പകൽ പുറത്തേക്കു പോകാതിരിക്കാൻ മാത്രമുള്ള മുൻകരുതൽക്കാരനായിരുന്നു ഴാങ്ങ് വാൽഴാങ്ങ്. എല്ലാ ദിവസവും, സന്ധ്യയോടുകൂടി, ചിലപ്പോൾ തനിച്ചു, മിക്കവാറും കൊസെത്തോടുകൂടി, നടക്കാവിൽവെച്ച് ഏറ്റവും വിജനമായ സ്ഥലം നോക്കി ഴാങ്ങ് വാൽഴാങ്ങ് ഒന്നോ രണ്ടോ മണിക്കൂർനേരം ലാത്തും; സന്ധ്യ കഴിഞ്ഞാൽ അയാൾ പള്ളിയിൽപ്പോവും. ഏറ്റവും അടുത്തുള്ള സാങ്ങ്മെദാർ പള്ളിയിൽ പോകുന്നതു് അയാൾക്കിഷ്ടമായിരുന്നു. അയാളുടെ കൂടെ പോകാത്ത ദിവസം, കൊസെത്തു് ആ കിഴവിയുടെ കൂടെയിരിക്കും; എന്നാൽ ഴാങ്ങ് വാൽഴാങ്ങിന്റെ കൂടെ പോകുന്നതായിരുന്നു ആ കുട്ടിക്കിഷ്ടം. കാതറീനുമായുള്ള എല്ലാ സ്വൈര്യസല്ലാപങ്ങളെക്കാളും അയാളുമായി ഒരു മണിക്കൂറിട കഴിക്കുന്നതായിരുന്നു അവൾക്കു പ്രിയം. നടക്കുമ്പോൾ അയാൾ അവളുടെ കൈ പിടിക്കും. ഓരോ രസമുള്ള കഥ പറയും.
കൊസെത്തു് വളരെ പ്രസരിപ്പുള്ള ഒരുവളായി പരിണമിച്ചു.
ആ കിഴവി ഗൃഹഭരണം നടത്തും, ഭക്ഷണം തയ്യാറാക്കും, ചന്തയ്ക്കു പോവും.
അവർ മിതമായി ചെലവിട്ടു; എല്ലായ്പ്പോഴും കുറച്ചുമാത്രം തിയ്യിടും; അത്യാവശ്യം ചെലവിനു മാത്രം പണമുള്ളവരെപ്പോലെ കഴിഞ്ഞുപോന്നു. മുറിയിൽ ആദ്യത്തെ ദിവസം ഉണ്ടായിരുന്ന സമാനങ്ങളെ ഴാങ്ങ് വാൽഴാങ്ങായിട്ടു കൂട്ടുകയോ കുറയ്ക്കുകയോ ഉണ്ടായില്ല. കൊസെത്തിന്റെ ചമയൽമുറിയിലേക്കുള്ള കണ്ണാടിവതിൽ മാറ്റി ഒരു കട്ടിവാതിലാക്കുക മാത്രം ഒന്നുചെയ്തു.
അയാൾ അപ്പോഴും മഞ്ഞച്ച കുപ്പായവും കറുത്ത കാലുറകളും പഴയ തൊപ്പിയും തന്നെയാണു് ധരിച്ചിരുന്നതു്. തെരുവിൽ നടക്കുമ്പോൾ, അയാൾ ഒരു പാവമാണെന്നു കാണികൾ വിചാരിച്ചു. ചില സമയത്തു ദയകൂടിയവരായ സ്ത്രീകൾ അയാൾക്കു തിരിഞ്ഞുനിന്നു വല്ലതും ധർമംകൊടുത്തു എന്നുവരും. ഴാങ്ങ് വാൽഴാങ്ങ് ആ കിട്ടിയതിനെ ബഹുമാനപൂർവം സ്വീകരിക്കും. എന്നല്ല, ചിലപ്പോൾ വല്ല പാവങ്ങളും ഇരന്നുനടക്കുന്നതു് അയാൾ കാണും; അപ്പോൾ ആരെങ്കിലും അങ്ങോട്ടു നോക്കുന്നുണ്ടോ എന്നു നോക്കിയതിനുശേഷം, അയാൾ ഉപായത്തിൽ ആ അഭാഗ്യവാന്റെ അടുക്കൽച്ചെന്നു കൈയിൽ എന്തെങ്കിലും ഒരു നാണ്യം— പലപ്പോഴും വെള്ളിനാണ്യമാവും— ഇട്ടുകൊടുത്തു ക്ഷണത്തിൽ അവിടെനിന്നു മാറും. ഇതുകൊണ്ടു ചില ദുർഘടങ്ങളും ഉണ്ടായിത്തീർന്നു. അയൽപ്രദേശങ്ങളിലെല്ലാം അയാൾ ധർമം കൊടുക്കുന്ന യാചകൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങി.
ഒരു കോങ്കണ്ണിയും അയൽപക്കക്കാരെ സംബന്ധിച്ചേടത്തോളം അസൂയാലുക്കളായ ജനങ്ങൾക്കുള്ള ഒരു വിശേഷതയാകുന്ന അന്വേഷണതൽപ്പരതയാൽ തികച്ചും വ്യാപിക്കപ്പെട്ടവളുമായ പ്രധാനപ്പാർപ്പുകാരിക്കിഴവി ഴാങ്ങ് വാൽഴാങ്ങിനെ, അയാൾ അറിയാതെ, നല്ലവണ്ണം സൂക്ഷിച്ചുനോക്കിയിട്ടുണ്ടായിരുന്നു. അവൾക്ക് അല്പം ബാധിര്യമുണ്ടു്; അതവളെ വായാടിയാക്കിത്തീർത്തു. കഴിഞ്ഞ കാലങ്ങളുടെ അവശിഷ്ടമായി അവൾക്കു രണ്ടു പല്ലുണ്ടായിരുന്നു— ഒന്നു മുകളിലും, ഒന്നു താഴത്തും; അതവൾ എപ്പോഴും തമ്മിലിട്ടുരുമ്മികൊണ്ടിരിക്കും. അവൾ കൊസെത്തോടു പലതും ചോദിച്ചുനോക്കി, മോങ്ങ്ഫെർമിയെയിൽ നിന്നാണു് വന്നതെന്നു മാത്രമല്ലാതെ മറ്റൊന്നും അവൾക്കുതന്നെ അറിവില്ലായിരുന്നതുകൊണ്ടു്, ആ അന്വേഷണത്തിൽനിന്നു ഫലമൊന്നും കിട്ടിയില്ല. ഒരു ദിവസം രാവിലെ, ആ ചെറ്റപുരയിൽ ആൾപ്പാർപ്പില്ലാതെയുള്ള മുറികളിലൊന്നിലേക്കു ഴാങ്ങ് വാൽഴാങ്ങ് കടന്നുപോകുന്നതു് ഈ ഒറ്റുകാരി കണ്ടു; അയാളുടെ അപ്പോഴത്തെ ഭാവം നല്ല പന്തിയെല്ലെന്നു് ആ വായാടിത്തള്ളയ്ക്കു തോന്നി. ഒരു തള്ളപ്പൂച്ചയുടെ കാൽവെപ്പോടുകൂടി അവൾ അയാളെ പിന്തുടർന്നു; അയാൾക്കഭിമുഖമായുണ്ടായിരുന്ന ഒരു വാതിൽപ്പൊളിയിലൂടെ അകത്തു നടക്കുന്ന കാര്യങ്ങൾ നോക്കിക്കാണുവാൻ അവൾക്കു സാധിച്ചു. നിശ്ചയമായും, കുറേക്കൂടി രക്ഷയ്ക്കു വേണ്ടിയായിരിക്കണം, ഴാങ്ങ് വാൽഴാങ്ങ് വാതലിനു നേരെ പുറംതിരിച്ചാണു് നിന്നിരുന്നതു്. അയാൾ കുപ്പായക്കീശയിൽ കൈയിട്ടു തപ്പി ഒരുറയും ഒരു കത്തിരിയും നൂൽപ്പട്ടയും പുറത്തേക്കെടുത്തതു് ആ വൃദ്ധ കണ്ടു. പുറംകുപ്പായത്തിന്റെ ഒരകശ്ശീലത്തുന്നൽ വെട്ടി ആ പഴുതിലൂടെ മടക്കിക്കെട്ടിയ ഒരു മഞ്ഞക്കടല്ലാസ്സിൻകഷ്ണം അയാൾ വലിച്ചെടുത്തു. ഒരായിരം ഫ്രാങ്കിന്റെ നോട്ടാണതെന്നു് ആ കിഴവി പേടിച്ചരണ്ടുംകൊണ്ടു് മനസ്സിലാക്കി. അവളുടെ ജീവകാലത്തിനുള്ളിൽ രണ്ടാമത്തേയോ മൂന്നാമത്തെയോ തവണയാണു് അവൾ അങ്ങനെയൊന്നു കാണുന്നതു്. അവൾ പേടിച്ചോടിക്കളഞ്ഞു.
ഒരു നിമിഷനേരത്തിനുശേഷം അയാൾ അവളെ വിളിച്ച് ആ ആയിരം ഫ്രാങ്ക് നോട്ടു മാറ്റിക്കൊണ്ടുവരുവാൻ ആവശ്യപ്പെട്ടു; മുമ്മുന്നുമാസം കൂടുമ്പോൾ തനിക്കു വരാനുള്ള സംഖ്യയാണതെന്നും തലേ ദിവസമാണു് അതു തനിക്കയച്ചുകിട്ടിയതെന്നും അയാൾ അവളോടു പറഞ്ഞു. ‘എവിടെനിന്നു്?’ ആ വൃദ്ധ വിചാരിച്ചു. ‘അയാൾ വൈകുന്നേരം ആറുമണിയാകുന്നതുവരെ പുറത്തേക്കു പോയിട്ടില്ല; ആ സമയത്തു ബാങ്കു പൂട്ടിയിരിക്കുംതാനും.’ ആ കിഴവി അതു മാറ്റാൻ പോയി; തന്റെ ഊഹങ്ങളെല്ലാം അവൾ സംസാരമാക്കി. ആയിരം ഫ്രാങ്ക് നോട്ടു്, കൂട്ടിക്കൂട്ടി വലിയ തുകയായി. ആ നാലുപുറത്തുള്ള വെടിപറയലിൽ ഊക്കൻ വാദപ്രതിവാദങ്ങൾക്കെല്ലാം സംഗതിയാക്കി.
കുറച്ചു ദിവസത്തിനുശേഷം, ഴാങ്ങ് വാൽഴാങ്ങ് പുറംകുപ്പായമഴിച്ചിട്ടു് ഇടനാഴിയിലിരുന്ന ഒരു മരക്കഷ്ണം ഈർന്നുമുറിക്കുകയുണ്ടായി. നമ്മുടെ കിഴവി അകത്തു് എന്തോ ചില സാമാനങ്ങൾ നേരെയാക്കി വെക്കുകയാണു്. അവൾ തനിച്ചേ ഉള്ളൂ. കൊസെത്തു് ആ മരം ഈർന്നുമുറിക്കുന്നതു നോക്കി രസിക്കുകയായിരുന്നു. പുറംകുപ്പായം ഒരാണിമേൽ തൂങ്ങിക്കിടക്കുന്നതു് അവൾ കണ്ടെത്തി; അതു ചെന്നു പരിശോധിച്ചു. അകശ്ശീല വീണ്ടും തുന്നിപ്പിടിപ്പിച്ചിരിക്കുന്നു. ആ മുത്തിയമ്മ അതെങ്ങും സശ്രദ്ധം തടവിനോക്കി; അതിൽ അവിടവിടെയെല്ലാം കടല്ലാസിന്റെ കനമുണ്ടെന്നു മനസ്സിലാക്കി. നിശ്ചയമായും പിന്നേയും ആയിരം ഫ്രാങ്കിന്റെ നോട്ടുകൾ, സംശയമില്ല!
കീശയിൽ പല സാധങ്ങൾ നിറച്ചിട്ടുണ്ടെന്നും അവൾ സൂക്ഷിച്ചു. അവൾ കണ്ട സൂചിയും നൂലും കത്തിരിയും മാത്രമല്ല; ഒരു വലിയ പോക്കറ്റുപുസ്തകം, വളരെ വലുതായ ഒരു കത്തി, എന്നല്ല— ശങ്കിക്കാനൊരു മാർഗം— പലേ നിറത്തിലുള്ള പലേ പാഴ്മുടിയും ആ കുപ്പായത്തിനുള്ളിൽ അടങ്ങിയിരിക്കുന്നു. ഓരോ കീശയിലും അപ്രതീക്ഷിതങ്ങളായ ആവശ്യങ്ങൾക്കുള്ള ഉപകരണങ്ങളാണെന്നു തോന്നി.
ഇങ്ങനെ ആ വീട്ടുകാർ മഴക്കാലം കഴിച്ചുകൂട്ടി.