ഴാങ്ങ് വാൽഴാങ്ങിന്റെ സംശയമെല്ലാം തീർന്നു; ഭാഗ്യത്താൽ, ആ ആളുകൾക്ക് അതു പോയിക്കഴിഞ്ഞില്ല. അവരുടെ മനശ്ചാഞ്ചല്യം അയാൾക്കൊരു തഞ്ചമായി. അവർക്കതു സമയനഷ്ടവും, അയാൾക്കതു സമയലാഭവുമായി. അയാൾ ഒളിച്ചു നിന്നിരുന്നേടത്തുനിന്നു് ഉപായത്തിൽ പുറത്തേക്കു കടന്നു; റ്യു ദേപ്പോത്തിലൂടെ ഴാർദാങ്ങ്ദെപ്ലാന്തിനു നേരെ കുതിച്ചുകടന്നു; കൊസെത്തിനു വയ്യാതാവാൻ തുടങ്ങി. അവളെ അയാൾ താങ്ങിയെടുത്തു നടന്നു. അതിലെ ആരും വഴിനടന്നിരുന്നില്ല; നിലാവുണ്ടായിരുന്നതുകൊണ്ടു വഴിവിളക്കുകളൊന്നും കൊളുത്തിയിട്ടുമില്ല.
അയാൾ നടത്തത്തിന്റെ വേഗം ഇരട്ടിയാക്കി.
കുറച്ചുകൂടി നടന്നപ്പോൾ, അയാൾ ഗ്ലോബ് കുശവപ്പുരയ്ക്കടുത്തായി; ആ മൺപാത്രപണിപ്പൂരയുടെ ഉമ്മറത്തുള്ള ഈ പഴയ വരികൾ നിലാവത്തു നല്ലവണ്ണം സ്പഷ്ടങ്ങളായി.
ഇളയ ഗ്ലോബിന്റെ പണിപ്പുരയിതാ:
വരുവിൻ, നോക്കുവിൻ, കലം ഭരണികൾ
കുഴൽകളിഷ്ടികകളും പൂച്ചട്ടിയും
ഹൃദയം വൈരക്കല്ലെവർക്കും വില്ക്കുന്നു.
അയാൾ റ്യു ദു് ലാ ക്ലെ കടന്നു; സാങ്ങ്വിക്തോർ പിന്നിട്ടു; കീഴ്ത്തെരുവുകളിലൂടെ ഴാർദാങ്ങ് ദെപ്ലാന്തിനു് അരുവുവെച്ചുകൊണ്ടു് പാതാറിലെത്തി. അവിടെവെച്ച് അയാൾ തിരിഞ്ഞുനടന്നു. പാതാറിൽ ആരുമില്ല. തെരുവുകളിലെങ്ങും ആരുമില്ല. അയാൾ ഒരു ദീർഘശ്വാസമിട്ടു.
അയാൾ പോങ്ങ് ദോസ്തർലിത്സിലായി.
ആ കാലത്തു് അവിടെ ചുങ്കംപിരിവു് നിർത്തിയിട്ടില്ല.
അയാൾ ചുങ്കപ്പുരയിൽച്ചെന്നു് ഒരു സൂ എടുത്തുകൊടുത്തു. ‘രണ്ടു സൂവാണു്.’ പാലത്തിന്മേൽ ചുങ്കംപിരിവിന്നിരിക്കുന്ന വൃദ്ധഭടൻ പടഞ്ഞു. ‘നടക്കാൻ കഴിയുന്ന ഒരു കുട്ടിയെ നിങ്ങൾ എടുത്തിട്ടുണ്ടു്. രണ്ടാൾക്കുള്ള കൂലി അടയ്ക്കൂ.’
തന്റെ പോക്കിനെ ആളുകളെക്കൊണ്ടു സൂക്ഷിപ്പിച്ചുവല്ലോ എന്നുള്ള രസക്ഷയത്തോടുകൂടി അയാൾ പണം കൊടുത്തു. ചാടിപ്പോകലെല്ലാം ആരും കാണാത്ത ഒരൊളിച്ചുമാറലാവണം.
ആ സമയത്തുതന്നെ ഒരു ഭാരവണ്ടി സെയിൻപുഴ കടന്നിരുന്നു; അതും പോയിരുന്നതു് അയാളെപ്പോലെ തന്നെ വലത്തേ കരയിലേക്കാണു്. ഇതയാൾക്കുപകാരപ്പെട്ടു. അയാൾക്ക് ആ വണ്ടിയുടെ നിഴലിലുടെ പാലം കടക്കാൻ പറ്റി.
പാലത്തിന്റെ നടുക്കായപ്പോൾ, കാൽ തരിച്ചുപോയതുകൊണ്ടു കൊസെത്തിനു നടക്കണമെന്നായി. അയാൾ അവളെ താഴത്തു നിർത്തി മുൻപത്തെപ്പോലെ കൈ പിടിച്ചു നടന്നു.
പാലം കടന്ന ഉടനെ, വലത്തുപുറത്തായിട്ടു് ഒരു മരപ്പണിസ്ഥലം കണ്ടു. അയാൾ അങ്ങൊട്ടു തിരിച്ചു. അവിടെ എത്തുന്നതിനുള്ളിൽ മറവില്ലാത്തതും വെളിച്ചമേറിയതുമായ കുറച്ചധികം സ്ഥലം കടന്നുചാടേണ്ടിയിരുന്നു. അയാൾ സംശയിച്ചുനിന്നില്ല. അയാളെ അന്വേഷിച്ചു വരുന്നവർക്കു സ്പഷ്ടമായി വഴി തെറ്റിയിരിക്കുന്നു; അതിനാൽ ഭയപ്പെടാനൊന്നുമില്ലെന്നു് ഴാങ്ങ് വാൽഴാങ്ങ് വിശ്വസിച്ചു. വേട്ടയാടിവരുക എന്നതുണ്ടു്; പിന്നാലെ വരുക എന്നതില്ല.
മതില്ക്കെട്ടിനുള്ളിലുള്ള രണ്ടു മരപ്പണിസ്ഥലങ്ങളുടെ ഇടയിലൂടെ ഒരിടുങ്ങിയ തെരുവു പോകുന്നുണ്ടു്. ആ തെരുവു് ഇരുട്ടടഞ്ഞതും ഇടുങ്ങിയതും അയാൾക്കു വേണ്ടിത്തന്നെ ഉണ്ടാക്കപ്പെട്ടതുമാണെന്നു തോന്നി. അതിൽ കടക്കുന്നതിനുമുൻപു് അയാൾ ഒന്നു പിന്നോക്കം തിരിഞ്ഞുനോക്കി.
ആ നില്ക്കുന്നേടത്തുനിന്നു നോക്കിയാൽ, അയാൾക്ക് ആ പാലം മുഴുവനും കാണാമായിരുന്നു.
അതേസമയത്തു നാലു നിഴലുകൾ പാലത്തിന്മേലേക്കു കടന്നു.
ആ നിഴലുകൾ ഴാർദാങ്ങ്ദെപ്ലാന്തിലേക്കു പുറം കാട്ടിക്കൊണ്ടാണു് വരുന്നതു്; അവയുടെ വരവു പുഴയുടെ വലതുവശത്തേക്കാണു്.
ഈ നാലു നിഴലുകൾ ആ നാലുപേരായിരുന്നു.
രണ്ടാമതും പിടിക്കപ്പെട്ട കാട്ടുമൃഗംപോലെ ഴാങ്ങ് വാൽഴാങ്ങ് വിറച്ചു.
ഒരാശ്വാസംമാത്രം അയാൾക്കു തോന്നി. അയാൾ കൊസെത്തിന്റെ കൈയും പിടിച്ച് പാലത്തിന്മേലൂടെ നടന്നുവരുന്നതു് അവർ കണ്ടിരിക്കില്ല; അവർ അപ്പോൾ ആ പാലത്തിന്റെ അടുത്തു് എത്തിക്കഴിഞ്ഞിട്ടില്ല.
ഇങ്ങനെയാണെങ്കിൽ, തന്റെ മുൻപിൽക്കാണുന്ന ചെറുതെരുവിലേക്കു കടന്നു, മരപ്പണിസ്ഥലങ്ങളിൽ—ആ കുറ്റിക്കാട്ടുപ്രദേശത്തു വീടുകൾ ഉണ്ടാക്കിയിട്ടില്ലാത്ത വെളിംപറമ്പിൽ—ചെല്ലാൻ കഴിഞ്ഞാൽ താൻ ജയിച്ചു.
ആ ആരുമില്ലാത്തതും വിസ്താരം കുറഞ്ഞതുമായ തെരുവിലേക്കു ചെന്നു കൂടുകയാണു് നല്ലതെന്നു് അയാൾക്കു തോന്നി. അയാൾ അതിൽ കടന്നു.