വാട്ടർലൂ യുദ്ധത്തെപ്പറ്റി ഒരു ശരിയായ അറിവുണ്ടാകണമെന്നാഗ്രഹിക്കുന്നവർ മനസ്സുകൊണ്ടു് നിലത്തു് A ഇങ്ങനെ ഒരടയാളമിട്ടാൽ കഴിഞ്ഞു. “എ’ എന്ന ഈ ഇംഗ്ലീഷക്ഷരത്തിന്റെ ഇടത്തെ കൈ നീവെല്ലിലേക്കുള്ള വഴിയും, വലത്തെ കൈഗെനാപ്പിലേക്കുള്ള നിരത്തും, നടുക്കുള്ള കെട്ടു ബ്രയിൽലാല്യൂദിൽനിന്നു് ഒഹെങ്ങിലേക്കുള്ള കുണ്ടുവഴിയുമാണു്. എ (A) യുടെ മുകൾഭാഗം മോൺസാങ്ങ്ഴാങ്ങാണ്—വെല്ലിങ്ങ്ടൻ അവിടെ നില്ക്കുന്നു: ഇടത്തേ ഭാഗത്തുള്ള മുനയാണു് ഹൂഗോമോങ്ങ്— ഴെറോം, ബോണോപ്പാർട്ടോടുകൂടി റെയി അവിടെയാണു് വലത്തെ ഭാഗത്തുള്ള മുന ബെൽ—അലിയാൻസ്— ഇവിടെയാണു് നെപ്പോളിയന്റെ നില്പു്. രണ്ടു കൈയിന്റേയുംകൂടിയുള്ള ഇടക്കെട്ടിനു നടുവിലായിട്ടാണു് യുദ്ധത്തിന്റെ ശരിക്കുള്ള ഭരതവാക്യം പാടിയ സ്ഥലം. അവിടെയാണു് സിംഹത്തെ, ചക്രവർത്തിയുടെ രക്ഷാസൈന്യത്തിന്റെ മഹത്തായ ധീരോദാത്തതയ്ക്കുള്ള അനൈച്ഛിക ചിഹ്നത്തെ നിർത്തിയിട്ടുള്ളതു്.
എ (A) യുടെ മുകൾബ്ഭാഗത്തു രണ്ടു കൈകളും ഇടക്കെട്ടുംകൂടി ഉണ്ടാകുന്ന ത്രികോണം മോൺസാങ്ങ്ഴാങ്ങ് എന്ന വെളിമ്പറമ്പാണു്. ഈ വെളിമ്പറമ്പിനെപ്പറ്റിയുള്ള തർക്കത്തിലൊതുങ്ങി യുദ്ധം മുഴുവനും. രണ്ടു സൈന്യങ്ങളുടേയും വരികൾ ഇടത്തും വലത്തുമായി ഗെനാപ്പും നീവെല്ലുംവരെ നീണ്ടുനിന്നിരുന്നു; ദർലോങ്ങ് പിക്റ്റനു നേരെയും, റെയി ഹില്ലിനു നേരെയും തിരിഞ്ഞു നില്ക്കുന്നു.
എ (A) യുടെ മുകളിലത്തെ മുനയ്ക്കു പിന്നിൽ, മോൺസാങ്ങ് ഴാങ്ങിൽ വെളിമ്പറമ്പിനു പിന്നിലായിട്ടാണു് സ്വാങ്ങ് കാട്ടുപ്രദേശം. മൈതാനത്തെപ്പറ്റി മാത്രം പറയകയാണെങ്കിൽ, അലകൾ, പൊങ്ങുന്നതുപോലെ തോന്നുന്ന ഒരു പരന്ന സ്ഥലം വായനക്കാർ സ്വയം വിചാരിക്കട്ടെ; ഓരോ ഉയർച്ചയും അതിനു പിന്നിലുള്ള ഉയർച്ചയെ കാണിക്കുന്നു; അങ്ങനെ മേല്പോട്ടു കയറിച്ചെന്നാൽ മോൺസാങ്ങ്ഴാങ്ങിലെത്തും; അവിടുന്നങ്ങോട്ടു കാട്ടുപുറം.
ഒരു യുദ്ധക്കളത്തിലുള്ള രണ്ടു ശത്രുസൈന്യങ്ങൾ രണ്ടു ഗുസ്തിപിടുത്തക്കാരാണു്. എതിരാളിയുടെ അരയ്ക്കു കെട്ടിപ്പിടിക്കുന്നതാരെന്നാണു് ചോദ്യം. ഒരാൾ മറ്റെയാളെ തട്ടിമറിച്ചിടുവാൻ നോക്കുന്നു. അവർ കണ്ടതിനെയെല്ലാം പിടികൂടും; ഒരുമരച്ചില്ല ഒരു താങ്ങാണു്; ഒരു മതിൽമൂല അവരുടെ ചുമലിന്നു് ഒരൂന്നു കൊടുക്കുന്നു; കഷ്ടിച്ചൊന്നു നിലക്കൊൾവാൻ ഒരു ചെറ്റക്കുടിൽ കിട്ടാഞ്ഞതുകൊണ്ടു് ഒരു സൈന്യസഞ്ചയം നിലതെറ്റിപ്പോകുന്നു; നിലത്തുള്ള ഒരു നിരപ്പുകേടിനു, ഭൂഭാഗങ്ങളിൽ യദൃച്ഛയായുണ്ടാകുന്ന ഒരു വളവിനും, തത്സമയത്തു വന്നുപെട്ട ഒരു വഴിത്തിരിവിനു്, ഒരു മരത്തോപ്പിനു, സൈന്യമെന്നു വിളിക്കപ്പെടുന്ന ആ പടുകൂറ്റന്റെ കാൽമടമ്പു തടഞ്ഞുള്ള പിന്നോട്ടൊഴിയലിനെ നിർത്താൻ സാധിക്കും. ആർ കളം വിട്ടു പോകുന്നുവോ അവൻ തോറ്റു; അതുകൊണ്ടു് എത്ര നിസ്സാരമായ മരക്കൂട്ടവും നോക്കിപ്പരീക്ഷണം ചെയ്യുന്നതും, നിലത്തുള്ള എത്ര ചെറുതായ വിടവുകൂടിയും ശ്രദ്ധിച്ചു മനസ്സിലാക്കുന്നതും, ഉത്തരവാദിത്വമുള്ള സൈന്യനേതാവിനു് അത്യാവശ്യമാണെന്നു വരുന്നു. വാട്ടർലൂ എന്നു് ഇപ്പോൾ വിളിക്കപ്പെട്ടുവരുന്ന മോൺസാങ്ങ് ഴാങ്ങ് മൈതാനത്തെ രണ്ടു സൈന്യാധിപന്മാരും ശരിക്കു നോക്കിപ്പഠിച്ചിട്ടുണ്ടായിരുന്നു. വെല്ലിങ്ങ്ടൻ മുൻകൊല്ലത്തിൽ മുൻകരുതലിനുള്ള സാമർഥ്യവിശേഷത്തോടുകൂടി, ഒരു വലിയ യുദ്ധം നടക്കാവുന്ന സ്ഥലമാണെന്നുവച്ച് ഈ സ്ഥലം നോക്കിപ്പഠിക്കുകയുണ്ടായി! അങ്ങനെ, ജൂൺ 18-ാം തിയ്യതിയത്തെ ഈ ദ്വന്ദ്വയുദ്ധത്തിൽ, വെല്ലിങ്ങ്ടന്നു നല്ല സ്ഥാനവും നെപ്പോളിയന്നു ചീത്ത സ്ഥാനവും കിട്ടി. ഇംഗ്ലീഷു സൈന്യം മുകളിലും ഫ്രഞ്ചുസൈന്യം ചുവട്ടിലുമായി.
1815 ജൂൺ 18-ാം തിയ്യതി പ്രഭാതത്തിൽ, കുതിരപ്പുറത്തു, കൈയിൽ ദൂരദർശിനിയുമായി, റോസ്സാംകുന്നിനു മുകളിൽ നില്ക്കുന്ന നെപ്പോളിയന്റെ തല ഇവിടെ എഴുതിക്കാണിക്കുന്നതു് ഏതാണ്ടു് അനാവശ്യമാണു്. ഞങ്ങൾക്കു കാണിക്കാൻ കഴിയുന്നതിനു മുൻപായി അദ്ദേഹത്തെ ലോകം മുഴുവനും കണ്ടിരിക്കുന്നു. മൂന്നു മൂലയോടുകൂടിയ ചെറുതൊപ്പിയുടെ ചുവട്ടിലുള്ള ആ ശാന്തമായ മുഖം, ആ പച്ച നിറത്തിലുള്ള ഉടുപ്പു്, കീർത്തിമുദ്രയെ മറയ്ക്കുന്ന വെള്ളപ്പട്ടു്, അംസാഭരണങ്ങളെ ഒളിപ്പിക്കുന്ന വലിയ പുറംകുപ്പായം, മുറിക്കുപ്പായത്തിന്റെ അടിയിൽനിന്നു പതുങ്ങിനോക്കുന്ന ചുകപ്പുനാടത്തുമ്പു്, തോൽകൊണ്ടുള്ള കാലുറകൾ, മൂലകളിൽ കിരീടരേഖയുള്ള അടയാളങ്ങളും ഗൃധ്രമുദ്രകളുമുള്ള ധൂമ്രനീരാളച്ചല്ലണത്തോടുകൂടിയ വെള്ളക്കുതിര, പട്ടുകീഴ്ക്കാലുകൾക്കു മീതെ പൊടിപ്പുപാപ്പാസ്സുകൾ, നീണ്ട ഖഡ്ഗം— അദ്വിതീയന്മാരായ ചക്രവർത്തിമാരിൽ ഒടുവിലത്തെയാളുടെ ഈ സ്വരൂപം മുഴുവനും എല്ലാവരുടേയും മനോദൃഷ്ടിക്കു മുൻപാകെ എപ്പോഴും പരിശോഭിക്കുന്നതാണു്, ചിലർ അതിനെ കോലാഹലത്തോടുകൂടി അഭിവാദ്യം ചെയ്യുന്നു, മറ്റു ചിലർ ഗൗരവത്തോടുകൂടി നോക്കിക്കാണുന്നു.
ആ സ്വരൂപം കുറേക്കാലത്തേക്കു വെളിച്ചത്തുതന്നെയായിരുന്നു; ഈ വെളിച്ചം അത്ഭുതപുരുഷന്മാരിൽ മിക്കപേരെയും ചുറ്റിനില്ക്കുന്നതും; സത്യത്തെ എപ്പോഴും ഏറെക്കുറെ മറയ്ക്കുന്നതുമായ ഐതിഹാസികനിഴല്പാടിൽനിന്നു പൊന്തിവന്നതാണു്; എന്നാൽ ഇപ്പോൾ ചരിത്രവും സൂര്യപ്രകാശവും അവിടെ എത്തിയിരിക്കുന്നു!
ചരിത്രമെന്നു പറയപ്പെടുന്ന ആ പ്രകാശം നിർദ്ദയമാണു്; അതു ശുദ്ധമേ പ്രകാശമായതുകൊണ്ടു്, എന്നല്ല അതു മുഴുവനും പ്രകാശംതന്നെയായതുകൊണ്ടു്, ആളുകൾ അതേവരെ പ്രകാശനാളം കണ്ടിരുന്നേടങ്ങളിൽ അതു് ഇരുട്ടിനെ വ്യാപിപ്പിക്കുമെന്നുള്ള ആ ദിവ്യവും അസാധാരണവുമായ സവിശേഷത അതിന്നുണ്ടു്; ഒറ്റ ആളിൽനിന്നുതന്നെ അതു രണ്ടു ഭിന്നങ്ങളായ മിഥ്യാസ്വരൂപങ്ങളെ പുറപ്പെടുവിക്കുന്നു; അവയിൽ ഒന്നു മറ്റതിനെ എതിർക്കുകയും വിചാരണചെയ്തു വിധി കല്പിക്കുകയും ചെയ്യുന്നു; സ്വേച്ഛാധികാരത്തിൽ നിഴലുകൾ നേതൃത്വത്തിന്റെ പ്രകാശവുമായി കൂട്ടിമുട്ടുന്നു. അതുകൊണ്ടാണു് അതൊരു ജനസമുദായങ്ങളുടെ ഉറച്ച തീർപ്പുകളിൽ കുറേക്കൂടി സത്യപ്രമാണ്യം ഉണ്ടാകുന്നതു്. തകർക്കപ്പെട്ട ബാബിലോൺ [5] അലക്സാൻഡർ ചക്രവർത്തിയെ താഴ്ത്തി; ബന്ധിക്കപ്പെട്ട റോം രാജ്യം സീസറെ താഴ്ത്തി; തലയെടുക്കപ്പെട്ട ജെറുസലം ടൈറ്റസിനെ [6] താഴ്ത്തി; ദുഷ്ടത ദുഷ്ടനെ പിന്തുടരുന്നു. മനുഷ്യന്നു തന്റെ രൂപത്തെ വഹിക്കുന്ന രാത്രിയെ പിന്നിലിട്ടും വെച്ചു പോകേണ്ടിവരുന്നതു് അവന്റെ നിർഭാഗ്യമാണു്.