വേദനയോടുകൂടിയ നെപ്പോളിയന്റെ അമ്പരപ്പു് അതിപ്രസിദ്ധമാണു്. ഗ്രൂഷിയെ കരുതിയിരുന്നു; ബ്ലൂഷേർ വരുന്നു. ആയുസ്സിനു പകരം മരണം.
ഈശ്വരവിധിക്ക് ഇങ്ങനെ ചില തിരിച്ചൽ തിരിയാനുണ്ടു്; ലോകത്തിനൊട്ടുക്കുമുള്ള സിംഹാസനം കാത്തിരുന്നു; മുൻപിൽ കണ്ടതോ സെയിന്റു് ഹെലിന. [33]
ബ്ലൂഷേരുടെ സഹായകനായ ബ്ല്യൂളോവിനു വഴികാട്ടിയിരുന്ന ആ ആട്ടിടയക്കുട്ടി, പ്ലാൻസ്വാവിന്റെ പടിവാരത്തിലൂടെ എന്നതിനു പകരം, ഫ്രീഷ്മോങ്ങിന്റെ മുകളിലുള്ള കാട്ടിലൂടെ ഇറങ്ങിക്കൊൾവാനാണു് അയാളോടു് ഉപദേശിച്ചിരുന്നതെങ്കിൽ, ഒരു സമയം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആകൃതി മാറിപ്പോകുമായിരുന്നു. നെപ്പോളിയൻ വാട്ടർലൂ യുദ്ധം ജയിക്കുമായിരുന്നു. പ്ലാൻസ്ന്വാവിന്റെ അടിവാരത്തിലൂടെയല്ലാതെ മറ്റേതു വഴിക്കായാലും പ്രഷ്യൻസൈന്യം കുതിരപ്പട്ടാളത്തിനു കടക്കാൻ വയ്യാത്ത ഒരു മലങ്കുഴിയിൽ പെടും, ബ്ല്യൂളോ എത്തുമായിരുന്നില്ല.
ഒരു മണിക്കൂർകൂടി താമസിച്ചുപോയാൽ ബ്ലൂഷേർ ഒരിക്കലും വെല്ലിങ്ടനെ ജീവനോടുകൂടി കാണുമായിരുന്നില്ലെന്നു പ്രഷ്യൻസേനാപതിയായ മ്ഫ്ളിങ്ങ് തീർത്തുപറയുന്നു. ‘യുദ്ധം തോറ്റുകഴിഞ്ഞു.’
ഇനി കാണാവുന്നതുപോലെ, ബ്ല്യൂളോവിന് എത്തേണ്ട സമയമായി. എന്നല്ല, അയാൾ വളരെയധികം താമസിച്ചുപോയി. രാത്രിയിൽ അയാൾ ദിയോങ്ങ്-ല്-മോങ്ങിൽ പാളയമടിച്ചു. പ്രഭാതത്തോടുകൂടി അവിടെനിന്നു പുറപ്പെട്ടു; പക്ഷേ, നിരത്തിലൂടെ നടക്കാൻ വയ്യായിരുന്നു; അയാളുടെ സൈന്യവകുപ്പുകൾ ചളിയിൽ പൂഴ്‌ന്നു, വണ്ടിച്ചാലുകൾ പീരങ്കിച്ചക്രങ്ങളുടെ അരടവരെ ചെന്നു. എന്നല്ല, അയാൾക്കു ഡയിൽനദിയുടെ ആ ഇടുങ്ങിയ വാവർപ്പാലത്തിന്മേലുടെ കടക്കേണ്ടി വന്നു; പാലത്തിലേക്കുള്ള തെരുവു ഫ്രാൻസുകാർ ചൂട്ടിരുന്നു; അതിനാൽ കത്തിയെരിയുന്ന രണ്ടു വരി വീടുകളുടെ നടുവിലൂടെ പോവാൻ വയ്യാത്തതുകൊണ്ടു്,തിയ്യു മുഴുവനും കത്തിയാറുന്നതുവരെ താമസിക്കേണ്ടിവന്നു. ബ്യൂളോവിന്റെ മുന്നണിക്ക് ഉച്ചയോടുകൂടിയ ഷാപ്പേൽ-സാങ്ങ്-ലാംബെറിൽ എത്തിച്ചേരാൻ കഴിഞ്ഞുള്ളൂ.
രണ്ടു മണിക്കൂർ മുൻപു് യുദ്ധം ആരംഭിച്ചിരുന്നു എങ്കിൽ, നാലുമണിക്കു മുൻപായി സകലവും അവസാനിക്കുകയും, ബ്ലൂഷേർ ചെന്നു നെപ്പോളിയൻ വിജയം നേടിയ യുദ്ധത്തിൽ മരിച്ചുപോകയും ചെയ്യുമായിരുന്നു. നമുക്കു മനസ്സിലാക്കാൻ കഴിയാത്ത ആ ഒരപാരതയുമായി ഇത്തരം വമ്പിച്ച അപകടങ്ങളാണു് വീതിക്കപ്പെട്ടിട്ടുള്ളതു്.
ചക്രവർത്തിയാണു് ഒന്നാമതായി, നേരത്തെ ഉച്ചയോടുകൂടി, ചക്രവാളാന്തത്തിൽ എന്തോ ഒന്നുള്ളതായി തന്റെ ദൂരദർശിനികൊണ്ടു നോക്കിക്കണ്ടതു്. അദ്ദേഹം പറയുകയുണ്ടായി, ‘ഞാൻ അവിടെ ഒരു മൂടൽ കാണുന്നു; അതു സൈന്യമാണെന്നു തോന്നുന്നു.’ അദ്ദേഹം അടുത്തുള്ള സൈന്യാധിപനോടു ചോദിച്ചു, ‘ഷാപ്പേൽ-സാങ്ങ്-ലാംബെറിനു നേരെ ആ കാണുന്നതെന്താണു്?’ തന്റെ ദൂരദർശിനിക്കണ്ണാടി ശരിപ്പെടുത്തി വെച്ചുനോക്കൊ ആ സേനാപതി മറുപടി പറഞ്ഞു: ‘തിരുമേനി, നാലോ അഞ്ചോ ആയിരം ആളുകൾ; ഗ്രൂഷിയാവണം, പക്ഷേ, ആ കണ്ടതു മൂടലിൽ അനങ്ങാതെ നിന്നു. ചക്രവർത്തി ചൂണ്ടിക്കാട്ടിയ ‘മൂടൽ’ ഉദ്യോഗവകുപ്പിൽപ്പെട്ട എല്ലാവരുടേയും കണ്ണാടികളാൽ നോക്കിപ്പഠിക്കപ്പെട്ടു, ചിലർ പറഞ്ഞു: ‘അതു മരമാണു്., വാസ്തവമെന്തെന്നാൽ ആ മേഘം നീങ്ങിയില്ല. ദമോങ്ങിന്റെ കുതിരപ്പട്ടാളത്തെ വിളിച്ച് ആ സ്ഥലത്തു പോയി അന്വേഷിച്ചു വരുവാൻ ചക്രവർത്തി ആജ്ഞാപിച്ചു.ബ്യൂളോ വാസ്തവത്തിൽ അനങ്ങിയിരുന്നില്ല, അയാളുടെ മുന്നണിപ്പട വല്ലാതെ ക്ഷീണിച്ചിരുന്നു. അതിനെക്കൊണ്ടു യാതൊന്നും ചെയ്യാൻ വയ്യാ. ബാക്കി സൈന്യത്തിൽ എത്തിച്ചേരുന്നതുവരെ അയാൾക്കു കാത്തിരിക്കേണ്ടിവന്നു; യുദ്ധക്കളത്തിൽ വന്നുചേരാൻ സൈന്യം മുഴുവനും കൂടിയിട്ടു വേണമെന്നു് അയാൾക്കു മേലധികാരത്തിൽനിന്നു കല്പനയും കിട്ടിയിരുന്നു; പക്ഷേ, അഞ്ചുമണിക്കു വെല്ലിങ്ടന്റെ കഷ്ടസ്ഥിതി കണ്ടൂ, യുദ്ധത്തിൽക്കൂടുവാൻ ബ്യൂഷേർ ബ്ല്യൂളോവിനു കല്പന കൊടുത്തു; അയാൾ ഈ സ്മരണീയങ്ങളായ വാക്കുകൾ ഉച്ചരിച്ചു: ‘നമുക്ക് ഇംഗ്ലീഷ് സൈന്യത്തിനു് ഒന്നു കാറ്റുകൊള്ളാൻ ഇട കൊടുക്കണം.’
കുറച്ചു കഴിഞ്ഞപ്പോൾ ലോസ്തിൻ, ഹില്ലർ, ഹെയ്ക്ക്, റൈസൽ എന്നിവരുടെ സൈന്യവകുപ്പുകൾ ലോബോവിന്റെ സൈന്യത്തിനു മുൻപിൽ അണിനിരന്നു. പ്രഷ്യയിലെ വില്യം രാജകുമാരന്റെ കുതിരപ്പട്ടാളം പാരിസ്സിലെ കാട്ടുപുറങ്ങളിൽ നിന്നു് ഇറങ്ങിവന്നു; പ്ലാൻസ്ന്വാ തീക്കത്തി; എന്നല്ല, പ്രഷ്യൻ പീരങ്കിയുണ്ടമഴ നെപ്പോളിയന്റെ പിന്നിൽ കാത്തുനിർത്തിയിരുന്ന രക്ഷിസംഘത്തിൽക്കൂടിയും വന്നു പെയ്തുതുടങ്ങി.
[33] വാട്ടർലൂയുദ്ധത്തിൽ തോറ്റ നെപ്പോളിയൻ ഈ ദ്വീപിലേക്കാണല്ലോ നാടുകടത്തപ്പെടതു്.