ഇനിയത്തെ കഥ എല്ലാവർക്കുമറിയാം- മൂന്നാമത്തെ ഒരു സൈന്യവകുപ്പു തള്ളിക്കയറി; യുദ്ധം തകർന്നുചിന്നി; എൺപത്താറു പീരങ്കികൾ ഒന്നിച്ചുപൊട്ടി; പേർച്ച് ഒന്നാമതായി ബ്യൂളോവിനോടേറ്റു; സീത്തോങ്ങിന്റെ കുതിരപ്പട്ടാളത്തെ ബ്ലൂഷേർ താൻതന്നെ മുൻനിന്നു മുൻപോട്ടു വിട്ടു; ഫ്രാൻസുകാരെ ആട്ടിപ്പായിച്ചു; ഒഹാങ്ങ്മുകൾപ്പരപ്പിൽനിന്നു മാർക്കോങ്ങ്യെ പറപറന്നു; പാപ്പിലോത്തിൽ നിന്നു ദ്യുറ്യുത്തിനെ ഇറക്കിയയച്ചു. ലോബോ അണിനിരപ്പിന്റെ അറ്റത്തു പെട്ടു. സന്ധ്യയായതോടുകൂടി ചിന്നിപ്പോയ നമ്മുടെ സൈന്യവകുപ്പുകളിൽ ഒരു പുതുയുദ്ധം ഉപായത്തിൽ സ്വയമേവ പൊന്തിവന്നു; ഇംഗ്ലീഷ് സൈന്യനിരപ്പു മുഴുവൻ മുൻപോട്ടു തള്ളിക്കയറി; ഫ്രഞ്ചുസൈന്യത്തിൽ ഒരു വമ്പിച്ച വിടവുണ്ടായി.ഇംഗ്ലീഷ് വെടിയുണ്ടകളും പ്രഷ്യൻവെടിയുണ്ടകളും അന്യോന്യം സഹായിച്ചു; ഉന്മൂലനാശം; മുമ്പിൽ അപകടം; ഇരുപുറത്തും അപകടം; ഇങ്ങനെ സർവവും ഭയങ്കരമായ വിധം പൊടിഞ്ഞുതകരുന്നതിനുള്ളിലേക്കു രക്ഷിസംഘം കയറിച്ചെല്ലുന്നു.
മരണം തീർച്ചയാണെന്നുള്ള ബോധത്തോടുകൂടി അവർ ഉച്ചത്തിലാർത്തു. ‘ചക്രവർത്തി ജയിക്കട്ടെ!’ ആഘോഷശബ്ദങ്ങളിൽ പുറപ്പെട്ട ആ മരണവേദനയേക്കാളധികം ഹൃദയസ്പൃക്കായ മറ്റൊന്നിനേയും ചരിത്രം രേഖപ്പെടുത്തിയിട്ടില്ല. അന്നു പകൽ മുഴുവനും ആകാശം ഇരുണ്ടിരുന്നു. പെട്ടെന്നു് ആ സമയത്തു തന്നെ-വൈകുന്നേരം എട്ടു മണിസമയത്ത്-ആകാശത്തുള്ള മേഘപടലം പിളർന്നു നീങ്ങി, നീവെല്ലിൽ നിരത്തുവക്കുത്തുള്ള ഇരിമ്പകവൃക്ഷങ്ങൾക്കിടയിലൂടെ അസ്തമയസൂര്യന്റെ വിശിഷ്ടവും അമംഗളസൂചകവുമായ വെളിച്ചത്തിനു പുറത്തുകടക്കുവാൻ ഇടംകൊടുത്തു. ഓസ്തർലിത്സു് യുദ്ധത്തിൽ അവർ സൂര്യന്റെ ഉദയമാണു് കണ്ടതു്.
ഈ അന്തിമവിപത്തിൽ രക്ഷിസംഘത്തിലെ ഓരോ വകുപ്പിനും ഓരോ പ്രധാന സൈന്യാധിപൻ നേതൃത്വമെടുത്തു. ഫ്രിയാങ്ങ്, മിഷെൽ, റോംഷൂവെ, ഹാർലെ, മലെ, പൊറെ ദ മൊർവാങ്ങ്. എല്ലാവരും അതിലുണ്ടായിരുന്നു. കഴുകിൻരൂപമുള്ള കൂറ്റൻവള്ളിപ്പൂവുകളോടുകൂടിയ രക്ഷിസംഘത്തിലെ പടയാളികളുടെ നീണ്ട തൊപ്പികൾ അന്തസ്സിൽ വരിയെടുത്തു, നിശ്ശബ്ദമായി ആ ഭയങ്കരയുദ്ധത്തിനിടയിൽ പ്രത്യക്ഷീഭവിച്ചപ്പോൾ ശത്രുക്കൾക്കു ഫ്രാൻസിന്റെ മേൽ ഒരു ബഹുമാനം തോന്നി; ചിറകുകൾ വിരുത്തിപ്പിടിച്ച് ഇരുപതു വിജയങ്ങൾ യുദ്ധഭൂമിയിലേക്കു പ്രവേശിക്കുന്നതു കാണുന്നതുപോലെ അവർക്കു തോന്നി; ജയം നേടിയിരുന്നവർ, തങ്ങൾ തോറ്റുപോയി എന്നു് വിശ്വാസത്തോടുകൂടി, പിൻവാങ്ങി; എന്നാൽ വെല്ലിങ്ങ്ടൻ ഉറക്കെപ്പറഞ്ഞു: ‘എവിടെ രക്ഷിഭടന്മാർ? ഉന്നം വെക്കുവിൻ!’ ചുകന്ന ഉടുപ്പിട്ട ഇംഗ്ലീഷ് രക്ഷിസംഘം വേലിക്കു പിന്നിൽ കമിഴ്‌ന്നു കിടന്നിരുന്നേടത്തു നിന്നു പെട്ടെന്നു ചാടിയെണീറ്റു; വെടിയുണ്ടെകളെക്കൊണ്ടുള്ള ഒരു മേഘപടലം ബ്രിട്ടീഷ് കൊടിക്കൂറയെ തുളതുളയാക്കി നമ്മുടെ ഗൃധ്രപതാകകൾക്കു ചുറ്റും മൂളി; എല്ലാവരും മുൻപോട്ടു പാഞ്ഞുകയറി, അവസാനത്തെ കൂട്ടക്കൊല തുടങ്ങി, ഇരുട്ടത്തു, ചക്രവർത്തിയുടെ രക്ഷിസംഘത്തിനു സൈന്യങ്ങളെല്ലാം പിന്തിരിഞ്ഞു പായുന്നുണ്ടെന്ന ബോധം വന്നു; ‘ചക്രവർത്തി ജയിക്കട്ടെ’ എന്നുള്ള ആർപ്പുവിളിയുടെ സ്ഥാനത്തു് നിരാശതയോടുകൂടിയ പരക്കംപാച്ചിലിന്റെ ലഹള കേൾക്കുന്നു; പിന്നിൽ കൂട്ടപ്പാച്ചിലോടുകൂടി, അധികമധികം ചതയപ്പെട്ടും, ഓരോ കാൽവെപ്പിലും അധികമധികം ആളുകൾ ചത്തുമറിഞ്ഞും, അവർ മുൻപോട്ടു തന്നെ തള്ളിക്കയറി. ഒരുത്തനെങ്കിലും ശങ്കിച്ചു നില്ക്കുകയുണ്ടായില്ല; ആ അണിനിരപ്പിൽ ഒരൊറ്റ പേടിത്തൊണ്ടനില്ല. ആ സൈന്യത്തിലെ ഓരോ ഭടനും ഓരോ സേനാപതിയായിരുന്നു. ആ ആത്മഹത്യയിൽ ഒരുത്തനെയെങ്കിലും കാണാതിരുന്നിട്ടില്ല.
തികച്ചും അമ്പരന്നു, മരണത്തെ സ്വാഗതപൂർവം സ്വീകരിക്കുന്നതിലുള്ള സർവമാഹാത്മ്യം കൊണ്ടും മഹത്തരനായ നേ ആ കൊടുങ്കാറ്റിലെ എല്ലാ ആപൽപ്രവാഹങ്ങൾക്കും മുൻപിൽ അവനവനെ കൊണ്ടിട്ടു. അവിടെവെച്ച് അയാളുടെ കാല്ക്കീഴിൽ അഞ്ചാമത്തെ കുതിര ചത്തുമറിഞ്ഞു. വിയർത്തൊലിച്ച് കണ്ണുകൾ കത്തിജ്ജ്വലിച്ച്, വായിൽനിന്നു പത വന്നുകൊണ്ടു് കുടുക്കിടാത്ത ഉടുപ്പോടുകൂടി, ഒരശ്വഭടന്റെ വെട്ടിൽ തന്റെ അംസാഭരണങ്ങളിൽ ഒന്നു പകുതി മുറിഞ്ഞുപോയി, കഴുകിൻരൂപമുള്ള തന്റെ തൊപ്പിപ്പൂവു് ഒരു വെടിയുണ്ടയാൽ ചതഞ്ഞുമങ്ങി, ആ ചോരയിൽ മുങ്ങി, ചളിയിലാണു്, ഒരു മുറിഞ്ഞ വാൾ കൈയിലുമായി, ആർക്കും ബഹുമാനം തോന്നിക്കുന്ന ആ മഹാൻ നിന്നു പറഞ്ഞു: ‘ഒരു ഫ്രഞ്ചു സേനാപതി യുദ്ധക്കളത്തിൽ മരണമടയുക എങ്ങനെയെന്നു വന്നു കാണുവിൻ!’ പക്ഷേ, അതു വെറുതെ; അയാൾ മരിച്ചില്ല. അയാൾ കണ്ണു നട്ടും ശുണ്ഠിപിടിച്ചുമിരുന്നു. ദെർലോങ്ങിനു നേർക്ക് അയാൾ ഈ ചോദ്യം വലിച്ചെറിഞ്ഞു, ‘നിങ്ങൾ ഇവിടെ കിടന്നു മരിക്കുവാൻ ഭാവമില്ലേ?’ ഒരുപടി ജനങ്ങളെ അരച്ചുകളയുവാൻവേണ്ടി നില്ക്കുന്ന ആ പീരങ്കിനിരൗഇടെയെല്ലാം നടുവിൽനിന്നു് അയാൾ ഉച്ചത്തിൽ ആർത്തു പറഞ്ഞു: ‘അപ്പോൾ എനിക്കു മാത്രം യാതൊന്നുമില്ല! ഹാ! ഈ ഇംഗ്ലീഷ് വെടിയുണ്ടകൾ മുഴുവനും എന്റെ കുടലിൽ പാഞ്ഞുകയറിയാൽകൊള്ളാമായിരുന്നു!’ ഭാഗ്യംകെട്ട മനുഷ്യ, ഫ്രാൻസുകാരുടെ വെടിയുണ്ടകൾക്കായിട്ടാണു് അങ്ങയെ ഈശ്വരൻ കരുതിയിട്ടുള്ളത്!