സങ്ങ്മെദർ പള്ളിയുടെ അടുത്തു് ആളുകൾ വരഞ്ഞിട്ട ഒരു പുറംകിണറിന്റെ വക്കത്തു ചുരുണ്ടുകിടക്കുന്ന ഒരു സാധുമനുഷ്യനുണ്ടു്; ഴാങ്ങ് വാൽഴാങ്ങ് അയാൾക്കു ധർമം കൊടുക്കുക പതിവാണു്. ആ മനുഷ്യനെ കണ്ടെത്തിയാൽ എന്തെങ്കിലും കൈയിലിട്ടുകൊടുക്കാതെ അയാൾ ആ വഴിക്കു പോവില്ല. ചിലപ്പോൾ അയാൾ ആ മനുഷ്യനോടു സംസാരിക്കും. ഈ യാചകന്റെ മേൽ അസൂയയുള്ളവർ പറയാറുള്ളതു് അയാൾ പണ്ടൊരു പൊല്ലീസ്സുകാരനായിരുന്നു എന്നാണു്. എപ്പോഴും ഓരോ ഈശ്വരപ്രാർഥനകൾ വിഴുങ്ങിപ്പറയുന്ന ഒരെഴുപത്തഞ്ചു വയസ്സുള്ള പെൻഷ്യൻ പൊല്ലീസ്സുകാരൻ.
ഒരു ദിവസം വൈകുന്നേരം, കൊസെത്തില്ലാതെ തനിച്ചു ഴാങ്ങ് വാൽഴാങ്ങ് നടന്നുപോകുന്ന സമയത്തു, പതിവുസ്ഥലത്തു് അപ്പോൾത്തന്നെ കൊളുത്തിയ ഒരു വിളക്കിൻകാലിന്റെ ചുവട്ടിൽവെച്ച് ആ യാചകനെ കണ്ടു. ആ മനുഷ്യൻ ഈശ്വരവന്ദനത്തിൽ മുഴുകിയിരിക്കുന്നതുപോലെ തോന്നി; നന്നേ കീഴ്പോട്ടു കുനിഞ്ഞിട്ടാണു് ഇരുന്നിരുന്നതു്. ഴാങ്ങ് വാൽഴാങ്ങ് അയാളുടെ അടുക്കലേക്കു ചെന്നു പതിവു ധർമം കൈയിലിട്ടുകൊടുത്തു. യാചകൻ പെട്ടന്നു തലപൊന്തിച്ചു ഴാങ്ങ് വാൽഴാങ്ങിനെ സശ്രദ്ധം സൂക്ഷിച്ചുനോക്കി; ഉടനെ കഴുത്തു താഴ്ത്തുകയും ചെയ്തു. ഇതുണ്ടായതു് ഒരു മിന്നൽ മിന്നുന്നതുപോലെയാണു്. ഴാങ്ങ് വാൽ ഴാങ്ങ് ഒരു ചൂളൽ ചൂളി. ആ തെരുവീഥിയിലെ വെളിച്ചത്തു താനപ്പോൾ കണ്ട മൂഖം ശാന്തവും പ്രകാശമാനവുമായ കിഴവൻ പൊല്ലീസ്സുകാരന്റേതല്ലെന്നും ധാരാളം പരിചയമുള്ളതും കഠിനമായി പകപ്പിക്കുന്നതുമായ മറ്റൊന്നാണെന്നും അയാൾക്കു തോന്നി. പെട്ടെന്നു് ഇരുട്ടത്തു് ഒരു നരിയുടെ മുൻപിൽ എത്തിപ്പെട്ടാലത്തെ തോന്നലാണു് അയാൾക്കുണ്ടായതു്. അയാൾ പിന്നോക്കം തെറിച്ചു; ആകെ വിറച്ചു; ശ്വാസം കഴിക്കാനോ പാഞ്ഞുകളയാൻ തന്നെയോ ധൈര്യപ്പെടാതെ, ഒരു കീറത്തുണിയാൽ മൂടിയിരുന്ന തല വീണ്ടും താഴ്ത്തിയ യാചകനെ തുറിച്ചുനോക്കിക്കൊണ്ടു തികച്ചും സ്തംഭിച്ചു നിന്നു; താനവിടെ നില്ക്കുന്നുണ്ടെന്നുതന്നെ അയാൾക്കു ബോധമില്ലാത്തതുപോലെ തോന്നി. ആ അപൂർവസമയത്തു്, ഒരു സഹജജ്ഞാനം— ആത്മരക്ഷയ്ക്കുള്ള ആ നിഗൂഢജ്ഞാനമായിരിക്കാം അത്— ഴാങ്ങ് വാൽഴാങ്ങിനെക്കൊണ്ട് ഒന്നും മിണ്ടിക്കാതെയാക്കി. പണ്ടത്തെ ആകൃതിയും, അതേ കീറവേഷവും, സമ്പ്രദായവും തന്നെയായിരുന്നു അന്നും ആ യാചകന്നു്, ‘കഷ്ടം!’ ഴാങ്ങ് വാൽഴാങ്ങ് പറഞ്ഞു. ‘എനിക്ക് ഭ്രാന്താണ്! ഞാൻ സ്വപ്നം കണ്ടുപോയി! അതിനു നിവൃത്തിയില്ല!’ തികച്ചും സംഭ്രമിച്ചുകൊണ്ട് അയാൾ വീട്ടിലേക്ക് മടങ്ങി.
താൻ കണ്ടു എന്നു വിചാരിച്ച ആ മുഖം ഴാവേറിന്റേതാണെന്നു തന്നൊടു തന്നെയെങ്കിലും തുറന്നുപറയുവാൻ അയാൾക്കു ധൈര്യമുണ്ടായില്ല.
അന്നു രാത്രി ആ കഴിഞ്ഞതിനെപ്പറ്റി മനോരാജ്യം വിചാരിക്കുമ്പോൾ, ആ മനുഷ്യനെക്കൊണ്ടു് ഒരിക്കൽക്കൂടി തല പൊന്തിപ്പിക്കുമാറു് എന്തെങ്കിലും ചോദിച്ചു നോക്കിയില്ലല്ലോ എന്നയാൾ പശ്ചാത്തപിച്ചു.
പിറ്റേ ദിവസം സന്ധ്യയോടുകൂടി അയാൾ പുറത്തേക്കു പോയി. യാചകൻ ആ സ്ഥാനത്തുണ്ടു്. നിങ്ങൾക്കു സുഖമില്ലേ?’ മനസ്സുറപ്പിച്ച് ഒരു സൂ കൈയിലിട്ടു കൊടുക്കുന്നതോടുകൂടി ഴാങ്ങ് വാൽഴാങ്ങ് ചോദിച്ചു. യാചകൻ തല പൊന്തിച്ചു, ക്ഷീണത്തോടുകൂടി പറഞ്ഞു: ‘നന്നായിവരട്ടെ,’ യാതൊരു സംശയവുമില്ല, അതു പണ്ടത്തെ പൊല്ലീസ്സുകാരനാണു്.
ഴാങ്ങ് വാൽഴാങ്ങിനു തികച്ചും ഉറപ്പു തോന്നി. അയാൾ ചിരിച്ചുപോയി, ‘ഴാവേറാണു് ആ കണ്ടാളെന്നു് എനിക്കെങ്ങനെ തോന്നിക്കളഞ്ഞു?’ അയാൾ വിചാരിച്ചു. ‘ഇപ്പോൾ എനിക്കു കണ്ണിനു വല്ല കാഴ്ചക്കുറവുമുണ്ടോ?’ പിന്നെ അയാൾ അതിനെപ്പറ്റി ഒന്നും വിചാരിച്ചില്ല.
കുറച്ചുദിവസത്തിനുശേഷം— വൈകുന്നേരം എട്ടു മണിക്കായിരിക്കണം— അയാൾ അകത്തിരുന്നു കൊസെത്തിനെക്കൊണ്ടു് അക്ഷരങ്ങളെ ഉറക്കെ ഉച്ചരിപ്പിക്കുകയായിരുന്നു; അപ്പോൾ പുറത്തെ വാതിൽ തുറക്കുകയും അടയ്ക്കുകയും ചെയ്യുന്ന ഒച്ച കേട്ടു; ഇതു് അല്പം അസാധാരണമായിത്തോന്നി. അവിടെ അയാൾക്കു പുറമേ ആ വൃദ്ധ മാത്രമേ പാർപ്പുള്ളൂ; രാത്രി വിളക്കു കത്തിച്ചുവെക്കേണ്ടിവരാതിരിപ്പാൻ അവൾ പതിവായി സന്ധ്യയ്ക്കു കിടക്കും. ഴാങ്ങ് വാൽഴാങ്ങ് കൊസെത്തോടു മിണ്ടാതിരിക്കുവാൻ ഒരാംഗ്യം കാണിച്ചു. ആരോ കോണി കയറി വരുന്ന ശബ്ദം അയാൾ കേട്ടു. ആ കിഴവി രോഗത്തിൽപ്പെട്ടു വൈദ്യനെ കാണാൻ പോയിരുന്നു എന്നു വരാം. ഴാങ്ങ് വാൽഴാങ്ങ് ചെവിയോർത്തു.
കാൽവെപ്പു കനമുള്ളതായിരുന്നു; അതിനു് ഒരു പുരുഷന്റേതിനൊത്ത ശബ്ദമുണ്ടായിരുന്നു; പക്ഷേ, ആ വൃദ്ധയുടെ പാപ്പാസ്സുകൾ കുട്ടിത്തം കൂടിയവയാണു്; എന്നല്ല; ഒരു പുരുഷന്റെ കാൽവെപ്പോടു സദൃശ്യമായി ഒരു വൃദ്ധയുടെ കാൽവെപ്പുപോലെ മറ്റൊന്നില്ല. ഏതായാലും ഴാങ്ങ് വാൽഴാങ്ങ് വിളക്കു കെടുത്തി.
‘പതുക്കെ ചെന്നു കിടക്കൂ,’ എന്നും പറഞ്ഞു കൊസെത്തിനെ അയാൾ കിടക്കാനയച്ചു; അവളുടെ നെറ്റിമേൽ അയാൾ ചുംബിക്കുന്നതോടുകൂടി, ആ കാൽവെപ്പുകൾ നിന്നു.
ഴാങ്ങ് വാൽഴാങ്ങ് ഇരുട്ടത്തു മിണ്ടാതെയും അനങ്ങാതെയും വാതില്ക്കലേക്കു പുറംതിരിഞ്ഞു കസാലമേൽ ചുരുങ്ങിപ്പിടിച്ചിരുന്നു; അയാൾ ഇരുട്ടത്തു ശ്വാസം കഴിച്ചതുകൂടിയില്ല.
ഏതാണ്ടു് കുറച്ചധികനേരം കഴിഞ്ഞതിനുശേഷം അയാൾ ഒച്ചയൊന്നും കേൾക്കാത്തപ്പോൾ പിന്നോക്കം തിരിഞ്ഞു; വതില്ക്കലേക്കു നോക്കിയപ്പോൾ താക്കോൽപ്പഴുതിലൂടെ വെളിച്ചം കണ്ടു. വാതിലിന്റേയും ചുമരുകളുടേയും കറുപ്പിനുള്ളിൽ ഈ വെളിച്ചം ഒരുതരം വല്ലാത്ത നക്ഷത്രമായിത്തീർന്നു. സ്പഷ്ടമായി അവിടെ ആരോ ഉണ്ടായിരുന്നു; ആ ആൾ ഒരു വിളക്കും കൈയിൽപ്പിടിച്ചു നിന്നു ചെവിയോർക്കുകയായിരിക്കണം എന്നു തോന്നി.
ഇങ്ങനെ അസംഖ്യം നിമിഷങ്ങൾ കഴിഞ്ഞു, ആ വെളിച്ചം പിന്നോക്കം പോയി. പക്ഷേ, കാല്പെരുമാറ്റത്തിന്റെ ശബ്ദമൊന്നും അയാൾ കേട്ടില്ല; അതുകൊണ്ടവിടെനിന്നു ചെവിയോർത്തിരുന്ന മനുഷ്യൻ കാലിന്മേൽനിന്നു പാപ്പാസ്സുകൾ അഴിച്ചിട്ടുണ്ടായിരിക്കണം.
ഴാങ്ങ് വാൽഴാങ്ങ്, കുപ്പായമെല്ലാം ധരിച്ചുകൊണ്ടുള്ള ആ നിലയിൽത്തന്നെ, തന്റെ കിടക്കമേൽ ചെന്നുവീണു; അന്നത്തെ രാത്രി കണ്ണടയ്ക്കുവാൻ അയാളെക്കൊണ്ടു കഴിഞ്ഞില്ല.
പുലർച്ചെ, ക്ഷീണംകൊണ്ടു് ഒന്നു് മയങ്ങുന്നതോടുകൂടി, ഇടനാഴിയുടെ അറ്റത്തുള്ള ഏതോ തട്ടിൻപുറത്തിന്റെ വാതിൽ തുറക്കുന്ന ശബ്ദം അയാളെ ഉണർത്തി; തലേ ദിവസം വൈകുന്നേരം കോണി കയറിവന്ന ആ കാല്പെരുമാറ്റംതന്നെ അയാൾ കേട്ടു. അതു് അടുത്തടുത്തു വരുകയാണു്. അയാൾ കിടക്കമേൽനിന്നു ചാടിയെണീറ്റു; രാത്രി വീട്ടിൽ കടന്നുവന്നു് തന്റെ വാതില്ക്കൽ ചെവിയോർത്തുനിന്ന മനുഷ്യൻ ആരാണെന്നു്, അതിലേ കടന്നുപോകുമ്പോൾ, നോക്കിയറിയുവാൻവേണ്ടി, സാമാന്യം വലുപ്പമുള്ളതായിരുന്ന താക്കോൽപ്പഴുതിലൂടെ അയാൾ സൂക്ഷിച്ചുനോക്കിക്കൊണ്ടു നിന്നു. ഇടയ്ക്കു നില്ക്കാതെ ഴാങ്ങ് വാൽഴാങ്ങിന്റെ മുറിക്കു മുൻപിലൂടെ അപ്പോൾ കടന്നുപോയ ആൾ വാസ്തവത്തിൽ ഒരു പുരുഷനായിരുന്നു. ആ ആളുടെ മുഖം നോക്കിയറിയാൻ നിവൃത്തിയില്ലാത്തവിധം ഇടനാഴിയിൽ ഇരുട്ടുണ്ടായിരുന്നു; എങ്കിലും ആ മനുഷ്യൻ കോണിത്തട്ടിലെത്തിയപ്പോൾ, പുറത്തുനിന്നു വന്ന ഒരു പ്രകാശനാളം ആ രൂപത്തെ, ഒരു നിഴല്പടത്തെപ്പോലെ, അല്പമൊന്നു തെളിയിച്ചു; ഴാങ്ങ് വാൽഴാങ്ങിനു് അയാളുടെ പുറം ശരിയായി കാണാൻ കഴിഞ്ഞു. ആൾ നല്ല ഉയരമുണ്ടു്; ഒരു നീണ്ട മുറിക്കുപ്പായമാണിട്ടിട്ടുള്ളതു്; കക്ഷത്തിൽ ഒരു മുണ്ടൻവടിയുണ്ടു്. ആ ഭയങ്കരങ്ങളായ കഴുത്തും ചുമലുകളും ഴാവേറിന്റെയാണു്.
നടക്കാവിലേക്കുള്ള ജനാലയിലൂടെ ആ മനുഷ്യനെ ഒരു നോക്കുകൂടി നോക്കിക്കാണാൻ ഴാങ്ങ് വാൽഴാങ്ങ് ശ്രമിക്കുകയായിരുന്നു; പക്ഷേ, അതിനു ജനാല തുറക്കണം; അയാൾക്കതിനു ധൈര്യമുണ്ടായില്ല.
അയാളെപ്പോലെതന്നെ ആ വന്നാളും ഒരു താക്കോലോടുകൂടിയാണു് വീട്ടിൽ കടന്നിട്ടുള്ളതു്. ആ താക്കോൽ അയാൾക്ക് ആർ കൊടുത്തു? ഇതിന്റെ അർഥമെന്തായിരിക്കും?
ഏഴു മണിയോടുകൂടി രാവിലത്തെ ജോലികൾക്ക് ആ കിഴവി വന്ന സമയം, ഴാങ്ങ് വാൽഴാങ്ങ് അവളെ ഒരു തുളച്ചുകയറുന്ന നോട്ടം നോക്കി; എന്നാൽ അവളോടു യതൊന്നും ചോദിച്ചില്ല. ആ മുത്തിയമ്മ പതിവുപോലെത്തന്നെയായിരുന്നു അന്നും.
അടിച്ചുവാരുന്നതിടയ്ക്ക് അവൾ അയാളോടു ചോദിച്ചു: ‘ഇന്നലെ രാത്രി ഒരാൾ വന്നതു നിങ്ങൾ കേട്ടിട്ടുണ്ടാവും?’
ആ കാലത്തു്, ആ പ്രദേശത്തു്, എട്ടുമണിസ്സമയം നല്ല നിറകൊണ്ട പാതിരയാണു്. ‘ഓ, ശരിതന്നെ, ഉവ്വു്, ഞാൻ കേട്ടു.’ തികച്ചും അസാധാരണമായ സ്വരത്തിൽ അയാൾ മറുപടി പറഞ്ഞു. ‘അതാരായിരുന്നു?’
‘ഇവിടെ പുതുതായി താമസിക്കാൻ പോകുന്ന ഒരാളാണു് ആ വന്നിരുന്നതു്.’ ആ കിഴവി പറഞ്ഞു.
‘അപ്പോൾ അയാളുടെ പേരു്?’
‘എനിക്കു തീർച്ചയറിഞ്ഞുകൂടാ; ദ്യുമോങ്ങോ, ദോമോങ്ങോ, അങ്ങനെ ഒന്നാണു്.’
‘ആരാണു് ഈ മൊസ്സ്യു ദ്യുമോങ്ങ്?’
വലുപ്പം കുറഞ്ഞ തന്റെ കോക്കാൻകണ്ണുകൊണ്ടു് അവൾ അയാളെ സൂക്ഷിച്ചു നോക്കി, മറുപടി പറഞ്ഞു: ‘നിങ്ങളെപ്പോലെത്തന്നെ, ധനവാനായ ഒരു മാന്യൻ.’ ഒരു സമയം അവൾ ഉള്ളിൽ ഒന്നും വിചാരിച്ചിരിക്കയില്ല. ഉണ്ടെന്നു താൻ കണ്ടതായി ഴാങ്ങ് വാൽഴാങ്ങ് വിചാരിച്ചു.
ആ വൃദ്ധ പോയ ഉടനെ അയാൾ ഒരു ചുമരളുമാറിയിൽ ഉണ്ടായിരുന്ന ഒരു നൂറു ഫ്രാങ്ക് എണ്ണിയെടുത്തു കടലാസ്സിൽ ചുരുട്ടിക്കെട്ടി കുപ്പായക്കീശയിലിട്ടു. വെള്ളി നാണ്യത്തിന്റെ ശബ്ദം പുറത്തു കേൾക്കാതിരിക്കാൻവേണ്ടി അയാൾ അത്രയധികം മുൻകരുതലുകളെല്ലാം ചെയ്തിട്ടും, ഒരു നൂറു സൂ നാണ്യം കൈയിൽനിന്നു് തെറ്റി ശബ്ദിക്കാതെ നിലത്തു് ഒരിടത്തു് ഉരുണ്ടുചെന്നു വീണു.
ഇരുട്ടു വ്യാപിച്ചുതുടങ്ങിയതോടുകൂടി അയാൾ താഴത്തിറങ്ങി, നടക്കാവിന്റെ രണ്ടു വശവും സൂക്ഷിച്ചുനോക്കി പഠിച്ചു. ആരേയും കണ്ടില്ല. ആ പ്രദേശത്തെങ്ങും ഒരാളുമില്ലെന്നു തോന്നി. മരങ്ങളുടെ പിന്നിൽ ഒരാൾക്കു വേണമെങ്കിൽ ഒളിച്ചു നില്ക്കാമെന്നുള്ളതു വാസ്തവമാണു്.
അയാൾ വീണ്ടും കോണി കയറി.
‘വരൂ,’ അയാൾ കൊസെത്തോടു പറഞ്ഞു.
അയാൾ അവളുടെ കൈ പിടിച്ചു. രണ്ടുപേരുംകൂടി പുറത്തേക്കു പോയി.