images/hugo-8.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
1.8.4
അധികാരം അതിനുള്ളിൽ അവകാശങ്ങളെ വീണ്ടും എടുത്തുപിടിക്കുന്നു

ആ മനുഷ്യനിൽനിന്നു മെയർ തന്നെ പിടിച്ചുപറിച്ചു കൊണ്ടുപോന്നതിനു ശേഷം, അന്നേവരെ ഫൻതീൻ ഴാവേറെ കാണുകയുണ്ടായിട്ടില്ല. അസ്വസ്ഥമായ അവളുടെ തലച്ചോറിനു യാതൊന്നും മനസ്സിലായില്ല; അയാൾ അവളെ കൊണ്ടു പോവാൻ വന്നിരിക്കയാണെന്നുമാത്രം അവൾക്കു തോന്നി; അതിൽ അവൾക്കു സംശയമുണ്ടായില്ല. അവൾക്ക് ആ ഭയങ്കരമുഖം കണ്ടു സഹിക്കാൻ കഴിഞ്ഞില്ല. അവളുടെ ജീവൻ പോയ്പോകുന്നതുപോലെ തോന്നി; അവൾ രണ്ടു കൈകൊണ്ടു് മുഖം പൊത്തി കഠിനമായ വേദനയോടുകൂടി നിലവിളിച്ചു. ‘മൊസ്സ്യു മദലിയെൻ, എന്നെ രക്ഷിക്കണേ!’

ഴാങ് വാൽഴാങ്—ഞങ്ങൾ ഇനി അയാളെ മറ്റൊന്നുംകൊണ്ടും വിളിക്കുന്നില്ല—എഴുന്നേറ്റു. സൌമ്യതരവും ശാന്തതരവുമായ ഒരു ശബ്ദത്തിൽ അയാൾ ഫൻതീനോടു പറഞ്ഞു: ‘പേടിക്കേണ്ട; നിങ്ങളെ അന്വേഷിച്ചല്ല അയാൾ വന്നിട്ടുള്ളതു്.’

എന്നിട്ടു് അയാൾ ഴാവേറെ നോക്കി പറഞ്ഞു: ‘നിങ്ങളുടെ ആവശ്യം എനിക്കു മനസ്സിലായി.’

ഴാവേർ മറുപടി പറഞ്ഞു: ‘അതു വേഗമാവട്ടെ!’

ഈ വാക്കുകളോടുകൂടി വന്ന ഉച്ചാരണവിശേഷത്തിൽ അനിർവചനീയമാം വിധം ക്ഷുഭിതവും ഭയങ്കരവുമായി എന്തോ ഒന്നുണ്ടായിരുന്നു. ഴാവേർ പറഞ്ഞതു് ‘അതു വേഗമാവട്ടെ!’ എന്നല്ല, ‘അതു് വേഗ്ഗാവ്ട്ടെ എന്നാണു്.’

ഒരു വർണശാസ്ത്രത്തിനും ആ ഉച്ചരിക്കപ്പെട്ട ശബ്ദം ശരിക്കെഴുതിക്കാണിക്കാവുന്നതല്ല; അതു മനുഷ്യർ സംസാരിക്കാറുള്ള വാക്കല്ലാതായി; അതൊരു ഗർജ്ജനമായിരുന്നു.

പതിവുമട്ടൊന്നും അയാൾ അന്നു കാണിച്ചില്ല; അയാൾ കാര്യത്തിലേക്കു കടന്നില്ല; അയാൾ കല്പന എടുത്തു കാട്ടിയില്ല. അയാളുടെ ദൃഷ്ടിയിൽ ഴാങ് വാൽഴാങ് ഒരു തരം അസാധാരണനായ എതിരാളിയത്രേ; ആ എതിരാളിയെ കടന്നു പിടിക്കാൻ പാടില്ല; അഞ്ചു കൊല്ലത്തോളം കൈയിൽ കിടന്നിട്ടു പിടിച്ചുമറിച്ചിടാൻ സാധിച്ചിട്ടില്ലാത്തവിധം അത്ര സൂത്രം കൂടിയ ഒരു ഗുസ്തിക്കാരനാണതു്. ഈ പിടിക്കൽ ഒരു പ്രാരംഭപ്രക്രിയയല്ല. ഒരവസാനച്ചടങ്ങാണു്. അയാൾ ഇങ്ങനെ പറയുക മാത്രമേ ചെയ്തുള്ളു: ‘അതു വേഗമാവട്ടെ!’

ഇങ്ങനെ പറഞ്ഞപ്പോൾ, അയാൾ ഒരടി മുൻപോട്ടു വെക്കുകയെങ്കിലും ഉണ്ടായിട്ടില്ല. അയാൾ ഴാങ് വാൽഴാങ്ങിന്റെ നേരെ നോട്ടം വീശിയെറിഞ്ഞു: മുറുക്കിപ്പിടിക്കാനുള്ള ഒരു ചൂണ്ടക്കൊളുത്തുപോലെയാണു് അതയാൾ എടുത്തു ചാട്ടിയതു്; അതറിഞ്ഞു ഭാഗ്യംകെട്ട മനുഷ്യരെ അയാൾ പിടിച്ചുവലിച്ചുകൊണ്ടു വരുക പതിവാണു്.

രണ്ടു മാസം മുൻപു് തന്റെ എല്ലുകൾക്കുള്ളിലേക്കുകൂടി തുളഞ്ഞുകയറിയതായി ഫൻതീൻ അനുഭവിച്ചറിഞ്ഞതു് ഈ നോട്ടമാണു്.

ഴാവേറുടെ ഈ ഗർജ്ജനം കേട്ട ഫൻതീൻ ഒരുക്കൽക്കൂടി കൺമിഴിച്ചു. പക്ഷേ, മെയർ അവിടെയുണ്ടായിരുന്നു; അവൾക്കു പേടിക്കാനെന്താണു്?

ഴാവേർ മുറിയുടെ നടുവിലേക്കു ചെന്നു്, ഉച്ചത്തിൽ പറഞ്ഞു: ‘ഇതാ കണ്ടില്ലേ! നീ വരുന്നുവോ?’

ആ ഭാഗ്യംകെട്ട സ്ത്രീ ചുറ്റും നോക്കി. കന്യകാമഠസ്ത്രീയും മെയറുമല്ലാതെ മറ്റാരും അവിടെ ഉണ്ടായിരുന്നില്ല. ആ ‘നീ’ എന്ന നികൃഷ്ടവാക്ക് ആരേ ഉദ്ദേശിച്ചു പറഞ്ഞതായിരിക്കാം! അവളെ മാത്രം അവൾ വിറച്ചു.

ഉടനെ അഭൂതൂപൂർവമായ ഒരു സംഭവം അവൾ കണ്ടു; അതേ, തന്റേടം മറിഞ്ഞ അവളുടെ എത്ര വലിയ മാേഹാലസ്യത്തിലും അങ്ങനെയുള്ള മറ്റൊന്നും ഉണ്ടായിട്ടില്ലാത്തവിധം അതു് അത്രമേൽ അഭൂതപൂർവമായിരുന്നു.

പൊല്ലീസ്സൊറ്റുകാരനായ ഴാവേർ മെയറുടെ കഴുത്തുപട്ടമേൽ കടന്നു പിടികൂടുന്നതു് അവൾ കണ്ടു; മെയർ ബഹുമാനപൂർവം തല കുനിച്ചതായി അവൾ കണ്ണുകൊണ്ടു് കണ്ടു. ലോകത്തിന്റെ അവസാനമായി എന്നവൾക്കു തോന്നി.

ഴാവേർ വാസ്തവത്തിൽ ഴാങ് വാൽഴാങ്ങിന്റെ കഴുത്തുപട്ടമേൽ മറുകിപ്പിടിച്ചിരിക്കുന്നു.

‘മൊസ്സ്യു മെയർ!’ ഫൻതീൻ നിലവിളിച്ചു.

ഴാവേർ തന്റെ തൊണ്ണു മുഴുവനും പുറത്തു കാണിക്കുന്നതായ ആ ഭയങ്കരച്ചിരികളിൽ ഒന്നു പെട്ടെന്നു പൊട്ടിച്ചിരിച്ചു.

‘ഇനി ഇവിടെ മൊസ്സ്യു മേയർ എന്നൊരാൾ ഇല്ല!’

തന്റെ പുറംകുപ്പായത്തിന്റെ കഴുത്തുപട്ടമേൽ മുറുക്കിപ്പിടിച്ചിട്ടുള്ള കൈ വിടുർത്താവാൻ ഴാങ് വാൽഴാങ് ശ്രമമൊന്നും ചെയ്തില്ല. അയാള് പറഞ്ഞു: ‘ഴാവേർ—’ ഴാവേർ അയാളെ തടഞ്ഞു പറഞ്ഞു, ‘എന്നെ മിസ്റ്റർ ഇൻസ്പെക്ടർ എന്നു വിളിക്കുക.’

‘മൊസ്സ്യു’ ഴാങ് വാൽഴാങ് പറഞ്ഞു, ‘എനിക്കു നിങ്ങളോടു ഗൂഢമായി ഒരു വാക്കു പറഞ്ഞാൽ കൊള്ളാമെന്നുണ്ട്.

‘ഉറക്കെ! ഉള്ളതു് ഉറക്കെ പറയുക!’ ഴാവേർ മറുപടി പറഞ്ഞു:‘എനിക്കു നിങ്ങളോടു് ഒരു കാര്യം അപേക്ഷിക്കാനുണ്ട്—’

‘ഉറക്കെപ്പറയണമെന്നു് ഞാൻ നിങ്ങളോടാവശ്യപ്പെടുന്നു.’

‘പക്ഷേ, നിങ്ങൾ മാത്രമേ അതു കേൾക്കാൻ പാടുള്ളു—’

‘അതുകൊണ്ടു് എനിക്കെന്തു വ്യത്യാസമാണു് വരാനുള്ളതു? ഞാൻ കേൾക്കുകയില്ല.’

ഴാങ് വാൽഴാങ് അയാളെ നോക്കി; വേഗത്തിലും ഒരു താഴ്‌ന്ന സ്വരത്തിലും പറഞ്ഞു: ‘എനിക്ക് ഒരു മൂന്നു ദിവസത്തെ അവധി തരൂ! ഈ ഭാഗ്യംകെട്ട സ്ത്രീയുടെ കുട്ടിയെ പോയി കൂട്ടിക്കൊണ്ടുവരാൻവേണ്ടി മൂന്നു ദിവസം. എന്താണെതിനു ചെയ്യേണ്ടതെന്നു വെച്ചാൽ അതു ഞാൻ ചെയ്യാം. വേണമെങ്കിൽ നിങ്ങൾ എന്റെകൂടെ വരുക.’

‘എന്നെ കളിപ്പിച്ചുനോക്കുകയാണ്!’ ഴാവേർ ഉച്ചത്തിൽ പറഞ്ഞു: ‘ആട്ടെ വരൂ, അത്ര വിഡ്ഢിയാണു് താനെന്നു വിചാരിച്ചിട്ടില്ല. ചാടിപ്പോവാൻ മൂന്നു ദിവസത്തെ അവധി തരുവാൻ താൻ എന്നോടാവശ്യപ്പെടുന്നു! അതു് ആ പെണ്ണിന്റെ കുട്ടിയെ കൂട്ടിക്കൊണ്ടുവരാനാണെന്നു പറയുന്നു! ഹാ!ഹാ! തരക്കേടില്ല. നിശ്ചയമായും ഇതിൽ നല്ല നേരംപോക്കുണ്ടു്.’

ഫൻതീന്നു് ആസകലം ഒരു വല്ലാത്ത വിറ കയറി.

‘എന്റെ കുട്ടി,’ അവൾ നിലവിളിച്ചു, ‘എന്റെ കുട്ടിയെ പോയി കൂട്ടിക്കൊണ്ടു വരാൻ! അപ്പോൾ അവൾ ഇവിടെയില്ല! എന്നോടു പറയൂ, എന്റെ സഹോദരി; കൊസെത്തെവിടെയാണു്? എനിക്കെന്റെ കുട്ടിയെ കിട്ടണം മൊസ്സ്യു മദലിയെൻ! മൊസ്സ്യു മെയർ!’

ഴാവേർ നിലത്തൊരു ചവിട്ടു ചവിട്ടി.

‘ഇതാ ഇനി മറ്റേ ജന്തുവിന്റെ പുറപ്പാടായി! എടി പെണ്ണേ, നീ കുറച്ചുനേരം അവിടെ മിണ്ടാതെ കിടക്കുമോ? ഈ സ്ഥലം ഒട്ടുകൊളളാം—തടവുപുള്ളികൾ ഇവിടെ മജിസ്ട്രേറ്റുമാരാണു്; ഇരപ്പാളിച്ചികൾ തമ്പുരാട്ടിമാരെപ്പോലെ ശുശ്രൂഷിക്കപ്പെടുന്നു! പക്ഷേ, ഇതൊക്കെ ഇപ്പോൾ മാറ്റിക്കളയുന്നുണ്ടു്; നേരം വൈകി!’

അയാൾ സാകുതമായി ഫൻതീനെ സൂക്ഷിച്ചുനോക്കി; ഒരിക്കൽക്കൂടി ഴാങ് വാൽഴാങ്ങിന്റെ കണ്ഠവസ്ത്രവും ഉൾക്കുപ്പായവും കഴുത്തുപട്ടയും മുറുക്കെപ്പിടിച്ച് അയാൾ തുടർന്നു പറഞ്ഞു: ‘ഞാൻ പറഞ്ഞുതരുന്നു. ഇവിടെ മൊസ്സ്യു മദലിയെനുമില്ല, മൊസ്സ്യു മെയറുമില്ല. ഒരു കള്ളനുണ്ടു്. ഒരു പിടിച്ചുപറിക്കാരൻ, ഴാങ് വാൽഴാങ് എന്നുപോരായ ഒരു തടവുപുള്ളി! അവനെ എനിക്കെന്റെ പിടിയിൽ കിട്ടുകയും ചെയ്തു! അതാണു് കഥ!’

ഫൻതീൻ ഒരുക്കിൽ ചാടിയെണീറ്റു വെറുങ്ങലിച്ച തന്റെ കൈകളാൽ തന്നെത്തന്നെ താങ്ങിക്കൊണ്ടു കിടക്കയിലിരുന്നു! അവൾ ഴാങ് വാൽഴാങ്ങിനെ സൂക്ഷിച്ചുനോക്കി! അവൾ ആ കന്യകാമഠസ്ത്രീയെ സൂക്ഷിച്ചുനോക്കി; പറയാനെന്ന പോലെ അവൾ വായ തുറന്നു; അവളുടെ തൊണ്ടയ്ക്കടിയിൽനിന്നു് ഒരു ഞെരുക്കം പുറപ്പെട്ടു; അവളുടെ പല്ലുകൾ കിറുകിറുത്തു; അപസ്മാരവികൃതിയിലെന്ന പോലെ കൈവിരലുകൾ മലർക്കെത്തുറന്നുകൊണ്ടും, മുങ്ങിച്ചാവാൻ പോകുന്ന ഒരുവന്റെ മട്ടിൽ സംഭ്രമത്തോടുകൂടി തപ്പിക്കൊണ്ടും, മരണവേദനയിൽ അവൾ കൈനീട്ടി, പെട്ടെന്നു് അവൾ തലയണയിന്മേൽ വിരണ്ടുവീണു.

അവളുടെ തല, കട്ടിലിന്റെ തലപ്പലകയിന്മേൽ അടിച്ചു. തുറന്നുപോയ വായോടും തുറച്ചുനോക്കുന്നവയും ഒന്നും കാണാത്തവയുമായ കണ്ണുകളോടുംകൂടി മാറത്തേക്കു തൂങ്ങിവീണു.

അവൾ മരിച്ചുപോയി.

പിടിച്ചുനിർത്തുന്നതായ ഴാവേറുടെ കൈയിനെ ഴാങ് വാൽഴാങ് കടന്നുപിടിച്ചു. വെറും ഒരു പിഞ്ചുകുട്ടിയുടെതെന്നപോലെ വിരൽ നിവർത്തി, അയാൾ ഴാവേറോടു പറഞ്ഞു; ‘നിങ്ങൾ ആ സ്ത്രീയെ കൊന്നുകളഞ്ഞു.’

‘ഇതവസാനിപ്പിക്കക!’ കലശലായി ശുണ്ഠിയെടുത്തു് ഴാവേർ അലറി; ‘ഞാനിവിടെ തർക്കം കേൾക്കാൻവേണ്ടി വന്നതല്ല. അതൊക്കെ നമുക്കു ലാഭം പിടിക്കുക: ഭടന്മാർ താഴത്തുണ്ടു്; നേരെ നടന്നോളു, ക്ഷണത്തിൽ അല്ലെങ്കിൽ നിങ്ങൾക്കു കൈയാമം കിട്ടും.’

ആ മുറിയുടെ അറ്റത്തു് ഒരു പഴയ ഇരിമ്പുകട്ടിലുണ്ടു്; അതു വല്ലാതെ തകർന്നുകഴിഞ്ഞിരുന്നു; ദീനക്കാരെ കാത്തിരിക്കുമ്പോൾ കന്യകാമഠസ്ത്രീകൾക്ക് അതൊരു മടക്കുകട്ടിലായി ഉപയോഗപ്പെടാറുണ്ടു്. ഴാങ് വാൽഴാങ് ആ കട്ടിലിന്റെ അടുക്കലേക്കു ചെന്നു; ഒരു നിമിഷംകൊണ്ടു് അതിന്റെ തലയ്ക്കൽ ഭാഗത്തുള്ള ഇരിമ്പുസാമാനം മുഴുവൻ വലിച്ചെടുത്തു—അതു വല്ലാതെ പഴയതായിരുന്നു; അയാളുടേതുപോലുള്ള ഒരു കൈയിനു് അതു് എളുപ്പത്തിൽ കഴിയും—ഒരു പന്തീരാൻവടിപോലെ അതിന്റെ പ്രധാനഭാഗം കൈയിലാക്കി; എന്നിട്ടു ഴാവേറെ ഒന്നു നോക്കി. ഴാവേർ വാതില്ക്കലേക്കു മടങ്ങിപ്പോയി. തന്റെ ഇരിമ്പുവടി ആയുധമാക്കിപ്പിടിച്ച് ഴാങ് വാൽഴാങ് ഫൻതീന്റെ കട്ടിൽ കിടക്കുന്നേടത്തേക്കു ചെന്നു. അവിടെ എത്തിയിട്ടു് അയാൾ തിരിഞ്ഞു നോക്കി. കഷ്ടിച്ചു കേൾക്കാവുന്ന ഒരു സ്വരത്തിൽ ഴാവേറോടു പറഞ്ഞു: ‘ഈ സമയത്തു് എന്നെ ഉപദ്രവിക്കരുതെന്നു ഞാൻ പറഞ്ഞുതരുന്നു.’

ഒരു കാര്യം തീർച്ചയാണു്; അതെന്തെന്നാൽ, ഴാവേർ വിറച്ചുപോയി.

പട്ടാളക്കാരെ വിളിച്ചുവരുത്തിയാലോ എന്നയാൾക്കു തോന്നി; പക്ഷേ, ഴാങ് വാൽഴാങ് ആ തഞ്ചത്തിൽ ചാടിപ്പോയി എന്നുവരാം; അതുകൊണ്ടു് അയാള്‍ അവിടെ നിന്നു; വടിയുടെ തല മാറിപ്പിടിച്ചു; ഴാങ് വാൽഴാങ്ങിന്റെ മേൽനിന്നു കണ്ണെടുക്കാതെ വാതില്ക്കട്ടിളമേൽ ചാരി നിന്നു.

ഴാങ് വാൽഴാങ് കട്ടിലിന്റെ തലയ്ക്കൽഭാഗത്തുള്ള ആണിമേൽ കൈമുട്ടു കുത്തി, തന്റെ നെറ്റിത്തടം കൈകൊണ്ടു താങ്ങി, അവിടെ മലർന്നുകിടക്കുന്ന ഫൻതീന്റെ അനക്കമറ്റ ശരീരത്തെ നോക്കിക്കൊണ്ടു് ആലോചനയിൽ മുഴുകി. ഇങ്ങനെ, മിണ്ടാതെ, മനോരാജ്യത്തിൽ മഗ്നനായി, വ്യക്തമായിത്തന്നെ ഈ ലോകത്തെസംബന്ധിച്ച യാതൊന്നിലും മനസ്സില്ലാതെ, കുറച്ചിട നിന്നു. അയാളുടെ മുഖത്തും ഭാവത്തിലും അനിർവചനീയമായ അനുകമ്പയല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. ഈ ധ്യാനം കുറിച്ചിട ഉണ്ടായതിനുശേഷം അയാൾ ഫൻതീന്റെ അടുക്കലേക്കു കുനിഞ്ഞു; ഒരു താഴ്‌ന്ന സ്വരത്തിൽ അയാൾ എന്തോ അവളൊടു പറഞ്ഞു.

എന്താണു് അയാൾ അവളോടു പറഞ്ഞതു്? ഈ അധിക്ഷേപിക്കപ്പെട്ട മനുഷ്യൻ ആ മരിച്ചുപോയ സ്ത്രീയോടു് എന്തു പറയാനാണു്? ആ വാക്കുകൾ എന്തായിരിക്കും? ഭൂമിയിൽ ആരും അതു കേട്ടിട്ടില്ല. ആ മരിച്ചുപോയ സ്ത്രീ കേട്ടിരിക്കുമോ? ഉള്ളിൽത്തട്ടുന്ന ചില ചിത്തഭ്രമങ്ങളുണ്ടു്; അവ, പക്ഷേ, മഹാത്മ്യമേറിയ സത്യവാസ്ഥകളാണു്. സംശയത്തിനു വകയില്ലാത്ത ഒരു കാര്യം ഇതാണു്; ആ സംഭവം കണ്ടിട്ടുള്ള ഏകസാക്ഷിയായ സിസ്റ്റർ സിംപ്ലീസ്, ആ സമയത്തു്, ഴാങ് വാൽഴാങ് ഫൻതീന്റെ ചെകിട്ടിൽ എന്തോ മന്ത്രിച്ച ആ സമയത്തു്, ആ വിളർത്ത ചുണ്ടുകളിലും ശവക്കല്ലറയിലെ അത്ഭുതാവസ്ഥയാൽ നിറയപ്പെട്ട ആ മങ്ങിയ കണ്ണുകളിലും അനിർവചനീയമായ ഒരു പുഞ്ചിരി പ്രകാശിച്ചതു വ്യക്തമായി കണ്ടുവെന്നു പലപ്പോഴും പറഞ്ഞിട്ടുണ്ടു്.

ഴാങ് വാൽഴാങ് രണ്ടു കൈകൊണ്ടും ഫൻതീന്റെ ശിരസ്സു താങ്ങിയെടുത്തു് ഒരമ്മ തന്റെ കുട്ടിയെ എന്നപോലെ തലയണയിന്മേൽ നേരെ കിടത്തി; എന്നിട്ടു് അവളുടെ ഉൾക്കുപ്പായത്തിന്റെ കുടുക്കഴിച്ചു; അവളുടെ തലമുടി തൊപ്പിയുടെ ഉള്ളിലേക്കു പതുക്കെ തലോടിയിറക്കി. അതു കഴിഞ്ഞിട്ടു് കണ്ണടപ്പിച്ചു.

ആ സമയത്തു് ഫൻതീന്റെ മുഖം അത്ഭുതകരമായവിധം പ്രകാശിച്ചു.

മഹത്തായ തേജസ്സിലേക്കുള്ള പ്രവേശത്തെ സൂചിപ്പിക്കുന്ന മരണം.

ഫൻതീന്റെ കൈ കട്ടിലിന്റെ ഒരു വശത്തു തൂങ്ങിക്കിടന്നിരുന്നു. ഴാങ് വാൽഴാങ് ആ കൈയിന്റെ മുൻപിൽ മുട്ടകുത്തി; അതു പതുക്കെ പൊന്തിച്ച്; അതിനെ ചുംബിച്ചു. എന്നിട്ടു് അയാൾ എണീറ്റു, ഴാവേറെ നോക്കി.

‘ഇതാ’ അയാൾ പറഞ്ഞു, ‘ഞാൻ നിങ്ങൾ പറയുന്നേടത്തേക്കു പോരാം.’

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 1, Part 8; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.