നമുക്കു പിന്നോക്കം നടക്കുക—കഥ പറയുന്നവർക്കുള്ള അധികാരങ്ങളിൽ ഒന്നാണിത്— ഒന്നുകൂടി നമുക്ക് 1815-ൽ ചെന്നുകൂടുക; ഈ പുസ്തകത്തിന്റെ ആരംഭത്തിൽ പറഞ്ഞുവെച്ച സംഭവങ്ങൾ നടന്ന കാലത്തിനും കുറേക്കൂടി അപ്പുറത്തേക്കു കടക്കുക.
1815 ജൂൺ 17-ഉം 18-ഉം തിയ്യതികൾക്കിടയിലുള്ള രാത്രി മഴയില്ലായിരുന്നുവെങ്കിൽ, യൂറോപ്പിന്റെ ചരിത്രഗതി മാറിപ്പോയേനേ. കൂറച്ചു വെള്ളത്തുള്ളികൾ നെപ്പോളിയന്റെ അധ:പതനം തീർച്ചപ്പെടുത്തി. ഓസ്തർലിത്സു് യുദ്ധത്തിന്റെ അവസാനം വാട്ടർലൂ ആക്കിത്തീർക്കുവാൻ ജഗദീശ്വരന്നു് കുറച്ചുകൂടി മഴ മാത്രമേ വേണ്ടി വന്നുള്ളൂ; അകാലത്തിൽ ആകാശത്തിലൂടെ കടന്നുപോയ ഒരു മേഘശകലം ഒരു ലോകത്തെ മുഴുവനും തകർത്തുകളയാൻ ത്രാണിപ്പെട്ടു.
വാട്ടർലൂ യുദ്ധം ആരംഭിക്കുവാൻ പതിനൊന്നര മണിയാവുന്നതുവരെ സാധിച്ചില്ല; അതുകൊണ്ടു ബ്ളൂഷേർക്ക് [4] വന്നുചേരുവാൻ സമയം കിട്ടി. എന്തുകൊണ്ടു് സാധിച്ചില്ല? നിലം നനഞ്ഞിരുന്നു; പീരങ്കിപ്പട്ടാളത്തിനു പണി തുടങ്ങുവാൻ നിലം കുറെ ഉറച്ചുകിട്ടുന്നതുവരെ കാത്തുനില്ക്കേണ്ടിവന്നു.
നെപ്പോളിയൻ പീരങ്കിപ്പട്ടാളത്തിലെ ഒരുദ്യോഗസ്ഥനായിരുന്നു; അതുകൊണ്ടു് പീരങ്കിയുടെ ഫലം അദ്ദേഹത്തിനു നല്ലവണ്ണമറിയാം. ഈ അസാധാരണനായ സൈന്യാധിപന്റെ നില മുഴുവനും പ്രത്യക്ഷീഭവിക്കുന്നതു ഡയറക്ടർമാർക്കയച്ച വിവരണക്കൂറിപ്പിൽ ഇതെഴുതിയതിലാണ്— ‘ഞങ്ങളുടെ ആ ഒരുണ്ട ആറുപേരെ കൊന്നു.’ വെടിയുണ്ടകൾക്കു പാകത്തിലായിട്ടാണു് ആ മനുഷ്യന്റെ യുദ്ധരീതികൾ ക്രമപ്പെട്ടിരുന്നതു്. പീരങ്കിപ്പട്ടാളത്തെ മുഴുവനും ഒരു ലക്ഷ്യത്തിൻ നേർക്ക് ഊന്നിനിർത്തുന്നതാണു് നെപ്പോളിയന്റെ വിജയരഹസ്യം. ശത്രുസൈന്യാധിപന്റെ യുക്തിയെ ഒരു കോട്ടയായി സങ്കല്പിച്ച് അതിനു് അദ്ദേഹം ഒരു വിടവുണ്ടാക്കും. ആ മർമത്തെ അദ്ദേഹം വെടിയുണ്ടകൊണ്ടു് തകർക്കും; പീരങ്കികൊണ്ടു് അദ്ദേഹം യുദ്ധങ്ങളെ കൂട്ടിച്ചേർക്കുകയും ചിന്നിത്തകർക്കുകയും ചെയ്യും. അദ്ദേഹത്തിന്റെ അതിബുദ്ധിയിൽ വെടിക്കാരന്നുള്ള എന്തോ ഒന്നുണ്ടു്. അടുക്കടുക്കായി നശിപ്പിക്കുക, സൈന്യങ്ങളെ ഒരടിയായി പൊടിക്കുക, സേനാപംക്തികളെ പിളർക്കുക, കൂട്ടംകൂട്ടങ്ങളെ തകർത്തുചിതറുക—നെപ്പോളിയനെ സംബന്ധിച്ചടുത്തോളം സകലവും നില്ക്കുന്നതു് ഈ ഒന്നിലാണു്. അടിക്കുക, അടിക്കുക, അടിച്ച കുഴിയിൽത്തന്നെ അടിക്കുക— ഈ ജോലി അദ്ദേഹം പീരങ്കിയുണ്ടെയെ ഏല്പിച്ചു. ശൗര്യമയമായ ഒരു സമ്പ്രദായം; അതൊന്നു് അസാധാരണമായ ബുദ്ധിശക്തിയോടു കൂടിച്ചേർന്നപ്പോൾ ഈ വല്ലാത്ത യുദ്ധമല്ലനെ പതിനഞ്ചു കൊല്ലത്തേക്ക് അജയ്യ്യനാക്കിത്തീർത്തു.
1815 ജൂൺ 18-ആം തീയതി അദ്ദേഹം തന്റെ പീരങ്കിപ്പട്ടാളത്തിന്മേൽ കുറേക്കൂടി ചാരിനിന്നു; എന്തുകൊണ്ടെന്നാൽ, അതു ധാരാളമുണ്ടായിരുന്നു. വെല്ലിങ്ങ്ടന്നു് ആകെ ഒരുനൂറ്റമ്പത്തൊമ്പതു തിയ്യുവായകളേ ഉണ്ടായിരുന്നുള്ളു; നെപ്പോളിയന്നോ ഇരുനൂറ്റമ്പതു്.
നിലം ഉണങ്ങിയതാണെന്നും പീരങ്കിപ്പട്ടാളത്തിനു നീങ്ങാമായിരുന്നു എന്നും സങ്കല്പിക്കുക; എന്നാൽ രാവിലെ ആറു മണിക്കു യുദ്ധം ആരംഭിച്ചേനെ. രണ്ടു മണിക്ക് ജയം നേടി, യുദ്ധം കഴിയുമായിരുന്നു— എന്നുവെച്ചാൽ, ഭാഗ്യം ജർമൻ ഭാഗത്തേക്ക് തിരിഞ്ഞുപോയതിനു മൂന്നു മണിക്കൂർ മുൻപു്, ഈ യുദ്ധത്തിൽ പരാജയം പറ്റിയതിൽ നെപ്പോളിയന്നു് എന്തു പോരായ്മയുണ്ടു്? കപ്പൽ പാറമേലടിച്ചതു് അമരക്കാരന്റെ കുറ്റമാണോ?
നെപ്പോളിയനിൽ വെളിപ്പെട്ടിരുന്ന ദേഹദൗർബ്ബല്യമാണോ ഈ ഘട്ടത്തിൽ അന്ത:ശക്തിക്ക് ഒരു കുറവുണ്ടാക്കി തകരാറുപിണച്ചതു്? ഇരുപതു കൊല്ലത്തെ യുദ്ധം വാളിന്റെ പിടിക്കെന്നപോലെ അലകിനും, ദേഹത്തിനെന്നപോലെ മനസ്സിനും, തേച്ചിൽതട്ടിച്ചു എന്നുണ്ടോ? പഴക്കം വന്ന പടയാളി എന്ന നില ഗ്രഹപ്പിഴയ്ക്കു നേതൃത്വത്തിൽ കടന്നു തല കാട്ടിയോ? ചുരുക്കിപ്പറഞ്ഞാൽ, ഈ അസാധാരണബുദ്ധിമാനെ, പേരുകേട്ട ചില ചരിത്രകാരന്മാർ വിചാരിച്ചിരുന്നതുപോലെ, ഒരു ക്ഷയം ബാധിച്ചിരുന്നുവോ? തന്റെ ശക്തിക്ഷയത്തെ തന്നിൽനിന്നുതന്നെ മറച്ചുവെക്കുവാൻവേണ്ടി അദ്ദേഹം ഭ്രാന്തു കാണിച്ചു എന്നുണ്ടോ? പരാക്രമം കാണിക്കുക എന്ന ‘കാറ്റി’ൽ അദ്ദേഹം തിരിയാൻ തുടങ്ങിയോ? ആപത്തിനെപ്പറ്റി—ഒരു സൈന്യനായകന്റെ കാര്യത്തിൽ ഇതു ഗൗരവമുള്ളതാണ്— അദ്ദേഹത്തിന്നു് ഓർമയില്ലാതായോ? ഉച്ചണ്ഡകർമാക്കൾ എന്നു പറയാവുന്ന ഇത്തരം പ്രാപഞ്ചിക മഹാത്മാക്കൾക്ക് അതിബുദ്ധിയുടെ കാഴ്ച കുറഞ്ഞുപോകുന്നതായ ഒരു പ്രായം തട്ടലുണ്ടോ? ഭാവനാവിഷയത്തിൽ അതിബുദ്ധി കാണിക്കുന്നവരുടെ മേൽ വാർദ്ധക്യത്തിനു് ഒരധികാരവുമില്ല; എന്തുകൊണ്ടെന്നാൽ, ദാന്തെയും മൈക്കിൽ ഏൻജെലോവും പ്രായംകൊണ്ടു് വൃദ്ധന്മാരാവുന്നതു മാഹാത്മ്യത്തിൽ മുതിർന്നുവരുകയാണു്; ഹാനിബാൾമാരേയും ബോണോപ്പാർട്ടുമാരേയും സംബന്ധിച്ചേടത്തോളം അതു താണുപോവുകയാവാമോ? വിജയമാർഗത്തെ കണ്ടുപിടിപ്പാനുള്ള ഇന്ദ്രിയ വിശേഷം നെപ്പോളിയനിൽനിന്നു പോയ്പോയോ? കടൽപ്പാറ കണ്ടറിയാൻ, കെണിയുള്ളതു് ഊഹിച്ചെടുക്കുവാൻ, അഗാധഗുഹകളുടെ തകരുന്ന വക്കുകൾ നോക്കിക്കാണുവാൻ കഴിയാത്ത ഒരു ഘട്ടത്തിൽ അദ്ദേഹം എത്തിച്ചേർന്നുവോ? അത്യാപത്തുകളെ മണത്തറിയുന്ന ശക്തി അദ്ദേഹത്തിനു നഷ്ടപ്പെട്ടുവോ? മുൻകാലങ്ങളിൽ വിജയത്തിലേക്കുള്ള എല്ലാ നിരത്തുവഴികളും അറിഞ്ഞിരുന്ന അദ്ദേഹം— അതേ, മിന്നല്പിണരാകുന്ന തന്റെ തേരിൻമുകളിൽനിന്നു്, ഒരു രാജകീയാധികാരത്തോടുകൂടി അവയെ ചൂണ്ടിക്കാണിച്ചിരുന്ന മഹാൻ—ഇപ്പോൾ ആ കൈ വിരലിന്മേൽ കൂട്ടിക്കെട്ടിയ തന്റെ ക്ഷുഭിതസൈന്യത്തെ പാതാളത്തിലേക്കു നയിക്കത്തക്കവണ്ണം അത്രമേൽ അപായകരമായ ഒരമ്പരപ്പിൽ ചാടിപ്പോയിയെന്നോ? നാല്പത്താറാമത്തെ വയസ്സിൽ അദ്ദേഹത്തെ ഒരു മഹത്തായ ചിത്തഭ്രമം ബാധിച്ചു കളഞ്ഞുവോ? ദൈവഗതിയുടെ ആ പടുകൂറ്റനായ സാരഥി ഒരു വമ്പിച്ച താന്തോന്നിയല്ലാതെ അതിലധികമൊന്നുമില്ലെന്നായോ?
ഞങ്ങൾ അങ്ങനെ വിചാരിക്കുന്നില്ല.
എല്ലാവരും സമ്മതിച്ചിട്ടുള്ളവിധം, അദ്ദേഹം ആലോചിച്ച യുക്തി അത്യുത്തമമായിരുന്നു. സങ്കലിതസൈന്യത്തിന്റെ ഒത്ത നടുവിലേക്കു നേരെ ചെന്നുകയറുക, ശത്രുക്കളുടെ അണിയിൽ ഒരു പഴുതുണ്ടാക്കുക. അതിനെ രണ്ടു കഷ്ണമായി വെട്ടിമുറിക്കുക, ബ്രിട്ടീഷ് സൈന്യത്തെ ഹാൽപട്ടണത്തിലേക്കും ജർമൻസൈന്യത്തെ തോങ്ഗ്പട്ടണത്തിലേക്കും ആട്ടിയോടിക്കുക, മോസോൺങ്ഴാങ് കൈയിലാക്കുക; ബ്രൂസ്സെൽസ് പിടിച്ചടക്കുക, ജർമനിക്കാരെ റയിൻനദിയിലേക്കും, ഇംഗ്ലണ്ടുകാരെ കടലിനുള്ളിലേക്കും വലിച്ചെറിയുക. നെപ്പോളിയന്റെ ആലോചനയിൽ ഇതെല്ലാം ആ യുദ്ധത്തിൽ അടങ്ങിയിരിക്കുന്നു. പിന്നീടു് ആളുകൾക്കു കാണാം.
വാട്ടർലൂയുദ്ധത്തിന്റെ ഒരു ചരിത്രം ഇവിടെ പറഞ്ഞുകളയാം എന്നു ഞങ്ങൾ തീർച്ചയായും ഭാവിക്കുന്നില്ല. ഞങ്ങൾ പറഞ്ഞുവരുന്ന കഥയുടെ അടിസ്ഥാനമായ സംഭവം പരമ്പരയിൽ ഒന്നു് ഈ യുദ്ധവുമായി സംബന്ധിക്കപ്പെട്ടിരിക്കുന്നു എങ്കിലും ആ ഒരു ചരിത്രമല്ല ഞങ്ങളുടെ പ്രതിപാദനവിഷയം, എന്നു മാത്രമല്ല, ആ ചരിത്രം എഴുതി അവസാനിപ്പിച്ചിരിക്കുന്നുതാനും— അതേ, അതിന്റെ ഒരു നിലയിലെ രൂപം നെപ്പോളിയനും, മറ്റേ നിലയിലേതു് ഒരുകൂട്ടം ചരിത്രകാരന്മാർ മുഴുവൻകൂടിയും, ബഹുസാമർഥ്യത്തോടുകൂടി എഴുതി അവസാനിപ്പിച്ചിരിക്കുന്നു.
ഞങ്ങളാകട്ടേ, ചരിത്രകാരന്മാരെ തമ്മിൽത്തല്ലുവാൻ വിട്ടുകളയുന്നു; ഞങ്ങൾ ദൂരത്തുനിന്നു നോക്കിക്കാണുന്ന ഒരു സാക്ഷിമാത്രം. മൈതാനത്തിൽ ഒരു വഴിപോക്കൻ, മുഴുവനും മനുഷ്യമാംസംകൊണ്ടുണ്ടായിട്ടുള്ള ആ കളിമണ്ണിന്മേൽ കുനിഞ്ഞുനോക്കുന്ന—പക്ഷേ, പുറംകാഴ്ചകൾ വാസ്തവങ്ങളെന്നു മനസ്സിലാക്കുന്ന— ഒരന്വേഷകൻ; നിശ്ചയമായും മിത്ഥ്യാഭ്രമങ്ങൾ കൂടിക്കലർന്നിട്ടുള്ള ഓരോ സംഗതികളുടെ കൂട്ടത്തെ പ്രകൃതിശാസ്ത്രത്തിന്റെ പേരും പറഞ്ഞെതിർക്കുവാൻ ഞങ്ങൾക്കധികാരമില്ല; ഒരു പ്രസ്ഥാനവിശേഷത്തെ പ്രമാണപ്പെടുത്തുവാൻ വേണ്ട യുദ്ധസംബന്ധിയായ പരിചയമാവട്ടേ, സൂത്രത്തോടുകൂടിയ സാമർത്ഥ്യമാവട്ടേ, ഞങ്ങൾക്കില്ല; ഞങ്ങളുടെ അഭിപ്രായത്തിൽ, വാട്ടർലൂവിലെ രണ്ടു സൈന്യനേതാക്കന്മാരെയും യദൃച്ഛാസംഭവങ്ങളുടെ ഒരു ചങ്ങലകെട്ടു കീഴ്പെടുത്തി; വിധിയുടെ—ആ നിഗൂഢതന്ത്രനായ ഘാതുകന്റെ— പ്രവൃത്തികളെസംബന്ധിച്ചാവുമ്പോൾ ഞങ്ങൾ, ആ അതിസമർഥനായ ന്യായാധിപതിയെപ്പോലെ, സാമാന്യജനത്തെപ്പോലെ, തീർപ്പുചെയ്യുന്നു.
[4] വാട്ടർലൂയുദ്ധത്തിൽ പ്രഷ്യൻസൈന്യത്തിന്റെ അധിപതനായിരുന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ ജാഗ്രതയും പ്രസരിപ്പും കാരണം ‘മാർഷൽ ഫോർവേർഡ്’= (സേനാധിപതി മുമ്പോട്ടു്) എന്നൊരു നാമവിശേഷംകൂടി ഉണ്ടായിത്തീർന്നു.