അതിൽ ആകെ മുവ്വായിരത്തഞ്ഞൂറുപേരുണ്ടു്. അവരുടെ വരിനിരപ്പു് ഒരു കാല്ക്കാതം നീളമുണ്ടായിരുന്നു. അവർ വലിയ കൂറ്റന്മാരാണു്; അവരുടെ കുതിരകളും കൂറ്റന്മാർതന്നെ, അവർ ആകെ ഇരുപത്താറു ഭാഗങ്ങളാണു്. അവരെ സഹായിക്കുവാൻ പിന്നിലായി ഒരു നൂറ്റാറു് ഒന്നാന്തരം പദാതികളും, ആയിരത്തൊരുനൂറ്റിത്തൊണ്ണൂറ്റേഴു് സാദികളും, രക്ഷിസൈന്യത്തിൽപ്പെട്ട എണ്ണൂറ്റൊൻപതു കുന്തധാരികളുമുണ്ടു്. കുതിരവാലുകളില്ലാത്ത ശിരോലങ്കാരങ്ങളും, ഉരുക്കുകൊണ്ടുള്ള മാർച്ചട്ടകളുമാണു് അവർ ധരിച്ചിരുന്നതു്; ജീനിസ്സഞ്ചിയിൽ കൈത്തോക്കുകളുമുണ്ടു്; കൈയിൽ നീണ്ട ഉറവാളുകളും. അന്നു രാവിലെ ഒമ്പതുമണിസ്സമയത്തു്, എല്ലാ കാഹളങ്ങളും ഊതിക്കൊണ്ടും, ‘നമുക്ക് നമ്മുടെ സാമ്രാജ്യത്തെ രക്ഷിക്കുക’ എന്നുള്ള പാട്ടു് എല്ലാ സാമഗ്രികളോടുംകൂടി പാടിക്കൊണ്ടും, ഒരു പീരങ്കിനിര പാർശ്വത്തിലും മറ്റൊന്നു നടുക്കുമായി ഒരുറച്ച കൂട്ടംചേർന്നു് അവർ ക്രമത്തിൽ നടന്നുവന്നു. ഗെനാപ്പിലേക്കും ഫ്രീഷ്മോങ്ങിലേക്കുമുള്ള വഴികൾക്കിടയിൽ രണ്ടു വകുപ്പുകളായി പരക്കെ വരിനിരന്നു്, ഇടത്തേ അറ്റത്തു നെതർല്ലാന്റിന്റെ സൈന്യഭാഗവും വലത്തെ അറ്റത്തു മിൽഹോവിന്റെ സൈന്യഭാഗവുമായ, രണ്ടു ഇരിമ്പു ചിറകുകളോടുകൂടിയതെന്നു പറയാവുന്നവിധം നെപ്പോളിയൻ അത്രമേൽ സാമർഥ്യത്തോടുകൂടി ഏർപ്പെടുത്തിക്കൊടുത്ത ആ ശക്തിമത്തായ രണ്ടാമത്തെ അണിനിരയിൽ തങ്ങളുടെ സ്ഥാനത്തു കയറിയപ്പോൾ, അന്നുള്ള സൈനികർ അവരെ ഹൃദയപൂർവം അഭിനന്ദിച്ചിരിരുന്നു.
ചക്രവർത്തിയുടെ പരിചാരകനായ ബോർ അവിടുത്തെ കല്പന അവരെ ചെന്നറിയിച്ചു. നേ തന്റെ വാളൂരി, അവരുടെ നേതാവായി, ആ മഹത്തായ സേനാവിഭാഗം നടതുടങ്ങി.
ഉടനെ ഒരു ഭയങ്കരകാഴ്ച കാണപ്പെട്ടു.
വാളുകൾ ഉയർത്തിപ്പിടിച്ചു, കൊടികളും കാഹളങ്ങളും ആടിമറിഞ്ഞു കൊണ്ടു് ആ കുതിരപ്പട്ടാളം മുഴുവനും രണ്ടു വകുപ്പുകളായി വരിനിരന്നു്, ഒരാളെന്ന നിലയിൽ ഒരേ ക്രമത്തിലുള്ള നടത്തോടുകൂടി, ഒരു വിടവിന്മേൽ കയറിപ്പിടിച്ചു മതിലുടയ്ക്കുന്ന പിച്ചളയന്ത്രമുട്ടിയ്ക്കൊത്ത കണിശത്തോടെ, ലീബൈൽ അലീയാൻസു് കുന്നിറങ്ങി, അനവധി പേർ വീണുകഴിഞ്ഞിട്ടുള്ള ആ ഭയങ്കരമായ അഗാധസ്ഥലത്തു് ആണ്ടുമുങ്ങി, അവിടെ വെടിപ്പുകയിൽ മറഞ്ഞു, ക്ഷണത്തിൽ ആ നിഴല്പാട്ടിൽനിന്നു പുറത്തു കടന്നു്, അപ്പോഴും ഏകോപിച്ചും വഴിതെറ്റാതേയും, നാലുപുറത്തും വന്നുവീഴുന്ന വെടിയുണ്ടക്കൂട്ടത്തിന്റെ ലഹളയിലൂടെ, മോൺസാങ്ങ്ഴാങ്ങ് മലമ്പരപ്പിന്റെ ഭയങ്കരവും ചളികെട്ടിയതുമായ പള്ളയിലേക്ക് അടിച്ചുകയറുന്നതായി അപ്പുറത്തുള്ള താഴ്‌വാരത്തിൽ വീണ്ടും പ്രത്യക്ഷീഭവിച്ചു. ഗൗരവത്തോടുകൂടിയും, ഭയം തോന്നിക്കുമാറും, പരിഭ്രമമില്ലാതെയും അവർ മേല്പോട്ടു കയറി; വെടിയുടേയും പീരങ്കിയൊച്ചയുടേയും ഇടയ്ക്ക് അവരുടെ വമ്പിച്ച കുതിരകളുടെ കുളമ്പടിശ്ശബ്ദം കേൾക്കാമായിരുന്നു. രണ്ടു വകുപ്പുകളായതുകൊണ്ടു് അവരുടെ പോക്ക് രണ്ടു ഭാഗമായിട്ടായിരുന്നു; വാത്തിയുടെ ഭാഗം വലത്തും ദെലോറിന്റേതു് ഇടത്തും. അതു കണ്ടാൽ കുന്നിന്റെ ഒത്ത മുകളിലേക്കു രണ്ടു വമ്പിച്ച ഇരിമ്പലിപ്പാമ്പുകൾ അരിച്ചുപോകുന്നതായി തോന്നും. അതു് ഒരു രാക്ഷസസ്വരൂപിയെപ്പോലെ യുദ്ധഭൂമി കടന്നു.
മോസ്കോവിലെ വലിയ കാവല്ക്കോട്ട പിടിച്ചതിനു ശേഷം ഇങ്ങനെയൊരു കാഴ്ച എങ്ങും കണ്ടിട്ടില്ല; അന്നത്തെ മ്യൂറാ [28] ഇവിടെയില്ല. എങ്കിലും, നേ ഇതിലുമുണ്ടു്. ആ ഭടസംഘമാകെ ഒരു ഭയങ്കരസ്വരൂപിയും ഒരൊറ്റ ജീവനോടുകൂടിയതുമായിച്ചമഞ്ഞതുപോലെ തോന്നി. ഒരു സഹസ്രശീർഷസർപ്പത്തിന്റെ ഉടലുപോലെ ഓരോ വരിനിരപ്പും ഓളം മറിയുകയും വീർത്തുപൊങ്ങുകയും ചെയ്തു. അവിടവിടെ പിളർത്തപ്പെട്ട ഒരു പരന്ന പുകക്കൂട്ടത്തിനുള്ളിലൂടെ അവരെ കാണാമായിരുന്നു. തൊപ്പികളുടേയും കൂക്കിവിളികളുടേയും വാളുകളുടേയും പീരങ്കിയൊച്ചയ്ക്കും കാഹളശബ്ദത്തിനും ഇടയ്ക്കുള്ള കുതിരകളുടെ പിൻവശച്ചാട്ടങ്ങളുടേയും, ഒക്കെക്കൂടിയ ഒരു ലഹള ഭയങ്കരവും ക്രമാന്വിതവുമായ ഒരു ബഹളം; എല്ലാറ്റിനും മുകളിലായി, സഹസ്രശീർഷസർപ്പത്തിന്റെ ചെളുക്കുകളെപ്പോലെ, ആ ഭടസംഘത്തിന്റെ മാർച്ചട്ടകൾ.
ഈ കഥകൾ പൗരാണികകാലത്തേക്കു ചേർന്നതാണെന്നു തോന്നും; ഈ കാഴ്ചയ്ക്കു സമാനമായ എന്തെങ്കിലുമൊന്നു മനുഷ്യശിരസ്സുകളോടും അശ്വശരീരങ്ങളോടും കൂടി പർവതങ്ങളുടെ മുകളിലേക്ക് ഒരുക്കിൽ അരിച്ചുകയറുന്ന ഓരോ വല്ലാത്ത സത്ത്വങ്ങളെപ്പറ്റി—ഭയങ്കരങ്ങളും അഭേദ്യങ്ങളും അലൗകികങ്ങളുമായ ദേവകളേയും തിര്യക്കുകളേയും കുറിച്ചു പ്രതിപാദിക്കുന്ന പുരാണഗാനങ്ങളിൽ നിശ്ചയമായും ചിലതുണ്ടു്.
അക്കങ്ങളുടെ യാദൃച്ഛികമായ യോജിപ്പ്— ഇരുപത്താറു പട്ടാളവകുപ്പുകൾ ഇരുപത്താറു പട്ടാളവകുപ്പുകളോടെതിർക്കാൻ ചെന്നു. മുകൾപ്പരപ്പിന്റെ അറ്റത്തിനു പിന്നിൽ, പീരങ്കിനിരയുടെ നിഴലിൽ, രണ്ടു വകുപ്പുകൾ ഒരു ചതുരത്തിലായി പതിമ്മൂന്നു ചതുരങ്ങൾ ചേർന്നു്, ഏഴെണ്ണം ഒന്നാമത്തേതിലും ആറെണ്ണം രണ്ടാമത്തേതിലുമായി രണ്ടു വരിയൊത്തു, തോക്കുകളുടെ ചട്ട ചുമലിൽ വെച്ചു, മുൻപിൽ കാണുന്നതിനു നേരെ ഉന്നം വെച്ചുകൊണ്ടു് ഇംഗ്ലീഷ് കാലാൾപ്പട ശാന്തമായി നിശ്ശബ്ദമായി, നിശ്ചലമായി കാത്തുനില്ക്കുന്നു. അവർ ആ കവചധാരിസൈന്യത്തെയും ആ കവചധാരിസൈന്യം അവരേയും കണ്ടിട്ടില്ല. ഈ മനുഷ്യത്തിരയടി കയറിക്കയറിവരുന്ന ശബ്ദത്തിൽ അവർ ചെവിയോർത്തു. വലുപ്പം കൂടിക്കൂടി വരുന്ന ആ മുവ്വായിരം കുതിരകളുടെ ഒച്ചയും അടിച്ചുകയറുന്ന അവയുടെ കുളമ്പുകൾ ഇടവിട്ടും ക്രമംതെറ്റാതെയും നിലത്തടിക്കുന്ന കെടകെട ശബ്ദവും, മാർക്കവചങ്ങളുടെ ചിലമ്പിച്ചയും വാളുകളുടെ കിലുക്കവും മഹത്തും ഭയങ്കരവുമായ നെടുവീർപ്പും അവർ കേട്ടു. അതാ, അതിഭീഷണമായ ഒരു നിശ്ശബ്ദത; ഉടനെ ഉത്തരക്ഷണത്തിൽ, ഉയർത്തപ്പെട്ട തോക്കുകളുടേയും ചുഴറ്റപ്പെടുന്ന വാളുകളുടേയും ഒരു നീണ്ട അണിനിര കുന്നിൻമുകളിൽ പ്രത്യക്ഷീഭവിച്ചു. അതോടുകൂടി ശിരോലങ്കാരങ്ങളും, കാഹളങ്ങളും, കൊടിക്കൂറകളും; എന്നല്ല, ഒന്നിച്ചു ‘ചക്രവർത്തി ജയിക്കട്ടെ’ എന്നാർത്തുകൊണ്ടു നരച്ച മേൽമീശയോടുകൂടിയ മുവ്വായിരം തലകളും. ആ കുതിരപ്പട്ടാളം മുഴുവനും കുന്നിന്മുകളിൽ ആവിർഭവിച്ചു; അതു് ഒരു ഭൂകമ്പത്തിന്റെ പുറപ്പാടുപോലെയിരുന്നു.
പെട്ടെന്നു് ഒരു വ്യസനകരമായ സംഭവം. ഇംഗ്ലീഷ്സൈന്യത്തിന്റെ ഇടത്തു ഭാഗത്തു നമ്മുടെ വലത്തുഭാഗത്തുമായി, ഒരു ഭയങ്കരമായ കൂക്കിവിളിയോടു കൂടി, കവചധാരിഭടനിരപ്പിന്റെ തല പൊന്തി. നിർത്താൻ വയ്യാതെയും ദേഷ്യം കൊണ്ടു തികച്ചും ഭ്രാന്തുപിടിച്ചും ശത്രുക്കളുടെ സൈന്യനിരപ്പുകളും പീരങ്കികളും നിശ്ശേഷം നശിപ്പിച്ചുകളയാൻ തന്നെയായും ആ കവചധാരിസൈന്യം കുന്നിന്മുകളിന്റെ ഒത്ത നിറുകയിലെത്തിയപ്പോൾ, ഒരു കുണ്ടുവഴി ദൃഷ്ടിയിൽപ്പതിഞ്ഞു— അവർക്കും ഇംഗ്ലീഷ് സൈന്യത്തിനുമിടയിൽ ഒരു കണ്ടുവഴി; ഒഹെങ്ങിലെ കുഴിത്തോടായിരുന്നു അതു്.
അതു് ഒരു ഭയങ്കര സന്ദർഭമായിരുന്നു. അപ്രതീക്ഷിതമായി, വാപിളർന്നു കൊണ്ടു, കുതിരകളുടെ കുളമ്പിന്നടിയിൽത്തന്നെ, രണ്ടു കുന്നിമ്പള്ളകളുടേയും ഇടയ്ക്കു പന്ത്രണ്ടടി ആഴത്തിൽ അതാ ആ ഗുഹ; രണ്ടാമത്തെ സൈന്യവരി ആദ്യത്തേതിനെ അതിലേക്കുന്തി, മൂന്നാമത്തേതു രണ്ടാമത്തേതിനേയും തിരക്കിത്തള്ളി; കുതിരകൾ പിന്നോക്കം വാങ്ങി, പുറംകുത്തി മറിഞ്ഞു, പിന്നുകുത്തിനിന്നു, നാലു കാലും മുകളിലേക്കു പൊന്തിച്ചു പുറത്തിരിക്കുന്നവരെ ചതച്ചും അരച്ചും താഴത്തേക്കുരസി; പിന്മാറുവാൻ യാതൊരു നിർവാഹവുമില്ലാഞ്ഞതിനാൽ — അ സൈന്യപംക്തി ആകപ്പാടെ പീരങ്കിയിൽനിന്നു വിട്ട ഒരു ചില്ലുണ്ടയല്ലതെ മറ്റൊന്നുമല്ലായിരുന്നു.— ഇംഗ്ലീഷ് സൈന്യത്തെ ചതച്ചുകളയുവാൻ എടുത്തു കൂട്ടിയ ശക്തി ഫ്രഞ്ച്സൈന്യത്തെത്തന്നെ ചമ്മന്തിയരച്ചു. ആ ചഞ്ചലിപ്പില്ലാത്ത ഗുഹ നിറഞ്ഞുകഴിഞ്ഞാൽ മാത്രമെ കീഴടങ്ങുകയുള്ളൂ; തമ്മിൽത്തമ്മിൽ ചവുട്ടിപ്പൊടിച്ചുകൊണ്ടു്, ആ ഗുഹയ്ക്കുള്ളിൽ അശ്വങ്ങളും അശ്വഭടന്മാരുമെല്ലാം ഒരു വലിയ മാംസപിണ്ഡം മാത്രമായി കൂടിമറിഞ്ഞു കിടക്കുന്നുണ്ടു്; ആ കുഴിത്തോടു നിറച്ചും ജിവനുള്ള മനുഷ്യരായപ്പോൾ, ശേഷിച്ചവർ അവർക്കു മീതെ ഓടിച്ചു കടന്നു പോയി. ദ്യ്ബ്വാവിന്റെ സൈന്യത്തിൽ മൂന്നിലൊരു ഭാഗം ആ ഗുഹയിൽ വീണു.
യുദ്ധത്തിൽ തോല്മ ഇവിടെനിന്നു തുടങ്ങി.
ആപ്രദേശത്തെ ഒരൈതിഹ്യപ്രകാരം—വ്യക്തമായി അതു കുറെ കൂട്ടിപ്പറയുന്നുണ്ട്— ഒഹൊങ്ങിലെ കുണ്ടുകുഴിയിൽ രണ്ടായിരം കുതിരകളും ആയിരത്തഞ്ഞൂറു മനുഷ്യരും വീണു ചത്തു. യുദ്ധത്തിന്റെ പിറ്റേദിവസം ആ ഗുഹയിലേക്കു വലിച്ചെറിയപ്പെട്ട മറ്റു ശവങ്ങളും ഈ കണക്കിൽ പക്ഷേ, ഉൾപ്പെട്ടിട്ടുണ്ടാവാം.
അത്യപകടത്തിൽപ്പെട്ട ഈ ദ്യുബ്വ്വവിന്റെ സൈന്യമാണു് ഒരുമണിക്കൂർ മുൻപു്, ഒരു വശത്തേക്കു തള്ളിക്കയറി, ല്യൂനെർബർഗ് പട്ടാളത്തിന്റെ കൊടി പിടിച്ചെടുത്തതെന്നു ഞങ്ങൾ ഓട്ടത്തിൽ ഒന്നു പറഞ്ഞുവെക്കട്ടെ.
മിൽഹോവിന്റെ കവചധാരിസൈന്യത്തിനു് ഈ തള്ളിക്കയറ്റത്തിനുള്ള ആജ്ഞ കൊടുക്കുന്നതിനു മുൻപു് നെപ്പോളിയൻ ആ സ്ഥലം സൂക്ഷിച്ചുനോക്കിയിരുന്നു; പക്ഷേ, ആ കുണ്ടുവഴി കാണാൻ കഴിഞ്ഞില്ല; അതു് ആ കുന്നിന്മുകൾപ്പരപ്പിന്റെ സമനിലത്തു് ഒരു ചുളിവുകൂടി ഉണ്ടാക്കിയിരുന്നില്ല. എങ്കിലും, നീവെല്ലു് നിരത്തുമായി അതു ചേർന്നുണ്ടാകുന്ന കോണിനെ സൂചിപ്പിക്കുന്നതായ ആ വെളുത്ത ചെറുപള്ളിയാൽ സൂക്ഷിക്കണമെന്നു മുന്നറിവു് കൊടുക്കപ്പെട്ടു്, അദ്ദേഹം അവിടെയെങ്ങാനും വല്ല തടസ്സവുമുണ്ടോ എന്നു ലാക്കോസ്തോടു പക്ഷേ, ചോദിച്ചിരിക്കും. ആ വഴികാട്ടി ഇല്ലെന്നു മറുപടി പറഞ്ഞു. ഒരു കൃഷീവലന്റെ തലകൊണ്ടുള്ള ആംഗ്യത്തിൽനിന്നു നെപ്പോളിയന്റെ അത്യാപത്തു മുഴുവനുമുണ്ടായി എന്നു് ഏതാണ്ടു സിദ്ധാന്തിക്കാം.
മറ്റു ഗ്രഹപ്പിഴകൾ വരുവാൻ നില്ക്കുന്നു.
നെപ്പോളിയൻ ആ യുദ്ധത്തിൽ ജയിച്ചു എന്നു വരാമായിരുന്നുവോ? ഞങ്ങൾ മറുപടി പറയുന്നു, ഇല്ല. എന്തുകൊണ്ടു്? വെല്ലിങ്ങ്ടൻ കാരണമാണോ? ബ്ളൂഷർ കാരണമാണോ? അല്ല. ഈശ്വരൻ കാരണം.
വാട്ടർലൂവിൽ ബോണോപ്പാർട്ടു് ജയിക്കുക; പത്തൊമ്പതാംനൂറ്റാണ്ടിലെ ലോകനിയമത്തിൽ അതുൾപ്പെട്ടിട്ടില്ല; വേറെ ഒരു കൂട്ടം സംഭവങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ടു്. നെപ്പോളിയന്നു് അവയിലെങ്ങും ഇടമില്ല. സംഭവപരമ്പയുടെ ദുരഭി പ്രായം വളരെ മുൻപുതന്നെ തീർച്ചപ്പെട്ടുതുടങ്ങി.
ഈ വലിയ മനുഷ്യൻ വീഴേണ്ട കാലമയി.
മനുഷ്യസംബന്ധിയായ ഈശ്വരവിധിയിൽ ഈ മനുഷ്യന്റെ വല്ലാത്ത കനം തുലാസ്സിന്റെ നില തെറ്റിച്ചു. ലോകം മുഴുവനും ഒന്നായിക്കൂടിയതിനേക്കാൾ ഈ ഒരൊറ്റസ്സത്വം അധികം കനം തൂങ്ങി. എല്ലാ മാനുഷികചൈതന്യത്തിന്റേയും ഈ കവിഞ്ഞൊഴുകലുകൾ ഒരൊറ്റത്തലയിൽ ഒത്തുകൂടി; ഒരു മനുഷ്യന്റെ തലച്ചോറിനു ലോകം മുഴുവനുംകൂടി കയറിച്ചെല്ലുക— ഇതു നിലനില്ക്കുന്ന പക്ഷം ലോകപരിഷ്കാരം നശിച്ചുപോകും. ന്യായവും സൽവോത്കൃഷ്ടവുമായ അവകാശതുല്യതയ്ക്കു തന്റെ യുക്തി ഒന്നു മാറ്റേണ്ട സമയമായി. ഭൗതികലോകത്തിന്റെ എന്നപോലെ മാനസികലോകത്തിന്റേയും നിയമാനുസാരികളായ കേന്ദ്രാകർഷണങ്ങൾ യാവചിലവയെ ആശ്രയിച്ചുനില്ക്കുന്നുവോ. ആവക മൂലതത്ത്വങ്ങളും മൂലപ്രകൃതികളും, പക്ഷേ, ആവലാതിപ്പെട്ടിരിക്കാം. പുകയുന്ന രക്തം, നിറഞ്ഞുവഴിഞ്ഞ ശ്മാനസ്ഥലങ്ങൾ, കണ്ണുനീരിലാണ്ട അമ്മമാർ— ഇവർ എതിരില്ലാത്ത പക്ഷവാദികളാണു്. താങ്ങുപൊറുക്കാത്ത ഭാരംകൊണ്ടു ഭൂമി കഷ്ടപ്പെടുമ്പോൾ നിഴലാടുകളുടെ നിഗൂഢങ്ങളായ ഞെരക്കങ്ങൾ പുറപ്പെടുകയും അഗാധത അവയ്ക്കു ചെവികൊടുക്കയും ചെയ്യുന്നു.
അപാരതയിൽവെച്ചു നെപ്പോളിയൻ കുറ്റക്കാരനെന്നു വിധിക്കപ്പെട്ടു; അദ്ദേഹത്തിന്റെ അധ:പതനം തീർച്ചപെടുത്തിപ്പോയി.
അദ്ദേഹം ഈശ്വരനെ അമ്പരപ്പിച്ചു.
വാട്ടർലൂ ഒരു യുദ്ധമല്ല; പ്രപഞ്ചത്തിന്റെ ഒരു ചുവടുമാറ്റമാണു്.
[28] പ്രസിദ്ധനായ ഫ്രഞ്ചു സേനാപതി. ഇറ്റലിയിലെ രാജാവു്. നെപ്പോളിയന്റെ സ്യാലൻ.