരിഷ്കാരകളിൽനിന്നുതന്നെ മനുഷ്യസ്വഭാവത്തെ പിടിച്ചുവലിച്ചു വീണ്ടും മുകളിൽ വരുത്തിവെയ്ക്കുന്നതു് ഈശ്വരവിധിയുടെ ബലാൽക്കാരങ്ങൾക്കുള്ള പ്രകൃതിവിശേഷമാണു്. അന്നത്തെ വികാരാവേഗങ്ങൾ കന്യാകാമഠസ്ത്രീയെ പിടിച്ച് ഒരിക്കൽക്കൂടി സ്ത്രീയാക്കിത്തീർത്തു. അവൾ കരഞ്ഞിരുന്നു; അവൾ വിറയ്ക്കുന്നു.
ഴാങ് വാൽഴാങ് ഒരു കടലാസ്സിൽ എന്തോ എഴുതിയിരുന്നതു കഴിഞ്ഞു; അയാൾ അതു കന്യകാമഠസ്ത്രീയുടെ കൈയിൽ ഇങ്ങനെ പറഞ്ഞുകൊടുത്തു—‘സഹോദരി, ഇതു നിങ്ങൾ ഉപബോധകനവർകളുടെ കൈയിൽ കൊടുക്കണം.’
കടലാസ്സു മടക്കിയിട്ടില്ല. അവൾ അതിലേക്ക് ഒന്നു നോക്കി.
‘നിങ്ങൾക്കതു വായിച്ചുനോക്കാം,’ അയാൾ പറഞ്ഞു.
അവൾ വായച്ചു: ‘ഞാൻ ഇവിടെ ഇട്ടുംവെച്ചുപോകുന്നു സകലത്തിലും ദൃഷ്ടിവെക്കണമെന്നു സഭാബോധകനവർകളോടപേക്ഷിക്കുന്നു. എന്റെ കേസ്സുവിചാരണയുടെ ചെലവും ഇന്നലെ മരിച്ചുപോയ സ്ത്രീയുടെ ശവസംസ്കാരത്തിന്റെ ചെലവും അതിൽനിന്നു കൊടുത്തുതീർക്കുമല്ലോ. ബാക്കിയുള്ളതെല്ലാം സാധുക്കൾക്കാണു്.’
കന്യകാമഠസ്ത്രീ പറയാൻ ശ്രമിച്ചു; പക്ഷേ കേട്ടാൽ തിരിയാത്ത ചില ശബ്ദങ്ങൾ വിക്കിപ്പുറപ്പെടുവിക്കുവാൻ മാത്രമേ അവളെക്കൊണ്ടു കഴിഞ്ഞുള്ളു. ഏതായാലും ഇങ്ങനെയൊന്നു പറയാൻ അവൾക്കു ത്രാണിയുണ്ടായി: ‘ആ ഭാഗ്യംകെട്ട സാധുസ്ത്രീയെ ഒടുക്കത്തേതായി ഒന്നു കാണാൻ മൊസ്സ്യു മെയർ ആഗ്രഹിക്കുന്നില്ലേ?’
‘ഇല്ല,’ അയാൾ പറഞ്ഞു; ‘എന്നെപ്പിടിക്കാൻ പിന്നാലെ ആളുണ്ടു്; അങ്ങനെ ചെയ്താൽ, എന്നെ അവർ ആ മുറിയിൽവെച്ചു പിടിച്ചു എന്നുവരും; അതു് അവളെ സ്വൈരം കെടുത്തും.’
ഇതു് അയാൾ പറഞ്ഞുകഴിഞ്ഞില്ല. അപ്പോഴേക്കും കോണിപ്പടിയിൽനിന്നു് ഉറക്കെ ഒരു ശബ്ദം കേട്ടു. ആളുകൾ ലഹളയായി കോണി കയറിവരുന്ന ചവിട്ടടി ശബ്ദം അവർ കേട്ടു; കിഴവിയായി പടിക്കാവല്ക്കാരി കഴിയുന്നതും ഉച്ചത്തിലും എങ്ങും തുളഞ്ഞുചെല്ലുന്നവിധത്തിലും പറയുന്നു; ‘എന്റെ സേർ, ഞാൻ എന്റെ ഈശ്വരനെ പിടിച്ചു സത്യം ചെയ്യുന്നു, പകലാവട്ടെ, വൈകുന്നേരമാവട്ടെ, ഒരൊറ്റ മനുഷ്യനും ഈ വീട്ടിൽ കടന്നുവരുന്നതു ഞാൻ കണ്ടിട്ടില്ല. ഈ വാതില്ക്കൽ നിന്നു ഞാനൊട്ടിളകീട്ടുമില്ല.’
ഒരാൾ മറുപടി പറഞ്ഞു: ‘ഏതായാലും ശരി, ആ മുറിയിൽ ഒരു വെളിച്ചമുണ്ടു്.’ ഴാവേറുടെ ശബ്ദം അവർ കേട്ടറിഞ്ഞു.
വാതിൽ തുറന്നാൽ വലത്തുപുറത്തു ചമുലോടു ചേർന്നു ഒരു മുക്കു മറച്ചുണ്ടാക്കുന്ന വിധത്തിലാണു് ആ മുറിയുടെ പണി. ഴാങ് വാൽഴാങ് വിളക്കൂതി, ആ മൂലയിൽ ചെന്നുനിന്നു.
സിസ്റ്റർ സിംപ്ലീസ് മേശയുടെ അടുത്തു മുട്ടുകുത്തി.
വാതിൽ തുറക്കപ്പെട്ടു.
ഴാവേർ അകത്തു കടന്നു.
പലരുടേയും മന്ത്രിക്കലും, പടികാവല്ക്കാരിയുടെ തടസ്സംപറയലും തളത്തിൽനിന്നു കേൾക്കുമായിരുന്നു.
കന്യകാമഠസ്ത്രീ തലയുയർത്തി നേക്കിയില്ല, അവൾ ഈശ്വരവന്ദനം ചെയ്കയായിരുന്നു.
അടുപ്പിൻതിണ്ണയിൽ മെഴുതിരി ഇരിക്കുന്നുണ്ടു്; പക്ഷേ, വെളിച്ചമില്ലെന്നു പറയണം.
ഴാവേർ കന്യകാമഠസ്ത്രീയെ കണ്ടെത്തി; അയാൾ പരിഭ്രമിച്ചു നിന്നുപോയി.
ഴാവേറുടെ സ്വഭാവത്തിലുള്ള പ്രധാനമായ സവിശേഷത, അയാളുടെ സാക്ഷാൽ പ്രകൃതിസ്ഥിതി, അയാൾ ശ്വാസംകഴിച്ചു ജീവിക്കുന്ന വായുമണ്ഡലം
തന്നെ, അധികാരത്തിൻപേരിലുള്ള ബഹുമാനമാണെന്നുള്ളതു മറക്കരുതു്. ഇതു് അലംഘ്യമാണു്; തടസ്സത്തിനാവട്ടെ നിബന്ധനയ്ക്കാവട്ടെ അവിടേക്ക് കടക്കുവാൻ അനുവാദമില്ല. അയാളുടെ ദൃഷ്ടിയിൽ, നിശ്ചയമായും, പള്ളിവകയായ അധികാരമാണു് മറ്റെല്ലാറ്റിലും വെച്ചു പ്രധാനം; അയാൾ മതനിഷ്ഠനാണു്, പ്രാകൃതനാണു്, മറ്റു വിഷയങ്ങളിലെല്ലാമെന്നപോലെ ഈ കാര്യത്തിലും കണിശക്കാരനാണു്. അയാളുടെ ദൃഷ്ടിയിൽ, ഒരു മതാചാര്യൻ ഒരിക്കലും അബദ്ധം പ്രവർത്തിക്കാതെയുള്ള ഒരു മനസ്സാണു്; ഒരു കന്യകാമഠസ്ത്രീ ഒരിക്കലും പാപംചെയ്യാത്ത ഒരു ജീവിയാണു്; അവർ ഈ ലോകത്താൽ ബാധിക്കപ്പെടാത്തവിധം ചുമർക്കൂടിനുള്ളിൽ നില്ക്കുന്ന ആത്മാവുകളത്രേ—ആ ചുമർക്കൂട്ടിൽ സത്യത്തിനു ഗതാഗതം ചെയ്യാനല്ലാതെ മറ്റൊന്നിനുവേണ്ടിയും തുറക്കാത്ത ഒരു വാതിലേ ഉളളൂ.
കന്യകാമഠസ്ത്രീയെ കണ്ട ഉടനെ അയാൾ ആദ്യം ചെയ്വാൻ പുറപ്പെട്ടതു പിന്നോക്കം മാറിക്കളയാനാണു്.
പക്ഷേ, അയാളെ അവിടെത്തന്നെ കെട്ടിയിടുകയും പിന്നോക്കം മാറുന്നതിനു പകരം മുൻപോട്ടു് നടത്തുകയും ചെയ്ത മറ്റൊരു മുറകൂടി ഉണ്ടായിരുന്നു. അയാൾ പിന്നത്തെ ആലോചനയിൽ അവിടത്തന്നെ നിന്നു് ഏതായാലും ഒരു ചോദ്യം ചോദിച്ചുനോക്കുവാൻ ഒരുങ്ങി.
ജനിച്ചതിൽപിന്നെ ഒരിക്കലും ഒരിക്കലും ഒരു നുണയും പറഞ്ഞിട്ടില്ലാത്ത സിസ്റ്റർ സിംപ്ലിസാണിതു്. ഴാവേർക്ക് അതറിയാം; അതുകാരണം അയാൾ ആ കന്യകാമഠസ്ത്രീയെ വളരെ ബഹുമാനിച്ചിട്ടാണു്.
‘സഹോദരി,’ അയാൾ പറഞ്ഞു. ‘ഈ മുറിയിൽ നിങ്ങൾ മാത്രമേ ഉളളൂ?’
ഭയങ്കരമായ ഒരു നിമിഷം അവിടെ ആവർഭവിച്ചു; ആ സമയത്തു മുഴുവനും പടികാവല്ക്കാരിക്ക് താൻ മോഹാലസ്യപ്പെട്ടുപോയേക്കുമോ എന്നു തോന്നുമാറു് ഉള്ളു കിടന്നുപിടിച്ചു.
കന്യകാമഠസ്ത്രീ ഉത്തരം പറയാൻ നാക്കെടുത്തു; അവൾ പറഞ്ഞു: ‘അതേ.’
‘എന്നാൽ,’ ഴാവേർ തുടർന്നു പറഞ്ഞു, ‘ഞാൻ ശാഠ്യം പിടിക്കുന്നതിൽ എനിക്കു നിങ്ങൾ മാപ്പുതരണം; ഇതു് എന്റെ മുറയാണു്; നിങ്ങൾ ഇന്നു വൈകുന്നേരം ഒരാളെ—ഒരു പുരുഷനെ—കാണുകയുണ്ടായില്ല, അവൻ ചാടിപ്പോയി; ഞങ്ങൾ അവനെ അന്വേഷിക്കുകയാണു്—ഴാങ് വാൽഴാങ്, നിങ്ങൾ അവനെ കണ്ടിട്ടില്ലേ?’
കന്യകാമഠസ്ത്രീ മറുപടി പറഞ്ഞു: ‘ഇല്ല.’
അവൾ നുണ പറഞ്ഞു. ഒന്നു കഴിഞ്ഞിട്ടു് ഒന്നായി, രണ്ടു തവണ ശരിക്കു യാതൊരു സങ്കോചവും കൂടാതെ, തന്നെത്തന്നെ ബലികൊടുക്കുമ്പോഴത്തെ മാതിരി, അവൾ നുണ പറഞ്ഞു.
‘എനിക്കു മാപ്പുതരണം.’ ഴാവേർ പറഞ്ഞു; ആദരപൂർവം തലകുനിച്ച് അയാൾ പിന്നോക്കം മാറി.
അല്ലയോ തപസ്വിനിയായ കന്യകേ! നിങ്ങൾ വളരെക്കാലമായി ഈ ലോകത്തെ വിട്ടിരിക്കുന്നു; നിങ്ങൾ ജ്ഞാനവിഷയത്തിൽ നിങ്ങളുടെ സഹോദരിമാരായ നിത്യകന്യകമാരേയും നിങ്ങളുടെ സഹോദരന്മാരായ ദേവന്മാരേയും ചേർന്നു കഴിഞ്ഞു; ഈ അസത്യം സ്വർഗത്തിൽ നിങ്ങളുടെ പുണ്യകർമങ്ങളുടെ കൂട്ടത്തിൽ കിടക്കട്ടെ.
കന്യകാമഠസ്ത്രീയുടെ വാക്ക് ഴാവേർക്ക് അത്രയും തീർച്ചയുള്ള ഒന്നായിരുന്നു; അപ്പോൾ കെടുത്തിക്കളഞ്ഞതും മേശപ്പുറത്തിരുന്നു് അപ്പോഴും പുകയുന്നതുമായ മെഴുതിരിയുടെ അസാധാരണ മട്ടു് അയാൾ സൂക്ഷിക്കുകകൂടി പിന്നെ ചെയ്തില്ല. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ, ഒരാൾ, മരങ്ങളുടെയും മഞ്ഞിൻമൂടലുകളുടേയും ഇടയിലൂടെ ക്ഷണത്തിൽ എം. പട്ടണത്തിൽനിന്നു പാരിസ്സിലേക്ക് പോയിരുന്നു. ആ മനുഷ്യൻ ഴാങ് വാൽഴാങ്ങാണു്. വഴിക്കുവെച്ച് എത്തിമുട്ടിയ ചില വണ്ടിക്കാരുടെ വാമൊഴികൊണ്ടു് അയാൾ ഒരു ഭാണ്ഡം കൊണ്ടുപോയിരുന്നു എന്നു സ്ഥാപിക്കപ്പെട്ടു; അയാൾ കൂലിക്കാർക്കു ചേർന്ന ഒരു മുറുക്കൻകുപ്പായമാണിട്ടിരുന്നതു് എന്നും തെളിഞ്ഞു. അതു് അയാൾക്കെവിടെന്നുനിന്നു കിട്ടി? ആരും ഇതേവരെ കണ്ടുപിടിച്ചിട്ടില്ല. പക്ഷേ, വ്യസായശാലയ്ക്കു ചേർന്ന രോഗിപ്പുരയിൽകിടന്നു ഒരു വയസ്സനായ കൂലിപ്രവൃത്തിക്കാരൻ മരിക്കുകയുണ്ടായി. അയാൾക്കു തന്റെ മുറുക്കൻകുപ്പായിമല്ലാതെ മറ്റൊന്നും മുതലില്ലായിരുന്നു. ഒരു സമയം ഇതു് ആ ഒന്നായിരിക്കാം.
ഫൻതീനെപ്പറ്റി ഒരു വാക്കുകൂടെ.
നമുക്കെല്ലാവർക്കും ഒരമ്മയുണ്ടു്—ഭൂമി. ഫൻതീനെ ആ അമ്മയെ ഏല്പിച്ചു.
പാവങ്ങൾക്കായി ഴാങ് വാൽഴാങ് കൊടുത്തുംവെച്ചുപോയ പണത്തിൽനിന്നു കഴിയുന്നതും ഭാഗം സഭാബോധകൻ സൂക്ഷിച്ചുവെച്ചു; ആ ചെയ്തതു ധർമമാണെന്നായിരുന്നു അയാളുടെ വിചാരം; ഒരു സമയം അതങ്ങനെത്തന്നെയായിരിക്കാം. ആരാണു് അതിൽ ചോദിപ്പാനുള്ളതു? ഒരു തടവുപുള്ളിയും ഒരു തെണ്ടി സ്ത്രീയും. അങ്ങനെയാണു് വളരെ താഴ്‌ന്നതരം ശവസംസ്കാരംകൊണ്ടു് ഫൻതീനെപ്പറ്റിയുള്ള ചുമതല അയാൾ നിർവഹിച്ചതു്; ഇരപ്പാളിയുടെ ശവക്കുഴി എന്ന നിലയിൽ അറിയപ്പെടുന്ന അത്യാവശ്യകാര്യംകൊണ്ടു് ആ ഭാരം തീർന്നു.
അങ്ങനെ, ആർക്കും, എല്ലാവർക്കും, ഉള്ളതുമായ ശ്മശാനഭൂമിയുടെ സൌജന്യമായി കിട്ടുന്ന മൂലയിൽ ഫൻതീൻ സംസ്കരിക്കപ്പെട്ടു; അവിടെയാണു് പാവങ്ങൾ കാണാതാകുന്നതു്. ഭാഗ്യത്തിനു്, ആത്മാവിനെ വീണ്ടും അവിടെച്ചെന്നു കണ്ടുപിടിക്കാമെന്നു് ഈശ്വരനറിയാം. കൈയിൽ വന്ന ആദ്യത്തെ അസ്ഥസഞ്ചയത്തിനിടയിൽ ഫൻതീൻ മറയ്ക്കപ്പെട്ടു; ചാരത്തിന്റെ സമ്മിശ്രതയ്ക്ക് അവൾ വഴിപ്പെട്ടു; അവൾ പൊതുജനങ്ങൾക്കുള്ള ശവക്കുഴിയിൽ ചെന്നുവീണു. അവളുടെ ശവക്കുഴി അവളുടെ കിടക്കയ്ക്കു സമമായിരുന്നു.