images/hugo-14.jpg
Le Miserables, a photograph by Otterbein University, Theatre and Dance, USA (2018).
2.6.1
പെത്തി പിക്പ്യുവിൽ 62-ആം നമ്പർ കെട്ടിടം

അര നൂറ്റാണ്ടിനുമുൻപു്, പെത്തി പിക്പ്യുവിലെ 62-ആം നമ്പർ വീടിന്റെ വണ്ടിപ്പടിയെക്കാളധികം മറ്റേതു വണ്ടിപ്പടിയുടേയും ഛായയിലുള്ളൊന്നു വേറെയില്ല. ഏറ്റവും ഭംഗിയിൽ ക്ഷണിച്ചുകൊണ്ടു് പതിവായി തുറന്നുകിടക്കുന്ന ഈ പ്രവേശദ്വാരം, വല്ലാത്ത ശ്മശാനമട്ടൊന്നുമില്ലാത്ത രണ്ടെണ്ണത്തെ കാട്ടിയിരുന്നു-മുന്തിരിവള്ളികൾ തുങ്ങിക്കിടക്കുന്ന മതിലുകളാൽ ചുറ്റപ്പെട്ട ഒരു മുറ്റവും, വെറുതേയിരിക്കുന്ന ഒരു പടിക്കാവല്ക്കാരന്റെ മുഖവും. മുറ്റത്തിന്റെ അറ്റത്തു മതിലിൻമീതെ നീണ്ട മരങ്ങൾ കാണാം. ഒരു വെയിൽനാളം മുറ്റത്തിനു തെളിവു കൊടുത്തിട്ടുള്ളപ്പോൾ, ഒരു ഗ്ലാസ്സു് വീഞ്ഞ് പടിക്കാവല്ക്കാരന്നു് ഉന്മേഷം കൂട്ടിയിരിക്കുമ്പോൾ, ചെറിയ പിക്പ്യു തെരുവിലെ 62-ആം നമ്പർ ഭവനത്തെപ്പറ്റി ഒരു നല്ല അഭിപ്രായവുംകൊണ്ടല്ലാതെ അതിലെ കടന്നുപോവാൻ പ്രയാസമുണ്ടു്. എങ്കിലും, ആ ഒരു നോക്കു കണ്ടസ്ഥലം വ്യസനകരമായിരുന്നു.

ഉമ്മറം പുഞ്ചിരിക്കൊള്ളുന്നുണ്ടു്; വീടു് ഈശ്വരവന്ദനം ചെയ്കയും കരയുകയുമാണു്.

പടികാവല്ക്കാരനോടു സമ്മതം വാങ്ങി അകത്തു കടപ്പാൻ ഒരാൾക്കു സാധിച്ചാൽ-അതത്ര എളുപ്പമല്ല; എല്ലാവർക്കും അതു സാധിക്കയേ ഇല്ല; എന്തുകൊണ്ടു്? അതിനു് ഒരു ഗൂഢതന്ത്രമുള്ളതു് മനസ്സിലായിരിക്കണം പടിക്കാവല്ക്കാരന്റെ പിടുത്തം വിട്ടാൽ, വലത്തുവശത്തു് ഒരു വിസ്താരം കുറഞ്ഞ നടപ്പുര കാണാം; അതിൽ രണ്ടു ചുമരിന്നിടയിൽ അടഞ്ഞുകിടക്കുന്നതും ഒരാൾക്കു കഷ്ടിച്ചു കയറാവുന്ന വിസ്താരം മാത്രമുള്ളതുമായ ഒരു കോണിയുണ്ടു്. മഞ്ഞനിറത്തിലുള്ള പുറംതേപ്പു കണ്ടു പേടിക്കാതെ ആ കോണി കയറിപ്പോവുകയാണെങ്കിൽ, ഒന്നാമത്തെ നിലയിലെത്താം; അവിടെനിന്നു് രണ്ടാമത്തേതിലും; പിന്നെ ഒരിടനാഴിയോടുകൂടിയ മുകൾനിലയിലും. ആ മഞ്ഞച്ച തേപ്പുചായം ഒരു സമാധാനമയമായ സിദ്ധാന്തത്തോടുകൂടി ഒപ്പം പോരുന്നുണ്ടായിരിക്കും. കോണിത്തട്ടും ഇടനാഴിയും ഭംഗിയുള്ള രണ്ടു ജനാലകളെക്കൊണ്ടു്, വിളങ്ങുന്നുണ്ടു്. ഇടനാഴി ഒരു തിരിവു തിരിഞ്ഞു; ഇരുട്ടു്. ആ മുനമ്പു ചുറ്റിപ്പോയാൽ കുറച്ചടികൂടി മുന്നിൽ ഒരു വാതില്ക്കലെത്തുന്നു; സാക്ഷയിടാത്തതുകൊണ്ടു് അതു് അതിലേറെ അസാധാരണം. അതു് തുറന്നാൽ, ആറടി ചതുരമുള്ളതും, ഇഷ്ടിക പതിച്ചതും, നല്ലവണ്ണം തിരുമ്മിത്തുടച്ചതും, വൃത്തിയുള്ളതും, തണുത്തതും, ചുരുളിനു പതിനഞ്ചു സൂ വിലയുള്ള പച്ചപ്പൂക്കടലാസ്സു കൊണ്ടു് ചുമർമറയുള്ളതുമായ ഒരു ചെറുമുറിയിൽ എത്തിച്ചേരാം. നേരിയ ചില്ലുവാതിലുകളോടുകൂടി ഇടത്തുവശത്തു് ഒരു വലിയ ജനാലയിൽനിന്നുള്ള വെളുത്തതും മങ്ങിയതുമായ വെളിച്ചം അവിടെ ഇല്ലെന്നില്ല. നാലു പുറവും നോക്കിയാൽ ആരെയും കാണുകയില്ല; കാൽവെപ്പുശബ്ദമോ ഒരു മന്ത്രിക്കലിന്റെ ഒച്ചയോ കേട്ടു എന്നു വരില്ല. നഗ്നങ്ങളായ ചുമരുകൾ; മുറിയിൽ യാതൊരുപകരണവുമില്ല; ഒരു കസാലപോലുമില്ല.

പിന്നെയും നോക്കിയാൽ ചുമരിന്മേൽ വാതിലിനെതിരായി ഏകദേശം ഒരടി ചതുരത്തിൽ, കറുത്തു, ഒന്നരയിഞ്ചകലമുള്ള കള്ളികളായി-കണ്ണികൾ എന്നാണു് ഞാൻ പറയാൻ ഭാവിച്ചത്-മെടഞ്ഞിട്ടുള്ള കട്ടിയിരിമ്പഴികളോടുകൂടിയ ഒരു ചതുഷ്കോണസുഷിരം കാണാം. ചുമർക്കടലാസ്സിലെ ചെറിയ പച്ചപ്പൂവുകൾ ഒരു വരിക്രമത്തോടുകൂടി, ശ്മശാനോചിതമായ പരസ്പരസമ്പർക്കത്തിൽ പകയ്ക്കുകയോ പരിഭ്രമിച്ചുപോകയോ ചെയ്യാതെ, ആ ഇരിമ്പഴികളോടുകൂടിയിണങ്ങുന്നു. ആ ചതുരപ്പഴുതിലൂടെ അങ്ങോട്ടോ ഇങ്ങോട്ടോ നൂണുകടക്കാൻമാത്രം അത്ഭുതകരമായി മെലിഞ്ഞിട്ടുള്ള ഒരു സത്ത്വമുണ്ടെങ്കിൽക്കൂടി അതിനെ അതിന്നു് ആ ഇരിമ്പഴി സമ്മതിക്കുകയില്ല. അതു ശരീരത്തെ കടക്കാൻ സമ്മതിച്ചിരുന്നില്ലെങ്കിലും, കണ്ണുകളെ കടത്തിയയച്ചിരുന്നു-എന്നുവെച്ചാൽ, മനസ്സിനെ. ഈ വിചാരം ഇതുണ്ടാക്കിച്ചവർക്കും തോന്നിയിരിക്കണം; എന്തെന്നാൽ, കുറെ പിന്നോട്ടു നീങ്ങി. അരിപ്പദ്വാരങ്ങളെക്കാളും ചെറിയ അനവധി ദ്വാരങ്ങളുള്ള ഒരു തകരപ്പലക ചുമരിൽപ്പതിച്ച് അതിന്നും അവർ വഴിയില്ലാതാക്കിയിട്ടുണ്ടു്. ആ പലകയ്ക്കടിയിൽ ശരിക്ക് ഒരു കത്തുപെട്ടിയുടെ പൊത്തുപോലെയുള്ള ഒരു പഴുതു തുളച്ചിരിക്കുന്നു. ആ ഇരിമ്പഴിയിട്ട ദ്വാരത്തിന്റെ വലത്തുപുറത്തായി ഒരു മണിയടിക്കമ്പിയോടു് കൂട്ടിക്കെട്ടിയിട്ടുള്ള ഒരു ചുകപ്പുനാട തൂങ്ങിക്കിടക്കുന്നുണ്ടു്.

ആ നാട പിടിച്ചുവലിച്ചാൽ ഒരു മണി മുട്ടും; ഉടനെ ഞെട്ടിപ്പോകുമാറു് അത്രമേൽ അടുത്തുനിന്നു് ഒരു ശബ്ദം കേൾക്കാം.

‘ആരാണത്?’ ആ ശബ്ദം കല്പിച്ചു ചോദിക്കും.

അതു് ഒരു സ്ത്രീയുടെ ശബ്ദമായിരിക്കും-ഒരു സൗമ്യമായ സ്വരം; ദുഃഖമയമാകുമാറു് അത്രയും സൗമ്യമായ സ്വരം.

ഇവിടെയും ഒരു ഗൂഢവാക്ക് അറിഞ്ഞിരിക്കേണ്ടതുണ്ടു്. അതറിവില്ലാത്താളാണെങ്കിൽ, ആ ഒച്ച പിന്നെ ശബ്ദിക്കില്ല; ശവക്കല്ലറയിലെ ഭയങ്കരനിഗൂഢതയാണു് അതിന്റെ അപ്പുറത്തെന്നു തോന്നുമാറു് ചുമരുകൾ വീണ്ടു ശബ്ദിക്കാതാകുന്നു.

ആ കുറിവാക്കറിയാമെങ്കിൽ, ശബ്ദം തുടർന്നുപറയും; ‘വലത്തുഭാഗത്തൂടെ അകത്തോട്ടു വരൂ.’

അപ്പോൾ വലത്തുപുറത്തു ജനാലയ്ക്കെതിരായി മിനുസപ്പെടുത്തിയതും ചാര നിറച്ചായമിട്ടതുമായ ഒരു ചട്ടക്കൂടു ചില്ലുവാതിൽ കാണാം. ഓടാമ്പൽ നീക്കി അകത്തേക്കു കടന്നാൽ, ചുമരഴി താഴ്ത്തി വിളക്കു തെളിയിക്കുന്നതിനു മുൻപായി നാടകശാലയിലെ അഴിച്ചുമരകത്തേക്കു കടന്നാലത്തെ അനുഭവമാണുണ്ടാവുക. വാസ്തവത്തിൽ, ഇടുങ്ങിയതും രണ്ടു പഴയ കസാരകളാലും വളരെ തേഞ്ഞ ഒരു വൈക്കോൽവിരിയാലും അലങ്കരിക്കപ്പെട്ടതും, ചില്ലുവാതിലിൽനിന്നുള്ള നിസ്സാര വെളിച്ചംകൊണ്ടു് അല്പം തെളിവുള്ളതുമായ ഒരുതരം നാടകശാലയിരിപ്പറതന്നെയാണു്; കരിമരംകൊണ്ടുള്ള മേശത്തട്ടോടുകൂടി ചാരിനില്ക്കാൻ മാത്രം ഉയരമുള്ള മുൻപുറത്തോടുകൂടിയ ഒരു ശരിയായ ഇരിപ്പറ. ഈ ഇരിപ്പറയും അഴിയിട്ടിട്ടാണു്. പക്ഷേ, സംഗീതനാടകശാലയിലെ മാതിരി പൂച്ചുള്ള മരംകൊണ്ടല്ല ഇവിടത്തെ അഴി എന്നേ ഉള്ളൂ. ഇതു ഭയങ്കരമാംവണ്ണം കൂടിപ്പിണഞ്ഞതും, മുറുക്കിപ്പിടിച്ച മുഷ്ടികൾപോലെ കുൂറ്റൻകെട്ടുകളാൽ ചുമരോടു കുൂട്ടിച്ചേർക്കപ്പെട്ടതുമായ ഇരിമ്പഴികളുടെ ഒരു പോത്തൻ അന്താഴപ്പണിയാണു്.

ആദ്യത്തെ അമ്പരപ്പു തീർന്നു, നിലവറയിലേതുപോലുള്ള മങ്ങലോടു കണ്ണിനു പരിചയമായി. ആ അഴിച്ചുമർ കടന്നാലോ, ഒരാറിഞ്ചിന്റെ ഇടയേ മുന്നോട്ടു ചെന്നു കൂടൂ. അവിടെ മഞ്ഞച്ചായമിട്ട മരത്തുലാങ്ങളെക്കൊണ്ടു് ഉറപ്പുകൂടിയതും ശക്തി പിടിച്ചതുമായ ഒരു കറുത്ത ജനാലപ്പലകക്കൂട്ടത്തിൽ ചെന്നുമുട്ടുന്നു. നീണ്ടു് ഇടുങ്ങിയ അഴികളായി ഈ ജനാലപ്പലകക്കൂട്ടം ഭാഗിക്കപ്പെട്ടിരിക്കുന്നു; അവ ആ അഴിച്ചുമരിന്റെ നീളം മുഴുവനും മൂടുന്നുണ്ടു്. എപ്പോഴും ആ ജനാലക്കീറുകൾ അടഞ്ഞുകിടക്കും. കുറച്ചു കഴിഞ്ഞാൽ ആ ജനാലപ്പലകകളുടെ പിന്നിൽനിന്നു് ഒരു ശബ്ദം പറയുന്നതു കേൾക്കാം: ‘ഞാൻ ഇതാ. നിങ്ങൾക്കെന്താണു് വേണ്ടത്?’

അതൊരു പ്രിയപ്പെട്ട-ചിലപ്പോൾ ഓമനിക്കപ്പെട്ട-ശബ്ദമായിരിക്കും. ആരേയും കാണുകയില്ല. ഒരു ശ്വാസശബ്ദംകൂടി കേൾക്കില്ല. ആകർഷിച്ചു വരുത്തപ്പെട്ടു് ശവക്കല്ലറയുടെ ചുമരുകൾക്കപ്പുറത്തുനിന്നു് സംസാരിക്കുന്ന ഒരു പ്രേതമായിരിക്കുമോ അതെന്നു തോന്നും.

നിശ്ചിതങ്ങളും അത്യധികം അപൂർവങ്ങളുമായ ചില സ്ഥിതികൾക്കൊത്താളാണു് വന്നിട്ടുള്ളതെങ്കിൽ, ആ ജനാലപ്പലകകളിൽ ഒരു കീറു് അയാൾക്കു മുൻപിൽ തുറക്കപ്പെടും; ആ ആവാഹിക്കപ്പെട്ട പ്രേതം പ്രത്യക്ഷമാവും. അഴിച്ചുമരിനു പിന്നിൽ, ജനാലപ്പലകക്കൂട്ടത്തിനു പിന്നിൽ, അഴിച്ചുമരിന്റെ ഇടയിലൂടെ കിട്ടാവുന്ന പഴുതിൽ, ഒരു തല കാണാം. വായയും കവിളും മാത്രമേ അതിൽ കാണാനുണ്ടാവൂ; ബാക്കി ഒരു കറുത്ത മൂടുപടംകൊണ്ടു മൂടിയിരിക്കും. ഒരു കറുത്ത ഉള്ളങ്കിയും, കറുത്ത മറശ്ശീലയാൽ മൂടപ്പെട്ടു പുകപോലെ ഒരു സ്വരൂപവും ഒരുനോക്കു കാണപ്പെടും. ആ മനുഷ്യശിരസ്സു് നിങ്ങളോടു സംസാരിക്കും; എന്നാൽ അതു നിങ്ങളുടെ നേരെ നോക്കുകയാവട്ടെ, പുഞ്ചിരിക്കൊള്ളുകയാവട്ടെ ചെയ്യില്ല.

നിങ്ങളുടെ പിന്നിൽനിന്നു വരുന്ന വെളിച്ചത്തിനു് ഒരു വിശേഷതയുണ്ടു്; ‘നിങ്ങൾക്ക് ആ സ്ത്രീയെ വെളിച്ചത്തിലും, അവൾക്കു നിങ്ങളെ ഇരുട്ടിലുമായി കാണാൻതക്കവണ്ണം അതു ശരിപ്പെടുത്തിയിരിക്കുന്നു. ആ വെളിച്ചം അർഥമുള്ളതാണു്.’

എന്തായാലും എല്ലാ മനുഷ്യദൃഷ്ടികളിൽനിന്നും മറയ്ക്കപ്പെട്ട ആ സ്ഥലത്തുണ്ടായിത്തീർന്ന പഴുതിനുള്ളിലൂടെ നിങ്ങളുടെ നോട്ടം ഉൽക്കണ്ഠയോടുകൂടി തുളഞ്ഞുകടക്കുന്നു. വ്യസനസൂചകമായ ഉടുപ്പിലെ ആ സ്വരൂപത്തിനു ചുറ്റും ഒരഗാധമായ അസ്പഷ്ടത വ്യാപിച്ചിരിക്കും. നിങ്ങളുടെ നോട്ടം ആ അസ്പഷ്ടതയിലെങ്ങും തപ്പിത്തപ്പി ആ പ്രേതത്തിന്റെ പരിതഃസ്ഥിതികളെ കണ്ടുപിടിപ്പാൻ യത്നിക്കുന്നു. കുറച്ചു നിമിഷംകൊണ്ടു് യാതൊന്നും കണ്ടുപിടിക്കാൻ സാധിക്കുകയില്ലെന്നു നിങ്ങൾക്കു മനസ്സിലാവും. നിങ്ങൾ കണ്ടതു രാത്രിയാണു്. ശൂന്യത, നിഴല്പാടുകൾ, ശവക്കല്ലറയിൽനിന്നുള്ള ഒരു പുകയോടു കൂടിക്കലർന്ന ഒരു മഴക്കാലത്തിലെ മൂടൽ. ഒരുതരം ഭയങ്കരമായ ശാന്തത; യാതൊന്നും-നെടുവീർപ്പുകൾപോലും-നിങ്ങൾക്കു തപ്പിയെടുക്കാൻ കഴിയാത്ത ഒരു നിശ്ശബ്ദത; യാതൊന്നിനേയും-പ്രേതങ്ങളെപ്പോലും-കണ്ടറിയാൻ നിവൃത്തിയില്ലാത്ത ഒരിരുട്ടു്.

നിങ്ങൾ കണ്ടതു് ഒരു സന്ന്യാസിമഠത്തിന്റെ അന്തർഭാഗമാണു്.

ശാശ്വതമായ പൂജനത്തിന്നേർപ്പെട്ട ബെർനാർമഠക്കാരുടെ കന്യകാമഠം എന്നു വിളിക്കപ്പെട്ടിരുന്ന ആ സഗൗരവവും ഏതാണ്ടു ഭയങ്കരവുമായ എടുപ്പിന്റെ അന്തർഭാഗമാണതു്. നിങ്ങൾ ചെന്നിട്ടുള്ള ഇരിപ്പറ അവിടത്തെ സല്ക്കാരമുറിയാണു്. നിങ്ങളോടു് ഒന്നാമതായി സംസാരിച്ചതു വാതില്ക്കാവൽക്കാരിയാണു്; ചുമരിന്റെ അങ്ങേ വശത്തു, രണ്ടു മുഖമറകൊണ്ടെന്നപോലെ, ഇരിമ്പഴിച്ചുമർകൊണ്ടും ഒരായിരം ദ്വാരങ്ങളുള്ള ഈയപ്പലകകൊണ്ടും മറയിട്ട ആ ചതുരാകാരത്തിലുള്ള പഴുതിന്നടുത്തായി, അവൾ ഏതു സമയത്തും, ഒരനക്കമില്ലാതെ, ശബ്ദിക്കാതിരിക്കും. ആ ഇരിമ്പഴിയിട്ട ഇരിപ്പറയിലെ ഇരുട്ടിനുള്ള കാരണം ഇതാണു്; ബഹിർലോകത്തിന്റെ ഭാഗത്തേക്ക് ഒരു ജനാലയുള്ളതായ ആ സൽക്കാരമുറിക്കു കന്യകാമഠത്തിന്റെ ഭാഗത്തേക്കു പഴുതൊന്നുമില്ല. നികൃഷ്ടങ്ങളായ ദൃഷ്ടികൾ ആ പരിശുദ്ധപ്രദേശത്തുള്ള യാതൊന്നിനേയും നോക്കിക്കാണാൻ പാടില്ല.

എന്തായാലും, ആ നിഴല്പാടിന്റെ അപ്പുറത്തു് എന്തോ ഒന്നുണ്ടായിരുന്നു. ഒരു വെളിച്ചം; ആ മരണത്തിന്റെ നടുക്കു ജീവിതമുണ്ടായിരുന്നു. എല്ലാ കന്യകാമഠങ്ങളിലുംവെച്ച് ഏറ്റവും സനിഷ്കർഷമായി സൂക്ഷിക്കപ്പെട്ടുപോരുന്ന ഒന്നാണിതു്. എങ്കിലും, ഞങ്ങൾ അതിന്റെ ഉള്ളിലേക്കു കടന്നുചെല്ലാനും, വായനക്കാരേയും അങ്ങോട്ടു കൂട്ടിക്കൊണ്ടുപോയി മര്യാദയ്ക്കു ചേർന്ന അതിർവരമ്പുകളൊന്നും കവച്ചുവെക്കാതെ, കഥാകാരന്മാരും കണ്ടിട്ടില്ലാത്തവയും, അതുകൊണ്ടു് ഇതേവരെ ആരും വിവരിച്ചു കാണിച്ചിട്ടില്ലാത്തതുമായ സംഗതികളെ അവർക്കു പറഞ്ഞു കൊടുക്കാനും ശ്രമിക്കാം.

Colophon

Title: Les Miserables (ml: പാവങ്ങൾ).

Author(s): Victor Hugo.

First publication details: Mathrubhumi; Kozhikkode, Kerala; Book 2, Part 6; 1925.

Deafult language: ml, Malayalam.

Keywords: Novel, Les Miserable, Victor Hugo, വിക്തോർ യൂഗോ, പാവങ്ങൾ, നാലപ്പാട്ടു് നാരായണ മേനോൻ, വിവർത്തനം, Open Access Publishing, Malayalam, Sayahna Foundation, Free Software, XML.

Digital Publisher: Sayahna Foundation; JWRA 34, Jagthy; Trivandrum 695014; India.

Date: August 30, 2021.

Credits: The text of the original item is in the public domain. The text encoding and editorial notes were created and​/or prepared by the Sayahna Foundation and are licensed under a Creative Commons Attribution By ShareAlike 4​.0 International License (CC BY-SA 4​.0). Any reuse of the material should credit the Sayahna Foundation and must be shared under the same terms.

Cover: Le Miserables, a photograph by Otterbein University, Theatre and Dance, USA (2018). The picture is a photograph of a scene from Les Miserables, a theatrical performance of Theatre and Dance group of Otterbein University, USA. The image is taken from Wikimedia Commons and is gratefully acknowledged.

Production history: Typesetter: Sayahna Foundation; Editor: PK Ashok; Translation: Nalappatt Narayana Menon; Digitizer: KB Sujith; Processed by: JN Jamuna, LJ Anjana, KB Sujith; Encoding: CV Radhakrishnan.

Production notes: The entire document processing has been done in a computer running GNU/Linux operating system and TeX and friends. The PDF has been generated using XeLaTeX from TeXLive distribution 2021 using Ithal (ഇതൾ), an online framework for text formatting. The TEI (P5) encoded XML has been generated from the same LaTeX sources using LuaLaTeX. HTML version has been generated from XML using XSLT stylesheet (sfn-tei-html.xsl) developed by CV Radhakrkishnan.

Fonts: The basefont used in PDF and HTML versions is RIT Rachana authored by KH Hussain, et al., and maintained by the Rachana Institute of Typography. The font used for Latin script is Linux Libertine developed by Phillip Poll.

Web site: Maintained by KV Rajeesh.

Download document sources in TEI encoded XML format.

Download Phone PDF.