images/hugo-13.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.5.1
ഉപായത്തിന്റെ വളവുതിരുവുകൾ

വായനക്കാർ കണ്ടുതുടങ്ങുന്ന ഭാഗങ്ങളും മേലാൽ കാണാനിരിക്കുന്ന ഭാഗങ്ങളും നോക്കുമ്പോൾ, ഇവിടെ ഒന്നു പറഞ്ഞുവെക്കുന്നതു് ആവശ്യമായിരിക്കുന്നു.

ഈ ഗ്രന്ഥമെഴുതുമ്പോൾ-സ്വന്തകാര്യത്തെപ്പറ്റി പറയേണ്ടിവരുന്നതിൽ വ്യസനിക്കുന്നു—വളരെ കൊല്ലങ്ങളായി പാരിസ്സിൽനിന്നു് വിട്ടിരിക്കയാണു്. അയാൾ പോന്നതിനുശേഷം പാരിസ്സു് തീരെ മാറിക്കഴിഞ്ഞു; ഒരു പുതിയ നഗരം ഉണ്ടായിരിക്കുന്നു; അതു് അയാൾക്കു പരിചിതമല്ല. പാരിസ്സിനെ അയാൾ ഇഷ്ടപ്പെടുന്നുണ്ടെന്നു് പറയേണ്ട ആവശ്യമില്ല; പാരിസ്സാണു് അയാളുടെ മനസ്സിലുള്ള ജന്മഭൂമി. പല ഭാഗവും ഇടിച്ചുതകർക്കുകയും മാറ്റിപ്പണിയുകയും കാരണം അയാളുടെ ചെറുപ്പത്തിലെ പാരിസ്സു്, ഇപ്പോൾ മുൻകാലത്തെ ഒരു പാരിസ്സായിരിക്കുന്നു. ഇപ്പോഴും ആ പാരിസ്സുതന്നെ നിലനിന്നുവരുന്നുണ്ടെന്നാലത്തെപ്പോലെ വായനക്കാരെ ഒരിടത്തേക്കു കൂട്ടിക്കൊണ്ടുപോയി, ‘ഇന്ന തെരുവിൽ ഇന്ന ഒരു വീടുണ്ടു്’ എന്നു് പറയുമ്പോൾ, അങ്ങനെയൊരു തെരുവോ അങ്ങനെയോരു വീടോതന്നെ ആ പ്രദേശത്തെങ്ങും കാണുകയില്ലെന്നു് വന്നേക്കാവുന്നതാണു്. വായനക്കാർ തന്നെ വാസ്തവസംഗതികളെ, അവർക്കതിനു മനസ്സുള്ളപക്ഷം, അനേഷിച്ചു പിടിച്ചാൽ മതി.ഗ്രന്ഥകാരനെസ്സംബന്ധിച്ചേടത്തോളമാണെങ്കിൽ പുതിയ പാരിസ്സിനെപ്പറ്റി അയാൾക്കു യാതൊരു പരിചയവുമില്ല; തനിക്കു വിലയേറിയതായി തോന്നുന്ന ഒരു മായയിൽ പഴയ പാരിസ്സു് നഗരത്തെ മുൻനിർത്തിക്കൊണ്ടാണു് അയാൾ എഴുതുന്നതു്. അയാൾ തന്റെ സ്വന്തം രാജ്യത്തുണ്ടായിരുന്ന കാലത്തു കണ്ടിട്ടുള്ള ചിലതെല്ലാം താൻ പോന്നിട്ടും അവിടെയുണ്ടെന്നും എല്ലാംതന്നെ മാറിക്കഴിഞ്ഞിട്ടില്ലെന്നും മനോരാജ്യം വിചാരിക്കുന്നതു് അയാൾക്കൊരു രസമാണു്. നിങ്ങളുടെ സ്വന്തം രാജ്യത്തു് അങ്ങോട്ടുമിങ്ങോട്ടും പോയും വന്നുമിരിക്കുമ്പോൾ, ആ തെരുവുകൾ നിങ്ങൾക്കത്ര സാരമുള്ളവയല്ലെന്നു്; ആ ജനാലകളും ആ മേല്പുരകളും ആ വാതിലുകളും നിങ്ങൾക്കു സംബന്ധപ്പെട്ടവയല്ലെന്നു്; ആ ചുമരുകൾ നിങ്ങൾക്കു പരിചയപ്പെട്ടവയല്ലെന്നു്; ആ മരങ്ങൾ നിങ്ങൾ യാദൃച്ഛികമായി കണ്ടുമുട്ടിയ ചിലതു മാത്രമാണെന്നു്; നിങ്ങൾ ചവിട്ടിപ്പോകുന്ന കൽവിരികൾ വെറും കല്ലുകൾ മാത്രമാണെന്നു് നിങ്ങൾ വിചാരിക്കുന്നു. പിന്നീടു്, നിങ്ങൾ അവിടെനിന്നു വിട്ടുപോയതിനുശേഷം, ആ തെരുവുകളും നിങ്ങൾക്കു പ്രിയപ്പെട്ടവയാണെന്നും; ആ മേല്പുരകളും ആ വാതിലുകളും കാണാത്തതുകൊണ്ടു് നിങ്ങൾക്ക് അസുഖമുണ്ടെന്നും; ആ ചുമരുകളെക്കൊണ്ടു നിങ്ങൾക്കാവശ്യമുണ്ടെന്നും; ആ മരങ്ങൾ നിങ്ങൾക്കു വളരെ ഇഷ്ടപ്പെട്ടവയാണെന്നും; നിങ്ങൾ കടന്നുചെന്നിട്ടില്ലാത്ത വീടുകളിൽ നിങ്ങൾ ദിവസംപ്രതി ചെന്നുപോരുന്നുണ്ടെന്നും; നിങ്ങളുടെ ഹൃദയത്തിന്റെ, നിങ്ങളുടെ രക്തത്തിന്റെ, നിങ്ങളുടെ ആത്മാവിന്റെതന്നെ, ഒരംശം ആ കൽവിരികളിൽ ഇട്ടു പോന്നിരിക്കുന്നു എന്നും നിങ്ങൾക്കു മനസ്സിലാവുന്നു. നിങ്ങൾ കാണാത്തതും,ഒരുസമയം നിങ്ങൾ ഇനി എന്നുംതന്നെ കാണാതിരിക്കുന്നതും, നിങ്ങളുടെ ഉള്ളിൽ വെച്ചു പൂജിക്കപ്പെട്ടുവരുന്നതുമായ ആ സ്ഥലമെല്ലാം ദുഃഖമയമായ ഒരു വശീകരണശക്തിയെ കൈക്കൊള്ളുകയും, ഒരു പ്രേതക്കാഴ്ചയുടെ ദുഃഖമയത്വത്തോടുകൂടി മനസ്സിൽ വീണ്ടും വീണ്ടും പ്രവേശിക്കുകയും, പാലസ്തീനാകുന്ന പരിശുദ്ധ ഭൂമിയെ നിങ്ങളുടെ കണ്ണിനു മുൻപിൽ കാണിക്കുകയും, എന്നല്ല ഫ്രാൻസിന്റെ സ്വരൂപംതന്നെ ആയിത്തീരുകയും ചെയ്യുന്നു എന്നു പറയട്ടെ. നിങ്ങൾ ആ സ്ഥലങ്ങളെ സ്നേഹിക്കുന്നു; അവയുടെ ആകൃതി, അവയ്ക്കുണ്ടായിരുന്ന ആകൃതി, നിങ്ങൾ മനോരാജ്യത്തിൽ കൊണ്ടുവരുകയും, അതു് ഇപ്പോഴും അങ്ങനെതന്നെയാണെന്നു ശാഠ്യം പിടിക്കുകയും മാറ്റം തട്ടിയിട്ടുണ്ടെന്നു സമ്മതിക്കാതിരിക്കുകയും ചെയ്യുന്നു; എന്തുകൊണ്ടെന്നാൽ, നിങ്ങളുടെ മാതൃഭൂമിയുടെ ആകൃതിയിലേക്കു, മാതാവിന്റെ മുഖത്തേക്കെന്നപോലെ, നിങ്ങൾ ആകൃഷ്ടരാകുന്നു.

അപ്പോൾ, ഭൂതകാലത്തെ വർത്തമാനക്കാലമാക്കിപ്പറയുവാൻ ഞങ്ങളെ സമ്മതിക്കയില്ലല്ലോ? ഇതു കഴിഞ്ഞു, വായനക്കാരോടു ഞങ്ങൾ ഈ പറഞ്ഞതിനെ ഓർമയിൽ വെച്ചുകൊണ്ടിരിക്കാൻ അപേക്ഷിച്ചുകൊള്ളുന്നു; ഇനി ഞങ്ങൾ കഥ തുടരട്ടെ.

ഴാങ്ങ് വാൽഴാങ്ങ് ക്ഷണത്തിൽ നടക്കാവു വിട്ടു. തനിക്കു നിശ്ചയമുള്ളേടത്തോളംകൊണ്ടു് ഏറ്റവും വളവുതിരിവുള്ളവയായ ഊടുവഴികൾ നോക്കി തെരുവുകളിലേക്കിറങ്ങി; പിന്നാലെ ആരെങ്കിലും പോരുന്നുണ്ടോ എന്നു നോക്കിത്തീർച്ചപ്പെടുത്തുവാൻവേണ്ടി, പോയ വഴിതന്നെ ഇടയ്ക്കു പിന്നോക്കം നടക്കും.

വേട്ടയാടപ്പെട്ട മാൻ ഈ സൂത്രം ഉപയോഗിക്കുന്നതുകാണാം. കാലടികൾ പതിഞ്ഞുകിടന്നേക്കാവുന്ന നിലത്തു് ഈ സൂത്രപ്പണികൊണ്ടു, മറ്റു ഗുണങ്ങളുണ്ടാകുന്നതിനു പുറമെ, നായാട്ടുകാരെയും നായാട്ടുനായ്ക്കളേയും വഴിതെറ്റിച്ചയച്ചു വഞ്ചിക്കാവുന്നതാണു്. നായാട്ടുഭാഷയിൽ ഇതിനു കള്ളപ്പതുങ്ങൽ എന്നു പറയും.

അന്നു വെളുത്ത വാവായിരുന്നു. ഴാങ്ങ് വാൽഴാങ്ങ് വ്യസനിച്ചില്ല. അപ്പോഴും ചക്രവാളാന്തത്തോടു് മുട്ടിനിന്നിരുന്ന ചന്ദ്രൻ തെരുവുകളിൽ വലിയ നിഴലും വെളിച്ചവും പരത്തി. ഴാങ്ങ് വാൽഴാങ്ങ് വീടുകളോടടുത്തു് ഇരുട്ടുളള ഭാഗത്തൂടെ നടക്കുകയും വെളിച്ചമുള്ളേടത്തെ നോക്കിക്കാണുകയും ചെയ്യാം. പക്ഷേ, ഇരുട്ടുള്ള ദിക്കിലെ കഥ തനിക്കു കണ്ടുകൂടെന്നുള്ള വാസ്തവം അയാൾ വേണ്ടവിധം ആലോചിച്ചില്ല. എങ്കിലും റ്യു പൊളിവോവിന്റെ അടുത്തുള്ള വിജനപഥങ്ങളിൽ തന്റെ പിന്നാലെ ആരും ഉണ്ടായിരുന്നില്ല, തീർച്ചയാണെന്നു് അയാൾ വിചാരിച്ചു.

ഒരു ചോദ്യവും ചോദിക്കാതെ കൊസെത്തു് ഒപ്പം നടന്നു. ആദ്യത്തെ അഞ്ചാറുകൊല്ലക്കാലത്തെ കഷ്ടപ്പാടുകൾ ഒരെതിർ പറയാത്ത സ്വഭാവത്തെ, എന്നു പറയട്ടെ, അവളിൽ വ്യാപിപ്പിച്ചിരുന്നു. അത്രമാത്രമല്ല— ഞങ്ങൾക്കിടയ്ക്കിടയ്ക്ക് ആവർത്തിച്ചു പറയേണ്ടിവരുന്ന ഒന്നാണിത്-താനറിയാതെതന്നെ, ഈ നല്ല മനുഷ്യന്റെ അസാധാരണമട്ടുകളോടും കർമഗതിയുടെ സവിശേഷതകളോടും അവൾ പരിചയപ്പെട്ടുവരുകയും ചെയ്തിട്ടുണ്ടു്. അയാൾ തന്റെ ഒരുമിച്ചുണ്ടല്ലോ; തനിക്കു പേടിക്കാനില്ലെന്നു് അവൾക്കു തോന്നി.

എവിടേക്കാണു് പോകുന്നതെന്നു കൊസെത്തിന്നുള്ളതിൽ അധികമായ വിവരമൊന്നും ഴാങ്ങ് വാൽഴാങ്ങിനും ഉണ്ടായിരുന്നില്ല. അവൾ അയാളിൽ വിശ്വസിച്ചിരുന്നതുപോലെ, അയാൾ ഈശ്വരനിലും വിശ്വസിച്ചു. തന്നെക്കാൾ വലിയ ഒരാളുടെ കൈയിന്മേൽ അയാളും പറ്റിപ്പിടിച്ചിട്ടുണ്ടെന്നു തോന്നി; കാണാനില്ലെങ്കിലും ആരോ ഒരാൾ തന്നെ കൂട്ടിക്കൊണ്ടുപോകുന്നുണ്ടെന്നു് അയാൾ വിചാരിച്ചു. ഏതായാലും, അയാളുടെ ഉള്ളിൽ ഒരു യുക്തിയും തോന്നിയിട്ടില്ല; അയാൾ ഒന്നും ആലോചിച്ചിട്ടില്ല; ഒരു മാർഗവും കണ്ടിട്ടില്ല. അതു ഴാവേറായിരുന്നു എന്നുതന്നെ അയാൾക്കു തീർച്ചപ്പെട്ടില്ല. അയാൾ ഴാങ്ങ് വാൽഴാങ്ങാണെന്നറിയാതെതന്നെ, ആ കണ്ടതു ഴാവേറായിരുന്നു എന്നു വന്നേക്കാം. അയാൾ വേഷം മാറിയിരുന്നില്ലേ? അയാൾ മരിച്ചുപോയിരിക്കുന്നു എന്നല്ലേ പൊതുജനവിശ്വാസം? എങ്കിലും, അസാധാരണമായ പലതും കുറച്ചു ദിവസമായി നടന്നുവരുന്നുണ്ടല്ലോ. അതു് ഇനി അയാൾക്കാവശ്യമില്ല. ഗോർബോവീട്ടിലേക്ക് ഇനി മടങ്ങിച്ചെല്ലുകയില്ലെന്നു് അയാൾ തീർച്ചപ്പെടുത്തിക്കഴിഞ്ഞു. സ്വന്തം മടയിൽനിന്നു പുറത്തേക്ക് ആട്ടിയോട്ടിക്കപ്പെട്ട ഒരു കാട്ടുമൃഗത്തെപ്പോലെ, വേറെയൊന്നു കണ്ടുപിടിക്കുന്നതുവരെ, ഒളിക്കുന്നതിനു് എന്തെങ്കിലും ഒരു പൊത്തു കിട്ടുവാൻ അയാൾ അന്വേഷിക്കുകയായിരുന്നു.

മുഫെത്താർ പ്രദേശത്തുള്ള സംഖ്യാതീതങ്ങളും നാനാവിധങ്ങളുമായ ഇടുക്കു വഴികളെ അയാൾ നോക്കിക്കണ്ടു; എല്ലായിടത്തും ഉറക്കമായിരിക്കുന്നു; റ്യു സാങ്ങ്സിയേർ, റ്യു കൊപ്പിയോ, റ്യു ബാത്ത്വാർ-സാങ്ങ്-വിക്തോർ, റ്യു ദ്യു പ്വീ ലേർ മിത്തു് എന്നീ പ്രദേശങ്ങളെ അയാൾ ചുറ്റി. അവിടെയെല്ലാം വാടകയ്ക്കു കൊടുക്കുന്ന വീടുകളുണ്ടു്; അവയിലൊന്നും അയാൾ കയറിച്ചെന്നില്ല; അവയിലൊന്നും അയാൾക്കുപകാരപ്പെടുന്ന സ്ഥലം കണ്ടില്ല. ഏതായാലും, തന്റെ പിന്നാലെ വല്ലവരും പോരുന്നുണ്ടെങ്കിൽത്തന്നെ, അവർക്കു വഴി തെറ്റിയിരിക്കുന്നു എന്നു് അയാൾക്കുറപ്പു തോന്നി. സാങ്ങ് എത്തിയർ ദ്യുമോങ്ങ് പള്ളിയിൽനിന്നു പതിനൊന്നു മണി അടിച്ചപ്പോൾ, അയാൾ റ്യുദു് ദു് പോങ്ങ്ത്വായിൽ 14-ആം നമ്പർ കെട്ടിടമായ പൊല്ലീസു് സ്റ്റേഷന്റെ മുൻപിലെത്തി. കുറച്ചുകൂടി കഴിഞ്ഞപ്പോൾ, ഞങ്ങൾ മുൻപു പറഞ്ഞിട്ടുള്ള ആ സഹജജ്ഞാനത്തിന്റെ പ്രേരണയാൽ അയാൾ പിന്നോക്കം തിരിഞ്ഞു. ആ സമയത്തു മൂന്നുപേർ തെരുവിൽ ഇരുട്ടുള്ള ഭാഗത്തൂടെ, ഓരോരുത്തരായി പൊല്ലീസു് സ്റ്റേഷന്റെ വെളിച്ചത്തെ കവച്ചുകടക്കുന്നതു് അയാൾ സ്പഷ്ടമായി കണ്ടു—ആ വിളക്കിനോടു നാം നന്ദി പറയുക; അതാണല്ലോ അവരെ കാണിച്ചു കൊടുത്തതു്. പൊല്ലീസു് മേലുദ്യോഗസ്ഥൻ താമസിക്കുന്ന വീട്ടിലേക്കുള്ള ഊടുവഴിയിലേക്ക് ആ മൂന്നു പേരിൽ ഒരുവൻ കടന്നു. അവരുടെ മേലാളായി നടക്കുന്നാളെപ്പറ്റി അയാൾക്കു കലശലായ സംശയം തോന്നി.

‘കുട്ടി, വരൂ.’ അയാൾ കൊസെത്തോടു പറഞ്ഞു; അയാൾ ക്ഷണത്തിൽ റ്യു പോങ്ങ്ത്വാ കടപ്പാൻ ശ്രമിച്ചു.

അയാൾ വളഞ്ഞുവെച്ചു; പാസ്സാഷ് ദെ പാത്രിയാർഷിലേക്കുള്ള വഴിയിലേക്കു തിരിഞ്ഞു; സമയം അതായതുകൊണ്ടു് ആ സ്ഥലം അടച്ചിരുന്നു; നേരെ റ്യു ദു് ലെപ്പിദു് ബ്വായിലേക്കു കടന്നു, ക്ഷണത്തിൽ റ്യു ദു് ദെപ്പോത്തിലെത്തി. അക്കാലത്തു്, ഇന്നു റോലാങ്ങ്കോളേജ് നില്ക്കുന്നേടത്തു, വഴികൾ വന്നുകൂടി ഒരു ചതുരഖണ്ഡം ഉണ്ടാക്കിയിരിക്കുന്നു; അവിടെനിന്നാണു് റ്യു നോവ്-സാങ്ങ്-ഴെൻ വീവു് എന്ന തെരുവു പുറപ്പെടുന്നതു്.

ഈ തെരുവു് ഒരു പഴയ മട്ടിലുള്ളതാണെന്നും റ്യു ദേപ്പോത്തിന്റെ ഉമ്മറത്തൂടെ പത്തു കൊല്ലത്തിൽ ഒരിക്കലെങ്കിലും ഒരു വണ്ടി പോയിട്ടില്ലെന്നും വിചാരിക്കുന്നു. പതിമ്മൂന്നാം നൂറ്റാണ്ടിൽ ഈ റ്യു ദേപ്പോത്തിൽ കുശവന്മാരായിരുന്നു താമസം; അതിന്റെ യഥാർഥപ്പേർ റ്യു ദേ പോട്സു് (=കലങ്ങൾ) എന്നാണു്.

ഈ ഒഴിവുസ്ഥലത്തിലേക്കു ചന്ദ്രൻ ഒരു രശ്മിനാളമയച്ചു. ആ ആളുകൾ അപ്പോഴും പിന്നാലെ പോരുന്നുണ്ടെങ്കിൽ ആ വെളിച്ചത്തൂടെ കടക്കുമ്പോൾ, അവരെ നല്ലവണ്ണം കാണാൻ പറ്റാതിരിക്കില്ലെന്നു കരുതി ഒരു വാതില്ക്കൽ അയാൾ പതുങ്ങി.

വാസ്തവത്തിൽ ഒരു മൂന്നു നിമിഷം കഴിഞ്ഞില്ല. ആ ആളുകൾ അവിടെ വീണ്ടും പ്രത്യക്ഷീഭവിച്ചു. അപ്പോൾ അവർ നാലു പേരുണ്ടു്. എല്ലാവരും നല്ല നീളമുള്ളവരും നീണ്ടു തവിട്ടുനിറത്തിലുള്ള കുപ്പായങ്ങളോടും വട്ടത്തൊപ്പികളോടും കൂടിയവരും കൈയിൽ കൂറ്റൻ മുണ്ടൻവടിയുള്ളവരുമായിരുന്നു. ഇരുട്ടത്തൂടെയുള്ള അവരുടെ പന്തിയില്ലാത്ത വരവിനെക്കാൾ ഒട്ടും കുറച്ചല്ല, അവരുടെ കൂറ്റൻ ദേഹവും പരപ്പുള്ള മുഷ്ടികളും ഭയപ്പെടുത്തിയിരുന്നതു്. പ്രമാണിവേഷമെടുത്ത നാലു പ്രേതങ്ങളെന്നു് അവരെ കണ്ടാൽ ആരും പറഞ്ഞുപോവും.

അവർ ആ ചതുരഖണ്ഡത്തിനു നടുവിൽ, കൂടിയാലോചനയ്ക്കെന്നപോലെ ഒരുമിച്ചു ചേർന്നു. അവർക്ക് എന്തോ ഒരുറയ്ക്കായ്കയുണ്ടായിരുന്നു. അവരുടെ നേതാവെന്നു തോന്നപ്പെട്ട മനുഷ്യൻ തിരിഞ്ഞുനിന്നു ഴാങ്ങ് വാൽഴാങ്ങ് പോയ വഴിയിലേക്കു വലത്തെ കൈകൊണ്ടു ചൂണ്ടിക്കാണിക്കുന്നുണ്ടു്; മറ്റൊരാൾ ശാഠ്യം പിടിച്ചു നേരെ എതിർഭാഗത്തേക്ക് ചൂണ്ടിക്കാണിക്കുന്നതായി തോന്നി. ആദ്യം പറഞ്ഞ ആൾ തിരിഞ്ഞതോടുകൂടി ചന്ദ്രിക അയാളുടെ മുഖത്തുതന്നെ ചെന്നു പതിഞ്ഞു. ഴാങ്ങ് വാൽഴാങ്ങ് ഴാവേറിനെ തികച്ചും കണ്ടറിഞ്ഞു.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 5; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.