images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.2.2
പിശാചുണ്ടാക്കിയതാകാവുന്ന ഒരീരടി വായനക്കാർ ഇതിൽ കാണും

ഇനിയും ദൂരംപോകുന്നതിനു മുൻപ്, ഏകദേശം ഈ കാലത്തുതന്നെ മോങ് ഫെർമിയെയിൽ നടന്നതും കുറ്റപത്രത്തിലെ ചില ഊഹങ്ങളോടു ബന്ധമില്ലെന്നു പറയാൻ വയ്യാത്തതുമായ ഒരപൂർവസംഭവം കുറച്ചു വിസ്തരിച്ചു വിവരിക്കുന്നതു് ഇവിടെ ആവശ്യമായിരിക്കും.

മോങ്ഫെർമിയെയിൽ ഒരു പഴയ അന്ധവിശ്വാസം നടപ്പുണ്ട്. ഇതു കുറേ അത്ഭുതകരവും അനർഘതരവുംതന്നെ—എന്തുകൊണ്ടെന്നാൽ, പാരിസ്സിന്റെ അയൽപക്കത്തു നടപ്പുള്ള ഒരന്ധവിശ്വാസം സൈബീരിയാ മരുഭൂമിയിലെ ഒരു ചെടിത്തഴപ്പാണ്. ഒരപൂർവച്ചെടിയുടെ മട്ടിലുള്ള സകലത്തേയും ബഹുമാനിക്കുന്നവരുടെ കൂട്ടത്തിലാണ് ഞങ്ങൾ. അതിനാൽ, ഇതാ, മോങ്ഫെർമിയെയിലെ അന്ധവിശ്വാസം; എത്രയോ കാലം മുൻപു തുടങ്ങി ചെകുത്താൻ നിധിസൂക്ഷിപ്പിന്ന് ആ കാട്ടുപുറം തിരഞ്ഞെടുത്തിട്ടുണ്ടെന്നാന്ന് വെപ്പ്. സന്ധ്യയ്ക്കുശേഷം, കാട്ടിൽ ജനസഞ്ചാരമില്ലാത്ത മൂലകളിൽ, ഒരു വണ്ടിക്കാരന്റെയോ മരംവെട്ടുകാരന്റെയോ മട്ടിൽ മരപ്പാപ്പാസ്സുകളോടുകൂടി കാലുറകളും പരുത്തിത്തുണികൊണ്ടുള്ള കുറുംകുപ്പായവുമിട്ടു് ഒരു കറുത്ത മനുഷ്യനെ കണ്ടുമുട്ടുന്നതു് അത്ര അപൂർവമല്ലെന്നു തറവാട്ടമ്മമാർ തീർത്തുപറയുന്നു; ആ സത്ത്വത്തിന്റെ തലയിൽ തൊപ്പിക്കു പകരം രണ്ടു കൂറ്റൻ കൊമ്പുകളായതുകൊണ്ടു് വേർതിരിച്ചറിയാൻ പ്രയാസമില്ല. വാസ്തവത്തിൽ ആ കൊമ്പുകാരണം അയാളെ ആരും കണ്ടില്ലെന്നു വരില്ല. അയാൾ എപ്പോഴും ഒരു കുഴി കുഴിക്കുകയായിരിക്കും. ആ കൂടിക്കാഴ്ചകൊണ്ട് മൂന്നുവിധത്തിൽ ഗുണമുണ്ടാക്കാം. ഒന്നാമത്, അയാളോട് അടുത്തു ചെന്നു സംസാരിക്കുക—എന്നാൽ ആ മനുഷ്യൻ ഒരു വെറും കൃഷിക്കാരനാണെന്നും, കറുത്തിട്ടാണെന്നു തോന്നിയതു രാത്രിയായതുകൊണ്ടാണെന്നും, അയാൾ യാതൊന്നും കഴിക്കുന്നില്ലെന്നും, പശുക്കൾക്കു പുല്ലരിയുകയാണെന്നും, കൊമ്പുകളാണെന്നു വിചാരിച്ചതു് അയാൾ പുറത്തു കൊണ്ടുനടക്കുന്ന ചാണകംകൊത്തിയല്ലാതെ മറ്റൊന്നുമല്ലെന്നും, അയാളുടെ പല്ലുകൾ തലയിൽനിന്നാണ് പുറപ്പെട്ടിട്ടുള്ളതെന്നും— വൈകുന്നേരത്തെ ദൂരക്കാഴ്ചയ്ക്കു നന്ദിപറയുക—മനസ്സിലാക്കാവുന്നതാണ്. ആ കണ്ടാൾ നേരെ വീട്ടിലേക്കു പോന്നു് ആ ആഴ്ചയിൽ മരിക്കും. രണ്ടാമത്തെ മാർഗം: അയാളെ കാവൽ നില്ക്കുക; കുഴികുത്തൽ കഴിഞ്ഞ്, അതു തട്ടിമൂടി, അയാൾ പോകുന്നതുവരെ കാത്തിരിക്കുക; എന്നിട്ടു വേഗത്തിൽ പാഞ്ഞുചെന്ന് ആ കുഴി ഒരിക്കൽക്കൂടി മാന്തി ആ കറുത്ത സത്ത്വം നിശ്ചയമായും അതിൽ നിക്ഷേപിച്ചിരിക്കാവുന്ന ‘നിധി’ കൈവശപ്പെടുത്തുക— ഇങ്ങനെയായാൽ ആ ചെയ്താൾ ആ മാസത്തിൽ മരിക്കും. ഒടുവിലത്തെ ഒരു വഴി ഇതാണു്; ആ കറുത്ത മനുഷ്യനോടു മിണ്ടാതെയിരിക്കുക; അയാളുടെ നേരേ നോക്കുകകൂടി ചെയ്യാതിരിക്കുക; എത്രകണ്ടു വേഗത്തിൽ പായാൻ കഴിയുമോ അത്രകണ്ടു് വേഗത്തിൽ ഒരു പാച്ചിൽ കൊടുക്കുക—എന്നാൽ ആ ചെയ്താൾ ആ കൊല്ലത്തിൽ കലാശിക്കും.

മൂന്നുവിധമായാലും ഓരോ തകരാറു പറ്റാനുള്ള സ്ഥിതിക്ക്, ഒരു മാസക്കാലത്തേക്കേ ഉള്ളൂവെങ്കിലും ഒരു നിധി കൈയിൽക്കിട്ടുന്നതാകകൊണ്ടു രണ്ടാമത്തേതാണ് അധികം ആളുകൾ സ്വീകരിച്ചുവരാറ്. എന്തു കേട്ടാലും അതൊന്നു ചെയ്തുനോക്കണമെന്നുള്ള ധീരപുരുഷന്മാർ പലപ്പോഴും ആ കറുത്ത മനുഷ്യൻ കുഴിച്ചിട്ടുള്ള കുഴി മാന്തി ചെകുത്താന്റെ മുതൽ തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഞങ്ങളെ ധരിപ്പിച്ചിട്ടുള്ളതു്. അങ്ങനെ കിട്ടുന്ന സമ്പാദ്യം വളരെ മിതമായിരിക്കും. അതേ, ഐതിഹ്യം വിശ്വസിക്കാമെങ്കിൽ, വിശേഷിച്ചും ത്രിഫോങ് എന്നു പേരായ ഒരു നോർമൻമതാചാര്യൻ—കുറച്ചൊക്കെ മന്ത്രവാദമുള്ളാളാണ്—ഈ വിഷയത്തെക്കുറിച്ചുണ്ടാക്കിയിട്ടുള്ള ഒരു പദ്യശകലം വിശ്വാസയോഗ്യമാണെങ്കിൽ, ഇ ത്രിഫോങ്ങിനെ റൂവങ്ങിനടുത്തുള്ള പള്ളിയിൽ സംസ്കരിച്ചിരിക്കുന്നു; അയാളുടെ ശവക്കല്ലറയിൽ പേക്കാച്ചിത്തവളകൾ മുട്ടയിടാറുണ്ട്.

ഇങ്ങനെ അനവധി ശ്രമമുണ്ടായിട്ടുണ്ട്. സാധാരണമായി ഈവക കുഴികൾ ആഴമുള്ളവയായിരിക്കും; ഒരാൾ വേർത്തു മുങ്ങി ഒരു രാത്രി മുഴുവനും ബുദ്ധിമുട്ടി കുഴിക്കണം—രാത്രിയേ ഇതു് ചെയ്വാൻ നിവൃത്തിയുള്ളുവല്ലോ; ഉൾക്കുപ്പായമൊക്കെ നനഞ്ഞു, മെഴുതിരി കത്തിത്തീർന്നു, കൈക്കോട്ടു പൊട്ടി, കുഴിയുടെ അടിയിൽ കഷ്ടിച്ചെത്തി, നിധിയിൽ കൈവെക്കുമ്പോൾ അതിൽ എന്തുണ്ടായിരിക്കും? ചെകുത്താന്റെ നിധി എന്താണ്? ഒരു സൂനാണ്യം, ചിലപ്പോൾ ഒരു ക്രൗൺനാണ്യം, ഒരു കല്ല്, ഒരു കങ്കാളം, ഒരു ചോരയൊഴുകുന്ന ശരീരം, ഒരുറയിൽത്തിരുകിയ ഒരു പായക്കടലാസുപോലെ നാലാക്കി മടക്കിയ ഒരു കുട്ടിച്ചാത്തൻ; ചിലപ്പോൾ ഒന്നുമില്ല. അവിവേകികളും ജിജ്ഞാസുക്കളുമായവരെ ത്രിഫോങ്ങിന്റെ പദ്യങ്ങൾ കേൾപ്പിക്കുന്നതു് ഇതാണ്—

‘കുഴിപ്പൂ, കുഴിച്ചിട്ടു കാണുന്നു ഭണ്ഡാരങ്ങൾ,

പിച്ചള, പളുങ്കു, കല്ലെ,ല്ലു, കാൽച്ചളി, നാണ്യം.’

ഇക്കാലത്തു ചിലപ്പോൾ വെടിയുണ്ടകളോടുകൂടിയ ഒരു വെടിമരുന്നുകുറ്റിയും ചിലപ്പോൾ പഴതായി ഒട്ടിത്തുടങ്ങിയ ഒരു കൂട്ടുശീട്ടും കാണാറുണ്ട്. രണ്ടും സ്പഷ്ടമായി ചെകുത്താന്നുപയോഗപ്പെട്ടവയാണ്. ഈ രണ്ടെണ്ണത്തെ ത്രിഫോങ് രേഖപ്പെടുത്തില്ല. കാരണം, ത്രിഫോങ് ജീവിച്ചിരുന്നതു പന്ത്രണ്ടാം നൂറ്റാണ്ടിലാണ്: റോഗർബേക്കന്നു [1] മുൻപു വെടിമരുന്നും രണ്ടാം ചാറൽസിന്നു [2] മുൻപുകളിശ്ശീട്ടും കണ്ടുപുടിപ്പാൻ ചെകുത്താന്നു ശക്തി തോന്നിയിട്ടില്ല.

അത്രമാത്രമല്ല, ഒരാൾ ആ ശീട്ടുകൊണ്ടു കളിക്കുന്നുവെങ്കിൽ അയാളുടെ സർവസ്വവും അതുകൊണ്ടു കലാശിക്കുമെന്നുള്ളതു തീർച്ചയാണ്! പിന്നെ കുറ്റിക്കുള്ളിലെ വെടിമരുന്നിനെപ്പറ്റിയാണെങ്കിൽ, നിങ്ങളുടെ തോക്ക് നിങ്ങളുടെ മുഖത്തേക്കു പൊട്ടിക്കുവാനുള്ള സാമർഥ്യം അതിനുണ്ട്.

പിന്നെ, തടവിൽനിന്നു പോയ ഴാങ് വാൽഴാങ് കുറച്ചുദിവസം ഒളിച്ചുനടന്ന കാലത്തു മോങ്ഫെർമിയെയിൽ പതുങ്ങിയിരുന്നതായി ഗവർമ്മെണ്ടുവക്കീലിനു തോന്നിയ കാലത്തിനു വളരെ അടുത്തുതന്നെ, പണ്ട് ഒരു നിരത്തുപണിക്കാരനായിരുന്ന ബുലാത്രുയെലിനു് ആ കാട്ടുപുറത്തു, ‘ചില വിദ്യകൾ’ ഉള്ളതായി ഗ്രാമത്തിൽ സംസാരമുണ്ടായിരുന്നു. ഈ ബുലാത്രുയെൽ തണ്ടുവലിശ്ശിക്ഷയിലായിരുന്നു എന്നറിയാമെന്നാണ് അവിടത്തുകാരുടെ ധാരണ. ആ മനുഷ്യനെ പൊല്ലീസ്സുകാർ അന്വേഷിച്ചിരുന്നു; എവിടെയും പണി കിട്ടാനില്ലെന്നു കണ്ടപ്പോൾ ഭരണാധികാരത്തിൽനിന്ന് അയാളെ ചുരുങ്ങിയ കൂലിനിരക്കിന്മേൽ ഗാങ്ങിയിൽ നിന്നു ലാങ്ങിയിലേക്കുള്ള വഴിമുറിവിൽ ഒരു നിരത്തുപണിക്കാരനാക്കി നിയമിച്ചു.

ബുലാത്രുയെൽ കുറച്ചധികം വണക്കക്കാരനും കുറച്ചധികം സാധുവും ആരെ കണ്ടാലും തലയിൽനിന്നു തൊപ്പിയെടുക്കുന്നതിൽ കുറച്ചധികം കണിശക്കാരനും പട്ടാളക്കാരുടെ മുൻപിൽ വിറച്ചുകൊണ്ടും പുഞ്ചിരിയിട്ടുകൊണ്ടും നില്ക്കുന്നവനുമാണെന്ന നിലയ്ക്ക്, ആ രാജ്യത്തുകാർ അപ്രീതിയോടുകൂടി കരുതിവന്നിരുന്ന ഒരുവനാണ്—‘ഒരു സമയം അവൻ തട്ടിപ്പറിക്കാരുടെ സംഘത്തിൽപ്പെട്ടവനായിരിക്കണം.’ ആളുകൾ പറഞ്ഞു; സന്ധ്യയായതിനുശേഷം കുറ്റിക്കാടുകൾക്കരികിൽ അയാൾ പതിയിരിക്കുന്നതു കണ്ടിട്ടുണ്ടത്രേ. അയാൾക്കു ഗുണമായിട്ടു് ഇതു മാത്രമേ ഉള്ളൂ—അയാൾ ഒരു കുടിയനാന്ന്.

ആളുകൾ സൂക്ഷിച്ചറിഞ്ഞു എന്നുവെച്ചിട്ടുള്ളതു് ഇതാന്ന്:

കുറച്ചുമുൻപു, നേർത്ത തന്റെ കല്ലുടയ്ക്കലും നിരത്തു നന്നാക്കലും നിർത്തിവെച്ചു ബുലാത്രുയെൽ ‘പിക്കാസും’കൊണ്ടു കാട്ടിലേക്കു പോയി. സന്ധ്യയോടു കൂടി അയാൾ തീരെ ആൾസ്സഞ്ചാരമില്ലാത്ത വെറും ചുള്ളിക്കാടുകൾക്കുള്ളിലേയ്ക്കു കടക്കുന്നതു കണ്ടു; അവിടെ എന്തോ അയാൾ തിരഞ്ഞുനോക്കുന്നായി തോന്നി; ഇടയ്ക്ക് ഓരോ കുഴി കുഴിക്കും. അതിലെ കടന്നുപോയ തറവാട്ടമ്മമാർ അതു ചെകുത്താനാണെന്ന് ആദ്യത്തിൽ തെറ്റിദ്ധരിച്ചു; ഒടുവിൽ അവർ ബുലാത്രുയെലെ കണ്ടറിഞ്ഞു; പക്ഷേ, അതുകൊണ്ടു ലേശമെങ്കിലും ധൈര്യം കൂടിയില്ല. ഈ കണ്ടുമുട്ടൽ ബുലാത്രുയെലെ നല്ലവണ്ണം മുഷിപ്പിച്ചിരുന്നതായി തോന്നി. ആ മനുഷ്യൻ കാഴ്ചയിൽ എന്തോ ഒന്ന് ഒളിച്ചുവെക്കാനുള്ള ശ്രമമാണ്; അയാളുടെ പ്രവൃത്തിയിൽ അസാധാരണമായി എന്തോ ഉണ്ട്.

ഗ്രാമത്തിൽ സംസാരമുണ്ടായിരുന്നു: ‘ചെകുത്താൻ വന്നിട്ടുണ്ടെന്നു തീർച്ചയാണ്. ബുലാത്രുയെൽ അവനെ കണ്ടിരിക്കുന്നു; അയാൾ തിരച്ചിലാണ്. എന്തായാലും, ഏതു ചെകുത്താന്റെ നിധിയും തന്റെ കീശയിലാക്കാൻ അയാൾക്കു സാമർഥ്യമുണ്ടു്.’

വോൾട്ടയരുടെ കക്ഷിക്കാർ കൂട്ടത്തിൽ കൂടി: ‘ബുലാത്രുയെൽ ചെകുത്താനെ പിടിക്കയോ, അതോ ചെകുത്താൻ ബുലാത്രുയെലെ പിടിക്കയോ, ഏതാണ്ടുണ്ടാവുക?’ വൃദ്ധന്മാരൊക്കെ അസംഖ്യം പ്രാവശ്യം കുരിശടയാളമിട്ടു.

ഇതിനിടയ്ക്കു ബുലാത്രുയെലിന്റെ കാട്ടിൽവെച്ചുള്ള പ്രവൃത്തി അവസാനിച്ചു; അയാൾ പിന്നേയും നിരത്തുപണി തുടങ്ങി; ആളുകൾ വേറെ ഒന്നിനെപ്പറ്റി സംസാരിക്കയായി.

എന്തായാലും ചിലരുടെ ഉൽക്കണ്ഠ തീർന്നില്ല: പഴങ്കഥകളിലെ ഇല്ലാ നിധിയല്ല ഇതിലൊന്നുമുള്ളതെന്നും ചെകുത്താന്റെ ബാങ്കുനോട്ടുകളെക്കാൾ കുറേക്കൂടി കാര്യമായിട്ടുള്ളതും വിലയുള്ളതുമായ എന്തോ ചില അപ്രതീക്ഷിതഭാഗ്യങ്ങൾ ഇതിലുണ്ടെന്നും നിരത്തുപണിക്കാരനു് അതിന്റെ സ്വഭാവം പകുതി മനസ്സിലായിട്ടുണ്ടെന്നും അവർ ഊഹിച്ചു. ഏറ്റവുമധികം ‘അമ്പരന്നുപോയ’തു സ്ക്കൂൾമാസ്റ്റരും തെനാർദിയെരുമാണ് —ചാരായക്കടയുടെ ഉടമസ്ഥനായ ആ സർവരുടേയും ബന്ധുതന്നെ; അയാൾ ബുലാത്രുയെലിന്റെ ഭാഗം കൂടാൻ ഒട്ടും മടി കാണിച്ചില്ല.

‘അയാൾ തണ്ടുവലിശ്ശിക്ഷയിലായിരുന്നു.’ തെനാർദിയെർ പറഞ്ഞു: ‘ഏ! ജഗദീശ്വര! ആരൊക്കെയാണു് അവിടെ പോയിട്ടുള്ളതു്, ഇനി പോവാനിരിക്കുന്നതു്, ആർ കണ്ടു!’

ഒരു ദിവസം വൈകുന്നേരം സ്ക്കൂൾമാസ്റ്റർ ഇരുന്നു, പണ്ടത്തെ കാലമാണെങ്കിൽ രാജ്യനിയമംതന്നെ ബുലാത്രുയെൽ കാട്ടിൽ ചെയ്തിരുന്നതെന്താണെന്ന് അന്വേഷണം നടത്തുമെന്നും അയാളെക്കൊണ്ടു വാസ്തവം പറയിക്കുമെന്നും, വേണമെങ്കിൽ അയാളെ ഭേദ്യംതന്നെ ചെയ്യുമായിരുന്നു എന്നും, ദൃഷ്ടാന്തത്തിനു വെള്ളത്തിൽ മുക്കുക എന്ന പരീക്ഷയ്ക്കുതന്നെ ബുലാത്രുയെൽ സമ്മതിച്ചിരുന്നു എന്നും വാദിച്ചു. ‘നമുക്ക് അയാളെ വീഞ്ഞിൽ മുക്കി നോക്കുക.’ തെനാർദിയെർ അഭിപ്രായപ്പെട്ടു.

അവർ ഒരു ശ്രമം ചെയ്തു; നിരത്തുപണിക്കാരൻ കിഴവനെക്കൊണ്ടു് മദ്യം കുടിപ്പിച്ചു. അയാൾ കുറെയധികം, അകത്താക്കി. പക്ഷേ കാര്യമൊന്നും പറഞ്ഞില്ല. ഒരു പമ്പരക്കുടിയന്റെ ദാഹവും ഒരു നീതിന്യായാധിപന്റെ വകതിരിവും അയാൾ അഭിനന്ദനീയമായ സാമർഥ്യത്തോടും നിഷ്കർഷയോടുംകൂടി കൂട്ടിയിണക്കിക്കാണിച്ചു. എന്തായാലും, അയാളുടെ മേലുള്ള കുറ്റം ആലോചിച്ചും, അയാൾ ഇടയ്ക്ക് അറിയാതെ പറഞ്ഞുപോയ ചില ചില്ലറവാക്കുകളെ കൂട്ടിച്ചേർത്തുനോക്കിയും മറ്റുമായി തെനാർദിയെറും സ്ക്കൂൾമാസ്റ്റരുംകൂടി തങ്ങൾ കൈയിലാക്കി എന്നു് മനോരാജ്യം വിചാരിച്ച കാര്യം ഇതൊക്കെയാണ്.

ഒരു ദിവസം രാവിലെ, പ്രഭാതത്തോടുകൂടി, ബുലാത്രുയെൽ പണിക്കിറങ്ങുന്ന സമയത്തു കാട്ടിൽ, ഒരു മൂലയിൽ, ഒരു കുറ്റിക്കാട്ടിനുള്ളിൽ, ഒരു കൈക്കോട്ടും ഒരു പിക്കാസും ആരോ ഒളിച്ചുവെച്ചിട്ടുള്ളതായി കണ്ട് അത്ഭുതപ്പെട്ടു.

ഏതായാലും, വെള്ളം കൊണ്ടുവരുന്ന ഫാദർ ഡിക്സ്ഫോറിന്റെ കൈക്കോട്ടും പിക്കാസുമായിരിക്കണമെന്നുവെച്ച് അയാൾ പിന്നെ അതിനെപ്പറ്റി ഒന്നും ആലോചിക്കുമായിരുന്നില്ല. പക്ഷേ, അന്നു വൈകുന്നേരം അയാൾ തന്നെ കാണിക്കാതെ ഒരു വലിയ മരത്തിനു പിന്നിൽ ഒളിച്ചുനിന്ന്, ‘ആ ഭാഗത്തോങ്ങുമുള്ള ആളല്ലാതെ, ബുലാത്രുയെൽ നല്ലവണ്ണം കണ്ടറിയുന്ന മനുഷ്യൻ.’ കാട്ടിൽ ഏറ്റവും ഇരുട്ടടഞ്ഞ ഒരു ഭാഗത്തേക്കു പോകുന്നതു നോക്കിക്കണ്ടു. തെനാർദിയെരുടെ തർജ്ജമ; തണ്ടുവലിശ്ശിക്ഷസ്ഥലത്തുണ്ടായിരുന്ന ഒരു കൂട്ടുകാരൻ. എത്ര ചോദിച്ചിട്ടും ബുലാത്രുയെൽ ആ പേർ പറഞ്ഞില്ല. പറയില്ലെന്നു തീർത്തും ശഠിച്ചു. ആ മനുഷ്യന്റെ കൈയിൽ ഒരു ഭാണ്ഡമുണ്ടായിരുന്നു—ചതുരത്തിൽ ഒന്നു്; ഒരു വലിയ കൈപ്പെട്ടി, അല്ലെങ്കിൽ ഒരു ചെറിയ മുണ്ടുപെട്ടി. ബുലാത്രുയെലിന്നു അത്ഭുതമായി. ഏതായാലും ഏഴെട്ടു നിമിഷം കഴിഞ്ഞതിനുശേഷം മാത്രമേ ആ ‘മനുഷ്യന്റെ’ പിന്നാലെ ചെന്നുനോക്കണമെന്നുള്ള കാര്യം അയാൾക്കോർമവന്നുള്ളൂ. പക്ഷേ, അപ്പോഴേക്കും വൈകിപ്പോയി; ആ മനുഷ്യൻ കാട്ടിനുള്ളിലായി, നേരം നല്ലവണ്ണം ഇരുട്ടായി, അയാളുടെ ഒപ്പമെത്താൻ നിവൃത്തിയില്ലെന്നു വന്നു. അതിനാൽ കാട്ടിനരികിൽ കാവൽനില്ക്കുക എന്ന മാർഗം നോക്കാൻ നിശ്ചയിച്ചു. ‘നിലാവുണ്ടായിരുന്നു.’ രണ്ടോ മൂന്നോ മണിക്കൂർ കഴിഞ്ഞപ്പോൾ കെട്ടുപിടിച്ച കാട്ടിനുള്ളൽനിന്നു് ആ പോയ ആൾ കൈയിലൊന്നുമില്ലാതെ കൈക്കോട്ടും പിക്കാസും മാത്രമായി പുറത്തേക്കു കടന്നുവരുന്നതു ബുലാത്രുയെൽ കണ്ടു. ആ മനുഷ്യനെ കടന്നുപോയ്ക്കൊള്ളാൻ ബുലാത്രുയെൽ സമ്മതിച്ചു; അടുത്തു ചെല്ലണമെന്നു നിരത്തുപണിക്കാരൻ സ്വപ്നേപികരുതിയില്ല; കാരണം, മറ്റേ ആൾക്കു മൂന്നിരട്ടി ശക്തികൂടുമെന്നും, എന്നല്ല കൈയിൽ പിക്കാസാണെന്നും, കണ്ടറിഞ്ഞുപോയാൽ ബുലാത്രുയെൽ അങ്ങോട്ടു കണ്ടറിഞ്ഞു എന്ന് തോന്നിപ്പോയാൽ, ഒരുസമയം ആ പിക്കാസുകൊണ്ടു തലയ്ക്കു നല്ല വീക്കു വീക്കിയേക്കുമെന്നും അയാൾ ഉള്ളുകൊണ്ടു ഭയപ്പെട്ടു. രണ്ടു പഴയ കുറ്റുകാർ തമ്മിൽ കണ്ടുമുട്ടിയാലത്തെ ഹൃദയംഗമങ്ങളായ സ്നേഹസ്ഫുരണങ്ങൾ. പക്ഷേ, കൈക്കോട്ടും പിക്കാസും ബുലാത്രുയെലിന്റെ മനസ്സിൽ ഒരു വെളിച്ചം കൊടുത്തു; രാവിലെ അയാൾ ആ കുറ്റിക്കാട്ടിൽ പാഞ്ഞു ചെന്നു നോക്കി; കൈക്കോട്ടുമില്ല, പിക്കാസുമില്ല. ഇതുകൊണ്ടൊക്കെ അയാൾ ഊഹിച്ചു; ആ മനുഷ്യൻ കാട്ടിന്നുള്ളിൽ ചെന്ന്, പിക്കാസുകൊണ്ടു് ഒരു കുഴികുത്തി, പെട്ടി അതിൽ നിക്ഷേപിച്ചു, കൈക്കോട്ടുകൊണ്ട് കുഴി തൂത്തു. അപ്പോൾ, പെട്ടിയിൽ ഒരു ശവമായിരിക്കാൻ മാത്രം അതിനു വലിപ്പമില്ല. അതിൽ പണമാവണം. അതുകൊണ്ടു് തിരഞ്ഞുനോക്കണം. ആ കാടു മുഴുവനും, കുറ്റിക്കാടായ കുറ്റിക്കാടൊക്കെയും ബുലാത്രുയെൽ പരിശോധിച്ചു. വകഞ്ഞുനോക്കി, തപ്പിനോക്കി, മണ്ണ് അല്പമൊന്ന് പുതുതായി ഇളകിയിട്ടുണ്ടെന്നു് തോന്നിയേടത്തൊക്കെ അയാൾ കുഴിച്ചു, വെറുതേ.

അയാൾ യാതൊന്നും ‘മാന്തിയെടുത്തി’ല്ല. മോങ്ഫെർമിയെയിൽ ആരും തന്നെ അതിനെപ്പറ്റി പിന്നെ ആലോചിച്ചില്ല. എന്തായാലും നില്ക്കാത്ത ചില നാട്ടു വർത്തമാനങ്ങൾ മാത്രം പറഞ്ഞുനോക്കി, ‘ഒരാവശ്യമില്ലാതെ നിരത്തു പണിക്കാരൻ ഈ ബുദ്ധിമുട്ടൊക്കെ, ബുദ്ധിമുട്ടില്ലെന്നു തീർച്ചയാണ്, ചെകുത്താൻ വന്നിരുന്നു എന്ന് അയാൾക്കു നല്ല ഉറപ്പുണ്ടാവണം.’

കുറിപ്പുകൾ

[1] പ്രസിദ്ധനായ ഇംഗ്ലീഷ് പ്രകൃതിശാസ്ത്രജ്ഞനും തത്ത്വജ്ഞാനിയും.

[2] ഇംഗ്ലണ്ടിലെ കൊല്ലപ്പെട്ട രാജാവിന്റെ മകൻ 1630 മുതൽ 1685 വരെയാണു് കാലം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 2; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.