ഴാങ് വാൽഴാങ്ങിനെ വീണ്ടും പിടിച്ചിരിക്കുന്നു.
വ്യസനകരങ്ങളായ വിവരണങ്ങളിൽ ഞങ്ങൾ ഓടിച്ചുപോകുന്നപക്ഷം, വായനക്കാർക്കു ഞങ്ങളോടു നന്ദി തോന്നും. ഏതായാലും ഒന്നുമാത്രം ചെയ്തു് ഞങ്ങൾ തൃപ്തിപ്പെടുന്നു; എം. പട്ടണത്തിൽ ആ അത്ഭുതകരങ്ങളായ സംഭവങ്ങൾ നടന്നു കുറച്ചു മാസങ്ങൾ കഴിഞ്ഞതിനുശേഷം, അന്നത്തെ പത്രങ്ങൾ പ്രസിദ്ധീകരിച്ചിരുന്ന രണ്ടു ഖണ്ഡികകൾ ചുവടെ ചേർക്കട്ടെ.
ഈ കുറിപ്പുകൾ സംക്ഷിപ്തവിവരണങ്ങളാണു്. ആ കാലത്തു കോടതിക്കാര്യങ്ങൾ വിവരിക്കുന്ന ഗസറ്റു് ഏർപ്പെടുത്തിക്കഴിഞ്ഞിട്ടില്ല.
ഒന്നാമത്തേതു ഞങ്ങൾ ‘ദ്രാപ്പോബ്ലാങ്ങിൽ’ നിന്നു കടം വാങ്ങുന്നു. അതിലെ തിയ്യതി, 1823 ജൂലായ് 25.
‘സാധാരണങ്ങളിലൊന്നും പെടാത്ത ഒരു സംഭവം ഇയ്യിടെ നടക്കുകയുണ്ടായി. മൊസ്സ്യു മദലിയെൻ എന്നു പേരായി കച്ചവടച്ചടങ്ങുകളിലൊന്നും യാതൊരു പരിചയവുമില്ലാത്ത ഒരാൾ കുറച്ചു കൊല്ലങ്ങൾക്കു മുമ്പു് കൃഷ്ണശിലകൊണ്ടും കരിഞ്ചില്ലുകൊണ്ടും ചില്ലറപ്പണ്ടങ്ങൾ ഉണ്ടാക്കുകയായി ഒരു പഴയ നാടൻ കൈത്തൊഴിലിനെ ജീർണ്ണോദ്ധാരണം ചെയ്തു. അയാൾ അതുകൊണ്ടു വളരെ പണം സമ്പാദിച്ചു; അതോടുകൂടി ആ രാജ്യവും സമ്പന്നമായെന്നു ഞങ്ങൾ സമ്മതിക്കുന്നു. രാജ്യത്തേക്കു ചെയ്തിട്ടുള്ള ഗുണങ്ങൾ വിചാരിച്ച് അയാളെ നഗരപ്രമാണിയാക്കി നിയമിച്ചു. ആ മൊസ്സ്യു മദലിയെൻ 1796-ൽ കളവുകുറ്റത്തിൽ ശിക്ഷിക്കപ്പെട്ടവനും ജെയിലിൽനിന്നു് ഒളിച്ചോടിയവനുമായ ഒരു ഴാങ് വാൽഴാങ് എന്ന തടവുപുള്ളിയല്ലാതെ മറ്റാരുമല്ലെന്നു പൊല്ലീസ്സുകാർ കണ്ടുപിടിച്ചു. ഴാങ് വാൽഴാങ്ങിനെ വീണ്ടും തടവിലാക്കിയിരിക്കുന്നു. പിടിക്കപ്പെട്ടതിനു മുമ്പായി ബാങ്കിലിട്ടിരുന്ന അഞ്ചു ലക്ഷത്തിലധികം ഫ്രാങ്ക് അയാൾ കൈയിലാക്കി; അതു മുഴുവൻ ന്യായമായ വിധത്തിൽ അയാൾ അന്നത്തെ വ്യവസായംകൊണ്ടു സമ്പാദിച്ചതാണെന്നു കാണുന്നു. തൂലോങ്ങിലെ തടവുമുറിയിൽ മടങ്ങിയെത്തിയ ശേഷം, ആ പണം അയാൾ എവിടെ സൂക്ഷിച്ചു എന്നുള്ള കാര്യം ഇതേവരെ ആർക്കും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല.’
രണ്ടാമത്തെ കുറിപ്പു കുറേക്കൂടി വിവരമടങ്ങിയതാണു്; അതേ ദിവസത്തെ ‘ജർനൽ ദു് പാരിസ്സു്’ എന്ന പത്രത്തിൽനിന്നാണു് ഇതെടുക്കുന്നതു്.
‘ജെയിലിൽനിന്നു വിട്ട ഴാങ് വാൽഴാങ് എന്നു പേരായ ഒരു പഴയ തടവുപുള്ളിയെ ഇയ്യിടെ സെഷ്യൻകോടതിയിൽ ഹാജരാക്കുകയുണ്ടായി; അതു കുറെ ശ്രദ്ധേയമായ വിധത്തിലാണു്. ഈ ദുഷ്ടൻ പൊല്ലീസ്സിന്റെ കണ്ണിൽനിന്നു് എങ്ങനെയോ പുറത്തു ചാടി; സ്വന്തം പേർ മാറ്റി, വടക്കുള്ള നമ്മുടെ ചെറുപട്ടണത്തിലൊന്നിൽ മേയറായിക്കൂടി; അവിടെ ഒരു വലിയ കച്ചവടം ഏർപ്പെടുത്തി. ഒടുവിൽ ആ മനുഷ്യനെ അറിഞ്ഞുകിട്ടി, വീണ്ടും പിടിച്ചിരിക്കുന്നു—പൊല്ലീസ്സുകാരുടെ അക്ഷീണപരിശ്രമങ്ങൾക്കു നാം നന്ദിപറയുക, ഒരു തേവടിശ്ശി അയാളുടെ ഉപപത്നിയായിട്ടുണ്ടായിരുന്നു; അയാളെ പൊല്ലീസ്സുകാർ പിടിച്ചതോടുകൂടി അവൾ ഹൃദയം തകർന്നു മരിച്ചു. അസാധാരണമായ ദേഹശക്തിയുള്ള ഈ കള്ളൻ എങ്ങനെയോ പൊല്ലീസ്സിന്റെ പിടിയിൽനിന്നു ചാടി; പക്ഷേ, മൂന്നോ നാലോ ദിവസം കഴിഞ്ഞപ്പോൾ പൊല്ലീസ്സുകാർ അവനെ പാരിസ്സിൽ വെച്ചുതന്നെ പിടിച്ചു; നഗരത്തിൽനിന്നു മോങ്ഫോർമിയെ ഗ്രാമത്തിലേക്കു പോകുന്ന ചെറുവണ്ടികളിലൊന്നിൽ കയറിക്കൂടാൻ തുടങ്ങുമ്പോഴാണു് പിടികിട്ടിയതു്. നമ്മുടെ പ്രമാണപ്പെട്ട ബാങ്കുകളിൽനിന്നു്, അവിടെ ഏല്പിച്ചിരുന്ന ഒരു വലിയ തുക ഈ മൂന്നുനാലു ദിവസംകൊണ്ടു് അയാൾ മേടിച്ചു കൈയിലാക്കി. ഇതു് ആറേഴു ലക്ഷം ഫ്രാങ്കുണ്ടെന്നു കണ്ടിരിക്കുന്നു. കുറ്റപത്രം വിശ്വാസയോഗ്യമാണെങ്കിൽ, അതു് ആ മനുഷ്യൻ തനിക്കുമാത്രം അറിവുള്ള എവിടെയോ കുഴിച്ചുമൂടിയിരിക്കുന്നു; ഇതേവരെ അതു കൈവശപ്പെടുത്തുവാൻ കഴിഞ്ഞിട്ടില്ല. അതെങ്ങനെയായാലും എട്ടുകൊല്ലം മുമ്പു, പേർനിയിലെ സഭാധിപതി അനശ്വരമായ കവിതയിൽ:
‘...വരുന്നുണ്ടാണ്ടുതോറുമേ
ഉള്ളംകയ്യാൽ കരിനിറഞ്ഞുന്തുമാ നീണ്ട തോടുകൾ
വൃത്തിപ്പെടുത്തുമവർ...’
എന്നു വർണിച്ചിട്ടുള്ള ആ സത്യാവാന്മാരായ കുട്ടികളിൽ ഒരുവന്റെ കൈയിൽ നിന്നു രാജമാർഗത്തിൽവെച്ചു ദ്രോഹിച്ചു തട്ടിപ്പറി നടത്തിയ കുറ്റത്തിന്നു് പൊല്ലീസ്സുകാർ ഴാങ് വാൽഴാങ്ങിനെ സെഷ്യൻകോടതിൽ പിടിച്ചു ഹാജരാക്കി.
‘ആ തട്ടിപ്പറിക്കാരൻ എതിർവാദം ചെയ്യില്ലെന്നു ശഠിച്ചു. കളവു നടത്തിയിട്ടുള്ളതു മറ്റു ചിലരോടുകൂടിച്ചേർന്നിട്ടാണെന്നും, തെക്കൻപ്രദേശങ്ങളിലുള്ള തട്ടിപ്പറിസംഘത്തിൽ ഴാങ് വാൽഴാങ് ഒരംഗമാണെന്നും സമർഥനും വാഗ്മിയുമായ ഗവർമ്മെണ്ടുവക്കീൽ തെളിയിച്ചു. അതിനാൽ ഴാങ് വാൽഴാങ് കുറ്റക്കാരനാവുകയും മരണശിക്ഷയ്ക്കു പാത്രമാവുകയും ചെയ്തു. ആ കളവുപുള്ളി അപ്പീൽ കൊടുക്കുന്നില്ലെന്നു ശഠിച്ചു. മഹാരാജാവു് അവിടുത്തെ അപാര ദയകൊണ്ടു് ശിക്ഷ കുറച്ചു. ജീവപര്യന്തം തടവാക്കിക്കൊടുത്തു. ഉടനെത്തന്നെ ഴാങ് വാൽഴാങ്ങിനെ തൂലോങ്ങിലേക്ക് കൊണ്ടുപോവുകയും ചെയ്തു.’
ഴാങ് വാൽഴാങ് തന്റെ നമ്പർ തണ്ടുവലിശ്ശിക്ഷസ്ഥലത്തെത്തിയപ്പോൾ മാറ്റി, അയാൾ 9,430 ആയി.
ഏതായാലും ഇനിയും ആ വിഷയത്തെപ്പറ്റി തൊടേണ്ടിവരാതിരിപ്പാൻ വേഗത്തിൽ അതു പറഞ്ഞുകളയാം— മൊസ്സ്യു മദലിയെനോടു കൂടി എം. പട്ടണത്തിന്റെ ധനസമൃദ്ധിയും അന്തർദ്ധാനം ചെയ്തു. സംശയവും അസ്വാസ്ഥ്യവും നിറഞ്ഞ അന്നത്തെ രാത്രി അയാൾ എന്തെല്ലാം മുൻകൂട്ടിക്കണ്ടുവോ അതെല്ലാം അങ്ങനെത്തന്നെ സംഭവിച്ചു; ആ ഒരാൾ പോയതോടുകൂടി, ഒരു ജീവൻ അവിടെ ഇല്ലാതായി. ഈ അധോഗതിയോടുകൂടി അധോഗതിയിൽപ്പെട്ട എല്ലാ മഹാസ്ഥാപനങ്ങൾക്കും തന്മിടുക്കനുസരിച്ചുണ്ടാകുന്ന മുതൽവിഭാഗം എം. പട്ടണത്തിലും സംഭവിച്ചു—അതേ, മനുഷ്യവർഗത്തിൽ നിഗൂഢമായി ദിവസംപ്രതി സംഭവിക്കുന്നതും, അലെക്സാൻഡർ മരിച്ചതിനുശേഷം ഉണ്ടായതുകൊണ്ടു് ഒരിക്കൽമാത്രം ചരിത്രം രേഖപ്പെടുത്തിയിട്ടുള്ളതുമായ സർവസമൃദ്ധിവസ്തുക്കളുടേയും അംഗവിച്ഛേദം അഭിഷേകം ചെയ്യപ്പെട്ടു; മേലന്വേഷണക്കാർ സ്വന്തമായി വ്യവസായം ആരംഭിച്ചു. അസൂയാപരങ്ങളായ എതിർവ്യവസായങ്ങൾ പുറപ്പെട്ടു; മൊസ്സ്യു മദലിയെന്റെ മഹത്തായ പണിപ്പുര അടയ്ക്കപ്പെട്ടു; എടുപ്പുകളെല്ലാം നശിച്ചു; പണിക്കാരൊക്കെ പോയി. ചിലർ രാജ്യം വിട്ടു; മറ്റുചിലർ പ്രവൃത്തി വേണ്ടെന്നു വെച്ചു, അതു മുതൽ പണ്ടത്തെ വലിയ നില പോയി; എല്ലാം ഒതുങ്ങിയ മട്ടിലായി; പൊതുജനോപകാരത്തിനെന്നതുപോയി, പണത്തിനായി. കേന്ദ്രമായിട്ടു് ഒരിടമില്ലെന്നുവന്നു; എല്ലായിടത്തും തർക്കവും മത്സരവും. പണ്ടു് എല്ലാ കാര്യങ്ങളിലും മൊസ്സ്യു മദലിയെന്റെ കണ്ണും ശ്രദ്ധയുമുണ്ടായിരുന്നു. അയാൾ പോയ ഉടനെ, ഓരോരുത്തരും തന്റെ ഭാഗത്തേക്ക് വലി തുടങ്ങി; വ്യവസായാഭിവൃദ്ധിക്കുള്ള ശ്രമം പോയി, മത്സരമായി; ഒരുമ പോയി; ശത്രുത വന്നു; എല്ലാവരും മേലും സ്ഥാപകന്നുണ്ടായിരുന്ന ഗുണബുദ്ധി പോയി, അന്യോന്യം ദ്വേഷം വർദ്ധിച്ചു; മൊസ്സ്യു മദലിയെൻ തൊടുത്തുവെച്ച നൂൽ കൂടിപ്പിണഞ്ഞു പൊട്ടി; രീതികളൊക്കെ കലങ്ങി; സാമാനങ്ങൾക്കു ഗുണം കുറഞ്ഞു; വിശ്വാസം നശിച്ചു; ആവശ്യക്കാരില്ലാതായതുകൊണ്ടു ചെലവു കുറഞ്ഞു; ശമ്പളം കുറവായി, പണിപ്പുരയുടെ അനക്കം മാറി, ദീപാളി പിടിച്ചു. സാധുക്കൾക്കുള്ള ഗുണമൊക്കെ തീർന്നു. എല്ലാം അവസാനിച്ചു.
ആരോ എവിടെയോ ഇല്ലാതായിരിക്കുന്നു എന്നു രാജ്യഭരണംകൂടി മനസ്സിലാക്കി. ഴാങ് വാൽഴാങ്ങും മൊസ്സ്യു മദലിയെന്നും ഒരാളാണെന്നും, തണ്ടുവലിശ്ശിക്ഷസ്ഥലത്തിന്റെ ഗുണത്തിനായി, സെഷ്യൻകോടതിയിൽനിന്നു തീർച്ചപ്പെടുത്തി വിധി കല്പിച്ച് നാലു കൊല്ലം കഴിയുന്നതിനു മുൻപു് എം. പട്ടണത്തിൽനിന്നുള്ള നികുതിപിരിവിന്റെ ബുദ്ധിമുട്ടു് ഇരട്ടിച്ചു; 1827 ഫിബ്രുവരിയിൽ മൊസ്സ്യു ദിവിയേൽ ഈ വിവരം നിയമനിർമാണസഭയുടെ ശ്രദ്ധയിലെത്തിച്ചു.