images/hugo-10.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.3.10
തന്റെ കാര്യം നന്നാക്കിത്തീർക്കാൻ ശ്രമിക്കുന്ന ആൾ ഒരു സമയം അതു കുറേക്കൂടി ചീത്തയാക്കിയേക്കാം

മദാം തെനാർദിയെർ, തന്റെ പതിവുപോലെ, ഭർത്താവിനെ ഇഷ്ടംപോലെ പ്രവർത്തിക്കാൻ അനുവദിച്ചിരുന്നു. വലുതായ കാര്യങ്ങൾ ഉണ്ടാവുമെന്നു് അവൾ കരുതി. ആ മനുഷ്യനും കൊസെത്തും പോയിട്ടു് ഒരു കാൽമണിക്കൂർ നേരം തികച്ചും തെനാർദിയെർ മിണ്ടാതിരുന്നു; എന്നിട്ടു് അയാൾ അവളെ വിളിച്ച് ആ ആയിരത്തഞ്ഞൂറു ഫ്രാങ്ക് കാണിച്ചുകൊടുത്തു.

‘ഇതേ ഉള്ളൂ?’ അവൾ പറഞ്ഞു.

ഗൃഹകാര്യാന്വേഷണം കയ്യേറ്റ മുതല്ക്ക് ഇന്നു് ഇദംപ്രഥമമായിട്ടാണു് എജമാനന്റെ പ്രവൃത്തികൾ അവൾ വിമർശിച്ചതു്.

ആ അടി നല്ല കുറിക്കു കൊണ്ടു.

‘ശരിയാണു് പറഞ്ഞതു്,’ അയാൾ പറഞ്ഞു: ‘ഞാനൊരു വിഡ്ഢിതന്നെ. എന്റെ തൊപ്പി ഇങ്ങോട്ടു തരൂ.’

അയാൾ മൂന്നു ബാങ്ക്നോട്ടുകളും മടക്കി, തന്റെ കീശയിലിട്ടു് ക്ഷണത്തിൽ പാഞ്ഞു; പക്ഷേ, അയാൾക്കു പിഴച്ചു. അയാൾ വലത്തോട്ടു വെച്ചു. അയാൾ ചോദിച്ചുനോക്കി; ചില അയൽപ്രദേശത്തുകാർ വീണ്ടും വഴി തിരിച്ചുകൊടുത്തു; വാനമ്പാടിപ്പക്ഷിയും ആ മനുഷ്യനും ലിവ്രിയിലേക്കുള്ള തിരിവിലൂടെയാണു് പോകുന്നതു കണ്ടതു്. അയാൾ അങ്ങോട്ടു തിരിച്ചു; ഇങ്ങനെ സ്വയം സംസാരിച്ചുകൊണ്ടു് അയാൾ ക്ഷണത്തിൽ നടന്നു; ‘ആ മനുഷ്യൻ നിശ്ചയമായും മഞ്ഞയുടുപ്പിട്ട ഒരു കോടീശ്വരനാണു്; ഞാനൊരു ജന്തുവും. ആദ്യം അയാൾ ഇരുപതു സൂ കൊടുത്തു. പിന്നെ അഞ്ചു ഫ്രങ്ക്, പിന്നെ അമ്പതു ഫ്രാങ്ക്, പിന്നെ ആയിരത്തഞ്ഞൂറു ഫ്രാങ്ക്—ഒക്കെ ക്ഷണത്തിൽ, ക്ഷണത്തിൽ, അയാൾ പതിനയ്യായിരം തരുമായിരുന്നു. ആട്ടെ, ഞാനയാളെ പിടിക്കും.’

എന്നല്ല പിന്നെ, ആ കുട്ടിക്കുള്ള ഉടുപ്പു് അയാൾ മുൻകൂട്ടി ഭാണ്ഡം കെട്ടി കരുതിയിരിക്കുന്നു; ഇതൊക്കെ അത്ഭുതകരമായിരിക്കുന്നു; ഇതിന്നുള്ളിൽ പല ഗൂഢ സംഗതികളും മറഞ്ഞുകിടപ്പുണ്ടു്. ഒരിക്കൽ പിടിയിൽക്കിട്ടിയാൽപ്പിന്നെ, ആരും ഗൂഢസംഗതികളെ വിട്ടുകൊടുക്കാറില്ല. ധനവാന്മാരുടെ ഗൂഢകാര്യങ്ങൾ സ്വർണനാണ്യങ്ങൾ ഒപ്പിയെടുക്കാനുള്ള സ്പഞ്ചുകളാണു്; അവയെ എങ്ങനെയാണു് പിടിച്ചമർക്കേണ്ടതെന്നു് മാത്രം മനസ്സിലാവണം. ഈ വിചാരങ്ങളെല്ലാം അയാളുടെ തലച്ചോറിലൂടെ ഒരു കൊടുങ്കാറ്റുപോലെ അടിച്ചുപാഞ്ഞു. ‘ഞാനൊരു ജന്തുവാണു്,’ അയാൾ പറഞ്ഞു.

മോങ്ഫെർമിയെ വിട്ടു ലിവ്രിയിലേക്കു പോകുന്ന വഴിത്തിരിവിലെത്തിയാൽ, അതു വളരെ ദൂരത്തോളം മൈതാനത്തിലൂടെ പോകുന്നതായി കാണാം. അവിടെ ചെന്നാൽ, ആ വയസ്സനേയും കുട്ടിയേയും കാണാതിരിക്കില്ലെന്നു് അയാൾ കണക്കാക്കി. അയാൾ കണ്ണെത്താവുന്നേടത്തോളം ദൂരത്തേക്ക് നോക്കി; യാതൊന്നും കണ്ടില്ല. അയാൾ പിന്നേയും അന്വേഷിച്ചുനോക്കി; യാതൊന്നും കണ്ടില്ല. അയാൾ പിന്നേയും അന്വേഷിച്ചുനോക്കി, വെറുതേ സമയം കളഞ്ഞു. ചില വഴി പോക്കർ താൻ തിരിഞ്ഞുപോകുന്ന ആ വയസ്സനും കുട്ടിയുംകൂടി ഗാങ്ങിവഴിക്കുള്ള കാട്ടുപ്രദേശത്തേക്കു പോയി എന്നു് അയാളോടു പറഞ്ഞു. അയാൾക്ക് ആ വഴിക്കു ക്ഷണത്തിൽ നടന്നു.

അവർ വളരെ ദൂരത്തെത്തിയിരുന്നു; പക്ഷേ, ഒരു കുട്ടി പതുക്കയേ നടക്കൂ; അയാൾ വേഗത്തിൽ നടന്നു; പിന്നെ ആ പ്രദേശമെല്ലാം അയാൾക്കു നല്ല പരിചയമുണ്ടു്.

പെട്ടെന്നു് അയാൾ നിന്നു, എന്തോ ഒരു പ്രധാനകാര്യം മറന്നുപോകയും പിന്നോക്കം തന്നെ മടങ്ങിപ്പോകാൻ തയ്യാറാകുകയും ചെയ്ത ഒരാളെപ്പോലെ, നെറ്റിക്ക് ഒരടി അടിച്ചു.

‘ഞാൻ എന്റെ തോക്കെടുക്കേണ്ടതായിരുന്നു,’ അയാൾ തന്നത്താൻ പറഞ്ഞു.

നമ്മൾ അറിയാതെ നമുക്കു മുൻപിലൂടെ ചിലപ്പോൾ കടന്നുപോകയും നമ്മൾ കാണാതെതന്നെ മറഞ്ഞുകളകയും ചെയ്യുന്ന അങ്ങനെ ചില ഇരട്ട സ്വഭാവക്കാരുള്ളവരിൽ ഒരാളാണു് തെനാർദിയെർ; ദൈവഗതി അവരുടെ ഒരു ഭാഗം മാത്രമേ വെളിപ്പെടുത്തിയിട്ടുണ്ടാവൂ. ഇങ്ങനെ പകുതി വെള്ളത്തിൽ മുങ്ങിക്കഴിഞ്ഞുകൂടുവാനാണു് പലരുടേയും യോഗം. സമാധാനപൂർവവും ക്ഷോഭരഹിതവുമായ ഒരു ഘട്ടത്തിൽ ആളുകൾ പറയുന്നവിധംതന്നെ ഒരു മര്യാദക്കാരനായ കച്ചവടക്കാരനോ, ഒരു കൊള്ളാവുന്ന തറവാട്ടുകാരനോ ആക്കിത്തീർക്കാൻ — ആയിത്തീരാൻ എന്നു ഞങ്ങൾ പറയുന്നില്ല — വേണ്ടതെല്ലാം തെനാർദിയെർക്കുണ്ടായിരുന്നു. അതോടൊപ്പംതന്നെ ചില സന്ദർഭങ്ങൾ വന്നാൽ, തന്റെ സ്വഭാവത്തിനടിയിൽ കിടക്കുന്നതിനെ മുകളിലേക്കു വരുത്താൻ വേണ്ട ചില ക്ഷോഭങ്ങൾ തട്ടിക്കഴിഞ്ഞാൽ, ഒരു തെമ്മാടിയാവാൻ വേണ്ട സാമാനങ്ങളും അയാളിൽത്തന്നെയുണ്ടു്. ഒരു രാക്ഷസന്റെ ചില മട്ടുകളെല്ലാമുള്ള ഒരു കച്ചവടക്കാരനാണു് ആ മനുഷ്യൻ. തെനാർദിയെർ താമസിച്ചിരുന്ന ഗുഹയുടെ ഒരു മൂലയ്ക്കൽ ചെകുത്താൻ ഇടയ്ക്കിടയ്ക്കു പതുങ്ങിക്കൂടുകയും ഈ ഭയങ്കരമായ അപൂർവസൃഷ്ടിക്കു മുൻപിൽ അന്ധനായി മനോരാജ്യത്തിൽപ്പെടുകയും ചെയ്തിരിക്കണം.

കുറച്ചിട ആലോചിച്ചുനിന്നതിനുശേഷം, ‘ഹാ!’ അയാൾ വിചാരിച്ചു; ‘അവർക്കിപ്പോൾ പോവാൻ ഇടകിട്ടിയിട്ടുണ്ടാവും.’

അങ്ങനെ, ഏതാണ്ടൊരുറപ്പോടും ഒരുകൂട്ടം കാടപ്പക്ഷികളെ മണത്തറിഞ്ഞു ചെല്ലുന്ന ഒരു കുറുക്കന്റെ സാമർഥ്യത്തോടുംകൂടി അയാൾ ആ വഴിയേ ക്ഷണത്തിൽ നടന്നു.

വാസ്തവം പറഞ്ഞാൽ കുളങ്ങൾ വിട്ടു. ബെൽവ്യുനടക്കാവിന്റെ വലത്തുവശത്തുള്ള ഒഴിവുസ്ഥലത്തെ ഒരു ഗൂഢമാർഗത്തിലൂടെ കടന്നു, കുന്നിനെ ഏതാണ്ടു ചുറ്റിനില്ക്കുന്നതും ഷേലിലെ സന്ന്യാസിമഠംവക പഴേ വെള്ളച്ചാലിന്റെ കമാനപ്പാലം മൂടിയതുമായ പുല്ക്കട്ടവഴിയിലെത്തിയപ്പോൾ, കുറ്റിക്കാടിനു മുകളിലൂടെ, അത്രയുമധികം ഊഹാപോഹങ്ങളെ താൻ കെട്ടിയുണ്ടാക്കിയതേതിന്മേലോ ആ തൊപ്പി അയാൾ കണ്ടെത്തി: അതു് ആ മനുഷ്യന്റെയായിരുന്നു. കുറ്റിക്കാടു വളരെ ഉയർന്നതല്ല. ആ മനുഷ്യനും കൊസെത്തുംകൂടി അവിടെ ഇരിക്കുകയാണെന്നു തെനാർദിയെർക്കു മനസ്സിലായി. ഉയരക്കുറവുകൊണ്ടു് കുട്ടിയെ കാണാനില്ലായിരുന്നു; പക്ഷേ, ആ കളിപ്പാവയുടെ തല അവിടെ നിന്നാൽ കാണാം.

തെനാർദിയെർക്ക് അബദ്ധം പറ്റിയിട്ടില്ല. ആ മനുഷ്യൻ അവിടെ ഇരുന്നു കൊസെത്തിനു് അല്പം വിശ്രമിക്കാൻ ഇടകൊടുക്കുകയാണു്. ഹോട്ടലുടമസ്ഥൻ കുറ്റിക്കാടൊന്നു ചുറ്റിവെച്ചു. താൻ അന്വേഷിച്ചു നടന്നിരുന്നവരുടെ മുൻപിൽ പെട്ടെന്നു ചെന്നു പ്രത്യക്ഷീഭവിച്ചു.

‘ക്ഷമിക്കണം, സേർ, എനിക്കു മാപ്പു തരണം.’ ശ്വാസം കിട്ടാതെ അയാൾ പറഞ്ഞു. ‘ഇതാ നിങ്ങളുടെ ആയിരത്തഞ്ഞൂറു ഫ്രാങ്ക്.’

ഇങ്ങനെ പറഞ്ഞ് അയാൾ ആ മൂന്നു നോട്ടുകളും ആ അപരിചിതന്റെ കൈയിൽ വെച്ചുകൊടുത്തു.

ആ മനുഷ്യൻ തല പൊന്തിച്ചുനോക്കി.

‘എന്താ ഇതിന്റെ അർഥം?’

തെനാർദിയെർ ബഹുമാനപൂർവമായി പറഞ്ഞു: ‘ഇതിന്റെ അർഥം, സേർ, ഞാൻ കൊസെത്തിനെ തിരികെ കൊണ്ടുപോവും.’

കൊസെത്തു് ചൂളി, ആ വയസ്സനിൽ പറ്റിച്ചേർന്നു.

തെനാർദിയെരുടെ കണ്ണുകൾക്കടിയിലേക്കു സൂക്ഷിച്ചുനോക്കി, ഓരോ വാക്കും വ്യക്തമാവുംവണ്ണം അയാൾ മറുപടി പറഞ്ഞു: ‘നിങ്ങൾ കൊസെത്തിനെ തിരികെ കൊണ്ടുപോവാൻ ഭാവിക്കുന്നുവോ?’

‘ഉവ്വു്: സേർ, ഞാൻ ഭാവിക്കുന്നു. ഞാൻ നിങ്ങളോടു പറയാം: ഞാൻ കാര്യത്തെപ്പറ്റി ആലോചിച്ചു. വാസ്തവത്തിൽ അവളെ നിങ്ങൾക്കു തരാൻ എനിക്കധികാരമില്ല. നിങ്ങൾ കണ്ടുവല്ലോ, ഞാനൊരു മര്യാദക്കാരനാണു്; ഈ കുട്ടി എന്റെയല്ല; അവൾ അവളുടെ അമ്മയുടേതാണു്. അവളുടെ അമ്മയാണു് അവളെ എനിക്കേല്പിച്ചുതന്നതു്: അവളുടെ അമ്മയ്ക്കു മാത്രമേ എനിക്കിവളെ കൊടുപ്പാൻ നിവൃത്തിയുള്ളൂ. അവളുടെ അമ്മ മരിച്ചുപോയി എന്നു നിങ്ങൾ പറയുമായിരിക്കാം. നല്ലതു്: അങ്ങനെയാണെങ്കിൽ, അവളുടെ അമ്മ ഈ എഴുത്തു തരുന്നാൾവശം എന്റെ മകളെ ഏല്പിക്കണം എന്നർഥത്തിൽ എഴുതി ഒപ്പിട്ട ഒരു കുറിപ്പു് ആർ തരുന്നുവോ ആ ആൾക്കു മാത്രമേ എനിക്കു കുട്ടിയെ കൊടുപ്പാൻ പാടുള്ളൂ; മനസ്സിലായല്ലോ.’

ആ മനുഷ്യൻ മറുപടിയൊന്നും പറയാതെ, തന്റെ കുപ്പായക്കീശയിൽ തപ്പി, ബാങ്കുനോട്ടുകളുള്ള നോട്ടുപുസ്തകം വീണ്ടും പുറത്തേക്കു വരുന്നതു തെനാർദിയെർ നോക്കിക്കണ്ടു.

ഹോട്ടൽക്കാരൻ സന്തോഷംകൊണ്ടു തുള്ളി.

‘അതേ!’ അയാൾ വിചാരിച്ചു; ഇക്കുറി നല്ലവണ്ണം മുറുക്കിപ്പിടിക്കണം; അയാൾ ഇനിയും കൈ മടക്കാനുള്ള ശ്രമമാണു്.’

നോട്ടുപുസ്തകം തുറക്കുന്നതിനു മുൻപായി വഴിപോക്കൻ നാലുപുറവും ഒന്നോടിച്ചുനോക്കി; അവിടെയെങ്ങും ആളില്ല; കാട്ടുപുറത്താവട്ടേ വയലിലാവട്ടേ ഒരു ജീവിയെങ്കിലും ഉണ്ടായിരുന്നില്ല. ആ മനുഷ്യൻ ഒരിക്കൽക്കൂടി പുസ്തകം തുറന്നു്, അതിൽനിന്നു്, തെനാർദിയെർ കരുതിയതുപോലെ ഒരുപിടി നോട്ടുകളല്ല, ഒരു വെറും കടലാസ്സുകഷ്ണം വലിച്ചെടുത്തു; അതു മുഴുക്കെ നിവർത്തി, ഇങ്ങനെ പറഞ്ഞുകൊണ്ടു് ഹോട്ടൽക്കാരന്റെ കൈയിൽ കൊടുത്തു. ‘നിങ്ങൾ പറഞ്ഞതു ശരിയാണു്; വായിക്കൂ!’

തെനാർദിയെർ കടലാസ്സു് വാങ്ങി വായിച്ചു:—

‘എം., മാർച്ച് 25, 1823

‘മൊസ്സ്യു തെനാർദിയെർ!-

‘ഈ ആൾക്കു നിങ്ങൾ കൊസെത്തിനെ കൊടുക്കണം.

‘നിങ്ങൾക്കു കിട്ടാനുള്ളതു് ഇദ്ദേഹം തരും.

‘ഞാൻ നിങ്ങളെ ബഹുമാനപൂർവം ഉപചരിക്കുന്നു.

‘ഫൻതീൻ.’

‘ഈ ഒപ്പു നിങ്ങൾക്കറിയാമല്ലോ?’ ആ മനുഷ്യൻ തുടർന്നു.

അതു് വാസ്തവത്തിൽ ഫൻതീന്റെ ഒപ്പുതന്നെയായിരുന്നു; തെനാർദിയെർക്കു കണ്ടപ്പോൾ മനസ്സിലായി.

ഉത്തരമൊന്നും പറയാനില്ല; അയാൾക്കു രണ്ടു വല്ലാത്ത അടിപറ്റി—ആഗ്രഹിച്ച കൈക്കൂലി കിട്ടിയില്ലെന്നു് ഒരു മുഷിച്ചൽ; താൻ തികച്ചും തല കുത്തിപ്പോയി എന്നു് മറ്റൊന്നു്. ആ മനുഷ്യൻ തുടർന്നു: ‘ആ കടലാസ്സു് രശീതിയായി നിങ്ങൾക്കു സൂക്ഷിക്കാം.’

തെനാർദിയെർ തനിയെ പിന്നാക്കം വാങ്ങിപ്പോയി.

‘ഈ ഒപ്പിനു നല്ല ഛായയുണ്ടു്.’ അയാൾ പല്ലിനിടയിലൂടെ മുരണ്ടു; ‘ഏതായാലും അതു് പോട്ടെ.’

ഒടുവിൽ അയാൾ ഒരു പിടച്ചിൽ പിടഞ്ഞു.

‘സേർ, ശരിയാണു്.’ അയാൾ പറഞ്ഞു, നിങ്ങളാണല്ലോ അതിൽ പറയുന്നാൾ; പക്ഷേ, എനിക്കു കിട്ടാനുള്ളതു് കിട്ടണം. എനിക്ക് ഒരുപാടു സംഖ്യ വരാനുണ്ടു്.

ആ മനുഷ്യൻ, തന്റെ പിഞ്ഞിപ്പൊളിഞ്ഞ കുപ്പായക്കൈയിൽനിന്നു പൊടി തെറിപ്പിച്ചുകൊണ്ടു്, അവിടെനിന്നെണീറ്റു.

‘മൊസ്സ്യു തെനാർദിയെർ, കഴിഞ്ഞ ജനവരിയിൽ, നിങ്ങൾക്ക് ഒരുനൂറ്റിരുപതു ഫ്രാങ്ക് തരാനുണ്ടെന്നു് അമ്മ കണക്കാക്കി. ഫിബ്രവരിയിൽ നിങ്ങൾ അഞ്ഞൂറു ഫ്രാങ്കിനു രശീതിയയച്ചു; ഫിബ്രുവരി ഒടുവിൽ മുന്നൂറു ഫ്രാങ്കും, മാർച്ച് ആദ്യത്തിൽ മുന്നൂറു ഫ്രാങ്കും നിങ്ങൾക്കയച്ചുകിട്ടി. അതിനുശേഷം ഒമ്പതു മാസം കഴിഞ്ഞു; അപ്പോൾ, ഒരു മാസത്തിനു നിശ്ചയിച്ചിട്ടുള്ള പതിനഞ്ചു ഫ്രാങ്ക് വീതം, നൂറ്റിമുപ്പത്തഞ്ചു ഫ്രാങ്ക് നിങ്ങൾക്കു കിട്ടണം. നൂറു ഫ്രാങ്ക് നിങ്ങൾക്ക് അധികം വരവുണ്ടു്; അതു കഴിച്ചാൽ മുപ്പത്തഞ്ചു ഫ്രാങ്കാണു് നിങ്ങൾക്കുള്ള കടം. ഞാൻ നിങ്ങൾക്ക് ആയിരത്തഞ്ഞൂറു ഫ്രാങ്ക് തന്നുകഴിഞ്ഞു.’

തെനാർദിയെരുടെ മനോവികാരങ്ങൾ, കെണിയുടെ ഇരിമ്പുവായയിൽ മൂക്കു കുടുങ്ങി എന്നു കണ്ട ചെന്നായയ്ക്ക് ആ സമയത്തുണ്ടാകാവുന്നവയായിരുന്നു.

‘എന്തൊരു ചെകുത്താനാണു് ഈ മനുഷ്യൻ?’ അയാൾ വിചാരിച്ചു.

ചെന്നായ കാട്ടിയേക്കാവുന്നതു് അയാൾ ചെയ്തു; അയാൾ കുടഞ്ഞു. ഒരിക്കൽ അയാളെ ധൃഷ്ടത ബാധിച്ചു.

‘മൊസ്സ്യു, എനിക്കു നിങ്ങളുടെ പേരറിവില്ല.’ അയാൾ ഉറപ്പിച്ചു പറഞ്ഞു—ഈ സമയത്തു് അയാളുടെ ആദരവൊക്കെ പമ്പകടന്നു; ‘എനിക്ക് ആയിരം ക്രൗൺ [6] ഇപ്പോൾ തന്നില്ലെങ്കിൽ, കൊസെത്തിനെ ഞാൻ തിരികെ കൊണ്ടുപോവും.

ആ അപരിചിതൻ മനസ്സാമാധാനത്തോടുകൂടി പറഞ്ഞു: ‘വരൂ, കൊസെത്തു്.’

അയാൾ ഇടത്തേ കൈകൊണ്ടു് കൊസെത്തിനെ പിടിച്ചു; വലത്തേ കൈകൊണ്ടു് നിലത്തു കിടന്നിരുന്ന തന്റെ പൊന്തൻവടി എടുത്തു.

പൊന്തൻവടിയുടെ വലുപ്പവും ആ സ്ഥലത്തിന്റെ ഏകാന്തതയും തെനാർദിയെർ സൂക്ഷിച്ചു.

ഹോട്ടൽക്കാരനെ അവിടെ മിണ്ടാനും അനങ്ങാനും വയ്യാതാക്കിയിട്ടു്, ആ മനുഷ്യൻ കാട്ടിന്നുള്ളിൽ കടന്നുമറഞ്ഞു.

അവർ പോകുന്ന സമയത്തു്, അല്പം ഉരുളിച്ചയോടുകൂടിയ ആ അപരിചിതന്റെ ചുമലുകളും നല്ല വലിപ്പത്തിലുള്ള മുഷ്ടികളും തെനാർദിയെർ സൂക്ഷിച്ചു നോക്കിപ്പഠിച്ചു.

എന്നിട്ടു് കണ്ണുകളെ തന്റെ മേലേക്കുതന്നെ തിരിച്ചുവരുത്തി അയാൾ അവയെ തന്റെ ക്ഷീണിച്ച ഭുജങ്ങളിലും മെലിഞ്ഞ കൈപ്പടങ്ങളിലും പതിച്ചു. ‘ഞാൻ പോകുന്നതു നായാട്ടിനായ സ്ഥിതിക്ക്, എന്റെ തോക്കു കൊണ്ടുവരാൻ ആലോചിക്കാഞ്ഞപ്പോൾ ഞാൻ വല്ലാത്ത വിഡ്ഢിതന്നെയായിരിക്കണം,’ അയാൾ തന്നത്താൻ പറഞ്ഞു.

ഏതായാലും ഹോട്ടൽക്കാരൻ വിട്ടില്ല.

‘അവനെവിടേക്കു പോണു എന്നെനിക്കറിയണം.’ അയാൾ വിചാരിച്ചു; കുറെദൂരം വിട്ടു് അയാൾ അവരുടെ പിന്നാലെ പുറപ്പെട്ടു. അയാളുടെ കൈയിൽ രണ്ടെണ്ണം കിട്ടിയിട്ടുണ്ടു്; ഫൻതീൻ എന്നൊപ്പിട്ട കടലാസ്സിന്റെ രൂപത്തിൽ ഒരു നിന്ദാസ്തുതിയും, ആയിരത്തഞ്ഞൂറു ഫ്രാങ്കാകുന്ന ഒരു സമാധാനവും

ആ മനുഷ്യൻ കൊസെത്തിനെ ലിവ്രിയും ബോങ്ദിയും കിടക്കുന്ന വഴിക്കു കൊണ്ടുപോയി. മനോരാജ്യവും മനഃകുണ്ഠിതവുംകൊണ്ടു താഴ്‌ന്നുതൂങ്ങിയ ശിരസ്സോടുകൂടിയ അയാൾ പതുക്കെ നടന്നു. മഴക്കാലംകൊണ്ടു് കാടു മെലിഞ്ഞിരുന്നു; അതിനാൽ ദൂരത്തൂടെയാണു് നടന്നിരുന്നതെങ്കിലും തെനാർദിയെർ അവരെ കണ്ണിൻമുൻപിൽനിന്നു വിട്ടില്ല. ആ മനുഷ്യൻ ഇടയ്ക്കിടയ്ക്കു പിന്നാലെ വല്ലവരും പോരുന്നുണ്ടോ എന്നു് നോക്കിയിരുന്നു. പെട്ടെന്നു് അയാൾ തെനാർദിയെരെ കണ്ടു. ഉടനെത്തന്നെ അയാൾ കൊസെത്തോടുകൂടി കുറ്റിക്കാടിനുള്ളിലേക്കു കടന്നു; അവിടെ അവർക്കു രണ്ടുപേർക്കും ഒളിക്കാമായിരുന്നു. ‘എന്റെ ചെകുത്താനേ!’ തെനാർദിയെർ പറഞ്ഞു: അയാൾ നടത്തത്തിന്റെ വേഗം ഇരട്ടിയാക്കി.

നിലത്തുള്ള ചെടികളുടെ ഇടതൂർമകൊണ്ടു് അയാൾക്കു കുറേക്കൂടി അവരോടടുത്തു നടക്കേണ്ടിവന്നു. ആ മനുഷ്യൻ കുറ്റിക്കാടിന്റെ ഏറ്റവും ഇരുട്ടടഞ്ഞ ഭാഗത്തെത്തിയപ്പോൾ, അയാൾ നേരെ പിന്നോക്കം തിരിഞ്ഞു. തെനാർദിയെർ മരക്കൊമ്പുകൾക്കിടയിൽ ഒളിച്ചുനോക്കിയതു് വെറുതെയാണു്; ആ അപരിചിതന്റെ കണ്ണിൽ നിന്നു് മറയാൻ അയാളെക്കൊണ്ടു കഴിഞ്ഞില്ല. ആ മനുഷ്യൻ അസ്വസ്ഥമായ ഒരു നോട്ടം നോക്കി, പിന്നേയും തല പൊന്തിച്ചു മുൻപോട്ടു നടന്നു. ഹോട്ടൽക്കാരൻ പിന്നേയും പിന്നാലെ കൂടി. ഇങ്ങനെ അവർ മുന്നൂറു നാനൂറടി പോയി. പെട്ടെന്നു് ആ മനുഷ്യൻ ഒരിക്കൽക്കൂടി തിരിഞ്ഞു; അയാൾ ഹോട്ടൽക്കാരനെകണ്ടു. ഈ സമയത്തെ അയാളുടെ നോട്ടത്തിൽ ഒരു പന്തിയല്ലാത്ത ഭാവഭേദമുണ്ടായിരുന്നു; തെനാർദിയെർ ഇനിയും മുൻപോട്ടു പോയിട്ടു് ‘ആവശ്യമില്ലെ’ന്നു തീർച്ചപ്പെടുത്തി. തെനാർദിയെർ തിരിച്ചുപോന്നു.

കുറിപ്പുകൾ

[6] രണ്ടര ഉറുപ്പിക വിലയ്ക്കുള്ള ഒരു നാണ്യം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 3; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.