ഴാങ് വാൽഴാങ് മരിച്ചിട്ടില്ല.
വെള്ളത്തിൽ വീണ സമയത്തു്, അഥവാ തന്നെത്താൻ വെള്ളത്തിലേക്കെറിഞ്ഞ സമയത്തു്, നാം കണ്ടതുപോലെ അയാളുടെ കാലിന്മേൽ ചങ്ങലയുണ്ടായിരുന്നില്ല. അയാൾ വെള്ളത്തിനടിയിലൂടെ, നങ്കൂരമിട്ടു നില്ക്കുന്ന ഒരു കപ്പലോടടുത്തെത്തുന്നതുവരെ നീന്തി. ആ കപ്പലോടു് ഒരു തോണി കൂട്ടിക്കെട്ടിയിരുന്നു; അയാൾ ആ തോണിയിൽ രാത്രിവരെ ഒളിച്ചുകിടന്നു. രാത്രി അയാൾ പിന്നേയും നീന്തി, ബ്രാങ് മുനമ്പിൽ കുറച്ചു ദൂരെ ഒരിടത്തു ചെന്നു കരയ്ക്കേറി. പണത്തിന്നു ദുർഭിക്ഷമില്ലാതിരുന്നതുകൊണ്ടു് അയാൾ അവിടെവെച്ച് ഉടുപ്പുമാറി. ബാലാഗ്വിയെർ എന്നതിനടുത്ത് ആ കാലങ്ങളിൽ ചാടിപ്പോയ തടവുപുള്ളികൾക്കു വേഷം മാറാനുള്ള ഒരു ചെറുസ്ഥലമുണ്ടായിരുന്നു—നല്ല സമ്പാദ്യമുള്ള ഒരു പുതുക്കച്ചവടം എന്നിട്ടു തടവിൽനിന്നു ചാടി പൊല്ലീസ്സുകാരുടെ അന്വേഷണത്തിൽ നിന്നും സാമുദായികമായ കഷ്ടപ്പാടിൽനിന്നും ഒഴിഞ്ഞുകളയാൻ നോക്കുന്ന എല്ലാ ദയനീയന്മാരായ പുള്ളികളേയുംപോലെ, ഴാങ് വാൽഴാങ്ങും ആൾസ്സഞ്ചാരം കുറഞ്ഞതും വളഞ്ഞുതിരിഞ്ഞു പോകുന്നതുമായ ഒരു മാർഗത്തെ പിന്തുടർന്നു. അയാൾ ആദ്യം ബൊസ്സെയ്ക്കടുത്തുള്ള പ്രാദോവിൽ ചെന്നു പതുങ്ങി. എന്നിട്ടു് ബ്രിയാങ്സോങ്ങിനടുത്തു ഗ്രാങ്-വിയാറിനു നേരേ നടന്നു. അതു് അസ്വസ്ഥവും സംഭ്രമയുക്തവുമായ ഒരോട്ടവുമായിരുന്നു—പോയ വഴികളൊന്നും കണ്ടുപിടിക്കാൻ കഴിയാത്ത ഒരു തുരപ്പനെലിയുടെ പോക്ക്. പിന്നീടു് അയാൾ എയിൽ എത്തിയതായറിഞ്ഞു; പിന്നെ പിറണീസ്സിൽ; പിന്നീടു് പെറിങ്ങ്യുവിന്റെ അയൽപ്രദേശങ്ങളിൽ. അങ്ങനെ അയാൾ പാരിസ്സിലെത്തി. നമ്മൾ ഇപ്പോൾ അയാളെ മോങ്ഫെർമിയെയിൽവെച്ചും കണ്ടുവല്ലോ.
പാരിസ്സിലെത്തിയ ഉടനെ അയാളുടെ ആദ്യത്തെ ശ്രമം ആറേഴു വയസ്സുള്ള ഒരു പെൺകുട്ടിക്കു വേണ്ട ദുഃഖോചിതമായ ഒരുടുപ്പു വാങ്ങുകയാണു്; പിന്നെ ഒരു താമസസ്ഥലം ഏർപ്പാടു ചെയ്തു. അതു കഴിഞ്ഞ് അയാൾ മോങ്ഫെർമിയെയിലേക്കു വെച്ചടിച്ചു. ഇതിനു മുൻപത്തെ ഒളിച്ചുചാടലിൽ അയാൾ അവിടെയ്ക്കോ അതിന്നടുത്ത പ്രദേശത്തെയ്ക്കോ ഉപായത്തിൽ ഒരു പോക്കു പോയിപ്പോന്നതും, അതിനെപ്പറ്റി ഭരണാധികാരികൾക്ക് എന്തോ അല്പം ഒരു സൂചന കിട്ടിയതും വായനക്കാർ ഓർമിക്കുമല്ലോ.
ഏതായാലും അയാൾ മരിച്ചുപോയിയെന്നു് ആളുകൾ കരുതി; ഇതു് അയാളെ ചുറ്റിയിരുന്ന നിഗൂഢതയെ ഒന്നുകൂടി വർദ്ധിപ്പിച്ചു. പാരിസ്സിൽവെച്ച് ഈ വിവരം രേഖപ്പെടുത്തിയിരുന്ന ഒരു പത്രം അയാളുടെ കൈയിൽപ്പെട്ടു. അയാൾക്ക് ഒരു ധൈര്യവും വാസ്തവത്തിൽ മരിച്ചുകഴിഞ്ഞാലത്തെപ്പോലെ സ്വസ്ഥതയും കിട്ടി.
കൊസെത്തിനെ തെനാർദിയെർമാരുടെ ഇറുക്കിപ്പിടുത്തത്തിൽനിന്നു വീണ്ടെടുത്ത ദിവസംതന്നെ, വൈകുന്നേരം അയാൾ പാരിസ്സിൽ ചെന്നു. അയാൾ സന്ധ്യയ്ക്കുശേഷം കുട്ടിയോടുകൂടി മോങ്സോ വഴിക്ക് അവിടെ എത്തി. അവിടെ നിന്നു് അയാൾ ഒരു വണ്ടി പിടിച്ചു. നക്ഷത്രബംഗ്ലാവിന്റെ അടുത്ത പ്രദേശത്തു ചെന്നു. അവിടെ അയാൾ വണ്ടിയിൽനിന്നിറങ്ങി, വണ്ടിക്കാരന്നു കൂലി കൊടുത്തു. കൊസെത്തിന്റെ കൈ പിടിച്ചു, രണ്ടു പേരുംകൂടി, ഇരുട്ടത്തു് ഓർസിനേയും ഗ്ലാസിയറേയും കൂട്ടിച്ചേർക്കുന്ന ഏകാന്തവീഥികളിലൂടെ ഹൊപ്പിത്താൽ പ്രദേശത്തേക്കു നടന്നു.
കൊസെത്തിന് അന്നത്തെ ദിവസം അസാധാരണമായിരുന്നു; അവളിൽ അതു പലേ വികാരങ്ങളും ഉദിപ്പിച്ചു. ഒറ്റപ്പെട്ടുനില്ക്കുന്ന ഹോട്ടലുകളിൽനിന്നു് അപ്പവും പാൽക്കട്ടിയും വാങ്ങി അവർ വേലിക്കരികിലിരുന്നു കഴിച്ചു; ഇടയ്ക്കിടയ്ക്ക് വണ്ടി മാറിക്കയറി; ചുരുക്കം വഴികൾ കാൽനടയായി കടന്നു. അവൾ ഒന്നും ആവലാതി പറഞ്ഞില്ല; പക്ഷേ, ക്ഷീണിച്ചിരുന്നു; നടക്കുമ്പോൾ അവൾ തന്റെ കൈയിന്മേൽ അധികമധികം തൂങ്ങിയിരുന്നതിൽനിന്നു് അതു ഴാങ് വാൽഴാങ്ങിനു മനസ്സിലായി. അയാൾ അവളെ പുറത്തേറ്റി. കാതറീനെ കൈയിൽനിന്നു വിടാതെ, കൊസെത്തു് ഴാങ് വാൽഴാങ്ങിന്റെ ചുമലിൽ തലവെച്ച്, അവിടെ കിടന്നുറങ്ങി.